2018, ഡിസംബർ 23, ഞായറാഴ്‌ച

അഗ്നിദേശം - അഞ്ച്

അയാളുടെ പ്രായം നിർണ്ണയിക്കുക പ്രയാസമായിരുന്നു. അയാളുടെ ലാഡാ കാറിന്റെ പ്രായം നിർണയിക്കുക എന്നതും പ്രയാസമായിരുന്നു. അയാൾ, മദ്ധ്യവയസ്കനോ വൃദ്ധനോ ആവാം. കാറ്, പഴയതോ വളരെ പഴയതോ ആവാം. ഗോബുസ്താനിലെ പോലീസുകാരനും തൈമൂറും തമ്മിൽ നടത്തിയ ഗൂഡാലോചനയുടെ ബാക്കിപത്രമാണ് ഈ മനുഷ്യൻ...

ഗോബുസ്താൻ പ്രദേശത്തു തന്നെയുള്ള സവിശേഷമായ ഒരു ഭൂപ്രതിഭാസം കാണാനുള്ള പോക്കിൽ അയാളുടെ ലാഡാ കാറിലാണ് ഞങ്ങളിപ്പോൾ. മൺജ്വലാമുഖി (Mud Volcano) കാണാൻ. ഭൂമിയിൽ ഒന്നുരണ്ടിടത്തുമാത്രമേ ഈ പ്രതിഭാസം കണ്ടുവരുന്നുള്ളൂ. അതിൽത്തന്നെ, അവ ഏറ്റവും കൂടുതലുള്ളത് അസർബൈജാനിലാണ്.

ഗോബുസ്താൻ ദേശീയോദ്യാനത്തിൽ നിന്നും പത്തിരുപത് കിലോമീറ്റർ അകലെയാണ് മൺജ്വലാമുഖികളുടെ ഈ സമുച്ചയമുള്ളത്. മരുഭൂമിയുടെ ഉള്ളിലാണത്. അവിടേയ്ക്ക് നല്ല റോഡില്ല. മരുഭൂമിയിലൂടെ വണ്ടിയോടിയുണ്ടായ വഴിയിലൂടെ വേണം പോകാൻ. മരുഭൂമി എന്നുപറഞ്ഞാൽ, അറേബ്യയിലെയോ രാജസ്ഥാനിലെയോ പോലെ മണൽമരുഭൂമിയല്ല. കട്ടിയുള്ള ഭൂപ്രതലമാണ്. പൊടിമൂടി നിറംനഷ്ടപ്പെട്ടതോ ഉണങ്ങിയതോ ആയ കുറ്റിച്ചെടികൾ എല്ലായിടത്തുമുണ്ട്. അതിനിടയിലൂടെ തെളിഞ്ഞുകാണപ്പെടുന്ന ഒട്ടും നിരപ്പല്ലാത്ത പ്രതലത്തിൽ, മുന്നേപോയ വാഹനങ്ങളുടെ ചക്രം ഉണ്ടാക്കിയെടുത്ത രണ്ട് സമാന്തരവരകളാണ് മൺജ്വലാമുഖിയിലേയ്ക്കുള്ള പാത.

ആ കഠിനപാതയിലൂടെ തൈമൂറിന്റെ മെഴ്‌സിഡസ് ഓടില്ല. ഓടിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷെ, ആ കാറിന്റെ പല ഭാഗങ്ങളും കയ്യിലെടുത്ത് തിരിച്ചുകൊണ്ടുവരേണ്ടി വന്നേയ്ക്കാം. അതിനാലാവും,  മൺജ്വലാമുഖിയിലേക്കുള്ള വഴിയാരംഭിക്കുന്ന കവലയിൽ, ഇത്തരം മുന്തിയ വാഹങ്ങളിൽ എത്തുന്ന സഞ്ചാരികളെ കാത്ത് ഒരുപാട് ലാഡാ കാറുകൾ കിടപ്പുണ്ടായിരുന്നു...     

മണൽജ്വലാമുഖി കാണാൻ സഞ്ചാരികളുമായി എത്തിയ ലാഡാ കാറുകൾ 
നമ്മുടെ പഴയ ഫിയറ്റ്, പ്രിമിയർ പദ്മിനി എന്നിവയോട് സാദൃശ്യം തോന്നുന്ന റഷ്യൻ നിർമ്മിത കാറാണ് ലാഡാ (ഇന്നീ കമ്പനിയുടെ ഉടമസ്ഥാവകാശം ഫ്രഞ്ച് കാർനിർമ്മാതാക്കളായ റെനോയ്ക്കാണത്രെ). ഫിയറ്റിനോട് സാദൃശ്യം തോന്നുന്നതിൽ കാര്യമില്ലാതില്ല. ഈ കാർ ആദ്യം നിർമ്മിക്കപ്പെട്ടിരുന്നത് ഇറ്റാലിയൻ കാർ കമ്പനിയായ ഫിയറ്റിന്റെ സാങ്കേതികസഹായത്തോടെയാണ്.

സോവ്യയ്റ്റ് കാലത്ത്, റഷ്യയിലും യൂണിയൻ ദേശങ്ങളിലും വ്യാപകമായി വിറ്റഴിക്കപ്പെട്ട കാറാണ് ലാഡ. മറ്റിടങ്ങളിലെ ഇന്നത്തെ അവസ്ഥ അറിയില്ല. എന്നാൽ അസർബൈജാനിൽ, പട്ടണപ്രദേശങ്ങൾ ഒഴിച്ചുനിർത്തിയാൽ, ഇന്നും ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർ ലാഡ തന്നെയാണ്.

ഇവിടെ ഇരുചക്രവാഹനങ്ങൾ ഇല്ലെന്നു തന്നെ പറയാം. രൂക്ഷമായ രണ്ടു ഋതുക്കളിലേയ്ക്ക് കാലാവസ്ഥ മാറുന്ന ദേശങ്ങളിൽ അതങ്ങനെയാണ്. അവിടങ്ങളിൽ  സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങൾ പ്രായോഗികമല്ല. നമ്മുടെ നാട്ടിലെ മലനാടുകളിൽ ജീപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടല്ലോ. എന്നാൽ ഇവിടെ അതും കണ്ടില്ല. ഈ രണ്ടുവാഹനങ്ങളുടെയും കടമ അസർബൈജാനിൽ നിറവേറ്റുന്നത് ലാഡയാണ്. ഈ കാറിന്റെ വിലക്കുറവും, ഏതു ഭൂപ്രദേശത്തിലൂടെയും സഞ്ചരിക്കാനുള്ള കെൽപ്പും, ഈടുനിൽപും തന്നെയാവാം അതിനുള്ള കാരണം.

ഗോബുസ്താൻ മലനിരയിലെ കൊത്തുചിത്രങ്ങൾ കണ്ടതിനുശേഷം കവലയിലെത്തുമ്പോൾ ഈ ലാഡാകാറുകാരൻ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു. പോലീസുകാരൻ ഏർപ്പാടാക്കിയതനുസരിച്ചാണ്, അയാൾ ഞങ്ങളെ പ്രത്യേകമായി കാത്തുനിന്നത്. ആ പോലീസുകാരൻ ഇവിടുള്ള വണ്ടിക്കാരുടെ ദല്ലാളായി പ്രവർത്തിക്കുകയായിരുന്നു. പൊലീസുകാരനുമായി തൈമൂർ ഏറെനേരം നടത്തിയ സംസാരം പ്രധാനമായും ഈ ചെറിയ യാത്രയുടെ വിലപറഞ്ഞുറപ്പിക്കലും മറ്റുമായിരുന്നുവത്രേ. തൈമൂർ തന്നെയാണ് പിന്നീട് ഞങ്ങളോടിത് പറഞ്ഞത്. അത്തരം സംഘാടനമൊക്കെ തൈമൂറിന്റെ മാത്രം തലവേദനയാണ്. അസർബൈജാനിലെ അഞ്ചാറുദിവസം നീളുന്ന യാത്രയ്ക്ക് വേണ്ടുന്ന സാമ്പത്തിക ഇടപാടുകൾ  ടൂർകമ്പനിയുമായി ഞങ്ങൾ മുൻ‌കൂർ കഴിച്ചതാണ്.

മൺജ്വലാമുഖിക്കു സമീപം തൈമൂറിനോടൊപ്പം
ലാഡാകാറുകാരൻ, പ്രായത്തിന് നിരക്കാത്ത ചടുലതയോടെയാണ് കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നത്. വേഗത്തിൽ ഞങ്ങളെ കാറിനകത്തുകയറ്റി നിമ്‌നോന്നമായ വഴിയിലൂടെ അതിവേഗത്തിൽ വണ്ടിയോടിക്കാൻ തുടങ്ങി. നന്നായി ഉയർച്ചതാഴ്ചകളുള്ള വഴിയാണ്. തുള്ളിത്തെറിച്ച് ശകടം പായുന്നു. പലപ്പോഴും അതിന്റെ നാല് ചക്രങ്ങളും ആകാശത്തേയ്ക്കുയർന്ന്, നിപതിച്ചു. തല, കാറിന്റെ മച്ചിൽ ചെന്നിടിക്കാതിരിക്കാൻ, ഒരുവേള, വാതിൽ തുറന്ന് പുറത്തേയ്ക്ക് തെറിച്ചുപോയേക്കാം എന്ന പേടിയിലും, ഞങ്ങൾ രണ്ടുപേരും പിൻസീറ്റിൽ അള്ളിപ്പിടിച്ചിരുന്നു. പിറകിലേയ്ക്ക് അശേഷം ശ്രദ്ധിക്കാതെ, മുന്നിലിരിക്കുന്ന തൈമൂറിനോട് നിർത്താതെ സംസാരിച്ചുകൊണ്ട് അയാൾ കാറ് പറത്തിവിട്ടു. ഞങ്ങളുടെ ഓട്ടം കഴിഞ്ഞിട്ട് അടുത്ത ആളെ പിടിക്കാനുള്ള വെപ്രാളമായിരിക്കാം...

ലാഡാകാറുകാരനും, അയാളെപ്പോലെ അവിടെക്കണ്ട മറ്റു വണ്ടിക്കാരും, തൈമൂറിനെപ്പോലുള്ള, ബാക്കുനിവാസികളായ ആധുനിക അസർബൈജാനികളുടെ പ്രതിനിധികളല്ല. സോവ്യറ്റ് യുഗത്തിൽ നിന്നും പുറത്തുകടക്കാനാവാതെ നിൽക്കുന്ന മറ്റൊരു കാലത്തിന്റെ, ഗ്രാമീണമായ ശേഷിപ്പാണ്. അസർബൈജാന്റെ ഗ്രാമങ്ങൾ, ആ നീണ്ട അധിനിവേശത്തിന്റെ ചില ആഴങ്ങളിൽ നിന്നും പുറത്തുവന്നിട്ടില്ല. സാമൂഹികം/സാംസ്കാരികം എന്നതിനെക്കാളുപരിയായി രാഷ്ട്രീയം/സാമ്പത്തികം എന്ന മൂലകമാവും ഇവിടെ കുറച്ചുകൂടി പ്രസക്തം. സമകാല അസർബൈജാൻ മുന്നോട്ടുവയ്ക്കാൻ ആഗ്രഹിക്കുന്ന ആധുനികവും ലിബറലുമായ രാഷ്ട്രീയസാഹചര്യങ്ങൾ ഗ്രാമജീവിതത്തിലേയ്ക്ക് പ്രകടമായി എത്തിയിട്ടില്ല (പട്ടണജീവിതങ്ങളിലും ഈ വൈരുധ്യം സ്പർശിക്കാനാവുമെങ്കിലും ഇത്രയും സുതാര്യമല്ല). ലാഡാകാറുകാരന്റെ ചടുലവേഗങ്ങളിൽ ദാരിദ്ര്യം സന്നിവേശിപ്പിച്ച, ഏറെക്കൂറെ ദയനീയം എന്ന് വിവക്ഷിക്കാവുന്ന, ഒരുതരം ആർത്തി കാണാനാവും. മൺജ്വലാമുഖിയിലേയ്ക്ക് നല്ലൊരു പാതവെട്ടാൻ അധികാരികൾക്ക് സാധിക്കാത്തതാവില്ല കാരണം. ഇത്തരത്തിൽ അത് നിലനിർത്തുന്നത് പാരിസ്ഥികമായ അവബോധത്തിന്റെ തലത്തിലാണ് എന്നും കരുതാനാവില്ല. ഇതിനോടൊപ്പം പാരിസ്ഥിതിക പ്രാധാന്യമുള്ള ഗോബുസ്താൻ ദേശീയോദ്യാനത്തിനുള്ളിൽ നല്ല റോഡുകളാണ് കണ്ടത്. ഇയാളെപ്പോലുള്ള തദ്ദേശവാസികളായ ഗ്രാമീണർക്ക് വരുമാനം ഉണ്ടാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തിൽ കൂടിയാവണം ഈ സംവിധാനം നിലനിർത്തിയിട്ടുണ്ടാവുക.

മൺജ്വലാമുഖികൾ
ശരീരം നല്ലതുപോലെ ഇളകിത്തെറിച്ച് അവസാനം ഞങ്ങൾ മൺജ്വലാമുഖികളുടെ അടുത്തെത്തി. ഒരുപാട് സഞ്ചാരികൾ മുന്നേ എത്തിച്ചേർന്നിട്ടുണ്ട്. അസർബൈജാൻ സന്ദർശനത്തിന് ബാക്കുവിലെത്തുന്ന ആരും  ഇവിടെ വരാതെ പോകുന്നില്ല. ഗോബുസ്താൻ കൊത്തുചിത്ര സമുച്ചയവും, ഗോബുസ്താൻ മൺജ്വലാമുഖികളും ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽപ്പെടുന്നു. അവയുടെ പ്രാധാന്യം നിസ്തർക്കമാണ്. എന്നാൽ, ബാക്കു പട്ടണത്തിൽ നിന്നും അധികം ദൂരെയല്ല ഇവിടം എന്നതും സാധാരണ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്.

മൺജ്വലാമുഖികളുള്ള, അല്പം ഉയർന്നുകാണപ്പെടുന്ന പീഠഭൂമിയിലേയ്ക്ക് കയറുമ്പോൾ പ്രതലത്തിലെ വ്യതിരിക്തത കാണാനാവും. കുറ്റിച്ചെടികളുമായി വരണ്ട തവിട്ടുനിറത്തിൽ കാണപ്പെട്ടിരുന്ന ഭൂപ്രതലം കടുത്ത ചാരവർണ്ണത്തിലേയ്ക്ക്  പരകായം ചെയ്യുന്നു. എമ്പാടും ചെറിയ മൺകൂനകൾ. അവയിൽ നനഞ്ഞ ചാരമണ്ണ്. മൺകുന്നുകൾക്ക് നടുവിലെ ഗർത്തത്തിലേയ്ക്ക് നോക്കുമ്പോഴാണ് അവയെല്ലാം സജീവമായി തിളച്ചുകൊണ്ടിരിക്കുന്ന മൺജ്വലാമുഖികളാണെന്ന് മനസ്സിലാവുക.

ഒരിടത്ത് കൂട്ടമായി കാണപ്പെടുന്ന ചെറുമൺകുന്നുകൾ. അതിന്റെ ജ്വലാമുഖത്ത് കുമിളകളുയർത്തി കാണപ്പെടുന്ന കുഴമണ്ണ്. ഇടയ്ക്ക് കുമിളകൾ വിസ്ഫോടനങ്ങളായി, നനഞ്ഞ ചാരമണൽ പുറത്തേയ്ക്ക് തെറിച്ച് ലാവപോലെ ഒഴുകിപ്പരക്കുന്നു. അതിനാലാണ് ചുറ്റുമുള്ള  ഭൂമി ചാരനിരത്തിൽ കാണപ്പെടുന്നത്.

മൺജ്വലാമുഖി എന്നാണ് പറയുന്നതെങ്കിലും അഗ്നിപർവ്വതം എന്ന ഭൂപ്രതിഭാസവുമായി ഇതിന് കാര്യമായ ബന്ധമൊന്നുമില്ല. എണ്ണ, പ്രകൃതിവാതക നിക്ഷേപമുള്ള സ്ഥലങ്ങളോട് അനുബന്ധമായാണ് ഇവ കൂടുതലും കാണപ്പെടുന്നത്. അഗ്നിപർവ്വതങ്ങൾ പുറന്തള്ളുന്ന ലാവയോ, അവ ഉൾക്കൊള്ളുന്ന ഭയാനകമായ താപമോ മൺജ്വലാമുഖിയിൽ കാണാനാവില്ല. ഭൂപ്രതലത്തിന് അധികം താഴെയല്ലാതെ നടക്കുന്ന ചില വാതക പ്രതിപ്രവർത്തങ്ങളുടെ ഭാഗമായി ജലവും മണ്ണും കൂടിക്കുഴഞ്ഞ് സുഷിരങ്ങളിലൂടെ പുറത്തേയ്ക്ക് വമിക്കുന്നു. ജലം തിളയ്ക്കാൻ വേണ്ട നൂറു ഡിഗ്രിക്കപ്പുറത്തേയ്ക്ക് ഈ മിശ്രിതത്തിന്റെ ചൂട് പോകാറില്ല. മീഥേൻ പോലുള്ള ചില വാതകങ്ങളും ഒപ്പം ബഹിർഗമിക്കുന്നു.

മൺജ്വലാമുഖി
പലപ്പോഴായി ചലനാത്മകമാവുകയും ഇപ്പോൾ സുഷുപ്തിയിൽ കഴിയുന്നതുമായ മൺജ്വാലാമുഖികളും ഒരുപാടുണ്ട്. എല്ലാംകൂടി ഒരു വലിയ പ്രദേശമാകെ ചാരക്കുന്നുകളായും ചാരഭൂമിയായും കാണപ്പെടുന്നു.

ഉയരംകൂടിയ ഒരു മൺജ്വലാമുഖിയുടെ മുകളിലേയ്ക്ക് കയറി ഞാൻ ചുറ്റും നോക്കി...

ചാരനിറമാണ് ഒരുപാട്  ദൂരം.അതിനപ്പുറം, മഞ്ഞകലർന്ന തവിട്ടിലേയ്ക്ക് പകരുകയാണ് ഭൂമി. ഹരിതരഹിതമായ കുറ്റിച്ചെടികൾ തീർക്കുന്ന നിറഭേദവും. മൺജ്വാലാമുഖികളുടെ പ്രദേശം കഴിഞ്ഞാൽ, അസർബൈജാനിലെ സമതലഭൂപ്രകൃതിയുടെ സ്വാഭാവികതയായ ഉയരംകുറഞ്ഞ കുന്നുകളുടെ അനസ്യൂതത...

ചാരവും, അതിനപ്പുറം തവിട്ടും ലയിച്ച്, നിമ്‌നോന്നമായി നീണ്ടുപോകുന്ന ഭൂമിയിലേയ്ക്ക് നോക്കിനിൽക്കേ, മറ്റൊരു ഗ്രഹത്തിലാണെന്ന് തോന്നി. ചന്ദ്രന്റെ ഉപരിതലം ഇങ്ങനെയായിരിക്കാം എന്ന് സങ്കലിപ്പിച്ചു...

ഉഷ്ണമേഖലാപ്രകൃതിയുടെ പച്ച അനുഭവിച്ച് വളർന്നതിനു ശേഷം, മധ്യപൂർവ്വദേശത്ത് ജീവിക്കാനെത്തിയപ്പോൾ പ്രാഥമികമായി മടുപ്പിച്ചത് ഭൂപ്രകൃതി തന്നെയായിരുന്നു. പച്ചയുടെ അഭാവം വൈകാരികമായ ശൂന്യതയായാണ് ഉള്ളിൽ തൊട്ടത്. അതിനോടിണങ്ങാൻ കുറേ കാലമെടുത്തു. പിന്നീട്, മരുഭൂമിയിലേയ്ക്ക് ഇറങ്ങിനടക്കാൻ തുടങ്ങിയപ്പോഴാണ്, അത് മറ്റൊരു ജൈവലോകമാണെന്ന് അറിയാൻ തുടങ്ങിയത്. അഭാവമെന്നോ ശൂന്യതയെന്നോ ഞാനാദ്യം മനസ്സിലാക്കിയത് ശരിയായിരുന്നില്ല. മരുഭൂമി, വ്യത്യസ്തമായ പ്രകൃതി മാത്രം. ഭൂമിയെ സഹനീയമാക്കി നിർത്തുന്ന വൈവിധ്യങ്ങളുടെ സജീവവും ചലനാത്മകവുമായ മറ്റൊരടര്...

ഇപ്പോഴിതാ അതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ഭൂപ്രകൃതിയിലും. യാത്രയുടെ തൂവൽ കൊണ്ട് ഹൃദയത്തിൽ തലോടപ്പെട്ടവർക്ക് ഈ കാഴ്ചകൾ നൽകുക  ആനന്ദത്തിന്റെ ഉന്മത്തതയാണ്...!

അന്യഗ്രഹപ്രതീതിയിൽ നിന്നും എതിർഭാഗത്തേയ്ക്ക് തിരിഞ്ഞപ്പോൾ,  പെട്ടെന്ന് ഭൂമിയിലേയ്ക്ക് എത്തിയതുപോലെ. അവിടെ കാസ്പിയൻ കടലുണ്ട്. കടലിന്റെ കാഴ്ച ലോകത്തെവിടെയും സ്ഥിരപരിചിതം. ഏത് വിദൂരദേശത്തുവച്ച് കടൽ കണ്ടാലും,  ജന്മഗ്രാമത്തിന്റെ പകർച്ച പോലെയെ അനുഭവപ്പെടാറുള്ളൂ, തീരഭൂമി എത്രയൊക്കെ വ്യത്യസ്തമായാലും...

മൺജ്വാലാമുഖി
ഗോബുസ്താനിൽ നിന്നും ഞങ്ങൾ ബാക്കുവിലേയ്ക്ക് മടങ്ങി...

ബാക്കു പട്ടണത്തെ കുറിച്ച് ഒരുപാട് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. എങ്കിലും, തൈമൂർ ഞങ്ങളെ അപ്‌-ലാൻഡ് പാർക്കിലേയ്ക്ക് കൊണ്ടുപോയപ്പോൾ, അനേകം അടരുകളുള്ള ഒരു മഹാനഗരമാണ് ബാക്കുവെന്ന് വീണ്ടും അറിയുകയായിരുന്നു, ഇനിയും കാണാനും പറയാനും ഈ പട്ടണത്തിൽ ഒരുപാടുണ്ടെന്നും...

സോവ്യറ്റാനന്തരം അസർബൈജാൻ അതിന്റെ തലസ്ഥാനത്തെ എത്തരത്തിൽ ആധുനികവും സൗന്ദര്യാത്മകവുമായി നിർമ്മിച്ചെടുത്തിരിക്കുന്നു എന്നതിന്റെ മറ്റൊരു നിദർശനമാണ് അപ്-ലാൻഡ് പാർക്ക്.

കാസ്പിയൻ തീരത്തു നിന്നും ഉയർന്നുപോകുന്ന ഒരു കുന്നിനെ ഉദ്യാനമാക്കി മാറ്റിയിരിക്കുകയാണിവിടെ. ബാക്കു ബൊളിവാഡിന്റെ ഒരറ്റത്തു നിന്നാണ് ഇവിടേയ്ക്കുള്ള കയറ്റം ആരംഭിക്കുന്നത്. ആ കടൽത്തീര ഉദ്യാനത്തിന്റെ തുടർച്ച എന്നു വേണമെങ്കിൽ പറയാം. താഴെ നിന്നും കുന്നിൻ മുകളിലേയ്‌ക്കെത്താൻ ഫണിക്കുലർ തീവണ്ടി സേവനമുണ്ട്. എന്നാൽ തൈമൂർ ഞങ്ങളോട് അത് പറഞ്ഞിരുന്നില്ല. നിർഭാഗ്യവശാൽ, അങ്ങനെയൊരു സംവിധാനമുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ ഞങ്ങളും വിട്ടുപോയിരുന്നു. തൈമൂർ കാറിൽ തന്നെ ഞങ്ങളെ മുകളിലേയ്ക്ക് കൊണ്ടുപോയി. അവസാനത്തെ കുറച്ചുഭാഗം നടന്നുകയറുകയും ചെയ്തു.

ഫണിക്കുലർ ഉപയോഗിക്കാൻ പറ്റാത്തതിനാൽ ഞങ്ങൾ നിരാശരായി. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, അങ്ങനെയൊരു സംവിധാനത്തിൽ ഞങ്ങൾ ഇതുവരെ കയറിയിട്ടുണ്ടായിരുന്നില്ല. രണ്ട്, ഒരു സവിശേഷസ്ഥലത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇത്തരം വ്യവസ്ഥാപിത സംവിധാനങ്ങളാണ് യാത്രികരെ അവിടുത്തെ ഏറ്റവും പ്രധാനമായ കാഴ്ചകളിലേയ്ക്ക് കൊണ്ടിറക്കുക. ക്രമത്തോടെ എല്ലാം കാണാൻ അതുപകരിക്കും.

എന്തായാലും തൈമൂർ ഞങ്ങളെ പറ്റിച്ചു...!

ബാക്കു പട്ടണം അപ്-ലാൻഡ് പാർക്കിൽ നിന്നും കാണുമ്പോൾ
ബാക്കു പട്ടണത്തിലെ ഏറ്റവും ഉയരംകൂടിയ ഇടമാണിവിടം. കുന്നുകയറിയെത്തി, വിശാലമായി ഒരുക്കിയിട്ടിരിക്കുന്ന തട്ടിൽ നിന്നാൽ, കാസ്പിയൻ തീരത്തായി പട്ടണം എങ്ങനെയാണ് വിന്യാസിതമായിരിക്കുന്നതെന്ന ആകാശവീക്ഷണം കിട്ടും. ഒരു സ്ഥലത്തെ മറ്റൊരു സ്ഥലവുമായി താരതമ്യം ചെയ്യുന്നതിൽ ക്രിയാത്മകമായി ഒന്നുമില്ലെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. എങ്കിലും മറ്റേതൊരു പട്ടണത്തിലെത്തിയാലും, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലെ  പട്ടണങ്ങളിലെത്തിയാൽ, അതിനെ എന്റെ മാതൃനഗരമായ തിരുവനന്തപുരവുമായി അബോധമായി തന്നെ തുലനംചെയ്തുപോകും. അപ്-ലാൻഡ് പാർക്കിലെ ഗാംഭീര്യത്തിൽ മഗ്നമായി, താഴേയ്ക്ക്, ബാക്കു പട്ടണത്തിലേയ്ക്ക് നോക്കിനിൽക്കെ തിരുവനന്തപുരത്തെ പ്രതി സങ്കടവും നിരാശയും തോന്നി. വെറും മൂന്നു ദശാബ്ദങ്ങൾക്ക് മുൻപുമാത്രം സ്വതന്ത്രമായ ചെറിയൊരു രാജ്യം അതിന്റെ ഒരു പട്ടണം എത്ര ഭംഗിയോടെയും ആസൂത്രണത്തോടെയമാണ് പുനർനിർമ്മിച്ചെടുത്തിരിക്കുന്നത്. അളവുചാരുതയോടെ, പ്രൗഢലാവണ്യത്തോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന പട്ടണം ഒരളവുവരെ അവിടെ ലീനമായിരിക്കുന്ന മനുഷ്യാവസ്ഥയുടെയും അനുഭവത്തിന്റെയും പ്രതിഫലനം കൂടിയാണ്.

കുന്നിനു മുകളിൽ നിവർത്തിച്ചിരിക്കുന്ന ഹരിതാഭമായ പ്രദേശമാണെങ്കിലും ഇത് വെറുമൊരു ഉദ്യാനം മാത്രമല്ല. ഏറ്റവും പുതിയ നഗരഭാഗമായി തന്നെയാണ് ഇവിടം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.  ബാക്കുവിലെ ഏറ്റവും പ്രധാനമായ പല സർക്കാർ സ്ഥാപനങ്ങളും മറ്റും സ്ഥിതിചെയ്യുന്നത് അപ്-ലാൻഡ് പാർക്കിലാണ്. നാഷണൽ അസംബ്ലി കെട്ടിടവും അതിൽപ്പെടുന്നു.

എന്നാൽ ഇവിടുത്തെ ഏറ്റവും പ്രധാനമായ വാസ്തുനിർമ്മിതി ലോകപ്രശസ്തമായ 'ഫ്‌ളെയിം ടവേഴ്‌സാ'ണ്. അതിധൃതം വളരുന്ന ഒരാധുനിക പട്ടണം എന്ന നിലയ്ക്ക് ബാക്കു മുന്നിലേയ്ക്ക് വയ്ക്കുന്ന ഏറ്റവും സവിശേഷമായ നിർമ്മിതിയാണ് ഈ 'തീനാള ഗോപുരങ്ങൾ'. ബാക്കുവിലെ എന്നല്ല, രാജ്യത്തെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടം. തീനാളത്തിന്റെ ആകൃതിയിലുള്ള മൂന്ന് കെട്ടിടങ്ങളുടെ സമുച്ചയം. അഗ്‌നിദേശം എന്നറിയപ്പെടുന്ന ഒരു രാജ്യം അതിന്റെ ഐക്കോണിക്ക് വാസ്തുനിർമ്മിതി തീനാളങ്ങളുടെ ആകൃതിയിൽ ആവിഷ്കരിച്ചതിന്റെ സൗന്ദര്യബോധവും ഔചിത്യവും നിസ്തർക്കം. സ്വതേവയുള്ള ഉയരത്തിനൊപ്പം കുന്നിനു മുകളിൽ സ്ഥാപിതമായതിനാൽ, ബാക്കു പട്ടണത്തിന്റെ ഏതുഭാഗത്ത് നിന്നാലും ഈ പ്രൗഢനിർമ്മിതി, ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ കാഴ്ച്ചയിൽ ഉടക്കികിടക്കും.

ഫ്‌ളെയിം ടവേഴ്സ്
പ്രസ്താവം പോലെ പറഞ്ഞുപോകാം എന്നതിനപ്പുറം ഒരു നഗരത്തിന്റെ സൗന്ദര്യത്തെ കൃത്യമായി നിർവ്വചിക്കുക പ്രയാസമാണ്. നിയതമായ കല്പനകളില്ലാത്ത ഭൂമികയാണത്. അപ്-ലാൻഡ് പാർക്കിന് മുകളിൽ ബാക്കുവിനെ നോക്കിനിൽക്കുമ്പോൾ ആ സന്ദിഗ്‌ദ്ധത ഞാൻ അറിയുന്നുണ്ട്. രണ്ടു ദിവസത്തെ താമസത്തിനിടയ്ക്ക് ഈ നഗരം കാഴ്ച്ചയിൽ മനോഹരമാണെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു. പക്ഷെ അതെങ്ങനെയൊക്കെ അടയാളപ്പെടുത്തണം എന്നത് ശ്രമകരമാണ്. എങ്കിലും കഴിഞ്ഞ അദ്ധ്യായങ്ങളിൽ വിശദമായി ചിത്രീകരിക്കാൻ ശ്രമിച്ച നിസാമി തെരുവും ഇചേരി ഷെഹറും ബാക്കു ബൊളിവാഡും ഒക്കെ പ്രസ്തുത നഗരലാവണ്യത്തിന് നിദാനമാകുന്നു. കല്ലുകൾ അടുക്കി കെട്ടിപ്പൊക്കുന്ന ഇത്തരം ഭൗതികതകൾ മാത്രമാണോ ഒരു നഗരത്തെ സുന്ദരമാക്കുന്നത്? അല്ല എന്നത് നിസ്തർക്കമാണ്.

നഗരത്തെ വിർവ്വചിക്കാനുതകുന്ന ആത്മീയഘടകം അവിടെ ജീവിക്കുന്ന മനുഷ്യനാണ്!

ജന്തുജാലങ്ങൾ, ഭൂമിയിൽ, അനുയോജ്യമായ പ്രകൃതിയും ആവാസവ്യവസ്ഥയും കണ്ടെത്തി ജീവിച്ചുപോകുന്നു. സ്വയം ഒരു ആവാസവ്യവസ്ഥ ഉണ്ടാക്കിയെടുക്കാൻ അവ തുനിയുന്നില്ല. മനുഷ്യൻ മാത്രമാണ് നഗരങ്ങൾ സൃഷ്ടിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ലോകത്തിലെ പകുതിയോളം മനുഷ്യർ ജീവിക്കുന്നത് നഗരങ്ങളിലാണ്. 2050 - ആകുമ്പോഴേയ്ക്കും അത് എഴുപത് ശതമാനമായി വർദ്ധിക്കുമത്രേ.

ആ മനുഷ്യർ കെട്ടിപ്പൊക്കുന്ന മാനവസംസ്കൃതിയുടെ വൃത്താന്തമാണ് ഏതൊരു നഗരത്തിന്റെയും അതീതലാവണ്യം...!

ലണ്ടൻ ടാക്സി
കുന്നിൻമുകളിലെ ഉദ്യാനത്തിൽ നിന്നും താഴേയ്ക്ക് ഇറങ്ങിവരുമ്പോൾ, പാർക്കിംഗിൽ ചില 'ലണ്ടൻ ടാക്‌സി'കൾ കിടപ്പുണ്ടായിരുന്നു. ഈ അദ്ധ്യായത്തിന്റെ തുടക്കത്തിൽ 'ലാഡാ' കാറുകളെക്കുറിച്ച് പരാമർശിച്ചിരുന്നുവല്ലോ. അവയുടെ ഗ്രാമീണമായ സാമൂഹികപരിസരം എന്താണോ പ്രകാശിപ്പിക്കുന്നത് അതിന്റെ വിപരീതത്തിൽ വയ്ക്കാവുന്ന രൂപകമാണ് ലണ്ടൻ ടാക്‌സികൾ. അസർബൈജാനിലെ ഗ്രാമ-നഗര ദ്വന്ദത്തിന്റെ കൃത്യമായ ബിംബങ്ങൾ.

ലണ്ടൻ ടാക്‌സി എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷാകാരമുള്ള ഈ കാറ് ആർഭാടത്തിന്റെ അവസാനവാക്കൊന്നുമല്ല. പക്ഷെ അവ നാഗരികതയുടെയും ആധുനികതയുടെയും സമകാലരൂപകമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട  നഗരങ്ങളിലൊന്നായ ലണ്ടനിൽ, കുതിരവണ്ടിക്കാലത്താരംഭിച്ച ടാക്സി സർവീസിൽ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ് ഗരിമയുള്ള ഈ വാഹനം. നഗരപ്രൗഢിയുടെ ഭാഗമായി ലണ്ടനിലെ നിരത്തുകളിൽ അവയിന്നും വിഹരിക്കുന്നു. ബാക്കു എന്തായിരിക്കുന്നു, എങ്ങനെയായിരിക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ മറ്റൊരു പ്രത്യക്ഷതയാണ് ഈ ഭൗതീകാശയത്തിന്റെ ഇറക്കുമതി എന്ന് കരുതാം.

പാർക്കിങ്ങിൽ ഉണ്ടായിരുന്ന ലണ്ടൻ ടാക്സികളിൽ ഒന്നിന്റെ ബോണറ്റിൽ ഇൻഡ്യൻ പതാക പാറുന്നു. ഞങ്ങളെ കണ്ടിട്ട് ഒരു ഓട്ടം കിട്ടും എന്നുകരുതി അതിന്റെ ഡ്രൈവർ കാട്ടിയ വികൃതിയാവുമോ? അങ്ങനെയാവാൻ വഴിയില്ല. പല രാജ്യക്കാരായ വിനോദസഞ്ചാരികൾ എത്തുന്നിടത്ത് ഞങ്ങൾക്ക് മാത്രമായി എന്ത് പ്രത്യേകത? മാത്രവുമല്ല, അയാൾ ഞങ്ങളെ കണ്ടതായും തോന്നിയില്ല.

എന്തായാലും, അയാൾക്കടുത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു:
"എന്തുകൊണ്ടാണ് ഇൻഡ്യൻ പതാക?"
"ഐ ലൈക് ഇൻഡ്യ...!"
അതെന്നെ സന്തോഷിപ്പിച്ചു.
അതിനുശേഷം പറഞ്ഞത് അത്ര സന്തോഷിപ്പിച്ചില്ല:
"ഐ ഡോന്റ് ലൈക് പാക്കിസ്ഥാൻ...!"

- തുടരും -   

4 അഭിപ്രായങ്ങൾ:

  1. ഇവിടുത്തെ ഭൂപ്രകൃതി ഐസ് ലാന്റിനെ ഓർമ്മിപ്പിച്ചു.ലാഡാ കാറുകൾ പുതിയ അറിവാണ്. എന്ത് വിചിത്രമാണ് ഈ ലോകവും അവിടുത്തെ കാഴ്ചകളും!

    മറുപടിഇല്ലാതാക്കൂ
  2. കാണാത്ത കാഴ്ച്ചകളുടെ
    അതിസുന്ദരമായ വിവരണങ്ങൾ
    പിന്നെ
    ലണ്ടൻ കാബുകൾ അവിടെയും ലണ്ടൻ ടാക്സികളായി
    ഓടുന്നതും ഒരു പുതിയ അറിവാണ് കേട്ടോ ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആഹ്..., ലണ്ടൻ കാബ് എന്നാണ് വിളിക്കുക, അല്ലേ. അങ്ങനെ തന്നെയാണ് ഇവിടെയും പറഞ്ഞിരുന്നതെന്ന് തോന്നുന്നു. തിരുത്താം.

      നന്ദി, മുരളീ...

      ഇല്ലാതാക്കൂ