2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഓർമ്മകളുടെ മലമുകൾ ദേശം...

പൊന്മുടിക്ക് പകരം വയ്ക്കാവുന്ന വാക്ക് എന്നെ സംബന്ധിച്ച് ഓർമ്മകൾ എന്നാണ്.

നവയൗവ്വന കാലം മുതൽ, പ്രായത്തിന്റെ കാല്പനിക മനവുമായി ഒരുപാട് തവണ പൊന്മുടിമല കയറിപ്പോയിട്ടുണ്ട്. കോടപുതഞ്ഞ പുൽമേടുകളിൽ സൗഹൃദത്തിന്റെ ഉന്മാദങ്ങളെ കെട്ടഴിച്ച് വാരിവിതറിയിട്ടുണ്ട്. പ്രണയാതുരമായ മാനസങ്ങളുടെ മൂവന്തിയിയിൽ കവിതയും കള്ളും കാറ്റും കൂടി പ്രകൃതിയെ ലാസ്യവതിയായ നർത്തകിയാക്കുന്നത് കണ്ടിരുന്നിട്ടുണ്ട്...

പൊന്മുടി എന്റെ ഉള്ളിൽ ഘനീഭവിച്ചുപോയ ഒരു കാലമാണ്.

ഇപ്പോൾ ഞാൻ നിൽക്കുന്ന ഈ പൊന്മുടി ആ കാലത്തെ പുനരാനയിക്കാൻ പര്യാപ്തമല്ല. ഇന്നീ മലമുകൾ ദേശം അത്രയേറെ മാറിപ്പോയതു കൊണ്ട് മാത്രമാവില്ല അത്, ആ കാലത്തിന്റെ കോടമഞ്ഞലകളിൽ തരളകുതുകിയായി നിന്ന ഞാൻ ഇന്ന് ഇല്ല എന്നതുമാവാം.

പൊന്മുടി മലനിരകൾ
ഭാര്യാ സഹോദരിയും കുടുംബവും വിരുന്നെത്തിയപ്പോൾ ആണ് എത്രയോ വർഷങ്ങൾക്ക് ശേഷം വീണ്ടും പൊന്മുടിയിലേയ്ക്ക് ഈ യാത്ര നടത്തുന്നത്...

കഴിഞ്ഞ യാത്ര, കുട്ടികൾ തീരെ കുഞ്ഞായിരിക്കുമ്പോൾ, ഒരു കൂട്ടുകാരനും കുടുംബത്തിനും ഒപ്പമായിരുന്നു. കുട്ടികൾ ഇപ്പോൾ അവരവരുടെ വഴിക്ക് പോവാൻ തുടങ്ങിയിരിക്കുന്നു. വളരെ അടുത്ത സൗഹൃദമായിരുന്ന കൂട്ടുകാരനും കുടുംബവും ലോകത്തിന്റെ മറ്റേതോ കോണിലേയ്ക്കു കുടിയേറി, എനിക്ക് തികച്ചും അന്യമായ മറ്റേതോ ജീവിതവ്യവഹാര മേഖലകളിൽ. ദൂരം സൗഹൃദങ്ങളുടെ കടലാഴങ്ങളിൽ പായലുകൾ വളർത്തുന്നു...!

വർഷത്തിന്റെ തിരശ്ശീലകൾ എത്ര പെട്ടന്നാണ് ഒന്നൊന്നായി പ്രജ്ഞയ്ക്ക് മുന്നിൽ വന്നുവീണ് ഒരിക്കൽ വേണ്ടപ്പെട്ടതായിരുന്ന പലതിനേയും അവ്യക്തമായ ഓർമ്മകളാക്കി മാറ്റുന്നത്....

നിരീക്ഷണഗോപുരത്തിലേയ്ക്കുള്ള വഴി
മഴക്കലമായിരുന്നുവെങ്കിലും മഴയുണ്ടായിരുന്നില്ല. നെടുമങ്ങാട്, വിതുര വഴി പൊന്മുടിയുടെ താഴ്‌വാര ഗ്രാമമായ കല്ലാർ ലക്ഷ്യമാക്കി, വെയിൽ വീണ വഴിയിലൂടെ വണ്ടിയോടി...

മനോരമ ബുക്സ് പ്രസിദ്ധീകരിച്ച '40 ഇക്കോടൂറിസം യാത്രകൾ' എന്ന പുസ്തകത്തിൽ പൊന്മുടിയുടെ സ്ഥലനാമപുരാണം ഇങ്ങനെ കാണുന്നു: "മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന സ്ഥലങ്ങളാണ് പൊന്മുടി മലകൾ എന്നാണു ഇവിടത്തെ ആദിവാസി വിഭാഗമായ കാണിക്കാർ വിശ്വസിക്കുന്നത്. അതിനാലാണത്രേ ഇത് പൊന്മുടി എന്ന് വിളിക്കപ്പെടുന്നത്. എന്നാൽ പുരാതനകാലത്ത് ഇവിടെ നിലനിന്നിരുന്ന ബുദ്ധമതക്കാരും ജൈനമതക്കാരും തങ്ങളുടെ ദൈവങ്ങളെ പൊന്നെയിർ ദേവൻ, പൊന്നെയിർ കോൻ എന്ന് വിളിച്ചിരുന്നതിനാലാണ് പൊന്മുടി എന്ന പേരു വന്നത് എന്നും അഭിപ്രായമുണ്ട്. വേനലിൽ പൊൻനിറത്തിൽ കാണുന്നതാണ് പേരിനു നിദാനമെന്നും കരുതപ്പെടുന്നു."

വിശാലമായ പുൽമേടുകളും അവയ്ക്കിടയിലെ വൃക്ഷനിബിഡതയുടെ തുരത്തുകളുമായി പൊന്മുടിയിലെ ഷോലവനപ്രകൃതി
കല്ലാർ കഴിഞ്ഞാൽ കുറച്ചുദൂരം മഴക്കാടുകളുടെ ഹരിതനിബിഡതയിലൂടെയാണ് ഹെയർപിൻ വളവുകളെടുത്ത് വണ്ടി പോവുക. കുറച്ചുകൂടി  ചെല്ലുമ്പോൾ, പണ്ടുണ്ടായിരുന്ന പോലെ തേയിലതോട്ടങ്ങളുടെ പച്ചപുതച്ച മലംചെരിവുകൾ പ്രതീക്ഷിച്ചു. പൊന്മുടി മേഖലയിലെ തേയിലത്തോട്ടങ്ങൾ നേരിടുന്ന തൊഴിൽപ്രശ്നങ്ങളെ കുറിച്ചൊക്കെ ഇടയ്ക്ക് വാർത്തകൾ വായിക്കാറുണ്ടായിരുന്നുവെങ്കിലും അവയൊക്കെ ഇത്തരത്തിൽ തികച്ചും അനാഥമായിക്കഴിഞ്ഞു എന്ന് കരുതിയിരുന്നില്ല. ഒരേ അളവിൽ വെട്ടിനിർത്തി ആരോഗ്യകരമായി കാണപ്പെട്ടിരുന്ന തേയിലത്തോട്ടങ്ങൾ എല്ലാം ഇന്ന് കാടുപോലെ വളർന്നും കളകയറിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നു.

നിരീക്ഷണഗോപുരം
മുൻപ് കല്ലാറിൽ നിന്നും മല കയറുമ്പോൾ ഒരു ഹരം തോന്നിയിരുന്നു. ഒരു വശത്ത്‌ ചെങ്കുത്തായ കൊല്ലിയും മറുവശത്ത്‌ ഉയർന്നുപോകുന്ന മലയും അതിനിടയിലൂടെ സർപ്പരൂപത്തിൽ തെളിയുന്ന ചെറിയ റോഡും. അതിലൂടെ ബൈക്കോടിച്ചു കയറുമ്പോൾ, ഇടയ്ക്കിടയ്ക്ക് സ്വർഗ്ഗസ്പർശവുമായി കോടമഞ്ഞ്‌ ഇറങ്ങിവന്ന് കാഴ്ച അവ്യക്തമാകുമ്പോൾ ഭയം കലർന്ന ഒരുതരം ആവേശം അനുഭവിച്ചിരുന്നു. ഇപ്പോൾ അതൊന്നുമില്ല. പ്രായം പല ഉന്മാദങ്ങളുടെയും മുനയൊടിക്കുന്നു. കേരളത്തിലേയും അയൽ സംസ്ഥാനങ്ങളിലേയും വലിയ പല ചുരങ്ങളും ഇതിനിടയ്ക്ക് പലപ്പോഴും കയറിയിറങ്ങാൻ അവസരം കിട്ടിയതിനാൽ വന്നുഭവിച്ച തഴക്കവുമാവാം.

മറ്റൊരു കാഴ്ച
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിലാണ് പൊന്മുടിയുടെ ശിലാഗ്രം (5200 അടി ഉയരത്തിലാണ് മൂന്നാർ). പശ്ചിമഘട്ട മലനിരകളുടെ ഏറ്റവും തെക്കുള്ള അഗസ്ത്യകൂടത്തിന്റെ ഒപ്പം ഉൾപ്പെടുത്തി വ്യവഹരിക്കാവുന്ന ഷോലക്കാടുകൾ നിറഞ്ഞ പ്രദേശമാണ് പൊന്മുടി എന്ന് പറയാം. കേരളത്തിലെ പേപ്പാറ, നെയ്യാർ എന്നിവിടങ്ങളിലേയും തമിഴ്നാട്ടിലെ മുണ്ടൻതുറയിലേയും വന്യമൃഗസംരക്ഷണ പ്രദേശങ്ങൾ പക്ഷേ ഇതിനും തെക്കായുള്ള പശ്ചിമഘട്ട മലനിരകളുടെ വനഭാഗങ്ങളിലാണ്.

അപ്പർ സാനട്ടോറിയത്തിലെ പാർക്കിംഗ് പ്രദേശം
മലകയറി ചെന്നാൽ  ആദ്യമെത്തുക സർക്കാർ വക ഗെസ്റ്റ്ഹൗസും ഭക്ഷണശാലയും കെ. റ്റി. ഡി. സിയുടെ താമസസ്ഥലവുമൊക്കെയുള്ള ഭാഗത്താണ്. ഇവിടെ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ കൂടി മുകളിലേയ്ക്ക് കയറണം പൊന്മുടിയുടെ ശിലാഗ്രമായ അപ്പർ സാനട്ടോറിയം എന്ന് അറിയപ്പെടുന്ന പ്രദേശത്തേയ്ക്ക്.

താഴെയുള്ള ഭക്ഷണശാലയിൽ ഉച്ചഭക്ഷണത്തിനുള്ള ഏർപ്പാടുകൾ ചെയ്ത്, അംഗശുദ്ധി വരുത്തി യത്രാക്ഷീണമൊക്കെ ഒട്ടൊന്നു മാറ്റിയതിനു ശേഷമാണ് ഞങ്ങൾ അപ്പർ സാനട്ടോറിയത്തിലേയ്ക്ക് പോയത്...

വയർലെസ്സ് സ്റ്റേഷൻ ശിലാഗ്രത്ത്‌ ചെറുതായി കാണാം
മുകളിലേയ്ക്ക് പോകാൻ ഇപ്പോൾ ടിക്കറ്റെടുക്കണം. മുൻപ് അതൊന്നും ഉണ്ടായിരുന്നില്ല. കുറേ നിർമ്മാണ പ്രവർത്തനങ്ങളുമൊക്കെ അവിടെ നടന്നിരിക്കുന്നു. ഒരു നിരീക്ഷണഗോപുരവും ഇരിക്കാനുള്ള സജ്ജീകരണവുമൊക്കെ പുതിയ നിർമ്മിതികളാണ്. എന്നാൽ ആ വയർലെസ്സ് സ്റ്റേഷൻ നേരത്തേ ഉള്ളതു തന്നെ.

മുകളിൽ നല്ല കാറ്റ്. ഞാൻ ഉടുത്തിരുന്ന മുണ്ട് പറന്നുപോവാതിരിക്കാൻ നന്നായി ശ്രമപ്പെടേണ്ടി വന്നു. എന്നാൽ മലമടക്കുകളുടെ നിഗൂഡമായ കാനനഗർഭങ്ങളിൽ നിന്നും വഴുതിയിറങ്ങി വന്ന് പൊതിയാറുണ്ടായിരുന്ന കോടമഞ്ഞിന്റെ അഭാവം പൊന്മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തി.

ചില പുതിയ നിർമ്മിതികൾ
പൊന്മുടിയുടെ എല്ലാ ഭാവങ്ങളും അനുഭവിച്ചിട്ടുണ്ട്...

ഒരിക്കൽ അപ്പർ സാനട്ടോറിയത്തിൽ നിൽക്കുമ്പോൾ ആർത്തലച്ച് പെരുമഴ വന്നു. മഴ നനഞ്ഞുകൊണ്ട് ഗെസ്റ്റ്ഹൗസ് പ്രദേശത്തേയ്ക്ക് സാവധാനം മലയിറങ്ങി. മഴയുടെ അർദ്ധസുതാര്യ തിരശ്ശീലയ്ക്കപ്പുറം, മാൻപാർക്കിലെ പുള്ളിമാനുകൾ തുള്ളിക്കളിച്ച്‌ മലയുടെ ചരിവിലൂടെ ഓടിമറയുന്നത് കാണാമായിരുന്നു...

മഴ മാറി വെയിൽ പരക്കുമ്പോൾ, സൂര്യരശ്മികൾ പുൽമേടുകളിൽ സ്വർണ്ണം വിതറും. ആ ദൃശ്യത്തിൽ പുളകിതരായെന്നപോലെ ഷോലമരങ്ങൾ കാറ്റത്തിളകുന്നുണ്ടാവും...

മറ്റൊരിക്കൽ ഗെസ്റ്റ് ഹൗസിലെ മുറിയുടെ ബാൽക്കണിയിലിരിക്കുകയായിരുന്നു. രാത്രിയുടെ കാളിമയിൽ സഹ്യഗിരിയുടെ സീമകൾ അവ്യക്തമായി കാണാം. ഇടയ്ക്കിടയ്ക്ക് കോട എല്ലാ കാഴ്ചകളെയും മറച്ചുകൊണ്ട്‌ കുളിരിന്റെ മൂടുപടമായി കടന്നുവരും. അങ്ങനെ കുറേനേരം നോക്കിയിരിക്കേ കോട പതുക്കെ തെന്നിമാറുകയും ആകാശത്ത്‌ ചന്ദ്രമുഖം തെളിഞ്ഞുവരുകയും ചെയ്തു. ആകാശത്തിനും മലനിരകൾക്കും അവയിലെ കാനനനിബിഡതയ്ക്കും അഭൗമമായ ഒരു നീലനിറം പകർന്നുവന്നു. ജീവിതവ്യഗ്രതകൾ മനസ്സിൽ നിറച്ചിരുന്ന കാലുഷ്യസാന്ദ്രത ആ ദൃശ്യത്തിന്റെ അപൂർവ്വതയിൽ നിമിഷാർദ്ധം കൊണ്ട് അലിഞ്ഞുപോയി. സ്വർഗ്ഗം അവിടെ എവിടെയോ സത്യമാണെന്ന് തോന്നി...!

യാത്രാസംഘത്തിലെ ചെറുപ്പക്കാർ പുൽമേടുകളിലൂടെ...
പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യങ്ങൾ വളരെ സജീവമായി പൊന്മുടിയും അതിനോട് ചേർന്നുള്ള മറ്റ് മല/വന പ്രദേശങ്ങളും ഉൾക്കൊള്ളുന്നുണ്ട്. അനേകം പക്ഷി വർഗ്ഗങ്ങളും ചിത്രശലഭങ്ങളും ഉരഗങ്ങളും ഈ പ്രദേശത്തെ ജീവഭരിതമാക്കുന്നു. അതിൽ ചിലതെങ്കിലും വംശനാശ ഭീഷണി നേരിടുന്നവയുമാണ്. പച്ചിലപാറനും (Malabar Flying Frog) ട്രാവൻകൂർ ആമയുമൊക്കെ ഇത്തരത്തിലുള്ള ചിലതത്രേ.

പൊന്മുടിമലയുടെ അല്പം തെക്കുമാറിയുള്ള വരയാടുമൊട്ട മലയുടെ ചരിവുകൾ, പേര് സൂചിപ്പിക്കുന്നതു പോലെ, വരയാടുകളുടെ വിഹാരപ്രദേശമത്രേ. പശ്ചിമഘട്ടത്തിന്റെ ഏതാനും ചില പോക്കറ്റുകളിൽ മാത്രമേ ഇപ്പോൾ വരയാടുകളുള്ളൂ. അതിൽ നമുക്ക് വളരെ സാധാരണമായി അറിയാവുന്നത് ഇരവികുളം ദേശീയോദ്യാനമാണ്. സ്ഥിരമായി സന്ദർശകർ എത്തുന്നതുകൊണ്ട് അവിടുത്തെ വരയാടുകൾ മനുഷ്യരുമായി വളരെ ഇണക്കം കാണിക്കുന്നവയാണ് എന്ന് പറയപ്പെടുന്നു. എന്നാൽ ആ പരിസരത്തു നിന്നും ഏറെമാറി വിഘടിതമായി കിടക്കുന്ന വരയാടുമൊട്ട കാനനപ്രദേശത്തെ വരയാടുകൾ നേരെമറിച്ച് സ്വാഭാവികമായ വന്യത ഉൾക്കൊള്ളുന്നവയാണെന്ന് അവയുടെ ഏറെ ചിത്രങ്ങൾ പകർത്തുകയും സ്വഭാവവിശേഷങ്ങൾ പഠിക്കുകയും ചെയ്ത സാലി പലോടിനെപ്പോലുള്ളവർ രേഖപ്പെടുത്തുന്നു.
   
നിർമ്മാണസമയത്ത് ഒരുപാട് വിവാദങ്ങളിൽപ്പെട്ട ഐ. എസ്. ആർ. ഒ - യുടെ കെട്ടിടം ഒരു ഭാഗത്ത് കാണാം
ഞങ്ങൾ നിരീക്ഷണഗോപുരം വരെ നടന്നു. അതിലേയ്ക്ക് കയറിനിന്ന് ചുറ്റും വീക്ഷിച്ചു. കാറ്റ് വന്യതയോടെ വീശിയടിച്ചുകൊണ്ടിരുന്നു...

പിന്നെ സംഘത്തിലെ മറ്റുള്ളവർ പുൽമേടുകളിലൂടെയും പാറപ്പരപ്പുകളിലൂടെയും അകലേയ്ക്ക് നടന്നു. ഭാര്യയും ഞാനും  പതിറ്റാണ്ടുകൾക്ക് മുൻപ് ഇരുന്ന ഒരു ചെറിയ പാറയിൽ ഞങ്ങളുടെ തന്നെ ലോകങ്ങളിൽ, ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് വെറുതേയിരുന്നു...

രണ്ടു കാറുകളിലായി എത്തിയ കുറേ കോളേജ് വിദ്യാർത്ഥികൾ, അതിൽ ഒരു കാറിന് ചുറ്റുമായി കൂടിനിൽപ്പുണ്ട്. താക്കോൽ അകത്തുവച്ച് കാറ് പൂട്ടിപ്പോയി എന്നുതോന്നുന്നു. ജനൽവിടവിലൂടെ കമ്പിയോ മറ്റോ ഇട്ട് വാതിൽ തുറക്കാനുള്ള ശ്രമത്തിലാണ്...

ഈയടുത്ത് കല്യാണം കഴിഞ്ഞതാവണം ഒരു യുവതിയും യുവാവും. യുവതിയുടെ അച്ഛനും അമ്മയും ആണെന്ന് തോന്നുന്നു കൂടെയുള്ളത്. യുവതി അച്ഛനും അമ്മയ്ക്കുമൊപ്പം ആഹ്ലാദത്തോടെ വിനോദയാത്ര ആസ്വദിക്കുമ്പോൾ യുവാവ് അതിലൊന്നും അശേഷം ശ്രദ്ധിക്കാതെ തന്റെ എസ്. യു. വി - യുടെ ഭംഗി ആസ്വദിച്ചും അതിനെ തൊട്ടുതലോടിയും ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേയ്ക്ക്‌ മാറ്റി പാർക്കുചെയ്തും ഒക്കെ അവരിൽ നിന്നും അകന്നുനിൽക്കുന്നു. "ചേട്ടാ ഇവിടെ വന്നേ, ഇതു നോക്കിയേ..." എന്ന് ഭാര്യ വിളിക്കുമ്പോഴോ മറ്റോ അവരുടെ അടുത്തേയ്ക്ക് പോയി ഒരല്പനേരം കൂടെക്കൂടുന്നുമുണ്ട്...

ഒരു ആരവം. കുട്ടികൾ കാറ് തുറന്നിരിക്കുന്നു. പിന്നെ പത്തുപതിനഞ്ച് പേരടങ്ങുന്ന യുവസംഘം രണ്ടു ചെറുകാറുകളിലുമായി ചാടിക്കയറുകയും ശരവേഗത്തിൽ മലയിറങ്ങിപ്പോവുകയും ചെയ്തു...

പാറപ്പുറത്ത് ഒരല്പ വിശ്രമം...
ഇത്തരം ലളിതയാത്രകൾ ആഹ്ലാദജന്യമാണ്. കുടുംബവും ബന്ധുക്കളുമായി വല്ലപ്പോഴും സാധ്യമാവുന്ന ഇതുപോലുള്ള യാത്രകൾ പിന്നീട് ഒരുപാടുകാലം ദൈനംദിനങ്ങളുടെ വിരസതയിൽ, കഴിഞ്ഞുകൂടാനുള്ള ഊർജ്ജം നൽകും.

എന്നാൽ കാടെന്നാൽ പ്രകൃതിയുടെ പ്രാഥമികമായ ഘടകമാണല്ലോ, കാടിലെ യാത്രകൾ പ്രകൃതിയെ അറിയാനുള്ളതും. ഇത്തരം ലളിതയാത്രകൾ കാടിന്റെ ദൂരെനിന്നുള്ള പാർശ്വക്കാഴ്ച മാത്രമേ നൽകുകയുള്ളൂ. ഒരു പൂവോ പൂമ്പാറ്റയോ പോലും ഞങ്ങളുടെ വഴിക്ക് വന്നില്ലല്ലോ... 

ഈ പൊൻ‌മുടിയിലേയ്ക്ക് തന്നെ മറ്റൊരുതരം യാത്രയുണ്ടത്രേ. ബ്രൈമൂറിൽ നിന്നും ഇങ്ങോട്ട് കാനനപാതയിലൂടെ മല നടന്നുകയറാം. അങ്ങനെ കാടിനെ ആഴത്തിൽ അറിയാം. പൂവിനേയും പൂമ്പാറ്റകളേയും കാണാം, പച്ചിലപാറനേയും വരയാടുകളേയും കാണാം... അത്തരം നീണ്ട കാനന ട്രെക്കിംഗ് ഒന്നും ഇതുവരെ നടത്താനായിട്ടില്ല. സമയവും സൗകര്യവും ഒത്തുവന്നിട്ടില്ല എന്നതു മാത്രമാവില്ല അതിനുള്ള കാരണം - ഒരു വിനോദസഞ്ചാരിയുടെ മനവും മാനവും മാത്രമായിരിക്കാം എന്റെ യാത്രാനക്ഷത്രം.

മറ്റൊരു കാഴ്ച
ആവശ്യത്തിന് സമയം അപ്പർ സാനട്ടോറിയത്തിൽ ചെലവഴിച്ചതിനു ശേഷം, അല്പം വൈകിയുള്ള ഉച്ചഭക്ഷണത്തിനായി ഗസ്റ്റ്ഹൗസിന്റെ ഭോജനശാലയിലെത്തി...

പൊന്മുടി മലയിറങ്ങുമ്പോഴും കോടമഞ്ഞ്‌ വന്നില്ല. ആകാശത്തിന്റെ ചെരുവിൽ മഴക്കാറുണ്ടായിരുന്നുവെങ്കിലും വെയിലിന്റെ വീചികളാവും കോടമഞ്ഞിനെ അകറ്റിനിർത്തി.

ഷോലവനപ്രകൃതി വന്യമായി വളർന്നുകയറിയ തേയിലമരങ്ങളിലേയ്ക്കും പിന്നീട് ട്രോപ്പിക്കൽ മഴക്കാടുകളിലേയ്ക്കും വേഷപ്പകർച്ച നടത്തുന്നതും കണ്ടുകൊണ്ട്‌, ആ പച്ചയുടെ ഓരംപറ്റി ഞങ്ങൾ സമതലത്തിലേയ്ക്ക് പതുക്കെ മലയിറങ്ങി...

- അവസാനിച്ചു -