2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ബുദ്ധസ്പർശം

ആ വഴിയൊരു യാത്ര കരുതിയിരുന്നതല്ല.

എം. സി. റോഡുവഴി ചങ്ങനാശ്ശേരിയിൽ എത്തി അവിടെ നിന്നും ആലപ്പുഴ പിടിച്ച് കൊച്ചിക്ക്‌ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വഴിക്കുവച്ചാണ് കോട്ടയം ജില്ലയിൽ ഹർത്താലാണല്ലോ എന്ന് ഓർത്തത്. അതിനാൽ ചങ്ങനാശ്ശേരി ഒഴിവാക്കി തിരുവല്ലയിൽ നിന്നു തന്നെ തിരിഞ്ഞ് അമ്പലപ്പുഴ ചെന്ന് ദേശീയപാതയിൽ കയറാം എന്ന് കരുതി. ഇതുപോലൊരു നിർഭാഗ്യകരമായ തീരുമാനം ഈയടുത്തൊന്നും എടുത്തിട്ടില്ല്ല. തിരുവല്ല - അമ്പലപ്പുഴ റോഡ്‌ സംസ്ഥാന ഹൈവേ എന്നാണ് പറയപ്പെടുന്നത്. എങ്കിലും പകുതിയിലധികം ഭാഗത്തും റോഡു തന്നെയില്ല. പണ്ടെന്നോ പാകിയ പാറയിലൂടെയും മെറ്റലുകളിലൂടെയുമായിരുന്നു യാത്ര. വിഷയം റോഡല്ലാത്തതിനാൽ ധാർമ്മികരോഷത്തിന്റെ ഭാഗത്തേയ്ക്ക് കടക്കുന്നില്ല.

നട്ടുച്ച നേരം. കത്തുന്ന സൂര്യൻ, നല്ല  പുഴുക്കലും. എത്രയും പെട്ടെന്ന് കൊച്ചിയിലെത്തേണ്ട ആവശ്യവുമുണ്ട്. എങ്കിലും ഒരുപാട് കാലമായി വഴുതിമാറിപ്പോകുന്ന കരുമാടിക്കുട്ടനെ ഒന്ന് കണ്ടുപോകാം എന്നുതന്നെ തീരുമാനിച്ചു. ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ അമ്പലപ്പുഴയിൽ നിന്നും തിരിഞ്ഞാൽ ഒരു കിലോമീറ്റർ  മാത്രമേയുള്ളൂ ചരിത്രപരമായി സവിശേഷതകളുള്ള കരുമാടി എന്ന സ്ഥലത്തേയ്ക്ക്. ആ വഴിക്കുള്ള അനസ്യൂത യാത്രകളിലൊന്നും, എങ്കിലും, ദേശീയപാത വിട്ട് അകത്തേയ്ക്ക് കയറാൻ സാധിച്ചിട്ടില്ല്ല. എന്തായാലും, കരുമാടിയിലൂടെ കടന്നുപോകുന്ന ഇത്തവണ, അവിടെ ഇറങ്ങാതിരുന്നാൽ ഒരു ചരിത്രകുതുകി ആ വിഷയത്തോട് കാണിക്കുന്ന അനാസ്ഥ കൂടിയാവും എന്ന് തോന്നി.   

കരുമാടിക്കുട്ടന്റെ വാസസ്ഥലം
ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ എപ്പോഴോ കറുത്ത കരിങ്കല്ലിൽ കൊത്തിയെടുത്ത, ഇന്ന് പകുതി മാത്രം അവശേഷിക്കുന്ന, ഒരു ബുദ്ധപ്രതിമയുടെ പ്രാദേശികമായ പേരാണ് കരുമാടിക്കുട്ടൻ എന്നത്. കരുമാടി എന്ന ഗ്രാമത്തിൽ ആയതിനാലാണ് ശില്പത്തിന് ഈ പേരു വന്നത് എന്ന് കരുതപെടുന്നു. പക്ഷെ കരുമാടി എന്ന ഈ ഗ്രാമത്തിനു എങ്ങനെയായിരിക്കും അതിന്റെ പേര് ലഭിച്ചിരിക്കുക. ഈ ബുദ്ധപ്രതിമയുടെ പിൽക്കാലത്തെ അനാഥമായ ചരിത്രസഞ്ചാരത്തിന്റെ ഏതോ ഘട്ടത്തിൽ ഈ കറുത്ത ശില്പത്തിന്റെ ഗുണവിശേഷത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതുമാവാം ഈ ഗ്രാമനാമം. കരുമാടി എന്ന് ഒരു ദേശത്തിന് പേരുണ്ടാവുന്നതിനേക്കാൾ എളുപ്പം, ഒരു കറുത്ത ശില്പത്തിന് കരുമാടിക്കുട്ടൻ എന്ന് പേര് ഉരുത്തിരിയിക എന്നതാവുമല്ലോ.

ബുദ്ധമതാസ്തമയത്തിനു ശേഷം അവരുടെ പല ആരാധനാലയങ്ങളും ഹിന്ദുമതത്തിലേയ്ക്ക് അവാഹിക്കപ്പെട്ടു എന്നത് വസ്തുതയാണല്ല്ലോ. കുട്ടനാടൻ ചതുപ്പുപ്രദേശത്തിന്റെ വിഘടിതമായ ദേശസ്വത്വത്തിൽ, ആ സംക്രമണകാലത്ത്, ഈ പ്രതിമ കരുമാടികുട്ടൻ എന്ന തികച്ചും ദ്രാവിഡമായ പേരിൽ വിശേഷിപ്പിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിരിക്കാം (ഇന്നും ഇവിടെ ആരാധന നടക്കുന്നതിന്റെ ലക്ഷണങ്ങൾ കാണാൻ സാധിക്കും). അങ്ങനെ കരുമാടികുട്ടൻ ഇരിക്കുന്ന സ്ഥലം കാലാന്തരത്തിൽ കരുമാടി ആയതാവാനും മതി.

ഞങ്ങൾ ചെല്ലുമ്പോൾ കരുമാടിക്കുട്ടൻ ഏകനായിരുന്നു. ചുറ്റും, ഉപേക്ഷിക്കപ്പെട്ട പാടങ്ങളും ചതുപ്പും നിറഞ്ഞ പ്രദേശത്തിന്റെ നടുവിലായി പുതിയതായി നിർമ്മിച്ച ഒരു ചെറിയ സ്തൂൂപത്തിനുള്ളിൽ അവൻ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

കരുമാടിക്കുട്ടന്റെ ചുറ്റുമുള്ള ഭൂപ്രകൃതി
പ്രതിമയുടെ സംരക്ഷണത്തിനായി നിർമ്മിക്കപ്പെട്ട സ്തൂപം ഔചിത്യമുള്ളതാണ്. കേരളത്തിൽ പൊതുവേ പരിചിതമല്ലെങ്കിലും ബുദ്ധമത പ്രാധാന്യമുള്ള മറ്റുപല പ്രദേശങ്ങളിലുമുള്ള സ്തൂപങ്ങളോട് ഇത് കാഴ്ചയിൽ സാമ്യം പുലർത്തുന്നു, പ്രത്യേകിച്ച് ശ്രീലങ്കയിൽ കാണാനാവുന്ന നൂറുകണക്കിന് ബുദ്ധസ്തൂപങ്ങളോട്. എന്നാൽ അന്ത:സത്തയിൽ വ്യത്യാസമുണ്ട്. കാണാനാവുന്ന തരത്തിലുള്ള ബുദ്ധരൂപമോ അതുപോലുള്ള എന്തെങ്കിലും ആരാധനാ രൂപങ്ങളെയോ സംരക്ഷിക്കാനുള്ള ഒന്നായിട്ടല്ല അവിടെ സ്തൂപങ്ങൾ ഉയരുക. മറ്റൊരുതരം സാങ്കേതികതയാണ്‌ അതിനു പിന്നിലുള്ളത്. ആദ്യകാലങ്ങളിൽ ബുദ്ധനുമായി നേരിട്ട് ബന്ധമുള്ള എന്തെങ്കിലും തിരുശേഷിപ്പുകൾ ഉള്ളിൽ വച്ച് പൂർണ്ണമായും കെട്ടിയടയ്ക്കുന്ന തരത്തിലാണ് ഇത്തരം സ്തൂപങ്ങൾ നിർമ്മിച്ചിരുന്നത്. മൂന്നാം നൂറ്റാണ്ടിനോട് അടുപ്പിച്ച് നിർമ്മിക്കപ്പെട്ട, അനുരാധാപുരത്തെ ജേതാവന സ്തൂപത്തിനുള്ളിൽ ബുദ്ധന്റെ അരപ്പട്ടയാണ് അന്തർലീനമാക്കപ്പെട്ടിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് പിരമിഡ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും ഉയരമുണ്ടായിരുന്ന വാസ്തുനിർമ്മിതിയായിരുന്നുവത്രേ ജേതാവന സ്തൂപം.

പിൽക്കാലത്ത്  ഇത്തരം തിരുശേഷിപ്പുകൾ ലഭ്യമല്ലാതായപ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ ഉള്ളിൽ വച്ച് സ്തൂപങ്ങൾ ഉയരാൻ തുടങ്ങി. മദ്ധ്യകാലത്തും മറ്റും രാജമേൽനോട്ടത്തിൽ ശ്രീലങ്കയിൽ ഉയർന്നുവന്ന സ്തൂപങ്ങളിൽ പലതിലും, ആ സ്വരൂപങ്ങളുടെ സമ്പന്നതയുടെ സാക്ഷ്യമായി വലിയ നിധിശേഖരങ്ങൾ ഉൾച്ചേർത്തിട്ടുണ്ടത്രേ. ഇൻഫ്രാറെഡ് തുടങ്ങിയ ആധുനികമായ സാങ്കേതികതകൾ ഉപയോഗിച്ച് ഉള്ളിലുള്ള ശേഖരങ്ങളുടെ വ്യാപ്തി മനസ്സിലാക്കിയതിനു ശേഷം, പുനരുദ്ധാരണത്തിന്റെയും പുനർനിർമ്മാണത്തിന്റെയും മറവിൽ രജപക്സയുടെ സിൽബന്ധികൾ സ്തൂപങ്ങൾക്കുള്ളിലെ വലിയ സമ്പദ്ശേഖരങ്ങൾ കടത്തിക്കൊണ്ട് പോകുന്നതായി ഒരു ശ്രുതി അവിടം സന്ദർശിച്ച സമയത്ത് കേട്ടിരുന്നു.

സ്തൂപം
കർണ്ണാടകത്തിലോ തമിഴ്നാടിലോ സംഭവിച്ചിട്ടുള്ളതു പോലെ, സമഗ്രമായൊരു ബുദ്ധവത്കരണം ക്രിസ്താബ്ദത്തിന്റെ തുടക്കകാലത്ത് കേരളത്തിലും അതേ തോതിൽ നടന്നിട്ടുണ്ട് എന്നതിന് ശക്തമായ തെളിവുകളൊന്നും ലഭ്യമാല്ലെങ്കിൽ കൂടിയും അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് തീർത്തുപറയാനും നിർവ്വാഹമില്ല. കേരളത്തിന്റെ ഏറ്റവും പുരാതന ചരിത്രശേഷിപ്പായ ഇടയ്ക്കൽ ഗുഹയിലെ ചില എഴുത്തുകൾ കേസരി വായിച്ചെടുക്കുന്നത് "ബുദ്ധന്റെ ആരാധനയ്ക്കുള്ള ഗുഹയായി ദാനംചെയ്യപ്പെട്ടിരിക്കുന്നു" എന്നാണ്. അശോകന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കേവ് എന്ന ബ്രഹ്മി ലിപിയിലാണ്‌ എഴുത്ത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അതിനാൽ കേരളം തികച്ചും ബുദ്ധമത മുക്തമായിരുന്നു അക്കാലത്ത് എന്ന് കരുതാനാവില്ല, പ്രത്യേകിച്ച് കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ.

കേരളത്തിന്റെ സമതലങ്ങള്ളിൽ പക്ഷേ കുറച്ചുകൂടി വ്യാപകമായി ബുദ്ധമതവ്യപനം സംഭവിക്കുന്നത് മറ്റ് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ആ മതം അവസാനിച്ചു തുടങ്ങുന്ന കാലത്താണ് എന്ന് അനുമാനിക്കപ്പെടുന്നു. ഹിന്ദു ധർമ്മത്തിലേയ്ക്ക് ചുവടുമാറിയ തമിഴ് ഭരണാധികാരികളുടെ അപ്രീതിക്ക് പാത്രമായ ബുദ്ധമതാനുയായികൾ അഞ്ചാം നൂറ്റാണ്ടോടു കൂടിയും മറ്റും പശ്ചിമഘട്ടം കടന്ന് കേരളത്തിലേയ്ക്ക് പലായനം ചെയ്തു. തൃശൂരിലെ വടക്കുംനാഥക്ഷേത്രം തുടങ്ങി ഇന്ന് കേരളത്തിൽ പ്രശസ്തമായ പല ഹിന്ദു അമ്പലങ്ങളും അക്കാലത്ത് നിർമ്മിക്കപ്പെട്ട ബുദ്ധക്ഷേത്രങ്ങളായിരുന്നു എന്നുകരുതുന്ന ചരിത്രകാരന്മാരുണ്ട്.

ഏഴാം നൂറ്റാണ്ടു മുതൽ ഒൻപതാം നൂറ്റാണ്ടുവരെ ബുദ്ധമതം കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്നുവത്രേ. അതിനുശേഷം ഹിന്ദുമതത്തിന്റെ ശക്തമായ വിന്യാസം സംഭവിക്കുന്നതോടെ ബുദ്ധമതം സാവകാശം ക്ഷയിക്കുകയാണുണ്ടായത്. ഇത്തരത്തിൽ കേരളത്തിന്റെ മുഖ്യധാരയിലെ ഒരു മതമായി ബുദ്ധമതം നിലനിന്നിരുന്ന കാലത്തിന്റെ ഏതെങ്കിലും അടരിൽ വച്ച് നിർമ്മിക്കപ്പെടുകയും പിന്നീട് ഹിന്ദുമത പ്രഭാവകാലത്ത് പൂർണ്ണമായി നശിപ്പിക്കപ്പെടാതിരിക്കുകയും ചെയ്ത ഒരു വിഗ്രഹമാവാം ഈ ബുദ്ധരൂപം.

കരുമാടിക്കുട്ടൻ
കേരളത്തിലെ പുരാതനമായ പല സവിശേഷ ചരിത്രവസ്തുക്കളും വീണ്ടെടുക്കുകയും അടയാളപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തിട്ടുള്ളത് ബ്രിട്ടീഷുകാരാണ് എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് കരുമാടിക്കുട്ടൻ. 1930 - ൽ റോബർട്ട്‌ ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് കരുമാടിക്കുട്ടന്റെ ബുദ്ധപാരമ്പര്യം തിരിച്ചറിയുന്നതും അതിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കി സംരക്ഷണം ഏർപ്പെടുത്തുന്നതും. കരുമാടിക്കുട്ടനെ കണ്ടെടുത്തതിന്റെ പേരിലല്ല പക്ഷേ കേരളത്തിലെ കൊളോണിയൽ ചരിത്രം സർ റോബർട്ട് ബ്രിസ്റ്റോയെ പ്രാഥമികമായും അടയാളപ്പെടുത്തുക, ആധുനിക കൊച്ചി തുറമുഖത്തിന്റെ നിർമ്മാതാവ് എന്ന നിലയ്ക്കാവും.

മടക്കയാത്രയ്ക്കായി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ, ശബ്ദം കേട്ടിട്ടാവും, പാടത്ത് വെയിൽ കാഞ്ഞിരുന്ന ഒരുകൂൂട്ടം കൊറ്റികൾ പറന്നുയർന്നു. നിശബ്ദമായ അന്തരീക്ഷത്തിൽ അവയുടെ ചിറകടിശബ്ദം ചെറിയ അലകളുണ്ടാക്കി. കടുത്ത വെയിലിന്റെ രൂക്ഷതയാൽ വിളറിപ്പോയ ആകാശത്തിന്റെ നീലയിൽ അല്പനേരം തങ്ങിനിന്നതിനു ശേഷം അവ പഴയ സ്ഥാനങ്ങളിലേയ്ക്ക് മടങ്ങിവന്ന് വീണ്ടും ധ്യാനമഗ്നമാവുന്നത് റിയർവ്യൂ മിററിലൂടെ കണ്ടുകൊണ്ട് ഞങ്ങൾ ദേശീയപാത പിടിക്കാൻ യാത്ര തുടർന്നു...

- അവസാനിച്ചു - 

6 അഭിപ്രായങ്ങൾ:

  1. കാണാത്ത കാഴ്ചകള്‍, അറിയാത്ത ചരിത്രങ്ങള്‍.... യാത്ര പങ്കുവെച്ചതില്‍ സന്തോഷം. കരുമാടിക്കുട്ടന്‍ ചരിത്രം ഒന്നന്വേഷിച്ചു പോണമെന്നുണ്ട് :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വടക്കേ അമേരിക്കയിൽ നിന്നുള്ള വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

      ഇല്ലാതാക്കൂ
  2. കരുമാടിക്കുട്ടന്റെ പാതി എങ്ങനെയാണ് നഷ്ടമായത്? വല്ല പടയോട്ടത്തിലുമാണോ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പല കാരണങ്ങൾ പലയിടത്തും കാണുന്നു. വ്യക്തമായ ഒരു നിഗമനത്തിൽ എത്തനാവാത്തതു കൊണ്ടാണ് എക്സ്പ്ലിസിറ്റ് ആയി ഒന്നും പറയാതെ വിട്ടത്...

      ഇല്ലാതാക്കൂ
  3. "കേരളത്തിലെ ബുദ്ധമതപാരമ്പര്യം നാട്ടറിവുകളിലൂടെ" - അജു നാരായണന്‍ എഴുതിയ ഈ പുസ്തകം കൂടുതല്‍ വിവരങ്ങള്‍ തരും.
    http://ajukn.uccollege.edu.in/publications/ നോക്കുക

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുസ്തകം ലഭ്യമാക്കി വായിക്കാൻ ശ്രമിക്കാം. നന്ദി!

      ഇല്ലാതാക്കൂ