2012, ഡിസംബർ 17, തിങ്കളാഴ്‌ച

അശോകവനം - ആറ്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം, അഞ്ചാം ഭാഗം

മധ്യവടക്കന്‍ ശ്രീലങ്കയുടെ മൂന്ന് പ്രദേശങ്ങളെ ചേര്‍ത്ത് 'കള്‍ചറല്‍ ട്രയാങ്കിള്‍ ' എന്ന് പറയാറുണ്ട്‌ . ശ്രീലങ്കയുടെ സംസ്കാരവും ചരിത്രവും മൂര്‍ത്തശേഷിപ്പുകളായി പരന്നുകിടക്കുന്ന അനുരാധപുരം, ഡംബുല്ല, പോളൊന്നാറുവാ എന്നിവയാണ് ആ സ്ഥലങ്ങള്‍ . ഞങ്ങള്‍ അനുരാധപുരം സന്ദര്‍ശിച്ചതിന്റെ പാര്‍ശ്വവീക്ഷണം കഴിഞ്ഞ ഭാഗങ്ങളില്‍ കാണാം. ഡംബുല്ലയ്ക്കടുത്തുള്ള സിഗിരിയയാണ് ചെന്നെത്തപ്പെട്ട അടുത്ത സ്ഥലം. ഒരു വലിയ പാറയാണ് സിഗിരിയ. പേരിന്റെ അര്‍ത്ഥം 'സിംഹത്തിന്റെ പാറ' എന്നത്രേ.

സിഗിരിയ
ഞങ്ങളവിടെ രാവിലെ എത്തുമ്പോള്‍ തന്നെ സന്ദര്‍ശകരുടെ ഒരു വലിയനിര ടിക്കറ്റെടുക്കാനും അകത്ത് പ്രവേശിക്കാനുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ കുറച്ച് ഇളവുണ്ട് (ശ്രീലങ്കയുടെ ഏതുഭാഗത്തും ഇത്തരം സ്ഥലങ്ങളിലേക്കുള്ള പ്രവേശനടിക്കറ്റിന് താരതമ്യേന വിലകൂടുതലാണ് എന്നതും സൂചനാര്‍ഹമാണ്. വിനോദസഞ്ചാരം മറ്റെന്തിനെക്കാളും വലിയ വരുമാനസ്ത്രോതസ്സായ എല്ലാ രാജ്യങ്ങളിലും അങ്ങിനെയൊക്കെ തന്നെയാണെന്ന് തോന്നുന്നു). സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ടിക്കറ്റ് കൌണ്ടറിലെ ഒരു രജിസ്റ്ററില്‍ പേര് വിവരങ്ങളൊക്കെ എഴുതേണ്ടതുണ്ട്. അതില്‍ , ഞങ്ങള്‍ക്ക് മുന്‍പ് സിഗിരിയ സന്ദര്‍ശിച്ച ഒരു ഇന്ത്യന്‍ സിഖ് സംഘത്തിന്റെ പേരുവിവരങ്ങള്‍ കണ്ടത് നാലഞ്ചു മാസങ്ങള്‍ക്ക് മുന്‍പത്തെ ഒരു തിയതിയിലാണ്. അന്വേഷിച്ചപ്പോള്‍ മനസ്സിലായത് വളരെ കുറച്ച് ഇന്ത്യാക്കാരെ ഈ ഭാഗത്തേക്ക് വരാറുള്ളു എന്നാണ്. വരുന്ന ഇന്ത്യന്‍വംശജരോ പലപ്പോഴും യൂറോപ്പ്യന്‍രാജ്യങ്ങളിലെയോ മലേഷ്യ-സിംഗപ്പൂര്‍ പോലുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേയോ ഒക്കെ പൌരന്മാരുമായിരിക്കും. പാസ്പോര്‍ട്ട് മറ്റൊരു രാജ്യത്തിന്റെ ആയതിനാല്‍ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ലഭിക്കുന്ന പരിഗണന (അഥവാ പരിഗണനയില്ലായ്മ) സ്വാഭാവികമായും അവര്‍ക്ക് കിട്ടാറില്ല. 

സന്ദര്‍ശകബാഹുല്യമുള്ള സ്ഥലമാണ് സിഗിരിയ
ശ്രീലങ്കയിലേയ്ക്കുള്ള യാത്ര ആസൂത്രണംചെയ്യുന്ന സമയത്ത് ബന്ധപ്പെട്ട ടൂര്‍സംഘാടകര്‍ എല്ലാവരും തന്നെ ആദ്യം അയച്ചുതന്ന യാത്രാപദ്ധതിയില്‍ കൊളംബോയും കാന്‍ഡിയും പിന്നെ അവിടുന്ന് തെക്കോട്ടേയ്ക്കുമുള്ള സ്ഥലങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് അപ്പോള്‍ ഓര്‍മ്മവന്നു. ഒരുപക്ഷെ നല്ല പരിചയമുള്ള ഒരു യുദ്ധത്തിന്റെ സ്പില്‍ഓവറുകള്‍ പേടിച്ച് ഇന്ത്യാക്കാര്‍ വടക്കോട്ട്‌ സഞ്ചരിക്കാന്‍ സാദ്ധ്യതയില്ല എന്ന മുന്‍ധാരണയിലാവാം അത്. അതോ ചരിത്രങ്ങളുടെ വെയില്‍ദേശങ്ങളെക്കാള്‍ അവര്‍ക്കുചിതം മഞ്ഞിന്റെ മലദേശങ്ങളാവും എന്ന് കരുതിയിട്ടോ?

വെറുമൊരു പാറ കാണാന്‍ മാത്രമായി ഈ ജനക്കൂട്ടം എത്തില്ല എന്നത് ഊഹിക്കാമല്ലോ. ശ്രീലങ്കയുടെ പൈതൃകസമ്പത്തിന്റെ മറ്റൊരു ചരിത്രകുംഭം കൂടിയാണ് ഈ പാറ. ഈ വന്‍പാറയുടെ മുകളില്‍ നിര്‍മ്മിച്ച കൊട്ടാരത്തിലിരുന്നാണ് ഒരു കാലത്ത്, ഒരു രാജാവ് ദ്വീപ് ഭരിച്ചിരുന്നത്. കൊട്ടാരവും കോട്ടയും കൊത്തളങ്ങളും ഒക്കെയായി വളരെ ചലനാത്മകമായിരുന്ന ഒരു ജനപഥത്തിന്റെ ശേഷപത്രങ്ങള്‍ സാന്ദ്രമായ ഭൂപ്രദേശം. രാജകൊട്ടാരങ്ങളുടെ ഇടനാഴികളില്‍ എന്നും കണ്ടുമുട്ടാറുള്ള അധികാരത്തിന്റെയും ചതിയുടേയും കൊലപാതങ്ങളുടേയും പ്രതികാരത്തിന്റെയും ഒക്കെ കഥകള്‍ ഉറങ്ങുന്ന പാറക്കെട്ടും താഴ്വാരങ്ങളും.     

ടിക്കറ്റ് കൌണ്ടറിന് മുന്നിലെ ആമ്പല്‍കുളം 
ബൌദ്ധസന്യാസത്തിന്റെ പൌരാണികരീതികളില്‍ ഒഴിച്ചുകൂടാനാവാത്ത, ഏറെക്കൂറെ എല്ലായിടത്തും കാണാവുന്ന ഒന്നാണ് പാറക്കെട്ടുകളും ഗുഹകളുമൊക്കെ. കേരളത്തിലെ ജനവാസത്തിന്റെ ഏറ്റവും പഴയ ചരിത്രസ്പര്‍ശം കണ്ടെത്തിയ ഇടയ്ക്കല്‍ ഗുഹയില്‍ ബി. സി രണ്ടാം നൂറ്റാണ്ടോടടുപ്പിച്ച് ബുദ്ധസന്യാസിമാര്‍ വസിച്ചിരുന്നിരിക്കാം എന്ന് കേസരി നിരീക്ഷിക്കുന്നുണ്ട്. അതിനപ്പുറം, ഏതു സന്യാസത്തിന്റെയും നടപ്പുവഴികളില്‍ പാറകള്‍ക്കും ഗുഹകള്‍ക്കും പ്രാമുഖ്യമുണ്ടെന്ന് ജൈനചരിതങ്ങളും ഹൈന്ദവപുരാണങ്ങളും തെളിവുതരാതിരിക്കുകയുമില്ല.

ശ്രീലങ്കയില്‍ ബുദ്ധമതം ആരംഭിക്കുന്ന കാലത്ത് തന്നെ സിഗിരിയായിലെ പാറയിടുക്കുകളില്‍ ബുദ്ധസന്യാസിമാര്‍ പാര്‍ത്തിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. ശ്രീലങ്കന്‍ ബുദ്ധമതത്തിന്റെ സ്ഥാപകപ്രദേശമായ മിഹിന്തലയിലെ മലയിലും ഗുഹയിലും എന്നതുപോലെ അക്കാലത്ത് സിഗിരിയയിലും ബുദ്ധവിഹാരം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വിദൂരമായ ഒറ്റപെട്ട ഒരു പ്രാകൃത ആശ്രമത്തിന്റെ നിലയില്‍ നിന്നും സിഗിരിയ, ശ്രീലങ്കയുടെ ചരിത്രത്തിലേക്ക് ശക്തമായി കടന്നുവരുന്നത് എ. ഡി അഞ്ചാംനൂറ്റാണ്ടില്‍ കശ്യപരാജാവ് തന്റെ രാജ്യത്തിന്റെ ഭരണതലസ്ഥാനം അനുരാധപുരത്ത് നിന്നും സിഗിരിയയിലേക്ക് മാറ്റിസ്ഥാപിക്കുന്നതോടെയാണ്.

താഴ്വാരത്തിലെ പട്ടണാവശിഷ്ടങ്ങളുടെ പാര്‍ശ്വകാഴ്ച
എ. ഡി 477 - ല്‍ ദത്തുസേന എന്ന രാജാവില്‍ നിന്നും പുത്രനായ കശ്യപ രാജാധികാരം നേടിയെടുത്തു. രക്തപങ്കിലമായ ഒരു അട്ടിമറിയിലൂടെയാണ് കശ്യപ അത് സാധിച്ചത്. ദത്തുസേനയ്ക്ക് രാജ്ഞിയില്‍ പിറന്ന മൊഗല്ലാനയ്ക്കായിരുന്നു യഥാര്‍ത്ഥത്തില്‍ രാജാധികാരം കിട്ടേണ്ടിയിരുന്നത്. രാജാവിന് മറ്റേതോ സ്ത്രീയിലുണ്ടായ, പ്രത്യേകിച്ച് രാജഭരണത്തില്‍ അവകാശങ്ങളൊന്നും ലഭ്യമാവാന്‍ സാധ്യതയില്ലാത്ത മകനായിരുന്നു കശ്യപ. എന്നാല്‍ ചില കൊട്ടാരം ഉപജാപകസംഘങ്ങളുടെ സഹായത്തോടെ രാജാവിനെ കൊന്ന് കശ്യപ രാജാധികാരം കൈവശപ്പെടുത്തി. എല്ലാവശങ്ങളും വായുകടക്കാത്ത രീതിയില്‍ ചുമരുകള്‍ കെട്ടിയടച്ച്  സ്വന്തം അച്ഛനെ ജീവനോടെ അതിനകത്തിട്ട് കൊല്ലുകയായിരുന്നുവത്രേ കശ്യപ. എന്തായാലും മൊഗല്ലാന അയാളുടെ കയ്യില്‍പെടാതെ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.

താഴ്വാരത്തില്‍ കാണുന്ന പട്ടണത്തിന്റെ ഭാഗമായ  ഒരു കുളം
ഷേക്സ്പീരിയന്‍ നാടകത്തിന്റെ മന:ശ്ശാസ്ത്രതലം പോലെ, അനുരാധപുരത്തെ രാജസിംഹാസനത്തിലെ ഇരിപ്പ് കശ്യപയെ ഭയപ്പെടുത്താന്‍ തുടങ്ങി. മൊഗല്ലാന എന്നെങ്കിലും മടങ്ങിവരുമെന്നും, തന്നെ കൊന്ന് രാജ്യഭരണം തിരിച്ചുപിടിക്കുമെന്നും കശ്യപ ഭയപ്പെടാന്‍തുടങ്ങി. ആസന്നമരണഭയം പേടിയുടെ പാരമ്യമാണ്. നേര്‍വഴികളിലൂടെയല്ലാതെ നേടിയെടുത്ത ഏതധികാരവും സമ്പത്തും ഈ ഭയപ്പാടിന്റെ ആഴം ക്രമാതീതമായി വര്‍ദ്ധിപ്പിക്കും. അങ്ങിനെയാണ് കശ്യപ തുറന്ന പട്ടണമായ അനുരാധപുരത്തു നിന്നും കൂടുതല്‍ സുരക്ഷിതമായ ഏതെങ്കിലും ശിലാഗ്രത്തിന്റെ സുരക്ഷിതത്വത്തിലേക്ക് രക്ഷപെടാന്‍ ആഗ്രഹിച്ചത്. സിഗിരിയ ശ്രീലങ്കയുടെ ചരിത്രത്തിലേക്ക് കടന്നുവരുന്നത് ഈ ദശാസന്ധിയിലാണ്.

താഴ്വാരത്തിലെ പട്ടണാവശിഷ്ടത്തിന്റെ മറ്റൊരു കാഴ്ച
മൊഗല്ലാനയെ പേടിച്ച്, ബുദ്ധഭിക്ഷുകളെ മാറ്റിപാര്‍പ്പിച്ചതിനു ശേഷം, കശ്യപ സിഗിരിയമലയുടെ മുകളില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ച് അതിനുചുറ്റുമായി തന്റെ തലസ്ഥാനനഗരം കെട്ടിപ്പൊക്കിയത്രേ. സിഗിരിയാ മുഴുവന്‍ കണ്ടുകഴിയുമ്പോള്‍ , കശ്യപയുടെ പതിനെട്ടുവര്‍ഷത്തെ ഭരണകാലത്തിനിടയ്ക്കാണ് ഈ നഗരി ആദ്യാവസാനം സാക്ഷാത്കരിച്ചത് എന്ന് വിശ്വസിക്കാന്‍ തീര്‍ച്ചയായും പ്രയാസം നേരിടും. പൊതുചരിത്രത്തിന്റേയും നാടോടിവാമൊഴികളുടേയും നടവഴിയില്‍ അങ്ങിനെയാണ് കാണുന്നതെങ്കിലും ദത്തുസേനയുടെ കാലത്തുതന്നെ അദ്ദേഹത്തിന്‍റെ സുഖവാസകേന്ദ്രമായി മാറ്റാനുള്ള ഉദ്ദേശ്ശ്യത്തോടെ സിഗിരിയയില്‍ കൊട്ടാരനിര്‍മ്മിതി ആരംഭിച്ചിരുന്നതായുള്ള സൂചനകള്‍ മറ്റു ചില വായനകളില്‍ കണ്ടെത്താം. അതാണ്‌ കുറച്ചുകൂടി വിശ്വസനീയം. ഭരണതലസ്ഥാനം കുറച്ചുകൂടി സുരക്ഷിതമായ സിഗിരിയയിലേക്ക് മാറ്റാം എന്ന തീരുമാനം മുന്‍പറഞ്ഞ സംഭവങ്ങളുടെ തുടര്‍ച്ചയായി കശ്യപ എടുത്തതുതന്നെയായിരിക്കാമെങ്കിലും.

നഗരാവശിഷ്ടത്തിന്റെ മറ്റൊരുഭാഗം
ശത്രുസേനയുടെ ആക്രമണത്തില്‍ നിന്നും പട്ടണത്തേയും തന്നേയും രക്ഷിക്കാന്‍ പല തട്ടുകളിലായാണ് കശ്യപ സിഗിരിയാപട്ടണം വിഭാവനചെയ്തത്. ശക്തമായ കോട്ടമതിലിനുള്ളിലായി അങ്ങാടിയും പൂന്തോട്ടങ്ങളും സ്നാനഘട്ടങ്ങളും ഒക്കെയായി ആദ്യത്തെ വൃത്തം. അടുത്ത തടയണി ചതുപ്പിന്റെ കിടങ്ങാണ്. അതുകഴിഞ്ഞ് മുതലകള്‍ വിഹരിക്കുന്ന ജലസമൃദ്ധമായ മറ്റൊരു കിടങ്ങ്. അതും കഴിഞ്ഞാണ് മലമുകളിലേയ്ക്കുള്ള ആരോഹണപടവുകള്‍ ആരംഭിക്കുന്നത്. ഇത് പാറവിടവുകളിലൂടെയും മറ്റും ആയതിനാല്‍ വഴി സുപരിചിതമായ കാവല്‍പട്ടാളക്കാരെ തുരത്തി ശത്രുസൈന്യത്തിന് മുകളിലേക്ക് കയറാന്‍ അസാമാന്യമായ ധൈര്യവും അംഗബലവും എന്തായാലും വേണ്ടിവരും.

മുതലകള്‍ വിഹരിച്ചിരുന്നതായി പറയുന്ന കിടങ്ങ്  
ഈ തടസ്സങ്ങളൊക്കെയും കടന്ന് എതെങ്കിലുമൊരു സൈന്യം വന്നാല്‍ അവരുടെ മുകളിലേക്ക് വന്‍പാറക്കല്ലുകള്‍ ഉരുണ്ടുവരും. അമ്പും വില്ലും കുന്തവും കൊണ്ട് നേരിടാന്‍ പറ്റുന്നതല്ലല്ലോ പാറക്കല്ലുകളുടെ പതനം. മരണഭയം മനുഷ്യനെ കൊണ്ട് എന്തെല്ലാം ചെയ്യിക്കും എന്നതിന്റെ പൊതുവായൊരു ഉദാഹരണമായി സിഗിരിയയെ കാണാം. എന്നാല്‍ അതിനുപരി, ഈ ചരിത്രനിരീക്ഷണത്തിന്റെ വൈയക്തികതലത്തിനപ്പുറം സ്വയംപര്യാപ്തമായ, സങ്കീര്‍ണവാസ്തുബഹുലമായ ഒരു പട്ടണമാണ് കശ്യപ നിര്‍മ്മിച്ചെടുത്തത് എന്നതാവും അതിന്റെ പ്രത്യക്ഷമായ അവശേഷിപ്പ്.              

സങ്കീര്‍ണമായ കോട്ടമതില്‍ നിര്‍മ്മിതിയുടെ അവശിഷ്ടത്തിനപ്പുറം കാണുന്നത് ശത്രുസൈന്യത്തിന് മുകളിലേക്ക് ഉരുട്ടിയിടാന്‍ സജ്ജമാക്കപ്പെട്ട കൂറ്റന്‍ പാറക്കല്ല് 
പ്രവേശനകവാടത്തില്‍ നിന്ന് അരകിലോമീറ്ററെങ്കിലും പട്ടണാവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്നിട്ട് വേണം മലമുകളിലേക്ക് കയറാനുള്ള പടവുകളിലെത്താന്‍ . പരന്നുകിടക്കുന്ന നൂറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ആ പട്ടണത്തിന്റെ അസ്ഥിവാരം കൌതുകത്തോടെ നോക്കുമ്പോള്‍ സങ്കല്‍പ്പത്തില്‍ ജനാരവം ഉയരുന്നത് കേള്‍ക്കാം. അങ്ങാടിയിലും നിരത്തിലുമൊക്കെ വിഹരിക്കുന്ന ആള്‍ക്കൂട്ടം. സ്നാനഘട്ടത്തില്‍ ജലകേളിയുടെ തിരയിളക്കം. അതിനിടയിലൂടെ റോന്തുചുറ്റുന്ന വര്‍ണ്ണവസ്ത്രധാരികളായ പട്ടാളക്കാര്‍ . കത്തുന്ന വെയിലിനെ നിലാവാക്കും, ഭാവനയില്‍ ചലനവേഗംകൊള്ളുന്ന ആ ജനപഥം.

വലിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയൊക്കെയാണ് മുകളിലേക്കുള്ള പടവുകള്‍ 
എന്നാല്‍ അത്ര കാല്പനികമായിരുന്നില്ല യഥാര്‍ത്ഥത്തിലുള്ള മലകയറ്റം. തിളയ്ക്കുന്ന ചൂടില്‍ കുത്തനെയുള്ള കയറ്റം ശരിക്കും ബുദ്ധിമുട്ടിച്ചു. ചെങ്കുത്തായ പാറമുഖങ്ങളില്‍ , പില്‍ക്കാലത്ത് ഘടിപ്പിച്ച വീതികുറഞ്ഞ ലോഹപാളികളിലൂടെ അഗാധമായ താഴ്ചയും കണ്ടുള്ള നടത്തം പേടിപ്പെടുത്തുന്നതായിരുന്നു.

പാറയുടെ വശത്ത്‌ ലോഹപാളി കൊണ്ടുള്ള നടപ്പാത
ആകാശത്തിന്റെ അപാരതയിലേക്ക്, മുകളിലേക്ക് നോക്കുമ്പോള്‍ നമുക്ക് ഭയം തോന്നാറില്ല. എന്നാല്‍ മുകളില്‍ നിന്നും ഭൂമിയുടെ ആഴത്തിലേക്ക് നോക്കുമ്പോള്‍ , ഏറ്റവും സുരക്ഷിതമായ ഇടത്തിലായിരിക്കുമ്പോള്‍ പോലും, നേരിയൊരു ഉള്‍ക്കിടിലമെങ്കിലും തോന്നുന്നത് എന്തായിരിക്കാം. കാഴ്ചയുടെ സ്ഥിരപരിചയമില്ലായ്മ മാത്രമാവുമോ? ആയിരിക്കില്ല എന്ന് തോന്നുന്നു. ആരും ആകാശത്തിലേക്ക് വീണു പോകാറില്ല. എന്നാല്‍ ഒന്ന് കാലുതെറ്റിയാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം നമ്മളെ ആവാഹിക്കും. ആത്യന്തികമായി മനുഷ്യന്റെ ചോദനകള്‍ മുഴുവന്‍ മരണഭയവുമായി ബന്ധപ്പെട്ടുകിടക്കുന്നു - കശ്യപ, മലമുകളില്‍ കെട്ടിയുയര്‍ത്തിയ കൊട്ടാരം പോലെ.

പാറമുഖത്തിലൂടെയുള്ള നേര്‍ത്ത നടപ്പാത
ഉയരത്തിനോട് പതിവില്‍ കവിഞ്ഞ് പേടിയുള്ള ഒരാളാണ് ഞാന്‍ . അതുകൊണ്ടാവാം പലപ്പോഴും ഉയരങ്ങളില്‍ ചെന്നുപെടുന്നത് - യാത്രചെയ്യുന്നത് കൊണ്ടുകൂടി. എന്നാല്‍ സിഗിരിയയിലെ മല കുത്തനെ കയറുമ്പോള്‍ വലിയ ഭയം തോന്നിയില്ല. പാറയുടെ മുഖത്ത് പ്രകൃതി വരഞ്ഞിട്ട വര്‍ണ്ണചാരുതകളും ശിലാരൂപങ്ങളും അതിനു പിന്നില്‍ ആകാശത്തിന്റെ നീലിമപടര്‍ന്ന പശ്ചാത്തലവും ഒക്കെയായി അപൂര്‍വ്വമായ ഒരു കൊളാഷ് മുഴുവന്‍നേരവും കാഴ്ചയിലും ശ്രദ്ധയിലും കുടുങ്ങിനിന്നു.

ചുറ്റുഗോവണിയിലൂടെ കുത്തനേ മുകളിലേക്ക്
ഈ ലോഹപാളികളിലൂടെയും ചുറ്റുഗോവണിയിലൂടെയും ആയിരിക്കില്ല എന്തായാലും രാജാവും പരിവാരങ്ങളും മലകയറിയത്. ആ പടവുകളും വഴികളുമൊക്കെ നൂറ്റാണ്ടുകളുടെ ഋതുചാക്രികതയില്‍ പ്രകൃതി അലിയിച്ചുകളഞ്ഞിരിക്കണം. പ്രകൃതിയുടെ അനിവരതശക്തിക്ക് മുന്നില്‍ ഏറെകാലം പിടിച്ചുനില്‍ക്കാനായ മനുഷ്യനിര്‍മ്മിതികള്‍ കുറവാണ്. ബാക്കിയായവ പ്രകൃതി തന്നെ ഔദാര്യംപോലെ സംരക്ഷണകവചം തീര്‍ത്തതുകൊണ്ട് നിലനില്‍ക്കുന്നവയാണ്.

ആകാശത്തിലെ ഈ നടവഴിയില്‍ കുറച്ചുഭാഗത്ത്, താഴേയ്ക്കുള്ള കാഴ്ച മറച്ചുകൊണ്ട് ഒരു ചുമര്‍ക്കെട്ടുണ്ട്. ജനവാസമുണ്ടായിരുന്ന കാലമുതലുള്ളതാണ് ഈ മതിലെന്ന്‍ പറയപ്പെടുന്നു
കൊളോണിയല്‍ കാലത്ത്, 1831-ല്‍ ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന മേജര്‍ ജോനഥാന്‍ ഫോബ്സ് കുതിരപ്പുറത്ത് ഇതുവഴി കടന്നുപോകുമ്പോള്‍ , ഈ പാറയുടെ പരിസരത്ത്, കാടുപിടിച്ചുകിടക്കുന്ന വിജനതയില്‍ , പൊടിഞ്ഞുതീരാറായ ചില കെട്ടിടാവശിഷ്ടങ്ങള്‍ അവിചാരിതമായി കാണുന്നു. അങ്ങിനെയാണ് നൂറ്റാണ്ടുകളുടെ മറവിക്കുശേഷം സിഗിരിയ പട്ടണം വീണ്ടും വെട്ടത്തിലേയ്ക്ക് വരുന്നത്. നഗരാവശിഷ്ടങ്ങളിലേക്ക് വളര്‍ന്നു കയറിയ മരക്കൂട്ടങ്ങളൊക്കെ ഇപ്പോഴും വലിയ കേടുപാടുകള്‍ ഏല്‍ക്കാതെ നില്‍പ്പുണ്ട്. അത്രയും നല്ലത്. ആ മരത്തണലുകളില്‍ വെയിലിന്റേയും മഴയുടേയും കാഠിന്യമേല്‍ക്കാതെ പ്രകൃതിയുടെ സംരഷണത്തില്‍ , അവശേഷിക്കുന്ന സിഗിരിയയുടെ ചരിത്രം നിവര്‍ന്നുകിടക്കുന്നു.

മുകളില്‍ നിന്നുള്ള താഴ്വാരക്കാഴ്ച
കശ്യപയുടെ കാലശേഷം സിഗിരിയ ബുദ്ധസന്യാസിമാര്‍ക്ക് നല്‍കപ്പെട്ടു. അഞ്ചാറു നൂറ്റാണ്ടുകള്‍ കൂടി അവരിവിടെ പാര്‍ത്തിരുന്നു എന്ന് അനുമാനിക്കുന്നു. ഇന്നത്തെപോലെ അവശിഷ്ടങ്ങള്‍ കാണാനല്ലെങ്കിലും, രാജ്യതലസ്ഥാനം സിഗിരിയ അല്ലാതായി മാറിയപ്പോള്‍ , വലിയ ജനക്കൂട്ടങ്ങള്‍ ഈ സുന്ദരപട്ടണം കാണാന്‍ സന്ദര്‍ശകരായി എത്തിയിരുന്നുവത്രേ. മധ്യവടക്കന്‍പ്രദേശം ശ്രീലങ്കന്‍ചരിത്രത്തിന്റെ ആരൂഡമായിരുന്ന കാലംവരെ സിഗിരിയയും സംരക്ഷിക്കപ്പെട്ടിരുന്നിരിക്കാം. തെക്കേ ഇന്ത്യയില്‍ നിന്നുള്ള നിരന്തര ആക്രമണങ്ങളെ തുടര്‍ന്ന് തലസ്ഥാനം അനുരാധപുരത്ത് നിന്നും തെക്കുള്ള കാന്‍ഡിയിലേക്ക് മാറ്റിയതോടെ ഭിക്ഷുക്കളും സന്ദര്‍ശകരും ഇവിടം ഉപേക്ഷിച്ച് പോയി. പത്തറുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷം കുതിരപ്പുറത്തെത്തിയ ആ സായിപ്പ് വീണ്ടെടുക്കുന്നതുവരെ സിഗിരിയ ഈ വന്യവിജനതയില്‍ വിശ്രമിച്ചു.

ഒരു പാറ രണ്ടായി മുറിച്ചതിനുശേഷം അതിന്റെ ഒരു ഭാഗം മലര്‍ത്തിയിട്ട്, ആ പരന്ന പ്രതലം പ്രജാസഭയുടെ കൂടിച്ചേരലുകള്‍ക്കുള്ള ഇടമായി ഉപയോഗിച്ചിരുന്നുവത്രേ 
മലകയറ്റത്തിന്റെ പല തട്ടുകളിലായി രാജഭരണത്തിന്റെയും ആനന്ദത്തിന്റെയും വിവിധോദ്ദേശ്ശ്യങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ട പല ഇടങ്ങളും കാണാം. നടപ്പാതകളും പ്രജാസഭയ്ക്കുള്ള ഇടങ്ങളും ഭടന്മാര്‍ക്കുള്ള ഇടത്താവളങ്ങളും ഒക്കെ ഇതില്‍പ്പെടുന്നു.  പല പാറകളിലും ഒരു കാലത്ത് മേല്‍ക്കൂരയും അനുബന്ധനിര്‍മ്മിതികളും ഉറപ്പിച്ചിരുന്ന പാടുകള്‍ കാണാം. തടിയിലും ചുടുകല്ലുകളിലും ഒക്കെയുള്ള അത്തരം എടുപ്പുകള്‍ കാലം മായ്ച്ചുകളഞ്ഞെങ്കിലും, അവയ്ക്കുവേണ്ടി പാറകളില്‍ കൊത്തിയ പാടുകള്‍ ഇപ്പോഴും കാണാം.        
        
മേല്‍ക്കൂരയുടെയും മറ്റും നിര്‍മ്മാണത്തിനായി പാറയില്‍ കൊത്തിയ പാടുകള്‍
കയറ്റത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗമാകുമ്പോള്‍ വീണ്ടും പരന്നൊരു പ്രതലത്തിലെത്തുന്നു. എന്തുകൊണ്ടാണ് സിഗിരിയയ്ക്ക് ഈ പേരുവന്നത് എന്നതിന്റെ കാരണം ഇവിടെയെത്തുമ്പോഴാണ് മനസ്സിലാവുക. ഈ തുറസ്സില്‍ നിന്ന് പാറയുടെ നെറുകവരെ ഉയര്‍ന്നുപോകുന്ന സിംഹത്തിന്റെ ഒരു പ്രതിമ അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ പാദങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. പാദത്തിന്റെ വലിപ്പവും പാറയുടെ ഉയര്‍ച്ചയും കണക്കുകൂട്ടിയാല്‍ ആ സിംഹരൂപത്തിന്റെ ഭീമാകാരമായ വലിപ്പം ഊഹിക്കാം. പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന ഇത്രയും വലിയൊരു സിംഹരൂപത്തെ പേറുന്ന പാറയും അതിനു മുകളിലുണ്ടായിരുന്ന കൊട്ടാരവും ഒരുകാലത്ത് തീര്‍ച്ചയായും അതുല്യമായ വാസ്തുവിസ്മയം തന്നെയായിരുന്നിരിക്കണം. സിംഹത്തിന്റെ പാദങ്ങള്‍ക്കിടയിലൂടെയായിരുന്നു കൊട്ടാരത്തിലേക്കുള്ള അവസാനഭാഗത്തെ പടവുകള്‍ . അതിന്റെ ഒരല്‍പ്പം മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളൂ.

സിംഹരൂപത്തിന്റെ അവശേഷിക്കുന്ന പാദഭാഗവും പടവുകളും 
ചരിത്രത്തിന്റെ ബാക്കിയായ വസ്തുരൂപങ്ങള്‍ക്ക്‌ മുന്നില്‍ ചെന്ന് നില്‍ക്കുമ്പോള്‍ സന്ദേഹസാന്ദ്രമായ ഒരു വിവശത തോന്നാറുണ്ട്. എന്തായിരുന്നിരിക്കാം ഇവിടെ നടന്നിരിക്കുക. പുസ്തകതാളുകളില്‍ ചരിത്രകാരന്മാര്‍ കുറിച്ചുവച്ച വസ്തുതകള്‍ക്കപ്പുറം, നാരായം കോറിയ ഇതളുകളില്‍ പെടാതെപോയ ചെറുസംഭവങ്ങളുടെ, എത്രയോ സൂക്ഷ്മജീവിതങ്ങളുടെ സങ്കലനങ്ങളിലൂടെയാവും ചരിത്രത്തിന്റെ വര്‍ണ്ണശീലകള്‍ നെയ്തെടുക്കപ്പെട്ടിരിക്കുക. ചരിത്രത്തിന് വ്യവസ്ഥാബദ്ധമായ ഏകാമാനതയില്ല. അത് ആകര്‍ഷണിയമായ നിഗൂഡമൌനങ്ങളുടെ ഖനിയാണ്. ചരിത്രം സംഭവങ്ങളെ ഓര്‍മ്മിക്കുകയല്ല, ഓര്‍മ്മകള്‍ സംഭവങ്ങളെ ഭാവനാപൂര്‍വ്വം പുനരാവിഷ്കരിക്കുകയാണ്.
  
സമതലത്തിന്റെ മറ്റൊരു കാഴ്ച
സിഗിരിയ എന്ന ചരിത്രപട്ടണത്തിന്റെ വാസ്തുസംബന്ധിയായ ശേഷിപ്പുകളെ അതിന്റെ സ്വന്തം അസ്തിത്വത്തിനു പുറത്ത് ലോകശ്രദ്ധയില്‍ പതിപ്പിക്കുന്ന അമൂല്യ കലാവസ്തുവാണ് പാറയുടെ ചുമരുകളില്‍ വരയപ്പെട്ടിരിക്കുന്ന അപൂര്‍വ്വചിത്രങ്ങള്‍ . ഇന്ത്യയ്ക്ക് അജന്ത എന്നതുപോലെയാണ് ശ്രിലങ്കയ്ക്ക് സിഗിരിയ. രണ്ടു കാലഘട്ടങ്ങളിലായാണല്ലോ അജന്തയിലെ ചുമര്‍ചിത്ര സമുച്ചയങ്ങള്‍ വരയപ്പെട്ടതായി അനുമാനിക്കുന്നത്. അജന്തയിലെ രണ്ടാംഘട്ട ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ട അതേ കാലത്താണ് സിഗിരിയയിലെ ചിത്രങ്ങളും പിറക്കുന്നത് - അഞ്ചാം നൂറ്റാണ്ടാടിനോടടുപ്പിച്ച്.

ചുമര്‍ചിത്രം
ഫ്രെസ്കോ രീതിയില്‍ വരയപ്പെട്ട ഈ ചിത്രങ്ങള്‍ ഒരു കാലത്ത് സിഗിരിയ മലയുടെ പടിഞ്ഞാറന്‍ ചുമരുകളെ മുഴുവന്‍ വര്‍ണ്ണാഭമാക്കിയിരുന്നു. ഇന്ന് അവയില്‍ വളരെ കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ. മലകയറ്റത്തിന്റെ ആയാസതയെ മറക്കാനുതകുംവിധം സുന്ദരവും മദാലസവുമായ സ്ത്രീരൂപങ്ങളുടെ നീണ്ടനിര വഴിചുമരുകളില്‍ ഉണ്ടായിരുന്നുവത്രേ.

മറ്റൊരു ചിത്രം
ചുറ്റുഗോവണി കയറി ചെല്ലുന്നിടത്ത് വളരെ വീതികുറഞ്ഞ ഒരു പ്ലാറ്റ്ഫോമില്‍ നിന്നുവേണം ഈ ചിത്രങ്ങള്‍ കാണാന്‍ - ചുമരിന്റെ വളരെ അടുത്തായി നിന്ന്. ഒരു നല്ല വൈഡാങ്കിള്‍ ലെന്‍സിന്റെ അഭാവം എല്ലാ ചിത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് ചുമരിനെ മുഴുവനായി പകര്‍ത്തുന്നതിന് തടസ്സമായി.

ചിത്രങ്ങളില്‍ വിഷയീഭവിക്കുന്ന സ്ത്രീകള്‍ രാജപത്നിമാരും തോഴികളുമാണെന്നും അതല്ല പട്ടണത്തില്‍ നടക്കാറുള്ള സ്ത്രീകളുടെ ഏതോ ഘോഷയാത്ര ചിത്രീകരിച്ചതാണെന്നുമുള്ള വ്യത്യസ്തമായ അനുമാനങ്ങള്‍ നിലവിലുണ്ട്. അകലെയുള്ള ഒരു ഭൂതകാലത്തില്‍ നിന്നും സംഭവങ്ങളുടെ അത്തരം മൂര്‍ത്തതകള്‍ ശരിയാംവിധം പകര്‍ത്തുക ശ്രമകരം തന്നെ.

മറ്റൊരു ചിത്രം
ചിത്രം വരച്ചിരിക്കുന്ന രീതി അജന്താചിത്രങ്ങളോട് വളരെയധികം സാമ്യം പ്രകടിപ്പിക്കുന്നുണ്ട്. വരകള്‍ ഒഴുകുന്ന അനായാസതയും നിഴലുകളുടെ ഉപയോഗവുമൊക്കെ അജന്താചിത്രങ്ങളുടെ സ്വഭാവം ഏറെ പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് (എന്നെങ്കിലും അജന്താചിത്രങ്ങള്‍ നേരിട്ട് കാണുകയാണെങ്കില്‍ സ്വന്തമായൊരു അഭിപ്രായം രൂപികരിക്കാന്‍ സാധിക്കുമായിരിക്കും).

പില്‍ക്കാലത്ത് സിഗിരിയ ബുദ്ധഭിക്ഷുകള്‍ക്ക് തിരിച്ചുനല്‍കിയപ്പോള്‍ , അവരുടെ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമൊക്കെ തടസ്സമാകുംവിധമുള്ള സ്ത്രീരൂപവിന്യാസങ്ങള്‍ ബോധപൂര്‍വ്വംതന്നെ നശിപ്പിക്കപ്പെട്ടിരിക്കാം എന്നും കരുതുന്നുണ്ട്. ഇതിന്റെ സാംഗത്യം പക്ഷെ സംശയാസ്പദമാണ്. അജന്തയിലും, മറ്റു പലയിടത്തും നിന്ന് മനസ്സിലാക്കാനാവുന്നത് ബൌദ്ധസംസ്കൃതി ചിത്ര-ശില്പകലകളുടെ പരിപോഷണത്തിന് വ്യക്തമായും അരുനിന്നു എന്നാണ്. കുശാല്‍നഗറിലെ (കര്‍ണ്ണാടക) തിബത്തന്‍ ബുദ്ധമതക്കാരുടെ സുവര്‍ണ്ണക്ഷേത്രത്തിന്റെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്ന ചിത്രങ്ങളുടെ കടുംവര്‍ണ്ണം സമകാല ഉദാഹരണം.

മറ്റൊരു ചിത്രം
കാവ്യനീതി കവിതാസംബന്ധി മാത്രമല്ല. ജീവിതത്തില്‍ നിന്നാണല്ലോ ഏതു കവിതയും ഉരുവംകൊള്ളുന്നത്. മൊഗല്ലാന ഇന്ത്യയില്‍ നിന്നും പടയൊരുക്കത്തോടെ തിരിച്ചുവരിക തന്നെ ചെയ്തു. ഇത്രയും സംരക്ഷണകവചങ്ങളുള്ള കോട്ടയ്ക്കുള്ളില്‍ പക്ഷെ ഒറ്റയ്ക്ക് ഒളിച്ചിരിക്കാന്‍ കശ്യപയ്ക്കായതുമില്ല. ഏതു രാജാവിനേയും പോലെ യുദ്ധംചെയ്യാന്‍ കശ്യപയ്ക്കും സമതലത്തിലേക്ക് ഇറങ്ങിവരേണ്ടി വന്നു. രണ്ടു പതിറ്റാണ്ടു കാലത്തെ തന്റെ ഭരണത്തിനിടയ്ക്ക് കശ്യപയ്ക്ക് ഭടന്മാരിലും ജനങ്ങളിലും അബോധമായി സംക്രമിപ്പിക്കാന്‍ സാധിച്ച വൈകാരികാനുഭവം ഭയമായിരുന്നു. യുദ്ധഭൂമിയില്‍ വച്ച് കശ്യപ തന്റെ ആനയെ തന്ത്രപരമായ ഒരു നീക്കത്തിന് വേണ്ടി പിന്നിലേക്ക്‌ തിരിച്ചപ്പോള്‍ , രാജാവ് പിന്തിരിഞ്ഞോടുകയാണെന്ന് തെറ്റിദ്ധരിച്ച പടയാളികള്‍ യുദ്ധമുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. യുദ്ധഭൂമിയില്‍ ഒറ്റയ്ക്കായ കശ്യപ, മൊഗല്ലാനയുടെ കയ്യില്‍പ്പെട്ട് ചിത്രവധം ചെയ്യപ്പെടാതിരിക്കാന്‍ സ്വയം കുത്തിമരിച്ചു.                               

സിഗിരിയ ബുദ്ധസന്യാസിമാര്‍ക്ക് തിരിച്ചുനല്‍കി മൊഗല്ലാന തലസ്ഥാനം അനുരാധപുരത്തേയ്ക്കു തന്നെ മടക്കികൊണ്ടുപോയി. സിഗിരിയയുടെ ചരിത്രം ഏറെക്കൂറെ അവിടെ അവസാനിക്കുന്നു. വിചിന്തനാര്‍ഹമായ ഒരുകാര്യം കൂടി പക്ഷെ ബാക്കിയാവും. നന്മതിനമകളുടെ കണക്കെടുപ്പ് എന്തായാലും ശ്രീലങ്കയുടെ ചരിത്രവഴിയില്‍ കാലാകാലങ്ങളില്‍ ഇന്ത്യ ഒരു അനിവാര്യതയായി കടന്നുവന്നുകൊണ്ടേയിരിക്കുന്നു. അടുത്തുകിടക്കുന്ന ഒരു വലിയ രാജ്യം എന്നതുമാത്രമാവില്ല ഒരുപക്ഷേ അതിനു സംഗതിയായി തീരുക. സിംഹളരായാലും തമിഴരായാലും അവരുടെ ജനിതകകണ്ണികള്‍ ഇപ്പുറത്തേയ്ക്ക് നീണ്ടുകിടക്കുന്നു എന്നതുകൊണ്ട് കൂടിയാവാം.

- തുടരും -

2012, ഡിസംബർ 2, ഞായറാഴ്‌ച

അശോകവനം - അഞ്ച്

ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാം ഭാഗം 
നാലാം ഭാഗം 

കത്തുന്ന വെയിലില്‍ അനുരാധപുരത്തിലൂടെ ഞങ്ങള്‍ അലഞ്ഞു. ഒന്നിന് പിറകെ ഒന്നായി സ്തൂപങ്ങള്‍ . ചെറുതും വലുതുമായവ. വലിയൊരു പ്രാചീനനഗരത്തിന്റെ ഓര്‍മ്മകള്‍ പേറിനില്‍ക്കുന്ന കരിങ്കല്‍തൂണുകള്‍ , അസ്ഥിവാരങ്ങള്‍ , ബാക്കിയായ കല്‍ച്ചുമരുകള്‍ ... അതിനിടയ്ക്ക് ശുഭ്രവസ്ത്രധാരിണികളായ പുതുക്കിപണിത സ്തൂപങ്ങളും.

ലങ്കാരമയ
വലഗംബ രാജാവിന്റെ (1) കാലത്ത് നിര്‍മ്മിച്ച താരതമ്യേന ചെറുതായ ഒരു സ്തൂപമാണ് ലങ്കാരമയ. അതിനു ചുറ്റും കാണുന്ന കല്‍ത്തൂണുകളില്‍ നിന്നും, ഈ സ്തൂപത്തിന് അക്കാലത്ത് വളരെ വിപുലമായ ഒരു മേല്‍ക്കൂര ഉണ്ടായിരുന്നതായി അനുമാനിക്കാം. ഈ സ്തൂപത്തെ കുറിച്ച് മറ്റു വിവരങ്ങളൊന്നും വ്യക്തമല്ല.

ലങ്കാരമയ

ലങ്കാരമയ
സമീപപ്രദേശത്തു തന്നെയുള്ള വലിപ്പത്തില്‍ അഗ്രഗണ്യനല്ലാത്ത മറ്റൊരു സ്തൂപമാണ് തൂപാരമയ. ശ്രീലങ്കയില്‍ ബുദ്ധിസം വന്ന കാലത്ത്, അതായത് ദേവനംപിയതിസ രാജാവിന്റെ (2) കാലത്തുതന്നെ നിര്‍മ്മിക്കപെട്ട, ശ്രീലങ്കയിലെ ആദ്യത്തെ സ്തൂപമത്രേ ഇത്. ശ്രീബുദ്ധന്റെ തോളെല്ല് ഇതിനകത്തുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇത് കാലാകാലങ്ങളില്‍ തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലങ്കാരമയിലെന്നപോലെ ഇതിനുചുറ്റും കരിങ്കല്‍തൂണുകള്‍ കാണാം. അനുരാധപുരസാമ്രാജ്യത്തിന്റെ ഏതോ ഒരു കാലഘട്ടത്തില്‍ വലിപ്പംകുറഞ്ഞ സ്തൂപങ്ങള്‍ മേല്‍ക്കൂരകെട്ടിയോ ഉയര്‍ന്ന ചുറ്റുമതിലുകള്‍ നിര്‍മ്മിച്ചോ സംരക്ഷിച്ചിരുന്നതായി ഇതില്‍നിന്നും കരുതാം.

തൂപാരമയ 

തൂപാരമയ 
ചോള ദേശത്തുനിന്നും വന്ന് അനുരാധപുരം കീഴടക്കി ഏതാണ്ട് 44 വര്‍ഷത്തോളം ഭരിച്ച രാജാവാണ് എലാറ (മനുനീധി ചോളന്‍ ). ബി. സി 235 മുതല്‍ ബി. സി 161 വരെയാണ് എലാറയുടെ ജീവിതകാലമായി കണക്കാക്കപ്പെടുന്നത്. തമിഴനാണെങ്കിലും എലാറ ജനപ്രിയനായ ധര്‍മ്മരാജാവായിരുന്നു എന്ന് 'മഹാവംശ' വ്യക്തമാക്കുന്നു. തമിഴ് ഹൈന്ദവപാരമ്പര്യമുള്ള എലാറ, സിംഹളരെ തമിഴരെ പോലെ തന്നെ സ്വന്തം ജനതയായി കരുതുകയും അവരുടെ മതപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റികൊടുക്കുകയും ചെയ്തിരുന്നു.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം, നമ്മുടെ കാലത്ത്, തമിഴ്ജനത തങ്ങളുടെ ചരിത്രപരമായ അസ്തിത്വം ശ്രീലങ്കയില്‍ ഉറപ്പിക്കാന്‍ ശ്രമിച്ചതും എലാറയിലാണ്. വളരെ അടുത്ത ഭൂതകാലത്ത് വന്നെത്തിയ ഒരു ജനതയോ, ഒരു ബാഹ്യജനത തന്നെയോ അല്ല എന്ന് സ്ഥാപിക്കാനാണ് എലാറയുടെ ചരിത്രം അവരുപയോഗിക്കുക. സിംഹളവംശസ്ഥാപകനായ വിജയരാജവ് ശ്രീലങ്കയിലെത്തി അധികകാലം കഴിയുന്നതിന് മുന്‍പുതന്നെ അതിശക്തനായ ഒരു തമിഴ്രാജാവും ശ്രീലങ്ക ഭരിച്ചിരുന്നു എന്നാവുമ്പോള്‍ ഒന്നിന് മറ്റൊന്നിനുമേലുള്ള അധികാരരീതി അപ്രസക്തവും നീതിരഹിതവും എന്നാണ് ആ തമിഴ്വാദം.

എലാറ രാജാവ് (മനുനീധി ചോളന്‍ ) - റുവണ്‍മാലി സ്തൂപത്തിന് സമീപത്തുള്ള ശില്‍പം
ഏതു ധര്‍മ്മത്തേയും കവച്ച് പ്രത്യക്ഷപ്പെടുന്ന ഒരു മനുഷ്യഗുണമത്രേ വംശീയത. അതുകൊണ്ട് തന്നെയാവും വളരെ നീതിപൂര്‍വ്വം ഭരണം നടത്തിയ എലാറയ്ക്കെതിരെയും സിംഹളസമൂഹത്തിന്റെ പ്രതിരോധം പതുക്കെ വളര്‍ന്നുവരാന്‍ തുടങ്ങിയത്. ഇതിന് നേതൃത്വംകൊടുത്തത് ഡുട്ടുഗമുനു എന്ന സിംഹളരാജകുമാരനാണ്.

സിംഹളചരിത്രത്തിലെ വളരെ വര്‍ണ്ണാഭവും അഭിമാനപൂര്‍വ്വവുമായ ഒരു ഏടാണ്‌ ഡുട്ടുഗമുനുവിന്റെ ജീവിതം. 'മഹാവംശ'യില്‍ ഏറ്റവും കൂടുതല്‍ അദ്ധ്യായങ്ങള്‍ നീക്കിവച്ചിരിക്കുന്നത് ഈ രാജാവിനു വേണ്ടിയാണ്. അനുരാധപുരത്തു നിന്നും വളരെ അകലെയുള്ള ഒരു ചെറിയ നാട്ടുരാജ്യത്തിലെ രാജകുമാരനായിരുന്ന ഡുട്ടുഗമുനു, ആദ്യം മുതല്‍ തന്നെ ചോളദേശത്തിന്റെ അധിനിവേശത്തെ അയാള്‍ എതിര്‍ത്തിരുന്നു. അച്ഛനോട് എലാറയ്ക്കെതിരെ യുദ്ധംചെയ്യാന്‍ ഡുട്ടുഗമുനു പല തവണ ആവശ്യപ്പെട്ടെങ്കിലും, തന്റെ സൈന്യബലത്തെ കുറിച്ച് അറിയാവുന്ന രാജാവ് ഒരു ചോളരാജാവിനെതിരെ യുദ്ധംനയിക്കാന്‍ തയ്യാറായില്ല. എന്നാല്‍ സമൃദ്ധമായ തന്റെ ചെറിയ രാജ്യത്തിന്റെ സമ്പത്ത് ഉപയോഗിച്ച് ഒരു നല്ല സൈന്യത്തെ പതുക്കെ പതുക്കെ നിര്‍മ്മിച്ചെടുക്കാന്‍ അദ്ദേഹത്തിനായി. ഇത് പില്‍ക്കാലത്ത് ഡുട്ടുഗമുനുവിന് ഉപയുക്തമായി.

ഡുട്ടുഗമുനു രാജാവ് - റുവണ്‍മാലി സ്തൂപത്തിന് സമീപത്തുള്ള ശില്‍പം 
അച്ഛന്റെ മരണശേഷം ഡുട്ടുഗമുനുവിനു കുറച്ചുകാലം തന്റെ രാജസ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി സഹോദരനുമായി നിരന്തരം പോരടിക്കേണ്ടി വന്നിരുന്നു. എന്തായാലും അവസാനം രാജാധികാരം കയ്യിലെത്തി കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ ചിരസ്വപ്നമായ അനുരാധപുരത്തേയ്ക്ക് പടനയിച്ചു. അങ്ങിനെ എലാറയുടെ ഭരണത്തിന്റെ നാല്‍പ്പത്തിനാലാം വര്‍ഷം, അനുരാധപുരപട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് വച്ചുനടന്ന യുദ്ധത്തില്‍ എലാറയും ഡുട്ടുഗമുനുവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. അവരവരുടെ ആനകളുടെ പുറത്തിരുന്ന് ആ രണ്ട് രാജാക്കന്മാര്‍ ചെയ്ത യുദ്ധം ശ്രീലങ്കാചരിത്രത്തിന്റെ ഗതിനിര്‍ണ്ണായകമായ സംഭവമായിരുന്നു. വൃദ്ധനായ എലാറയെ യുവാവായ ഡുട്ടുഗമുനു കുന്തമെറിഞ്ഞ് കൊലപ്പെടുത്തി. ചരിത്രസന്ധികളെ സാങ്കല്‍പ്പികമായ വസ്തുതകളുടെ പുറത്ത് ആലോചിച്ച് നോക്കുന്നതില്‍ സാംഗത്യമില്ലെങ്കിലും, അന്നത്തെ യുദ്ധം ചോളരാജാവ് വിജയിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ഇന്ന് ശ്രീലങ്ക തമിഴ്നാടിനോളം വലിപ്പമില്ലാത്ത ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമായി മാറിയിരുന്നിരിക്കാം.

റുവണ്‍മാലി സ്തൂപം
യുദ്ധാനന്തരം പക്ഷെ ഒരു ശത്രുവിനെ എന്നപോലെയല്ല ഡുട്ടുഗമുനു എലാറയെ നോക്കികണ്ടത്. മറിച്ച് തന്റെ മുന്‍ഗാമിയായ രാജാവ് എന്ന നിലയ്ക്ക് വളരെ വീരോചിതമായ ഒരു ശവസംസ്കാരമാണ് എലാറയ്ക്ക് വേണ്ടി അദ്ദേഹം ഒരുക്കിയത്. മാത്രമല്ല സംസ്കാരം നടന്നിടത്ത് ഉയര്‍ത്തിയ സ്മാരകത്തില്‍ , അതുവഴി കടന്നുപോകുന്ന യാത്രികരൊക്കെ ബഹുമാനസൂചകങ്ങള്‍ പ്രകടിപ്പിക്കണമെന്നും നിയമമുണ്ടാക്കി. എന്നാല്‍ ഇപ്പോഴും എലാറയെ അടക്കിയ സ്മാരകം കണ്ടെത്താനായിട്ടില്ല. കുറച്ചുകാലം അങ്ങിനെ കരുതിയിരുന്ന ഒരു നിര്‍മ്മിതി പക്ഷെ ഇപ്പോള്‍ മറ്റെന്തോ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടത്രേ. എലാറയുടെ സ്മാരകം കണ്ടെത്തി പ്രദര്‍ശിപ്പിക്കുന്നതിനെ മുടക്കുന്ന ഒരുതരം സ്യൂഡോവംശീയബോധം സിംഹളര്‍ക്കുണ്ട് എന്നുതന്നെയാണ് എനിക്ക് തോന്നുക. തങ്ങളുടെ പൈതൃകസംസ്കൃതിയുടെ മധ്യത്തില്‍ തമിഴ്വംശീയതയുടെ പാരമ്പര്യസ്മാരകം ഉയരുന്നതിലെ രാഷ്ട്രീയവിവക്ഷകളും അവര്‍ തിരിച്ചറിഞ്ഞിരിക്കണം.

റുവണ്‍മാലി സ്തൂപം
ശ്രീലങ്കയെ ഒരേകകമായി കണ്ടു ഭരിക്കാന്‍ ശ്രമിച്ച ആദ്യരാജാവ് ഡുട്ടുഗമുനു അണെന്നുപറയാം. സിംഹളന്റെ സ്വത്വബോധത്തെ വിഭ്രംജിതനിലയിലേക്ക് ഇന്നും ഉയര്‍ത്തിനിര്‍ത്തുന്നത് ആ രാജാവിന്റെ ചരിത്രസാന്നിധ്യമാണ്. ഡുട്ടുഗമുനു തന്റെ പ്രശസ്തമായ ഭരണകാലത്തെ അനശ്വരമാക്കാന്‍ നിര്‍മ്മിച്ചുതുടങ്ങിയ റുവണ്‍മാലി സ്തൂപത്തിനു കീഴെ നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹം അവശേഷിപ്പിച്ചുപോയ ആ വസ്തുപ്രതിരൂപത്തിന്റെ ഗാംഭീര്യം അനുഭവവേദ്യമാവും - ആകാശത്തെ മറച്ചുനില്‍ക്കുന്ന ഒരു വന്‍വാസ്തുവിസ്മയം!

റുവണ്‍മാലി സ്തൂപത്തിന്റെ പരിസരത്ത് എകാന്തമഗ്നമായി ഒരു കിളി
ഡുട്ടുഗമുനുവിന്റെ മരണത്തിനുമുന്‍പ് അദ്ദേഹത്തിനു പക്ഷെ തന്റെ വലിയ ആഗ്രഹമായ ഈ മഹാസ്തൂപത്തിന്റെ നിര്‍മ്മാണം തീര്‍ക്കാനായില്ല. മരണകിടക്കയില്‍ വച്ചും അദ്ദേഹം ഈ സ്തൂപത്തെ കുറിച്ച് തിരക്കുകയും, പരിവാരങ്ങള്‍ സ്തൂപത്തിന്റെ നിര്‍മ്മാണം കഴിഞ്ഞു എന്ന് കള്ളംപറയുകയും ചെയ്തു. പ്രതീക്ഷിക്കാതെ രാജാവ് സ്തൂപം കാണണമെന്ന് വാശിപിടിച്ചു. വെള്ളതുണികൊണ്ട് പൊതിഞ്ഞ് വെള്ളപൂശിയെന്ന് തോന്നത്തക്കരീതിയിലാക്കി, അവര്‍ രാജാവിനെ കൊണ്ടുവന്ന് സ്തൂപം കാണിച്ചു. അപ്പോഴേക്കും കാഴ്ച നന്നേ കുറഞ്ഞിരുന്ന അദ്ദേഹം അത് വിശ്വസിച്ച് മന:സ്സമാധാനത്തോടെ മരിച്ചുവത്രേ.

അനുരാധപുരത്തെ പൈതൃകകേന്ദ്രങ്ങള്‍ ഒക്കെയും ആവുംവിധം മരങ്ങള്‍ വളര്‍ത്തിയും മറ്റും വൃത്തിയോടെ സൂക്ഷിച്ചിട്ടുണ്ട് - റുവണ്‍മാലിയുടെ പരിസരത്ത് നിന്നുള്ള ചിത്രം 
റുവണ്‍മാലിയുടെ മതില്‍കെട്ടിനകത്ത് ഒരുപാട് അനുബന്ധനിര്‍മ്മിതികള്‍ കാണാം - ചെറിയ സ്തൂപങ്ങളും രാജാക്കന്മാരുടെ രൂപങ്ങളും നേര്‍ച്ചയായി ഭക്തര്‍ കെട്ടുന്ന വര്‍ണ്ണശീലകളും ഒക്കെ. ഒരിക്കലും കെടാതെ സൂക്ഷിക്കുന്ന ഒരു വിളക്കുമുണ്ട്.

ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന വര്‍ണ്ണതുണികള്‍ 
ചുറ്റുമതിലിന്റെ പുറംചുമരില്‍ ആനയുടെ സാമ്യരൂപങ്ങള്‍ നിവര്‍ത്തി നിര്‍മ്മിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇതൊരു സമകാലനിര്‍മ്മിതിയാണ്‌ . അതില്‍ പരാതിക്കിടയില്ല. എന്നാല്‍ മറ്റൊരു ഭാഗത്തെത്തിയപ്പോള്‍ ആണ് പഴയ ശിലകളെ എടുത്തുമാറ്റിയിട്ടാണ് ഈ പുത്തന്‍ രൂപങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് മനസ്സിലായത് - പഴയ ആനശില്പങ്ങളുടെ അവശിഷ്ടങ്ങള്‍ ഒരിടത്ത് കൂട്ടിവച്ചിട്ടുണ്ട്. അവയെ തന്നെ ഏതെങ്കിലും തരത്തില്‍ നിലനിര്‍ത്തി പരിസരത്തിന്റെ പൌരാണികത സൂക്ഷിച്ചിരുന്നെങ്കില്‍ എന്ന് തോന്നി.

പുതിയ ആനശില്പങ്ങള്‍

പഴയ ആനശില്പങ്ങള്‍
റുവണ്‍മാലിയില്‍ നിന്നും നടന്നുപോകാവുന്ന ദൂരത്തിലാണ് ശ്രീമഹാബോധി എന്ന ബുദ്ധമതക്കാരുടെ വളരെ പവിത്രമായ മറ്റൊരു ആരാധനാസ്ഥലം. അശോകന്റെ മകളും മഹിന്തയുടെ സഹോദരിയുമായ സംഘമിത്ര, ബോധ്ഗയയില്‍ നിന്നും കൊണ്ടുവന്ന ബോധിവൃക്ഷത്തിന്റെ ഒരു ശിഖരം മരമായി വളര്‍ന്നുനില്‍ക്കുന്നിടമാണവിടം. ബുദ്ധന് ജ്ഞാനോദയമുണ്ടായ ഇടത്തില്‍ നിന്നുള്ള മരം എന്ന നിലയ്ക്ക് ഇതിന്റെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ.

ശ്രീമഹാബോധി മരം
സ്വര്‍ണ്ണംപൂശിയ തൂണുകള്‍കൊണ്ട് താങ്ങിയാണ് ഈ മരത്തെ സംരക്ഷിച്ചിരിക്കുന്നത്. കാലാകാലങ്ങളില്‍ പ്രകൃതിയുടെ രൂക്ഷതകള്‍ക്ക് വശംവദമായ മരത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ വളരെ കരുതലോടെയാണ് സംരക്ഷിച്ചുവരുന്നത്.

ശ്രീമഹാബോധി മരം - സ്വര്‍ണ്ണംപൂശിയ തൂണുകള്‍കൊണ്ട് കൊമ്പുകള്‍ സംരക്ഷിച്ചിരിക്കുന്നു  
മനുഷ്യന്‍ നട്ടുവളര്‍ത്തിയതിലേക്കുംവച്ച് ഏറ്റവും പഴക്കമുള്ള മരം എന്നാണ് ശ്രീമഹാബോധിയെ കുറിച്ചുള്ള അവകാശവാദം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതത്രേ. ഏതാണ്ട് 2300 വര്‍ഷങ്ങള്‍ക്ക്മുന്‍പ് പിറവിയുടെ തുടിപ്പുകളേറ്റ ഒരു ജീവജാലത്തിനു മുന്നിലാണ് നില്‍ക്കുന്നത് എന്ന ബോധം തുച്ഛമായ ഏതാനും വര്‍ഷങ്ങളുടെ ജീവിതത്തിനിടയ്ക്ക് നേടിയെടുത്ത അഹങ്കാരങ്ങളെ മുഴുവന്‍ തല്ലിക്കെടുത്തി ഏതു മനുഷ്യനേയും വിനയാന്വിതനാക്കാന്‍ പര്യാപ്തമാണ്.

ശ്രീമഹാബോധി 
ഈ മരം ഇവിടെ ശിഖരങ്ങള്‍ വിടര്‍ത്തി പരിലസിക്കുന്ന കാലത്തിനിടയ്ക്ക് ലോകം കടന്നുപോയ ചരിത്രമുഹൂര്‍ത്തങ്ങള്‍ ആലോചിച്ചാല്‍ തലതിരിയും. യേശുവും നബിയും ജനിച്ചുമരിച്ചു. സാമ്രാജ്യങ്ങള്‍ ഉയരുകയും അസ്തമിക്കുകയും ചെയ്തു, കേരളത്തില്‍ ചേരസാമ്രാജ്യം വന്നുപോയി, മാര്‍ത്താണ്‍ഡവര്‍മ്മയും എട്ടുവീട്ടില്‍പിള്ളമാരും ജീവിതത്തില്‍ നിന്നും ചരിത്രത്തിലേക്ക് നാടുനീങ്ങി, അങ്ങകലെ ഷേക്സ്പീര്‍ മഹാനാടകങ്ങള്‍ രചിച്ചു, യൂറോപ്യന്‍ നാവികര്‍ ലോകംകീഴടക്കാന്‍ ഇറങ്ങുകയും അത് നേടുകയും പിന്നെ കാലങ്ങള്‍ക്ക് ശേഷം തോറ്റുമടങ്ങുകയും ചെയ്തു. ഹിറ്റ്ലര്‍ വംശീയതുടച്ചുനീക്കങ്ങള്‍ അതിന്റെ പാരമ്യത്തില്‍എത്തിക്കുകയും പിന്നെ സ്വയം മരിക്കുകയും ചെയ്തു..., മനുഷന്റെ ജീവനും അഹന്തയും ഉയരുന്നതും പൊലിയുന്നതും കണ്ട് കാലത്തിന്റെ അപാരതിയിലൂടെ സഞ്ചരിച്ച് ഈ മരം നിശ്ശബ്ദമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലും!

ശ്രീമഹാബോധിയിലെ കുരങ്ങന്മാര്‍
ശ്രീലങ്കയുടെ സമകാലചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ഒരു സംഭവത്തിന് സാക്ഷ്യംവഹിച്ചതും ശ്രീമാഹാബോധിയിലെ ഈ മരച്ചുവട് തന്നെ. 1985, മേയ് 14-ന് തമിഴ്പുലികള്‍ ഒരു ബസ്സ് റാഞ്ചി ഇവിടെയെത്തി പ്രാര്‍ഥനാനിരതരായിരുന്ന സന്യാസികളുടെയും സാധാരണക്കാരുടെയും നേര്‍ക്ക് യന്ത്രതോക്കുകള്‍ ഉപയോഗിച്ച് നിഷ്കരുണം വെടിവച്ചു. ഇവിടെയും, അതിനു തൊട്ടുമുന്‍പ് അവര്‍ ആക്രമണം അഴിച്ചുവിട്ട അനുരാധപുരം ബസ്സ്‌സ്റ്റാന്‍ഡിലുമായി 146 സിംഹളവശജര്‍ മരിച്ചു. അതില്‍ കുട്ടികളും സ്ത്രീകളും സന്യാസികളും ഉള്‍പ്പെടുന്നു.

ശ്രീമഹാബോധിയില്‍ പ്രാര്‍ത്ഥനചെയ്യുന്ന സന്യാസിമാര്‍
'അനുരാധപുരം കൂട്ടകൊല' എന്ന പേരില്‍ കുപ്രസിദ്ധമായ ആ സംഭവം എല്‍ . ടി. ടിയുടെ ചരിത്രത്തിലും നിര്‍ണായകമായ വഴിത്തിരിവായിരുന്നു. തമിഴ് ഭൂരിപക്ഷമേഖലയ്ക്ക് പുറത്ത് അവര്‍ നടത്തുന്ന ആദ്യത്തെ ആക്രമണമായിരുന്നു അത്. ആഭ്യന്തരയുദ്ധത്തിനിടയ്ക്ക് ഒരൊറ്റ സംഭവത്തില്‍ മാത്രമായി ഇത്രയും സാധാരണക്കാരെ കൊന്നതും അന്നാണ്. മിസൈല്‍ , ബോംബാക്രമണം ഒന്നുമല്ലാതെ ഇത്രയും പേരെ നേര്‍ക്കുനേര്‍ നിന്ന് വെടിവച്ചുകൊല്ലുന്ന അസാധാരണ സംഭവം. പാക്കിസ്ഥാന്‍തീവ്രവാദികളുടെ മുംബൈ ആക്രമണത്തിനും 164 പേരുടെ മരണത്തിനും ഒക്കെ പ്രചോദനമായ തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ് ഈ മരചുവട്ടിലും, ചേര്‍ന്നുള്ള ചെറിയ പ്രാര്‍ഥനാലയത്തിലും അന്ന് അരങ്ങേറിയത്.

ശ്രീമഹാബോധി വൃക്ഷത്തിനോട് ചേര്‍ന്നുള്ള പ്രാര്‍ത്ഥനാലയം
നൂറ്റാണ്ടുകളോളം അധിവസിച്ച സ്വന്തം നാട്ടില്‍ വംശീയമായ വേര്‍തിരിവുകള്‍ അനുഭവിക്കേണ്ടിവരുക ക്രൂരമായ സാഹചര്യമാണ്. പക്ഷെ അതിനെ പ്രതി എല്‍ . ടി. ടി തിരഞ്ഞെടുത്ത തത്വദീക്ഷയില്ലാത്ത അക്രമങ്ങള്‍ ന്യായീകരിക്കതക്കതല്ല. ഒരു ആശയത്തിന്റെ പേരിലും മനുഷ്യജീവന്‍ ഹനിക്കപ്പെടരുത്. അതിനതീതമായ പരിഹാരങ്ങളെ കുറിച്ച് ആലോചിക്കാന്‍ ബുദ്ധി ഉപയോഗിക്കാനാവുന്നില്ലെങ്കില്‍ മനുഷ്യനെന്ന നിലയ്ക്കുള്ള അസ്തിത്വം സംശയിക്കപ്പെടണം. മനുഷ്യത്വരഹിതമായ ഒരുപാട് യുദ്ധമുറകള്‍ വികസിപ്പിച്ചെടുത്ത ഒരു സംഘടനകൂടിയാണ് എല്‍ . ടി. ടി. ചാവേര്‍പടയാളികള്‍ എന്ന ഒരു വര്‍ഗ്ഗത്തെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം ഉപയോഗിക്കുന്നത് എല്‍ . ടി. ടി. ആണല്ലോ. ഇന്ന് ലോകത്തെവിടെയുമുള്ള പ്രശ്നബാധിതപ്രദേശങ്ങളില്‍ ആ വിനാശകരമായ രീതി ഒരു ജ്വരംപോലെ ഉപയോഗിച്ചുവരുന്നത് കാണാം.

പ്രാര്‍ത്ഥനാലയത്തിന്റെ ചുമരില്‍ വെടിയുണ്ട തറച്ച പാടുകള്‍
ശ്രീമഹാബോധി കണ്ടു തീരുമ്പോഴേക്കും മൂവന്തിയുടെ ചുമന്നവെട്ടം വീഴാന്‍ തുടങ്ങിയിരുന്നു. രക്തപങ്കിലമായ ഒരു സമകാലകഥയില്‍ നിന്നും പ്രണയത്തിന്റെ ഊര്‍ജ്ജമോഹിതമായ മറ്റൊരു കഥയിലേക്ക് നൂറ്റാണ്ടുകള്‍ക്കപ്പുറം ചെന്നുവീണു ആ സായന്തനത്തിന്റെ പോക്കുവെയിലില്‍ . ഇപ്പോള്‍നില്‍ക്കുന്നത് ഇസ്രുമുനിയാ എന്ന ബുദ്ധവിഹാരത്തിന് മുന്നിലാണ്. ദേവനംപിയതിസയുടെ കാലത്ത് ബുദ്ധസന്യാസിമാരാവാന്‍ തിരഞ്ഞെടുത്ത ഉന്നതകുലജാതരായ കുറച്ച് യുവാക്കള്‍ക്ക് താമസിക്കാന്‍ വേണ്ടിയാണ് ഈ ആശ്രമം പണിതത് എന്നാണ് അനുമാനം.

ഇസ്രുമുനിയാ
എന്നാല്‍ അതിനപ്പുറം ഇതിനെ പ്രസക്തമാക്കിയിരിക്കുന്നത് അതിനുള്ളിലുള്ള കമിതാക്കളുടെ ഒരു  ശില്‍പ്പമാണ്. വിഹാരത്തിനുള്ളിലേക്ക് കടക്കാനുള്ള സമയം കഴിഞ്ഞുപോയിരുന്നതിനാല്‍ ഈ ശില്‍പം നേരിട്ട് കാണാനുള്ള അവസരം ലഭിച്ചില്ല. ഗുപ്ത കാലഘട്ടത്തിലെ കൊത്തു രീതികളോട് സാമ്യം കാണിക്കുന്ന ഈ പ്രതിമ ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇതിലെ പ്രേമാതുരനായ പുരുഷന്‍ ഡുട്ടുഗമുനുവിന്റെ പുത്രനായ സാലിയായും ലജ്ജാവതിയായി കാണപ്പെടുന്ന സ്ത്രീ അദ്ദേഹത്തിന്‍റെ പ്രണയിനിയായ അശോകമാലയും ആണെന്നാണ് നിഗമനം. അശോകമാല ചണ്ഡാല യുവതിയായതിനാല്‍ ഡുട്ടുഗമുനു ഈ വിവാഹം എതിര്‍ക്കുകയും, സാലിയാ പ്രണയിനിക്ക് വേണ്ടി തന്റെ രാജസ്ഥാനം ഉപേക്ഷിക്കുകയും ചെയ്തുവത്രേ.           

ഇസ്രുമുനിയ ശില്പത്തിന്റെ ചിത്രം. വിഹാരത്തിന് പുറത്തെ ബോര്‍ഡില്‍ നിന്നും പകര്‍ത്തിയത് 
ശില്‍പം പ്രതിനിധാനം ചെയ്യുന്നത് ഈ കഥാപാത്രങ്ങളെ തന്നെയാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. എങ്കിലും വളരെ ജൈവവും ത്യഗസുരഭിലവുമായ ഒരു പ്രണയകഥയുടെ പശ്ചാത്തലത്തില്‍ അനുരാധാപുരത്തിലെ ചരിത്രഭൂമി വിട്ട് മരതകദ്വീപിന്റെ മറ്റു പ്രദേശങ്ങളിലേക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

(1) വലഗംബ രാജാവിനെ കുറിച്ചുള്ള കൂടുതല്‍ പരാമര്‍ശങ്ങള്‍ ഈ ഭാഗത്ത്.
(2) ദേവനംപിയതിസ രാജാവിനെ കുറിച്ചുള്ള കൂടുതല്‍ പരാമര്‍ശങ്ങള്‍ ഈ ഭാഗത്ത്.

- തുടരും -

2012, നവംബർ 21, ബുധനാഴ്‌ച

അശോകവനം - നാല്

ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാം ഭാഗം

എന്റെ വീട്ടില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് തിരുവനന്തപുരം വിമാനത്താവളം. പല വിമാനങ്ങളുടെയും യാത്രാപഥം വീടിനു മുകളില്‍ കൂടിയാണ്. വളരെ താഴ്ന്നു പറക്കുന്ന പല വിമാനങ്ങളുടെയും ലാന്റിംഗ് ഗിയറുകള്‍ തുറക്കുക അവിടെയെത്തുമ്പോഴാണ് . കുട്ടിക്കാലത്ത് ശബ്ദം കേള്‍ക്കുമ്പോള്‍ ടെറസ്സിലേക്ക് ഓടികയറി വിമാനത്തിനുള്ളില്‍ നിന്നും ചക്രങ്ങള്‍ പുറത്തേയ്ക്കുവരുന്ന പ്രതിഭാസം കൌതുകത്തോടെ നോക്കിനില്‍ക്കും. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെപ്പോഴോ ആണ് ആകാശത്ത് മുഴുവന്‍ കാളിമപടര്‍ത്തികൊണ്ട്  കറുത്ത യുദ്ധവിമാനങ്ങള്‍ പേടിപ്പെടുത്തുന്ന ഹൂങ്കാരശബ്ദത്തോടെ പറന്നു പോയത്. പടുകൂറ്റന്‍ മിലിട്ടറികാര്‍ഗോ വിമാനം നേരേമുകളിലെത്തുമ്പോള്‍ ആകാശം മുഴുവന്‍ അടഞ്ഞുപോകും. ഏതു നിലവിളിയും അമര്‍ത്തി കാതടപ്പിക്കുന്ന ശബ്ദം കുറേനേരം പ്രകമ്പനംകൊള്ളും.

അനുരാധപുരത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ ആ കാഴ്ചകള്‍ ഓര്‍ത്തു. അന്ന് ആ വിമാനങ്ങളൊക്കെ പറന്നുപോയത് ഇന്ത്യന്‍ സമാധാനസേനയേയും കൊണ്ട് ശ്രീലങ്കയിലേക്കാണ്. യുദ്ധമേഖലയായിരുന്ന വടക്കന്‍ശ്രീലങ്കയുടെ ഏറ്റവും അടുത്ത് ഞങ്ങള്‍ എത്തുന്നത് അനുരാധപുരത്താണ്. ഇവിടെ നിന്ന് ഏകദേശം അന്‍.പത് കിലോമീറ്റര്‍ മാത്രം അകലെയാണ് വാവുനിയ. നൂറ്‌ കിലോമീറ്റര്‍ അകലെ ട്രിങ്കോമാലി. ജാഫ്ന ഇരുനൂറ് കിലോമീറ്റര്‍ അകലെയും. യുദ്ധപ്രദേശങ്ങളായിരുന്ന ട്രിങ്കോമാലിയും ബട്ടികലോവയുമൊക്കെ ഇപ്പോള്‍ വിനോദസഞ്ചാര മേഖലകളാണ്. കിഴക്കന്‍ തീരത്തുള്ള ട്രിങ്കോമാലിയില്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. എങ്കിലും കുടുംബസമേതമായതിനാല്‍ പഴയ യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ പേടിച്ച് ആ ഭാഗം ഒഴിവാക്കുകയായിരുന്നു. അതുപക്ഷെ മണ്ടത്തരമായിപ്പോയെന്ന് ഇവിടെയെത്തിയപ്പോള്‍ തോന്നി. ട്രിങ്കോമാലി കിഴക്കന്‍തീരത്തുള്ള അതിഗംഭിരമായ വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണത്രേ.

മധ്യവടക്കന്‍ ശ്രീലങ്കയുടെ ആസ്ഥാനമാണ്‌ അനുരാധപുരം. ശ്രീലങ്കയുടെ അറിയാവുന്ന ചരിത്രത്തില്‍ , ബി. സി. നാലാം നൂറ്റാണ്ടു മുതല്‍ എ. ഡി. പതിനൊന്നാം നൂറ്റാണ്ടുവരെ ദ്വീപിന്റെ ഭരണസിരാകേന്ദ്രം അനുരാധപുരമായിരുന്നു. ഏതാണ്ട് പതിനഞ്ചു ശതാബ്ദം ക്ഷയിക്കാതെ തുടര്‍ന്ന ഒരു ജനപഥം ലോകചരിത്രത്തില്‍ അപൂര്‍വ്വമത്രേ. ഏതാണ്ട് മുപ്പത്തയ്യായിരം വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ശ്രീലങ്കയില്‍ മനുഷ്യവാസത്തിന്റെ സ്പര്‍ശമുണ്ടായതെന്നാണ്  ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത്. ആഫ്രിക്കയില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്‍ഡത്തിലേക്ക് ആകമാനം ആദിമമനുഷ്യന്റെ സഞ്ചാരമുണ്ടാകുന്നതും ഇക്കാലത്താണെന്നാണ് നിഗമനം. അക്കാലവുമായി താരതമ്യംചെയ്യുമ്പോള്‍ ഏറെ ആധുനികവും ചരിത്രത്തിന് കുറച്ചുകൂടി സ്പഷ്ടമായ സ്വാംശീകരണസാധ്യതതകള്‍ നല്‍കുന്നതുമായ ഇരുമ്പുയുഗത്തിന്റെ ശേഷപത്രങ്ങള്‍ മണല്‍വകഞ്ഞ് പ്രത്യക്ഷപ്പെട്ടത് അനുരാധപുരത്താണ്. ബി. സി. തൊള്ളായിരത്തിനു മുന്‍പായിതന്നെ ഇരുമ്പുപണിയായുധങ്ങള്‍ ഉപയോഗിച്ചിരുന്ന നാഗരിക മനുഷ്യര്‍ അനുരാധപുരത്തും, അധികം അകലെയല്ലാതെ സിഗ്രിയയിലും ജീവിച്ചിരുന്നതയാണ് ചരിത്രപാഠം.

എല്ലാ പ്രദേശങ്ങളുടെയും എന്നപോലെ ശ്രീലങ്കയുടേയും അതിവിദൂരചരിത്രം സങ്കീര്‍ണവും ഇഴപിരിച്ചെടുക്കാന്‍ പ്രയാസം നേരിടുന്നതുമായ ഒന്നാണ്. ശ്രീലങ്കയുടെ ആദ്യരാജവായി കുറച്ചെങ്കിലും തെളിവുകളോടെ മുന്നിലേക്ക് വരുന്നത് വിജയ എന്ന ഇന്ത്യന്‍ രാജകുമാരനാണ്. വെസ്റ്റ്‌ബംഗാളിലെ സിങ്കൂരില്‍ നിന്നോ ഗുജറാത്തിലെ സിഹോരില്‍ നിന്നോ ആയിരിക്കണം വിജയ ദ്വീപിലെത്തിയത് എന്നാണ് അനുമാനം. ഇത് സംഭവിക്കുന്നത് ബി. സി. അഞ്ഞൂറിനോടടുപ്പിച്ചാണ്. സ്വദേശത്ത് നടപ്പിലാക്കിയ ക്രൂരതകളാല്‍ അനുയായികളോടൊപ്പം നാടുകടത്തപ്പെട്ട വിജയ ശ്രീലങ്കയിലെത്തി ഇവിടുത്തെ പൌരാണിക ജനാവലികളെ കൊല്ലുകയോ തുരത്തുകയോ ചെയ്തതിനുശേഷമാണ്, മാന്നാര്‍ ആസ്ഥാനപ്പെടുത്തി ആദ്യത്തെ രാജ്യം സ്ഥാപിക്കുന്നത്. പിന്നെയും ഒരു രണ്ട് നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞിട്ടാണ് ഭരണകേന്ദ്രം അനുരാധാപുരത്തേയ്ക്ക് മാറുന്നത്.

ഇത്രയും പറയുമ്പോള്‍ നമുക്ക് രാമായണത്തിലെ ശ്രീലങ്കയെ കുറിച്ചുള്ള പരാമര്‍ശങ്ങളൊക്കെ ഏറെക്കൂറെ ഐതീഹ്യത്തിന്റെ തലത്തിലേക്കുതന്നെ ഉപേക്ഷിക്കേണ്ടി വരും. ശ്രീലങ്കയിലെ മഹാനായ രാജാവായിരുന്ന രാവണന്‍, അതിനെ ചരിത്രമായി കാണാന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ , വിജയ രാജാവിനെക്കാളും രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജീവിച്ചിരുന്നത് എന്നാണ് അടയാളപ്പെടുക. എന്നാല്‍ ശ്രീലങ്കയുടെ ഏറ്റവും പഴയ വിശ്വസനിയമായ ചരിത്രപുസ്തകങ്ങളില്‍ ഒന്നായ 'മാഹവംശ'യില്‍ രാവണനില്ല. ഭൂമിശാസ്ത്രപരമായി രാവണന്‍ ജീവിച്ചിരുന്നതായി അനുമാനിക്കുന്നതും അനുരാധപുരം എന്ന സമതലത്തില്‍ നിന്നും ഒരുപാട് തെക്കുമാറി നുവറാഏലിയാ എന്ന മലമുകളിലാണ്. രാവണന്‍ ചരിത്രവ്യക്തിയാണെന്ന് നിര്‍ബന്ധംപിടിക്കേണ്ടതില്ലെങ്കിലും മറ്റു കോണുകളില്‍ നിന്നുള്ള അനുമാനങ്ങള്‍ പ്രസക്തമാകാതെ പോകുന്നില്ല. 'മാഹവംശ' ഒരു ബൌദ്ധകൃതിയാണ് - ബുദ്ധഭിക്ഷുവിനാല്‍ എഴുതപ്പെട്ടത്. ആദ്യരാജാവായി കരുതുന്ന വിജയയുടെ കാലം ബുദ്ധന്റെ കാലഘട്ടം കൂടിയാണ്. ബുദ്ധനേയും വിജയരാജാവിനെയും ബന്ധപ്പെടുത്താന്‍ മഹാവംശ ശ്രമിക്കുന്നതില്‍ നിന്നും ആ കൃതിയുടെ ബൌദ്ധസ്വാധീനം വ്യക്തമാണ്. ബുദ്ധന്റെ കാലത്തിനപ്പുറത്തുള്ള ചരിത്രത്തെ കുറിച്ച് മഹാവംശ വ്യാകുലപ്പെടുന്നില്ല എന്നതാവുമത്. ഏതാണ്ട് രണ്ട് നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞിട്ടാണ് ബുദ്ധമതത്തിന്റെ പ്രഭവം ശ്രീലങ്കയില്‍ സംഭവിക്കുന്നതെങ്കിലും ആദ്യ രാജാവിന്റെ കാലം മുതല്‍ തന്നെ ബുദ്ധസ്പര്‍ശം ഉണ്ടായിട്ടുണ്ടെന്ന് മഹാവംശ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ മതപരമായ അടിയൊഴുക്ക് സ്പഷ്ടമാണ്. അക്കാലത്തിന് മുന്‍പുള്ള പ്രാകൃത ജനവാസത്തെ, അവരുടെ പേഗന്‍ ആരാധനാരീതികളെ, തമസ്കരിക്കുകയാണ് ആ ചരിത്രപുസ്തകം ചെയ്തിരിക്കുക. ഈ ജനതതിയില്‍ നിന്നാണ് സിംഹള വംശം ഉത്ഭവിച്ചത് എന്നതാവും അതിനു മുന്‍പുള്ള ചരിത്രത്തിന്റെ അന്വേഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കാതെ പോയതിനുള്ള മറ്റൊരു മുഖ്യകാരണം.

അനുരാധപുരം ഏതാണ്ട് 1400 വര്‍ഷം ശ്രീലങ്കയുടെ തലസ്ഥാനമായി തുടര്‍ന്നു. ഭരണസ്ഥാനം അനുരാധപുരത്തേയ്ക്ക് മാറിയതിനു ശേഷം, വിശിഷ്യ ദേവനംപിയതിസ്സയുടെ കാലം മുതല്‍ , അതായത് ബുദ്ധമതാഗമനത്തോടെ ഈ പ്രദേശം വലിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് കണ്ടത്. കൊട്ടാരങ്ങളും വിഹാരങ്ങളും സ്തൂപങ്ങളുമൊക്കെയായി ജനപഥം ആധുനികമായ സവിശേഷതകളാര്‍ജ്ജിച്ചു.

അനുരാധപുരത്ത് ഞങ്ങള്‍ ആദ്യമെത്തിയത്‌ പുരാതനമായ ജേതാവന ബുദ്ധവിഹാരത്തിന്റെ അവഷിടങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന സ്തൂപം കാണാനാണ്. എ. ഡി. മൂന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്. ബുദ്ധന്റെ അരപ്പട്ട ഉള്‍പ്പേറുന്ന സ്തൂപം എന്ന വിശ്വാസം ഇതിനെ പ്രാധാന്യമുള്ളതും വിശുദ്ധവുമാക്കുന്നു. നിര്‍മ്മാണ കാലത്ത് പിരമിഡ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം എന്ന ഖ്യാതി ജേതാവനസ്തൂപയ്ക്കായിരുന്നത്രേ. ജേതാവനയുടെ ചരിത്രം തുടങ്ങുക ശ്രീലങ്കയിലെ ബുദ്ധമതത്തിന്റെ വ്യവസ്ഥാപിത ഘടനയില്‍ നിലനിന്നിരുന്ന വ്യത്യസ്തമായ ആചാരരൂപങ്ങള്‍ തമ്മിലുണ്ടായ അധികാരവടംവലിയുടെ ശേഷപത്രമായാണ്‌ . മഹായാന വിഭാഗവും ടെറവാഹ്ദാ വിഭാഗവും തമ്മിലുണ്ടായിരുന്ന കടുത്ത ശത്രുതയാണ് ജേതാവനയുടെ നിര്‍മ്മാണത്തിലേക്ക് നയിച്ചത്.

ജേതാവന  സ്തൂപം
മഹായാന ഭിക്ഷുക്കളുടെ തലവനായിരുന്ന സംഘമിത്തയുടെ ഉപജാപങ്ങളാല്‍ മഹാസേന രാജാവ് ടെറവാഹ്ദാ ഭിക്ഷുക്കള്‍ക്ക്‌ എതിരായതിനാല്‍ അവര്‍ക്ക്, താമസസ്ഥലമായ മഹാവിഹാരയില്‍ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് നാടുവിട്ടു പോകേണ്ടി വന്നു. സംഘമിത്തയും മന്ത്രിയായ സോനയും ചേര്‍ന്ന് മഹാവിഹാര കൊള്ളയടിച്ച് സ്വത്തുക്കള്‍ മുഴുവന്‍ മറ്റിടങ്ങളിലേക്ക് കടത്തി. എന്നാല്‍ ഇതിനോട് യോജിക്കാതിരുന്ന മറ്റൊരു മന്ത്രി, മേഘവന്നഭയ, സമാന്തര പട്ടാളമുണ്ടാക്കി രാജ്യം ആക്രമിക്കാന്‍ വന്നു. യുദ്ധത്തിന് മുതിരാതെ രാജാവ് ഇവരുമായി സന്ധിസംഭാഷണം നടത്തുകയും, തന്റെ തെറ്റില്‍ ക്ഷമചോദിച്ച് നാടുവിട്ടുപോയ ഭിക്ഷുക്കളെ മഹാവിഹാരയിലെക്ക് മടങ്ങിവരാന്‍ അഭ്യര്‍ഥിക്കുകയും, അവിടെ ജേതാവനസ്തൂപം പണിയാന്‍ ആരംഭിക്കുകയുമായിരുന്നു. താമസംവിന സംഘമിത്ത കൊലചെയ്യപ്പെടുകയും ചെയ്തു.

ജേതാവന  സ്തൂപം
എല്ലാ സ്തൂപങ്ങളുടെയും അനുബന്ധനിര്‍മ്മിതികളില്‍ കാണുന്നതുപോലെ ഇവിടെയും പല തരത്തിലും വലിപ്പത്തിലുമുള്ള ബുദ്ധപ്രതിമകള്‍ കാണാം. ഒപ്പം കാലാകാലങ്ങളില്‍ അനുരാധപുരം ഭരിച്ചിരുന്ന രാജാക്കന്മാരുടെ വര്‍ണ്ണാഭമായ പ്രതിമകളും.





ഒരു പ്രത്യേക ദേശത്തിന്റെ സമകാലികതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് അനുരാധപുരം മറ്റേതൊരു ശ്രീലങ്കന്‍ പട്ടണത്തെയും പോലെ സാധാരണം മാത്രമാണ്. എന്നാല്‍ ദേശത്തിന്റെ പൌരാണികചരിത്രത്തില്‍ താല്‍പ്പര്യമുള്ള ഒരാള്‍ക്ക് അനേകം സാധ്യതകളുള്ള പ്രദേശമാണ് അനുരാധപുരം. ഒന്നോ രണ്ടോ ദിവസം കൊണ്ട് അറിഞ്ഞുതീര്‍ക്കാനാവുന്ന ഒന്നല്ല കിലോമീറ്ററുകള്‍ ചിതറികിടക്കുന്ന ഒരു വന്‍നാഗരികതയുടെ അവശിഷ്ടങ്ങള്‍ . ആഴ്ചകളോ മാസങ്ങളോ എടുക്കും ഈ ഭൌതീകശേഷപത്രങ്ങളിലൂടെ മഗ്നമനസ്സുമായി യാത്രചെയ്യാന്‍ . സമയത്തിന്റെ കാര്യത്തില്‍ അത്രയും ആര്‍ഭാടം അനുവദിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒരു പകല്‍കൊണ്ട് ഞങ്ങള്‍ക്ക് അനുരാധപുരം ആവുന്നത്ര കണ്ടുതീര്‍ക്കാനേ സാധിച്ചുള്ളു.

അനുരാധപുരത്തെ മറ്റൊരു അതിപ്രശസ്ത ബുദ്ധവിഹാരമായിരുന്ന അഭയഗിരിയിലാണ് അതിനുശേഷം ഞങ്ങള്‍ എത്തിയത്. വലിയ സ്തൂപവും മറ്റു വിവിധോദ്ദേശ്യകെട്ടിടങ്ങളും കുളങ്ങളും ഒക്കെയായി വളരെ വിപുലമായ രീതിയില്‍ തുടര്‍ന്നിരുന്ന ഒരു വിഹാരമാണ് അഭയഗിരി. അഭയഗിരിയുടെ ചരിത്രത്തില്‍ ജൈനന്മാരും ബ്രാഹ്മണരുമൊക്കെ കടന്നുവരുന്നു. ചരിത്രം പലപ്പോഴും അതിന്റെ വൈരുധ്യങ്ങള്‍ കൊണ്ട് വിഷയത്തില്‍ അതിവിദഗ്ദ്ധരല്ലാത്ത അനുവാചകരെ വലിയ സന്ദേഹത്തില്‍പ്പെടുത്തികളയും. ക്രിസ്താബ്ദത്തിന്റെ തുടക്കം കഴിഞ്ഞ് ഇരുന്നൂറെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വടക്കേഇന്ത്യയില്‍ നിന്ന് തെക്കോട്ടേയ്ക്ക് ബ്രാഹ്മണകുടിയേറ്റങ്ങള്‍ ഉണ്ടാവുന്നതെന്നാണ് പൊതുവായ ചരിത്രം. എന്നാല്‍ ക്രിസ്തുവിനും ഒരു നൂറ്റാണ്ടു മുന്‍പ് അഭയഗിരിയുടെ നിര്‍മ്മാണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ബ്രാഹ്മണരും ജൈനരും ഉള്‍പ്പെടുന്നു.

അഭയഗിരി സ്തൂപം
ബി. സി. ഒന്നാം നൂറ്റാണ്ടില്‍ അനുരാധപുരം വാണിരുന്ന വലഗംബ രാജാവിന്റെ കാലത്ത് തിയ എന്ന ഒരു പ്രബലബ്രാഹ്മണന്‍ രാജാവിനെതിരെ തിരിഞ്ഞു. ഇതേ സമയത്തുതന്നെ തമിഴ് ദേശത്ത്  നിന്നുള്ള ഒരു വന്‍സൈന്യവും യുദ്ധസന്നദ്ധമായി കടലിടുക്കുകടന്ന് ദ്വീപിന്റെ തീരത്ത് വന്നെത്തി. യുദ്ധത്തില്‍ അവരെ തോല്‍പ്പിക്കാനാവില്ല എന്ന് ഉറപ്പുണ്ടായിരുന്ന രാജാവ്, വിദേശശത്രുക്കളെ തോല്‍പ്പിച്ചു വന്നാല്‍ രാജ്യം നല്‍കാമെന്ന് തിയക്ക് വാഗ്ദാനംകൊടുത്തു. ഇത് സമ്മതിച്ചു യുദ്ധത്തിനുപോയ തിയും പട്ടാളവും തമിഴ് ശക്തിക്ക് മുന്നില്‍ തോറ്റുപോയി. തിയയെ തോല്‍പ്പിച്ച തമിഴ് പട അനുരാധപുരത്തെത്തി. യുദ്ധത്തില്‍ തോറ്റ വലഗംബ രാജാവും രാജ്യംവിട്ടോടി. ഇങ്ങിനെ രക്ഷപെട്ടുപോകുന്ന രാജാവ് നഗരപ്രാന്തത്തിലുള്ള ഒരു ജൈനാശ്രമത്തിനു മുന്നിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജൈനസന്യാസി "ഇതാ നമ്മുടെ മഹാനായ സിംഹളന്‍ ഓടിരക്ഷപ്പെടുന്നേ" എന്ന് വിളിച്ചുകൂവിയത്രേ. അപമാനിതനായ രാജാവ് അവിടെവച്ചൊരു പ്രതിജ്ഞചെയ്തു; എന്നെങ്കിലും ഞാന്‍ തിരിച്ചുവരികയാണെങ്കില്‍ ഈ ജൈനാശ്രമം ഇടിച്ചുകളഞ്ഞ് ഇവിടെയൊരു ബുദ്ധാശ്രമം പണിയും. പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം തമിഴരെ തോല്‍പ്പിച്ച് വലഗംബ തിരിച്ചുവരുകതന്നെ ചെയ്തു. രാജാഭിഷേകത്തിന് ശേഷം അദ്ദേഹം ആദ്യംചെയ്തത് തന്റെ പ്രതിജ്ഞനിറവേറ്റുക എന്നതായിരുന്നു. അങ്ങിനെയാണ് അഭയഗിരി വിഹാരം സൃഷ്ടിക്കപ്പെടുന്നത്.

മൂന്നാം നൂറ്റാണ്ടോടെ അഭയഗിരി ഒരു വന്‍പ്രസ്ഥാനമായി മാറികഴിഞ്ഞിരുന്നു. ബുദ്ധവിഹാരമെന്ന നിലയ്ക്കും ബുദ്ധതത്വങ്ങളുടെ പാഠശാലയെന്ന നിലയ്ക്കും അഭയഗിരിയുടെ പ്രശസ്തി രാജ്യാതിര്‍ത്തികള്‍ കടന്നുപോയി. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ജാവയില്‍ നിന്നും ഒക്കെ ഒരുപാട് യുവതീയുവാക്കള്‍ അഭയഗിരിയില്‍ പഠിക്കാനെത്തി. അഞ്ചാറുനൂറ്റാണ്ടുകള്‍ ഏറ്റകുറച്ചിലുകളോടെ അനുരാധപുരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഒന്നായി തുടര്‍ന്നു അഭയഗിരി. പിന്നെ ഏതൊരു ജനപഥത്തിന്റെയും ചരിത്രാനിവാര്യതപോലെ പതുക്കെ പതുക്കെ അതും നാശോന്മുഖമായി. പതിമൂന്നാംനൂറ്റാണ്ടോടെ അനുരാധപുരം സിംഹളതലസ്ഥാനം അല്ലാതായതിനെ തുടര്‍ന്ന് അഭയഗിരി പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. കാടുപിടിച്ച് കാഴ്ചായോഗ്യം അല്ലാതായി നൂറ്റാണ്ടുകള്‍ കിടന്ന ഈ പ്രദേശം പത്തൊന്‍പതാം നൂറ്റാണ്ടിലാണ് പിന്നീട് വീണ്ടെടുക്കപ്പെടുന്നത്. വിസ്മരിക്കപ്പെട്ട വര്‍ഷങ്ങളുടെ പൊടിമൂടിയ തിരശ്ശീലകള്‍ വകഞ്ഞുമാറ്റി പുരാവസ്തുഗവേഷകര്‍ അഭയഗിരിയെ വീണ്ടെടുക്കുമ്പോള്‍ പൌരാണികമായ ജനപഥത്തിന്റെ വിപുലമായ വസ്തുരൂപങ്ങളാണ് തെളിഞ്ഞുവന്നത്. ഏക്കറുകള്‍ വിസ്തൃതിവരുന്ന പ്രദേശത്ത്  ആ മധ്യകാലനാഗരികതയുടെ ഗംഭീരമായ നീക്കിയിരിപ്പുകള്‍ ചിതറികിടക്കുന്നു.

കുട്ടം പൊക്കുന  - കുളം 

സമാധിബുദ്ധ പ്രതിമ

സന്യാസിമാര്‍ക്ക് ഭിക്ഷയായി കിട്ടുന്ന ആഹാരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും ഭോജനശാലയും മറ്റും 

മറ്റൊരു സ്നാനകുളം. ജലം കൊണ്ടുവരാനും മറ്റും ഹൈഡ്രോളിക്ക് സിസ്റ്റം നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഇവിടെ വികസിപ്പിച്ചെടുത്തിരുന്നുവത്രേ  




മൂണ്‍സ്റ്റോണ്‍ - അര്‍ദ്ധവൃത്താകൃതിയില്‍ , കൊത്തുപണികളോടെയുള്ള ഇത്തരം ശിലകള്‍ പ്രവേശനകവാടത്തിലും മറ്റും പതിപ്പിക്കുന്ന പതിവ് അനുരാധപുരം കാലഘട്ടം മുതലാണ്‌ ആരംഭിക്കുന്നത്
(തുടരും)