2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

തെക്ക് നിന്നൊരു കാറ്റ് പറഞ്ഞു... - രണ്ട്

ഒരു നദിയെ കൊണ്ടുള്ള പ്രയോജനമെന്ത്?, അഥവാ, ഒരു നദിയെ എങ്ങനെ കൊല്ലാം എന്ന ശീർഷകത്തിന് കീഴെ പ്രദർശിപ്പിക്കാൻ എന്തുകൊണ്ടും യോഗ്യമായ ഒരു നദിയാണ് നാഞ്ചിനാട്ടിലൂടെ ഒഴുകുന്ന കോതയാർ. മുണ്ടൻതുറ കടുവാസങ്കേതത്തിന്റെ ഉള്ളിൽ വരുന്ന സഹ്യന്റെ തെക്കൻ ശിലാഗ്രത്തിൽ നിന്നുമാണ് കോതയാർ ഉത്ഭവിച്ച് പടിഞ്ഞാറൻ സമതലങ്ങളിലേയ്ക്ക് ഒഴുകിയിറങ്ങുന്നത്. പ്രഭവസ്ഥാനത്തു നിന്നും അധികം താഴേയ്ക്ക് എത്തുന്നതിന് മുൻപ് കോതയാറിന് കുറുകനെ അപ്പർ ഡാം ഉയരുന്നു. അത് കഴിഞ്ഞ് അല്പം കൂടി സഞ്ചരിച്ചു കഴിയുമ്പോൾ ലോവർ ഡാം. അതുകഴിഞ്ഞ് അല്പതുടിപ്പുമായി ഒഴുകിയെത്തുന്ന കോതയാറിനെ വീണ്ടും തടഞ്ഞ് പേച്ചിപ്പാറ അണക്കെട്ട് നിൽക്കുന്നു. ഇടനാടിലൂടെയും സമതലത്തിലൂടെയും ഉള്ള കോതയാറിന്റെ യാത്ര ആരംഭിക്കുന്നത് പേച്ചിപ്പാറ അണക്കെട്ടിൽ നിന്നാണെന്ന് പറയാം. അവിടെ നിന്നും തിരുവട്ടാർ വരെയുള്ള ദൂരം സഞ്ചരിച്ച് പറളിയാറുമായി ചേരുന്നതിനിടയ്ക്ക് വീണ്ടും അനേകം ചെറുതടയണകൾ ഈ നദിക്ക് കുറുകേ ഉണ്ട്. ഈ അണക്കെട്ടുകളും തടയണകളും കോതയാറിൽ നിന്നും അക്ഷീണം ശേഖരിക്കുന്ന ജലമാണ് നാഞ്ചിനാടിനെ ഹരിതപുഷ്ടമാക്കി നിലനിർത്തുന്നത്.

കോതയാർ - തൃപ്പരപ്പ് ഭാഗത്തു നിന്നുള്ള കാഴ്ച 
മനുഷ്യന്റെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കുമായി എത്രത്തോളം സമ്മർദ്ദത്തിലാക്കിയാലും, പ്രകൃതി, അതൊക്കെ അതിജീവിക്കും. വളരെ ലളിതമായ ഒരു യുക്തിയാണത്. പ്രകൃതി എത്രത്തോളം ചൂഷണം ചെയ്യപ്പെടുന്നോ, അത്രയും വേഗം, അതിന്റെ വരുംവരായ്ക അനുഭവിക്കുന്ന മനുഷ്യൻ മരിച്ചുപോകും. ഭൂമിയുടെ മരണം ഒരു സാധാരണ മനുഷ്യന്റെ ചെറിയ ചിന്തയ്ക്ക് അപ്പുറത്ത് നിൽക്കുന്ന കാര്യവുമാണ്. മനുഷ്യവാസ്യമായ പ്രകൃതി മുഴുവൻ നഷ്ടമായി കഴിഞ്ഞ കാലത്ത്, അവസാനത്തെ മനുഷ്യനും പോയിക്കഴിയുമ്പോൾ ഭൂമി അതിന്റെ സ്വാഭാവികതകൾ വീണ്ടെടുത്ത് മറ്റേതെങ്കിലുമൊക്കെ ജീവജാലങ്ങൾക്ക് ശ്വാസംനൽകും. ശാസ്ത്രത്തിന് ചെന്നെത്താനായ അകലങ്ങൾ സൂചിപ്പിക്കുന്നത് അതാണ്‌...

ഈ മഴക്കാലത്തു പോലും അത്രയൊന്നും നിറഞ്ഞൊഴുകാത്ത കോതയാർ നോക്കിനിൽക്കുമ്പോൾ ഇങ്ങനെയൊക്കെ ആലോചിക്കാൻ തോന്നും. ഭൂമിയുടെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും പ്രാഥമികതയാണ് ഓരോ നദിയുടേയും സഞ്ചാരം. അത് യാത്രപോകുന്ന ദൂരങ്ങൾ, സ്ഥലങ്ങൾ, സംസ്കാരങ്ങൾ... നദി, ആദ്യം യാത്ര ആരംഭിക്കുകയായിരുന്നു. പിന്നെ ജനപഥങ്ങൾ ഉണ്ടായി, ഭാഷയുണ്ടായി, സംസ്ക്കാരങ്ങൾ ഉണ്ടായി. ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന തൃപ്പരപ്പ് എന്ന ചെറിയ ഇടനാടൻപട്ടണം ഉണ്ടാവുന്നതിനും എത്രയോ കാലങ്ങൾക്ക് മുൻപ് ഈ നദി അതുവഴി ഒഴുകുന്നുണ്ടായിരുന്നിരിക്കണം. തൃപ്പരപ്പിന്റെ കാലം ചെറിയ ബോധം കൊണ്ട് അളക്കാനാവും. എന്നാൽ കോതയാറിന്റെ കാലം മനുഷ്യബോധത്തിന്റെ അതിർത്തികളിൽ പെട്ടെന്ന് ഉൾക്കൊള്ളാനായി എന്ന് വരില്ല.

കോതയാർ - തൃപ്പരപ്പ് ഭാഗത്തുള്ള ഒരു തടയണ
ചിതറാളിൽ നിന്നും ഞങ്ങൾ പോയത് തൃപ്പരപ്പ് വെള്ളച്ചാട്ടം കാണാനാണ്. ചിതറാൾ ഭാഗത്തു നിന്നും കുറച്ചുകൂടി വടക്കോട്ട്‌ സഞ്ചരിച്ചു വേണം തൃപ്പരപ്പിൽ എത്താൻ. കേരളവുമായുള്ള ഒരു ഉൾനാടൻ അതിർത്തി ഇവിടെ നിന്നും അധികം ദൂരെയല്ല. ഈ ഭാഗത്തെ കേരളത്തിന്റെ അതിർത്തി പട്ടണമായ വെള്ളറടയിലേയ്ക്ക് ത്രിപ്പരപ്പിൽ നിന്നും കഷ്ടിച്ച് പത്തു കിലോമീറ്റർ ദൂരമേ ഉണ്ടാവൂ. ആ വഴിയിലൂടെ നെയ്യാർ ഡാമിലേയ്ക്കും പോകാം. ചിറ്റാർ, പേച്ചിപ്പാറ അണക്കെട്ടുകളും ഇവിടെ നിന്നും അധികം ദൂരത്തായല്ല. ഭൂപടം നോക്കുമ്പോൾ ഒരു കാര്യം ഓർമ്മവരും - അതിർത്തികൾ മനുഷ്യൻ വരച്ചതാണ്. ഭൂമിക്ക് അതിർത്തിയില്ല. മനുഷ്യനൊഴിച്ച് ഭൂമിയിലുള്ള മറ്റ് ചരാചരങ്ങൾക്കൊന്നും അതിർത്തിയില്ല. മനുഷ്യസംസ്കാരം, ഇന്നത്തെ നിലയ്ക്ക് നമ്മൾ വിവക്ഷിക്കുന്ന സംസ്കാരമായി ആവിഷ്കൃതമാവുന്നതു തന്നെ അവൻ സ്വന്തം ആവശ്യങ്ങൾക്കായി ഭൂമി അതിർത്തി തിരിച്ചെടുത്ത് ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷമാണല്ലോ.   

തൃപ്പരപ്പ് വെള്ളച്ചാട്ടം
ചിതറാൽ ജൈനക്ഷേത്രം ഏറെക്കൂറെ വിജനമായിരുന്നുവെങ്കിൽ തൃപ്പരപ്പിന്റെ പരിസരം ജനബഹുലമാണ്. ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ കാണുന്ന എല്ലാത്തരം തിരക്കുകളും ഇവിടെ കാണാൻ സാധിക്കും. വെള്ളചാട്ടത്തിനോടു ചേർന്നുള്ള സാമാന്യം വലിയ മഹാദേവർ ക്ഷേത്രത്തിലേയ്ക്ക് വരുന്നവർ ആരാധനയുടെ ഭാഗമായിക്കൂടി വെള്ളച്ചാട്ടത്തിലെ കുളിയെ കരുതുന്നതുകൊണ്ടാവുമോ ഇത്രയും തിരക്ക് എന്ന് സംശയിക്കാവുന്നതാണ്. വഴിവാണിഭക്കാരുടെ ബഹളമാണ് എമ്പാടും. എങ്കിലും കർണ്ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാണാറുള്ളതുപോലെ പിറകേ നടന്ന്‌ ശല്യപ്പെടുത്തുന്ന കച്ചവടക്കാരെ എവിടെയും കണ്ടില്ല എന്നത് ആശ്വാസം.

മഹാദേവർ ക്ഷേത്രം
തൃപ്പരപ്പ് വെള്ളച്ചാട്ടം ആരംഭിക്കുന്നതിനും ഏതാനും അടി ദൂരെയായി കോതയാറിന് കുറുകനേ ഒരു തടയണ കാണാം. ജലപ്രവാഹത്തിന്റെ തോതനുസരിച്ച് ഈ തടയണയ്ക്ക് മുകളിലൂടെ തുളുമ്പി വരുന്ന ജലമാണ് വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നത്. വെള്ളച്ചാട്ടം ആരംഭിക്കുന്ന പാറക്കൂട്ടത്തിന് മുകളിലും ജലപതനത്തെ ക്രമപ്പെടുത്താൻ ചില നിർമ്മിതികൾ നടത്തിയിട്ടുണ്ട് എന്നുവേണം അനുമാനിക്കാൻ. താഴെ കുളിക്കുന്ന ആളുകൾക്ക് ആലോസരമുണ്ടാക്കാതെ വളരെ കൃത്യമായും ക്രമമായും ജലം താഴേയ്ക്ക് വീഴുന്നു. പേച്ചിപ്പാറ അണക്കെട്ടിൽ നിന്നും ജലം ക്രമാതീതമായി തുറന്നുവിടുന്ന അവസരങ്ങളിൽ ഒരുപക്ഷേ ഈ ജലപാതവും വന്യഭാവം ആർജ്ജിച്ചേയ്ക്കാം. പക്ഷെ ഈ ഇടവപ്പാതി കാലത്ത് തൃപ്പരപ്പ് വെള്ളച്ചാട്ടം ലളിതഭാവത്തിലായിരുന്നു.

വെള്ളം നിപതിക്കുന്ന പ്രദേശത്തും ജനസൗകര്യപ്രദമായ രീതിയിലുള്ള ഒരുപാട് നിർമ്മിതികൾ കാണാം. വാട്ടർതീം പാർക്കിലെ ജലകേളികളുടെ സ്ഥലം പോലെയാണ് പൊതുവേ ഇവിടം അനുഭവപ്പെടുക. വെള്ളച്ചാട്ടം പോലും കൃത്രിമ നിർമ്മിതിപോലെ തോന്നും. അധികം നാളുകൾക്ക് മുൻപല്ലാതെ, തെക്കേ ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളായ അതിരപ്പള്ളിയും ശിവനസമുദ്രവും കണ്ടതുകൊണ്ട് കൂടിയായിരിക്കാം തൃപ്പരപ്പ് വെള്ളച്ചാട്ടം ഞങ്ങൾക്ക് വന്യവും നവ്യവുമായ ഒരു കാഴ്ച ആയതേയില്ല.

വെള്ളച്ചാട്ടത്തിന്റെ പ്രഭവപ്രദേശത്ത് കല്ലുകളടുക്കി ജലപ്രവാഹം ക്രമപ്പെടുത്തിയിരിക്കുന്നു
മഹാദേവർ ക്ഷേത്രത്തിന്റെ പിറകിൽ നദിക്കരയിലൂടെയായി നാട്ടുവഴികളുണ്ട്. വൻപാറകൾക്കിടയിലൂടെ നീർച്ചാലുകളായി പിരിഞ്ഞൊഴുകുന്ന കോതയാറിനെ കണ്ട് അതിലൂടെ നടക്കാം. അവിടുത്തെ ഗ്രാമീണജീവിതങ്ങൾ കേരളത്തിലേതിൽ നിന്നും അധികം വ്യത്യസ്തമല്ല. വഴിയരുകിൽ ഗോട്ടികളിക്കുന്ന കുട്ടികൾ, നദിക്കരയിൽ കുളിക്കാനും തുണിയലക്കാനുമായി വന്നിരിക്കുന്ന സ്ത്രീകളുടെ വെടിവട്ടം, പാറിനടക്കുന്ന പൂമ്പാറ്റകൾ, മേഘം മാറി വെയിൽനാമ്പുകളുടെ പ്രസരണം ഭൂമിയിലേയ്ക്ക് വീണതിനാലാവും പൊന്തയിൽ നിന്നും വഴിയിലേക്കിറങ്ങി വെയിൽകായാനിരിക്കുന്ന ഓന്ത്...

വഴിവക്കിൽ ഒരു തദ്ദേശവാസി
അങ്ങനെ കുറച്ചുദൂരം നടന്നാൽ കോതയാറിനെ മുറിച്ചുപോകുന്ന ഒരു നടപ്പാലത്തിൽ നമ്മൾ എത്തും. അതിലൂടെ അപ്പുറം കടന്നാൽ വിവിധതരം വിനോദങ്ങളുടെ മറ്റൊരു കേന്ദ്രത്തിലെത്താം. കുട്ടികൾക്കായുള്ള കളിസ്ഥലവും ബോട്ടുസഞ്ചാരത്തിനുള്ള വകുപ്പും ഇവിടെയുണ്ട്. ഈ പ്രദേശത്തെ വലിയ തടയണ ഇതിനടുത്തായി സ്ഥിതിചെയ്യുന്നു. ഈ തടയണയാണ് ഇവിടെനിന്നും തുടർന്നുള്ള കോതയാറിന്റെ പ്രവാഹത്തെ നീർച്ചാലുകളാക്കി മാറ്റുന്നത്. തടയണയുടെ മറുവശത്ത്‌ പക്ഷേ, നദി, പുഷ്ടിയോടെ, തടാകം പോലെ നിറവിശ്രമത്തിലാണ്. ഒഴുക്ക് ഏറെക്കൂറെ തടയപ്പെട്ട ഈ തടാകസമാന പുഴയിലൂടെയാണ് ജലസവാരി നടത്താൻ സൗകര്യം ഉണ്ടാക്കിയിരിക്കുന്നത്.

തടയണയ്ക്കപ്പുറം തടാകസമാനം കോതയാർ
അത്ര സുരക്ഷിതമായി തോന്നിയില്ല ബോട്ടുയാത്ര. തുഴകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് കയറാൻ പറ്റുന്നതായിരുന്നോ ആ യാനപാത്രം എന്ന് സംശയം. അശ്രദ്ധമായാണ് അയാൾ തുഴഞ്ഞിരുന്നതും. പുഴയുടെ നടുവിലെത്തിയപ്പോൾ ഇരുപത്തിയഞ്ച് അടിയോളം ആഴമുണ്ട് നദിയുടെ പല ഭാഗത്തും എന്നുംകൂടി അയാൾ പറഞ്ഞപ്പോൾ എനിക്ക് പേടിയായി. കൊളുത്തുകളും മറ്റും ഊരിപ്പോയ ലൈഫ് ജാക്കറ്റുകൾ വലിയ തുണയാവുമെന്ന് തോന്നാത്തതുകൊണ്ട് മടങ്ങിപ്പോകാം എന്ന് പറഞ്ഞു. "കേരളത്തിൽ നിന്ന് വരുന്നവർക്ക് അല്ലെങ്കിലും ഇവിടുത്തെ ബോട്ട് സവാരിയൊന്നും ഇഷ്ടപ്പെടില്ല. അവിടെ എത്ര വലിയ കായലും ഹൗസ്ബോട്ടും ഒക്കെയാണ് ഉള്ളത്." എന്റെ ഭയം അയാൾ മനസ്സിലാക്കിയില്ലല്ലോ എന്ന ആശ്വാസത്തിൽ ഞാൻ "അതേ അതേ" എന്ന് തലകുലുക്കി.
   
നദിക്കരയിലെ പാർക്കിൽ കുട്ടികളെ ആകർഷിക്കാൻ ഒരു ബഹുവർണ്ണ 'ദിനോസർ' 
കോതയാറിന്റെ അതേ ജന്മനിയോഗമുള്ള, പ്രദേശത്തെ, മറ്റൊരു നദിയാണ് പറളിയാർ. ഈ രണ്ടു നദികളും സമതലത്തിൽ വച്ച് കൈകോർത്ത് കുഴിത്തുറയാറായി തുടരുന്ന കാര്യം വിശദമായി കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നുവല്ലോ. പേച്ചിപ്പാറ അണക്കെട്ടിൽ നിന്നും ഒരല്പം തെക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന പെരുംചാണി അണക്കെട്ടിൽ നിന്നാണ് പറളിയാർ അതിന്റെ ഗമനം ആരംഭിക്കുന്നതെന്ന് സാമാന്യമായി പറയാം. പറളിയാറിന്റെ സഞ്ചാരപഥത്തിൽ ഒരിടത്തുവച്ച് നമ്മൾ മാത്തൂർ തൊട്ടിപ്പാലം കാണുന്നു.

പറളിയാർ - മാത്തൂർ തൊട്ടിപ്പാലത്തിൽ നിന്നും കാണുമ്പോൾ
Aqueduct എന്ന് ഇംഗ്ളീഷിൽ പറയുന്ന, ക്രമരഹിതമായി അനേകം ഉയർച്ചതാഴ്ച്ചകളുള്ള ഭൂപ്രദേശത്തിലൂടെ ഒരേ തലത്തിൽ ജലംകൊണ്ടുപോകാൻ ഉപയുക്തമാവുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന, ഉയരമുള്ള, വീതികുറഞ്ഞ പാലങ്ങളെ തമിഴിൽ തൊട്ടിപ്പാലം എന്ന് വിളിക്കുന്നു. ഇതിനു മലയാളത്തിൽ ഒരു പേരുണ്ടോ എന്ന് എനിക്കറിയില്ല. കേരളത്തിൽ എവിടെയെങ്കിലും aqueduct എന്ന നിർമ്മിതി ഉള്ളതായും അറിവില്ല. അതുകൊണ്ട് തന്നെ, ഒരു പക്ഷെ, ഇതിനുള്ള മലയാളം വാക്ക് ഇനിയും ഉരുത്തിരിഞ്ഞ്‌ വരാനിരിക്കുന്നതേയുള്ളൂ എന്ന് അനുമാനിക്കാം.

കേരളത്തിന്റെ പലഭാഗത്തും, വിശിഷ്യ തെക്കൻ കേരളത്തിൽ, കിണറിൽ നിന്നും വെള്ളം കോരാൻ ഉപയോഗിക്കുന്ന ഇരുമ്പ് ബക്കറ്റിനെ തൊട്ടി എന്നാണു പറയുക. ആ വാക്ക് തമിഴിലും അതേ അർത്ഥത്തിൽ ഉണ്ടെന്ന് വേണം കരുതാൻ. ജലം കോരാൻ ഉപയോഗിക്കുന്ന ഉപകരണം തൊട്ടിയാവുകയാൽ ജലം കൊണ്ടുപോകാൻ ഉപയുക്തമാകുന്ന പാലം തൊട്ടിപ്പാലമായതിൽ അർത്ഥഭംഗമില്ല തന്നെ. ഒരു കൂട്ടുകാരൻ 'പാലത്തോട്' എന്ന വാക്ക് നിർദ്ദേശിക്കുന്നു. രണ്ടിൽ ഏതായാലും അവ വൈദേശികമായി തോന്നില്ല എന്ന് മാത്രമല്ല ദ്രാവിഡ ചുവയുള്ള അനിതസാധാരണ പദം പോലെ അനുഭപ്പെടുകയും ചെയ്യും.

മാത്തൂർ തൊട്ടിപ്പാലം
തൃപ്പരപ്പിൽ നിന്നും കുലശേഖരം വഴി ഏകദേശം പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്തൂരിൽ എത്താം. കാമരാജ് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത്, 1966 - ലാണ് ഈ തൊട്ടിപ്പാലം നിർമ്മിക്കുന്നത്. വന്യനിമ്നോന്നമായ ഇവിടത്തെ ഭൂപ്രതലത്തിലൂടെ കൃഷി ആവശ്യങ്ങൾക്കായി വെള്ളം കടത്തിക്കൊണ്ടുപോവുക എന്നതായിരുന്നു നിർമ്മാണ കാരണം. നൂറ്റിപ്പതിനഞ്ച് അടിയാണ് നടുവിലായി ഇതിന്റെ ഉയരം. ഇരുപത്തിയെട്ട് തൂണുകളിലായാണ്, ഒരു കിലോമീറ്ററിനടുപ്പിച്ച് നീളമുള്ള ഈ പാലത്തിന്റെ പാളികൾ നിലയുറപ്പിച്ചിരിക്കുന്നത്.

ഓരോ ചെറിയ കാര്യങ്ങളേയും ആവുന്നത്ര പൊലിപ്പിച്ചെടുത്ത് അത് തദ്ദേശവാസികൾക്ക് കുറച്ചെങ്കിലുമൊക്കെ ആദായകരമാക്കി മാറ്റിയെടുക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ ശ്രമം ഉദാഹരിക്കാൻ ഉപയുക്തമാവും മാത്തൂർ തൊട്ടിപ്പാലവും. സാമാന്യം തരക്കേടില്ലാത്ത വിധം വിനോദസഞ്ചാരികളെ, കൂടുതലും തമിഴർ തന്നെ, ഇവിടെ കാണാനാവും. അതിന് അനുബന്ധമായി ഉയർന്നു വന്നിരിക്കുന്ന വഴിവാണിഭവും തകൃതി.

മാത്തൂർ തൊട്ടിപ്പാലം. ഇടതുവശത്ത്‌ കാണുന്ന ചാലിലൂടെയാണ് വെള്ളം കൊണ്ടുപോകുന്നത്.
ഞങ്ങൾ കാണുമ്പോൾ അതിൽ ജലമില്ല 
തൊട്ടിപ്പാലത്തിൽ ജലം കൊണ്ടുപോകുന്ന ചാലിന് സമാന്തരമായി നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്. ഇതിലൂടെ നടക്കുന്നത് ഒട്ടൊന്നു ഭയപ്പെടുത്തും. പാലം യോജിപ്പിക്കുന്ന രണ്ടു കുന്നുകൾക്ക് ഇടയിലായുള്ള പറളിയാറും താഴ്‌വാരവും അത്രയ്ക്ക് അഗാധമായാണ് പാലത്തിന് നടുവിൽ നിന്ന് നോക്കിയാൽ കാണപ്പെടുക. നദീതീരത്തേയ്ക്ക് ഇറങ്ങിപ്പോകാൻ പടവുകളും അതിന്റെ വശങ്ങളിലായി ഒരു പൂന്തോട്ടവും കാണാം.

കുറച്ചു നാളുകൾക്ക് മുൻപ് മൈസൂറിന്റെ പ്രാന്തങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പല സ്ഥലത്തു വച്ചും ഇതുപോലൊരു പാലം റോഡിന് കുറുകേയും സമാന്തരമായും കടന്നുപോകുന്നത് കണ്ടതായി ഞാൻ ഓർത്തു. അന്ന് പക്ഷെ അതത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ മാത്തൂർ തൊട്ടിപ്പാലത്തെ മുൻനിർത്തി ഇത്തരം നിർമ്മിതികളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അത് ഇന്ത്യയിലെ വലിയ തൊട്ടിപ്പാലങ്ങളിൽ ഒന്നാണെന്ന് മനസ്സിലാവുന്നു. വരുണാകനാലിലെ ജലം കൊണ്ടുപോകാനാണ് മൈസൂറിലെ ഈ തൊട്ടിപ്പാലം ഉപയുക്തമായിരിക്കുന്നത്.

പൂന്തോട്ടത്തിൽ നിന്ന്...
തൊട്ടിപ്പാലത്തിനരുകിൽ കരിക്കിൻ വെള്ളം കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു തമിഴൻ കുടുംബസമേതം വന്നു പരിചയപ്പെട്ടു. ഗൾഫിൽ ഞങ്ങളുടെ അടുത്തു താമസിക്കുന്ന ആളാണത്രേ. ഞങ്ങൾക്ക് പരസ്പരം അറിയില്ല. പക്ഷെ ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തമ്മിൽ അറിയാം. സ്വദേശം മാത്തൂരിൽ നിന്നും അധികം ദൂരെയല്ല എന്ന് പറഞ്ഞു. ബന്ധുപരിവാരങ്ങളുമായാണ് അദ്ദേഹം സഞ്ചാരത്തിന് ഇറങ്ങിയിരിക്കുന്നത്. ഞങ്ങളെ അവിടെവച്ച് കണ്ടത് അവരെ എല്ലാവരേയും സന്തോഷിപ്പിച്ചതു പോലെ തോന്നി. ഞങ്ങളെയും അത് സന്തോഷിപ്പിച്ചു.

ഇക്കൊല്ലത്തെ അവധിയും കഴിഞ്ഞ് മരുഭൂമിയിലെ താമസസ്ഥലത്തെത്തിയാൽ, എത്ര അടുത്താണെങ്കിലും പക്ഷേ, ഈ മനുഷ്യനെ ഇനി കാണും എന്ന് തോന്നുന്നില്ല. അത് മറ്റൊരു ലോകമാണ്, മറ്റൊരു ജീവിതമാണ്... ഇപ്പോൾ, ഇവിടെ അത് ഓർക്കാതിരിക്കാം!


തൃപ്പരപ്പ്: തിരുവനന്തപുരത്ത് നിന്നും കന്യാകുമാരി ഭാഗത്തേയ്ക്ക് ദേശീയപാത 47 - ലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് മാർത്താണ്ഡത്തെത്തുക. ജംഗ്ഷൻ കഴിഞ്ഞാൽ ഇടത്തേയ്ക്ക് കാണുന്ന റോഡിലേയ്ക്ക് തിരിയുക (സംസ്ഥാനപാത 90 - പേച്ചിപ്പാറ റോഡ്‌). ഇതുവഴി ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ കുലശേഖരത്ത് എത്താം. കുലശേഖരം കോണ്‍വെന്റ് ജംഗ്ഷനിൽ വീണ്ടും ഇടത്തേയ്ക്ക് തിരിയുക. ഇതുവഴി 5 കിലോമീറ്റർ പോയാൽ തൃപ്പരപ്പിൽ എത്തും.

മാത്തൂർ തൊട്ടിപ്പാലം: തിരുവനന്തപുരത്ത് നിന്നും കന്യാകുമാരി ഭാഗത്തേയ്ക്ക് ദേശീയപാത 47 - ലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് മാർത്താണ്ഡത്തെത്തുക. ജംഗ്ഷൻ കഴിഞ്ഞാൽ ഇടത്തേയ്ക്ക് കാണുന്ന റോഡിലേയ്ക്ക് തിരിയുക (സംസ്ഥാനപാത 90 - പേച്ചിപ്പാറ റോഡ്‌). ഇതുവഴി ഏകദേശം 7 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവട്ടാറിൽ എത്തും. തിരുവട്ടാർ പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് തിരിയുക. 3 കിലോമീറ്റർ ദൂരമാണ് ഈവഴി മാത്തൂർ തൊട്ടിപ്പാലത്തിലേയ്ക്ക് 
   

2 അഭിപ്രായങ്ങൾ:

  1. വിശദമായി എഴുതിയിട്ടുണ്ട്. യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമാകും... ഒഴിവുപോലെ മറ്റ് പോസ്റ്റുകളും വായിക്കാം. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. @mubi: വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

    മറുപടിഇല്ലാതാക്കൂ