2011, നവംബർ 22, ചൊവ്വാഴ്ച

കബനിയുടെ കരയില്‍ - അഞ്ച്

ഒന്നാം ഭാഗം
നാലാം ഭാഗം

കേരളത്തില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപെട്ടു നടന്നിട്ടുള്ള സമരങ്ങളില്‍ ആദ്യമായി ഉയര്‍ന്നുവരുന്ന പേരുകളില്‍ ഒന്നാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേത്. ബ്രിട്ടീഷുകാരോട് പൊരുതിമരിച്ച ധീരദേശാഭിമാനിയായാണ് പഴശ്ശിരാജ ഓര്‍മ്മിക്കപ്പെടുന്നത്. സര്‍ദാര്‍ കെ. എം. പണിക്കരുടെ 'കേരള സിംഹം' എന്ന നോവല്‍ പഴശ്ശിരാജയുടെ ജീവിതത്തെ അധാരമാക്കിയുണ്ടായ ഒരു കലാസൃഷ്ടിയാണ്. എം. ടി. വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'കേരളവര്‍മ്മ പഴശ്ശിരാജ' എന്ന സിനിമയും ഈ അടുത്തകാലത്ത് വെട്ടംകാണുകയുണ്ടായല്ലോ. പഴശ്ശിരാജയുടെ ചരിത്രത്തിന്റെ പൂര്‍വ്വഭാഗം പക്ഷെ ബ്രിട്ടീഷുകാരുമായുള്ള ചങ്ങാത്തത്തിന്റെ കൂടിയായിരുന്നു എന്നത് പലപ്പോഴും നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കാറുണ്ട്. സി. വി. രാമന്‍പിള്ളയുടെ ചരിത്രാഖ്യായികകള്‍ തിരുവിതാംകൂറിന്റെ ചരിത്രമായി പൊതുസമൂഹത്തിന്റെ ജാഗ്രത്തല്ലാത്ത ഇടങ്ങളില്‍, അവയുടെ പ്രസിദ്ധീകരണത്തിനുശേഷം എക്കാലത്തും നിലനിന്നുപോരുന്നുണ്ട്. ചരിത്രത്തോട് കാര്യമായ പ്രതിബദ്ധത പുലര്‍ത്താത്ത സര്‍ദാര്‍ കെ. എം. പണിക്കരും എം. ടി. വാസുദേവന്‍ നായരും അത്തരത്തില്‍ ഒരു വക്രീകരണം പഴശ്ശിരാജയുടെ കാര്യത്തിലും ബോധപൂര്‍വം ഉണ്ടാക്കിയെടുത്തു എന്നുവേണം അനുമാനിക്കാന്‍. അമാനുഷികമായ ബിംബങ്ങളെ സൃഷ്ടിക്കുക എന്നത് പോപ്പുലര്‍ കലാപ്രവര്‍ത്തനത്തിന്റെ ഭൂമിക കൂടിയാവും.

മാനന്തവാടിയിലെ പഴശ്ശി സ്മാരകം. ഇവിടെയാണ്‌ പഴശ്ശിയെ അടക്കിയിരിക്കുന്നത് 
ഏതെങ്കിലും തരത്തില്‍ പഴശ്ശിരാജയുടെ ജീവിതത്തെയും സമരത്തെയും ലോപമായി കാണുന്നു എന്നൊരു വിവക്ഷ ഈ പറഞ്ഞതിന് ഇല്ലതന്നെ. ഹൈദരലിയുടെ പടയോട്ടകാലത്ത്, രാജാക്കന്മാരും രാജകുടുംബങ്ങളും പ്രഭുക്കന്മാരുമൊക്കെ തിരുവിതാംകൂറിലേക്ക് പലായനം ചെയ്തപ്പോള്‍ നാടുവിട്ട് ഓടിപോകാതെ സാധാരണ ജനങ്ങളോടൊപ്പംനിന്ന്, ഇരുപത്തിയൊന്നാമത്തെ വയസ്സില്‍, അവര്‍ക്ക് നേതൃത്വം കൊടുത്ത ധീരനായിരുന്നു പഴശ്ശിരാജ. പില്‍ക്കാലത്ത് ബ്രിട്ടീഷുകാരെപ്പോലും അമ്പരപ്പിക്കും വിധം താഴേതട്ടിലുള്ള ജനവിഭാഗത്തിന്റെ ക്രമാതീതമായ പിന്തുണ പഴശ്ശിരാജയ്ക്ക് ലഭിച്ചതിന്റെ കാരണം ആപല്‍ഘട്ടത്തില്‍ അവരോടൊപ്പം നിന്ന് എല്ലാ ദുരന്തങ്ങളെയും നേരിടാനും അതിനെതിരെ സമരം ചെയ്യാനും കാണിച്ച ധൈര്യം തന്നെയായിരുന്നു. ടിപ്പുവിനെതിരെ പൊരുതാന്‍ ബ്രിട്ടീഷുകാരെ കൂട്ടുപിടിച്ച പഴശ്ശി (തിരിച്ചും) ടിപ്പുവിന്റെ കാലശേഷം അവര്‍ക്കെതിരെ തിരിയുന്നതിന്റെ വ്യക്തിപരവും സാമൂഹികവും ആയ അന്വേഷണങ്ങള്‍ ആഴത്തിലേക്ക് പോയിട്ടില്ല. യൌവ്വനാരംഭത്തില്‍ തന്നെ യുദ്ധത്തിലേക്കും ഒളിപ്പോരുകളിലേക്കും എടുത്തെറിയപ്പെട്ട പഴശ്ശിയുടെ ജീവിതം മുഴുവന്‍ ആ അവസ്ഥ തുടരുന്നത് കാണാം. ചെറിയ കാരണങ്ങള്‍കൊണ്ട് തന്നെ സമരരീതിയിലേക്ക് തിരിയുന്ന മാനസികാവസ്ഥ ഒരു war loard - ന്റെതാണ്. മൈസൂര്‍ പടയ്ക്കെതിരെ തങ്ങളോടൊപ്പം നിന്ന പഴശ്ശിക്കു യുദ്ധാനന്തരം അധികാരം നല്‍ക്കാതെ, അദ്ദേഹത്തിന്റെ അമ്മാവന് നല്‍കിയതില്‍ ബ്രിട്ടീഷുകാര്‍ക്ക് സാമൂഹികമായ ചില ന്യായവാദങ്ങള്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. വില്യം ലോഗന്‍ 'മലബാര്‍ മാന്വലി'ല്‍ കേരളത്തിലെ ശിക്ഷാരീതികളെ കുറിച്ച് എഴുതുന്നിടത്ത് ഇങ്ങിനെ പരാമര്‍ശിച്ചു കാണുന്നു: "ആളുകളെ ജീവനോടെ കഴുവില്‍ കയറ്റുന്നതും അപൂര്‍വ്വമായിരുന്നില്ല. 1795  ജൂണില്‍ ബ്രിട്ടീഷ് വിരുദ്ധ ലഹളകളുടെ തലവനായിരുന്ന പഴശ്ശി(പൈച്ചി)യുടെ ഉത്തരവിന്‍ പ്രകാരം, കോട്ടയം താലൂക്കില്‍ പെട്ട വെങ്ങോട് ഒരു നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുറ്റമാരോപിച്ചു, നാമമാത്രമായ വിചാരണ നടത്തി രണ്ടു മാപ്പിളമാരെ ഈ വിധത്തില്‍ കഴുവേറ്റുകയുണ്ടായി".

സ്മാരകത്തിൽ ആലേഖനം ചെയ്തിരിക്കുന്ന പഴശ്ശിയുടെ രൂപം
പുല്‍പ്പള്ളിക്കടുത്ത് മാവിലത്തോട്‌ എന്ന ചെറിയ നദിയുടെ കരയില്‍ വച്ചാണ് 1805 നവംബര്‍ 30-നു ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ്‌ പഴശ്ശിരാജ മരിക്കുന്നത്. പഴശ്ശിക്കെതിരെ പടനയിച്ച തോമസ്‌ ബാബര്‍ എന്ന പരന്ത്രീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്‍റെ ശവശരീരം മാനന്തവാടിയില്‍ കൊണ്ടുവന്ന് രാജകീയ ബഹുമതികളോടെ സംസ്കരിച്ചു. പഴശ്ശിയോടൊപ്പം ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ രോഗിണിയായ ഭാര്യയേയും ബാബര്‍ വേണ്ടുന്ന പരിഗണനകള്‍ നല്‍കിയാണ് ആനയിച്ചതെന്നു ചരിത്രം സൂചിപ്പിക്കുന്നു.  പഴശ്ശിരാജയുടെ ആദ്യഭാര്യയാണ് അപ്പോള്‍ കൂടെ ഉണ്ടായിരുന്നതെന്ന് പല ചരിത്രപരാമര്‍ശനങ്ങളും ഉണ്ടെങ്കിലും എം. ടി. യുടെ കഥയില്‍ അത് രണ്ടാം ഭാര്യയായ കൈതേരി മാക്കം ആയി മാറുന്നു.

പഴശ്ശിയെ സംസ്കരിച്ച സ്ഥലത്ത് നട്ട മരം നിന്നിരുന്ന ഭാഗം
മാനന്തവാടി പട്ടണത്തില്‍ തന്നെ ജില്ലാ ആശുപത്രിക്കടുത്തായി ഒരു ചെറിയ കുന്നിനു മുകളില്‍ പഴശ്ശിയെ സംസ്കരിച്ച സ്ഥലത്താണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്. പഴശ്ശിയെ സംസ്കരിച്ചിടത്ത് ഒരു മരംനട്ടിരുന്നുവത്രേ. ഇന്ന് ആ മരം ഇല്ല. ആ മരം നിന്ന ഭാഗം വെട്ടുകല്ലുകള്‍ കൊണ്ടുള്ള ഒരു വൃത്തനിര്‍മ്മിതിയില്‍ മണ്‍ഡപത്തിനകത്തായി സംരക്ഷിച്ചിരിക്കുന്നത് കാണാം, ചുറ്റും വൃത്തിയുള്ള ചെറിയൊരു ഉദ്യാനവും. മണ്‍ഡപത്തിന്റെ ചുമരില്‍ ആലേഖനം ചെയ്തിരിക്കുന്ന പഴശ്ശിരാജയുടെ ചിത്രത്തിന് പക്ഷെ യഥാര്‍ത്ഥ ചരിത്രവ്യക്തിയുമായി സാമ്യം ഉണ്ടോ എന്നത് സംശയാസ്പദമാണ്. മീശയും താടിയും വച്ച ഒരു കുറിയ മനുഷ്യനായാണ് പഴശ്ശിരാജയെ നേരിട്ട് കണ്ടിട്ടുള്ളവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മമ്മൂട്ടിയുടെ ആകാരസൌഷ്ടവത്തിലേക്ക് അതിനെ വിന്യസിപ്പിക്കാന്‍ വയ്യ.    

വീരക്കല്ല്
'കേരള സിംഹം' എന്ന നോവലില്‍ ഒരു ഭാഗത്ത് ഇങ്ങിനെ കാണാം: "വഴിയോ പകല്‍ തന്നെ വളരെ ആപല്‍ക്കരമായത്. രാത്രിയാണെങ്കില്‍ ചോദിക്കേണ്ടതുണ്ടോ? കയ്യില്‍കിട്ടുന്നവരെ പിടിച്ച് അടിമകളായി വില്‍ക്കുന്ന ഏര്‍പ്പാട് അക്കാലത്ത് നിലനിന്നിരുന്നു. കുഞ്ഞിക്കോയ എന്ന പ്രബലനായ മരയ്ക്കാരുടെ ആളുകള്‍ ഇതിലേയ്ക്കായി നാട്ടുംപുറങ്ങളില്‍ സഞ്ചരിച്ചു വിജനപ്രദേശങ്ങളിലോ രാത്രിയിലോ കാണുന്നവരെ പിടിച്ചുകൊണ്ട് പോകുന്ന ഭയങ്കര വൃത്താന്തം എല്ലാവര്‍ക്കും അറിയാവുന്നതായിരുന്നു". അക്കാലഘട്ടത്തിലെ വഴിയാത്രകള്‍ എത്തരത്തിലുള്ളതായിരുന്നു എന്ന് സൂചനതരും ഈ വരികള്‍. വിജനപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന യാത്രാസംഘങ്ങളെ ആയുധധാരികളായ നായര്‍പടയാളികള്‍ അനുഗമിച്ചിരുന്നു. യാത്രാമദ്ധ്യേ കൊള്ളക്കാരുമായുള്ള ഏറ്റുമുട്ടലുകള്‍ കുറവായിരുന്നില്ല. അത്തരം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന നായര്‍പടയാളികളുടെ സ്മരണാര്‍ത്ഥം ചെറിയ ശിലകള്‍ നാട്ടുമായിരുന്നത്രേ. അവയെ വീരക്കല്ലുകള്‍ എന്നാണ് പറഞ്ഞിരുന്നത് - നമ്മുടെ കാലത്തെ രക്തസാക്ഷിമണ്‍ഡപങ്ങളുടെ പൂര്‍വ്വരൂപങ്ങള്‍ എന്ന് പറയാന്‍ സാധിക്കുമായിരിക്കും. പഴശ്ശികുടീരത്തിന് താഴെയായി സജ്ജീക്കരിച്ചിട്ടുള്ള ചെറിയൊരു മ്യൂസിയത്തിനുള്ളില്‍ ഇത്തരം വീരകല്ലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

(തുടരും)

2011, നവംബർ 14, തിങ്കളാഴ്‌ച

കബനിയുടെ കരയില്‍ - നാല്

ഒന്നാം ഭാഗം

ചിലര്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നേയില്ല. ചിലര്‍ യാത്രകളും ദേശാന്തരകാഴ്ചകളും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അതിനു വേണ്ടിവരുന്ന മുന്നൊരുക്കങ്ങളുടെ ബുദ്ധിമുട്ടുകളും മറ്റു മുന്‍ഗണനാപരിഗണനകളും മൂലം അധികം യാത്രചെയ്യുന്നില്ല. വളരെ കുറച്ചുപേര്‍ മാത്രമാണ് ഒരു ഉള്‍വിളിപോലെ വീണ്ടും വീണ്ടും ഭാണ്ഡവും പാഥേയവും എടുത്തു ദേശങ്ങള്‍ താണ്ടുന്നത്. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുവന്ന അവധിക്ക് മലയാറ്റൂര്‍ പള്ളിയിലേക്ക് പെരുന്നാളുകൂടാന്‍ പോയതാണ് ഒറ്റയ്ക്കുള്ള ആദ്യത്തെ ദൂരസഞ്ചാരം. കൌമാരത്തിന്റെയും യൌവ്വനാരംഭത്തിന്റെയും സ്വാതന്ത്ര്യാവേശങ്ങളില്‍ പിന്നെ ഏറെ അലഞ്ഞു. അവയൊന്നും പക്ഷെ യാത്രയ്ക്കുവേണ്ടിയുള്ള യാത്രകളായിരുന്നില്ല. സൌഹൃദത്തിന്റെ തീവ്രവൈകാരികതയില്‍ കുടിച്ചും മദിച്ചും ചെയ്ത യാത്രകളായിരുന്നു പലതും, പ്രണയവും ലഹരിയും കവിതയും പാട്ടുമൊക്കെയായി സമ്മിശ്രമായ വൈകാരികതകള്‍ വഴിനടത്തിച്ചുകൊണ്ടുപോയവ. മരണത്തിന്റെ വക്കോളമെത്തുന്ന അപകടങ്ങളില്‍ അവിചാരിതമായി ചെന്നുചാടിയിട്ടുണ്ടെങ്കിലും, ഇത്രയും ആമുഖമായിപ്പറഞ്ഞത്‌, ഞാന്‍ ഒരു കാലത്തും സാഹസികനായ സഞ്ചാരി ആയിരുന്നിട്ടില്ല എന്ന് സൂചിപ്പിക്കാനാണ്. തിരുനെല്ലിക്കുള്ള വഴിയില്‍ കാടിന്റെ നിബിഡതയില്‍ ഒരു കൊമ്പനെ ഒറ്റയ്ക്ക് കണ്ടപ്പോള്‍, കുറച്ചുകൂടി അടുത്തേയ്ക്കുചെന്ന് ഫോട്ടോ എടുക്കാം എന്ന് ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും പിന്‍വലിഞ്ഞത് ഞാനാണ്. ഈ ആന വളരെ ദൂരെയായിരുന്നു. പക്ഷെ കണ്ണില്‍ പെടാതെ മറ്റൊരെണ്ണം, അല്ലെങ്കില്‍ ഒരു കൂട്ടം തന്നെ, അടുത്തെവിടെയെങ്കിലും ഞങ്ങളുടെ ചലനങ്ങള്‍ നോക്കി നില്‍പ്പുണ്ടെങ്കില്‍..., വേണ്ട, ഞാന്‍ വണ്ടിയുടെ വേഗതകൂട്ടി. വയനാടന്‍കാടിന്റെ വന്യതകള്‍ എന്‍. എ. നസീറിനു തന്നെ...!

അങ്ങ് ദൂരെ ഒരു കൊമ്പൻ...
മാനന്തവാടിയിൽ നിന്നും തോൽപെട്ടിയിലേക്കുള്ള വഴിയിലൂടെ ഇരുപതുകിലോമീറ്ററോളം സഞ്ചരിച്ചതിനു ശേഷം ഇടത്തേയ്ക്ക് തിരിയണം തിരുനെല്ലിയിലേക്ക്. പരിസരം പരിചയമില്ലാത്ത, ദൂരയാത്രചെയ്തുവരുന്ന സഞ്ചാരികൾക്ക് സംരക്ഷിതവനത്തിനുള്ളിലുള്ള ഈ കവലയിൽ വഴിതെറ്റുക സ്വാഭാവികം. അതിനാൽ ഈ കവലയുടെ പേര് ‘തെറ്റ് ജങ്ക്ഷൻ’ എന്നത്രേ. കുറച്ചുനാളുകൾക്ക് മുൻപ്, മടിക്കേരിയിലേക്കുള്ള യാത്രയിൽ ഞങ്ങളും ഇവിടെ വഴിതെറ്റി തിരുനെല്ലി ഭാഗത്തേയ്ക്ക് സഞ്ചരിച്ചിരുന്നു. ചില ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തമായ, അതിരുചികരമായ ഉണ്ണിയപ്പം ഉണ്ടാക്കുന്ന ചായക്കട ഈ കവലയിലാണ്. വനമധ്യത്തിലുള്ള ഏകസ്ഥാപനമാണത്.

തിരുനെല്ലി ക്ഷേത്രം
ബ്രഹ്മഗിരിയുടെ ചാരേ, ശരണാര്‍ദ്ധികള്‍ക്ക് പാപനാശിനിയായി തിരുനെല്ലി ക്ഷേത്രം. ക്ഷേത്രത്തിന്റെ കാലപ്പഴക്കം അവ്യക്തമത്രേ. എന്നാല്‍ ഒരുകാലത്ത് തിരുനെല്ലിക്ഷേത്രത്തിന് ചുറ്റും സജീവമായ ഒരു ജനപഥം ഉണ്ടായിരുന്നു എന്നാണു ചരിത്രമതം. ഇന്ന് വയനാടിലെ പട്ടണങ്ങള്‍ ആയി അറിയപ്പെടുന്ന പല സ്ഥലങ്ങളും ഉരുത്തിരിഞ്ഞുവരുന്നതിന് മുന്‍പ് തിരുനെല്ലി ഈ ഭാഗത്തെ പ്രധാനപ്പെട്ട ഒരു ദേശമായിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നുണ്ട്. എ. ഡി പത്താം നൂറ്റാണ്ടിൽ ചേര രാജാവായിരുന്ന ഭാസ്കരരവിവർമ്മ ഒന്നാമന്റെ കാലത്ത് ഇവിടം ജനനിബിഡമായ ഒരിടമായിരുന്നതായി സൂചനകളുണ്ട്. പതിനാറാം നൂറ്റാണ്ടുവരെ ഈ നില തുടർന്നിരുന്നുവത്രെ. ക്ഷേത്രവുമായി ബന്ധപെട്ടുള്ള ഐതീഹ്യങ്ങളും കഥകളും ഒക്കെ തന്നെ ഈ പ്രദേശത്തിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നുണ്ട്. മണ്മറഞ്ഞ ഏതാനും സമീപഗ്രാമങ്ങളുടെ അവശിഷ്ടങ്ങള്‍ ഉല്ഖനനത്തിലൂടെ കണ്ടെടുത്തിട്ടുമുണ്ട്. പതിനഞ്ചു നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്തേയ്ക്ക് ക്ഷേത്രചരിത്രം നീട്ടാമെങ്കിൽ അക്കാലത്ത് കേരളത്തിന്റെ പ്രദേശത്ത്‌ സമ്പുഷ്ടമായിരുന്ന ജൈന, ബുദ്ധ മതങ്ങളുടെ ആവേശം ഈ ആരാധനാലയത്തെ ബാധിച്ചിരുന്നില്ല എന്ന് കരുതാനാവുമോ? ക്ഷേത്രത്തിന്റെ ഒരു ഭാഗമായ കരിങ്കല്‍നിര്‍മ്മിതി സമീപദേശങ്ങളിലുള്ള ജൈനക്ഷേത്രങ്ങളോട് സാമ്യം പ്രകടിപ്പിക്കുന്നതുപോലെ അനുഭവപ്പെടും. സനാതനധര്‍മ്മത്തിന്റെ വ്യാപനം ഉണ്ടായത് എന്തായാലും അതുകഴിഞ്ഞാണല്ലോ.

ഒരു ഭാഗത്തെ കൽനിർമ്മിതി ജൈനക്ഷേത്രങ്ങളോട് സാമ്യംകാണിക്കുന്നതു പോലെ...
ഞങ്ങള്‍ ചെല്ലുമ്പോള്‍ ക്ഷേത്രപരിസരം ഏറെക്കൂറെ വിജനമായിരുന്നു. ഒരു ചെറുപ്പക്കാരന്‍ മാത്രം ക്യാമറയും തൂക്കി അലസമായി അലയുന്നുണ്ടായിരുന്നു. ക്ഷേത്രപുനരുദ്ധാരണത്തിന് സംഭാവന ഉണ്ടെന്ന് എഴുതിവച്ചിരിക്കുന്നത് കണ്ടെങ്കിലും കൊടുത്ത കാശില്‍നിന്നും ക്യാമറയ്ക്കുള്ള തുച്ഛമായ തുക എടുത്തിട്ട് ബാക്കി തിരിച്ചുതരികയാണുണ്ടായത്. പ്രശസ്തമായ ക്ഷേത്രത്തിന് അല്‍പ്പം പുനരുദ്ധാരണം ആവാം എന്നുതന്നെ തോന്നി, അതിന്റെ ശോച്യാവസ്ഥ പുറത്തു നിന്ന് കണ്ടപ്പോള്‍. ചരിത്രപരമായി ഏറെ വിവക്ഷകളുള്ള പഴയതെല്ലാം ഇടിച്ചുനിരത്തി ആധുനികമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക എന്നതല്ല, സംസ്ക്കാരത്തിന്റെ സ്മാരകങ്ങള്‍ നശിച്ചുപോകാതെ തനിമയോടെ സൂക്ഷിക്കുക എന്നതായിരിക്കണം ഉദ്ധാരണങ്ങള്‍.

ബ്രഹ്മഗിരിക്കുന്നിന്റെ താഴെ...
ക്ഷേത്രത്തിന് ഉള്ളിലേക്ക് ഹിന്ദുമതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് പ്രവേശനമില്ല എന്ന് പറഞ്ഞുകേട്ടിട്ടുള്ളതിനാല്‍, ക്ഷേത്രത്തെ ഒന്ന് പ്രദക്ഷിണംവച്ച് കണ്ടതിനുശേഷം പഞ്ചതീര്‍ത്ഥ, നിമഞ്ജന, പാപനാശിനി കടവുകളിലേക്ക് നടന്നു. ഒര്‍ഹാന്‍ പാമുക്കിന്റെ 'സ്നോ' എന്ന നോവലില്‍, പഴയ കമ്മ്യൂണിസ്റ്റും, ജര്‍മ്മന്‍ ജീവിതകാലത്ത് ലിബറലും, തുര്‍ക്കിയിലേക്കുള്ള മടങ്ങിവരവില്‍ ഇസ്ലാമിസ്റ്റുകളോട് അനുഭാവത്തോടെ പെരുമാറുകയും ചെയ്യുന്ന നായകനായ കായുടെ സങ്കീര്‍ണമായ സ്വഭാവം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ കാമുകിയായ ഐപെക്കിന്റെ അച്ഛന്‍ അയാളോട് ചോദിക്കുന്നുണ്ട് - എന്താണ് താങ്കളുടെ വിശ്വാസം? കായെ ഏറെക്കൂറെ മനസ്സിലാക്കികഴിഞ്ഞ ഐപെക്കാണ് അതിനു മറുപടി പറയുന്നത് - കാ ഒന്നിലും വിശ്വസിക്കുന്നില്ല. പോപ്പുലറായ ഏതെങ്കിലുമൊക്കെ ദര്‍ശനങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്ക് പ്രവേശനംലഭിക്കുന്ന സ്ഥലങ്ങളുടെ വൃത്തം എക്കാലത്തും ചെറുതായിരുന്നു എന്ന് തോന്നുന്നു.

ക്ഷേത്രത്തിന്റെ മുൻഭാഗം
പ്രദേശത്ത് സുലഭമായിരുന്ന നെല്ലിമരങ്ങളാവാം സ്ഥലനാമത്തിന്റെ മൂലഹേതു എന്നു കരുതാം. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ പായല്‍പിടിച്ച കൈവരികളുള്ള കരിങ്കല്‍പടവുകളിലൂടെ ഞങ്ങള്‍ സ്നാനഘട്ടങ്ങളിലേക്ക് നടന്നു. പടികളില്‍, സംഭാവന നല്കിയവരുടെതാവും, പേരുകള്‍ കൊത്തിവച്ചിട്ടുണ്ടായിരുന്നു. പടവുകള്‍ ഇറങ്ങിചെന്നാല്‍ ആദ്യം കാണുന്നത് പഞ്ചതീര്‍ത്ഥമാണ്. മുന്‍കാലത്ത് ബ്രഹ്മഗിരിയില്‍ നിന്നും വന്നുചേരുന്ന അഞ്ചു ഉറവകള്‍ കൊണ്ടാണത്രേ ഈ കുളം ജലസമൃദ്ധമായിരുന്നത്‌ - അതിനാല്‍ ഈ പേര്. ഇന്നിപ്പോള്‍ അതില്‍ ഒരെണ്ണം മാത്രമേ കടമ നിറവേറ്റുന്നുള്ളൂ. അതുകൊണ്ട് തന്നെയാവാം കടും പച്ചനിറത്തിലെ പായല്‍ കലര്‍ന്ന തെളിമയില്ലാത്ത ജലം ഈ മഴക്കാലത്തും. മൂലദേവനായ വിഷ്ണുഭഗവാന്റെ പാദപത്മങ്ങള്‍ ആലേഖനം ചെയ്ത ഒരു ശില പഞ്ചതീര്‍ത്ഥത്തിനു നടുവിലായി കാണാം.

വിഷ്ണുഭഗവാന്റെ പാദം
ആത്മബന്ധമുള്ളവര്‍ മരിക്കുക എന്നാല്‍ നമ്മുടെ തന്നെ ആത്മാവിന്റെ ഒരു ചെറുഭാഗം അടര്‍ന്നു പോകുന്നു എന്നാവും. ഒരാളും ഒറ്റയ്ക്ക് നില്‍ക്കുന്നില്ല. അടുത്തുള്ളവരുടെ ജീവിതങ്ങള്‍ കൂടിയാണ് അയാളുടെ അസ്തിത്വത്തെ നിര്‍ണയിക്കുന്നത്. വ്യക്തിസത്ത എന്നത് ആര്‍ജ്ജിതബോധത്തിന്റെ പ്രതിസ്ഫുരണം എന്നതിനോടൊപ്പം നമ്മള്‍ കണ്ടെത്തുന്ന വ്യക്തികളുമായുള്ള ആത്മബന്ധത്തിന്റെ സംപ്രേക്ഷണം കൂടിയാണ്. പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള individualism യുട്ടോപ്പിയയാണ്. അടര്‍ന്നു പോയ സ്വന്തം ആത്മാവിനെ നിമഞ്ജനം ചെയ്യാനെത്തിയവര്‍ അവശേഷിപ്പിച്ച, ദു:ഖഭാരമുള്ള കുടങ്ങള്‍ ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്നു. കാടുതാണ്ടി, ഈ ജലപാതത്തിനരുകിലെത്തി പൊയ്പ്പോയ ആത്മാവിനെ മോക്ഷത്തിലേക്കുയര്‍ത്തിയവരൊക്കെയും ഇപ്പോള്‍ മടങ്ങി വീടുകളില്‍ എത്തിയിട്ടുണ്ടാവും. ദൈനംദിനത്തിന്റെ തിരക്കുകളിലേക്ക് ആഴ്ന്നുപോയിട്ടുണ്ടാവും. എത്രയൊക്കെ നിമഞ്ജനം ചെയ്താലും, ഏതൊക്കെ സംസാരവ്യഗ്രതകളില്‍ വീണുപോയാലും, തീവ്രനഷ്ടത്തിന്റെ നൊമ്പരങ്ങള്‍ കാലത്തിനു മായ്ക്കാനാവാതെ മനസ്സിന്റെ ജലപ്രതലത്തിലേക്ക് വരാലുകളെപ്പോലെ ഇടയ്ക്കൊക്കെ ഉയര്‍ന്നുവരും, ഹൃദയത്തിന്റെ ധമനികളില്‍ കൊത്തിവലിക്കും....

നിമഞ്ജനത്തിന്റെ അവശിഷ്ടങ്ങൾ...
പാപനാശിനി വലിയൊരു നദിയൊന്നുമല്ല. ചെറിയൊരു കാട്ടുചോല. അതില്‍ മുങ്ങികുളിച്ചാല്‍ ഇതുവരെയുള്ള പാപങ്ങളൊക്കെ കഴുകികളയാം. ഗംഗ മുതല്‍ കന്യാകുമാരി വരെ, മുങ്ങികുളിച്ചാല്‍ അറ്റുപോകുന്ന പാപങ്ങളുടെ പുണ്യവുമായി നദികളും കടലുകളുമുണ്ട് . ഹൈന്ദവ ആധ്യാത്മികതയുടെ പാപപരിഹാരബലിയാണ് ഈ മുങ്ങികുളികൾ. അതില്‍ അപാരമായ പ്രകൃതിയോടുള്ള ആരാധനയും ഭയവും നിഴലിക്കുന്നു. പ്രവാചകന്മാരില്‍ നിന്നും ഉത്ഭവിക്കാത്ത എല്ലാ നോൺ-സെമറ്റിക് മതങ്ങളിലും ഇത്തരം പ്രകൃത്യോപാസനയുടെ ആചാരങ്ങള്‍ കാണാം. പ്രകൃതിയേയും ദൈവത്തെയും സമപ്പെടുത്തുന്ന ഒരുപാട് ആചാരവിശ്വാസങ്ങൾ. ഇവിടെ പക്ഷെ മുങ്ങികുളിക്കുള്ള ആഴമൊന്നും കണ്ടില്ല. വേണമെങ്കില്‍ ഒന്ന് കാലുനനയ്ക്കാം എന്നുമാത്രം. നന്മതിന്മകളുടെ അതിര്‍ത്തി പലപ്പോഴും അവ്യക്തമാവുകയാൽ, പാപനാശിനിയുടെ കടവിലേക്കിറങ്ങാന്‍ ബദ്ധപ്പെട്ടില്ല. കുപ്പിച്ചില്ലുകള്‍ ഉണ്ട്, കാല് മുറിയാതെ സൂക്ഷിക്കണം എന്ന അപായസൂചനയും. അത് വകവയ്ക്കാതെ ഭാര്യ നഗ്നപാദയായി തന്നെ കടവിലെ ഒഴുക്കിലേക്കിറങ്ങി, പ്രതീക്ഷിച്ചതുപോലെ കാലുമുറിച്ച് ഏതാനും തുള്ളി രക്തം കൂടി ആ പ്രവാഹത്തിലര്‍പ്പിച്ചു. അവധി കഴിഞ്ഞു മടങ്ങുന്നതു വരെ ആ മുറിവ് അവളെ അലോസരപ്പെടുത്തികൊണ്ടിരുന്നു.

പാപനാശിനി
മടക്കയാത്ര. കാട്ടിലെ വഴി വിജനമാണ്. അപൂര്‍വമായി പോലും വാഹനങ്ങള്‍ കടന്നു പോകുന്നില്ല. മുളങ്കാടുകളില്‍ കാറ്റുപിടിക്കുന്ന ശബ്ദവീചികൾ. കിളികളുടെ കലപില. ഞങ്ങളുടെ വാഹനം കടന്നുപോകുന്നതിന്റെ പ്രതിധ്വനി അതിനെല്ലാം മുകളില്‍ അരോചകമായി... പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കാടിന്റെ ഏകാന്തത ഓര്‍ക്കാവുന്നതേയുള്ളൂ. നക്സലൈറ്റുകള്‍ തിരുനെല്ലിക്കാടുകള്‍ തിരഞ്ഞെടുത്തതില്‍ അത്ഭുതമില്ല. അന്ന് ഈ കാടുകള്‍ക്കുള്ളിലിരുന്ന് വിപ്ലവം സ്വപ്നംകണ്ടവരൊക്കെ ഇന്ന് താഴ്വാരങ്ങളിലെ നാട്ടിടങ്ങളില്‍ ജനാധിപത്യത്തിന്റെയും മതപ്രബോധനങ്ങളുടെയും വ്യവസ്ഥാപിത സാമൂഹികപ്രവര്‍ത്തനങ്ങളുടെയും സ്നാനപ്പെട്ട പ്രവാചകരായി മാറികഴിഞ്ഞിരിക്കുന്നു. പക്ഷെ മറ്റൊരു തലമുറ മറ്റൊരു കാലത്തില്‍ നിന്നും ഈ കാട്ടിടവഴികളില്‍ അലയുന്നുണ്ടാവുമോ? ചില പത്രവാര്‍ത്തകള്‍ അങ്ങിനെ ചില സൂചനകള്‍ ഇടയ്ക്കിടയ്ക്ക് തരുന്നുണ്ട്. ഒന്നിനും വ്യവസ്ഥയില്ലാത്ത ഈ കാലത്ത് പക്ഷെ ഒരു വിപ്ലവചിന്തയും മോഹിപ്പിക്കുന്നില്ല...

മടക്കയാത്രയിൽ, ഒരു കുരങ്ങൻ ഞങ്ങുടെ പിറകേ...
സാധാരണ വഴിയരുകില്‍ കാണുന്നവയില്‍ നിന്നും വ്യത്യസ്തനായ കപ്പൂച്ചിന്‍ വിഭാഗത്തില്‍ പെട്ടെത് എന്ന് തോന്നിക്കുന്ന ഒരു കുരങ്ങന്‍ തനിച്ച് കുറച്ചുദൂരം ഞങ്ങളെ പിന്തുടര്‍ന്നു...

(തുടരും)