2012, നവംബർ 21, ബുധനാഴ്‌ച

അശോകവനം - നാല്

ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാം ഭാഗം

എന്റെ വീട്ടില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് തിരുവനന്തപുരം വിമാനത്താവളം. പല വിമാനങ്ങളുടെയും യാത്രാപഥം വീടിനു മുകളില്‍ കൂടിയാണ്. വളരെ താഴ്ന്നു പറക്കുന്ന പല വിമാനങ്ങളുടെയും ലാന്റിംഗ് ഗിയറുകള്‍ തുറക്കുക അവിടെയെത്തുമ്പോഴാണ് . കുട്ടിക്കാലത്ത് ശബ്ദം കേള്‍ക്കുമ്പോള്‍ ടെറസ്സിലേക്ക് ഓടികയറി വിമാനത്തിനുള്ളില്‍ നിന്നും ചക്രങ്ങള്‍ പുറത്തേയ്ക്കുവരുന്ന പ്രതിഭാസം കൌതുകത്തോടെ നോക്കിനില്‍ക്കും. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെപ്പോഴോ ആണ് ആകാശത്ത് മുഴുവന്‍ കാളിമപടര്‍ത്തികൊണ്ട്  കറുത്ത യുദ്ധവിമാനങ്ങള്‍ പേടിപ്പെടുത്തുന്ന ഹൂങ്കാരശബ്ദത്തോടെ പറന്നു പോയത്. പടുകൂറ്റന്‍ മിലിട്ടറികാര്‍ഗോ വിമാനം നേരേമുകളിലെത്തുമ്പോള്‍ ആകാശം മുഴുവന്‍ അടഞ്ഞുപോകും. ഏതു നിലവിളിയും അമര്‍ത്തി കാതടപ്പിക്കുന്ന ശബ്ദം കുറേനേരം പ്രകമ്പനംകൊള്ളും.

അനുരാധപുരത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ ആ കാഴ്ചകള്‍ ഓര്‍ത്തു. അന്ന് ആ വിമാനങ്ങളൊക്കെ പറന്നുപോയത് ഇന്ത്യന്‍ സമാധാനസേനയേയും കൊണ്ട് ശ്രീലങ്കയിലേക്കാണ്. യുദ്ധമേഖലയായിരുന്ന വടക്കന്‍ശ്രീലങ്കയുടെ ഏറ്റവും അടുത്ത് ഞങ്ങള്‍ എത്തുന്നത് അനുരാധപുരത്താണ്. ഇവിടെ നിന്ന് ഏകദേശം അന്‍.പത് കിലോമീറ്റര്‍ മാത്രം അകലെയാണ് വാവുനിയ. നൂറ്‌ കിലോമീറ്റര്‍ അകലെ ട്രിങ്കോമാലി. ജാഫ്ന ഇരുനൂറ് കിലോമീറ്റര്‍ അകലെയും. യുദ്ധപ്രദേശങ്ങളായിരുന്ന ട്രിങ്കോമാലിയും ബട്ടികലോവയുമൊക്കെ ഇപ്പോള്‍ വിനോദസഞ്ചാര മേഖലകളാണ്. കിഴക്കന്‍ തീരത്തുള്ള ട്രിങ്കോമാലിയില്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. എങ്കിലും കുടുംബസമേതമായതിനാല്‍ പഴയ യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ പേടിച്ച് ആ ഭാഗം ഒഴിവാക്കുകയായിരുന്നു. അതുപക്ഷെ മണ്ടത്തരമായിപ്പോയെന്ന് ഇവിടെയെത്തിയപ്പോള്‍ തോന്നി. ട്രിങ്കോമാലി കിഴക്കന്‍തീരത്തുള്ള അതിഗംഭിരമായ വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണത്രേ.

മധ്യവടക്കന്‍ ശ്രീലങ്കയുടെ ആസ്ഥാനമാണ്‌ അനുരാധപുരം. ശ്രീലങ്കയുടെ അറിയാവുന്ന ചരിത്രത്തില്‍ , ബി. സി. നാലാം നൂറ്റാണ്ടു മുതല്‍ എ. ഡി. പതിനൊന്നാം നൂറ്റാണ്ടുവരെ ദ്വീപിന്റെ ഭരണസിരാകേന്ദ്രം അനുരാധപുരമായിരുന്നു. ഏതാണ്ട് പതിനഞ്ചു ശതാബ്ദം ക്ഷയിക്കാതെ തുടര്‍ന്ന ഒരു ജനപഥം ലോകചരിത്രത്തില്‍ അപൂര്‍വ്വമത്രേ. ഏതാണ്ട് മുപ്പത്തയ്യായിരം വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ശ്രീലങ്കയില്‍ മനുഷ്യവാസത്തിന്റെ സ്പര്‍ശമുണ്ടായതെന്നാണ്  ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത്. ആഫ്രിക്കയില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്‍ഡത്തിലേക്ക് ആകമാനം ആദിമമനുഷ്യന്റെ സഞ്ചാരമുണ്ടാകുന്നതും ഇക്കാലത്താണെന്നാണ് നിഗമനം. അക്കാലവുമായി താരതമ്യംചെയ്യുമ്പോള്‍ ഏറെ ആധുനികവും ചരിത്രത്തിന് കുറച്ചുകൂടി സ്പഷ്ടമായ സ്വാംശീകരണസാധ്യതതകള്‍ നല്‍കുന്നതുമായ ഇരുമ്പുയുഗത്തിന്റെ ശേഷപത്രങ്ങള്‍ മണല്‍വകഞ്ഞ് പ്രത്യക്ഷപ്പെട്ടത് അനുരാധപുരത്താണ്. ബി. സി. തൊള്ളായിരത്തിനു മുന്‍പായിതന്നെ ഇരുമ്പുപണിയായുധങ്ങള്‍ ഉപയോഗിച്ചിരുന്ന നാഗരിക മനുഷ്യര്‍ അനുരാധപുരത്തും, അധികം അകലെയല്ലാതെ സിഗ്രിയയിലും ജീവിച്ചിരുന്നതയാണ് ചരിത്രപാഠം.

എല്ലാ പ്രദേശങ്ങളുടെയും എന്നപോലെ ശ്രീലങ്കയുടേയും അതിവിദൂരചരിത്രം സങ്കീര്‍ണവും ഇഴപിരിച്ചെടുക്കാന്‍ പ്രയാസം നേരിടുന്നതുമായ ഒന്നാണ്. ശ്രീലങ്കയുടെ ആദ്യരാജവായി കുറച്ചെങ്കിലും തെളിവുകളോടെ മുന്നിലേക്ക് വരുന്നത് വിജയ എന്ന ഇന്ത്യന്‍ രാജകുമാരനാണ്. വെസ്റ്റ്‌ബംഗാളിലെ സിങ്കൂരില്‍ നിന്നോ ഗുജറാത്തിലെ സിഹോരില്‍ നിന്നോ ആയിരിക്കണം വിജയ ദ്വീപിലെത്തിയത് എന്നാണ് അനുമാനം. ഇത് സംഭവിക്കുന്നത് ബി. സി. അഞ്ഞൂറിനോടടുപ്പിച്ചാണ്. സ്വദേശത്ത് നടപ്പിലാക്കിയ ക്രൂരതകളാല്‍ അനുയായികളോടൊപ്പം നാടുകടത്തപ്പെട്ട വിജയ ശ്രീലങ്കയിലെത്തി ഇവിടുത്തെ പൌരാണിക ജനാവലികളെ കൊല്ലുകയോ തുരത്തുകയോ ചെയ്തതിനുശേഷമാണ്, മാന്നാര്‍ ആസ്ഥാനപ്പെടുത്തി ആദ്യത്തെ രാജ്യം സ്ഥാപിക്കുന്നത്. പിന്നെയും ഒരു രണ്ട് നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞിട്ടാണ് ഭരണകേന്ദ്രം അനുരാധാപുരത്തേയ്ക്ക് മാറുന്നത്.

ഇത്രയും പറയുമ്പോള്‍ നമുക്ക് രാമായണത്തിലെ ശ്രീലങ്കയെ കുറിച്ചുള്ള പരാമര്‍ശങ്ങളൊക്കെ ഏറെക്കൂറെ ഐതീഹ്യത്തിന്റെ തലത്തിലേക്കുതന്നെ ഉപേക്ഷിക്കേണ്ടി വരും. ശ്രീലങ്കയിലെ മഹാനായ രാജാവായിരുന്ന രാവണന്‍, അതിനെ ചരിത്രമായി കാണാന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ , വിജയ രാജാവിനെക്കാളും രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജീവിച്ചിരുന്നത് എന്നാണ് അടയാളപ്പെടുക. എന്നാല്‍ ശ്രീലങ്കയുടെ ഏറ്റവും പഴയ വിശ്വസനിയമായ ചരിത്രപുസ്തകങ്ങളില്‍ ഒന്നായ 'മാഹവംശ'യില്‍ രാവണനില്ല. ഭൂമിശാസ്ത്രപരമായി രാവണന്‍ ജീവിച്ചിരുന്നതായി അനുമാനിക്കുന്നതും അനുരാധപുരം എന്ന സമതലത്തില്‍ നിന്നും ഒരുപാട് തെക്കുമാറി നുവറാഏലിയാ എന്ന മലമുകളിലാണ്. രാവണന്‍ ചരിത്രവ്യക്തിയാണെന്ന് നിര്‍ബന്ധംപിടിക്കേണ്ടതില്ലെങ്കിലും മറ്റു കോണുകളില്‍ നിന്നുള്ള അനുമാനങ്ങള്‍ പ്രസക്തമാകാതെ പോകുന്നില്ല. 'മാഹവംശ' ഒരു ബൌദ്ധകൃതിയാണ് - ബുദ്ധഭിക്ഷുവിനാല്‍ എഴുതപ്പെട്ടത്. ആദ്യരാജാവായി കരുതുന്ന വിജയയുടെ കാലം ബുദ്ധന്റെ കാലഘട്ടം കൂടിയാണ്. ബുദ്ധനേയും വിജയരാജാവിനെയും ബന്ധപ്പെടുത്താന്‍ മഹാവംശ ശ്രമിക്കുന്നതില്‍ നിന്നും ആ കൃതിയുടെ ബൌദ്ധസ്വാധീനം വ്യക്തമാണ്. ബുദ്ധന്റെ കാലത്തിനപ്പുറത്തുള്ള ചരിത്രത്തെ കുറിച്ച് മഹാവംശ വ്യാകുലപ്പെടുന്നില്ല എന്നതാവുമത്. ഏതാണ്ട് രണ്ട് നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞിട്ടാണ് ബുദ്ധമതത്തിന്റെ പ്രഭവം ശ്രീലങ്കയില്‍ സംഭവിക്കുന്നതെങ്കിലും ആദ്യ രാജാവിന്റെ കാലം മുതല്‍ തന്നെ ബുദ്ധസ്പര്‍ശം ഉണ്ടായിട്ടുണ്ടെന്ന് മഹാവംശ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ മതപരമായ അടിയൊഴുക്ക് സ്പഷ്ടമാണ്. അക്കാലത്തിന് മുന്‍പുള്ള പ്രാകൃത ജനവാസത്തെ, അവരുടെ പേഗന്‍ ആരാധനാരീതികളെ, തമസ്കരിക്കുകയാണ് ആ ചരിത്രപുസ്തകം ചെയ്തിരിക്കുക. ഈ ജനതതിയില്‍ നിന്നാണ് സിംഹള വംശം ഉത്ഭവിച്ചത് എന്നതാവും അതിനു മുന്‍പുള്ള ചരിത്രത്തിന്റെ അന്വേഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കാതെ പോയതിനുള്ള മറ്റൊരു മുഖ്യകാരണം.

അനുരാധപുരം ഏതാണ്ട് 1400 വര്‍ഷം ശ്രീലങ്കയുടെ തലസ്ഥാനമായി തുടര്‍ന്നു. ഭരണസ്ഥാനം അനുരാധപുരത്തേയ്ക്ക് മാറിയതിനു ശേഷം, വിശിഷ്യ ദേവനംപിയതിസ്സയുടെ കാലം മുതല്‍ , അതായത് ബുദ്ധമതാഗമനത്തോടെ ഈ പ്രദേശം വലിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് കണ്ടത്. കൊട്ടാരങ്ങളും വിഹാരങ്ങളും സ്തൂപങ്ങളുമൊക്കെയായി ജനപഥം ആധുനികമായ സവിശേഷതകളാര്‍ജ്ജിച്ചു.

അനുരാധപുരത്ത് ഞങ്ങള്‍ ആദ്യമെത്തിയത്‌ പുരാതനമായ ജേതാവന ബുദ്ധവിഹാരത്തിന്റെ അവഷിടങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന സ്തൂപം കാണാനാണ്. എ. ഡി. മൂന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്. ബുദ്ധന്റെ അരപ്പട്ട ഉള്‍പ്പേറുന്ന സ്തൂപം എന്ന വിശ്വാസം ഇതിനെ പ്രാധാന്യമുള്ളതും വിശുദ്ധവുമാക്കുന്നു. നിര്‍മ്മാണ കാലത്ത് പിരമിഡ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം എന്ന ഖ്യാതി ജേതാവനസ്തൂപയ്ക്കായിരുന്നത്രേ. ജേതാവനയുടെ ചരിത്രം തുടങ്ങുക ശ്രീലങ്കയിലെ ബുദ്ധമതത്തിന്റെ വ്യവസ്ഥാപിത ഘടനയില്‍ നിലനിന്നിരുന്ന വ്യത്യസ്തമായ ആചാരരൂപങ്ങള്‍ തമ്മിലുണ്ടായ അധികാരവടംവലിയുടെ ശേഷപത്രമായാണ്‌ . മഹായാന വിഭാഗവും ടെറവാഹ്ദാ വിഭാഗവും തമ്മിലുണ്ടായിരുന്ന കടുത്ത ശത്രുതയാണ് ജേതാവനയുടെ നിര്‍മ്മാണത്തിലേക്ക് നയിച്ചത്.

ജേതാവന  സ്തൂപം
മഹായാന ഭിക്ഷുക്കളുടെ തലവനായിരുന്ന സംഘമിത്തയുടെ ഉപജാപങ്ങളാല്‍ മഹാസേന രാജാവ് ടെറവാഹ്ദാ ഭിക്ഷുക്കള്‍ക്ക്‌ എതിരായതിനാല്‍ അവര്‍ക്ക്, താമസസ്ഥലമായ മഹാവിഹാരയില്‍ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് നാടുവിട്ടു പോകേണ്ടി വന്നു. സംഘമിത്തയും മന്ത്രിയായ സോനയും ചേര്‍ന്ന് മഹാവിഹാര കൊള്ളയടിച്ച് സ്വത്തുക്കള്‍ മുഴുവന്‍ മറ്റിടങ്ങളിലേക്ക് കടത്തി. എന്നാല്‍ ഇതിനോട് യോജിക്കാതിരുന്ന മറ്റൊരു മന്ത്രി, മേഘവന്നഭയ, സമാന്തര പട്ടാളമുണ്ടാക്കി രാജ്യം ആക്രമിക്കാന്‍ വന്നു. യുദ്ധത്തിന് മുതിരാതെ രാജാവ് ഇവരുമായി സന്ധിസംഭാഷണം നടത്തുകയും, തന്റെ തെറ്റില്‍ ക്ഷമചോദിച്ച് നാടുവിട്ടുപോയ ഭിക്ഷുക്കളെ മഹാവിഹാരയിലെക്ക് മടങ്ങിവരാന്‍ അഭ്യര്‍ഥിക്കുകയും, അവിടെ ജേതാവനസ്തൂപം പണിയാന്‍ ആരംഭിക്കുകയുമായിരുന്നു. താമസംവിന സംഘമിത്ത കൊലചെയ്യപ്പെടുകയും ചെയ്തു.

ജേതാവന  സ്തൂപം
എല്ലാ സ്തൂപങ്ങളുടെയും അനുബന്ധനിര്‍മ്മിതികളില്‍ കാണുന്നതുപോലെ ഇവിടെയും പല തരത്തിലും വലിപ്പത്തിലുമുള്ള ബുദ്ധപ്രതിമകള്‍ കാണാം. ഒപ്പം കാലാകാലങ്ങളില്‍ അനുരാധപുരം ഭരിച്ചിരുന്ന രാജാക്കന്മാരുടെ വര്‍ണ്ണാഭമായ പ്രതിമകളും.





ഒരു പ്രത്യേക ദേശത്തിന്റെ സമകാലികതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് അനുരാധപുരം മറ്റേതൊരു ശ്രീലങ്കന്‍ പട്ടണത്തെയും പോലെ സാധാരണം മാത്രമാണ്. എന്നാല്‍ ദേശത്തിന്റെ പൌരാണികചരിത്രത്തില്‍ താല്‍പ്പര്യമുള്ള ഒരാള്‍ക്ക് അനേകം സാധ്യതകളുള്ള പ്രദേശമാണ് അനുരാധപുരം. ഒന്നോ രണ്ടോ ദിവസം കൊണ്ട് അറിഞ്ഞുതീര്‍ക്കാനാവുന്ന ഒന്നല്ല കിലോമീറ്ററുകള്‍ ചിതറികിടക്കുന്ന ഒരു വന്‍നാഗരികതയുടെ അവശിഷ്ടങ്ങള്‍ . ആഴ്ചകളോ മാസങ്ങളോ എടുക്കും ഈ ഭൌതീകശേഷപത്രങ്ങളിലൂടെ മഗ്നമനസ്സുമായി യാത്രചെയ്യാന്‍ . സമയത്തിന്റെ കാര്യത്തില്‍ അത്രയും ആര്‍ഭാടം അനുവദിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒരു പകല്‍കൊണ്ട് ഞങ്ങള്‍ക്ക് അനുരാധപുരം ആവുന്നത്ര കണ്ടുതീര്‍ക്കാനേ സാധിച്ചുള്ളു.

അനുരാധപുരത്തെ മറ്റൊരു അതിപ്രശസ്ത ബുദ്ധവിഹാരമായിരുന്ന അഭയഗിരിയിലാണ് അതിനുശേഷം ഞങ്ങള്‍ എത്തിയത്. വലിയ സ്തൂപവും മറ്റു വിവിധോദ്ദേശ്യകെട്ടിടങ്ങളും കുളങ്ങളും ഒക്കെയായി വളരെ വിപുലമായ രീതിയില്‍ തുടര്‍ന്നിരുന്ന ഒരു വിഹാരമാണ് അഭയഗിരി. അഭയഗിരിയുടെ ചരിത്രത്തില്‍ ജൈനന്മാരും ബ്രാഹ്മണരുമൊക്കെ കടന്നുവരുന്നു. ചരിത്രം പലപ്പോഴും അതിന്റെ വൈരുധ്യങ്ങള്‍ കൊണ്ട് വിഷയത്തില്‍ അതിവിദഗ്ദ്ധരല്ലാത്ത അനുവാചകരെ വലിയ സന്ദേഹത്തില്‍പ്പെടുത്തികളയും. ക്രിസ്താബ്ദത്തിന്റെ തുടക്കം കഴിഞ്ഞ് ഇരുന്നൂറെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വടക്കേഇന്ത്യയില്‍ നിന്ന് തെക്കോട്ടേയ്ക്ക് ബ്രാഹ്മണകുടിയേറ്റങ്ങള്‍ ഉണ്ടാവുന്നതെന്നാണ് പൊതുവായ ചരിത്രം. എന്നാല്‍ ക്രിസ്തുവിനും ഒരു നൂറ്റാണ്ടു മുന്‍പ് അഭയഗിരിയുടെ നിര്‍മ്മാണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ബ്രാഹ്മണരും ജൈനരും ഉള്‍പ്പെടുന്നു.

അഭയഗിരി സ്തൂപം
ബി. സി. ഒന്നാം നൂറ്റാണ്ടില്‍ അനുരാധപുരം വാണിരുന്ന വലഗംബ രാജാവിന്റെ കാലത്ത് തിയ എന്ന ഒരു പ്രബലബ്രാഹ്മണന്‍ രാജാവിനെതിരെ തിരിഞ്ഞു. ഇതേ സമയത്തുതന്നെ തമിഴ് ദേശത്ത്  നിന്നുള്ള ഒരു വന്‍സൈന്യവും യുദ്ധസന്നദ്ധമായി കടലിടുക്കുകടന്ന് ദ്വീപിന്റെ തീരത്ത് വന്നെത്തി. യുദ്ധത്തില്‍ അവരെ തോല്‍പ്പിക്കാനാവില്ല എന്ന് ഉറപ്പുണ്ടായിരുന്ന രാജാവ്, വിദേശശത്രുക്കളെ തോല്‍പ്പിച്ചു വന്നാല്‍ രാജ്യം നല്‍കാമെന്ന് തിയക്ക് വാഗ്ദാനംകൊടുത്തു. ഇത് സമ്മതിച്ചു യുദ്ധത്തിനുപോയ തിയും പട്ടാളവും തമിഴ് ശക്തിക്ക് മുന്നില്‍ തോറ്റുപോയി. തിയയെ തോല്‍പ്പിച്ച തമിഴ് പട അനുരാധപുരത്തെത്തി. യുദ്ധത്തില്‍ തോറ്റ വലഗംബ രാജാവും രാജ്യംവിട്ടോടി. ഇങ്ങിനെ രക്ഷപെട്ടുപോകുന്ന രാജാവ് നഗരപ്രാന്തത്തിലുള്ള ഒരു ജൈനാശ്രമത്തിനു മുന്നിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജൈനസന്യാസി "ഇതാ നമ്മുടെ മഹാനായ സിംഹളന്‍ ഓടിരക്ഷപ്പെടുന്നേ" എന്ന് വിളിച്ചുകൂവിയത്രേ. അപമാനിതനായ രാജാവ് അവിടെവച്ചൊരു പ്രതിജ്ഞചെയ്തു; എന്നെങ്കിലും ഞാന്‍ തിരിച്ചുവരികയാണെങ്കില്‍ ഈ ജൈനാശ്രമം ഇടിച്ചുകളഞ്ഞ് ഇവിടെയൊരു ബുദ്ധാശ്രമം പണിയും. പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം തമിഴരെ തോല്‍പ്പിച്ച് വലഗംബ തിരിച്ചുവരുകതന്നെ ചെയ്തു. രാജാഭിഷേകത്തിന് ശേഷം അദ്ദേഹം ആദ്യംചെയ്തത് തന്റെ പ്രതിജ്ഞനിറവേറ്റുക എന്നതായിരുന്നു. അങ്ങിനെയാണ് അഭയഗിരി വിഹാരം സൃഷ്ടിക്കപ്പെടുന്നത്.

മൂന്നാം നൂറ്റാണ്ടോടെ അഭയഗിരി ഒരു വന്‍പ്രസ്ഥാനമായി മാറികഴിഞ്ഞിരുന്നു. ബുദ്ധവിഹാരമെന്ന നിലയ്ക്കും ബുദ്ധതത്വങ്ങളുടെ പാഠശാലയെന്ന നിലയ്ക്കും അഭയഗിരിയുടെ പ്രശസ്തി രാജ്യാതിര്‍ത്തികള്‍ കടന്നുപോയി. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ജാവയില്‍ നിന്നും ഒക്കെ ഒരുപാട് യുവതീയുവാക്കള്‍ അഭയഗിരിയില്‍ പഠിക്കാനെത്തി. അഞ്ചാറുനൂറ്റാണ്ടുകള്‍ ഏറ്റകുറച്ചിലുകളോടെ അനുരാധപുരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഒന്നായി തുടര്‍ന്നു അഭയഗിരി. പിന്നെ ഏതൊരു ജനപഥത്തിന്റെയും ചരിത്രാനിവാര്യതപോലെ പതുക്കെ പതുക്കെ അതും നാശോന്മുഖമായി. പതിമൂന്നാംനൂറ്റാണ്ടോടെ അനുരാധപുരം സിംഹളതലസ്ഥാനം അല്ലാതായതിനെ തുടര്‍ന്ന് അഭയഗിരി പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. കാടുപിടിച്ച് കാഴ്ചായോഗ്യം അല്ലാതായി നൂറ്റാണ്ടുകള്‍ കിടന്ന ഈ പ്രദേശം പത്തൊന്‍പതാം നൂറ്റാണ്ടിലാണ് പിന്നീട് വീണ്ടെടുക്കപ്പെടുന്നത്. വിസ്മരിക്കപ്പെട്ട വര്‍ഷങ്ങളുടെ പൊടിമൂടിയ തിരശ്ശീലകള്‍ വകഞ്ഞുമാറ്റി പുരാവസ്തുഗവേഷകര്‍ അഭയഗിരിയെ വീണ്ടെടുക്കുമ്പോള്‍ പൌരാണികമായ ജനപഥത്തിന്റെ വിപുലമായ വസ്തുരൂപങ്ങളാണ് തെളിഞ്ഞുവന്നത്. ഏക്കറുകള്‍ വിസ്തൃതിവരുന്ന പ്രദേശത്ത്  ആ മധ്യകാലനാഗരികതയുടെ ഗംഭീരമായ നീക്കിയിരിപ്പുകള്‍ ചിതറികിടക്കുന്നു.

കുട്ടം പൊക്കുന  - കുളം 

സമാധിബുദ്ധ പ്രതിമ

സന്യാസിമാര്‍ക്ക് ഭിക്ഷയായി കിട്ടുന്ന ആഹാരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും ഭോജനശാലയും മറ്റും 

മറ്റൊരു സ്നാനകുളം. ജലം കൊണ്ടുവരാനും മറ്റും ഹൈഡ്രോളിക്ക് സിസ്റ്റം നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഇവിടെ വികസിപ്പിച്ചെടുത്തിരുന്നുവത്രേ  




മൂണ്‍സ്റ്റോണ്‍ - അര്‍ദ്ധവൃത്താകൃതിയില്‍ , കൊത്തുപണികളോടെയുള്ള ഇത്തരം ശിലകള്‍ പ്രവേശനകവാടത്തിലും മറ്റും പതിപ്പിക്കുന്ന പതിവ് അനുരാധപുരം കാലഘട്ടം മുതലാണ്‌ ആരംഭിക്കുന്നത്
(തുടരും)

2012, നവംബർ 1, വ്യാഴാഴ്‌ച

അശോകവനം - മൂന്ന്

ഒന്നാം ഭാഗം 
രണ്ടാം ഭാഗം


"അവര്‍ [വിദിശമഹാദേവി] ബുദ്ധന്റെ ശാക്യവംശത്തില്‍പ്പെട്ടവരാണ്. അശോകന്‍ ഈ പ്രദേശത്ത് (രാജപ്രതിനിധിയായി) ഉണ്ടായിരുന്നപ്പോള്‍ [അവരെ] വിവാഹം ചെയ്തു. പിതാവായ ബിന്ദുസാരന്‍ മരിച്ചതറിഞ്ഞ് അശോകന്‍ തിരികെപോയപ്പോള്‍ വിദിശമഹാദേവി കൂടെ പോകാന്‍ തയ്യാറായില്ല. അവര്‍ ഭിക്ഷുണിയായി മാറി. മഹേന്ദ്രനും സംഘമിത്രയും അവരുടെ മക്കളാണ്. ഇവരെയാണ് ശ്രീലങ്കയിലേക്ക് ബൌദ്ധതത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ അശോകന്‍ അയക്കുന്നത്"
- എം. ജി. എസ്. നാരായണന്‍, കല്ലെഴുത്തുകളിലെ കാലവും ദേശവും (അഭിമുഖം), മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്തംബര്‍ 30, 2012

അങ്ങിനെ ശ്രീലങ്കയിലേക്ക് പോയ മഹേന്ദ്രനാണ് ദ്വീപിന്റെ ലഭ്യമായ ചരിത്രത്തിന് പ്രഭവമേകിയത്. മഹേന്ദ്രന്‍ എന്ന പേര് ആധുനികവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ വകഭേദമായിരിക്കണം. മഹിന്ത എന്നാവും അതിന്റെ പൂര്‍വ്വരൂപം. മൗര്യസാമ്രാജ്യം അതിന്റെ എല്ലാ പ്രഭാവത്തോടെയും നില്‍ക്കുന്ന കാലത്താണ് അവിടെനിന്നും ഒരു രാജകുമാരനും രാജകുമാരിയും ബുദ്ധമതപ്രചരണാര്‍ത്ഥം ഭിക്ഷുക്കളായി നാടുവിട്ടുപോകുന്നത്. വെറുതേ മൗര്യസാമ്രാജ്യം എന്ന് പറഞ്ഞുപോയാല്‍ അതിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാനായി എന്നുവരില്ല. തെക്ക് കര്‍ണാടകം മുതല്‍ മുകളിലേക്ക് ഇറാന്‍ വരെ, ആസാം മുതല്‍ പടിഞ്ഞാറ് പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഇന്നത്തെ ഇന്ത്യയേക്കാള്‍ വലിയൊരു രാജ്യം. ഇന്ത്യ എന്ന നിലയ്ക്ക് രാഷ്ട്രീയമായൊരു അസ്തിത്വം ആദ്യമായി സ്ഥാപിതമാവുന്നത് ചന്ദ്രഗുപ്തന്റെ കാലത്താണ്. പത്തു രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയെ ഏകോപിപ്പിച്ചത് ബ്രിട്ടീഷുകാരാണ് എന്ന അവകാശവാദം ചരിത്രനിരാസമാണ്.

ഇന്ത്യയില്‍ മൗര്യസാമ്രാജ്യം കൈവയ്ക്കാത്ത പ്രദേശം കേരളവും തമിഴ്നാടുമാണ്. അശോകന്റെ കാലംവരെ, ശക്തമായ കലിംഗയും മൗര്യസാമ്രാജ്യത്തെ എതിര്‍ത്തുനിന്നു. എന്നാല്‍ അശോകന്‍ വലിയ അളവിൽ മനുഷ്യജീവൻ ഹനിച്ച്‌  കലിംഗയും തന്റെ രാജ്യത്തില്‍ ചേര്‍ത്തു എന്നത് ഇൻഡ്യൻ സൈക്കിയിലെ പോപ്പുലര്‍ ചരിത്രകഥയാണല്ലോ. മൗര്യസാമ്രാജ്യവുമായി ഏതെങ്കിലും തരത്തില്‍ ബലതന്ത്രങ്ങള്‍ താരതമ്യപ്പെടുത്താന്‍ സാധിക്കുംവിധം ശക്തമായ രാജഭരണങ്ങൾ അക്കാലത്ത് തെക്കേ ഇൻഡ്യയിലൊ ശ്രീലങ്കയിലോ  ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. അതുതന്നെയാവാം ഈ അപ്രസക്ത പ്രദേശത്തെ മൗര്യന്മാർ ഗൗനിക്കാതിരുന്നതിനും കാരണം. അഥവാ ഏതെങ്കിലും രാജസ്വരൂപങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അവരൊക്കെയും മൗര്യസാമ്രാജ്യത്തിന്റെ വിധേയസാമന്തന്മാര്‍ ആയിരുന്നിരിക്കാം എന്നതാണ്. എന്തായാലും ശ്രീലങ്കയിൽ അക്കാലത്ത് ഒരു രാജാവും രാജഭരണവും ഉണ്ടായിരുന്നു എന്നാണ് പുരാവൃത്ത സൂചന. ശ്രീലങ്കയിലേക്കുള്ള മഹിന്തയുടെയും സംഘമിത്രയുടെയും സഞ്ചാരം ഈ പാഠത്തിൽ കാണേണ്ടി വരും...

മിഹിന്തലയുടെ ഭൂപ്രകൃതി
ഇത്രയും വലിയൊരു സാമ്രാജ്യത്തിലെ രാജകുമാരനും രാജകുമാരിയും ഒരു വിദൂരദേശത്തേക്ക് മതപ്രചരണാര്‍ത്ഥം പോയതെന്തിന് എന്ന സമസ്യക്ക് ഉത്തരം അശോകന്റെ പൂര്‍വകാലജീവിതം കൂടിയായിരിക്കും. മഹിന്തയുടെയും സംഘമിത്രയുടെയും അമ്മയായ വിദിശമഹാദേവിയുടെ സ്ഥലം സാഞ്ചിയായിരുന്നു (മഹിന്തയും സംഘമിത്രയും ഇരട്ടകളായിരുന്നു എന്നും കരുതപ്പെടുന്നുണ്ട്). അശോകന്‍ രാജഭരണത്തിലേക്ക് എത്തുന്നതിന് മുന്‍പ്, സാഞ്ചിയിലെ (മധ്യപ്രദേശ്) രാജപ്രതിനിധിയായിരിക്കുന്ന കാലത്താണ് വിദിശമഹാദേവിയെ വിവാഹം കഴിക്കുന്നത്. അശോകന്‍ 500 - ഓളം സ്ത്രീകളെ ഒരേസമയം ഭാര്യമാരായി പാര്‍പ്പിച്ചിരുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്. അച്ഛനായ ബിന്ദുസാരന്റെ മരണശേഷം പാടലീപുത്രത്തിലേയ്ക്ക് മടങ്ങിയ അശോകനോടൊപ്പം, ബുദ്ധഭിക്ഷുണിയായ വിദിശമഹാദേവി പോയില്ല എന്നതിന് മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല - അശോകന്റെ അനേകം ഭാര്യമാരില്‍ ഒരാള്‍ മാത്രമായിരുന്നുവല്ലോ അവര്‍. മാത്രവുമല്ല ബിന്ദുസാരന്റെ മരണശേഷം പാടലീപുത്രത്തിലെ ഭരണമാറ്റം അത്ര എളുപ്പത്തിലല്ല നടന്നത്. അശോകന്‍, ബിന്ദുസാരന്റെ അനേക ഭാര്യമാരിലുള്ള അനേകം മക്കളില്‍ ഒരാള്‍ മാത്രമായിരുന്നു - ഏറ്റവും ഭരണനിപുണനും ക്രൂരനും യുദ്ധകൊതിയനും കൂടി. മക്കളില്‍, അശോകനെയല്ല ബിന്ദുസാരന്‍ തന്റെ പിന്‍ഗാമിയായി കണ്ടിരുന്നത്. അതിനാൽ, ഭരണംകയ്യേറാനായി, ഒരാളെയൊഴിച്ച് തന്റെ മറ്റ് സഹോദരങ്ങളെയെല്ലാം അശോകൻ കൊന്നുകളഞ്ഞുവത്രേ.

മലകയറ്റത്തിനിടയില്‍ കണ്ട ഒരു ബുദ്ധശില്‍പ്പം
അമ്മയോടൊപ്പം സാഞ്ചിയില്‍ ബുദ്ധമതതത്വങ്ങള്‍ ചെറുപ്പം മുതല്‍ പഠിച്ചായിരിക്കണം മഹിന്തയും സംഘമിത്രയും വളര്‍ന്നിരിക്കുക. വളരെ ദൂരെയുള്ള പാടലീപുത്രത്തിന്റെ രാജകീയസുഖങ്ങള്‍ അവരില്‍ നിന്നും അകലെയായിരുന്നിരിക്കണം. ബുദ്ധമതത്തിന്റെ വളര്‍ച്ചയുടെ കാലംകൂടിയാണത് - മറ്റൊരു വ്യവസ്ഥാപിത മതമായി മാറുന്നതിനു മുന്‍പുള്ള കാലം. മതപരമായ ജൈവതയും ലൗകികതയോടുള്ള വിമുഖതയും അമ്മയില്‍ നിന്നും ചെറുപ്പത്തില്‍ തന്നെ അവര്‍ക്ക് പകര്‍ന്നുകിട്ടിയിരിക്കണം. കലിംഗയുദ്ധത്തോടെ അശോകന്‍ പെട്ടെന്ന് ബുദ്ധമതം സ്വീകരിക്കുകയായിരുന്നു എന്നതിനെ ഏറെക്കൂറെ നിരാകരിക്കുന്നതാണ് അദ്ദേഹത്തിന്‍റെ വിദിശമഹാദേവിയുമായുള്ള ബന്ധം. വളരെ തീവ്രമായി ബുദ്ധമതതത്വങ്ങള്‍ തന്റെ രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയത് ഒരുപക്ഷെ യുദ്ധത്തിനു ശേഷമായിരുന്നിരിക്കാം എന്നുമാത്രം.

അര്‍ദ്ധതരിശ്ശു താഴ്വാരം 
അക്കാലത്തെ ശ്രീലങ്കയിലെ രാജാവായിരുന്ന ദേവനംപിയതിസ്സ തന്റെ തലസ്ഥാനമായ അനുരാധപുരത്തിന് അല്പം അകലെമാറി, ഒരു കുന്നിന്‍ചരുവില്‍ വേട്ടയാടികൊണ്ടിരിക്കെ അപരിചിതനായ ഒരു മനുഷ്യന്‍ അദ്ദേഹത്തോട് മൃഗങ്ങളെ കൊല്ലുന്നത് നിര്‍ത്താന്‍ ആജ്ഞാപിച്ചതായാണ് പ്രബലമായ ഒരു വാമൊഴിക്കഥ. അശോകനും തിസ്സയും പരസ്പരം അറിയാത്തവരല്ല. ചരിത്രത്തിന്റെ ലഭ്യതകള്‍ അവകാശപ്പെടുന്നതുപോലെ, തിസ്സ മൌര്യസാമ്രാജ്യത്തിന്റെ ഒരു സാമന്തന്‍ ആയിരുന്നിരിക്കണം. മഹിന്തയുടെ ശ്രീലങ്കന്‍ യാത്രയെകുറിച്ച് തിസ്സയ്ക്ക് ദൂതന്മാര്‍വഴി നേരത്തേതന്നെ അറിവുകിട്ടിയിരിക്കണം - യാത്രയുടെ ഉദ്ദേശത്തെ കുറിച്ചും. തന്നെ പേരെടുത്തു വിളിച്ച് ബുദ്ധതത്വത്തിന്റെ അടിസ്ഥാനമായ അഹിംസയെ കുറിച്ച് സംസാരിക്കുന്നത് ആരെന്നു മനസ്സിലാക്കാന്‍ തിസ്സയ്ക്ക് അധികസമയമൊന്നും വേണ്ടിവന്നിരിക്കില്ല. ആ അപരിചിതനെ വണങ്ങിസ്വീകരിക്കുക എന്നതിനപ്പുറം തിസ്സയ്ക്ക് മറ്റു വഴികളുണ്ടായിരുന്നില്ല എന്നതാവും ചുരുക്കെഴുത്ത്. തന്റെ അടുത്തുനില്‍ക്കുന്ന ഭിക്ഷുവിനു മുന്നില്‍ , അഥവാ അക്കാലത്ത് നിലവിലുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്നിന്റെ രാജകുമാരന് മുന്നില്‍ തിസ്സ തന്റെ നിസ്സഹായത തിരിച്ചറിഞ്ഞിരിക്കണം.


വെയില്‍മണം പരക്കുന്ന പാറയ്ക്കപ്പുറം എന്നാല്‍ പ്രകൃതിയുടെ പുഷ്പവേല
ദേവനംപിയതിസ്സ അന്ന് വേട്ടയാടാന്‍ തിരഞ്ഞെടുത്ത ആ കുന്നിന്‍ചരുവില്‍ - മിഹിന്തലയില്‍ - ഞങ്ങള്‍ എത്തുമ്പോള്‍ വെയില്‍ കത്തുകയായിരുന്നു. വിളറിയ ഹരിതപത്രങ്ങളുമായി വെയിലിനോട് പൊരുതിനില്‍ക്കാന്‍ ശ്രമിക്കുന്ന ചെറിയ മരക്കൂട്ടങ്ങള്‍ . മധ്യശ്രീലങ്കയില്‍ അവസാനിക്കുന്ന ഉയര്‍ന്നപ്രദേശങ്ങളില്‍ നിന്ന് വടക്കോട്ടേയ്ക്കുള്ള സമതലങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങുമ്പോള്‍ ഭൂപ്രകൃതിയും കാലാവസ്ഥയും മാറുന്നു. ഒറ്റപെട്ട മരക്കൂട്ടങ്ങളുമായി, ഇടയ്ക്കൊക്കെ ഏകാന്തമായി നില്‍ക്കുന്ന പാറകുന്നുകളുമായി, മരീചികകള്‍ സൃഷ്ടിച്ചു കിടക്കുന്ന അര്‍ദ്ധതരിശ്ശുഭൂമി തമിഴ്നാട്ടിലെ വെയിലുകൊണ്ട് ചുമന്ന ഭൂപ്രദേശങ്ങളെ ഉറപ്പായും ഓര്‍മ്മിപ്പിക്കും.


താഴ്വാരത്തിന്റെ മറ്റൊരു കാഴ്ച
തമിഴുമായി ശ്രീലങ്കയ്ക്കുള്ള പൌരാണികബന്ധത്തിലേക്ക് സൂചനനല്‍കുന്നതാണ് സ്ഥലനാമം. 'മഹിന്ത മലയ്' എന്നതാണ് മിഹിന്തലയിലേക്ക് ലോപിച്ചത് എന്ന് ന്യായമായും കരുതപ്പെടുന്നു. അനുരാധപുരത്ത് നിന്നും ട്രിങ്കോമാലിയിലേക്കുള്ള റോഡിലൂടെ ഏകദേശം പന്ത്രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മിഹിന്തലയില്‍ എത്താം. ആയിരം അടിയോളം ഉയരത്തിലുള്ള ഒരു ചെറിയ മലയാണ് മിഹിന്തല. ശ്രീലങ്കയിലെ ബുദ്ധമതത്തിന്റെ പ്രഭവസ്ഥലം എന്നതിനാല്‍ തന്നെ ഇവിടം ഇപ്പോള്‍ ഒരു സജീവ തീര്‍ഥാടനകേന്ദ്രമാണ്. മഹിന്തയെ തന്റെ കൊട്ടാരത്തിലേക്ക് വരാനും, അവിടെയിരുന്നു പ്രഭാഷണങ്ങള്‍ നടത്താനും തിസ്സ ക്ഷണിച്ചെങ്കിലും മഹിന്ത അതു നിരസിച്ച്, താനിരിക്കുന്ന സ്ഥലത്തേയ്ക്ക് വന്നു പ്രഭാഷണം കേള്‍ക്കാന്‍ രാജാവിനോട് ആവശ്യപ്പെട്ടുവത്രെ. മഹിന്തയുടെ താമസസ്ഥലം എന്നതിനാല്‍ തന്നെ അക്കാലംമുതല്‍ ഇവിടം ബുദ്ധഭിക്ഷുക്കളുടെ സജീവസാന്നിധ്യംകൊണ്ട് ചെറുതല്ലാത്ത ബുദ്ധവിഹാരമായി മാറിയിരുന്നു എന്ന് ചരിത്രാവശിഷ്ടങ്ങള്‍ തെളിവുതരും. മഹിന്ത ആദ്യമായി പ്രഭാഷണം നടത്തിയ ഇടം എന്ന് കരുതുന്ന ഉയരമുള്ള പാറ പ്രത്യേകമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയുടെ രണ്ടായിരത്തിലധികം വര്‍ഷം നീളുന്ന ബുദ്ധചരിത്രത്തിന്റെ ആദ്യ വിത്തുവീണ സ്ഥലം എന്ന നിലയ്ക്ക്, ആ രാജ്യത്തിന്റെ രാഷ്ട്രീയത്തിലും സംസ്കാരത്തിലും അക്കാലം മുതല്‍ ഇന്നുവരെ ബുദ്ധമതം ചെലുത്തുന്ന ക്രമാതീതമായ സ്വാധീനത്തെ കുറിച്ചുകൂടി ആലോചിക്കുമ്പോള്‍ മാത്രമേ ഈ പാറയുടെ പ്രധാന്യവ്യാപ്തി മനസ്സിലാവുകയുള്ളു.  


മഹിന്ത ആദ്യമായി പ്രഭാഷണം നടത്തിയത് എന്ന് കരുതപ്പെടുന്ന പാറ
ബുദ്ധമതത്തിന്റെ താത്വികസങ്കീര്‍ണതകളെ കുറിച്ച് കാര്യമായ വിവരം എനിക്കില്ല. സിദ്ധാര്‍ത്ഥന്റെ ജീവിതകഥ മുന്നോട്ടുവയ്ക്കുന്ന മാനവികതലം എല്ലാവരെയും പോലെ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നുമാത്രം. ബുദ്ധമതത്തിന്റെ പ്രതിരൂപമായി ഇന്ന് മുന്നിലുള്ളത് ദലൈലാമയാണ്. ദലൈലാമയുടെ അഥവാ തിബത്തന്‍ ബുദ്ധിസത്തിന്റെ സമകാലചരിത്രം പാലായനത്തിന്റെയും അഭയാര്‍ഥിത്വത്തിന്റേയുമാണ്. അത് നല്‍കിയ ഉള്‍ക്കാഴ്ച ദലൈലാമയുടെ ജീവിതവീക്ഷണത്തിലും തത്വചിന്തകളിലും കാണാം. ഇത് പൊതുവേ തിബത്തന്‍ ബുദ്ധിസത്തിന്റെ സമകാലിക മനോഘടനയില്‍ ദര്‍ശിക്കാനാവും എന്ന് തോന്നുന്നു. അറിയപ്പെടുന്ന ബുദ്ധസന്യാസിയായ ഖ്യെന്‍സെ നോര്‍ബുവിന്റെ ഭൂട്ടാനിസ് സിനിമ 'മജീഷ്യന്‍സ് ആന്‍ഡ് ട്രാവലേഴ്സ്', വ്യക്തിജീവിതം പ്രകാശിപ്പിക്കേണ്ട മാനുഷികതയിലേക്കെത്തുന്ന നിഗൂഡസ്ഥലികളെ കലാജൈവതയോടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കര്‍ണ്ണാടകയിലെ കുശാല്‍നഗറില്‍ തിബത്തന്‍ബുദ്ധിസത്തിന്റെ വ്യവസ്ഥാപിത മതരൂപം കുറേയൊക്കെ കാണാന്‍ സാധിക്കുമെങ്കിലും, പൊതുവേ ആ സ്ഥലം ഉണര്‍ത്തുന്ന വൈകാരികാനുഭവം മാനവികമാണ്. എന്നാല്‍ ഇതില്‍ നിന്നും തുലോം വ്യത്യസ്തവും ഏറെക്കൂറെ മൌലികമായ അടിയൊഴുക്കുകള്‍ ഉള്ളതുമാണ് ശ്രീലങ്കന്‍ബുദ്ധിസം എന്ന് ചെറിയ ദിവസങ്ങളുടെ പരിചയം തന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇത് ഒരു ദ്വീപിന്റെ പരിമിതിയായിക്കൂടി അറിയേണ്ടതുണ്ടാവും. ബുദ്ധമതം അനേക കൈവഴികളിലൂടെ, നൂറ്റാണ്ടുകളിലൂടെ, വികാസപരിണാമങ്ങള്‍ അഭിമുഖീകരിച്ച ലോകത്തിന്റെ മറ്റിടങ്ങളില്‍ നിന്നും കുറേയേറെ അകലെ ഒറ്റപ്പെട്ടുകിടന്ന ദ്വീപില്‍ വ്യത്യസ്തമായി ആ മതം വളര്‍ന്നത് സ്വാഭാവികമാണ്. ഭൂമിശാസ്ത്രപരമായ സങ്കുചിതത്വം മതഘടനയിലും മനോഘടനയിലും വേലിയേറുന്ന പ്രതിഭാസം ഓരോ ഇടപെടലുകളിലും അനുഭവിക്കാനാവും. വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും ബഹുലസങ്കീര്‍ണതയില്‍ അഭിരമിക്കുന്ന കര നല്‍കുന്ന ജീവിതവീക്ഷണം ഏകമാനമായ ക്ളിപ്തതയില്‍ കഴിയുന്ന ദ്വീപിനു സ്വായത്തമാവില്ല എന്നത് ആ സമൂഹത്തിന്റെ കുറ്റമാവില്ല, അതൊരു പരിമിതി തന്നെയാണെങ്കിലും.

ഭോജനശാലയുടെ അവശിഷ്ടങ്ങള്‍
മലമുകളിലേക്കുള്ള പടവുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ചില കല്‍നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍ കാണാം. ഇവിടം ബുദ്ധവിഹാരമായിരുന്ന കാലത്ത്, പാറയുടെ പല ഭാഗങ്ങളിലായ് താമസിച്ചിരുന്ന സന്യാസിമാര്‍ ആഹാരം കഴിക്കാന്‍ വന്നിരുന്ന ഭോജനശാലയായിരുന്നുവത്രേ അത്. ഭക്ഷണം, ഭക്തര്‍ നല്‍കുന്ന ഭിക്ഷയായിരുന്നു. അത്തരത്തില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ സൂക്ഷിക്കാനും മറ്റും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. മുകളിലുള്ള കുളത്തില്‍നിന്നും താഴെ തീന്‍മുറിയിലേക്കും പരിസരങ്ങളിലേക്കും ജലമെത്തിക്കാനുള്ള കല്‍വഴികളും സജ്ജമാക്കിയിരുന്നുവത്രേ. തരക്കേടില്ലാത്ത ഒരു ജനവാസകേന്ദ്രമായിരുന്നു മിഹിന്തല ഒരുപാടുകാലം എന്നുവേണം അനുമാനിക്കാന്‍ .


ഇതിനുള്ളിലത്രേ ഭക്തര്‍ ഭിക്ഷയായി നല്‍കുന്ന ആഹാരസാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്
കയറ്റത്തിന്റെ ആദ്യഘട്ടം കഴിയുമ്പോള്‍ തുറസ്സായ ഒരു സ്ഥലത്തെത്തുന്നു. ഇവിടെയാണ്‌ ടിക്കറ്റ്കൌണ്ടറും മറ്റും. തിസ്സ, മഹിന്തയെ ആദ്യമായി കണ്ടുമുട്ടിയ കൃത്യമായ സ്ഥലം ഇതത്രേ. ആ സ്ഥാനത്ത് താരതമ്യേന ഒരു ചെറിയ സ്തൂപം കാണാം (അംബസ്ഥല ഡഗാബ). അത് പുതുക്കി നിര്‍മ്മിച്ചിട്ടുണ്ട്. എങ്കിലും അതിനു മേല്‍ക്കൂര തീര്‍ത്തിരുന്ന കല്‍തൂണുകള്‍ പൌരാണികതയുടെ ഓര്‍മ്മകള്‍പേറി നില്‍ക്കുന്നു. മഹിന്തയുടെ തിരുശേഷിപ്പുകള്‍ വഹിക്കുന്ന സ്തൂപം എന്നതിനാല്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന ആരാധനാസ്ഥലം തന്നെയാണിത്. 


അംബസ്ഥല ഡഗാബ
ശ്രീലങ്കന്‍ ബുദ്ധിസത്തിന്റെ അടിസ്ഥാന ആരാധനാസ്ഥാനം ഇത്തരം സ്തൂപങ്ങളാണ്. അതിനെ സംരക്ഷിച്ചു കൊണ്ടോ, അതിനു ചുറ്റുമായോ ഒക്കെയാണ് അനുബന്ധനിര്‍മ്മിതികള്‍ ഉണ്ടാവുന്നത്. ഇത്തരം സ്തൂപങ്ങളുടെ പ്രത്യേകതയും ഉത്ഭവവും അതുള്‍ക്കൊള്ളുന്ന തിരുശേഷിപ്പുകളുമായി ബന്ധപ്പെട്ടാണ്. ബുദ്ധമതസംബന്ധിയായ വിശുദ്ധവ്യക്തികളുടെ പല്ലോ എല്ലിന്റെഭാഗങ്ങളോ ഒക്കെ തിരുശേഷിപ്പുകളായി ഇതിനുള്ളില്‍ നിക്ഷേപിച്ചതിനു ശേഷം പൂര്‍ണ്ണമായും കെട്ടിയടയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരം വസ്തുക്കളോടൊപ്പം സ്വര്‍ണ്ണംപോലുള്ള മറ്റ് വിലപിടിച്ച വസ്തുക്കളും വയ്ക്കാറുണ്ട്. വിശുദ്ധശേഷിപ്പുകളുടെ ലഭ്യതകുറവ് കൊണ്ടാവാം പുതിയ സ്തൂപങ്ങളില്‍ ഭക്തരില്‍ നിന്നും ലഭിക്കുന്ന വിലപിടിപ്പുള്ള ഭൌതികവസ്തുക്കളുടെ ശേഖരം മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കാറുള്ളൂ.


ടിക്കറ്റ് കൌണ്ടര്‍
മലകയറ്റത്തിന്റെ ഈ ഇടത്താവളത്തില്‍ നിന്നും പല വഴികള്‍ പിരിയുന്നു. ഒന്ന് നേരത്തേ സൂചിപ്പിച്ച, മഹിന്ത ആദ്യമായി പ്രഭാഷണം നടത്തിയ പാറയുടെ മുകളിലേക്ക് പോകുന്നു. എതിര്‍വശത്തായുള്ള പടവുകള്‍ നീളുന്നത് മറ്റൊരു വലിയ സ്തൂപത്തിലേക്കാണ്. മലയുടെ മുകളിലുള്ള ഈ സ്തൂപം (മഹാസ്തൂപ) ക്രിസ്തുവിന്റെ ജീവിതകാലത്തിന് തൊട്ടുശേഷം നിര്‍മ്മിച്ചതാണ് എന്ന് അനുമാനിക്കുന്നു. എ. ഡി. ഏഴു മുതല്‍ പത്തൊന്‍പതു വരെ അനുരാധപുരം ഭരിച്ചിരുന്ന മഹാദാതിക മഹാനാഗ രാജാവിന്റെ കാലത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. പക്ഷെ കണ്ടാല്‍ ഇന്നലെ നിര്‍മ്മിച്ചതു പോലെ തോന്നും - അത്ര പുതുപുത്തനായി വെള്ളനിറം പൂശി നില്‍ക്കുന്നു. 


അകലെ മഹാസ്തൂപയുടെ ഗോപുരം
ശ്രീലങ്കയില്‍ ഏതു ഭാഗത്തും കാണാന്‍ പറ്റുന്ന ഒരുതരം ആര്‍ക്കിയോളജിക്കല്‍ ദുരന്തത്തിന്റെ നല്ല ഉദാഹരണമാണ് ഈ സ്തൂപം. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള, നൂറ്റാണ്ടുകളോളം ഉപേക്ഷിക്കപ്പെട്ടുകിടന്ന,  ഇപ്പോള്‍ വെട്ടംകണ്ടുതുടങ്ങിയിരിക്കുന്ന ചരിത്രത്തിന്റെ ശേഷിപ്പുകള്‍ , അവ ലഭ്യമായ നിലയില്‍ സംരക്ഷിക്കുന്നതിനു പകരം പുനരുദ്ധാരണം ചെയ്ത് പുത്തനാക്കി മാറ്റുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഈ വിപര്യം കൂടുതലും നേരിടുന്നത് മതസംബന്ധിയായ ചരിത്രംപേറുന്ന ഇത്തരം സ്തൂപങ്ങളും മറ്റുമാണ്. പല സ്ഥലത്തും ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാണാന്‍ സാധിച്ചു. താമസിയാതെ ശ്രീലങ്കയില്‍ നൂറ്റാണ്ടുകളുടെ ചരിത്രമുദ്രകള്‍ പേറുന്ന ഒരു സ്തൂപവും ബാക്കിയുണ്ടാവില്ല - അവയൊക്കെ സമകാലിക വാസ്തുരൂപങ്ങളായി പരിണമിച്ചിട്ടുണ്ടാവും. അനുരാധപുരവും പരിസരങ്ങളും യുനസ്കോയുടെ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമത്രേ. അവരൊന്നും ഇവിടെ ചരിത്രത്തിന്റെ വസ്തുപ്രതിരൂപങ്ങള്‍ , അവയുടെ മുകളിലൂടെയുള്ള കോണ്‍ക്രീറ്റ് നിര്‍മ്മിതികളാല്‍ മൂടപ്പെടുന്നത് അറിയിന്നില്ലെന്നുണ്ടോ? യുനസ്കോയ്ക്ക് അങ്ങിനെയെന്തെങ്കിലും ബാധ്യതയുണ്ടോ ആവോ? ഇത്തരം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സഹായങ്ങള്‍ വരുന്നത് ബുദ്ധിസം സജീവമായ ജപ്പാന്‍, തായ്ലാന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് എന്നാണ്  അറിയാന്‍കഴിഞ്ഞത്. ശ്രീലങ്കയുടെ, മതസംബന്ധിയായ പൈതൃകവൈവിധ്യം പതുക്കെ തുടച്ചുനീക്കുക എന്നൊരു ഗൂഡപദ്ധതി ഇതിനു പിന്നിലുണ്ടോ എന്ന കാടുകയറിയ ചിന്തയും പ്രസക്തമല്ലാതാവുന്നില്ല.


മഹാസ്തൂപ
കുന്നിനു മുകളില്‍ നിന്നു നോക്കിയാല്‍ അധികം അകലയല്ലാതെ പുനരുദ്ധാരണം നടത്തിയിട്ടില്ലാത്ത മറ്റൊരു സ്തൂപം കാണാം. കന്തകസെത്തിയാ എന്നറിയപ്പെടുന്ന ഈ സ്തൂപം മുകളിലുള്ള മഹാസ്തൂപയെക്കാളും പഴക്കമുള്ള നിര്‍മ്മിതിയാണ് . ബി. സി. 119 നും 109 നും ഇടയ്ക്കാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത് എന്നാണ് കരുതപ്പെടുന്നത്. ഇത്തരം ചരിത്രനിഗമനങ്ങള്‍ക്കൊക്കെ അവലംബം 'മഹാവംശ' എന്ന പൌരാണിക ബൌദ്ധകൃതിയാണ്. ഇന്ത്യയിലെ ബുദ്ധചരിത്രത്തെ കുറിച്ച് പഠിക്കാനും എം. ജി. എസ്സിനെ പോലുള്ളവര്‍ ഈ ഗ്രന്ഥം ഉപയോഗിച്ചിരുന്നതായി കാണാം.


കന്തകസെത്തിയാ
കയറിയ വഴിയില്‍കൂടി തന്നെ തിരിച്ചിറങ്ങണമെന്നില്ല. കുറച്ചുകൂടി പഴക്കം തോന്നിക്കുന്ന ഹരിതാഭമായ മറ്റൊരു വിജനപാതയുണ്ട്. ആ വഴിക്കാണ് ഒരു പാറക്കെട്ടിന്റെ ഭാഗത്തായി കാണുന്ന 'നാഗപൊക്കുന' എന്ന ചെറിയ കുളം. ഇതൊരു ഉറവയല്ല, മഴവെള്ളം കെട്ടിനില്‍ക്കുന്ന സംഭരണിയാണ്. പ്രകൃത്യാ ഉണ്ടായിരുന്ന ഈ സംഭരണിയെ ആറാം നൂറ്റാണ്ടോടടുപ്പിച്ച് വിപുലപ്പെടുത്തകയായിരുന്നുവത്രേ. കുളത്തിന്റെ ജലസ്പര്‍ശം കൊണ്ടുകൂടിയാവണം വഴിത്താരയില്‍ പച്ചനിറം ഒരല്‍പ്പം കൂടുതല്‍ . ഈ സംഭരണിയില്‍ നിന്നാണ് താഴെ ഭോജനശാലയിലേക്കും മറ്റും കല്‍ചാലുകളിലൂടെ വെള്ളം എത്തിച്ചിരുന്നതെന്ന് കരുതുന്നു.


നാഗപൊക്കുന
- തുടരും -