2013, ഡിസംബർ 30, തിങ്കളാഴ്‌ച

മണികണ്ഠാരണ്യം

ഐതീഹ്യങ്ങളും പുരാവൃത്തങ്ങളും ഏതൊരു ജനാവലിയുടെയും ആത്മബോധത്തെ ചലനാത്മകമാക്കുന്ന കൈവഴിത്താരയാണ്. ലോകത്തിൽ ഏറ്റവുമാദ്യം മനുഷ്യസംസ്കാരം ഉരുത്തിരിഞ്ഞുവന്ന പ്രദേശങ്ങളിലൊന്ന്; ഭാഷയെ അക്ഷരങ്ങളും, അക്ഷരങ്ങളെ എഴുത്തുപാധിയും, എഴുത്തിനെ സാഹിത്യവുമാക്കിയ ആദ്യത്തെ നാടുകളിലൊന്ന് എന്ന നിലയിൽ ഇന്ത്യ ഐതീഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും അപൂർവ്വഖനിശേഖരം കൂടിയാണ്. ഇത്തരം മിത്തുകൾ സ്വയംഭൂവല്ല. അവയിൽ പുരാതനജീവിതങ്ങളുടെ വളപ്പൊട്ടുകൾ പുതഞ്ഞുകിടപ്പുണ്ട്...

ഗവിയിലെ മലമടക്കുകൾ
ഗവിയിലെ കാടിലൂടെ യാത്രചെയ്യുമ്പോൾ ഒരു ഐതീഹ്യം ബോധത്തിന്റെ പിന്നാമ്പുറത്ത് നിഴൽകായുന്നുണ്ടായിരുന്നു. പമ്പാനദി നനച്ചൊഴുകുന്ന ഈ കാടിലൂടെ ഏതോ പുരാതനകാലത്ത് അജയ്യനായി വിഹരിച്ച മണികണ്ഠ രാജകുമാരന്റെ കഥ. പമ്പാനാഥനായി, ശാസ്താവായി, അയ്യപ്പനായി, പിൽക്കാലത്ത് ഈ ദേശത്തിന്റെ ദൈവമായി മാറിയ പന്തളം രാജ്യത്തെ രാജകുമാരന്റെ ചരിതം; സമകാലത്തെ വലിയ തീർത്ഥാടന സ്ഥലങ്ങലിലൊന്നായ ശബരിമലയുടെ പ്രഭവപുരാവൃത്തം.

മഴമേഘങ്ങൾ തൊട്ടുപോകുന്ന വനഗാഡശൈലങ്ങൾ
പത്തനംതിട്ട ജില്ലയിലാണ് ഗവി. പത്തനംതിട്ട പട്ടണത്തിൽ നിന്നും ചിറ്റാർ, കക്കി വഴി ഗവിയിലേയ്ക്ക് പോകുന്നതാണ് നിബിഡവനം അനുഭവിക്കാൻ ഏറ്റവും നല്ലത് എന്ന് കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ യാത്ര തയ്യാറാക്കിയ ഗവിയിലെ വനംവകുപ്പിന്റെ എക്കോടൂറിസം ജീവനക്കാർ ആ വഴി പോകുന്നതിനെ, ആദ്യം വിളിച്ചപ്പോൾ മുതൽ തന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ആ വഴിയിലെ മോശംറോഡ്‌ തടസ്സങ്ങൾ ഉണ്ടാക്കുമെന്നും, വഴിക്കുവച്ച് വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് ഉത്തരവാദിത്തമുണ്ടാവില്ലെന്നും പറഞ്ഞതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ച് അവർ പറഞ്ഞ വഴിയിലൂടെ പോകാൻ ഞങ്ങൾ തയ്യാറായി (പിന്നീട് അവരുടെ ജീപ്പിൽ ഈ വഴിയിൽ കുറച്ചുദൂരം സഞ്ചരിക്കുകയുണ്ടായി. അവരെ അനുസരിച്ചത് നന്നായെന്ന് തോന്നി - അതുവഴി വന്നിരുന്നെങ്കിൽ ഞങ്ങളുടെ ചെറിയ കാറുകൾ തുണ്ടുതുണ്ടുകളായി തിരിച്ചു കൊണ്ടുപോകേണ്ടി വന്നേനെ).

വനഗർഭത്തിൽ നിന്നുയരുന്ന കോടമഞ്ഞ്‌ 
അവർ പറഞ്ഞതനുസരിച്ച് വണ്ടിപെരിയാർ ഭാഗത്തുനിന്നും ഗവിയിലെത്താൻ ഞങ്ങൾ തീരുമാനിച്ചു. കോട്ടയം ഭാഗത്തുനിന്നും വരുമ്പോൾ മലയടിവാരത്തിലെ അവസാന പ്രമുഖപട്ടണം മുണ്ടക്കയമാണ്. ഇവിടെനിന്നും വണ്ടിപെരിയാറിലേയ്ക്ക് മലകയറാൻ തുടങ്ങുമ്പോൾ, അധികം അകലെയല്ലാതെ, അത്തരം മലകയറ്റങ്ങളിൽ പലയിടത്തും കാണാറുള്ളതുപോലെ ഈ വഴിയിലും റോഡരികിൽ തന്നെയായി ഒരു വെള്ളച്ചാട്ടമുണ്ട് - വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഈ വഴിക്കുള്ള സഞ്ചാരികളിൽ അധികവും പോകുന്നത് തേക്കടിയിലേയ്ക്കാണ്. അവരൊക്കെ ഒരല്പനേരത്തെ യാത്രാവിടുതലിനായി ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ചിലവഴിക്കാറുണ്ട്.

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
ഈ വഴി പോവുകയെന്നാൽ, കൊല്ലം - തേനി ദേശീയപാതയിലൂടെയാണ് സഞ്ചാരം. (ഈ പാതയുടെ കൊല്ലം - കോട്ടയം ഭാഗം ഏതുവഴിയാണ് പോകേണ്ടത് എന്നതുപോലും ഇതുവരെ സർക്കാർ/ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമായിട്ടില്ല. പിന്നെ വെറുതേയങ്ങ് ദേശീയപാത എന്നൊക്കെ പറയാമെന്നുമാത്രം.) ഇതുവഴി സഹ്യന്  കുറുകേപോകുമ്പോൾ ഏറ്റവും ഉയരത്തിലുള്ള പ്രദേശം കുട്ടിക്കാനമാണ്. കുട്ടിക്കാനം കഴിഞ്ഞാൽ വണ്ടിപെരിയാറും കുമിളിയുമൊക്കെ മറുഭാഗത്തേയ്ക്കുള്ള ചരിവിലാണ് സ്ഥിതിചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് കുട്ടിക്കാനത്തേത്. ഈ പ്രദേശം ഉൾപ്പെട്ടിരുന്ന ചങ്ങനാശേരി രാജ്യത്തെ 1756 - ൽ തിരുവിതാംകൂർ രാജാക്കന്മാർ കീഴടക്കി. താമസംവിനാ അവർ അവരുടെ സുഖവാസകൊട്ടാരം ഇവിടെ നിർമ്മിച്ചതിൽ, ഈ പ്രകൃതിസുഭഗത കൊണ്ടുതന്നെ, അത്ഭുതപ്പെടാൻ കാരണമില്ല.

കുട്ടിക്കാനത്തുനിന്നുള്ള  സഹ്യനിരകളുടെ കാഴ്ച 
വണ്ടിപെരിയാറിൽ വച്ച് ദേശീയപാത ഉപേക്ഷിച്ച് വലത്തേയ്ക്ക് തിരിയണം ഗവിയിലേയ്ക്ക് പോകാൻ. അവിടെനിന്നും വള്ളക്കടവ് ചെക്ക്പോസ്റ്റ്‌ വരെ, ചെറിയതോതിൽ ആണെങ്കിൽപ്പോലും, സാധാരണരീതിയിലുള്ള ജനവാസസ്ഥലങ്ങൾ കാണാം. എക്കോടൂറിസം ഓഫീസിൽ നിന്നും ഞങ്ങളുടെ വണ്ടി നമ്പരും മറ്റും ചെക്ക്പോസ്റ്റിൽ അറിയിച്ചിട്ടുണ്ടായിരുന്നതിനാൽ അധികം സമയമെടുക്കാതെ അവിടം കഴിഞ്ഞുകിട്ടി. മദ്യത്തിനും പ്ലാസ്റ്റിക്കിനുമായി പരിശോധനകൾ ഉണ്ടാവും എന്ന് കേട്ടിരുന്നുവെങ്കിലും, കുടുബസമേതമായതിനാൽ ആണോ എന്നറിയില്ല, ഒരു പരിശോധനയും എവിടെയും ഉണ്ടായില്ല. വനംവകുപ്പ് ഓഫീസിൽ ചെറുപ്പക്കാരും ഊർജ്ജസ്വലരുമായ ഉദ്യോഗസ്ഥരെയാണ് കണ്ടത്. വള്ളക്കടവ് കഴിഞ്ഞാൽ പിന്നെ പെരിയാർ കടുവാസങ്കേതത്തിലേയ്ക്ക് കടക്കുകയാണ്. ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മൊട്ടക്കുന്നുകളുടെ തുറസ്സ് ഒഴിവാക്കിയാൽ ഇവിടുന്ന് ഗവിവരെയും അതിനപ്പുറത്തെയ്ക്കും  നിബിഡവനമാണ്.

കാട്ടുപോത്തുകൾ മേയുന്ന മൊട്ടക്കുന്നുകൾ
ജലമാണ് ജീവന്റെ സ്ത്രോതസ്. അപൂർവ്വവും അസുലഭവുമായ ജൈവവൈവിധ്യം നിലനിൽക്കുന്ന പെരിയാർകാടിന്റെ ജീവബീജം ആ കാടിൽ നിന്നുതന്നെ ഉത്ഭവിക്കുന്ന പെരിയാറും പമ്പയാറുമാണ്. മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മാണത്തോടെ ഉണ്ടായിവന്ന തേക്കടിതടാകവും ഇതിന് പിൻബലമേകുന്നു. 1978 - ലാണ് ഈ പ്രദേശത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നത്. ഇടുക്കി ജില്ലയിലും പത്തനതിട്ട ജില്ലയിലുമായാണ് 1000 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം വരുന്ന കാട് പരന്നുകിടക്കുന്നത്. ഇടുക്കി ജില്ലയിൽ നിന്നും കടുവാസങ്കേതത്തിലേയ്ക്കുള്ള മുഖ്യപ്രവേശനകവാടം തേക്കടിയാണെങ്കിൽ പത്തനതിട്ട ജില്ലയിൽ അത് ഗവി പ്രദേശമാണ്.

വനഹൃദയത്തിലൂടെ ഒരു കാട്ടരുവി
ഗൾഫിൽ ഒരുപാടുകാലമായുള്ള കൂട്ടുകാരും അയൽക്കാരുമായ ഒരു കുടുംബവും ഗവിയാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഗവിയിലെ വനംവകുപ്പിന്റെ താമസസ്ഥലത്ത് മുറിയും മറ്റും നേരത്തേ തന്നെ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. വഴികാട്ടികളായും സഹായികളായും രണ്ട് ഗൈഡുകളും മുഴുവൻ നേരവും ഒപ്പമുണ്ടായിരുന്നു. അവധിക്കു വരുമ്പോൾ നാട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ടാവും. ആ തിരക്കിനിടയ്ക്ക് വീണുകിട്ടുന്ന ആശ്വാസമാണ് കൂട്ടുകാരോടൊപ്പമുള്ള ഇത്തരം ചെറുയാത്രകൾ. ഒരു പകലും രാത്രിയും സഹ്യമലനിരകളിലെ കാടറിഞ്ഞ്, കോടമഞ്ഞിറങ്ങുന്ന രാത്രിയിൽ പുതച്ചുറങ്ങി, മൊബൈൽ വിളികളിൽ നിന്നും ടെലിവിഷന്റെ ഒച്ചകളിൽ നിന്നും അകലെ...

പുൽമേടിനപ്പുറം കോടമഞ്ഞിന്റെ രസകേളി
ഗവിയിൽ റോഡ്‌ കടന്നുപോകുന്ന ഒരു ചെറിയ തടയണയുണ്ട്. അത് സൃഷ്‌ടിച്ച തടാകവും. ഈ തടാകത്തിന്റെ തീരത്തയാണ് എക്കോ ടൂറിസത്തിന്റെ ഓഫീസും അനുബന്ധകെട്ടിടങ്ങളും. വലിയ നിർമ്മിതികളൊന്നും ഇവിടെയില്ല. തടാകതീരത്തായി ഭക്ഷണശാലയും അതിന്  കുറച്ചുമുകളിലായി ഓഫീസും ഏതാനും മുറികൾ മാത്രമുള്ള താമസസ്ഥലവും. തടാകതീരത്തുള്ള, ചുറ്റും പൂന്തോട്ടമുള്ള ഭക്ഷണശാല കൊള്ളാം. തടാകവും അതിനപ്പുറത്ത് ആകാശത്തേയ്ക്ക് ഉയർന്നു പോകുന്ന ഹരിതവന്യതയും നോക്കിയിരുന്ന് ആഹാരം കഴിക്കാം. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് അഭയാർഥികൾ ഉൾപ്പെടെ കുറച്ചു് തോട്ടംതൊഴിലാളികളുടെ കുടുംബങ്ങൾ ഈ പരിസരങ്ങളിൽ താമസിക്കുന്നുണ്ട്. അക്കൂട്ടത്തിലെ ചില വീട്ടമ്മമാരാണ്, തനത് കൂട്ടുകൾ കൊണ്ട് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. ആ ഗുണകരമായ രുചിവ്യത്യാസം പെട്ടെന്ന് മനസ്സിലാവും.

ഗവിയിലെ തടയണ
വനംവകുപ്പിന്റെ ജീപ്പിൽ കുറേദൂരം കാടിലൂടെ സഞ്ചരിച്ചത് കൂടാതെ രണ്ട് പകലുകളിലായി കാട്ടിലേയ്ക്ക് രണ്ട് ചെറിയ കാൽനടസവാരികൾ കൂടി നടത്തി. അതിലൊരെണ്ണം അട്ടകടിയുടെ അസഹ്യത കൊണ്ട് അരസികമായി അവസാനിച്ചു. റോഡിൽ ഉടനീളം ചൂരുള്ള ആനപ്പിണ്ടങ്ങൾ കണ്ടെങ്കിലും ഒരാനെയെപ്പോലും അടുത്തു കാണാൻ കിട്ടിയില്ല. മുൻപ് ഗവിയിൽ പോയിട്ടുള്ള ഒരു കൂട്ടുകാരനും വഴിനീളെ കണ്ട ആനപ്പിണ്ടത്തിന്റെ കാര്യം പറഞ്ഞിരുന്നു - വിനോദസഞ്ചാരികളെ പറ്റിക്കാൻ വനംവകുപ്പുകാർ വണ്ടിയിൽ കൊണ്ടുവന്നിടുന്നതായിരിക്കുമോ എന്നൊരു ഫലിതസംശയവും അവൻ പ്രകടിപ്പിക്കാതിരുന്നില്ല. കാടിനുള്ളിലേയ്ക്ക് കയറി ഒരു മൊട്ടകുന്നിലെത്തിയപ്പോൾ വളരെ അകലെയായി മറ്റൊരു മലഞ്ചരിവിൽ ആനക്കൂട്ടം മേയുന്നത് അവ്യക്തമായി കണ്ടു.

ട്രെക്കിംഗ്
കൂട്ടത്തിൽ വന്ന സഹായികളിൽ വിജയകുമാർ ചെറുപ്പക്കാരനും കുറച്ചുകൂടി പരിചയസമ്പന്നനുമാണെന്ന് തോന്നി. കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയ ജിവികളുമായുള്ള തന്റെ അടുത്ത സമ്പർക്കങ്ങളെക്കുറിച്ചും അവയുടെ സ്വഭാവരീതികളെക്കുറിച്ചുമൊക്കെ വിജയകുമാറിന്റെ വക പ്രഭാഷണങ്ങൾ ഇടവിട്ടുണ്ടായിരുന്നു. എല്ലാ ദിവസവും കാടിലൂടെ സഞ്ചരിക്കുന്ന, അവിടെ തന്നെ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക് അപ്പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ല. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ആനകളുടെ സെൻസസ് എടുക്കുന്ന പരിപാടിയിലും മറ്റും ഉൾപ്പെട്ടിരുന്ന ആളുകൂടിയായതുകൊണ്ട് ആ വഴിക്കുള്ള അറിവുകളും വിവരങ്ങളും മറ്റും അയാൾക്കുണ്ടായിരുന്നു.

വിജയകുമാർ
ഒരു വിനോദസഞ്ചാരിക്കുള്ളതല്ല യഥാർത്ഥ വനയാത്ര എന്നറിയാം. ലോകത്തിൽ എല്ലായിടത്തും എന്നതുപോലെ കേരളത്തിലും, പല കാടുകളിലും, ജീപ്പിൽ കൊണ്ടുപോയി കാടിനേയും കാട്ടുജീവികളെയും കാണിക്കുന്ന ഏർപ്പാടുണ്ട്‌. ഞാൻ ഉൾപ്പെടെയുള്ള ചെറുകിട വനസ്നേഹികൾ ചെയ്യാറുള്ള ഇത്തരം യാത്രകളെ തികച്ചും പ്രതിലോമമായ ഒന്നായി കാണേണ്ടതുണ്ടാവുമോ? അത്തരം യാത്രകളെയും അതിനു തയ്യാറാവുന്ന മാനസികാവസ്ഥയേയും പറ്റുന്ന അവസരങ്ങളിലെല്ലാം അധിക്ഷേപിക്കുന്ന എൻ. എ. നസീറിനെപ്പോലുള്ള കടുത്ത വനസ്നേഹികളുടെ മൗലികപ്രവണതയുള്ള ആശയത്തെയോ ആവേശത്തെയോ എതിർക്കാൻ ഞാൻ മുതിരുന്നില്ല. കാടിന്റെ എന്നതുപോലെ തന്നെ മനുഷ്യജീവിതത്തിന്റെ വൈവിധ്യങ്ങളെയും സഹനീയമാക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു. സൂക്ഷ്മമായ മനസ്സിലാക്കലുകളുടെ അഭാവമറിയുമ്പോൾ തന്നെ, വിശാലതയിൽ കാടിന്റെ മഹാമൗനങ്ങളിൽ മഗ്നമാകാൻ ഈ യാത്രകൾ ഉതകാറുണ്ട്.

കാട്                         
മലഞ്ചരിവിലെ പുൽമേടിലൂടെയായിരുന്നു ട്രെക്കിംഗ് അധികവും. ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ഇടതൂർന്ന കാടുകൾ. മൃഗങ്ങളെ കാണാൻ സാധ്യതയുള്ള ചില പ്രത്യേക സ്ഥലങ്ങളിലേയ്ക്കാണ് വഴികാട്ടികൾ ഞങ്ങളെ നയിച്ചുകൊണ്ട് പോകുന്നത്. അത്തരം ലക്ഷ്യസ്ഥാനങ്ങൾ ഇത്തരം നടത്തങ്ങളിൽ അമിതസാംഗത്യമുള്ളവയല്ല. കാടിന്റെ നവ്യനിശ്വാസത്തിലൂടെയുള്ള സഞ്ചാരം തന്നെയാണ് പ്രധാനം. വന്യമായ കന്യാസൗന്ദര്യം പുളഞ്ഞുകിടക്കുന്ന നിബിഡമായ ഹരിതനിഗൂഡത, ഒരു മലമുകളിൽ നിന്നും മറ്റൊന്നിലേയ്ക്ക് ആകാശത്തിന്റെ മേഘകാളിമയിലൂടെ മിന്നൽപിണർ പോലെ പാഞ്ഞുപോകുന്ന വിചിത്രവർണ്ണത്തിലുള്ള കിളി, സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ അടിക്കാടിൽ നിന്നുയരുന്ന ചെറുപ്രാണികളുടെ കോലാഹലമർമ്മരം, ഇടയ്ക്ക് പരിസരം മുഴക്കികൊണ്ട് ഏതോ കാടൻകിളിയുടെ നിലവിളി...

ഒന്നിലധികം ജലവൈദ്യുത പദ്ധതികൾ സമീപങ്ങളിൽ ഉള്ളതുകൊണ്ടായിരിക്കാം
കാടിന് മുകളിലൂടെ തലങ്ങും വിലങ്ങും വൈദ്യുതകമ്പികൾ
അധികം അകലെയല്ലാതെ കുറച്ചു് കാട്ടുപോത്തുകൾ മേയുന്നുണ്ടായിരുന്നു. നമ്മുടെ കാടുകളിലൂടെ സഞ്ചരിക്കുമ്പോൾ മിക്കവാറും കാണാൻ സാധ്യതയുള്ള വലിയ മൃഗങ്ങളിലൊന്നാണ് കാട്ടുപോത്ത്. കൂട്ടത്തിൽ ഏറ്റവും അപകടകാരികൾ അവയാണെന്നാണ് പറയപ്പെടുന്നത്. കേരളം, തമിഴ്നാടുമായും കർണ്ണാടകവുമായും അതിർത്തി പങ്കിടുന്ന വലിയ കാടുകളായ മുതുമല, മുത്തങ്ങ, ബന്ദിപൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ റോഡിന്റെ വശങ്ങളിലായി ആനയെയും മാനിനെയും കാട്ടുപോത്തിനെയും മുടങ്ങാതെ കാണാൻ പറ്റാറുണ്ട്. ഗവിയിലെ ഈ കാട്ടുപോത്തുകളും മനുഷ്യപരിചയമില്ലാത്തവ അല്ല തന്നെ. ഒന്ന് മുഖമുയർത്തി നോക്കിയതിനുശേഷം ഞങ്ങളെ തീരെ ഗൗനിക്കാതെ അവ അലസം പുൽത്തീറ്റ തുടർന്നു.

കാട്ടുപോത്തുകൾ
ഒരു കുന്നിൻ മുകളിൽ നിന്നാൽ അങ്ങകലെ മറ്റൊരു കുന്നിന്റെ ചരുവിൽ ശബരിമലയും പൊന്നമ്പലമേടുമൊക്കെ കാണാനാവുമത്രെ. കാഴ്ചയുടെ ക്ഷീണംകൊണ്ടാണോ കോടയുടെ നേർത്ത ആവരണം ശുഭ്രതിരശ്ശീല പോലെ ഒഴുകി കളിച്ചുകൊണ്ടിരുന്നതിനാലാണോ എന്നറിയില്ല കാടും മലയും മഞ്ഞുമല്ലാതെ മറ്റൊന്നും വ്യക്തമായി കാണാൻ എനിക്കായില്ല.

കോടയുടെ കുളിരിൽ ചില മരങ്ങൾ
ട്രെക്കിങ്ങും അട്ടകടിയുമൊക്കെ കഴിഞ്ഞ് ഞങ്ങൾ തടാകകരയിലെത്തി. നേരത്തെ സൂചിപ്പിച്ച തടയണ കൂടാതെ ഈ തടാകത്തിന്റെ സൃഷ്ടിക്ക് കാരണമാവുന്ന മറ്റൊരു ചെറിയ ഡാം കൂടി ഗവിയുടെ ഉൾവനത്തിലുണ്ട്. അവിടെയ്ക്ക് സാധാരണക്കാർക്ക് പ്രവേശനമില്ല. വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേയ്ക്ക് വരുന്നവഴിയിൽ ഒരു പ്രത്യേക സ്ഥലത്തുനിന്നും തേക്കടിതടാകത്തിന്റെ ഒരു കരയിലേയ്ക്ക് ഒരു കിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂവെങ്കിലും ഗവിയിലെ ചെറിയ തടാകവും തേക്കടിയിലെ ബ്രഹ്മാണ്ടമായ റിസർവോയറും തമ്മിൽ ബന്ധമൊന്നുമില്ല.

ഗവിയിലെ തടാകം
തടാകത്തിലൂടെ ഒരു ബോട്ട് സവാരിക്ക് ഞങ്ങൾ തയ്യാറെടുത്തു. ഇവിടെ ഉള്ളതെല്ലാം തുഴവഞ്ചികളാണ്. ഗൈഡുകൾ തന്നെ ഞങ്ങളുടെ തുഴകാരുമായി. രണ്ട് ബോട്ടുകളിലായി ഞങ്ങൾ ജലസഞ്ചാരം ആരംഭിച്ചു. ഇടയ്ക്ക് വന്നുപോകുന്ന ചാറ്റൽ മഴ. കാടിന്റെ വർണോന്മാദം ഏറ്റെടുത്തു മയങ്ങുന്ന ഹരിതജലാശയം. കരയിൽ നിന്നും അകലുമ്പോൾ ഇരുവശത്ത്‌ നിന്നും വനവന്യത പതുക്കെ ആവരണം ചെയ്യുന്നതുപോലെ... വയനാട് പൂക്കോട് തടാകത്തിലൂടെ നടത്തിയ തുഴവള്ളയാത്ര ഓർത്തു അന്നേരം. പൂക്കോട് കുറച്ചുകൂടി ലളിതമായ തടാകവും ഇത്ര വന്യസാന്ദ്രമല്ലാത്ത പരിസരവുമാണ്.            

തടാകക്കരയിൽ ഏകാന്തമഗ്നനായിരിക്കുന്ന നീർക്കാക്ക
തടാകത്തിന്റെ ഉള്ളിലേയ്ക്ക്, വനാതിർത്തിയിലേയ്ക്ക് തുഴഞ്ഞുചെല്ലുമ്പോൾ ഒരു ഹൂങ്കാരശബ്ദം കേട്ടുതുടങ്ങി. മുഖ്യതടാകം വിട്ട് വഞ്ചി ഒരു ചെറിയ നദിപോലുള്ള ജലപാതയിലേയ്ക്ക് പ്രവേശിച്ചു. പെട്ടെന്ന്, അകലെയല്ലാതെ, വനപച്ചയുടെ നടുവിലായി ജലപതനശബ്ദത്തിന്റെ ഉറവിടമായ വെള്ളച്ചാട്ടം തെളിഞ്ഞുവന്നു. കാടിന്റെ നെറുകയിൽ നിന്നും ശരണാർത്ഥികൾക്ക് മുകളിലേയ്ക്ക് നിർമ്മലദായിനിയായി നിപതിക്കുന്ന സ്ഫടിക ജലഹർഷം. ചെറുതെങ്കിലും വനമദ്ധ്യത്തിലെ കന്യാശുദ്ധമായ ജലപാതം. ജലപാതത്തിനരുകിൽ ഞങ്ങൾ മാത്രം. വനസാന്ദ്രതയുടെ നിഗൂഡവിജനതയിൽ, അതിശുദ്ധമായ ഒരു വെള്ളച്ചാട്ടത്തിനു കീഴിൽ ഈയടുത്തൊന്നും ഇങ്ങിനെ നിന്നിട്ടില്ല. ഇതിനേക്കാൾ വലിയ വെള്ളച്ചാട്ടങ്ങൾ കണ്ടിരിക്കുന്നു, പക്ഷെ അവിടങ്ങളെല്ലാം ജനനിബിഡമായിരുന്നു. പ്രകൃതിവിലാസത്തിന്റെ മറ്റൊരു കാഴ്ച എന്നതിനപ്പുറം ഒരനുഭവമാകാൻ പരിസരത്തിന്റെ തിരക്കുകൾ അനുവദിച്ചിരുന്നില്ല.

ഗവിയിലെ വെള്ളച്ചാട്ടം
വളരെ വർഷങ്ങൾക്ക് മുൻപ് ബിരുദപഠനകാലത്ത് ഒരുകൂട്ടം കൂട്ടുകാരുമായി പാലരുവിയിലേയ്ക്ക് പോയി. അന്ന് പാലരുവി ഇന്നത്തെ പോലെ പ്രശസ്തമായിട്ടില്ല. ആര്യങ്കാവിൽ നിന്നും കാടിനുള്ളിലൂടെ ഒരു ചെറിയ നടപ്പാത മാത്രമേ പാലരുവിയിലേയ്ക്ക് ഉണ്ടായിരുന്നുള്ളൂ. കാട്ടുപാതയിലൂടെയുള്ള നടത്തയും അതിനുശേഷം കൂട്ടുകാരുമായി ഒരു പകൽ മുഴുവൻ തിമിർത്ത ആ ജലസ്നാനവും ഇന്നും അതികാല്പനികമായ ഒരോർമ്മയാണ്. അതേ പരിസരവും അതെ നിർമ്മലതയുമാണിവിടെയും. പക്ഷെ അന്നത്തെ കൗമാരത്തിന്റെ ആർദ്രവിചാരങ്ങൾ ഇന്നത്തെ മധ്യവയസ്സിന്റെ വിവശഗൃഹാതുരത മാത്രം...

യാത്രാസംഘത്തിലെ ഇളമുറക്കാർ ജലപാതത്തിന് കീഴിൽ
കാട്ടിലെ ഔഷധസസ്യങ്ങളുടെ സത്തയും ഉറവയുടെ ശുദ്ധതയുമായി പതഞ്ഞുവരുന്ന ഈ നീർപ്രവാഹം മനസ്സിനും ശരീരത്തിനും പാപമുക്തിയും ഉണർവ്വും നൽകും. സ്വപ്നസമാനമായ, അഭൗമമായ പരിസരം. കാടിന്റെ ഹരിതചാർത്തുകളും ജലപതനത്തിന്റെ ഹൂങ്കാരശബ്ദവും ഞങ്ങളും മാത്രം. പെട്ടെന്ന് ലോകത്തിന്റെ തികച്ചും അപരിചിതമായ ഏതോ മൂലയിൽ എത്തപ്പെട്ട പോലെ...

മടക്കം, അങ്ങേ മലഞ്ചെരുവിൽ മേയുന്ന ആനകളെയും കണ്ട്...
രണ്ടാം ദിവസത്തെ ഉച്ചഭക്ഷണ സമയംവരെ നിൽക്കാതെ ഞങ്ങൾ ഗവിയിൽ നിന്നും മടക്കയാത്ര ആരംഭിച്ചു, ആറുമണിക്ക് മുൻപ് തിരുവനന്തപുരത്ത് എത്തേണ്ട ആവശ്യമുണ്ടായിരുന്നു. കൂട്ടുകാരനും കുടുംബവും എതിർദിശയിലേയ്ക്ക്, കൊടൈകനാലിലേയ്ക്ക്, യാത്ര തുടർന്നു. നഗരത്തിന്റെ തിരക്കിൽ രാത്രിവൈകി ഒരു വിരുന്നുസൽക്കാരത്തിൽ പങ്കുകൊള്ളുമ്പോൾ, ആൾക്കൂട്ടത്തിനു നടുവിലും, ഞങ്ങൾ നാലുപേരും ഏറെക്കൂറെ നിശ്ശബ്ദരായിരുന്നു. വനമരശിഖങ്ങളിൽ നിന്നും മഞ്ഞും മഴയും പൊഴിച്ചുകൊണ്ട്, അപ്പോഴും ഞങ്ങളുടെയുള്ളിൽ ഒരു കാടുണ്ടായിരുന്നു...!

- അവസാനിച്ചു -

2013, നവംബർ 30, ശനിയാഴ്‌ച

അലാവുദ്ദീന്റെ അത്ഭുതലോകം - ആറ്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം, അഞ്ചാം ഭാഗം

യു. എ. ഇയിലെ വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഡിബ്ബയിലെ ബിദിയ. യു. എ. ഇയിലെ ഏറ്റവും പുരാതനമായ മുസ്ലിംപള്ളി ഇവിടെ സ്ഥിതിചെയ്യുന്നു. ഡിബ്ബ പട്ടണത്തിൽ നിന്നും കടൽത്തീരത്ത് കൂടി തെക്കോട്ടേയ്ക്ക് യാത്രചെയ്യുമ്പോൾ നിരത്തിന്റെ വശത്തായി തന്നെ കല്ലും മണ്ണും കൊണ്ട് നിർമ്മിച്ച ഈ ചെറിയ പള്ളി  കാണാം. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലായാണ് ഈ പള്ളി ഉണ്ടാക്കിയിരിക്കുക എന്നാണ് ഏകദേശ നിഗമനം.

അൽ ബിദിയ പള്ളി
മുന്നിലൂടെ റോഡ്‌ വരുന്നതിന് മുൻപ് പള്ളി കടൽത്തീരത്തായിരുന്നു. പള്ളിയുടെ പിറകിലായി ചെറിയൊരു കുന്നുമുണ്ട്. അതായത് കടലിനും കുന്നിനുമിടയ്ക്ക് വളരെ സുരക്ഷിതമായ സ്ഥാനത്താണ് പള്ളിയിരിക്കുന്നത്. പള്ളിയുടെ നിർമ്മാണകാലത്ത് ബിദിയ സജീവമായ ജനപഥമായിരുന്നിരിക്കണം. ആ ജനതതിയുടെ മത/സാംസ്കാരിക കേന്ദ്രമായ പള്ളി പ്രദേശത്തെ ഏറ്റവും സുരക്ഷിതമായ സ്ഥാനത്ത് വന്നതിൽ അത്ഭുതമില്ല.

അൽ ബിദിയ പള്ളി - മറ്റൊരു കാഴ്ച
പെരുന്നാൾ അവധിദിവസം കൂടിയായതിനാലാവും ഞങ്ങൾ എത്തുമ്പോൾ സഞ്ചാരികളുടെ വലിയ കൂട്ടങ്ങളെ അവിടെ കാണാനായി. ഫ്യുജൈറ പുരാവസ്തു വകുപ്പ് ഒരു പള്ളിയെന്നതിന് ഉപരിയായി സഞ്ചാരികളുടെ പ്രധാനപ്പെട്ട ഒരാകർഷണ കേന്ദ്രം എന്ന നിലയ്ക്കാണ് ഇവിടം സംരക്ഷിച്ചിരിക്കുന്നത് എന്നതിൽ തർക്കമില്ല. ചരിത്രത്തിന്റെ ശേഷപത്രങ്ങൾ അധികമില്ലാത്ത മരുഭൂമിയുടെ ഈ ഭാഗത്ത് ലഭ്യമായ ഇത്തരം ഒറ്റപ്പെട്ട പൈതൃകങ്ങൾ യു. എ. ഇ സർക്കാർ കരുതലോടെ സംരക്ഷിക്കുന്നു.

കുന്നിന് മുകളിലെ കോട്ട
പള്ളിക്ക് പിറകിലെ കുന്നിന് മുകളിൽ അധികം കേടുപാടൊന്നും സംഭവിക്കാതെ ഒരു കോട്ടയും നിരീക്ഷണഗോപുരങ്ങളും കാണാം. കോട്ടയിലേയ്ക്ക് കയറാൻ പടവുകളുണ്ട്. ദുബായ് നിവാസികളായ സഹയാത്രികർ മുകളിലേയ്ക്ക് കയറാൻ ബുദ്ധിമുട്ടിയില്ല, ഇതിനുമുൻപ് പലപ്പോഴും ഇവിടെ വന്നിട്ടുള്ളതിനാൽ. ഞങ്ങൾ നാലുപേരും പള്ളിയുടെ മുറ്റത്തുനിന്നും ആരംഭിക്കുന്ന പടവുകളിലൂടെ കുന്നിന് മുകളിലേയ്ക്ക് കയറി...

കോട്ട - മറ്റൊരു കാഴ്ച
ഈ കോട്ട, ഇവിടെ നിലവിലുണ്ടായിരുന്ന പുരാതന പട്ടണത്തിന്റെ സാംഗത്യം കൂടുതൽ വെളിപ്പെടുത്തും. ഏതൊരു പ്രാക്തന ജനതതിയുടെയും സാംസ്കാരിക ജീവിതത്തിന്റെ പ്രധാനപെട്ട പ്രതിരൂപങ്ങളാണ് അവരുടെ ആരാധാനാലയവും സംരക്ഷണക്കോട്ടയും. ഇപ്പോൾ ഈ പള്ളിയുടെ ചുറ്റും കാര്യമായ ആൾതാമസം ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും മുകളിൽ നിന്ന് നോക്കുമ്പോൾ കുന്നിനു പിറകിലായി നല്ല വിസ്താരത്തിൽ പരന്നുകിടക്കുന്ന ഈന്തപ്പനത്തോട്ടങ്ങൾ കാണാം. അതിനുമപ്പുറം ഹജാർ മലനിരയുടെ നീണ്ടുപോകുന്ന അടുക്കുകൾ.

കുന്നിനു പിറകിലെ ഈന്തപ്പനതോട്ടവും അതിനപ്പുറം ഹജാർ മലനിരയും
കുന്നുകയറി മുകളിലെത്തിയ ഞങ്ങൾ കോട്ടയുടെ അരമതിലിലിരുന്ന് ക്ഷീണമകറ്റി. ഈന്തപ്പനത്തോട്ടത്തെ തഴുകിവരുന്ന കാറ്റ് വിയർത്ത ശരീരത്തിൽ ആശ്വാസമായി. അലസം നടക്കുന്ന വിനോദസഞ്ചാരികളുടെ വസ്ത്രരീതിയിലെ വ്യത്യാസം ഒഴിച്ചാൽ, അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഇവിടം എങ്ങിനെയായിരുന്നോ അതുപോലെയൊക്കെ തന്നെയാണ് പരിസരം ഇപ്പോഴും. മരുഭൂമി, ഈന്തപ്പനകൾ, ഹജാർ മലനിര..., ഇതൊക്കെ എത്രയോ ശതകങ്ങളായി ഇവിടെ ഉള്ളതായിരിക്കും. മാറിവരുന്നത് മനുഷ്യനും അവന്റെ ജീവിതരീതികളും മാത്രം.

കോട്ടമതിലും അതിലെ നിരീക്ഷണ ജാലകങ്ങളും 
മുകളിൽ കോട്ടയിൽ നിന്നും താഴേയ്ക്ക് നോക്കുമ്പോൾ പള്ളിയുടെ രൂപം കുറച്ചുകൂടി വ്യക്തമായി മനസ്സിലാവും. വ്യത്യസ്ത ആകൃതിയിലുള്ള നാല് മകുടങ്ങൾ കാണാം. വളരെ ലളിതമായ മണൽനിർമ്മിതി. അറ്റകുറ്റപണികൾ നടത്തിട്ടുണ്ടെന്ന് സ്പഷ്ടം. അകലെയല്ലാത്ത ഭൂതകാലം വരെ സജീവമായി നിലനിന്ന ഒരു പള്ളിയാണിത്‌ (ഇപ്പോഴും പ്രാർത്ഥനയുണ്ടിവിടെ). ഇതിനെയും രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് സമകാലത്ത് ഉയർന്ന ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഷേക്ക്‌ സായെദ് ഗ്രാൻഡ്‌ മോസ്കിനെയും താരതമ്യം ചെയ്യുമ്പോൾ, ഈ രാജ്യം കുറഞ്ഞ കാലയളവിനിടയ്ക്ക് നടത്തിയ അഭൂതപൂർവ്വമായ ഭൗതികവളർച്ചയും ചിന്തയിൽ വരാതിരിക്കില്ല.   

അൽ ബിദിയ പള്ളി - മുകളിൽ നിന്നുള്ള കാഴ്ച 
യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ബിദിയയിൽ നിന്നും തീരദേശം വിട്ട് ഞങ്ങൾ ഉൾപ്രദേശങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ തുടങ്ങി. അധികദൂരം എത്തുന്നതിന് മുൻപുതന്നെ നിരത്ത് ഹജാർമലനിരകളുടെ ഉള്ളിലേയ്ക്ക് പ്രവേശിച്ചു. യാത്ര ഇതിനിടയ്ക്കെവിടെയോ ഉള്ള വാഡി വുറയ്യ (Wadi Wurayah) എന്ന മഴക്കാല നദീതടം കാണാനാണ്.

ഹജാർ മലനിരയ്ക്ക് ഇടയിലൂടെ...
ചുണ്ണാമ്പ് മലയ്ക്കിടയിലൂടെ വെട്ടിയുണ്ടാക്കിയിരിക്കുന്ന ചെറുതെങ്കിലും വൃത്തിയുള്ള നിരത്തുകൾ. ഇരുവശത്തും ഉയർന്നുപോകുന്ന തവിട്ട് നിറമുള്ള ശൈലമുഖങ്ങൾക്കിടയിലൂടെയുള്ള യാത്ര വ്യത്യസ്ഥമായ ഒരനുഭവം പ്രദാനം ചെയ്തു. എങ്കിലും കഴിഞ്ഞ ദിവസം ജബേൽ ഹഫീത് മലകയറിയിരുന്നതിനാൽ തികച്ചും പുതിയ ഭൂവിഭാഗത്തിലൂടെയുള്ള യാത്രയെന്ന് പറയാനാവില്ല തന്നെ.

വാഡി വുറയ്യയിലേയ്ക്ക്...
നേരത്തെ സൂചിപ്പിച്ചതുപോലെ ഈ മലകൾക്കിടയിലൂടെ, മഴക്കാലത്ത് ചാലുകീറി ഒഴുകുന്ന ജലപ്രവാഹമത്രേ വാഡികൾ. ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാഡിയാണ് വുറയ്യ. ഭൂപ്രതലത്തിൽ നിന്നും വളരെ താഴേയ്ക്ക് കുത്തനെ ചാലുകീറിയിരിക്കുന്ന ഈ നദീതടത്തിലൂടെ ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ ഇതിന്റെ പ്രഭവസ്ഥാനമായ നീരുറവയിലേയ്ക്കും അവിടെയുള്ള ചെറിയ ജലപാതത്തിലേയ്ക്കും തടാകത്തിലേയ്ക്കുമൊക്കെ പോകാം. എന്നാൽ ഉരുളൻകല്ലുകളിലൂടെ സാഹസികമായി കയറിയിറങ്ങിപോകുന്ന ഒരു ഫോർവീൽഡ്രൈവ് ഇതിന് അത്യാവശ്യമാണ്. അല്ലെങ്കിൽ മുകളിൽനിന്ന് ഈ നദീതടം കാണുകയെ നിവൃത്തിയുള്ളൂ.

വാഡി വുറയ്യ
മസാഫി, ഖോർഫക്കാൻ, ബിദിയ എന്ന സ്ഥലങ്ങളിലായി ഏതാണ്ട് മുപ്പത്തിയൊന്നായിരം ഏക്കർ പ്രദേശത്തെ സ്പർശിച്ചുകിടക്കുന്നു ഈ തണ്ണീർതടം. ജലസ്പർശം കൊണ്ട് തന്നെ ഹജാർ മലനിരകളുടെ മറ്റ് പ്രദേശങ്ങളിൽ കാണുന്നതിൽ നിന്നും കുറച്ചൂകൂടി വൈവിധ്യമുള്ള സസ്യജാലങ്ങളെ ഇവിടങ്ങളിൽ കാണാനാവുമത്രെ.

വാഡി വുറയ്യ - മറ്റൊരു കാഴ്ച
ഗാംഭീര്യത്തിലും വലിപ്പത്തിലും വർണ്ണഭേദത്തിലും താരതമ്യം സാധിക്കില്ലായിരിക്കുമെങ്കിലും വാഡി വുറയ്യയുടെ ഇപ്പോൾ വെള്ളമില്ലാത്ത തടത്തിലേയ്ക്ക് നോക്കി നിൽക്കുമ്പോൾ അമേരിക്കയിലെ ഗ്രാൻഡ്‌ കാന്യൻ ഓർമ്മയിൽ വന്നു. ഗ്രാൻഡ്‌ കാന്യൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പല സിനിമകളിലും (ഡാനി ബോയിലിന്റെ '127 അവേർസ്' തുടങ്ങിയവ) കണ്ടു പരിചയിച്ചതിന്റെ ഒരു മിനിയേച്ചർ രൂപം പോലെ തോന്നി ഇവിടം.

വാഡി വുറയ്യ പ്രദേശം - മറ്റൊരു കാഴ്ച
വാഡി വുറയ്യയുടെ പരിസരങ്ങളിൽ കുറച്ചുസമയം ചിലവഴിച്ചതിന് ശേഷം ആ മലമടക്കുകൾ വിട്ട് ഞങ്ങൾ വീണ്ടും തീരപ്രദേശത്തേയ്ക്ക്, ഖോർഫക്കാൻ ബീച്ചിലേയ്ക്ക് വന്നു. എല്ലാ അതിർത്തികളും ഫുജൈറ എമിറേറ്റിനാൽ ചുറ്റപ്പെട്ട ഷാർജയുടെ ഭാഗമാണ് ഖോർഫക്കാൻ. ഇത്തരത്തിൽ മുഖ്യഭാഗത്ത് നിന്നും വിട്ടുകിടക്കുന്ന രണ്ടു തുരുത്തുകൾ ഷാർജയുടെതായി യു. എ. യിയുടെ കിഴക്കൻതീരത്തുണ്ട്. അതിലൊന്നാണ് ഖോർഫക്കാൻ.

ഖോർഫക്കാൻ കടൽത്തീരം
മനോഹരമാണ് ഖോർഫക്കാൻ കടൽത്തീരം. ശുദ്ധമായ മണൽത്തീരവും അതുപോലെ ശുദ്ധമായ വലിയ തിരകളടിക്കാത്ത നീലജലാശയവും. അവധിദിവസമായതിനാൽ കടലിൽ കുളിക്കാനെത്തിയവരുടെ ബാഹുല്യം. കരയിൽ അലസമിരിക്കുന്നവരും അനവധി. എങ്കിലും തിക്കുംതിരക്കും ഉണ്ടെന്ന് പറയാനാവില്ല. യു. എ. യിയുടെ കിഴക്കൻ തീരങ്ങളിൽ ഇത്തരം കന്യാശുദ്ധമായ തീരങ്ങൾ അനവധി നെടുനീളത്തിൽ ഉള്ളതിനാൽ തന്നെയാവും അനിതസാധാരണമായ തിരക്ക് അനുഭവപ്പെടാത്തത്.               

ഖോർഫക്കാൻ കടൽത്തീരം - മറ്റൊരു കാഴ്ച
തീരത്തുനിന്നാൽ ഖോർഫക്കാൻ തുറമുഖം കാണാം. നേരത്തെ സൂചിപ്പിച്ചതു പോലെ ഹോർമുസ് കടലിടുക്ക് കടക്കാതെ യു. എ. യിലേയ്ക്ക് കപ്പലുകൾക്ക് അടുക്കാൻ പറ്റുന്ന തുറമുഖമാണ് ഖോർഫക്കാൻ. ഇന്ന് ഗൾഫ് മേഖലയിലെ വലിയ തുറമുഖങ്ങൾ പലതും ഹോർമുസ് കടലിടുക്ക് കടന്നുള്ള അറേബ്യൻ ഉൾക്കടലിലാണ് സ്ഥിതിചെയ്യുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സുഖകരമല്ലാത്ത രാഷ്ട്രീയബന്ധങ്ങൾ ഹോർമുസ് കടലിടുക്കിനെ പ്രതി ഗൾഫ് പ്രദേശത്തെ എക്കാലത്തും അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്തെങ്കിലും കാരണത്താൽ ഹോർമുസ് പ്രശ്നമേഖലയായാൽ ഖോർഫക്കാൻ പോലെ കിഴക്കൻതീരത്തുള്ള തുറമുഖങ്ങൾ അമിതപ്രാധാന്യം നേടും എന്നതിന് തർക്കമില്ല.

ഖോർഫക്കാൻ തുറമുഖം
ഖോർഫക്കാൻ കടൽത്തീരത്തിന്റെ നേരെ എതിർഭാഗത്തായി ഒരു കുന്നും അതിനു മുകളിൽ ചില വലിയ കെട്ടിടനിർമ്മിതികളും കാണാം. ഷാർജയുടെ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ്‌ അൽ ഖസിമിയുടെ ഒരു കൊട്ടാരമത്രേ അത്. 1972 മുതൽ ഷെയ്ഖ് മുഹമ്മദ്‌ അൽ ഖസിമിയാണ് ഷാർജ ഭരിക്കുന്നത്. നിലവിൽ ഏറ്റവും ആധുനികമെന്ന് കരുതപ്പെടുന്ന ലോകവീക്ഷണം പുലർത്തുന്ന ദുബായിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണെങ്കിലും, ഇസ്ലാമിക നിയമങ്ങളും മൂല്യങ്ങളും കുറച്ചുകൂടി ശക്തമായി ആചരിക്കുന്ന എമിറേറ്റത്രേ ഷാർജ.

ഖോർഫക്കാൻ ബീച്ചിന് എതിർഭാഗത്തായി കാണുന്ന ഈ കുന്നിൻമുകളിലാണ് ഷാർജാ ഷെയ്ഖിന്റെ ഒരു കൊട്ടാരം 
ഖോർഫക്കാനിൽ നിന്നും ഫുജൈറ പട്ടണത്തിലെത്തി, അല്പം വൈകിയാണെങ്കിലും, ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും തെക്കോട്ടേയ്ക്ക്, യു. എ. യുടെ തെക്കുകിഴക്കൻ അതിർത്തിയായ കൽബയിലേയ്ക്കു യാത്രതിരിച്ചു. കൽബ കഴിഞ്ഞാൽ ഒമാനായി. ഇവിടുന്ന് എഴുപത്തിയഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഒമാനിലെ പ്രമുഖപട്ടണമായ സൊഹാറിലെത്താം.

കൽബയിലെ കായലും കണ്ടൽകാടും
കൽബയാണ് കിഴക്കൻ തീരത്ത് ഷാർജയുടെ അധീനതയിലുള്ള മറ്റൊരു പ്രദേശം. അൽ സാബി എന്ന ഗോത്രത്തിന് പ്രാമുഖ്യമുള്ള കൽബ പ്രദേശം ഒരുപാടുകാലം ഒരു സ്വതന്ത്രദേശമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ കുറച്ചുകാലം ഇവിടം പറങ്കികളുടെ അധീനതയിലുമായിരുന്നു. 1952 - ലാണ് കൽബ ഷാർജയുടെ ഭാഗമായി മാറുന്നത്.

കൽബയിലെ കണ്ടൽകാടിനപ്പുറം പള്ളിയും അതിനുമപ്പുറം ഹജാർ മലനിരകളും
അഴിമുഖവും കായലും കണ്ടൽകാടുമാണ് കൽബയുടെ പ്രത്യേകത. അറേബ്യൻ പ്രദേശത്തെ ഏറ്റവും പഴയ കണ്ടൽകാടുകളിലൊന്നാണ് കൽബയിലേത്. വംശനാശഭീഷണി നേരിടുന്ന ചില സസ്യങ്ങളും ഏതാനും അപൂർവ്വയിനം പക്ഷികളും (White Collared Kingfisher, Sykes's Warbler) ഈ കണ്ടൽപ്രദേശത്തിന്റെ പ്രത്യേകതയത്രേ.

കൽബയിലെ കായലിൽ നങ്കൂരമിട്ട ഒരു ബോട്ട്
കൈവഴികളായി പിരിഞ്ഞ് പല ഭാഗത്തേയ്ക്ക് പടർന്നുകിടക്കുന്ന കായലിന്റെ ഒരു ഭാഗം ഒമാനുമായുള്ള അതിർത്തിക്കപ്പുറത്തേയ്ക്കും പോകുന്നു. സ്വാഭാവിക നീർതടത്തിന്റെ തീരത്തൊക്കെയും കണ്ടൽകാട് സാമാന്യം സാന്ദ്രമായി തന്നെ വളർന്നുനിൽക്കുന്നു.

കൽബയിലെ കായൽത്തീരം - മറ്റൊരു കാഴ്ച
കായലിന്റെ ഒരു ഭാഗം സന്ദർശകരെ ആകർഷിക്കതക്ക വിധത്തിൽ ചെറുകിട ജലകേളികൾക്കും മറ്റുമായുള്ള സ്ഥലമായി മാറ്റിയെടുത്തിട്ടുണ്ട്. പെഡൽബോട്ടുകൾ തുടങ്ങിയ വിനോദോപാധികൾ ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. അവധിദിനമായിട്ടു പോലും പക്ഷെ ആളുകൾ തീരെക്കുറവ്.

കായലിൽ ഒരു ബോട്ടുസവാരി
യു. എ. യിയുടെ കീഴക്കൻ തീരത്തെ അവസാന സന്ദർശനസ്ഥലമായ കൽബയിലെ കായൽക്കരയിൽ കുറച്ചുസമയം ചിലവഴിച്ചതിന് ശേഷം ഞങ്ങൾ ദുബായിലേയ്ക്കുള്ള മടക്കയാത്ര ആരംഭിച്ചു. പ്രധാനപാതയിലേയ്ക്ക് കടക്കുമ്പോൾ തന്നെ അകലെ ഭീമാകാരമായി ഉയർന്നുനിൽക്കുന്ന ഹജാർ മലനിരകൾ കാണാം. അത് കടന്നുവേണം അറേബ്യൻ മുനമ്പിന്റെ മറുതീരത്തെത്താൻ.

കൽബയിൽ നിന്നും ഷാർജ / ദുബായ് ഭാഗത്തേയ്ക്കുള്ള പ്രധാനപാത
പിന്നിൽ കാണുന്ന ഹജാർ മലനിരകൾ കടന്നുവേണം അവിടേയ്ക്കെത്താൻ
കൽബയിൽ നിന്നും ദുബായ് / ഷാർജ ഭാഗത്തേയ്ക്കുള്ള യാത്ര ഇങ്ങോട്ട് വന്നതുപോലെ തന്നെ ഹജാർ മലനിരകൾക്ക് കുറുകനെയാണ്. ഈ വഴിക്കാണ് പ്രശസ്തമായ വാഡി അൽ ഹെലോ തുരങ്കം. ഏതാണ്ട് ഒന്നര കിലോമീറ്ററിലധികം നീളമുള്ള തുരങ്കം അപൂർവ്വമായ കാഴ്ചതന്നെ. സായാഹ്നത്തിന്റെ അവസാന നേരത്താണ് ഞങ്ങൾ അവിടെ എത്തിയത്. ഞങ്ങൾ അവിടെ ഇറങ്ങി കുറച്ചുസമയം മലനിരകളിൽ പോക്കുവെയിൽ വീഴുന്നതും നോക്കി നിന്നു.

വാഡി അൽ ഹെലോ തുരങ്കം
ഈ യു. എ. യി യാത്രയിൽ പരാമർശയോഗ്യമായി കാണുന്ന അവസാന സ്ഥലമാണ് വാഡി അൽ ഹെലോ. തുരങ്കം കടന്ന് ഹജാർ മലനിരകളെ പിന്നിലാക്കി ഞങ്ങൾ ദുബായ് ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങകലെ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുന്നതിന്റെ കുങ്കുമപകർച്ച...

യു. എ. യിലെ സൂര്യാസ്തമയം 
ഈ യാത്രയിലെ ഞങ്ങളുടെ അവസാന രാത്രിയാണ് കടന്നുവരുന്നത്. നാളെ മടക്കയാത്രയാണ്. ഒരു സന്ദർശനത്തിന് ശേഷവും ഒരിക്കൽകൂടി അതേ സ്ഥലത്തേയ്ക്ക് മടങ്ങിവരണം എന്ന ആഗ്രഹം കരുതാറില്ല. കാരണങ്ങൾ പലതാണ്. പ്രധാനമായും ജീവിതം ആകസ്മികതകളുടെ തുടർച്ചമാത്രമാണ് എന്ന മനസ്സിലാക്കലാണ്. അത്തരം ആകസ്മികതകളാണ് ജീവിതായനത്തെ രസകരവും സഹനീയവുമാക്കി തീർക്കുന്നത്. അതിന് വിനയാന്വതയോടെ നിന്നുകൊടുക്കുക...!

- അവസാനിച്ചു -

2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

അലാവുദ്ദീന്റെ അത്ഭുതലോകം - അഞ്ച്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം 

പ്രഭാപൂരിതമായ അവസ്ഥകൾക്ക് പലപ്പോഴും ഒരു മറുപുറം ഉണ്ടാവും. ഗൾഫ് പട്ടണങ്ങളുടെ ഓരങ്ങളിലായി അത്രയൊന്നും തിളക്കമില്ലാത്ത സ്ഥലങ്ങളും ജീവിതങ്ങളും കാണാനാവും. ദുബായ് പട്ടണം വിട്ട് സഞ്ചരിച്ച് തുടങ്ങുമ്പോൾ റോഡരികിൽ പകിട്ടൊന്നുമില്ലാത്ത കടകളും മറ്റും പ്രത്യക്ഷപ്പെടാൻ തുടങ്ങും. അവയൊക്കെ ബുർജ് ഖലിഫയുടെയോ പാം ജുമൈറയുടെയോ നിഴലുപോലും വീഴാത്ത പ്രദേശങ്ങളാണ്. ഇത്തരം സാമൂഹ്യതലങ്ങളെ വളരെ കാല്പനികമായി സമീപിക്കുന്ന ഒരു പൊതുബോധം മലയാളഭാവുകത്വത്തിൽ നിലനിൽക്കുന്നുണ്ടെന്ന് തോന്നും. 'ആടുജീവിത'ത്തിന് ലഭിച്ച അഭൂതപൂർവ്വമായ സ്വീകാര്യത ഇതിന് തെളിവുതരും, പണ്ട് 'ഓടയിൽനിന്നി'ന് ലഭിച്ചപോലെ...

ദുബായ് പട്ടണം വിട്ട് സഞ്ചരിച്ച് തുടങ്ങുമ്പോൾ റോഡരികിൽ പകിട്ടൊന്നുമില്ലാത്ത കടകളും മറ്റും കാണാൻ തുടങ്ങും
ഞങ്ങൾ കിഴക്കൻ പ്രദേശങ്ങളിലേയ്ക്കുള്ള യാത്രയിലായിരുന്നു. യു. എ. യിയുടെ വടക്കുകിഴക്ക് അറ്റം ഫുജൈറ എമിറേറ്റിൽപ്പെട്ട ഡിബ്ബ എന്ന സ്ഥലമാണ്. അതിനപ്പുറം ഒമാന്റെ ഭാഗമായ മുസന്റമാണ്. മുഖ്യ ഒമാനിൽ നിന്നും വിട്ടുമാറികിടക്കുന്ന ഒരു പ്രദേശമാണ് മുസന്റം. ഒമാനും മുസന്റത്തിനും ഇടയിലായാണ് യു. എ. യിയുടെ കിഴക്കൻ എമിറേറ്റുകൾ സ്ഥിതിചെയ്യുന്നത്. രാഷ്ട്രീയമായി നോക്കുമ്പോൾ മുസന്റം ഗൾഫ് മേഖലയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് - ഇവിടെയാണ്‌ ഹോർമുസ് കടലിടുക്ക്. മറുഭാഗത്ത് ഇറാനും ഇപ്പുറത്ത് മുസന്റവും. ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഇറാഖ് തുടങ്ങിയ, മേഖലയിലെ പല പ്രമുഖ സ്ഥലങ്ങളിലേയ്ക്കും കപ്പലുകൾള്ള ഏക പ്രവേശനകവാടമാണ് ഹോർമുസ് കടലിടുക്ക്.

കിഴക്കൻ എമിറേറ്റുകളിലേയ്ക്കുള്ള പാത
ഗൾഫിലുള്ളവർക്ക് 'മസാഫി' എന്ന പേരിലുള്ള കുപ്പിവെള്ളം സുപരിചിതമാണ്. ഇവിടങ്ങളിലെ  ഏത് പീടികയിലും അത് ലഭ്യമാണ്. പക്ഷേ മസാഫി എന്നത് ഒരു സ്ഥലമാണെന്ന കാര്യം യു. എ. യിക്ക് പുറത്തുള്ള അധികംപേർക്ക് അറിയാമെന്ന് തോന്നുന്നില്ല. ദുബായ്, ഷാർജ ഭാഗത്ത് നിന്നും കിഴക്കൻ എമിറേറ്റുകളിലേയ്ക്ക് യാത്രചെയ്യുമ്പോൾ മദ്ധ്യത്തിലായുള്ള ഒരിടത്താവളമാണ് മസാഫി പ്രദേശം.

'മസാഫി' കുപ്പിവെള്ളം പ്ലാന്റ് 
റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലായി കിടക്കുന്ന മസാഫി എല്ലാക്കാലത്തും യാത്രികരുടെ ഒരു വിശ്രമതാവളമായിരുന്നു. നീരുറവകളുള്ളതുകൊണ്ടുതന്നെ, വടക്കുകിഴക്കൻ ഗൾഫ് പെനിൻസുലയിലേയ്ക്കുള്ള യാത്രയിൽ,  ഇന്നത്തെ വലിയ പാതകൾ വരുന്നതിനു മുൻപ്, ഒട്ടകങ്ങൾക്കും വാഹനങ്ങൾക്കുമൊക്കെ ഇടത്താവളമൊരുക്കിയിരുന്ന പ്രദേശമാണ് മസാഫി. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമെന്ന നിലയ്ക്കാണല്ലോ ഈ ആധുനിക ജല സംസ്കരണ/വിതരണ സ്ഥാപനത്തെയും കാണാനാവുക. എന്നാൽ അത് മാത്രമല്ല മസാഫിയുടെ പ്രത്യേകത - ഇവിടുത്തെ വഴിയോര പഴം, പച്ചക്കറി ചന്തയും പ്രശസ്തമാണ്.

മസാഫിയിലെ വഴിയോര ചന്ത 
ഇതുവഴി കടന്നുപോകുന്നവരാരും ഈ വാണിഭതെരുവിൽ വണ്ടി നിർത്താതിരിക്കുന്നില്ല. സമീപപ്രദേശങ്ങളിലെ തോട്ടങ്ങളിൽ നിന്നും വരുന്ന പച്ചകറികളും പഴങ്ങളും മാത്രമല്ല പലവിധ അലങ്കാരസസ്യങ്ങളുടെ നേഴ്സറികളും ഇവിടെ കാണുകയുണ്ടായി. ഞങ്ങളും ഇറങ്ങി. ഒപ്പമുണ്ടായിരുന്ന ദുബായ് നിവാസികളായ ബന്ധുക്കൾ പഴങ്ങളും പച്ചക്കറികളും മാത്രമല്ല ഫ്ലാറ്റിലേയ്ക്ക് ആവശ്യമായതും സമ്മാനങ്ങൾ നൽകാനുള്ളതുമായ കുറേ ചെടികളും വാങ്ങി വണ്ടികളുടെ ബൂട്ടുകളിൽ നിറച്ചു.

മസാഫി ചന്ത - മറ്റൊരു കാഴ്ച
മസാഫിയിൽ നിന്നും ഡിബ്ബയിലേയ്ക്ക് യാത്ര തുടർന്നു. ഇനിയുള്ള സഞ്ചാരം മുഴുവൻ, ഗൾഫ്‌ മേഖലയിലെ വ്യതിരക്തമായ ഒരു ഭൂപ്രദേശത്തുകൂടിയാണ്. ഈ വ്യത്യസ്ഥതയ്ക്ക് നിദാനം ഹജാർ മലനിരകളാണ്‌. പച്ചമലകളുടെ വൈവിധ്യഭാവങ്ങൾ പരിചിതമായ മലയാളിക്ക് ഈ കൽമലകൾ തികച്ചും പുതിയ കാഴ്ചാനുഭവമാണ് നൽകുക. പീതനിമ്നോന്നമായ മലനിരകൾ നീലാകാശത്തിന് താഴെ വിശാലമായ ക്യാൻവാസിൽ വരയപ്പെട്ട, വാഹനം ഓടുന്നതിനനുസരിച്ച് വിവിധരൂപങ്ങൾ ആവാഹിക്കുന്ന, അപൂർവ്വചിത്രം പോലെ കാണാം.

ഹജാർ മലയുടെ ഭാഗം
അറേബ്യൻ പെനിൻസുലയുടെ വടക്കൻ അറ്റമായ മുസന്റം മുതൽ യു. എ. യിയുടെ ഈ ഭാഗത്തുകൂടി കടന്ന് ഒമാന്റെ കിഴക്കൻ മുനമ്പുവരെ നീണ്ടു കിടക്കുന്ന ചുണ്ണാമ്പുകൽ മലനിരയാണ് ഹജാർ. മഴകൾക്ക് ശേഷം ഉണ്ടായിവരുന്ന വാഡി എന്ന പേരിലറിയപ്പെടുന്ന നദികൾ ഈ മലകളുടെ പ്രത്യേകതയാണ്. പ്രശസ്തമായ ഒരുപാട് വാഡികൾ ഹജാർ മലനിരകളെ സമ്പുഷ്ടമാക്കുന്നു.

ഹജാർ മലനിര - മറ്റൊരു കാഴ്ച
സസ്യ, പക്ഷി, മൃഗാദികളുടെ വലിയ വൈവിധ്യങ്ങൾ സാധാരണ നിലയ്ക്ക് ദൃശ്യമല്ലാത്ത അറേബ്യൻ മരുഭൂമിക്ക് വ്യത്യസ്തമായി ഉദാഹരിക്കാനാവുന്ന ഒരു ഭൂപ്രദേശം കൂടിയാണ് ഈ മലനിര. അനേകം വർഗ്ഗങ്ങളിൽപ്പെട്ട ജീവജാലങ്ങളുടെ ആവാസസ്ഥലമാണെങ്കിലും അറേബ്യൻ വരയാടുകളെ (Arabian Tahr) കുറിച്ച് പറയാൻ നമുക്ക് താല്പര്യം കൂടുതലുണ്ടാവും, ഇരവികുളത്തെയും അഗസ്ത്യകൂടത്തിലെയും നമ്മുടെ സ്വന്തം നീലഗിരി വരയാടുകളെ (Nilgiri Tahr) കുറിച്ച് ഓർക്കുമ്പോൾ. ഒരുകാലത്ത് അറേബ്യൻ മലനിരകളിൽ വിഹരിച്ചിരുന്ന അറേബ്യൻ പുള്ളിപുലികൾക്ക് (Arabian Leopard) വന്യതയിൽ വംശനാശം സംഭവിച്ചുകഴിഞ്ഞു എന്നാണ് അനുമാനിക്കുന്നത്. എന്നാൽ മുസന്റം മേഖലയിലെ ഹജാർ മലനിരകളിൽ എതാനുമെണ്ണത്തെ ഈയടുത്ത് വീണ്ടും കണ്ടതായി ഒമാൻ സർക്കാർ അവകാശപ്പെടുന്നുണ്ട്.

ഹജാർ മലനിര - മറ്റൊരു ഭാഗം 
ഡിബ്ബയിലെത്തുമ്പോൾ അറേബ്യൻ പെനിൻസുലയുടെ കിഴക്കൻ തീരത്തേയ്ക്ക് കടക്കുകയാണ് നമ്മൾ. ഈ കടൽത്തീരം പേർഷ്യൻ ഉൾക്കടലിന്റെ ഭാഗമല്ല. ഹോർമുസ് കടലിടുക്കിനിപ്പുറം, അറബിക്കടലിലേയ്ക്ക്‌ തുറക്കുന്ന വിശാലവാതായനമാണിവിടം. അധികം ആൾത്തിരക്കില്ലാത്ത ഡിബ്ബയിലേയ്ക്കു പ്രവേശിക്കുമ്പോൾ എതിരേൽക്കുന്നത് നിരത്തോരത്ത് കാണുന്ന ചില ശില്പനിർമ്മിതികളാണ്.

ഡിബ്ബയുടെ നിരത്തോരങ്ങളിൽ ഇത്തരം ശില്പങ്ങൾ കാണാം
ഫുജൈറ എമിറേറ്റിന്റെ ഭാഗമാണ് ഡിബ്ബ. ഫുജൈറ രണ്ടായിട്ട് ചിതറിയാണ് കിടക്കുന്നത് - ഡിബ്ബ ഭാഗവും ഫുജൈറ ഭാഗവും. ഇതിന് രണ്ടിനും ഇടയിലായി ഷാർജ എമിറേറ്റിൽപ്പെടുന്ന ഖോർഫക്കാൻ സ്ഥിതിചെയ്യുന്നു. ഡിബ്ബയുടെ തീരത്തേയ്ക്ക് കടന്നതിനു ശേഷം തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ അപൂർവ്വമായ ഒരു കാഴ്ചാവിസ്മയത്തിലേയ്ക്ക് നമ്മൾ കണ്ണുതുറക്കുന്നു. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് ഉയർന്നുപോകുന്ന ഹജാർ മലനിരകളും. അതിനിടയിലൂടെ സ്വപ്നാടനത്തിലെന്നോണം ഒഴുകിനീങ്ങുന്ന വാഹനങ്ങൾ. അറേബ്യൻ ഭൂപ്രദേശത്ത് ലഭിക്കാനാവുന്ന അസുലഭമായ ഒരു കാഴ്ചാനുഭവം തന്നെയാണത്.

തീരത്തുകൂടിയുള്ള യാത്ര
ഇതേ ഭൂപ്രകൃതിയാണ് ഒമാനിലും (നേരിട്ട് കണ്ടിട്ടില്ല). ഇതേ മലനിരകൾ തന്നെയാണ് അവിടേയ്ക്കും നീളുന്നത്. കടലിനും മലയ്ക്കുമിടയിലൂടെയുള്ള നിരത്തിലൂടെ സഞ്ചരിക്കുമ്പോൾ എൻ. ടി. ബാലചന്ദ്രൻ എന്ന എഴുത്തുകാരനേയും അദ്ദേഹത്തിന്റെ 'വിസ്കി' എന്ന ചെറുനോവലിനേയും ഓർത്തു ('ചിലമ്പ്' എന്ന അദ്ദേഹത്തിന്റെ നോവലിനേയും അതിനെ അധികരിച്ച് ഭരതൻ ചെയ്ത സിനിമയേയും കൂടുതൽ ആളുകൾ ഓർക്കുന്നുണ്ടാവും). ഒമാന്റെ പശ്ചാത്തലത്തിലുള്ള ആ കഥയിൽ, കൗമാരകാലത്തെ വായനയുടെ ഓർമ്മയിൽ നിന്നും മായാതെ കിടക്കുന്ന ഒരു കാർയാത്രയുടെ വിവരണമുണ്ട്. മലഞ്ചരുവിലൂടെയുള്ള യാത്ര. എയർകണ്ടിഷൻ ചെയ്ത മെഴ്സിഡസ്, റോഡിലേയ്ക്ക് വീഴുന്ന മലയുടെ നിഴൽ, കാറിനുള്ളിലെ തണുപ്പിലിരുന്ന് കാണുമ്പോൾ വെയിൽ നിലാവുപോലെ പരക്കുന്നു. ഞാനുമിപ്പോൾ ആ യാത്ര ചെയ്യുകയാണ്, കാർ മെഴ്സിഡസ് അല്ലെങ്കിലും.

കടലിന്റേയും മലയുടേയും നിഴൽവീണ പാത
ഒരു റോഡിന് പോകാനുള്ള അകലം വിട്ട് കടലിന് സമാന്തരമായാണ്‌ മലയും നീളുന്നത്. എന്നാൽ ചിലയിടങ്ങളിൽ മല കടലിലേയ്ക്ക് ഇറങ്ങിനിൽക്കുന്നു. അതോ ഏതോ പ്രണയകാലത്ത് കടൽ കരയെ കരവലയത്തിലാക്കിയതോ...! അങ്ങിനെ കടലിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന ഒരു പാറക്കുന്നിന്റെ തുരുത്താണ് സ്നൂപ്പി ദ്വീപ്. കാർട്ടൂണ്‍ കഥാപാത്രമായ സ്നൂപ്പിയുടെ ആകൃതിയുള്ളതിനാലത്രേ ഈ പേര് ലഭിച്ചത്.

സ്നൂപ്പി ദ്വീപ്
ഇതിനടുത്തായി കടൽത്തീരത്ത് ഏതാനും ചില ഹോട്ടലുകളുണ്ട്. ഇവിടെനിന്നും സ്നൂപ്പി ദ്വീപിലേയ്ക്ക് പോകാൻ തുഴവഞ്ചികളും മുങ്ങലുപകരണങ്ങളും മറ്റും വടയക്യ്ക്ക് ലഭിക്കുമത്രേ. ദ്വീപിന് ചുറ്റോടുമുള്ള കടലാഴങ്ങൾ വളരെ വൈവിധ്യമാർന്ന ജലജീവിതങ്ങളുടെ കേന്ദ്രംകൂടിയത്രേ. ഖോർഫക്കാൻ പോലെ അടുത്തുകിടക്കുന്ന തുറമുഖങ്ങളിൽ നിന്നുള്ള ജലമാലിന്യങ്ങളെ കുറിച്ച് ചിലയിടങ്ങളിൽ നിന്നും പരിസ്ഥിതിസംബന്ധമായ വിചാരങ്ങൾ ഈയടുത്തായി ഉയരുന്നുമുണ്ട്.

സ്നൂപ്പി ദ്വീപ് - മറ്റൊരു കാഴ്ച
കടലിലൂടെ വഞ്ചിതുഴയൽ, ഡൈവിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കുള്ള ധൈര്യമോ സന്നാഹമോ ഒരിക്കലും കരുതാറില്ല. അതുകൊണ്ട് ആവഴിക്ക് ആലോചിക്കാതെ, ദൂരെനിന്ന് സ്നൂപ്പി ദ്വീപ് കണ്ട്, അതിറങ്ങിപ്പോകുന്ന നീലജലാശയത്തിലെ കടൽപ്രകൃതിയെ വിഭാവനചെയ്ത് ഞങ്ങൾ തെക്കോട്ടെയ്ക്ക് യാത്ര തുടർന്നു...

- തുടരും -