2016, നവംബർ 15, ചൊവ്വാഴ്ച

ആൽപൈൻ കലൈഡെസ്കോപ് - പന്ത്രണ്ട്

മിലാനിലെ ഓരോ ഇടവഴിയിലും, നിരത്തിലേയ്ക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന ഓരോ ചായപ്പീടികയിലും, ഞാൻ പരിചയമുള്ള ഒരാളെ തിരഞ്ഞുകൊണ്ടിരിന്നു - ഉംബേർത്തോ എക്കോയെ (Umberto Eco). (ഞങ്ങൾ ഈ മിലാൻ യാത്ര നടത്തുന്ന 2015 ജൂൺ മാസത്തിൽ അദ്ദേഹം മരിച്ചിരുന്നില്ല. അത് സംഭവിക്കുന്നത് 2016 ഫെബ്രുവരിയിലാണ്.) അദ്ദേഹം പാർക്കുന്ന പട്ടണം എന്ന നിലയിലാണ് മിലാൻ എന്റെ ബോധത്തിലേക്ക് ആദ്യം കടന്നുവരുന്നത്. യൂറോപ്യൻ മദ്ധ്യകാലത്തിന്റെ ചരിത്രത്തിലേയ്ക്ക്, ജീവിതങ്ങളിലേയ്ക്ക് അദമ്യമായി ആവേശിപ്പിച്ചത് എക്കോയാണ്. മദ്ധ്യകാലത്തിന്റെ വാസ്തുപരിസരങ്ങൾ ഇന്നും പേറുന്ന അനേകം ഇറ്റാലിയൻ പട്ടണങ്ങളിൽ ഒന്നിൽ ജീവിക്കുന്ന അദ്ദേഹം ആ കാലഘട്ടത്തിന്റെ ആരാധകനും ആവിഷ്‌കാരകനും ആയതിൽ ആശ്ചര്യം തോന്നേണ്ടതില്ല. മിലാനിലൂടെ നടക്കുമ്പോൾ എക്കോയെ കാണാനാവും എന്നുതന്നെ ഞാൻ കരുതി. വഴിയോരത്തെ കഫേകളിൽ പൈപ്പും പുകച്ചിരിക്കുന്ന യൂറോപ്പിലെ സാഹിത്യകാരന്മാരുടെയും ബുദ്ധിജീവികളുടെയും ബ്ളാക്ക് ആൻഡ് വൈറ്റ് കാഴ്ച എങ്ങനെയോ മനസ്സിൽ പതിഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യമുഖരിതമായ ഈ നിരത്തുകളിലെവിടെയെങ്കിലും വച്ച് ഉംബേർത്തോ എക്കോ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടും എന്നുതന്നെ പ്രതീക്ഷിച്ചു...

മിലാനിലെ ഒരു കവല
സ്‌ഫോർസ കോട്ടസൗധത്തിന്റെ ഒരു ഭാഗത്ത് നിന്നും  ഇറങ്ങിച്ചെല്ലുന്നത് പാർക്കോ സെംപിയോനെ എന്ന വിശാലമായ ഉദ്യാനത്തിലേയ്ക്കാണെങ്കിൽ മറുഭാഗത്തെ കവാടം ഒരു ജലധാരയിലേക്കാണ് തുറക്കുന്നത്. മിലാന്റെ ചരിത്രസ്പർശമുള്ള പട്ടണഭാഗങ്ങൾ ഇതിനു മുന്നിൽ നിന്നും ആരംഭിക്കുന്ന അനേകം നിരത്തുകളിലായി ചിതറിക്കിടക്കുന്നു. കുറച്ച് ആയാസപ്പെടുമെങ്കിലും എല്ലാം നടന്നുപോകാവുന്ന ദൂരവൃത്തത്തിനുള്ളിൽ തന്നെയാണ്.

വട്ടാകാരത്തിലുള്ള ഈ ജലധാരയുടെ പരിസരത്ത് നിൽക്കുമ്പോൾ ഗംഭീരമായ നഗരനിർമ്മിതിയുടെ സമ്പുഷ്ടത തെളിഞ്ഞുവരും. കെട്ടിടങ്ങളൊക്കെയും പുരാതനകാലത്ത് നിർമ്മിച്ചവയായിക്കൊള്ളണമെന്നില്ല. എങ്കിലും ഇവിടെ നിലനിൽക്കുന്ന ചരിത്രനിർമ്മിതിയുടെ ലാവണ്യത്തിന് യാതൊരു കോട്ടവും തട്ടാതെ, അവയ്ക്ക് അനുബന്ധമെന്ന നിലയ്ക്ക്, ലയിച്ചുചേർന്നിരിക്കുന്നു ഈ പുതിയകാലത്തെ കെട്ടിടങ്ങളും. പൗരാണികത പ്രദാനംചെയ്യുന്ന പൊതുവായ വാസ്തുലാവണ്യത്തിൽ നിന്നും വിഘടിച്ചുനിൽക്കുന്ന ഒരു നിർമ്മിതിയും ഈ പരിസരത്ത് കാണാനാവില്ല.

സ്‌ഫോർസ കോട്ടസൗധ മുറ്റത്തെ ജലധാര
ജലധാരയുടെ പരിസരത്തു നിന്നും പ്രശസ്തമായ മിലാൻ കത്തീഡ്രലിലേയ്ക്കുള്ള നടപ്പാതയിലേയ്ക്ക് കയറുമ്പോൾ ഇരുഭാഗത്തും ലോകരാജ്യങ്ങളുടെ കൊടികൾ തൂക്കിയ തൂണുകൾ നിരന്നുനിൽക്കുന്നത് കാണാം. മിലാൻ എന്താണ് എന്നതിന്റെ സൂചകമാണത്. റോം, ഇറ്റലിയുടെ രാഷ്ട്രീയ തലസ്ഥാനമാണെങ്കിൽ മിലാൻ, ഇറ്റലിയുടെ വാണിജ്യ തലസ്ഥാനമാണ്, ഇന്ത്യയ്ക്ക് മുംബൈ എന്നതുപോലെ. ഇറ്റലിയുടെ തന്നെ ഒരുപാട് വ്യവസായസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് മിലാനിലും പരിസരങ്ങളിലുമായാണ്. വർഷത്തിന്റെ പല സമയങ്ങളിലും ഏതെങ്കിലുമൊക്കെ ലോകോത്തരമായ ഉല്പന്നങ്ങളുടെ പ്രദർശനം ഇവിടെ നടന്നുകൊണ്ടിരിക്കും. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും വ്യവസായികളും വണിക്കുകളും അതിൽ പങ്കെടുക്കാനായി ഇവിടെയെത്തുന്നു. അവരെയൊക്കെ ആഹ്ലാദിപ്പിക്കുന്നതിന്റെ ഭാഗമായിക്കൂടിയാവണം ഈ കൊടികൾ ഉയർത്തിയിരിക്കുന്നത്.

എങ്കിലും ഇന്ത്യയുടെ കൊടി കണ്ട് ഞങ്ങൾക്ക് അധികം സന്തോഷിക്കാനായില്ല. കടുത്ത ദേശീയവാദിയല്ലെങ്കിലും തലതിരിച്ചുകെട്ടിയ കൊടിയുടെ കാഴ്ച അലോസരമുണ്ടാക്കി.

തലതിരിച്ചുകെട്ടിയ ഇന്ത്യൻ പതാക
അതിനുമുൻപ് തന്നെ ജനവാസമുള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, റോമാസാമ്രാജ്യത്തിന്റെ ആവിർഭാവത്തോടെ മിലാനും, ഇറ്റലിയുടെ മറ്റുഭാഗങ്ങൾ എന്നതുപോലെ, ചരിത്രത്തിലേയ്ക്ക് പ്രത്യക്ഷമായി തെളിയിക്കപ്പെടുകയായിരുന്നു. ക്രിസ്താബ്ദത്തിന് രണ്ടു നൂറ്റാണ്ട് മുൻപ് റോമൻ സാമ്രാജ്യത്തിലേയ്ക്ക് ചേർക്കപ്പെട്ടു മിലാൻ. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം മിലാനിലെയും അംഗീകരിക്കപ്പെട്ട പ്രധാനമതമായി മാറി. മദ്ധ്യകാലത്തും അതിനുശേഷവും അനേകം പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും കൈകളിലൂടെ, അതിലധികം യുദ്ധങ്ങളിലൂടെയും മിലാൻ കടന്നുപോവുകയുണ്ടായി. ഏറെ സങ്കീർണ്ണമായ, യൂറോപ്പിന്റെ സമഗ്രമായ ചരിത്രത്തോടൊപ്പം ചേർത്തു വ്യവഹരിക്കാനാവുന്ന ആ കാലഘട്ടത്തിന്റെ വായന ഒരു സാധാരണ യാത്രികന് വിരസം കൂടിയാവും.

മറ്റൊരു നഗരഭാഗം
പ്രതീക്ഷിച്ചത് ഉംബേർത്തോ എക്കോയെയാണെങ്കിലും ആദ്യമായി കണ്ടുമുട്ടിയത് ഗിസപ്പെ പരിനി (Guiseppe Parini) എന്ന നിയോക്ലാസിക് കാലഘട്ടത്തിലെ മിലാന്റെ സ്വന്തം കവിയെയാണ്. ഒരു ചെറുചത്വരത്തിൽ ആ ശില്പം ചാരുതയാർന്ന എടുപ്പോടെ നിൽക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ മിലാൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കലാകാരനാണ് പരിനി. അദ്ദേഹത്തിന്റെ കവിതകൾ, കലാജീവിതം ഒക്കെ അവിടെ നിൽക്കട്ടെ - ഈ ശിൽപം തന്നെ മനോഹരമായ ഒരു കലാനിർമ്മിതിയാണ്. ഇറ്റാലിയൻ പൗരുഷത്തിന്റെ കരിസ്മ മുഴുവൻ പ്രകാശിപ്പിക്കുന്ന ശിൽപം.

ഏത് കാലഘട്ടത്തിലും, ഇറ്റലിയുടെ ജനതതി ആകാരത്തിൽ മറ്റ് യൂറോപ്യൻ പ്രദേശങ്ങളിലെ ആളുകളിൽ നിന്നും വ്യതിരിക്തത നിലനിർത്തിയിരുന്നു. സൂക്ഷ്മതയിൽ ഇന്നും അത് തിരിച്ചറിയാനാവും. ആൽപ്സിന്റെ വടക്കുഭാഗത്തുള്ള ശൈത്യലോകത്തിന് വിപരീതമായി മെഡിറ്ററേനിയൻ പ്രദേശത്തെ മിതോഷ്ണ കാലാവസ്ഥയോടുള്ള സാമീപ്യം ഈ ഭാഗത്തുള്ള ജനങ്ങളുടെ ശരീരപ്രകൃതിയിൽ, അത്രയും തന്നെ സംസ്കാരത്തിലും, സവിശേഷതകൾ ഉണ്ടാക്കിയിട്ടുണ്ട്.

പട്ടണത്തിന്റെ ചരിത്രസ്പർശമുള്ള ഈ ഭാഗത്ത്, വിശിഷ്ടവ്യക്തികളുടെ, ഇതുപോലുള്ള മറ്റനേകം മനോഹരശില്പങ്ങളും കാണാനായി.

ഗിസപ്പെ പരിനി
അങ്ങനെ ഞങ്ങൾ നടന്നെത്തിയത് മിലാൻ കത്തീഡ്രലിനു മുന്നിലെ ചത്വരത്തിലാണ്.

പ്റതിറ്റാണ്ടുകൾക്ക് മുൻപ് ടിയാനെൻമെൻ സ്‌ക്വയർ എന്ന ഏതോ ഒരു സ്ഥലത്ത് നടന്ന പ്രതിവിപ്ലത്തിന്റെ വാർത്തകളാണ് 'സ്‌ക്വയർ' എന്ന പരികല്പനയെ ആദ്യമായി ബോധത്തിലേക്ക് കൊണ്ടുവരുന്നത്. (കൗമാരവിഹ്വലതകളിൽ ഇഷ്ടപൂർവ്വം ചെന്നുചാടിയിരുന്ന ഒരു ആശയത്തിന്റെ പ്രയോഗത്തെ കുറിച്ച് അന്നുതന്നെ പുനർവിചിന്തനം നടത്താൻ ഉപയുക്തമായ ഒരു സംഭവമായിരുന്നു അതെന്നത് പാഠവ്യത്യാസത്തോടെ ഓർത്തുകൊള്ളട്ടെ.) 'ചത്വരം' എന്ന വാക്ക് അതിന്റെ മലയാളഭാഷാന്തരമായി അക്കാലത്ത് ഉപയോഗിച്ചിരുന്നതായി തോന്നുന്നില്ല.

പിന്നീട് ചത്വരം, ചത്വരം എന്ന് പലപ്പോഴും കേൾക്കേണ്ടിവന്നുവെങ്കിലും അതിനെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ ടെലിവിഷൻ ചിത്രങ്ങൾ മതിയാവുമായിരുന്നില്ല. മിലാൻ കത്തീഡ്രലിനു മുന്നിൽ ചെന്നുനിൽക്കുമ്പോൾ ഇപ്പോൾ കൃത്യമായി അതിന്റെ അർത്ഥവൈപുല്യം അറിയാനാവുന്നുണ്ട്.

യൂറോപ്പിന്റെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും ഇത്തരം ചത്വരങ്ങൾ, നഗരമധ്യത്തിലെ വലിയ തുറസ്സുകൾ, കാണാനാവും. പട്ടണത്തിന്റെ ഹൃദയമായി അതിനെ വിഭാവന ചെയ്യാം. ജനങ്ങൾക്ക് ഒന്നിച്ചു ചേരാനുള്ള ഒരിടം. അതുകൊണ്ട് തന്നെയാവും, ജനകീയ വിപ്ലവങ്ങളെല്ലാം ചത്വരങ്ങളിൽ ആരംഭിക്കുന്നത്.

നമ്മുടെ പട്ടണങ്ങളിൽ ചത്വരങ്ങൾ ഇല്ല എന്നല്ല. അവയ്ക്ക് നിയതമായ രൂപ, നിർവ്വചനങ്ങൾ കണ്ടെത്താൻ പ്രയാസമാണെന്ന് മാത്രം. സ്വരാജ് റൗണ്ടും തേക്കിൻകാട് മൈതാനവുമൊക്കെ അത്തരത്തിലുള്ളവ ആണെങ്കിലും അവയൊന്നും യൂറോപ്യൻ ചത്വരങ്ങൾ പോലെ തുറസ്സല്ല എന്ന വ്യത്യാസം മാത്രമല്ല പറയാനാവുക, രണ്ടു ലോകങ്ങൾ പ്രകാശിപ്പിക്കുന്ന ഭാവങ്ങളുടെ വ്യതാസംകൂടി അവ ഉൾപ്പേറുന്നുണ്ട്.

മിലാൻ കത്തീഡ്രലിന് മുന്നിലെ ചത്വരം. കത്തീഡ്രലിന്റെ പടിക്കെട്ടിൽ നിന്നും കാണുമ്പോൾ...
ചത്വരത്തിൽ ഉത്സവത്തിന്റെ ആൾക്കൂട്ടം. എല്ലാവരും വിനോദസഞ്ചാരികൾ ആണെന്നു വേണം കരുതാൻ. ഈ തിരക്കിലേയ്ക്ക് വരേണ്ട കാര്യം നാട്ടുകാർക്കുണ്ടാവില്ലല്ലോ.

തിരക്കാർന്ന ആ ചത്വരത്തിനപ്പുറം അപൂർവ്വമായ ഒരു കാഴ്ചയായി മിലാൻ കത്തീഡ്രൽ നിൽക്കുന്നു...!

ഒരുപാട് പള്ളികളുടെ അകംപുറം കണ്ടിട്ടുണ്ട്. ഗോഥിക്, നിയോഗോഥിക് പള്ളികളുടെ വാസ്തുപരമായ ഗാംഭീര്യം സവിശേഷമായ അനുഭവതലം പ്രദാനംചെയ്യും. അത്തരത്തിലുള്ള പള്ളികൾ നമ്മുടെ നാട്ടിൽ കുറവാണ്. നിയോഗോഥിക് നിർമ്മിതിയുടെ വാസ്തുസ്വഭാവം കാണിക്കുന്ന ഒരു പള്ളി കേരളത്തിൽ കണ്ടിട്ടുള്ളത് കോട്ടയത്തെ വിജയപുരം രൂപതയുടെ കീഴിലുള്ള വിമലഗിരി കത്തീഡ്രലാണ്. എങ്കിലും ഈ നിലയ്ക്കുള്ള ഗംഭീരമായ പള്ളി മൈസൂറിലെ വിശുദ്ധ ഫിലോമിനാ ദേവാലയമാണെന്നത് നിസ്തർക്കം.

കേരളത്തിൽ നിയോഗോഥിക് മാതൃകയിലുള്ള പള്ളികൾ അധികം ഉണ്ടാവാത്തതിന്റെ കാരണം സാമ്പത്തികം എന്നതിനുപരി, കേരളത്തിലെത്തിയ കൊളോണിയൽ ശക്തികൾ പിന്തുടർന്നിരുന്ന പള്ളിമാതൃകകൾ വ്യത്യസ്തമായതിനാൽ കൂടിയാവും. (നാട്ടിൽ വലിയ പള്ളികൾ ഉയരാൻ കാലമായപ്പോഴേയ്ക്കും ഗോഥിക് എന്ന് വിശേഷിപ്പിക്കുന്ന വാസ്തുരീതിയുടെ കാലം കഴിഞ്ഞിരുന്നു എന്ന് പൊതുവേ പറയാം.)

മിലാൻ കത്തീഡ്രൽ
പറങ്കികളും ലന്തക്കാരും തങ്ങളുടെ കിഴക്കൻ അധിനിവേശ മേഖലകളിൽ പള്ളികൾ നിർമ്മിക്കാൻ സവിശേഷമായ ഒരു നിർമ്മാണരീതി അവലംബിച്ചിരുന്നതായി കാണാം. കേരളത്തിന്റെ തീരദേശങ്ങളിൽ ഉണ്ടായിരുന്ന ആദ്യകാല പള്ളികളിൽ ഈ വാസ്തുരീതി കാണാനാവുമായിരുന്നു. ഞങ്ങളുടെ നാട്ടിലെ, ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുൻപ് ഇടിച്ചുകളഞ്ഞ, പള്ളിക്കെട്ടിടം അതുപോലുള്ള ഒന്നായിരുന്നു. പകരം ഉണ്ടാക്കിയ വലിയ പള്ളി, ഗോഥിക് വാസ്തുകലയുടെ വികൃതമായ അനുകരണം മാത്രമായി മാറുകയും ചെയ്തു.

ബ്രിട്ടീഷുകാർ എന്നാൽ തങ്ങളുടെ മാതൃരാജ്യത്തിലെ പള്ളികളുടെ ചെറുരൂപങ്ങളാണ് ഉണ്ടാക്കിയത്. അവർ എത്തുമ്പോഴേയ്ക്കും കേരളത്തിൽ, മറ്റ് കൊളോണിയൽ ശക്തികളുടെ പ്രവർത്തനത്താൽ, ഒരു നല്ലകൂട്ടം ക്രിസ്ത്യാനികൾ കത്തോലിക്കാ മതത്തിലേയ്ക്ക് അടിയുറച്ചു കഴിഞ്ഞിരുന്നു, ബാക്കിയുള്ളവർ നിലവിലുള്ള പൗരസ്ത്യസഭകളിലും. ശീമക്കാരുടെ അധിനിവേശരീതി പരിശോധിച്ചാൽ, രാഷ്ട്രീയവും സാമ്പത്തികവും ആയ താല്പര്യങ്ങൾക്കപ്പുറം നിശിതമായ രീതിയിൽ മതപ്രവർത്തനം നടത്താൻ ആഗ്രഹിച്ചിരുന്നില്ല എന്നും കാണാം. അതിനാലാവും വ്യത്യസ്തമായ പള്ളിനിർമ്മാണരീതികൾ പരീക്ഷിക്കാനൊന്നും അവർ തുനിയാതിരുന്നത്. തിരുവനന്തപുരം നഗരമദ്ധ്യത്തിൽ തന്നെയുള്ള എൽ. എം. എസ് ദേവാലയം, ഇംഗ്ലീഷ് പള്ളിമാതൃകയുടെ കൃത്യമായ ഉദാഹരണമാവും.

പള്ളിച്ചുമരിലെ ഒരു ശിൽപം
മിലാനിലെ ഏറ്റവും മനോഹരവും വ്യതിരിക്തവുമായ നിർമ്മിതി മിലാൻ കത്തീഡ്രൽ തന്നെയാണ്. ചിത്രങ്ങൾക്ക് അതിന്റെ ഗാംഭീര്യം മുഴുവനായും പകർത്താനാവില്ല.

ദൂരക്കാഴ്ചയിൽ തന്നെ ബൃഹൃത്തായ മാർബിൾ നിർമ്മിതിയുടെ വൈപുല്യം അനുഭവസ്ഥമാകുമെങ്കിലും അടുത്തേയ്ക്ക് ചെല്ലുമ്പോഴാണ് അതിന്റെ സങ്കീർണ്ണത കൂടുതൽ വ്യക്തമാവുക, മുകളിലേയ്ക്ക് കെട്ടിയുയർത്തിയ ഒരു കെട്ടിടം മാത്രമല്ലെന്ന് അറിയുക. ചുമരുകളിൽ മുഴുവൻ ചാരുതയുള്ള വെണ്ണക്കൽ ശില്പങ്ങൾ. നൂറുകണക്കിന് വരും അവ. ഒക്കെയും ഒന്നിനൊന്ന് ലക്ഷണം തികഞ്ഞവ. ശില്പരൂപങ്ങളുടെയും ചിത്രപ്പണികളുടെയും ഒരു വലിയ മാർബിൾ സഞ്ചയമാണ് ചുമരുകൾ. ചുമരുകളേയും ഗോപുരങ്ങളേയും പൊതിഞ്ഞിരിക്കുന്ന അവ ഓരോന്നിനേയും ഒരു ബൈനാക്കുലർ ഉപയോഗിച്ച് നന്നായൊന്ന് കണ്ടുതീർക്കണമെങ്കിൽ ഒന്നുരണ്ട് ദിവസം മതിയാവില്ല.

ഏതൊരു ഗോത്തിക് പള്ളിയുടെയും ഉൾഭാഗം എന്നതുപോലെ, വളരെ ഉയരത്തിൽ, കമാനാകൃതിയിൽ, പടുകൂറ്റൻ മാർബിൾ തൂണുകളും, ചിത്രാങ്കിതമായ മച്ചുമായി തന്നെയാണ് മിലാൻ കത്തീഡ്രലിന്റെയും സാക്ഷാത്കാരം. മൊത്തത്തിൽ നല്ല വിസ്താരമുണ്ടെങ്കിലും, നിരയൊത്തു നിൽക്കുന്ന തൂണുകളുടെയും ഉയരത്തിന്റെയും വാസ്തുനിലകൊണ്ടാവാം ഒരു നീണ്ട ഇടനാഴി പോലെയാണ് പള്ളിയുടെ ഉൾഭാഗം അനുഭവപ്പെടുക. ആ വാസ്തുഗാംഭീര്യത്തിൽ മഗ്നമായി നിൽക്കുമ്പോൾ തീർച്ചയായും ദൈവത്തെ ഓർമ്മവരും; ജ്യാമിതീയ സൗന്ദര്യത്തെ സാക്ഷാത്ക്കരിക്കാൻ മനുഷ്യന് ഭാവന നൽകിയ ദൈവത്തെ!

പള്ളിയുടെ ഉൾഭാഗം
ഏതാണ്ട് ആറ് നൂറ്റാണ്ടെടുത്ത് പൂർത്തിയാക്കിയ പള്ളിയാണ് മിലാൻ കത്തീഡ്രൽ. പതിനാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇതിന്റെ നിർമാണം ആരംഭിക്കുന്നത്. ശതാബ്ദങ്ങൾ കഴിഞ്ഞ് നെപ്പോളിയൻ ബോണപാർട്ടിന്റെ ഇറ്റാലിയൻ അധിനിവേശകാലത്താണ് പള്ളി ഒരുവിധം പൂർത്തിയായതെന്ന് പറയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, നെപ്പോളിയൻ ഇറ്റലിയുടെ അധിപനായി അഭിഷിക്തനായത് ഈ പള്ളിയിൽ വച്ചാണ്. എങ്കിലും, തുടർന്നും അനുബന്ധനിർമ്മാണങ്ങൾ നടന്നുകൊണ്ടുതന്നെയിരുന്നു. ഒന്നാം ലോകയുദ്ധവും രണ്ടാം ലോകയുദ്ധവുമൊക്കെ കടന്നുപോയി. അവസാനത്തെ ഗേറ്റും ഘടിപ്പിച്ച 1965 ജനുവരി 6 - നെയാണ് പള്ളിയുടെ നിർമാണം ഔദ്യോഗികമായി അവസാനിച്ച ദിവസമായി കണക്കാക്കുന്നത്.

സൂക്ഷ്മതയിൽ, നമുക്ക് യാതൊരു രൂപവുമില്ലാത്ത മദ്ധ്യകാലത്ത് നിർമ്മാണമാരംഭിച്ച്, നമുക്കൊക്കെ ഏറെക്കൂറെ സ്വാംശീകരിക്കാനാവുന്ന ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് മാത്രം നിർമാണം പൂർത്തിയായ ഒരു സവിശേഷ നിർമ്മിതി. അതിന്റെ സങ്കീർണ്ണമായ ചരിത്രപഥം - കൗതുകകരമാണ് അതൊക്കെ ആലോചിക്കാൻ.

ഒരുപാട് കാലഘട്ടങ്ങളിലൂടെ, വാസ്തുസംബന്ധിയായ ഒരുപാട് പ്രസ്ഥാനങ്ങളിലൂടെ, വ്യത്യസ്തമായ ലാവണ്യപ്രതിബദ്ധതയുള്ള ഒരുപാട് ശില്പികളിലൂടെ, ഒക്കെ കടന്നുപോയതു കൊണ്ടാവാം, ഗോഥിക്ക് പള്ളിനിർമ്മാണത്തിന്റെ ഉത്തമോദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ള ജർമ്മനിയിലെ കൊളോൺ കത്തീഡ്രലുമായി പുറംകാഴ്ചയിൽ ഈ പള്ളിക്ക് വലിയ സാമ്യം തോന്നാത്തത്‌, അകംകാഴ്ച അങ്ങനെയല്ലെങ്കിലും. (കൊളോൺ കത്തീഡ്രൽ നേരിട്ട് കണ്ടിട്ടില്ല; ചിത്രങ്ങളിൽ നിന്നുള്ള അറിവ്.)       

പള്ളി, മറ്റൊരു കോണിൽ നിന്നും...
പള്ളിയുടെ ഒരു വശത്ത് ഗലേറിയ വിറ്റോറിയോ ഇമ്മാന്വലെ II (Galleria Vittorio Emanuele II) എന്ന പേരിലുള്ള ലോകത്തിലെ ഏറ്റവും പഴയ ഷോപ്പിംഗ് മാളുകളിൽ ഒന്നാണ് കാണുന്നത്.

അക്കാദമികമോ വസ്തുതാപരമോ അല്ലാത്ത തരത്തിൽ വംശീയമായ പരാമർശങ്ങൾ ഒരഭിപ്രായം പോലെ ഉന്നയിക്കാതിരിക്കാൻ കഴിവതും ശ്രമിക്കാറുണ്ട്. പക്ഷേ, ഈ മാളിനുള്ളിൽ വച്ച് മക്കളെ അതിക്രമിക്കും വിധം പിടിച്ചുനിർത്തി കയ്യിൽ ഒരു ചരട് കെട്ടിക്കൊടുത്തതിനുശേഷം, അതിനുള്ള വിലയെന്നോണം ഏതാനും ഡോളറുകൾ നിർബന്ധപൂർവം വാങ്ങിയ കറുത്തവർഗ്ഗക്കാർ, ഈ യാത്രയിലെ ഏക അലോസരമായി എന്നത് പറയാതിരിക്കാനാവില്ല. ജനക്കൂട്ടത്തിനിടയിൽ അപ്പോൾ ഞങ്ങൾ കുട്ടികളുടെ ഒപ്പം ആയിരുന്നില്ല എന്നത് ആ ആഫ്രിക്കൻ കുടിയേറ്റക്കാർക്ക് കുറച്ചുകൂടി സൗകര്യമായി. പിന്നീട് ഇന്റർനെറ്റിൽ പരിശോധിച്ചപ്പോൾ ഈ ഭാഗത്ത് ആഫ്രിക്കൻ വംശജരുടെ അതിക്രമങ്ങൾ പതിവാണെന്ന് മനസ്സിലായി.

1877 - ലാണ് ഈ കച്ചവടസമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. രണ്ടു ഭാഗങ്ങളായി നീണ്ടുപോകുന്ന മൂന്നു നിലകളിലുള്ള ഒരു ആർക്കേഡാണിത്. നടുവിലായി വിശാലമായ നടവഴി, ഇരുഭാഗങ്ങളിലും കടകൾ, മുകളിൽ ചില്ലുകൊണ്ടുള്ള കമാനം. ഇന്ന് ഇത്തരം കച്ചവടസമുച്ചയങ്ങൾ അത്ഭുതംകൊണ്ടുവരുന്ന സംഗതിയല്ല. എന്നാൽ, ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പ് ഈ വ്യാപാരകേന്ദ്രം ഒട്ടൊക്കെ ആശ്ചര്യജനകമായിരുന്നിരിക്കണം.

ഗലേറിയ വിറ്റോറിയോ ഇമ്മാന്വലെ II എന്ന പൗരാണിക ഷോപ്പിംഗ് മാൾ
ലണ്ടനും മിലാനും പോലുള്ള (ഞങ്ങൾ കണ്ടിട്ടുള്ള) വലിയ യൂറോപ്യൻ നഗരങ്ങൾ ഒക്കെത്തന്നെയും ജനനിബിഡമാണ്. വർഷകാല സമുദ്രം പോലെ ജനക്കൂട്ടം ഇളകിക്കൊണ്ടിരിക്കും. ലോകത്തിന്റെ പല ഭാഗത്ത് നിന്നും എത്തിയവർ, പല ഭാഷകൾ, പല വേഷവിധാനങ്ങൾ. അവരുടെ ആവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ട കോസ്മോപോളിറ്റനായ ഭൗതികസൗകര്യങ്ങളും ക്രയവിക്രയങ്ങളും. അവരെ പട്ടണത്തിലെത്തിക്കുന്ന വിവിധതരത്തിലുള്ള വാഹനസൗകര്യങ്ങൾ. ആ നിലയ്ക്ക് അതീവ ചലനാത്മകമാണ് ഇത്തരം പട്ടണങ്ങൾ.

എന്നാൽ ഇവിടങ്ങളിൽ നിൽക്കുമ്പോൾ മറ്റൊരുതരത്തിലുള്ള വിചാരം കൂടി ചില നേരങ്ങളിൽ മനസ്സിൽ വരും. ജനക്കൂട്ടത്തെയും അനുസാരിയായ സംഗതികളെയും മാറ്റിനിർത്തിയാൽ ഈ പട്ടണങ്ങളിൽ കാലം മുന്നോട്ട് ചലിക്കുന്നുണ്ടോ എന്ന് സംശയമാവും. ഏതോ ഒരു കാലത്ത് വികസിച്ച്, അതിന്റെ സാന്ദ്രതയിലേക്കെത്തിച്ചേർന്ന് ചലനരഹിതമായിത്തീർന്ന നഗരങ്ങൾ. പട്ടണവാസികളും സന്ദർശകരും അനുബന്ധസൗകര്യങ്ങളും മാറുന്നതല്ലാതെ പട്ടണം ദശാബ്ദങ്ങളായി അതുപോലെ തന്നെ തുടരുന്നു.

മറിച്ച്, ഇന്ത്യയിലെ ഒരു പട്ടണം ഉദാഹരണമായി എടുത്താൽ, മാറുന്നതും ചലിക്കുന്നതും ജനങ്ങൾ മാത്രമല്ല എന്നറിയും. പട്ടണം തന്നെ വീണ്ടും വീണ്ടും നിർമ്മിക്കപ്പെടുന്നത് കാണാം. ഇവിടങ്ങളിലെപ്പോലെ എല്ലാം കൃത്യമായി അടുക്കിവച്ചിട്ടില്ല. ഇന്ന് കാണുന്ന കല്ല് നാളെ കാണുന്നില്ല..., ഇന്നത്തെ പാർപ്പിടനിര നാളത്തെ പെരുവഴിയാവുന്നു... എപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗോളത്തിനുള്ളിലെ കട്ടകൾ പോലെ പട്ടണം അപ്പാടെ ഒരുതരം ചലനാത്മകതയിൽ പെട്ടുപോയിരിക്കുന്ന അനുഭവം.

വികസിത - വികസ്വര രാഷ്ട്രങ്ങൾ തമ്മിലുള്ള അന്തരമാവാമത്!

നഗരം - മറ്റൊരു കാഴ്ച
ചരിത്രകുതുകികൾക്ക് ഇറ്റലിയെപ്പോലെ സന്തോഷം നൽകുന്ന മറ്റനേകം രാജ്യങ്ങളുണ്ടാവില്ല. ശില്പകലയുടെ, ചിത്രകലയുടെ, വാസ്തുകലയുടെ ഒക്കെ ലോകചരിത്രം അന്വേഷിക്കുന്നവർ ആദ്യം തിരിയുക ഇറ്റലിയിലേയ്ക്കാണല്ലോ. അന്നേരം നിസ്തർക്കമായും പ്രജ്ഞയിൽ ആദ്യം പതിയുന്ന പേര് ലിയൊനാർഡോ ഡാ വിഞ്ചിയുടേതാവും. അദ്ദേഹത്തിന്റെ പ്രമുഖമായ പ്രവർത്തനപ്രദേശം മിലാൻ ആയിരുന്നില്ലെങ്കിലും, ഈ പട്ടണത്തെ തന്റെ പ്രതിഭകൊണ്ട് തൊടാതെപോയ ആളല്ല ലിയൊനാർഡോ. അദ്ദേഹത്തിന്റെ പ്രശസ്തമായ 'അവസാനത്തെ അത്താഴം' വരയപ്പെട്ടിരിക്കുന്നത് ഇവിടുത്തെ ഒരു സന്യാസാശ്രമത്തോട് ചേർന്നുള്ള തീൻശാലയുടെ ചുമരിലാണ്.

ആ വിശ്വോത്തരമായ ചിത്രം കാണാൻ ചെല്ലുമ്പോൾ, അവിടുത്തെ തിരക്ക് പ്രതീക്ഷിച്ചതിലും അധികമായിരുന്നു. ഓരോ സംഘങ്ങളായി കുറച്ചുപേരെ മാത്രമേ ഒരു സമയത്ത് അകത്തേയ്ക്ക് കയറ്റിവിടുകയുള്ളൂ. എല്ലാവരും തന്നെ മാസങ്ങൾക്ക് മുൻപേ ഓൺലൈൻ വഴിയും മറ്റും ടിക്കറ്റെടുത്തവർ. ഇപ്പോൾ ടിക്കറ്റ് ലഭിക്കുക അസംഭവ്യമെന്നറിഞ്ഞ ഞങ്ങളുടെ നിരാശ കണ്ടിട്ടാണോ അതോ വിദൂരദേശങ്ങളിൽ നിന്നും വരുന്ന ചില സന്ദർശകർക്കെങ്കിലും നൽകുന്ന സ്ഥിരം ഔദാര്യമാണോ എന്നുമറിയില്ല, ഏറ്റവും അവസാനത്തെ സംഘത്തിനോടൊപ്പം കയറാൻ ഞങ്ങൾക്ക് നാല് ടിക്കറ്റുകൾ നൽകാൻ അവർ തയ്യാറായി.

ലിയൊനാർഡോ ഡാ വിഞ്ചിയുടെ പ്രതിമ
എന്നാൽ അവസാനത്തെ സംഘം അകത്തേയ്ക്ക് കയറാൻ ഇനിയും സമയമുണ്ട്. ഞങ്ങൾ കുറച്ചുനേരം കൂടി അടുത്തുള്ള പട്ടണഭാഗങ്ങൾ കണ്ട് അലസം നടന്നു. പള്ളികൾ, സ്മരണികാസ്തൂപങ്ങൾ, പഴമയും പ്രൗഢിയും ലയിക്കുന്ന അനേകം കെട്ടിടങ്ങൾ, അവയിൽ പ്രവർത്തിക്കുന്ന മ്യൂസിയങ്ങളും തിയേറ്ററുകളും, ഏതു ചെറുകവലയിലും കാണുന്ന സവിശേഷ ലാവണ്യമാർന്ന ശില്പങ്ങൾ... ഒരു വ്യാവസായിക നഗരമായി കരുതുന്ന മിലാനിലെ സ്ഥിതി ഇതാണെങ്കിൽ, ശതാബ്ദങ്ങളുടെ ചരിത്രവുമായി കൂടുതൽ ചേർന്നുനിൽക്കുന്ന മറ്റ് ഇറ്റാലിയൻ നഗരങ്ങളായ റോമിന്റെയും ഫ്ലോറൻസിന്റെയും വെനീസിന്റെയും ഒക്കെ പൗരാണിക ഗാംഭീര്യവും വൈപുല്യവും എത്രമാത്രമായിരിക്കും എന്നത് പ്രലോഭനീയമാകുന്നു.

യാത്രയിലേയ്ക്കുള്ള ആന്തരികമായ പ്രലോഭനം ജനിതകം മാത്രമെന്ന് കരുതാനാവില്ല. എന്നാൽ, അങ്ങനെ യാത്ര ഒരു ഭ്രാന്താക്കി അലയുന്നവർ ഉണ്ടായിരിക്കാം; അല്ല, ഉണ്ട്. പക്ഷേ ഒരനിതസാധാരണ സഞ്ചാരിയായ എനിക്ക്, വ്യക്തിപരമായി, അത് ഇരിക്കപ്പൊറുതിതരാത്ത മാനസികാവസ്ഥയൊന്നുമല്ല. കാലം കഴിയുന്തോറും വളർന്നുവന്ന ഒരിഷ്ടം മാത്രമാണ്. ഭാര്യ, അവളുടെ നിലയ്ക്ക് യാത്രകളോട് പുലർത്തുന്ന മമതാഭാവം ഞങ്ങളുടെ യാത്രാമോഹങ്ങളെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മുൻഗണനാക്രമങ്ങൾ എല്ലാം തകർക്കുന്ന ഒരഭിനിവേശമല്ല യാത്ര ഞങ്ങൾക്കെന്നുമാത്രം.

അതുകൊണ്ടു തന്നെ, പ്രലോഭനീയമായ റോമും ഫ്ലോറെൻസും വെനീസും പിന്നെ മെഡിറ്ററേനിയൻ സിസിലിയും ഒക്കെ കാണാൻ ഇനിയൊരിക്കൽ കൂടി ഇറ്റലിയിലേക്ക് വരാനാവും എന്ന് ഒട്ടും ഉറപ്പോടെ പറയാനാവുകയില്ല...      

ടെംപിൾ  ഓവ് വിക്ടറി
ഞങ്ങൾ മടങ്ങിയെത്തുമ്പോൾ 'അവസാനത്തെ അത്താഴം' കാണാനുള്ള അവസാനത്തെ സംഘം തയ്യാറായി നിൽപ്പുണ്ട്...

ഇന്ന് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ട ഹോളി മേരി ഓവ് ഗ്രേസ് പള്ളിയോട് ചേർന്നുള്ള ഡൊമിനിക്കൻ സന്യാസാശ്രമത്തിലെ ഭക്ഷണശാലയുടെ ചുമരിലാണ് ഈ ചിത്രം വരയപ്പെട്ടിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഈ ആശ്രമം, 1490 - ൽ പള്ളിയുടെ നിർമ്മാണവും പൂർത്തിയായി.

'അവസാനത്തെ അത്താഴം' കഴിഞ്ഞാൽ ഈ പള്ളിയോടനുബന്ധിച്ച് നടന്ന പ്രധാനസംഭവം, രണ്ടാംലോകമഹായുദ്ധകാലത്ത്, 1943 - ൽ ഇതിനുമേൽ സഖ്യസേന നടത്തിയ ഭീകരമായ ബോംബാക്രമണമാണ്. അൾത്താരയിരിക്കുന്ന ഗോപുരസമാനമായ ഭാഗമൊഴിച്ച് പള്ളി ഏതാണ്ട് പൂർണ്ണമായും തകർന്നു. ഇന്ന് കാണുന്ന പള്ളിക്കെട്ടിടം പുനർനിർമ്മിച്ചതാണ്. വ്യോമാക്രമണം പ്രതീക്ഷിച്ചിരുന്നതിനാൽ, 'അവസാനത്തെ അത്താഴം' വരയപ്പെട്ടിരുന്ന ചുമരിനെ സംരക്ഷിക്കാനായി ആവുന്ന തരത്തിലുള്ള പ്രതിരോധമതിലുകൾ നിർമ്മിച്ചിരുന്നു. അത് ഫലംകണ്ടു എന്നതിന്റെ നിദർശനമാണ് ഈ ആൾക്കൂട്ടത്തോടൊപ്പം ഞങ്ങളിപ്പോൾ ഇവിടെ നിൽക്കുന്നത്...  

'അവസാനത്തെ അത്താഴം' ഈ പള്ളിയോടു ചേർന്നുള്ള ആശ്രമച്ചുമരിലാണുള്ളത് 
കാലം കൊണ്ടുവരുന്ന ആശ്ചര്യകരമായ അവിചാരിതങ്ങൾ നോക്കു...

നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കാറുള്ള കലാമത്സരത്തിൽ കുട്ടിക്കാലത്ത് ഞാനൊരു മോണോആക്ട് അവതരിപ്പിച്ചിരുന്നു. 'അവസാനത്തെ അത്താഴം' എന്ന ചിത്രത്തിന് മോഡലുകളെ അന്വേഷിച്ചു നടക്കുന്ന ലിയൊനാർഡോ ഡാ വിഞ്ചിയായിരുന്നു അതിലെ മുഖ്യകഥാപാത്രം. യേശുവിന്റെയും പതിനൊന്നു ശിഷ്യന്മാരുടെയും ചിത്രങ്ങൾ വരച്ചുകഴിഞ്ഞ് വർഷങ്ങൾ കടന്നുപോയിട്ടും ലിയൊനാർഡോയ്ക്ക് യൂദാസിന് മുഖം കൊടുക്കാൻ പറ്റിയ ഒരാളെ കണ്ടെത്താനായില്ല. അവസാനം ഒരു തടവുപുള്ളിയിൽ അദ്ദേഹം യൂദാസിനെ കണ്ടെത്തുന്നു. ആ കാരാഗൃഹവാസിയും ലിയൊനാർഡോയും തമ്മിലുള്ള സംഭാഷണമാണ് അഭിനയശകലം. അവസാനമാണ് ചിത്രകാരൻ മനസ്സിലാക്കുന്നത് വർഷങ്ങൾക്ക് മുൻപ് താൻ യേശുവായി വരയ്ക്കാൻ തിരഞ്ഞെടുത്ത ആള് തന്നെയാണ് ഇന്ന് വിരൂപനായ യൂദാസായി തന്റെ മുന്നിലിരിക്കുന്നതെന്ന്. കാലം മനുഷ്യനിൽ ഏൽപ്പിക്കുന്ന ആഘാതം എന്ന നിലയ്ക്കായിരുന്നിരിക്കണം ആ നടനശകലം എഴുതപ്പെട്ടിരിക്കുക. (അക്കാലത്ത് സ്‌കൂളുകളിലും മറ്റും സ്ഥിരമായി അവതരിപ്പിക്കപ്പെട്ടിരുന്നതാണ് ഈ പ്രമേയം - ഞാൻ എവിടെയോ കണ്ടത് എടുത്തുപയോഗിക്കുകയായിരുന്നു.)

'അവസാനത്തെ അത്താഴം' വരഞ്ഞിരിക്കുന്ന ചുമരിനു താഴെ ആ വിശ്രുതചിത്രം നോക്കിനിൽക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു; ഭാവനാനിർഭരമായ ആ കഥാഭൂമിക ഇതാണല്ലോയെന്ന്. ഇവിടെ നിന്നായിരിക്കും ലിയൊനാർഡോയും ആ കാരാഗൃഹവാസിയും സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുക. അന്നത് അഭിനയിക്കുമ്പോൾ, കുട്ടിക്കാലത്തിന്റെ നിഷ്കളങ്കവിഹ്വലതകളിൽ ആ കഥാശകലം മനസ് മഥിക്കുമ്പോൾ, അതിനു പശ്ചാത്തലമായ ഇടത്തിൽ വന്നുനിൽക്കുന്ന കാലംവരും എന്നത് എത്രമാത്രം അജ്ഞാതവും അസംഭവ്യവുമായിരുന്നു...

പള്ളി, പിറകിൽ നിന്ന് കാണുമ്പോൾ (ബോംബാക്രമണത്തിൽ തകരാത്ത ഭാഗം) ...
എന്റെ ക്യാമറയിൽ 'അവസാനത്തെ അത്താഴത്തിന്റെ' ഒരു ഫോട്ടോ എടുത്ത് ഇവിടെ പ്രകാശിപ്പിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. ആ മുറിയിൽ ക്യാമറ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

1495 - ൽ ആരംഭിച്ച് 1498 - ലാണ്, ലിയൊനാർഡോ ഈ ചിത്രം പൂർത്തിയാക്കുന്നത്. ചിത്രകലയുടെ സങ്കേതങ്ങളെയോ പ്രസ്ഥാനങ്ങളെയോ കുറിച്ച് കാര്യമായി പിടിപാടുള്ള ഒരാളല്ല ഞാൻ. എന്നാൽ ചിത്രങ്ങൾ പ്രകാശിപ്പിക്കുന്ന സൗന്ദര്യാനുഭൂതിയുടെ അനുരണനങ്ങൾ സ്വാംശീകരിക്കാൻ പലപ്പോഴുമായിട്ടുണ്ട്. പെയിന്റിങ്ങുകൾ നൽകിയിട്ടുള്ള ലഹരിദായകമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആ നിലയ്ക്ക് മാനസികമായി ഉണർച്ച നൽകിയ ഒരു കാഴ്ചയായിരുന്നില്ല 'അവസാനത്തെ അത്താഴത്തി'ന്റേത്. കാലത്തിന്റെയും മനുഷ്യാതിക്രമങ്ങളുടേയും താണ്ഡനമേറ്റ് ചിത്രം മങ്ങിക്കാണപ്പെടുന്നു. പിന്നെ ലിയൊനാർഡോയുടെ ഒരു ചിത്രം നേരിട്ട് കാണാനായി എന്ന സ്‌നോബിഷായ സംതൃപ്തി മാത്രമേ ആ ചിത്രം നല്കിയുള്ളൂ.

'അവസാനത്തെ അത്താഴം' പ്രദർശിപ്പിച്ചിരിക്കുന്ന റിഫെക്ടറി ഇടതുവശത്ത്
മിലാനിൽ നിൽക്കുമ്പോൾ മറ്റൊരാളെക്കൂടി ഓർക്കേണ്ടതുണ്ട്. ഫാസിസം എന്ന വാക്ക് വീണ്ടും വീണ്ടും എടുത്തുപയോഗിക്കേണ്ടിവരുന്ന ലോകക്രമത്തിൽ ജീവിക്കുമ്പോൾ, താൻ പ്രയോഗത്തിൽ വരുത്തിയ ആ പ്രത്യയശാസ്ത്രത്തിന്റെ ഉടയാടകൾ അഴിച്ചുവച്ച്, എല്ലാ സ്വേച്ഛാധിപതികളെയും പോലെ ജീവനുംകൊണ്ട് ഓടിരക്ഷപെടാൻ ശ്രമിക്കുമ്പോൾ, ഇവിടെ വച്ച് കൊല്ലപ്പെട്ട ബെനിഞ്ഞോ മുസ്സോളിനിയെ ഓർക്കാതിരിക്കുന്നത് മര്യാദയല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് ഇറ്റലിയിൽ മുസ്സോളിനിക്കും ജർമ്മൻ സഖ്യത്തിനുമെതിരെ പൊരുതുന്ന വിപ്ലവകാരികളുണ്ടായിരുന്നു. അവരാണ്, സ്വിറ്റസർലാൻഡിലേയ്ക്ക് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു മുസ്സോളിനിയേയും ഭാര്യയേയും മറ്റുചില പ്രമുഖ ഫാസിസ്റ്റ് ഉദ്യോഗസ്ഥരെയും മിലാന് വടക്കുള്ള കോമോ പട്ടണത്തിൽ വച്ച് പിടികൂടി  വെടിവച്ചുകൊന്നത്. അതിനു ശേഷം ആ ശരീരങ്ങൾ മിലാനിൽ കൊണ്ടുവന്ന് ഒരു പെട്രോൾസ്റ്റേഷന്  മുന്നിൽ കെട്ടിത്തൂക്കി.

കയ്പുള്ള ചരിത്രത്തിന്റെ പ്രതിരൂപം ആവശ്യമില്ലെന്ന് തോന്നിയതിനാൽ കൂടിയാവാം, മുസ്സോളിനിയെ കെട്ടിത്തൂക്കിയ ഭാഗം ഇന്ന് വ്യക്തമായി തിരിച്ചറിയാനാവാത്ത വിധം പട്ടണവികസനത്തിന്റെ ഭാഗമായി പുനർനിർമ്മിക്കപ്പെട്ടിരിക്കുന്നു.

പ്രശസ്തമായ 'കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് മിലാൻ'
മിലാൻ പട്ടണത്തിൽ നിന്നും കുറച്ചേറെ അകലെയുള്ള മാൽപെൻസ എന്ന സ്ഥലത്താണ് ഞങ്ങൾ താമസിച്ചിരുന്നത്. ചെറിയ അങ്ങാടികളൊക്ക കാണാമെങ്കിലും അവിടേക്കുള്ള തീവണ്ടിക്കാഴ്ച കൂടുതലും ഹരിതാഭമാണ്, കൃഷിയിടങ്ങളും മറ്റുമാണ്. മിലാനിൽ നിന്നും മടങ്ങുമ്പോൾ, ആ പച്ചയുടെ വിശാലതയിലേയ്ക്ക് മൂവന്തി ഇറങ്ങിവന്ന് കുങ്കുമം വിതറുന്നു. തീവണ്ടി ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി ഞങ്ങൾ നാലുപേരും, ഞങ്ങളുടെ ലോകങ്ങളിൽ വിമൂകരായിരുന്നു. അലച്ചിലിന്റെ ക്ഷീണമുണ്ടായിരുന്നു..., അതിലേറെ ഈ പട്ടണം, ഈ രാത്രി ഇരുട്ടിവെളുക്കുമ്പോൾ, ഓർമ്മകളിൽ മാത്രം എന്ന ബോധമുണർത്തുന്ന ലളിതമായ ഒരുതരം വിഷാദവുമുണ്ടായിരുന്നു.

ഉംബേർത്തോ എക്കോയെ കാണുകയുണ്ടായില്ലല്ലോ എന്നോർത്തു, അപ്പോൾ. എനിക്ക് ചിരിയും വന്നു; അല്ലെങ്കിലും അതൊരു ഭ്രാന്തൻ ആഗ്രഹമാണെന്ന് അറിയായ്കയല്ലല്ലോ...!

- തുടരും -

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ആൽപൈൻ കലൈഡെസ്കോപ് - പതിനൊന്ന്

ഒരല്പം ഇച്ഛാഭംഗത്തോടെ ഞാൻ ആ ചെറിയ വഴിയോരക്കെട്ടിടത്തിൽ നിന്നും ഇറങ്ങി മഴനനഞ്ഞു വന്ന് കാറിൽകയറി, പുതിയൊരു രാജ്യത്തിന്റെ മണ്ണിലൂടെ ഡ്രൈവുചെയ്യാൻ തുടങ്ങി. സ്വിറ്റ്സർലാൻഡിൽ നിന്നും ഇറ്റലിയിലേയ്ക് കടക്കുന്ന ഭാഗത്താണ് ഞങ്ങൾ. ഷെങ്കൻ വിസയുടെ പരിധിയിൽ വരുന്ന രാജ്യങ്ങൾ തമ്മിൽ യാത്രാവിലക്കുകൾ ഇല്ലെന്ന് അറിയാമായിരുന്നു. എങ്കിലും വെറുതേയങ്ങ് ഓടിച്ചുപോയാൽ പ്രശ്‌നമായെങ്കിലോ എന്ന് കരുതിയാണ് അതിർത്തിയിൽ കണ്ട ഓഫീസ് കെട്ടിടത്തിലേയ്ക് കയറിച്ചെന്നത്. അത് കസ്റ്റംസിന്റെ ഓഫീസായിരുന്നു. വിസ സംബന്ധിയായ ഒരു കാര്യവും അവിടെ നടക്കുന്നുണ്ടായിരുന്നില്ല. ഞാൻ പാസ്പോർട്ട് കാണിച്ചപ്പോൾ ആ ഓഫീസർ ആദ്യം അന്തംവിട്ടൊന്നു നോക്കി. പിന്നെ സഹതാപത്തോടെയുള്ള ഒരു പുഞ്ചിരി സമ്മാനിച്ച്, "നേരേ വിട്ടുപൊയ്‌ക്കോളൂ" എന്ന് ദ്യോതിപ്പിക്കുന്ന രീതിയിൽ ഞങ്ങൾക്ക് പോകാനുള്ള ഭാഗത്തേയ്ക്ക് കൈ നീട്ടിക്കാണിച്ചു...

കുറച്ചു വർഷങ്ങൾക്ക് മുൻപ് മറ്റു ചില രാജ്യാതിർത്തികൾ ഭൂപ്രതലത്തിലൂടെ മുറിച്ചുകടന്നത് ഓർമ്മവന്നു. കുവൈറ്റിൽ നിന്നും വണ്ടിയോടിച്ച് സൗദി അറേബ്യയിലേയ്ക്കും അവിടെ നിന്നും ബഹ്‌റൈനിലേയ്ക്കും പോയപ്പോഴായിരുന്നു അത്. ആ അതിർത്തികളിൽ എത്രയോ സമയം അന്ന് നഷ്ടപ്പെട്ടിരുന്നു എന്നതും ഓർത്തു. മദ്ധ്യ, ഉത്തര യൂറോപ്യൻ രാജ്യങ്ങളുടെ  അതിർത്തികളിൽ ഇമിഗ്രെഷൻ നടപടികൾ തീരെയില്ല എന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെങ്കിലും, കിഴക്കൻ യൂറോപ്പിൽ നിന്നും ഈ ഭാഗങ്ങളിലേയ്ക്ക് കടക്കുന്ന അതിർത്തികൾ ഇതുപോലെ ലളിതമായിരിക്കുമോ എന്ന് സംശയിച്ചു.

മഴ..., സ്വിറ്റ്സർലാൻഡ് - ഇറ്റലി അതിർത്തിയിൽ
ആൽപ്സിനെ മുറിച്ചുകടന്ന് ആ ശൈലപംക്തിയുടെ തെക്കൻ ചരിവിലൂടെ ഇറ്റലിയുടെ ഭൂമിയിലേയ്ക്കിറങ്ങുമ്പോൾ  ഇടയ്ക്കിടയ്ക്ക് പെരുമഴ വീണുകൊണ്ടിരുന്നു. മഴപെയ്യുമ്പോൾ തന്നെ വേണം ഒരു രാജ്യത്തേയ്ക്ക് ആദ്യമായി പ്രവേശിക്കാൻ...

തെക്കൻ ചരിവിലേയ്ക്ക് മലയിറങ്ങുമ്പോൾ ഭൂപ്രകൃതിയുടെ വ്യത്യസ്ഥത ഒട്ടൊക്കെ തെളിഞ്ഞു കാണപ്പെട്ടു. വടക്കൻ ഭാഗത്തെ സ്വിസ്സ് പ്രകൃതിയുടെ ലളിതവും സുതാര്യവുമായ രീതിയല്ല ഇവിടെ. കുറച്ചുകൂടി വന്യമായ പച്ചപ്പാണ്. കേരളത്തിലെ മലഞ്ചരിവുകൾ ഓർമ്മവരും.

കാറിന്റെ ജാലകച്ചില്ലു താഴ്ത്തി. കാറ്റിന്റെ സ്വഭാവത്തിനും മണത്തിനും ഇതുവരെയില്ലാതിരുന്ന എന്തൊക്കെയോ സവിശേഷഭാവങ്ങൾ. ബോഡിനായകനൂരിൽ നിന്നും പൂപ്പാറയിലേയ്ക്ക് മലകയറുമ്പോൾ കാറ്റിനൊരു വരണ്ടഗന്ധമാണ്. എന്നാലോ അതേ വഴിയുടെ പടിഞ്ഞാറൻ ചരിവിൽ, നേര്യമംഗലത്തുനിന്നും മൂന്നാർ മലകളിലേയ്ക്ക് കയറാൻതുടങ്ങുമ്പോൾ മറ്റൊരു മണമാണ് - മഴക്കാടുകളുടെ സസ്യഗന്ധം. ആൽപ്സിന്റെ തെക്കൻ ചരിവിലെ നിബിഡപച്ചയിലൂടെ മലയിറങ്ങുമ്പോൾ അതേ മണം! 

ആൽപ്സിന്റെ ഇറ്റാലിയൻ ചരിവിലൂടെ...
ഇറ്റലിയുടെ ആൽപൈൻ മലമടക്കുകളിലെ ഒരു ദേശീയോദ്യാനം യാത്രാവഴിയിൽ കാണണമെന്ന് പദ്ധതിയിട്ടിരുന്നു - വൽ ഗ്രാൻഡെ ദേശീയോദ്യാനം (Val Grande National Park). ആ ഭാഗത്തെത്തിയപ്പോൾ ആകാശം പിളർന്നതുപോലെ മഴ തകർക്കുകയായിരുന്നു. ജി. പി. എസ് വീണ്ടും വീണ്ടും വഴിതെറ്റിച്ചുകൊണ്ടിരുന്നു. തികച്ചും വിജനമായ മലയോരപ്രദേശമാണ്. പെരുമഴയിൽ, ഇറങ്ങിയന്വേഷിക്കാൻ പറ്റിയ ഒരു സ്ഥലവും കണ്ടില്ല. കുറച്ചുനേരം ആ ഭാഗത്ത് കറങ്ങി സമയം നഷ്ടപ്പെട്ടപ്പോൾ, അത് വ്യർത്ഥവ്യയമാണെന്ന് മനസ്സിലാക്കി, ആ ശ്രമമുപേക്ഷിച്ച് പെരുവഴിയിൽ കയറി മിലാനിലേയ്ക്കുള്ള യാത്രതുടർന്നു.

യാത്രകളിൽ ഇത്തരം നഷ്ടങ്ങളൊന്നും പുതിയതല്ല, അപ്രതീക്ഷിതവുമല്ല. അവിചാരിതമായി ചില അസുലഭസ്ഥലങ്ങൾ, പദ്ധതികൾക്കും ആസൂത്രണങ്ങൾക്കും വെളിയിൽ നിന്നും യാത്രാവഴിയിൽ കയറിവരാറുണ്ട് എന്നതുപോലെ തന്നെ നമ്മൾ ആഗ്രഹിച്ചുപോകുന്ന ചില ഭാഗങ്ങളിൽ ചെന്നെത്താൻ പറ്റാതെ പോവാറുമുണ്ട്. എങ്കിലും, ആൽപൈൻ പ്രദേശത്തെ വ്യതിരിക്തതയുള്ള, ദേശീയോദ്യാനം എന്ന നിലയ്ക്ക് പ്രാതിനിധ്യസ്വഭാവമുള്ള ഒരു പ്രദേശം കാണാനാവാതെ പോയതിൽ പക്ഷേ ഒട്ടും നിരാശ തോന്നിയില്ല എന്നല്ല.

ഇറ്റലിയുടെ പെരുവഴിയിലൂടെ...
മിലാൻ പട്ടണത്തിൽ നിന്നും കുറച്ചകലെ വിമാനത്താവളത്തിനടുത്തയാണ് താമസസ്ഥലം ഏർപ്പാടാക്കിയിരുന്നത്. ഞങ്ങൾ പോകുന്ന വഴിക്കാണ് ഈ സ്ഥലം. അതിനാൽ നഗരത്തിൽ കയറി ചുറ്റിതിരിയാതെ കഴിക്കാം എന്നതും വിമാനത്താവളത്തിൽ നിന്നും പട്ടണമദ്ധ്യത്തിലേയ്ക്ക് എപ്പോഴും തീവണ്ടികൾ ഓടുന്നുണ്ട് എന്നതുമാണ് അവിടം തിരഞ്ഞെടുക്കാൻ കാരണമായത്.

ആൽപ്സിന്റെ തെക്ക് ഭാഗത്തേയ്ക്ക് കൂടി സഞ്ചരിക്കണം എന്ന ആഗ്രഹമാണ് ഞങ്ങളെ മിലാനിലെത്തിച്ചത്. മിലാനോ എന്ന് ഇറ്റാലിയൻ ഭാഷയിൽ അറിയപ്പെടുന്ന ഈ പട്ടണം ആൽപ്സിൽ നിന്നും ഒട്ടൊന്ന് അകലെയാണ്. ആൽപ്സിനോട് ചേർന്നുകിടക്കുന്ന ട്യൂറിനും കോമോയും പോലുള്ള ഇറ്റാലിയൻ സുഖവാസപട്ടണങ്ങൾ ഒന്നിലേറെ വേറെയുണ്ടെങ്കിലും കുറച്ചുകൂടി ഉള്ളിലേയ്ക്ക് സഞ്ചരിച്ച് മിലാനിലെത്തിയത് ഈ ചരിത്രപട്ടണത്തോടുള്ള മമത കൊണ്ടുകൂടി തന്നെയാണ്. പ്രമുഖമായ മറ്റ് ഇറ്റാലിയൻ പട്ടണങ്ങൾ ആൽപ്സിന്റെ പരിസരത്തു നിന്നും വളരെ അകലെയാണ്. ലഭ്യമായ സമയത്തിലുള്ളിൽ അവയെ യാത്രാപദ്ധതിയിൽ ഉൾകൊള്ളിക്കാൻ സാധിക്കുമായിരുന്നില്ല. ഇത്തരം അവസരങ്ങളിൽ എപ്പോഴും കരുതാറുള്ളതുപോലെ; എന്നെങ്കിലുമൊരിക്കൽ ഇറ്റലിയുടെ മറ്റ് പ്രദേശങ്ങളിലേയ്ക്കും പോകാനാവും എന്ന് പ്രതീക്ഷിക്കാം. ഇറ്റലിയുടെ മെഡിറ്ററേനിയൻ തീരങ്ങളോ മോഹമായി എന്നുമുണ്ട്...

മിലാൻ തീവണ്ടിനിലയത്തിനു മുന്നിലെ നിരത്തിൽ നിന്നും...
മിലാൻ പട്ടണത്തിലെ തീവണ്ടിനിലയത്തിൽ ചെന്നിറങ്ങിയപ്പോൾ ഒരുകാര്യം പെട്ടെന്ന് പിടികിട്ടി. സ്വിറ്റ്സർലാൻഡ് പോലെ നിശിതമായും യുറോപ്യനല്ല ഇറ്റലിയുടെ ഭാവസ്വഭാവങ്ങൾ. തീവണ്ടിനിലയത്തിന്റെ ചുമരുകളിൽ അഴുക്കുപടർന്നിട്ടുണ്ട്. കുറച്ചായിരിക്കുന്നു നിറം പൂശിയിട്ടെന്ന് തോന്നുന്നു. ഫുഡ് കോർട്ടിലെ തീൻശാലയിൽ നിന്നും  ആരോ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടം വെയ്സ്റ്റ്ബാസ്‌ക്കറ്റിനു പുറത്ത് ചിതറികിടപ്പുണ്ട്. മൂത്രപ്പുരയ്ക്ക് തിളക്കമൊന്നുമില്ല, ദുർഗന്ധവുമുണ്ട്. ഇതിനെല്ലാം പുറമേ തീവണ്ടിയിൽ വച്ച് അരോഗദൃഢഗാത്രനായ ഒരു വെള്ളക്കാരൻ യുവാവ് നോട്ടീസ് വിതരണംചെയ്ത് ഭിക്ഷയെടുക്കുന്നുമുണ്ടായിരുന്നു. പെട്ടെന്ന് നാട്ടിലെത്തിയതുപോലെ തോന്നി. ആ പരിചിതത്വം സന്തോഷിപ്പിക്കുന്നതും അറിഞ്ഞു.

മിലാൻ നിരത്തിൽ നിന്നും മറ്റൊരു കാഴ്ച...
തീവണ്ടി നിലയത്തിൽ നിന്നും ഇറങ്ങുമ്പോൾ തിരക്കധികമായ വഴിവക്കിലിരുന്ന് ഒരു യുവതി ഗിറ്റാർമീട്ടി പാടുന്നുണ്ടായിരുന്നു. അവരുടെ തന്നെ സംഗീത ആൽബങ്ങൾ സി. ഡിയിൽ വിൽക്കാനും വച്ചിട്ടുണ്ട്.

അവരെ കടന്നു നടക്കുമ്പോഴാണ് പെട്ടെന്ന് പിന്നിലൊരു ബഹളം കേട്ടത്. തിരിഞ്ഞുനോക്കുന്നതിന് മുൻപുതന്നെ മുഷിഞ്ഞവസ്ത്രങ്ങൾ ധരിച്ച ഒരു ചെറുപ്പക്കാരൻ ഞങ്ങളെ തൊട്ടുതൊട്ടില്ല എന്നമട്ടിൽ ഓടിപ്പോയി. അവനോട് നിൽക്കാൻ ആക്രോശിച്ചു കൊണ്ട് അല്പം പിറകിലായി ഒരു പട്ടാളക്കാരനും ഏതാനും പോലീസുകാരും ചില സെക്യൂരിറ്റി ജീവനക്കാരുമൊക്കെ ഓടുന്നുണ്ടായിരുന്നു. പട്ടാളക്കാരൻ തോക്കുചൂണ്ടിക്കൊണ്ടാണ് ഓടുന്നത്. അയാൾ ഇപ്പോൾ ആ ചെറുപ്പക്കാരനെ വെടിവച്ചുവീഴ്ത്തും എന്ന് ഞങ്ങൾ ഭയപ്പെട്ടു. ചെറുപ്പക്കാരൻ തളർന്നിരിക്കുന്നു. അയാൾ വേച്ചുവേച്ചാണ് ഓടുന്നത്. നിമിഷങ്ങൾക്കകം തന്നെ പട്ടാളക്കാരനും പരിവാരങ്ങളും അയാളെ പിടികൂടി. അടുത്തുള്ള കെട്ടിടത്തിന്റെ ചുമരിൽ ചാരിനിർത്തി കൈകൾ പിറകിൽ ചേർത്ത് വിലങ്ങിട്ടു. ഞങ്ങൾക്കു മുന്നിലൂടെ തീവണ്ടിനിലയത്തിനുള്ളിലേയ്ക്ക് നടത്തിച്ചുകൊണ്ടുപോയി. അപ്പോഴാണ് അയാളെ ഞങ്ങൾ നന്നായി കണ്ടത്. ഖേദകരം - ഇന്ത്യാക്കാരനാണ്. അല്ലെങ്കിൽ പാക്കിസ്ഥാനിയോ ബംഗ്ളാദേശിയോ ആവാം...

പോലീസ് പിടിയിലായ ആ ഏഷ്യക്കാരൻ...
പിന്നീട്, അന്നത്തെ ദിവസം മുഴുവൻ ഭാര്യ "അയ്യോ, കഷ്ടം. ആ പയ്യന്റെ കാര്യം എന്താവുമോ ആവോ? അയ്യോ, കഷ്ടം..." എന്നിങ്ങനെ ആത്മഗതം പോലെ ആവർത്തിച്ചു കൊണ്ടിരുന്നു. എനിക്ക് ദേഷ്യംവരാൻതുടങ്ങി. അവളോട് പറയാൻ തോന്നി; നമ്മൾ അനിതസാധാരണ വിനോദസഞ്ചാരികളാണ്. ഭൂപ്രകൃതികൾ കാണുക, ജനപദങ്ങൾ കാണുക... യാത്രയുടെ ഏറ്റവും സ്ഥൂലവും ലളിതവും ഏകമാനവുമായ അനുഭവങ്ങൾ മാത്രമാണ് നമ്മുടെ നിയോഗം. അതിനപ്പുറം ആഴത്തിലുള്ള യാത്രാനുഭവങ്ങൾ സ്വാംശീകരിക്കാൻ കെല്പുള്ള അവധൂത സഞ്ചാരികളല്ല നമ്മൾ. അതിനപ്പുറമുള്ള പ്രതിബദ്ധത, യാത്രാവഴിയിൽ വന്നുപെടുന്ന സംഭവങ്ങളോട് കാണിക്കരുത്...

വർഷത്തിൽ എട്ടോ പത്തോ ദിവസം മാത്രം യാത്രയ്ക്ക് നീക്കിവയ്ക്കുന്ന നമുക്ക് സഞ്ചാരങ്ങൾ ക്ഷണികവിഭ്രമങ്ങൾ മാത്രമാണ്, ജീവിതമല്ല. നമ്മുടെ ജീവിതം മറ്റൊന്നാണ്. ഈ ഏതാനും ദിവസത്തെ യാത്രകഴിഞ്ഞു മടങ്ങിച്ചെന്ന് ഒരു മേശയ്ക്ക് പിന്നിലിരുന്ന് വർഷം മുഴുവൻ ഗുമസ്തപ്പണി ചെയ്യേണ്ടതുണ്ട്. മക്കളുടെ പഠനകാര്യങ്ങൾ ആലോചിച്ച് മസ്തിഷ്കപ്രക്ഷാളനം നടത്തേണ്ടതുണ്ട്. ടെലിവിഷൻ തുറന്നുവച്ച് സാംസ്കാരിക വിശാരദന്മാരുടെ അന്തിച്ചർച്ചകൾ കണ്ടും കേട്ടും അന്തംവിട്ടിരിക്കേണ്ടതുണ്ട്. രാത്രിയിൽ അവസാന പാത്രവും മോറിവച്ചുവന്ന് ഇണചേരേണ്ടതുണ്ട്... അതാണ് നമ്മുടെ ജീവിതം. യാത്രകൾ നമ്മുടെ ജീവിതമല്ല, സ്വപ്നാടനമാണ്. ഉറക്കമുണരുമ്പോൾ അത് കഴിഞ്ഞുപോകുന്നു...!

മിലാനിലെ തെരുവിൽ...
തീവണ്ടിനിലയത്തിൽ നിന്നും ഇടത്തേയ്ക്ക് നടന്നാൽ ഒട്ടും അകലെയല്ല മിലാൻ പട്ടണത്തിലെ ഏറ്റവും പ്രശസ്തമായ വാസ്തുനിർമ്മിതികളിലൊന്നായ സ്‌ഫോർസ കോട്ടസൗധം (Sforza Castle). അവിടം ജനനിബിഢമായിരുന്നു. നഗരത്തിന്റെ ഹൃദയം എന്ന് പറയാവുന്നിടത്താണ് ഈ കാസിലുള്ളത്. അതിനു ചുറ്റുമായാണ് അതിവിശാലമായ ഈ ഇറ്റാലിയൻ നഗരത്തിന്റെ മറ്റ് സവിശേതകൾ വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

ചുടുകല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന തവിട്ട് നിറത്തിലുള്ള നിർമ്മിതിയാണ് സ്‌ഫോർസ കോട്ടസൗധം. ഏതാണ്ടൊരു ദീർഘചതുരാകൃതിയാണ് കോട്ടസൗധത്തിനുള്ളത്. നടുവിൽ വിശാലമായ നടുമുറ്റം. നിരീക്ഷണഗോപുരങ്ങളും ഘടികാരഗോപുരവുമൊക്കെ പല ഭാഗങ്ങളിലും ഉയർന്നുനിൽപ്പുണ്ട്. പല കോട്ടകളിലും കാണാറുള്ളതു പോലെ ഇവിടെയും മതിൽക്കെട്ടിന്‌ പുറത്തായി ഒരു കിടങ്ങുകാണാം. ഇന്നതൊരു പുൽത്തകിടിയാണ്. ഒരുകാലത്ത് അന്നത്തെ സവിശേഷ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ നിർമ്മിക്കുന്ന സഗൗരവനിർമ്മിതികളുടെ ഗുണകാംക്ഷകൾ പലതും പിൽക്കാലത്ത്, ചരിത്രപാഠങ്ങൾ മാറ്റിനിർത്തിയാൽ, ഫലിതാത്മകമായി അനുഭവപ്പെടാം.

സ്‌ഫോർസ കോട്ടസൗധം
നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു ജനകീയ വിപ്ലവത്തിന്റെയും തുടർന്നുണ്ടായ രാഷ്ട്രീയ ആട്ടിമറിയുടെയും അധ്യായങ്ങളുണ്ട് ഈ കോട്ടസൗധത്തിന്റെ ചരിത്രപുസ്തകത്തിൽ...

പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഈ ഭാഗത്തെ പ്രശസ്ത പ്രഭുകുടുംബമായിരുന്ന വിസ്കോന്റിയുടെ അവശ്യപ്രകാരമാണ് ഈ കോട്ടസൗധത്തിന്റെ നിർമ്മാണമാരംഭിക്കുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം വിസ്കോന്റി പ്രഭുക്കന്മാരുടെ താമസസ്ഥലമായിരുന്നു സ്‌ഫോർസ.

മദ്ധ്യകാലത്തിന്റെ അവസാന ദശകങ്ങളിൽ യൂറോപ്പിൽ, വിശിഷ്യാ ഇന്നത്തെ ഇറ്റലിയുടെ ഭാഗങ്ങളിൽ, അതിസങ്കീർണമായ രാഷ്ട്രീയകാലാവസ്ഥയാണ് നിലനിന്നിരുന്നത്. ഒരുപാട് പ്രാദേശിക ഭരണകൂടങ്ങൾ പ്രവർത്തിച്ചിരുന്നു. അവയ്‌ക്കെല്ലാം മുകളിലായി മാർപാപ്പയുടെ അധികാരപ്രയോഗവും ശക്തമായിരുന്നു. എന്നാൽ എല്ലാ ഭരണകൂടങ്ങളും മാർപാപ്പയെ പൂർണ്ണമായി അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്തിരുന്നുമില്ല. ഇത് നിരന്തരമായ സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും ഇടവരുത്തിയിരുന്നു.

കോട്ടസൗധം - മറ്റൊരു ഭാഗത്ത് നിന്ന് കാണുമ്പോൾ... 
അങ്ങനെയാണ്, വളരെ പഴയൊരു ഭൂതകാലത്തിലെ അറിയപ്പെടുന്ന ഒരു ജനകീയ വിപ്ലവം മിലാനിൽ അരങ്ങേറുന്നത് - 1447 - ൽ. മിലാനിൽ നിന്നും അധികം ദൂരെയല്ലാതുള്ള പവിയ സർവകലാശാലയിലെ (University of Pavia) വിദ്യാർത്ഥികളും ബുദ്ധിജീവികളുമാണ് വിസ്കോന്റി പ്രഭുക്കന്മാരുടെ പേപൽ വിധേയത്വത്തെ നിരാകരിച്ചുകൊണ്ടുള്ള ഈ ജനകീയ മുന്നേറ്റത്തിന് നേതൃത്വംനൽകിയത്. വിവാഹം വഴി വിസ്കോന്റി കുടുംബത്തിനോട് ചാർച്ചയുണ്ടായിരുന്ന മറ്റൊരു ചെറുകിട പ്രഭുവായ ഫ്രാഞ്ചെസ്‌കോ സ്‌ഫോർസ (Francesco Sforza) ഈ ജനകീയ മുന്നേറ്റത്തിന് സൈനിക സഹായം നൽകുകയും ചെയ്തു. ഗോൾഡൻ അബ്രോസിയൻ റിപ്പബ്ളിക്ക് എന്ന പേരിൽ ഈ ജനകീയ മുന്നണി മൂന്നു വർഷത്തോളം ഭരണം നടത്തി. എന്നാൽ അതിനുശേഷം, താൻ തന്നെ അവരോധിച്ച ജനകീയ ഭരണകൂടത്തെ അട്ടിമറിച്ച് സ്‌ഫോർസ ഭരണം പിടിച്ചെടുക്കുകയായിരുന്നു.

1450 - ൽ ജനകീയ ഭരണം തുടച്ചു നീക്കിയതിനു ശേഷം സ്‌ഫോർസ ആദ്യമായി ചെയ്തത്, ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന ഈ കോട്ടസൗധം വിപുലപ്പെടുത്തി തന്റെ ഭവനമാക്കി മാറ്റുകയാണ്. അങ്ങനെയാണിത് സ്‌ഫോർസ കോട്ടസൗധം എന്ന് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് സ്‌ഫോർസ പ്രഭുകുടുംബത്തിന്റെ ഭരണതുടർച്ചയിൽ പലകാലങ്ങളിൽ ഈ കോട്ടസൗധത്തിൽ പല തരത്തിലുമുള്ള കൂട്ടിച്ചേർക്കലുകളും മോടിപിടിപ്പിക്കലുമൊക്കെ നടക്കുകയുണ്ടായി.

കോട്ടസൗധത്തിന്റെ, പച്ചപടർന്ന മറ്റൊരു ഭാഗം...
മദ്ധ്യകാലത്തിനു ശേഷം, ഒരുപാട് ഭരണകൂടങ്ങൾ, അധിനിവേശങ്ങൾ മിലാനിലൂടെ കടന്നുപോയി. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ആസ്ട്രിയ തുടങ്ങിയ അധിനിവേശശക്തികൾ കാലാകാലങ്ങളിൽ മിലാനെ കീഴടക്കുകയുണ്ടായി. അതിന്റെയെല്ലാം ഗുണദോഷഭോക്താവായി സ്‌ഫോർസ കോട്ടസൗധം മാറുകയുംചെയ്തു. സംയുക്തഇറ്റലിയുടെ രൂപീകരണത്തിനു ശേഷം, രണ്ടാംലോകമഹായുദ്ധ കാലത്ത് സഖ്യസേനയുടെ ബോംബാക്രമണത്തിൽ ഇതിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. യുദ്ധാനന്തരം പുനർനിർമ്മിച്ച കോട്ടസൗധമാണ് ഇന്ന് കാണുന്നത്. ഒരു കാഴ്ചബംഗ്ളാവായി ഇതിപ്പോൾ പ്രവർത്തിക്കുന്നു.

ജനങ്ങൾ, അധികവും വിനോദ സഞ്ചാരികൾ, നിരനിരയായി ഒഴുകുന്ന സൗധത്തിന്റെ നടുമുറ്റത്ത് നിൽക്കുമ്പോൾ ഈ ചരിത്രമൊക്കെ സാവകാശം സ്വാംശീകരിക്കാൻ പ്രയാസമാണ്. ഇതിന് മുൻപ് ഞങ്ങൾ കണ്ടിരിക്കുന്ന, യൂറോപ്യൻ പ്രദേശത്തെ ഇത്രയും ജനസാന്ദ്രമായ ഒരു പട്ടണം ലണ്ടനാണ്. സ്വിറ്റസർലാൻഡിലെ പട്ടണങ്ങളിലൊന്നും ഇത്രയും തിരക്കില്ല തന്നെ.

നടുമുറ്റത്ത് കാഴ്ചകൾ കണ്ട് അങ്ങനെ നിൽക്കവേയാണ്, ചെറുസിംഹത്തെ പോലെ തോന്നിക്കുന്ന നാലഞ്ച് പട്ടികളെയും കൊണ്ട് ചിലർ നടന്നുപോകുന്നത് കണ്ടത്. ആൾക്കൂട്ടത്തിന് അതുമൊരു കൗതുകം.

കോട്ടസൗധത്തിലെ ശ്വാനസഞ്ചാരികൾ...
സ്‌ഫോർസ കോട്ടസൗധത്തിനു പിന്നിലായാണ് മിലാനിലെ ഏറ്റവും പ്രശസ്ത ഹരിതോദ്യാനമായ പാർക്കോ സെംപിയോനെ (Parco Sempione). ഉദ്യാനത്തിലേയ്ക്ക് കടക്കുന്നതിനു മുൻപ് പാഠസംബന്ധിയല്ലാത്ത ഒരുകാര്യം സൂചിപ്പിക്കാൻ തോന്നുന്നു...

വിനോദസഞ്ചാരികൾ എന്ന പരികല്പനയിൽപ്പെടുത്തി വ്യവഹരിക്കുന്ന സാധാരണക്കാരായ യാത്രികരൊന്നും തങ്ങളുടെ യാത്രാവഴിയിൽ ശ്രമകരമായ ഉദ്യമങ്ങൾക്കോ സാഹസികമായ വിനോദങ്ങൾക്കോ മുതിരാറില്ല. അതാവശ്യപ്പെടുന്ന മനോനിലയോ ശാരീരികക്ഷമതയോ പലർക്കും ഉണ്ടാവാറില്ല.

ഇങ്ങനെയാണെങ്കിലും ഏത് അനിതസാധാരണ യാത്രികനും പാലിച്ചിരിക്കേണ്ട ഏറ്റവും കുറഞ്ഞ ശാരീരികക്ഷമതയുണ്ട്. തികച്ചും ദുർബലമായ ശരീരം നമ്മളെ പെട്ടെന്ന് തളർച്ചയിലേയ്ക്കും തദ്വാര മടുപ്പിലേയ്ക്കും കൊണ്ടുപോകും. സ്‌ഫോർസ കോട്ടസൗധവും ചേർന്നുകിടക്കുന്ന ഉദ്യാനവും രണ്ടിലധികം ചതുരശ്രകിലോമീറ്റർ വലിപ്പമുള്ളതാണ്. പല ഭാഗങ്ങളിലേയ്ക്ക് നീണ്ടുപോകുന്ന വഴികളിലൂടെ കാഴ്ചകൾ കണ്ടുനടക്കുമ്പോൾ, വൈവിധ്യസുരഭിലമായ ആ കാഴ്ചകളുടെ മനോഹാരിത ആസ്വാദ്യകരമായിരിക്കണമെങ്കിൽ തളർച്ച വന്നുഭവിക്കാൻ പാടില്ലാത്ത വിധത്തിൽ ഏറ്റവും കുറഞ്ഞ ശാരീരികക്ഷമതയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

ഇതിപ്പോൾ കിട്ടിയ വെളിപാടല്ല. വലിയ ആഗ്രഹത്തോടെ ചെന്നെത്തിയ സ്ഥലങ്ങളിലെ, ഒരു ശൈലാഗ്രത്തിലുള്ള സവിശേഷകാഴ്ച..., അല്ലെങ്കിൽ നടവഴിയുടെ കിലോമീറ്ററുകൾ അപ്പുറത്തുള്ള അപൂർവ്വനിർമ്മിതി..., തളർന്നുപോയത് കൊണ്ടുമാത്രം കാണാനാവാതെ മടങ്ങിയ അവസരങ്ങളുണ്ട്. ഏത് ലളിതസഞ്ചാരിക്കും എത്രയും കൂടുതൽ സ്റ്റാമിന ഉണ്ടായിരിക്കുന്നോ അത് യാത്രകളെ അത്രയും കൂടുതൽ സന്തോഷകരമാക്കും.

പാർക്കോ സെംപിയോനെ. പിന്നിൽ സ്‌ഫോർസ കോട്ടസൗധം
നിരത്തിന്റെ ഇരുഭാഗങ്ങളിലും മറ്റ് ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിലും പുൽത്തകിടി വച്ചുപിടിപ്പിച്ചിട്ടുണ്ട്, മരങ്ങൾ വൃത്തിയായി നട്ടുവളർത്തിയിട്ടുമുണ്ട്. എങ്കിലും മിലാൻ പട്ടണമദ്ധ്യത്തിലൂടെ നടക്കുമ്പോൾ അതൊന്നും നമ്മൾ ശ്രദ്ധിക്കില്ല. അത്രയ്ക്ക് ബഹുലമാണ് ഇവിടുത്തെ പൗരാണികനിർമ്മിതികൾ. ഇറ്റലിയുടെ മറ്റു പല പട്ടണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അധികം ചരിത്രഗരിമയുള്ള നഗരമൊന്നുമല്ല മിലാൻ എന്നതും ഓർക്കണം. ഗംഭീരമായ ഈ വാസ്തുനിർമ്മിതികളുടെ ഇടയ്ക്ക് വിസ്തൃതമായി കിടക്കുന്ന പാർക്കോ സെംപിയോനെ അതുകൊണ്ടുതന്നെ സവിശേഷമാണ് - പൗരാണിക നഗരത്തിന്റെ ഹരിതപുളിനം!

ഉദ്യാനതടാകത്തിലെ താറാവ് (Mallard Duck)
വിനോദസഞ്ചാരികളല്ല ഈ ഉദ്യാനത്തിന്റെ പ്രമുഖമായ ഉപയോക്താക്കൾ എന്ന് അതിനുള്ളിലൂടെ നടക്കുമ്പോൾ മനസ്സിലാവും - പട്ടണവാസികൾ തന്നെയാണ്. വൃക്ഷനിബിഢമാണ് ഉദ്യാനം. പുൽത്തകിടിയിൽ അതീവഹൃദ്യമായി വളർന്നുനിൽക്കുന്ന വലുതും ചെറുതുമായ മരങ്ങൾ, പുഷ്പലാസ്യമായ ഇടച്ചെടികൾ...

ഒരു വലിയ മരത്തിന്റെ സമീപത്ത് കൂടെ കടന്നുപോകുമ്പോൾ, ലളിതമായ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീതം ഉയരുന്നത് കേട്ടു. ഏതാനും ചെറുപ്പക്കാർ ആ മരത്തിന്റെ ശിഖരങ്ങളിലിരുന്ന് ഗിറ്റാർമീട്ടി പാടുകയാണ്. കാഴ്ചക്കാരോ കേൾവിക്കാരോ ഇല്ല. എങ്കിലും അവർ അവരുടെ സർഗ്ഗോന്മാദങ്ങളിൽ മഗ്നരായി, ഈ ലോകത്തെ മറന്ന് പാടിക്കൊണ്ടിരിക്കുന്നു...

മരക്കൊമ്പിലിരുന്ന് പരിസരംമറന്ന് പാടുന്ന യുവാക്കൾ...
ചെറിയ തടാകങ്ങളും അരുവികളുമൊക്കെ ഉദ്യാനത്തിൽ കൃത്രിമമായി ഉണ്ടാക്കിവച്ചിട്ടുണ്ട്. അതിനു കുറുകേ ചെറിയ തടിപ്പാലങ്ങളും കാണാം. തടാകത്തിലും അരുവികളിലുമായി അരയന്നങ്ങളും താറാവുകളും ജലസാമീപ്യമാഗ്രഹിക്കുന്ന മറ്റ് പക്ഷികളും വിഹരിക്കുന്നു. കാണാൻ ചേലുള്ള ആമകൾ അതിലൂടെ നീന്തുന്നതും, നീന്തിത്തളരുമ്പോൾ കരയിൽ കയറി വിശ്രമിക്കുന്നതും കാണാമായിരുന്നു. മരക്കൊമ്പുകളിലും കിളികുലത്തിന്റെ സംഗീതജാലം...

തടാകതീരത്തെ ആമകൾ
അലച്ചിലിന്റെ ക്ഷീണമകറ്റാൻ ഞങ്ങളും ഒരു മരത്തണലിലെ പുൽത്തകിടിയിൽ കുറച്ചു സമയമിരുന്നു. അങ്ങനെയിരുന്നപ്പോൾ ക്ഷീണത്തിന്റെ ആലസ്യത്തിൽ, നേർത്ത തണുപ്പിന്റെ സ്പർശമുള്ള കാറ്റേറ്റ് അവിടെ കിടക്കാൻ തോന്നി...

തിരുവനന്തപുരം പട്ടണമദ്ധ്യത്തിലെ മ്യൂസിയം വളപ്പ് അപ്പോൾ ഓർമ്മവന്നു. പാർക്കോ സെംപിയോനെയുടെ വലിപ്പമില്ലെങ്കിലും മ്യൂസിയം വളപ്പിലെ ഉദ്യാനം വിഭാവന ചെയ്ത നിലനിർത്തുന്നത് തിരുവനന്തപുരം പട്ടണത്തിന് സവിശേഷ ചാരുത നൽകുന്നുണ്ട് എന്ന് പറയാതെ വയ്യ. മ്യൂസിയം വളപ്പിലുള്ളതിനേക്കാൾ വൈവിധ്യമാർന്നതും ഭീമാകാരങ്ങളുമായ മരങ്ങൾ, അതിനോട് ചേർന്നുകിടക്കുന്ന മൃഗാശാലയ്ക്കുള്ളിലാണുള്ളത്. ഏതാണ്ടൊരു ഉഷ്ണമേഖലാവനം പോലെ കാണപ്പെടുന്ന ആ ഭാഗത്ത് ഒരു തടാകവും ഉള്ളതോർക്കുന്നു. എനിക്ക് തോന്നാറുള്ളത്, മൃഗശാല ഇന്നും പട്ടണമദ്ധ്യത്തിൽ നിലനിർത്തുന്നത് ഒരു ആർഭാടമാണ് എന്നാണ്. ഇപ്പോൾ തന്നെ അവിടെയുള്ള സിംഹങ്ങളെയും മറ്റും നെയ്യാർ വനമേഖലയിലെ തുറന്ന മൃഗശാലയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അതുപോലെ മറ്റ് മൃഗങ്ങളേയും, കുടുസ്സു മുറികളിലിട്ട് ദയനീയമായൊരു കാഴ്ചവസ്തുവാക്കാതെ, നെയ്യാർപോലുള്ള പ്രാന്തവനപ്രദേശത്തെ വിശാലമായ തുറന്ന കൂടുകളിലേയ്ക്ക് മാറ്റുന്നതായിരിക്കും ഉചിതം. അതിനുശേഷം അവിടുത്തെ കോൺക്രീറ്റ് കൂടുകളെല്ലാം ഇടിച്ചുകളഞ്ഞ്, ആ ഹരിതനിബിഢതയെ കൂടി ചേർത്ത് മ്യൂസിയം വളപ്പ് വിശാലമായ ഒരു ഉദ്യാനമാക്കി മാറ്റണം.

മരക്കൊമ്പിലെ പ്രാവ്...
പടിഞ്ഞാറൻ ഭാഗത്ത് ടൈറേനിയൻ കടലും കിഴക്കു ഭാഗത്ത് ആഡ്രിയാറ്റിക് സമുദ്രവും തെക്ക് മെഡിറ്ററേനിയനും അതിർത്തിതിരിക്കുന്ന, മൂന്നുഭാഗവും കടലിനാൽ ചുറ്റപ്പെട്ട ഒരു ഉപദ്വീപാണ്‌ ഇറ്റലി. അതിനാൽ തന്നെ ഒരുപാട് കടൽത്തീരങ്ങളുള്ള രാജ്യവും. എന്നാൽ രാജ്യത്തിന്റെ വടക്ക്-മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന മിലാനിൽ കടൽസ്പർശമില്ല. അതുകൊണ്ട്, മറ്റുള്ള പ്രദേശങ്ങളിൽ കടൽത്തീരത്ത് ചെന്നിരുന്നു ചെയ്യാറുള്ള വിനോദവൃത്തികളിൽ പലതും പ്രദേശവാസികൾ ആചരിക്കാറുള്ളത് ഈ ഉദ്യാനത്തിൽ വച്ചാണ്. പുൽത്തകിടിയിൽ അർദ്ധനഗ്‌നരായി വെയിൽകാഞ്ഞ് കിടക്കുന്ന ഒരുപാടുപേരെ കാണാമായിരുന്നു...

പാശ്ചാത്യനാടുകളിലും വസ്ത്രധാരണ രീതി, അല്ലെങ്കിൽ വസ്ത്രത്തിന്റെ അഭാവം ഉദ്ദീപനഹേതു തന്നെയാണ്. അവരുടെ സിനിമകളും സാഹിത്യവും ഇതിന് തെളിവുതരും. അങ്ങനെയൊക്കെയാണെങ്കിലും പൊതുവിടങ്ങളിലെ നഗ്നത സവിശേഷ ശ്രദ്ധയാകർഷിക്കേണ്ടുന്ന ഒരു സംഗതിയായി ഇവിടങ്ങളിലെ സമൂഹം കരുതുന്നില്ല. വികസിതമായ പൗരബോധം, വ്യക്തിസ്വാതന്ത്രത്തെക്കുറിച്ചുള്ള പരിഷ്കൃതമായ അവബോധം, ഇതൊക്കെ ഇത്തരം കാഴ്ചകളെ നിരുപാധികം കവച്ച് കടന്നുപോകാനുള്ള ഉപാധിയാകുന്നു എന്നുവേണം അനുമാനിക്കാൻ. ഈ ഉദ്യാനത്തിൽ ഏതാണ്ട് നഗ്‌നരായി വെയിൽകാഞ്ഞ് കിടക്കുന്ന ചില ശരീരങ്ങളെ കണ്ടില്ലെന്ന് നടിച്ച് നടന്നുപോയ അവസരത്തിൽ തന്നെയാണ്, തേക്കിൻകാട് മൈതാനത്ത് ഏതാനും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നു എന്നതിന്റെ പേരിൽ മറ്റൊരുകൂട്ടം ചെറുപ്പക്കാരുടെ സദാചാരമർദ്ദനമേറ്റത് എന്ന വാർത്ത വായിച്ചതും...

ഉദ്യാനത്തിൽ വെയിൽകായുന്നവർ...
ഈ ഉദ്യാനത്തിന്റെ ഒരു ഭാഗത്തെ അതിർത്തി സ്‌ഫോർസ കോട്ടസൗധമാണെങ്കിൽ മറുഭാഗം അവസാനിക്കുന്നത് ആർച് ഓഫ് പീസ് എന്ന വലിയൊരു കമാനത്തിനു മുന്നിലാണ്. മിലാൻ എന്ന പട്ടണം ചരിത്രത്തിലേയ്ക്ക് കടന്നുനിൽക്കാൻ തുടങ്ങിയ കാലം മുതൽ ഈ കമാനത്തിന്റെ ചരിത്രവും ആരംഭിക്കുന്നു എന്ന് സ്ഥൂലാർത്ഥത്തിൽ പറയാം, ഇന്ന് കാണുന്ന കമാനത്തിന് ആ പൗരാണിക ചരിത്രവുമായി ഒരു വസ്തുപ്രതിരൂപമെന്ന നിലയ്ക്ക് ബന്ധമില്ലെങ്കിലും. റോമൻ കാലഘട്ടത്തിൽ ഇവിടെ ഉയർന്നിരുന്ന, ഇന്ന് നാമാവശേഷമായ, ഒരു കോട്ടമതിലിന്റെ ഉത്തരഭാഗപ്രവേശിക ഇവിടെ നിന്നായിരുന്നു എന്ന് കരുതപ്പെടുന്നു.

എന്നാൽ ഇന്ന് കാണുന്ന മനോഹരമായ, ഇറ്റാലിയൻ വാസ്തുകലയുടെ എല്ലാ ഭംഗിയും പ്രകാശിപ്പിക്കുന്ന, ഈ കമാനത്തിന്റെ നിർമ്മാണമാരംഭിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, നെപ്പോളിയന്റെ ഭരണകാലത്താണ്. ഇപ്പോൾ ഈ കമാനവും കടന്ന് പട്ടണം പ്രാന്തങ്ങളിലേയ്ക്ക് വളരെയധികം വളർന്നുപോവുകയും, ആ പ്രദേശങ്ങളിലെ നിരത്തുകളുടെ വൈപുല്യം അതിസങ്കീർണ്ണമാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഫ്രാൻസിൽ നിന്നും ആൽപ്സ് കടന്നെത്തുന്ന ഒരു പ്രധാനപാത വന്നവസാനിക്കുക ഈ കമാനത്തിനു മുന്നിലാണ് എന്നുപറയാം. നെപ്പോളിയന്റെ കാലത്ത് ഉത്തരസഞ്ചാരം നടത്തുന്ന ഈ ഏക പെരുവഴിയുടെ അസ്തിത്വം അതീവ പ്രാധാന്യമുള്ളതായിരുന്നു. പക്ഷേ നെപ്പോളിയന്റെ കാലത്ത് ഈ കമാനം കെട്ടി തീരുകയുണ്ടായില്ല. ഓസ്ട്രിയൻ ഭരണത്തിന്റെ കീഴിൽ 1838 - ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാവുന്നത്.

ആർച് ഓഫ് പീസ്
ഒരു പട്ടണത്തെ കണ്ടുതീർക്കുക ഒരിക്കലും സാധ്യമല്ല, അനുഭവിച്ചു തീർക്കുക ഒട്ടുമല്ല... എങ്കിലും ഒരുപാട് ദൂരം സഞ്ചരിച്ച് ഒരു പട്ടണത്തിലെത്തുമ്പോൾ അതിനെ എങ്ങനെയാവും സർഗാത്മകമായി സ്വാംശീകരിക്കാനാവുക? കാഴ്ച മാത്രമല്ല, അതൊരു തുടർപ്രക്രിയകൂടിയാണ്. എന്നെപ്പോലെ, സഞ്ചരിച്ച സ്ഥലങ്ങളെക്കുറിച്ചൊക്കെ എഴുതിവയ്ക്കുന്ന ഏർപ്പാടുള്ള ഒരാൾക്ക് അനസ്യൂതമായ ആ മനോസഞ്ചാരം കുറച്ചുകൂടി ശ്രമകരവും, അത്രയും കൂടുതൽ ആഹ്ലാദജന്യവുമാണ്.

മിലാനിൽ ഇനിയും കുറെയേറെ കാണാനുണ്ട്. നാളെയും ഈ പട്ടണത്തിൽ തന്നെയാണ് അലയാനുള്ളത്...!

- തുടരും -

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - പത്ത്

ജാലകവിടവിലൂടെ അരിച്ചെത്തിയ, കുട്ടികളുടെ കലപില ശബ്ദമാണ് ഉറക്കത്തിൽ നിന്നും ഉണർത്തിയത്. വാതിൽ തുറന്ന് ഹോട്ടൽ മുറിയുടെ ബാൽക്കണിയിലേക്കിറങ്ങി. അതിപ്രഭാതത്തിന്റെ രൂക്ഷശീതം മുറിക്കുള്ളിലേയ്ക് ഇരച്ചുകയറി. ഇരുണ്ട പ്രഭാതമാണ്. അകലങ്ങളിൽ മലനിരകൾ മങ്ങി കാണപ്പെടുന്നു. ഒരല്പനേരമെടുത്തു എവിടെയാണ് നില്കുന്നത് എന്ന അറിവ് പ്രജ്ഞയിലെത്താൻ...

അതിരാവിലെ തന്നെ ഗ്രാമവീടുകളിൽ നിന്നും കുട്ടികളൊക്കെ സ്‌കൂളിൽ പോകാൻ ഇറങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികളാണ്. മലയടിവാരത്തിലെ വീടുകളിൽ നിന്നും സൈക്കിൾ ചവിട്ടി വന്ന് തീവണ്ടി നിലയത്തിന്റെ മുറ്റത്ത് അവ പാർക്ക് ചെയ്യുന്ന തിരക്കിലാണവർ. ഞാൻ നിൽക്കുന്ന ബാൽക്കണിയുടെ തൊട്ടടുത്തല്ല തീവണ്ടിനിലയം. എങ്കിലും മറ്റുനിലയ്ക്ക് ശബ്ദരഹിതമായ പരിസരത്തിൽ കുട്ടികളുടെ ചിലമ്പിയ ശബ്ദം മുഴക്കത്തോടെ പ്രസരിച്ചു. ആലസ്യത്തിന്റെ പ്രഭാതത്തിന് അത് നിഷ്കളങ്കമായ ഊർജ്ജം പകർന്നു...!

സ്‌കൂളിൽ പോകാൻ റെയിൽവേ സ്റ്റേഷനിലെത്തുന്ന കുട്ടികൾ
കുട്ടികൾ ഇറങ്ങിയിട്ടുണ്ടെങ്കിലും പ്രഭാതം ഇപ്പോഴും നരച്ചു തന്നെ കാണപ്പെടുന്നു. മഞ്ഞവെയിലായിട്ടില്ല. എല്ലാ ഭാഗങ്ങളിലും മലകളായതുകൊണ്ടാവാം പ്രഭാതത്തിന് ഈ അലസവർണ്ണം. ഹിമസാന്ദ്രമായ കൊടുമുടികൾ ഉദയസൂര്യന്റെ വെട്ടത്തെ ചാരനിറത്തിലാക്കിയാണ് ഭൂമിയിലേയ്ക്ക് പ്രതിഫലിപ്പിക്കുന്നതെന്നു തോന്നുന്നു.

പ്രകൃതിയുടെ ഭാവങ്ങൾ കുട്ടികളുടെ മനോനിലയെ, ഭാവമോഹങ്ങളെ ബാധിക്കാറില്ല. എന്നാൽ മുതിർന്നവരുടെ കാര്യം അങ്ങനെയല്ല. ശീതരാജ്യങ്ങളിലെ മനുഷ്യർ സൂര്യപ്രകാശത്തെ വല്ലാതെ ആഗ്രഹിക്കുന്നത് എന്തിനെന്ന് ഈ ആൽപൈൻ ഗ്രാമത്തിൽ നേരം വെളുക്കുന്നതും നോക്കിനിൽക്കുമ്പോൾ മനസ്സിലാവുന്നുണ്ട്. നരച്ചപ്രഭാതം ഭൂമിയേയും മനുഷ്യനേയും വിഷാദാർദ്രമാക്കുന്നു. 'ബ്ലൂസ്' എന്ന മാനസികാവസ്ഥയെക്കുറിച്ച് പാശ്ചാത്യസംഗീതം ഏറെ പാടുന്നതിന്റെ കാരണം പ്രകൃതിയുടെ ഈ ഭാവം അവരുടെ മനസ്സിലേയ്ക്ക് പകരുന്നതു കൊണ്ടാവാം...

പ്രകൃതിയുടെ ഭാവഭേദങ്ങളിൽ ആമഗ്നമാവാനുള്ള അവസരമല്ലിത്. യാത്ര തുടരേണ്ടതുണ്ട്, ആൽപ്സിന്റെ മറ്റൊരു ശൈലശിഖരത്തിലേയ്ക്...

പ്രഭാതത്തിന്റെ വിഷാദനിറം
റ്റാഷിൽ നിന്നും തീവണ്ടിയിൽ കയറി വീണ്ടും മലമുകളിലേയ്ക്ക് പോയാൽ എത്തുന്നത് സെർമാത്തിലാണ് (Zermatt). റ്റാഷ് പോലെ മലമടക്കുകളിൽ ഉറങ്ങിക്കിടക്കുന്ന ഗ്രാമമല്ല സെർമാത്ത്, വിനോദസഞ്ചാരികളെക്കൊണ്ട് സജീവമായ മലമുകൾ പട്ടണമാണ്. വിമൂകമായ റ്റാഷിൽ നിന്നും തീവണ്ടി പിടിച്ച് സെർമാത്തിൽ എത്തിയപ്പോൾ അവിടുത്തെ തിരക്കിൽ ആദ്യം അല്പം വിഭ്രമമനുഭവപ്പെട്ടു.

ജനമിരമ്പുന്ന ഒരു നിരത്തോരത്ത് ഞങ്ങൾ നിന്നു. സ്വിസ്സ് വാസ്തുവിഭാവനയുടെ കൃത്യമായ നിർമ്മാണചാരുതയുള്ള മരക്കെട്ടിടങ്ങളാണ് ഇരുഭാഗത്തും. രണ്ടും മൂന്നും നിലകളുള്ളവ. താഴത്തെ നിലയോട് ചേർന്ന് പീടികകളും ഭക്ഷണശാലകളും. മുകളിലത്തെ നിലകളിൽ ചെറുകിട സത്രങ്ങളും ഭവനങ്ങളും. പട്ടണഹൃദയത്തെ കവിഞ്ഞ് മലഞ്ചരിവുകളിലേയ്ക്ക് കയറിപ്പോകുന്നു കെട്ടിടങ്ങൾ...

അതിനപ്പുറം, പട്ടണത്തിന്റെ നാല് സീമകളിലും പുൽമേടുകളും പൈൻമരങ്ങളും സമന്വയിക്കുന്ന കുന്നിൻപുറങ്ങൾ കാണാം..., അതിന് പിന്നണിയായി ഹിമാവൃത ശൈലപംക്തികൾ, ആകാശത്തിൽ മേഘങ്ങൾ കൂട്ടംകൂടി നിൽക്കുന്നതിനാൽ, സുഷിര കാഴ്ചയാവുന്നു . കൊടുമുടികൾ അതിരിടുന്ന ആ ജനപദത്തിന്റെ ആരവങ്ങൾക്ക് നടുവിൽ, വിലോലമനസ്കനായി നിൽക്കുമ്പോൾ തോന്നി; ഓരോ നാടും ഓരോ മനോഭാവമാണ്!

സെർമാത്തിലെ തെരുവ്...
ബിരുദത്തിന് പഠിക്കുമ്പോൾ, ഒൾഡസ് ഹക്സ്ലിയുടെ ഒരു ലേഖനത്തിൽ സ്നോബുകളായ വിനോദസഞ്ചാരികളെ കുറിച്ച് സൂചിപ്പിച്ചിരുന്നത് ഓർക്കുന്നു. യാത്രകൾ അവർക്ക് ആവേശമൊന്നുമല്ല. എന്നാൽ തങ്ങളുടെ സാമൂഹ്യനിലവാരം നിലനിർത്താനും മറ്റും അവർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്തമായ വിനോദസഞ്ചാര മേഖലകളിലൊക്കെ അവരെത്തുന്നു. സൂക്ഷ്മമായി ശ്രദ്ധിച്ചാൽ അവരെ തിരിച്ചറിയാൻ സാധിക്കും. തങ്ങൾ എത്തിയിരിക്കുന്ന സ്ഥലത്തെ പ്രതിയുള്ള അജ്ഞതയും രസരാഹിത്യവും ക്ഷീണവുമൊക്കെ അവരുടെ മുഖത്തു നിന്ന് വായിക്കിച്ചെടുക്കാനാവുമത്രേ.

ആ ഉപന്യാസത്തിന്റെ ആശയസൂചകം ഇന്ന് വ്യക്തമായി ഓർത്തെടുക്കാനാവുന്നില്ലെങ്കിലും യാത്രാസംബന്ധിയായി ഇതൊരു പതിതാവസ്ഥയായി കരുതേണ്ടതില്ല എന്ന് തോന്നും. യാത്രകൾ പലർക്കും പലതരം ആഹ്ലാദങ്ങളാണല്ലോ. യാത്രകൾ തങ്ങളുടെ ജീവിതനിലവാരത്തെ പൊലിപ്പിക്കുന്നു എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അതും സഞ്ചാരത്തിന്റെ ഒരടരായ മനുഷ്യാനുഭവമായി കണ്ടാൽ മതിയാവും.

സെർമാത്ത് പോലുള്ള ജനസാന്ദ്രമായ വിനോദസഞ്ചാര പ്രദേശങ്ങളിൽ എത്തുമ്പോൾ ഞാൻ അത്തരം യാത്രക്കാർക്കായി പരതാറുണ്ട്. മുഖം നോക്കി ഭാവവിശേഷം മനസ്സിലാക്കാനുള്ള കെൽപ് കുറവായതിനാലാണോ, ഹക്സിലിയുടെ കാലം കഴിഞ്ഞുപോയതിനാലാണോ എന്നറിയില്ല, യാത്രികരിലെ അത്തരം തിരിവുകൾ കണ്ടെത്താനായിട്ടില്ല.

മലഞ്ചരിവിലേയ്ക്ക് നീളുന്ന സെർമാത്ത്
ജനക്കൂട്ടം ഒഴുകുന്ന ഏത് മലമുകൾ പട്ടണത്തിലെത്തിയാലും ഓർമ്മവരുക ഊട്ടിയാണ്. ദക്ഷിണേൻഡ്യയിലെ അറിയപ്പെടുന്ന ഹിൽസ്റേഷനുകളായ കൊടൈക്കനാലും മൂന്നാറും മടിക്കേരിയും തുടങ്ങി മറ്റൊന്നുരണ്ടിടങ്ങൾ കൂടി സന്ദർശിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ഊട്ടി തന്നെയാണ് ആദ്യം ഓർമ്മയിൽ വരുക. അവിടം നൽകിയ കൗമാരകാല്പനികമായ അനുഭവങ്ങൾ തന്നെയാവാം കാരണം.

ഉഷ്ണമേഖലാ കാലാവസ്ഥയുള്ള സഹ്യമലനിരകളിലെ ശൈലോപരിപട്ടണങ്ങളുമായി സെർമാത്തുപോലുള്ള ആൽപൈൻ ജനപദങ്ങളെ താരതമ്മ്യപ്പെടുത്താനാവില്ല. തികച്ചും വ്യത്യസ്തമായ ഭൂപ്രദേശങ്ങളാണിവ എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും. നീലഗിരിയുടെ മലമടക്കുകൾ ആവിഷ്കരിക്കുന്ന വന്യഹരിതാഭയൊന്നും സെർമാത്തിനെ അതിരിട്ടുനിൽക്കുന്ന മലഞ്ചരിവുകളിൽ കാണാനാവില്ല. പുൽമേടുകളും ദേവദാരുക്കളും പാറക്കെട്ടുകളും വിന്യസിക്കപ്പെട്ടിരിക്കുന്ന സെർമാത്തിനോട് ചേർത്തുവയ്ക്കാൻ ഉതകുക ഉത്തരേന്ത്യയിലെ ഹിമാലയൻ പട്ടണങ്ങളായ സിംലയും കുളുവും മണാലിയുമൊക്കെയായിരിക്കും എന്നു തോന്നുന്നു (ഹിമാലയത്തിന്റെ പരിസരങ്ങൾ ഇതുവരെയും അകലെയാണ് ). ഹിമാലയമടക്കുകളിലെ പല പ്രദേശങ്ങളും ഇൻഡ്യയിലെ സ്വിറ്റസർലാൻഡ് എന്നറിയപ്പെടുന്നത് ഈ പ്രകൃതിസാദൃശ്യം കൊണ്ടാവാം.

തെരുവിൽ നിന്നും...
ആൽപ്സിന്റെ പ്രധാനപ്പെട്ട കൊടുമുടികളിൽ ഒന്നായ മറ്റെർഹോർണിന്റെ (Matterhorn) അടിവാരമാണ് സെർമാത്ത്. കുട്ടികളുടെ പ്രകൃതിചിത്രങ്ങളിൽ പിരമിഡിന്റെ ആകൃതിയിൽ കാണപ്പെടുന്ന കൊടുമുടികൾ പോലെ ആകൃതിയൊത്ത ശൈലശിഖരമത്രേ മറ്റെർഹോൺ. സ്വിറ്റസർലാൻഡിനേയും ഇറ്റലിയേയും അതിരിട്ടുനിൽക്കുന്ന ഈ കൊടുമുടിയുടെ മുകളറ്റം ഏതാണ്ട് പതിനയ്യായിരം അടി ഉയരത്തിലാണ്. കൃത്യമായ രൂപത്തിൽ കുത്തനെ കയറിപ്പോകുന്ന മലയായതുകൊണ്ടാവാം ഇതിനെ കീഴടക്കുക അത്രയെളുപ്പമായിരുന്നില്ല. ആൽപ്സിന്റെ ഇതിനെക്കാൾ ഉയരമുള്ള പല കൊടുമുടികളിലും മനുഷ്യൻ കാലുകുത്തിയിട്ടും, മലകയറ്റത്തിന്റെ സുവർണ്ണകാലം എന്നു പറയാവുന്ന പത്തൊൻപതാം നൂറ്റാണ്ടിലും - അതിന്റെ രണ്ടാംപകുതി വരെ - മറ്റെർഹോൺ അപ്രാപ്യമായി നിന്നു. 1865 - ൽ ഒരുകൂട്ടം പർവ്വതാരോഹകർ ഈ ശൈലം കീഴടക്കിയെങ്കിലും ആൽപൈൻ മലകയറ്റത്തിന്റെ എക്കാലത്തും ഓർക്കപ്പെടുന്ന, നാല് സംഘാംഗങ്ങളുടെ ദാരുണമായ മരണത്തിൽ അവസാനിച്ച സംഭവമായി അത് മാറുകയാണുണ്ടായത്. അതുവരെ വളരെ ചലനാത്മകമായി തുടർന്ന ആൽപൈൻ മലകയറ്റത്തിന്റെ യുഗാന്ത്യമായി ഈ സംഭവം അടയാളപ്പെടുന്നു.

പട്ടണവശങ്ങളിലിൽ അതിരിട്ടു നിൽക്കുന്ന മലകളുടെ മുകൾഭാഗം, മേഘാവൃതമായ ഈ പ്രഭാതത്തിൽ, ഏറെക്കൂറെ മറയപ്പെട്ടിരിക്കുന്നു. പ്രസ്തുത  പ്രശസ്തകൊടുമുടി എവിടെയാണെന്ന് മനസ്സിലാക്കാനായില്ല. ആകാശത്തിൽ ദിക്ക് നഷ്ട്ടപ്പെട്ടവന്റെ വ്യസനം.

വഴിവാണിഭം
സെർമാത്തിന്റെ തിരക്കിലൂടെ നടക്കുമ്പോൾ, ചുറ്റുമുള്ള ചലനാത്മകയുടെ ഊർജ്ജം നമ്മളിലേയ്ക്കും എത്തുന്നതായി അനുഭവപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവർ, പല പ്രായക്കാർ, കുടുംബം, ഇണകൾ, ഒറ്റയാന്മാർ... അലസം നടക്കുന്നവർ, കടകളിൽ കയറിയിറങ്ങുന്നവർ, കുട്ടികളുമായി വഴിവാണിഭക്കാരിൽ നിന്നും ഐസ്ക്രീം വാങ്ങി നുണയുന്നവർ, വലിയ തോൾസഞ്ചികളും തൂക്കി മലകയറ്റത്തിന് തയ്യാറായിപ്പോകുന്നവർ. പ്രമുഖമായ പല സ്വിസ് നഗരങ്ങളിലും കണ്ടതിനെക്കാൾ ജനത്തിരക്ക് ഈ ചെറിയ മലമുകൾ പട്ടണത്തിലുണ്ട്.

വാഹനങ്ങൾ ഒഴിഞ്ഞു പോയ നിരത്തിലൂടെ നടക്കുമ്പോൾ ഒട്ടും ആയാസം തോന്നില്ല. ലളിതസുന്ദരമായ വർണ്ണക്കാഴ്ചകളുടെ പട്ടണനിരത്തുകളോ പിന്നണിയിലെ പർവ്വതശുഭ്രതയോ മാത്രമല്ല കാരണം എന്ന് തോന്നും; കാലാവസ്ഥയുടെ സുഭഗതകൂടിയാണത്. തണുപ്പുണ്ടെങ്കിലും, അസഹ്യമല്ല. സുഖകരമായ കുളിര്. പൊടി മുഴുവനായും ഒഴിഞ്ഞുപോയ സുതാര്യമായ അന്തരീക്ഷത്തിന്റെ നവ്യത തൊട്ടറിയാം എന്നപോലെ...

സെർമാത്തിലെ കിന്നരിത്തലപ്പാവ് വച്ച കുതിരയും കുതിരക്കാരനും
സെർമാത്ത് പട്ടണത്തിന്റെ നടുവിലൂടെ ഒഴുകിപ്പോകുന്ന ഒരു ചെറുനദിയുണ്ട് - മാത്തെർ വിസ്‌പാ. മലനിരകളിലെ മഞ്ഞുരുകിയുണ്ടാവുന്ന പ്രദേശത്തെ അനേകം അരുവികളിൽ ഒന്ന്. റ്റാഷിൽ നിന്നും മുകളിലേയ്ക്ക് തീവണ്ടി കയറിവരുമ്പോൾ ഒരുവശത്ത് ഈ അരുവിയുണ്ടായിരുന്നു. താഴ്വാരത്തിൽ നിന്നും റ്റാഷിലേയ്ക്ക് വണ്ടിയോടിച്ച് വന്നതും ഈ നദിയുടെ തീരത്തുകൂടിയാണ്. നിമ്‌നോന്ന ഭൂപ്രകൃതിയിൽ ഏറ്റവും എളുപ്പമായ പ്രതലത്തിലൂടെ ആദ്യം വഴി കണ്ടെത്തുന്നത് നദികളാണ്. മനുഷ്യൻ പിന്നീട് ആ നദീതീരത്തിലൂടെ ടാറിടുന്നു.

സെർമാത്തിൽ നിന്നും റ്റാഷ് വഴി താഴേക്കൊഴുകുന്ന മാത്തെർ വിസ്‌പാ വഴിക്കുനിന്ന് തന്നെപ്പോലെയുള്ള ചെറിയ അരുവികളെ ഒപ്പം കൂട്ടുന്നു. താഴ്വാരപട്ടണമായ വിസ്‌പിൽ വച്ച് ഈ പ്രവാഹം പ്രദേശത്തെ പ്രമുഖ നദിയായ റോണിൽ വിലയിക്കുന്നു.

മാത്തെർ വിസ്‌പാ
കൃത്യമായി കെട്ടിയുയർത്തിയ സംരക്ഷണഭിത്തിക്ക് നടുവിലൂടെ ഒരു തോടുപോലെയാണ് പട്ടണമദ്ധ്യത്തിലൂടെ മാത്തെർ വിസ്‌പാ ഒഴുകുന്നതെങ്കിലും മറ്റു ഭാഗങ്ങളിൽ ഒട്ടൊന്ന് വന്യതയോടെ പാറപ്പരപ്പുകളിൽ തട്ടിത്തെറിച്ച് പായുന്നത് കണ്ടിരുന്നു. മഞ്ഞുരുകി ഉണ്ടാവുന്നതുകൊണ്ടാവാം പരിചിതമല്ലാത്ത ഒരുതരം വെളുത്ത നിറമാണ് ജലത്തിന്. നാട്ടിലെ മലമ്പ്രദേശങ്ങളിലെ നീരൊഴുക്കുകൾക്കുള്ള സുതാര്യതയിതിനില്ല. പാറക്കെട്ടുകളിലൂടെ കുത്തിയൊഴുകുന്ന ജലപ്രവാഹങ്ങളിൽ നടത്തപ്പെടുന്ന സാഹസിക ജലയാനവിനോദങ്ങൾക്ക് വൈറ്റ് വാട്ടർ റാഫ്റ്റിംഗ് എന്ന പേരുവന്നത് എന്തുകൊണ്ടാവും എന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. (പാറക്കെട്ടുകളിൽ തട്ടി ജലം പതയുന്നതുകൊണ്ടുണ്ടായ പേരാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിലും തർക്കമൊന്നുമില്ല.)

നദീതടങ്ങളിലാണ് സംസ്കാരങ്ങൾ ഉരുവംകൊണ്ടത് എന്ന് കാര്യമായ മമതയൊന്നുമില്ലാതെ പ്രൈമറിക്ളാസുകൾ മുതൽ ചരിത്രപുസ്തകങ്ങളിൽ പഠിക്കുന്നുണ്ട്. പക്ഷെ മനുഷ്യന്റെ പരിണാമചരിത്രത്തെ മുൻനിർത്തിയുള്ള ഏറ്റവും ജൈവമായ ഒരു പ്രസ്താവമാണതെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നദീപാതകളിൽ ചെന്നുനിൽക്കുമ്പോൾ മനസ്സിലാക്കിയിട്ടുണ്ട്. ഈ ആൽപൈൻ പ്രദേശത്തെ ചെറുഗ്രാമങ്ങൾ പോലും പ്രഭവപരിണാമം തേടിയിരിക്കുന്നത് ഒരു കുഞ്ഞുനദിയുടെ കരയിലാണല്ലോ. ഹൈന്ദവ മതസംസ്കൃതിയിൽ ചില പുണ്യനദികളുണ്ട്. എന്നാൽ നദീപഥങ്ങളിലൂടെ നടന്നാൽ, മാനവസംസ്കാരത്തെ പ്രതി ഒരു ബോധം തെളിഞ്ഞുവരും; എല്ലാ നദികളും പുണ്യനദികളാണ്!

സെർമാത്തിലെ ഇലക്‌ട്രിക്‌ വാഹനം 
കാർ-ഫ്രീ സോണാണ് സെർമാത്ത്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ വേണ്ടിയാണ് അത്തരമൊരു നടപടി. ഇവിടുത്തെ പരിമിതമായ യാത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വൈദ്യതി വാഹനങ്ങളാണ്. തീവണ്ടിനിലയത്തിൽ വന്നിറങ്ങുമ്പോൾ, സഞ്ചാരികളെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു കുതിരവണ്ടിയേയും അതിന്റെ കിന്നരിത്തലപ്പാവു വച്ച കുതിരയേയും കുതിരക്കാരനേയും കണ്ടിരുന്നു. ചെറിയ വാൻ പോലുള്ള ഇലക്ട്രിക് വാഹങ്ങൾ ടാക്സിയായും മറ്റും ഓടുന്നുണ്ട്. അടുത്തുള്ള ഹോട്ടലുകളിൽ നിന്നും അത്തരം വാഹനങ്ങളിൽ ആളുകൾ തീവണ്ടിനിലയത്തിൽ വന്നിറങ്ങുന്നത് കാണാമായിരുന്നു.

ഇവിടേയ്ക്ക് കാറോടിച്ച് വരാൻ സാധിക്കാത്തതുകൊണ്ടാണ്, ഈ വഴിക്ക് വണ്ടികൾ എത്തുന്ന അവസാന സ്ഥലമായ റ്റാഷിൽ അന്തിയുറങ്ങാൻ തീരുമാനിച്ചത്. അങ്ങനെയൊരു ആസൂത്രണം നടത്തുമ്പോൾ റ്റാഷോ സെർമാത്തോ എത്തരത്തിലുള്ള പ്രദേശങ്ങളാണെന്ന് അറിയുമായിരുന്നില്ല. സ്വിറ്റസർലാൻഡിന്റെ സഞ്ചാരഭൂപടത്തിൽ വലിയ സ്ഥാനമുള്ള സെർമാത്തിനെ ഒഴിവാക്കി, രാത്രി കഴിയാൻ റ്റാഷ് തിരഞ്ഞെടുത്തത് അബദ്ധമായിത്തീരുമോ എന്നും സംശയിച്ചിരുന്നു. എന്നാൽ സ്വിസ്സ്താമസത്തിനിടയിലെ അതീവസുന്ദരമായ സായാഹ്നവും രാത്രിയുമായിരുന്നു റ്റാഷെന്ന ചെറുഗ്രാമം നൽകിയത്. സെർമാത്ത് എന്ന പട്ടണം അതിനു പകരമാവില്ല.

ദേവദാരുതാഴ്വാരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ഹോട്ടൽ കെട്ടിടം
മറ്റെർഹോൺ കൊടുമുടി കയറുക എന്ന ആഗ്രഹവുമായി സെർമാത്തിൽ എത്തിയ പർവ്വതാരോഹകരൊന്നുമല്ലല്ലോ ഞങ്ങൾ. അതിനാൽ പട്ടണക്കാഴ്ചകൾ അവസാനിച്ചപ്പോൾ ഞങ്ങൾ ഗോർനെർഗ്രാറ്റ് (Gornergrat) എന്ന പർവ്വതശിഖരം കയറാനായി പോയി. അതാവുമ്പോൾ വലിയ ആയാസമൊന്നുമില്ല. ഒരു തീവണ്ടിയിൽ കയറിയിരുന്നാൽ മതി. മലകയറുന്ന ജോലി ആ വാഹനം നിർവ്വഹിച്ചോളും.

പതിവുപോലെ തീവണ്ടിയിൽ കൂടുതലും ചൈനക്കാരായിരുന്നു. ചൈനാക്കാരുള്ളപ്പോൾ കലപിലബഹളം ഒഴിവാക്കാവതല്ല. അവർ എപ്പോഴും അവരുടെ ലോകത്ത് ജീവിക്കുന്നു - ആൽപ്സിലെന്നല്ല അന്റാർട്ടിക്കയിലായാലും.

തീവണ്ടി മലകയറിത്തുടങ്ങുമ്പോൾ സെർമാത്ത് പട്ടണത്തോട് ചേർന്നുനിൽക്കുന്ന കുന്നുകളിലെ പാറമുഖങ്ങളിൽ തട്ടുതട്ടായി തടകൾ ഉണ്ടാക്കിവച്ചിരിക്കുന്നത് കാണാം. ശൈത്യകാലത്ത് കുന്നിൻചെരുവിലെ കെട്ടിടങ്ങളിലേയ്ക്ക് മഞ്ഞുപാളികൾ അടർന്നുവീഴാതിരിക്കാനുള്ള സംവിധാനമാണെന്ന്‌ അനുമാനിക്കാം. ഈ വേനൽക്കാലത്ത് അതുപക്ഷേ ആ പാറക്കുന്നുകൾക്ക്, പട്ടണം സംരക്ഷിക്കാനായി കെട്ടിപ്പൊക്കിയ ഒരു കോട്ടയുടെ രൂപം നല്കുന്നുണ്ടായിരുന്നു.

കോട്ടപോലെ കാണുന്ന ചെറുമലകൾ
ആൽപ്സിന്റെ പരിസരങ്ങളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതിനു ശേഷം മൂന്നാം തവണയാണ് ഒരു ശൈലാഗ്രത്തിലേയ്ക്ക് കയറുന്നത്. യൂങ്‌ഫ്രോയിലൂടെയും നുഫെനെനിലൂടെയും കഴിഞ്ഞ ദിവസങ്ങളിൽ കടന്നുപോയിരുന്നു. സ്വന്തമായി വണ്ടിയോടിച്ച് പോയതു കൊണ്ടാവാം നുഫെനെൻ വഴിയുള്ള യാത്ര വ്യത്യസ്തമായിരുന്നു. എന്നാൽ ഗോർനെർഗ്രാറ്റിലേയ്ക്ക് തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ സ്വാഭാവികമായും മറ്റൊരു തീവണ്ടിയിൽ യൂങ്‌ഫ്രോയിലേയ്ക്ക് പോയതുപോലെ തന്നെ ഏറെക്കൂറെ അനുഭവപ്പെട്ടു.

ചെറിയ വ്യത്യാസങ്ങൾ ഇല്ലാതില്ല. യൂങ്‌ഫ്രോയിലേക്കുള്ള തീവണ്ടി അതിന്റെ അവസാനപാദം മുഴുവനായിത്തന്നെ ഒരു തുരങ്കത്തിനുള്ളിലൂടെയാണ് മലതാണ്ടുന്നത്. എന്നാൽ ഇവിടെ യാത്ര മുഴുവനും മലയുടെ പ്രതലത്തിലൂടെ തന്നെയാണ്. തീവണ്ടിയെത്തുന്ന യൂറോപ്പിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് യൂങ്‌ഫ്രോയെങ്കിൽ, ഭൂപ്രതലത്തിലൂടെ തീവണ്ടിയോടിയെത്തുന്ന യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള പ്രദേശമാണ് ഗോർനെർഗ്രാറ്റ്.

ഗോർനെർഗ്രാറ്റിലെ ഹിമ-മേഘ സംഗമം 
1898 - ലാണ് ഗോർനെർഗ്രാറ്റിലേയ്ക്ക് പൽച്ചക്ര തീവണ്ടിലൈൻ ആരംഭിക്കുന്നത്. ഉയരത്തിന്റെ കാര്യത്തിൽ യൂറോപ്പിലെ രണ്ടാമത്തെ തീവണ്ടിനിലയമാണെങ്കിലും, ഭൂപ്രതലത്തിലൂടെ സഞ്ചരിക്കുന്ന തീവണ്ടി എന്ന നിലയ്ക്ക് സഞ്ചാരക്കാഴ്ചകൾക്ക് കുറച്ചുകൂടി പൊലിമയുണ്ടാവേണ്ടതാണ്. എങ്കിൽ തന്നെയും യൂങ്‌ഫ്രോയിൽ കണ്ടത്ര ഹിമസാന്ദ്രത വഴിയിലുണ്ടായിരുന്നില്ല എന്നതിനാൽ, ആൽപ്സിന്റെ അത്തരം കാഴ്ച്ചകൾ തിരക്കിവരുന്നവരെ വേണ്ടത്രേ തൃപ്തിപ്പെടുത്തില്ല തീവണ്ടിയുടെ ജാലകക്കാഴ്ച ഈ വേനൽക്കാലത്ത് എന്നുതോന്നും. മഞ്ഞിന്റെ ആവരണമില്ലെങ്കിൽ ഒട്ടും സൗന്ദര്യമില്ലാത്ത കറുത്ത പാറക്കൂട്ടങ്ങളാണ് ആൽപ്സ്.

ഒറ്റപെട്ടു നിൽക്കുന്ന ഒരു കൊടുമുടിയല്ല ഗോർനെർഗ്രാറ്റ്. ഉയരത്തിന്റെ കാര്യത്തിൽ നേരിയ വ്യത്യാസങ്ങളോടെ സ്ഥിതിചെയ്യുന്ന ഒന്നിലധികം ശൈലശിഖരങ്ങൾ ഉൾക്കൊള്ളുന്ന പർവ്വതപംക്തിയിലെ ഒരു ഭാഗം മാത്രമാണത്. അതിനാൽ ഇവിടം പർവ്വതാരോഹകരുടെ ആകർഷണ സ്ഥലമാണ്. മലകൾ കയറാനെത്തുന്ന പർവ്വതാരോഹകർ ഈ തീവണ്ടിയും വളരെയധികം പ്രയോജനപ്പെടുത്തുന്നു. പക്ഷേ പർവ്വതാരോഹണത്തിന്റെ സീസൺ മഞ്ഞുകാലമത്രേ.

ഹോട്ടലും വാനനിരീക്ഷണ കേന്ദ്രവും ചേർന്ന കെട്ടിടം
യൂങ്‌ഫ്രോയിലേതു പോലെ തന്നെ ഇവിടെയും ഒരു വാനനിരീക്ഷണകേന്ദ്രമുണ്ട്. വളരെ പഴയൊരു ഹോട്ടൽ കൂടിയാണത്. ഇവിടെ തീവണ്ടിയെത്തുന്നതിനും മുൻപു തന്നെ, മലകയറിയെത്തുന്നവർക്കായി ചെറിയൊരു സത്രം നിലവിലുണ്ടായിരുന്നു. എന്നാൽ തീവണ്ടി സാക്ഷാത്കരിക്കപ്പെടുകയും യാത്രികരുടെ എണ്ണം കൂടുകയും ചെയ്തപ്പോൾ 1907 - ലാണ് ഇന്നുകാണുന്ന രീതിയിലുള്ള കെട്ടിടം നിർമ്മിക്കപ്പെടുന്നത്.

ഹോട്ടലിന്റെ ഇരുഭാഗങ്ങളിലുമായി ഓരോ ഗോപുരങ്ങളുയർത്തി ഒരു വാനനിരീക്ഷണകേന്ദ്രം കൂടി ഇതിനോടൊപ്പം ചേർക്കുന്നത് അടുത്ത ഭൂതകാലത്താണ് - 1996 - ൽ. ജർമ്മനിയിലെ ശാസ്ത്രജ്ഞന്മാരുടെ സാങ്കേതിക സഹായത്താലും മേൽനോട്ടത്തിലുമാണ് ഈ ശാസ്ത്രകേന്ദ്രം പ്രവർത്തിക്കുന്നത്. ഇതുകൂടാതെ ആ കെട്ടിടത്തിൽ ഒന്നുരണ്ട് ഭക്ഷണശാലകളും സുവനീർ കടകളും കാണുകയുണ്ടായി.

മഞ്ഞുമൂടിയ മലകളെ പശ്ചാത്തലമാക്കി ഒറ്റപ്പെട്ട് കാണപ്പെടുന്ന തവിട്ടു നിറത്തിലുള്ള ആ കരിങ്കൽ നിർമ്മിതി, അല്പം മാറിനിന്ന് നോക്കുമ്പോൾ അഭൗമമായ കാഴ്ചയാവുന്നു...

ഗോർനെർഗ്രാറ്റിന്റെ ശൈലാഗ്രത്ത്...
പ്രദേശത്തെ കൊടുമുടികൾ കാണാനുതകുന്ന തരത്തിൽ ഉണ്ടാക്കിവച്ച തട്ടിൽ ദിക്ക് നഷ്ടപ്പെട്ടവനായി ഞാൻ നിന്നു. ഇവിടെ ഒരു ദിക്കെന്നോ അറിവെന്നോ ഒക്കെ വിളിക്കാവുന്ന വിധത്തിലുള്ള ഒന്ന്, ചിത്രങ്ങളിൽ കണ്ടു പരിചയമുള്ള, ഇവിടെ നിന്നാൽ കാണാൻ പറ്റുമെന്നറിയാവുന്ന മറ്റെർഹോൺ കൊടുമുടിയാണ്. പക്ഷെ ചാരമേഘങ്ങൾ മലനിരകളുടെ മുകൾഭാഗം അപ്പാടെ മറച്ചുകൊണ്ട് അധികം ദൂരെയല്ലാതെ പതഞ്ഞുകിടക്കുന്നു. അതിനിടയിലെവിടെയോ മറ്റെർ ഹോൺ മറഞ്ഞിരിക്കുന്നു.

തട്ടിൽ നിന്നിറങ്ങി ഞങ്ങൾ പാറകളിലൂടെ കുറച്ചുകൂടി മുകളിലേയ്ക്ക് നടന്നു. എല്ലായിടത്തും മഞ്ഞില്ല. കുത്തനേയുള്ള പാറകളിൽ നിന്നും ഒലിച്ചിറങ്ങി അവ പരന്നപ്രതലങ്ങളെ മാത്രം ശുഭ്രതരമാക്കുന്നു. കുട്ടികൾ വീണ്ടും മുകളിലേയ്ക്ക് കയറിപ്പോയി. ഒരു ചെറിയ ശൈലത്തിന്റെ മുനമ്പിൽ കയറിനിന്ന് എവറസ്റ്റ് കീഴടക്കിയവരെപ്പോലെ ആമോദിച്ചു. സാധാരണത്വത്തിന്റെ ചെറിയ ആഹ്ലാദങ്ങളെ ആഘോഷിക്കുക, ചെറിയ ജീവിതങ്ങളെ അസാധാരണമാം വിധം പ്രകാശമാനമാക്കുന്നു.

സമുദ്രനിരപ്പിൽ നിന്നും 10000 - ത്തിലധികം അടി ഉയരത്തിലാണ് ഗോർനെർഗ്രാറ്റ് (3100 മീറ്റർ)
ഇവിടെ ഒരു ചെറിയ പള്ളിയുമുണ്ട്. മണിഗോപുരവും കമാനാകൃതിയിലുള്ള വാതിലുമൊക്കെയായി ഇരുണ്ടനിറത്തിൽ ഒരെണ്ണം. വിശുദ്ധ ബെർണാർഡിന്റെ നാമധേയത്തിലുള്ള പള്ളിയാണ്. 1950 - ലാണ് പള്ളി നിർമ്മിക്കുന്നത്. മഞ്ഞുമൂടിക്കിടക്കുമ്പോൾ ഈ പള്ളി ഉറപ്പായും അടുത്തുള്ള മറ്റൊരു ചെറു പർവ്വതശിഖരമായി തോന്നിയേക്കാം. കറുത്ത പുറംചുമരുകളുള്ള ഇത് ഹിമരഹിതമായ ഒരു ആൽപൈൻ ശൈലത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്, ഇപ്പോഴും.

തടിയിൽ കൊത്തിയെടുത്ത കമാനാകൃതിയിലുള്ള ഒരു ശില്പമാണ് അൾത്താരയെ വ്യതിരിക്തമാക്കുക. ക്രൂശിതനായ ക്രിസ്തുരൂപത്തിന് പിന്നിലായി ഏതാനും വിശുദ്ധന്മാരെ കാണാം. നടുവിലുള്ളത് വിശുദ്ധ ബെർണാഡ് ആയിരിക്കും എന്ന് അനുമാനിക്കാം.

തടിയിൽ തീർത്തതാണ് മച്ച്. കല്ലുപാകിയ തറയും. മെഴുകുതിരികൾ കത്തിച്ചു വയ്ക്കുകയത്രേ ഇവിടുത്തെ നേർച്ച. ഒരുപാട് ഭക്തർ ഈ പള്ളിയിൽ എത്താറുണ്ടെന്നു പറയുന്നു. മലകയറിയെത്തുന്ന സഞ്ചാരികളെ മുഴുവൻ ഭക്തരുടെ കണക്കിൽ പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ഞങ്ങൾ ചെല്ലുമ്പോൾ പള്ളിയുടെ ഉള്ളിൽ മറ്റാരുമുണ്ടായിരുന്നില്ല.

പള്ളിയുടെ അൾത്താര
ഇതുപോലെ മലമുകളിൽ ചില പള്ളികൾ കാണാമെങ്കിലും, ചില കൊടുമുടികൾക്ക്, തിരിച്ചറിയാൻ വേണ്ടി, വിശുദ്ധന്മാരുടെ പേരുകൾ നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പക്ഷേ പർവ്വതങ്ങളെ ആദ്ധ്യാത്മികതയുമായി ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക പരിസരം ഉണ്ടാക്കിയിട്ടില്ല, ഇവിടങ്ങളിൽ. ഹൈന്ദവ സംസ്കൃതിയുടെ ഭാഗമായി ഹിമാലയവും ഇൻഡ്യയിലെ മറ്റു പല പർവ്വതങ്ങളും നിലനിർത്തുന്ന ആദ്ധ്യാത്മിക പരിവേഷം ഇവിടെയില്ലാത്തത്, സെമറ്റിക് മതങ്ങളും നോൺ-സെമറ്റിക് മതങ്ങളും അതിന്റെ പ്രഭവപരിണാമങ്ങളിൽ ഏറ്റെടുത്ത വ്യത്യസ്തമായ സാംസ്കാരികധാരകളുടെ പ്രതിഫലനമായി മനസിലാക്കാം.

നിലനിന്നിരുന്ന വിജാതീയമായ (Pagan) ആരാധനാരീതികളിൽ നിന്നും ഒരു പാരഡൈം ഷിഫ്റ്റ് എന്ന നിലയ്ക്ക് ഉണ്ടായിവന്ന ഒരു മതമല്ലല്ലോ ഹിന്ദുമതം. വിജാതീയ മതധാരയുടെ പ്രകൃതിസംബന്ധമായ ആരാധനാക്രമങ്ങളും മനോഭാവവും ഹൈന്ദവസംസ്കൃതിയുടെ അവ്യവസ്ഥാപിത രീതികളിൽ പ്രകാശിപ്പിക്കപ്പെടുന്നതിന്റെ പ്രത്യക്ഷതയാണ് പർവ്വതങ്ങളും നദികളും മറ്റ് പ്രകൃതിബിംബങ്ങളും ഒക്കെ പുണ്യസ്ഥലങ്ങളായിരിക്കുന്നതിന്റെ കാരണം.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ്, ക്രിസ്തുമതം വിഹരിക്കുന്ന ആൽപൈൻ പരിസരം. വിജാതീയമായ മതങ്ങളോടും അവരുടെ ആരാധനാ ക്രമങ്ങളോടും യുദ്ധംചെയ്തും അവയെ ശത്രുപക്ഷത്തു നിർത്തിയുമാണ് ക്രിസ്തുമതം വളർന്നത്. അതുകൊണ്ടു തന്നെയാവും ക്രിസ്തുമതത്തിന്റെ അടരുകളിൽ നിന്നും പ്രകൃത്യാരാധനയുടെ സചേതനകൾ നഷ്ടപ്പെട്ടുപോയത്.

ഇപ്പോൾ പെയ്ത മഞ്ഞിൽ...
ഞങ്ങൾ പള്ളിയിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ, ഏതോ ഗഗനവാതിൽ തുറന്ന് ദൈവങ്ങൾ പഞ്ഞിത്തൂവലുകൾ വാരിവിതറുന്നതുപോലെ മഞ്ഞുപെയ്യാൻ ആരംഭിച്ചു. ആൽപൈൻ ഭൂപ്രദേശത്തെ കാലാവസ്ഥാ പ്രത്യേകതകളിൽ അനുഭവിക്കാൻ ബാക്കിയുണ്ടായിരുന്ന ഒന്ന് ഈ മഞ്ഞുവീഴ്ചയാണ്. കഠിനമായ ആലിപ്പഴവർഷത്തിൽ കുടുങ്ങിക്കിടന്ന സെന്റ്. ബിയാത്തുസ് ഗുഹയിലേക്കുള്ള യാത്ര കഴിഞ്ഞൊരു ഭാഗത്ത് പറഞ്ഞിരുന്നുവല്ലോ. ഈ വേനൽക്കാലത്ത്, ഇത്തരത്തിലുള്ള മഞ്ഞുവീഴ്ച അനുഭവിക്കാനാവും എന്ന് കരുതിയിരുന്നതല്ല.

നോക്കിനിൽക്കേ മഞ്ഞുപെയ്ത്ത് വർദ്ധിച്ചു. ആദ്യം താഴെവീണ് അലിഞ്ഞു പൊയ്ക്കൊണ്ടിരുന്ന മഞ്ഞുകണങ്ങൾ പിന്നീട് ഭൂപ്രതലത്തിൽ ശുഭ്രതയുടെ ആവരണം തീർക്കാൻ തുടങ്ങി. ദിവസങ്ങളോളം കിടന്ന് ഉറഞ്ഞുപോയ, നിറവ്യത്യാസം വന്ന, മഞ്ഞുപ്രതലത്തെ പോലെയായിരുന്നില്ല ശുഭ്രശുദ്ധമായ, മൃദുത്വമാർന്ന പുത്തൻ മഞ്ഞുപാളി...

മഴനനയുക എന്നത് നമുക്ക് പുതുമയുള്ള കാര്യമല്ലല്ലോ. എന്നാൽ മഞ്ഞുനനയുന്നത് ആദ്യമായിട്ടാണ്. നമ്മുടെ ഋതുവിൽ ഇത്തരത്തിലുള്ള മഞ്ഞുകാലം ഇല്ലാത്തത്തിനാൽ ഭാഷയിൽ അതിനുതകുന്ന വാക്കുകളും ഉരുത്തിരിഞ്ഞുവന്നിട്ടില്ല. Snow, fog, dew തുടങ്ങി അർത്ഥവ്യത്യാസമുള്ള എല്ലാ വാക്കുകൾക്കും, അവസ്ഥകൾക്കും കൂടി നമ്മൾ മഞ്ഞെന്ന ഒരു വാക്ക് തന്നെ ഉപയോഗിക്കുന്നു.

പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞിലൂടെ, ഗോർനെർഗ്രാറ്റ് വിട്ട് തീവണ്ടി താഴേയ്ക്ക് ഇറങ്ങാൻ തുടങ്ങി. മഞ്ഞുപെയ്ത്തിൽ അന്തരീക്ഷമാകെ അപരിചിതമായ വെളുത്തനിറത്തിൽ കാണപ്പെട്ടു. എന്തുകൊണ്ടോ അപ്പോൾ ഞാൻ ഹിമയുഗത്തെക്കുറിച്ച് ഓർത്തു; ഭൂമി മുഴുവൻ മഞ്ഞുമൂടിക്കിടന്ന ഒരു കാലം. തീവണ്ടി കടന്നുപോകുന്ന ഈ വഴിയിലൂടെ അന്ന് മാമത്തുകൾ നടന്നിരിക്കാം...
- തുടരും -