2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

അലാവുദ്ദീന്റെ അത്ഭുതലോകം - അഞ്ച്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം 

പ്രഭാപൂരിതമായ അവസ്ഥകൾക്ക് പലപ്പോഴും ഒരു മറുപുറം ഉണ്ടാവും. ഗൾഫ് പട്ടണങ്ങളുടെ ഓരങ്ങളിലായി അത്രയൊന്നും തിളക്കമില്ലാത്ത സ്ഥലങ്ങളും ജീവിതങ്ങളും കാണാനാവും. ദുബായ് പട്ടണം വിട്ട് സഞ്ചരിച്ച് തുടങ്ങുമ്പോൾ റോഡരികിൽ പകിട്ടൊന്നുമില്ലാത്ത കടകളും മറ്റും പ്രത്യക്ഷപ്പെടാൻ തുടങ്ങും. അവയൊക്കെ ബുർജ് ഖലിഫയുടെയോ പാം ജുമൈറയുടെയോ നിഴലുപോലും വീഴാത്ത പ്രദേശങ്ങളാണ്. ഇത്തരം സാമൂഹ്യതലങ്ങളെ വളരെ കാല്പനികമായി സമീപിക്കുന്ന ഒരു പൊതുബോധം മലയാളഭാവുകത്വത്തിൽ നിലനിൽക്കുന്നുണ്ടെന്ന് തോന്നും. 'ആടുജീവിത'ത്തിന് ലഭിച്ച അഭൂതപൂർവ്വമായ സ്വീകാര്യത ഇതിന് തെളിവുതരും, പണ്ട് 'ഓടയിൽനിന്നി'ന് ലഭിച്ചപോലെ...

ദുബായ് പട്ടണം വിട്ട് സഞ്ചരിച്ച് തുടങ്ങുമ്പോൾ റോഡരികിൽ പകിട്ടൊന്നുമില്ലാത്ത കടകളും മറ്റും കാണാൻ തുടങ്ങും
ഞങ്ങൾ കിഴക്കൻ പ്രദേശങ്ങളിലേയ്ക്കുള്ള യാത്രയിലായിരുന്നു. യു. എ. യിയുടെ വടക്കുകിഴക്ക് അറ്റം ഫുജൈറ എമിറേറ്റിൽപ്പെട്ട ഡിബ്ബ എന്ന സ്ഥലമാണ്. അതിനപ്പുറം ഒമാന്റെ ഭാഗമായ മുസന്റമാണ്. മുഖ്യ ഒമാനിൽ നിന്നും വിട്ടുമാറികിടക്കുന്ന ഒരു പ്രദേശമാണ് മുസന്റം. ഒമാനും മുസന്റത്തിനും ഇടയിലായാണ് യു. എ. യിയുടെ കിഴക്കൻ എമിറേറ്റുകൾ സ്ഥിതിചെയ്യുന്നത്. രാഷ്ട്രീയമായി നോക്കുമ്പോൾ മുസന്റം ഗൾഫ് മേഖലയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് - ഇവിടെയാണ്‌ ഹോർമുസ് കടലിടുക്ക്. മറുഭാഗത്ത് ഇറാനും ഇപ്പുറത്ത് മുസന്റവും. ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഇറാഖ് തുടങ്ങിയ, മേഖലയിലെ പല പ്രമുഖ സ്ഥലങ്ങളിലേയ്ക്കും കപ്പലുകൾള്ള ഏക പ്രവേശനകവാടമാണ് ഹോർമുസ് കടലിടുക്ക്.

കിഴക്കൻ എമിറേറ്റുകളിലേയ്ക്കുള്ള പാത
ഗൾഫിലുള്ളവർക്ക് 'മസാഫി' എന്ന പേരിലുള്ള കുപ്പിവെള്ളം സുപരിചിതമാണ്. ഇവിടങ്ങളിലെ  ഏത് പീടികയിലും അത് ലഭ്യമാണ്. പക്ഷേ മസാഫി എന്നത് ഒരു സ്ഥലമാണെന്ന കാര്യം യു. എ. യിക്ക് പുറത്തുള്ള അധികംപേർക്ക് അറിയാമെന്ന് തോന്നുന്നില്ല. ദുബായ്, ഷാർജ ഭാഗത്ത് നിന്നും കിഴക്കൻ എമിറേറ്റുകളിലേയ്ക്ക് യാത്രചെയ്യുമ്പോൾ മദ്ധ്യത്തിലായുള്ള ഒരിടത്താവളമാണ് മസാഫി പ്രദേശം.

'മസാഫി' കുപ്പിവെള്ളം പ്ലാന്റ് 
റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലായി കിടക്കുന്ന മസാഫി എല്ലാക്കാലത്തും യാത്രികരുടെ ഒരു വിശ്രമതാവളമായിരുന്നു. നീരുറവകളുള്ളതുകൊണ്ടുതന്നെ, വടക്കുകിഴക്കൻ ഗൾഫ് പെനിൻസുലയിലേയ്ക്കുള്ള യാത്രയിൽ,  ഇന്നത്തെ വലിയ പാതകൾ വരുന്നതിനു മുൻപ്, ഒട്ടകങ്ങൾക്കും വാഹനങ്ങൾക്കുമൊക്കെ ഇടത്താവളമൊരുക്കിയിരുന്ന പ്രദേശമാണ് മസാഫി. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമെന്ന നിലയ്ക്കാണല്ലോ ഈ ആധുനിക ജല സംസ്കരണ/വിതരണ സ്ഥാപനത്തെയും കാണാനാവുക. എന്നാൽ അത് മാത്രമല്ല മസാഫിയുടെ പ്രത്യേകത - ഇവിടുത്തെ വഴിയോര പഴം, പച്ചക്കറി ചന്തയും പ്രശസ്തമാണ്.

മസാഫിയിലെ വഴിയോര ചന്ത 
ഇതുവഴി കടന്നുപോകുന്നവരാരും ഈ വാണിഭതെരുവിൽ വണ്ടി നിർത്താതിരിക്കുന്നില്ല. സമീപപ്രദേശങ്ങളിലെ തോട്ടങ്ങളിൽ നിന്നും വരുന്ന പച്ചകറികളും പഴങ്ങളും മാത്രമല്ല പലവിധ അലങ്കാരസസ്യങ്ങളുടെ നേഴ്സറികളും ഇവിടെ കാണുകയുണ്ടായി. ഞങ്ങളും ഇറങ്ങി. ഒപ്പമുണ്ടായിരുന്ന ദുബായ് നിവാസികളായ ബന്ധുക്കൾ പഴങ്ങളും പച്ചക്കറികളും മാത്രമല്ല ഫ്ലാറ്റിലേയ്ക്ക് ആവശ്യമായതും സമ്മാനങ്ങൾ നൽകാനുള്ളതുമായ കുറേ ചെടികളും വാങ്ങി വണ്ടികളുടെ ബൂട്ടുകളിൽ നിറച്ചു.

മസാഫി ചന്ത - മറ്റൊരു കാഴ്ച
മസാഫിയിൽ നിന്നും ഡിബ്ബയിലേയ്ക്ക് യാത്ര തുടർന്നു. ഇനിയുള്ള സഞ്ചാരം മുഴുവൻ, ഗൾഫ്‌ മേഖലയിലെ വ്യതിരക്തമായ ഒരു ഭൂപ്രദേശത്തുകൂടിയാണ്. ഈ വ്യത്യസ്ഥതയ്ക്ക് നിദാനം ഹജാർ മലനിരകളാണ്‌. പച്ചമലകളുടെ വൈവിധ്യഭാവങ്ങൾ പരിചിതമായ മലയാളിക്ക് ഈ കൽമലകൾ തികച്ചും പുതിയ കാഴ്ചാനുഭവമാണ് നൽകുക. പീതനിമ്നോന്നമായ മലനിരകൾ നീലാകാശത്തിന് താഴെ വിശാലമായ ക്യാൻവാസിൽ വരയപ്പെട്ട, വാഹനം ഓടുന്നതിനനുസരിച്ച് വിവിധരൂപങ്ങൾ ആവാഹിക്കുന്ന, അപൂർവ്വചിത്രം പോലെ കാണാം.

ഹജാർ മലയുടെ ഭാഗം
അറേബ്യൻ പെനിൻസുലയുടെ വടക്കൻ അറ്റമായ മുസന്റം മുതൽ യു. എ. യിയുടെ ഈ ഭാഗത്തുകൂടി കടന്ന് ഒമാന്റെ കിഴക്കൻ മുനമ്പുവരെ നീണ്ടു കിടക്കുന്ന ചുണ്ണാമ്പുകൽ മലനിരയാണ് ഹജാർ. മഴകൾക്ക് ശേഷം ഉണ്ടായിവരുന്ന വാഡി എന്ന പേരിലറിയപ്പെടുന്ന നദികൾ ഈ മലകളുടെ പ്രത്യേകതയാണ്. പ്രശസ്തമായ ഒരുപാട് വാഡികൾ ഹജാർ മലനിരകളെ സമ്പുഷ്ടമാക്കുന്നു.

ഹജാർ മലനിര - മറ്റൊരു കാഴ്ച
സസ്യ, പക്ഷി, മൃഗാദികളുടെ വലിയ വൈവിധ്യങ്ങൾ സാധാരണ നിലയ്ക്ക് ദൃശ്യമല്ലാത്ത അറേബ്യൻ മരുഭൂമിക്ക് വ്യത്യസ്തമായി ഉദാഹരിക്കാനാവുന്ന ഒരു ഭൂപ്രദേശം കൂടിയാണ് ഈ മലനിര. അനേകം വർഗ്ഗങ്ങളിൽപ്പെട്ട ജീവജാലങ്ങളുടെ ആവാസസ്ഥലമാണെങ്കിലും അറേബ്യൻ വരയാടുകളെ (Arabian Tahr) കുറിച്ച് പറയാൻ നമുക്ക് താല്പര്യം കൂടുതലുണ്ടാവും, ഇരവികുളത്തെയും അഗസ്ത്യകൂടത്തിലെയും നമ്മുടെ സ്വന്തം നീലഗിരി വരയാടുകളെ (Nilgiri Tahr) കുറിച്ച് ഓർക്കുമ്പോൾ. ഒരുകാലത്ത് അറേബ്യൻ മലനിരകളിൽ വിഹരിച്ചിരുന്ന അറേബ്യൻ പുള്ളിപുലികൾക്ക് (Arabian Leopard) വന്യതയിൽ വംശനാശം സംഭവിച്ചുകഴിഞ്ഞു എന്നാണ് അനുമാനിക്കുന്നത്. എന്നാൽ മുസന്റം മേഖലയിലെ ഹജാർ മലനിരകളിൽ എതാനുമെണ്ണത്തെ ഈയടുത്ത് വീണ്ടും കണ്ടതായി ഒമാൻ സർക്കാർ അവകാശപ്പെടുന്നുണ്ട്.

ഹജാർ മലനിര - മറ്റൊരു ഭാഗം 
ഡിബ്ബയിലെത്തുമ്പോൾ അറേബ്യൻ പെനിൻസുലയുടെ കിഴക്കൻ തീരത്തേയ്ക്ക് കടക്കുകയാണ് നമ്മൾ. ഈ കടൽത്തീരം പേർഷ്യൻ ഉൾക്കടലിന്റെ ഭാഗമല്ല. ഹോർമുസ് കടലിടുക്കിനിപ്പുറം, അറബിക്കടലിലേയ്ക്ക്‌ തുറക്കുന്ന വിശാലവാതായനമാണിവിടം. അധികം ആൾത്തിരക്കില്ലാത്ത ഡിബ്ബയിലേയ്ക്കു പ്രവേശിക്കുമ്പോൾ എതിരേൽക്കുന്നത് നിരത്തോരത്ത് കാണുന്ന ചില ശില്പനിർമ്മിതികളാണ്.

ഡിബ്ബയുടെ നിരത്തോരങ്ങളിൽ ഇത്തരം ശില്പങ്ങൾ കാണാം
ഫുജൈറ എമിറേറ്റിന്റെ ഭാഗമാണ് ഡിബ്ബ. ഫുജൈറ രണ്ടായിട്ട് ചിതറിയാണ് കിടക്കുന്നത് - ഡിബ്ബ ഭാഗവും ഫുജൈറ ഭാഗവും. ഇതിന് രണ്ടിനും ഇടയിലായി ഷാർജ എമിറേറ്റിൽപ്പെടുന്ന ഖോർഫക്കാൻ സ്ഥിതിചെയ്യുന്നു. ഡിബ്ബയുടെ തീരത്തേയ്ക്ക് കടന്നതിനു ശേഷം തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ അപൂർവ്വമായ ഒരു കാഴ്ചാവിസ്മയത്തിലേയ്ക്ക് നമ്മൾ കണ്ണുതുറക്കുന്നു. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് ഉയർന്നുപോകുന്ന ഹജാർ മലനിരകളും. അതിനിടയിലൂടെ സ്വപ്നാടനത്തിലെന്നോണം ഒഴുകിനീങ്ങുന്ന വാഹനങ്ങൾ. അറേബ്യൻ ഭൂപ്രദേശത്ത് ലഭിക്കാനാവുന്ന അസുലഭമായ ഒരു കാഴ്ചാനുഭവം തന്നെയാണത്.

തീരത്തുകൂടിയുള്ള യാത്ര
ഇതേ ഭൂപ്രകൃതിയാണ് ഒമാനിലും (നേരിട്ട് കണ്ടിട്ടില്ല). ഇതേ മലനിരകൾ തന്നെയാണ് അവിടേയ്ക്കും നീളുന്നത്. കടലിനും മലയ്ക്കുമിടയിലൂടെയുള്ള നിരത്തിലൂടെ സഞ്ചരിക്കുമ്പോൾ എൻ. ടി. ബാലചന്ദ്രൻ എന്ന എഴുത്തുകാരനേയും അദ്ദേഹത്തിന്റെ 'വിസ്കി' എന്ന ചെറുനോവലിനേയും ഓർത്തു ('ചിലമ്പ്' എന്ന അദ്ദേഹത്തിന്റെ നോവലിനേയും അതിനെ അധികരിച്ച് ഭരതൻ ചെയ്ത സിനിമയേയും കൂടുതൽ ആളുകൾ ഓർക്കുന്നുണ്ടാവും). ഒമാന്റെ പശ്ചാത്തലത്തിലുള്ള ആ കഥയിൽ, കൗമാരകാലത്തെ വായനയുടെ ഓർമ്മയിൽ നിന്നും മായാതെ കിടക്കുന്ന ഒരു കാർയാത്രയുടെ വിവരണമുണ്ട്. മലഞ്ചരുവിലൂടെയുള്ള യാത്ര. എയർകണ്ടിഷൻ ചെയ്ത മെഴ്സിഡസ്, റോഡിലേയ്ക്ക് വീഴുന്ന മലയുടെ നിഴൽ, കാറിനുള്ളിലെ തണുപ്പിലിരുന്ന് കാണുമ്പോൾ വെയിൽ നിലാവുപോലെ പരക്കുന്നു. ഞാനുമിപ്പോൾ ആ യാത്ര ചെയ്യുകയാണ്, കാർ മെഴ്സിഡസ് അല്ലെങ്കിലും.

കടലിന്റേയും മലയുടേയും നിഴൽവീണ പാത
ഒരു റോഡിന് പോകാനുള്ള അകലം വിട്ട് കടലിന് സമാന്തരമായാണ്‌ മലയും നീളുന്നത്. എന്നാൽ ചിലയിടങ്ങളിൽ മല കടലിലേയ്ക്ക് ഇറങ്ങിനിൽക്കുന്നു. അതോ ഏതോ പ്രണയകാലത്ത് കടൽ കരയെ കരവലയത്തിലാക്കിയതോ...! അങ്ങിനെ കടലിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന ഒരു പാറക്കുന്നിന്റെ തുരുത്താണ് സ്നൂപ്പി ദ്വീപ്. കാർട്ടൂണ്‍ കഥാപാത്രമായ സ്നൂപ്പിയുടെ ആകൃതിയുള്ളതിനാലത്രേ ഈ പേര് ലഭിച്ചത്.

സ്നൂപ്പി ദ്വീപ്
ഇതിനടുത്തായി കടൽത്തീരത്ത് ഏതാനും ചില ഹോട്ടലുകളുണ്ട്. ഇവിടെനിന്നും സ്നൂപ്പി ദ്വീപിലേയ്ക്ക് പോകാൻ തുഴവഞ്ചികളും മുങ്ങലുപകരണങ്ങളും മറ്റും വടയക്യ്ക്ക് ലഭിക്കുമത്രേ. ദ്വീപിന് ചുറ്റോടുമുള്ള കടലാഴങ്ങൾ വളരെ വൈവിധ്യമാർന്ന ജലജീവിതങ്ങളുടെ കേന്ദ്രംകൂടിയത്രേ. ഖോർഫക്കാൻ പോലെ അടുത്തുകിടക്കുന്ന തുറമുഖങ്ങളിൽ നിന്നുള്ള ജലമാലിന്യങ്ങളെ കുറിച്ച് ചിലയിടങ്ങളിൽ നിന്നും പരിസ്ഥിതിസംബന്ധമായ വിചാരങ്ങൾ ഈയടുത്തായി ഉയരുന്നുമുണ്ട്.

സ്നൂപ്പി ദ്വീപ് - മറ്റൊരു കാഴ്ച
കടലിലൂടെ വഞ്ചിതുഴയൽ, ഡൈവിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കുള്ള ധൈര്യമോ സന്നാഹമോ ഒരിക്കലും കരുതാറില്ല. അതുകൊണ്ട് ആവഴിക്ക് ആലോചിക്കാതെ, ദൂരെനിന്ന് സ്നൂപ്പി ദ്വീപ് കണ്ട്, അതിറങ്ങിപ്പോകുന്ന നീലജലാശയത്തിലെ കടൽപ്രകൃതിയെ വിഭാവനചെയ്ത് ഞങ്ങൾ തെക്കോട്ടെയ്ക്ക് യാത്ര തുടർന്നു...

- തുടരും - 

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

അലാവുദ്ദീന്റെ അത്ഭുതലോകം - നാല്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം

മറുനാട്ടിലെത്തുമ്പോൾ അവിടുത്തെ ജീവിതനിലവാരം ഒരാൾ ആദ്യമായി അളക്കുന്നത് യാത്രാസൗകര്യങ്ങൾ നോക്കിയായിരിക്കും. റോഡുകൾ, തീവണ്ടി പാതകൾ, നിരത്തിലെ വാഹനങ്ങൾ, വണ്ടിയോടിക്കുന്നതിലെ മര്യാദയും പരിപാലന നിയമങ്ങളും ഒക്കെ അതിൽ ഘടകങ്ങളായി വരുന്നു. ഇതൊക്കെ കേരളത്തിൽ എങ്ങിനെ എന്ന തികച്ചും വിരസമായിക്കഴിഞ്ഞ വിമർശന വിചാരങ്ങളിലേയ്ക്കൊന്നും പോകുന്നില്ല. ഒന്നറിഞ്ഞിരിക്കാൻ വേണ്ടി 'ദുബായ് മെട്രോ'യിൽ കയറാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അത് ഓർത്തെന്നു മാത്രം. പ്രത്യേകിച്ച് 'കൊച്ചി മെട്രോ' എന്നൊരു ഭീകരജീവി ഫലപ്രാപ്തിയില്ലാതെ കേരളത്തിൽ ചുറ്റികറങ്ങാൻ തുടങ്ങിയിട്ട് കുറയേറെ വർഷങ്ങൾ കഴിഞ്ഞ പശ്ചാത്തലത്തിൽ കൂടി.

ഒരു 'ദുബായി മെട്രോ' സ്റ്റേഷൻ 
അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദുബായിയുടെ യാത്രാ സംബന്ധിയായ ആവശ്യങ്ങൾ താങ്ങാൻ നിലവിലുള്ള സംവിധാനങ്ങൾക്കാവില്ല എന്ന കൃത്യമായ, മുൻകൂട്ടിയുള്ള തിരിച്ചറിവാണ് ദുബായ് ഭരണകൂടത്തെ മെട്രോറെയിൽ സംരംഭത്തെ കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിച്ചത്. സാമ്പത്തികമാന്ദ്യവും മറ്റും കുറച്ചൊക്കെ ബാധിച്ചെങ്കിലും 2006-ൽ പണിയാരംഭിച്ച മെട്രോയുടെ ആദ്യഭാഗം 2009-ൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു.

കരാമയിലെ ഞങ്ങളുടെ താമസസ്ഥലത്ത് നിന്നും അഞ്ചുമിനിറ്റിലധികം നടക്കേണ്ടിവന്നില്ല സ്റ്റേഷനിലെത്താൻ. എല്ലാ സ്റ്റേഷനുകളും അകംപുറം ഏതാണ്ട് ഒരേ വാസ്തുരീതിയിലാണ് പണിതിരിക്കുന്നത്. എല്ലായിടത്തെയും പോലെ വൃത്തിയും വെടിപ്പുമുള്ള പരിസരം.

മെട്രോസ്റ്റേഷന്റെ ഉൾഭാഗത്തെ ഒരു കാഴ്ച
നഗരമേഖലകളിൽ ഭൂമിയുടെ അടിയിൽക്കൂടിയും മറ്റുള്ള ഇടങ്ങളിൽ പാലങ്ങളിലൂടെയുമാണ് വണ്ടിയുടെ സഞ്ചാരം. ഭൂമിയുടെ പ്രതലം ഈ ആവശ്യത്തിനായി വളരെ കുറച്ചേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് കാണാം. ലണ്ടനിലെ മെട്രോയിൽ യാത്രചെയ്തിട്ടുണ്ട്. സഞ്ചാരത്തിന്റെയും സൗകര്യത്തിന്റേയും വൃത്തിയുടേയും ഒക്കെ തലത്തിൽ മെച്ചം ദുബായ് മെട്രോ തന്നെ. പക്ഷെ ലണ്ടൻ മെട്രോ കൈകാര്യം ചെയ്യുന്ന വണ്ടികളുടെ ബാഹുല്യവുമായി ഒരു താരതമ്യം സാധ്യമല്ലെന്ന് തോന്നുന്നു.

പാളം
കരാമയിൽ നിന്നിറങ്ങി ദേരയിലെ 'സിറ്റിസെന്റർ' ഷോപ്പിംഗ്‌ മാളിൽ ഒന്ന് കറങ്ങിയതിന് ശേഷം മെട്രോയിൽ തന്നെ തിരിച്ചുവരുക എന്നതായിരുന്നു പരിപാടി. 1993-ൽ കരാമയിൽ നിന്നും ബസ്സിൽ കയറി ചുറ്റികറങ്ങി ക്രീക്കിന് മുകളിലൂടെയുള്ള പാലംകടന്ന് ദേരയിൽ എത്തിയിരുന്നത് ഞാൻ ഓർത്തു. ഇപ്പോൾ ഭൂമിക്ക് അടിയിലൂടെ പത്തുമിനിട്ട് കൊണ്ട് ദേരയിലെത്തി. അവിടെയെത്തിയപ്പോൾ ഒരുകാര്യം മനസ്സിലായി - ഇരുപത് വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട ദേര ഇന്നില്ല.

ഇപ്പോൾ നിലവിലുള്ളത് പച്ച, ചുമപ്പ് എന്നിങ്ങനെ രണ്ട് മെട്രോ ലൈനുകളാണ്. നീല, പിങ്ക് തുടങ്ങി മറ്റു ചില ലൈനുകൾ കൂടി താമസംവിനാ ആരംഭിക്കും എന്ന് കേൾക്കുന്നു. ഇപ്പോൾതന്നെ ഏറ്റവും കൂടുതൽ ദൂരം, പൂർണ്ണമായും ഓട്ടോമെറ്റഡായി ഓടുന്ന മെട്രോ ശൃംഖല എന്ന ഗിന്നസ് റെക്കോർഡ് ലഭിച്ചിരിക്കുന്നത് ഇതിനത്രേ. മറ്റ് ലൈനുകൾ കൂടി വന്നുകഴിഞ്ഞാൽ പിന്നെ ആ നേട്ടത്തെ മറികടക്കുക എളുപ്പമായിരിക്കില്ല.

പാലത്തിലൂടെ മെട്രോട്രെയിൻ പോകുന്നത് കാണാം
ട്രെയിനിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ തിരക്കുണ്ടായിരുന്നു. നിൽക്കാൻ പോലും ഇടമില്ലാത്ത വിധം തിക്കുംതിരക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇരിക്കാൻ സ്ഥലം കിട്ടിയില്ല. കാലം കഴിയുന്തോറും മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണത്രേ. രാവിലെ ഓഫീസുകൾ തുടങ്ങുന്ന സമയത്തൊക്കെ നല്ല തിരക്കുണ്ടാവാറുണ്ട് എന്നാണു പറഞ്ഞുകേട്ടത്. ഏതോ പ്രശസ്തൻ പറഞ്ഞതായി ഈയടുത്ത് വായിച്ചതോർമ്മവന്നു: ഒരു ദേശത്തിന്റെ വികസനമാനദണ്ഡം അവിടുത്തെ പാവപ്പെട്ടവരും കാറോടിക്കുക എന്നതല്ല മറിച്ച് പണക്കാരും പൊതുഗതാഗത സംവിധാനകൾ ഉപയോഗിക്കുക എന്നതാണ്.

മെട്രോട്രെയിനിന്റെ ഉൾഭാഗം
മുകളിലെ ഭാഗം എഴുതുന്ന നേരത്ത് ഒരു വാക്ക് പ്രശ്നമുണ്ടാക്കി കൊണ്ടിരുന്നു - തീവണ്ടി. ട്രെയിനിനെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തുക തീവണ്ടി എന്നാണല്ലോ. മെട്രോ ട്രെയിനുകളെപ്പോലെയുള്ള പുതിയകാല സംഗതികളെ തീവണ്ടിയെന്ന വാക്കുപയോഗിച്ച് വ്യവഹരിക്കാനാകുമോ - തീ പോയിട്ട് പുകപോലും ഇല്ലാത്ത സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ. എങ്കിലും എല്ലാത്തരം ട്രെയിനുകളെയും ഏതുകാലത്തും തീവണ്ടി എന്ന് വിളിച്ചുകേൾക്കാനാണ്‌ ഭംഗിയെന്ന്‌ തോന്നുന്നു. എന്തായാലും അത് ഭാഷാവിശാരദന്മാർ കൈകാര്യം ചെയ്യട്ടെ.

മെട്രോ സഞ്ചാരം കഴിഞ്ഞ് ഞങ്ങൾ പോയത് പാം ജുമെയ്റയിലെയ്ക്കാണ്. ദുബായി പട്ടണത്തിന്റെ പ്രാന്തത്തിലുള്ള ഒരു മനുഷ്യനിർമ്മിത ദ്വീപസമൂഹമാണ് പാം ജുമെയ്റ. ആകാശവീക്ഷണത്തിൽ, ഇത് നിർമ്മിച്ചിരിക്കുന്നത് പനയോലയുടെ ആകൃതിയിലാണെന്ന് മനസ്സിലാവും. എങ്കിലും റോഡിലൂടെ യാത്രചെയ്ത് പ്രവേശിക്കുമ്പോൾ ഈയൊരു രൂപം പിടികിട്ടാൻ പ്രയാസമാണ്.

പാം ജുമേയ്റയിലേയ്ക്കുള്ള പ്രവേശനം
പാം ജുമെയ്റ, പാം ദേര, പാം ജെബേൽ അലി എന്നിങ്ങനെ മൂന്ന് മനുഷ്യനിർമ്മിത ദ്വീപസമൂഹങ്ങളാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നക്കീൽ എന്ന കമ്പനി ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിൽ പാം ജുമെയ്റ മാത്രമേ സാക്ഷാത്കരിക്കാൻ സാധിച്ചിട്ടുള്ളൂ. സാമ്പത്തിക മാന്ദ്യത്തിൽ മറ്റ് രണ്ട് പ്രോജക്റ്റുകളും മുടങ്ങിപോവുകയും ഇനി ഈയടുത്തെങ്ങും പുനരാരംഭിക്കാനുള്ള സാധ്യത ഇല്ല എന്നുമാണ് അറിയുന്നത്.

പാം ജുമെയ്റയിലെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ
പാം ജുമെയ്റയിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ വ്യത്യാസം അറിയാനാവും. നിരത്തിന്റെ ഇരുവശത്തും ചാരുതയോടെ പരിപാലിച്ചിരിക്കുന്ന പുഷ്പവിഭൂഷിതമായ അലങ്കാരസസ്യങ്ങൾ. വിളക്കുതൂണുകളിലും സൈൻ ബോർഡുകളിലും ഒക്കെ വ്യതിരക്തമായ കലാസ്പർശം കാണാം. അതിനുമപ്പുറത്ത് സവിശേഷമായ നിലവാരത്തിലുള്ള ജീവിതപരിസരം ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തും വിധം ഉയർത്തിയിരിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ.

ടൂറിസ്റ്റുകളെയും കൊണ്ട് ജുമെയ്റ ഭാഗത്തുകൂടി കടന്നുപോകുന്ന ഇരുനില വാഹനം 
സ്വകാര്യ താമസസ്ഥലങ്ങളോടൊപ്പം തന്നെ അനേകം ഹോട്ടലുകളും മറ്റും ഈ ദീപിലുണ്ട്. ഈന്തപനയോലയുടെ ആകൃതിയിലുള്ള ദ്വീപസമൂഹത്തിന്റെ മുകളിലായി കിരീടംപോലെ അർദ്ധവൃത്താകൃതിയിൽ കാണുന്ന ഭാഗത്താണ് ഈ ഹോട്ടലുകൾ. കരയിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുന്ന ഈ ഭാഗത്തേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് കടലിടുക്കിനടിയിലൂടെയുള്ള ഒരു തുരങ്കത്തിലൂടെയാണ്.


പാംജുമെയ്റയിലെ തുരങ്കം
ഈ ഭാഗത്തേയ്ക്കുള്ള മറ്റൊരു യാത്രാമാധ്യമം അറ്റ്ലാന്റിസ് ഹോട്ടലിനേയും കരയേയും ബന്ധിപ്പിക്കുന്ന, ഏതാണ്ട് അഞ്ച് കിലോമീറ്റർ നീളമുള്ള മോണോറെയിലാണ്. ഇവിടേയ്ക്കുള്ള മെട്രോപാതയും താമസംവിനാ സാക്ഷാത്കരിക്കപ്പെടും എന്നാണ് അനുമാനം.


മുകളിലൂടെയുള്ള മോണോറെയിൽ പാതയും ദൂരെ അറ്റ്ലാന്റിസ് ഹോട്ടലും
വ്യതിരക്തമായ വാസ്തുനിർമ്മിതിയാണ് അറ്റ്ലാന്റിസ് ഹോട്ടലിന്റേത്. പാംജുമെയ്റയിലേയ്ക്കു കടക്കുമ്പോൾ തന്നെ ദൂരെ വലിയ കോട്ട പോലെ അറ്റ്ലാന്റിസ് കാഴ്ചയിൽ തെളിഞ്ഞു വരും, നടുവിൽ വിശാലമായ കോട്ടവാതിലും. പിങ്ക് നിറത്തിലുള്ള ഈ കെട്ടിടം വ്യക്തമായും അറബ് വാസ്തുകലയുടെ ദൃശ്യാനുഭവം ഒറ്റനോട്ടത്തിൽ സംക്രമിപ്പിയ്ക്കും.


അറ്റ്ലാന്റിസ്
നഗരകേന്ദ്രിതമാണ് ഗൾഫ് ജീവിതം, വിദേശികളായ തൊഴിലാളികൾക്ക് പ്രത്യേകിച്ചും. സഞ്ചാരികളെ സംബന്ധിച്ച് ദുബായ് യാത്ര എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന ഒരു സ്വപ്നലോകത്തിലേയ്ക്കുള്ള യാത്രയാണ്. എങ്കിലും ദുബായിയും അബുദാബിയും മാത്രമല്ല യു. എ. ഈ എന്നും നമുക്കറിയാം. ഈ നഗരങ്ങൾക്ക് അപ്പുറത്ത്, ഇവിടെയും, ഭൂമിയും പ്രകൃതിയും ജീവിതവും ഉണ്ട്. അവിടേയ്ക്ക്, വടക്കൻ എമിറേറ്റുകളിലൂടെയുള്ള ഒരു പാർശ്വയാത്രയാകാം തുടർന്നുള്ള ഭാഗങ്ങളിൽ...

- തുടരും -