2015, നവംബർ 1, ഞായറാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - രണ്ട്

ചിത്രാലങ്കൃതമായ ഒരു ചുവരിനു മുന്നിൽ ഏതാനും നിമിഷങ്ങളായി കാത്തുനിൽക്കുകയാണ് - ഇംഗ്ലിഷിൽ വിവരണം ആവശ്യമുള്ള എട്ടുപത്തുപേരുടെ ഒരു സംഘം. ഇവിടെ എവിടെ നിന്നോ ആണ് ഒരു മൾട്ടിമീഡിയ ഷോ തുടങ്ങുക. ഞങ്ങൾ നെസ് ലെയുടെ ബ്രോക്കിലുള്ള മെയ്സണ്‍ ക്യേയ് (Maison Cailler) ചോക്ലേറ്റ് നിർമ്മാണ ഫാക്ടറിയിൽ, സ്വിസ്സ് ചോക്ലേറ്റുകളുടെ ചരിത്രവും മറ്റ് വിശേഷങ്ങളും അറിയാനുള്ള പുറപ്പാടിലാണ് ഈ കാത്തുനിൽപ്പ് തുടരുന്നത്. സ്വിറ്റ്സർലാൻഡിൽ വന്നിട്ട് ഒരു ചോക്ക്ലേറ്റ് നിർമ്മാണശാല  കാണാതെ പോകുന്നത് എങ്ങനെ? അതിനാലാണ് ബ്രോക് (Broc) എന്ന പ്രദേശത്തുള്ള ഈ ഉത്പാദനശാലയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറിപ്പിൽ പറഞ്ഞ ഗ്രൂയേസ് കോട്ടസൗധം നിൽക്കുന്ന സ്ഥലത്തു നിന്നും അധികം അകലെയല്ല ബ്രോക്.

മെയ്സണ്‍ ക്യേയ് ചോക്ലേറ്റ് ഫാക്ടറി
ആൽപ്സിന്റെ വടക്കുപടിഞ്ഞാറൻ മലയടിവാരത്തിലെ ഹരിതനിമ്നോന്നമായ, ഗ്രാമീണമുഖമുള്ള ചെറുപട്ടണങ്ങളാണ് ബ്രോക്കും അടുത്തുള്ളവകളും. സഞ്ചാരികൾ എത്തുന്ന സവിശേഷമായ ചില സ്ഥലങ്ങൾ ഒഴിച്ചാൽ ഏറെക്കൂറെ വിജനമായി കിടക്കുന്ന, പുൽമേടുകളും പാടങ്ങളും ഒറ്റപ്പെട്ട വീടുകളുടെ ഏകാന്തതയുമൊക്കെയാണ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണാനാവുക. ഗ്രൂയേസ് ജില്ലയിൽ ഏതാണ്ടൊരു പത്തു ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ കിടക്കുന്ന സ്ഥലമാണ് ബ്രോക്ക്. രണ്ടായിരം അടുപ്പിച്ച് ആളുകൾ മാത്രമേ ഇവിടെ ജീവിക്കുന്നുള്ളു.

മനുഷ്യരെയോ വാഹനങ്ങളെയോ കാണാത്ത ഒരു കവലയിൽ നിന്നും തിരിഞ്ഞ് വിജനമായ ഗ്രാമീണപാതയിലൂടെ ഓടിയാണ് ഫാക്ടറിക്ക് മുന്നിലെത്തിയത്. പാർക്കിങ്ങിനുള്ള സ്ഥലത്ത് വണ്ടിയിട്ട് ഇറങ്ങുമ്പോൾ, ഫാക്ടറിയുടെ എതിർഭാഗത്തായി കാണുന്നത് വിശാലമായ പ്രകൃതിയുടെ വിജനതയാണ്. നീണ്ടുകിടക്കുന്ന പുൽമേടുകളും അതിനപ്പുറം കടുംപച്ചയുടെ ചെറുകുന്നുകളും...

ഫാക്റ്ററിക്കു മുന്നിലെ കാർപാർക്കിൽ നിന്നൊരു കാഴ്ച
വേനൽക്കാലമാണ്. വെയിലുണ്ട്.  പക്ഷേ അസഹ്യമായ ചൂടൊന്നുമില്ല. വലിയ പട്ടണങ്ങൾ വിട്ടുകഴിഞ്ഞാൽ അന്തരീക്ഷത്തിലെ ശുദ്ധത കണ്ടുതന്നെയും അറിയാം എന്നപോലെ സ്ഫടികമായ കാഴ്ചകളാണ് ചുറ്റും. പൊടിപടലങ്ങൾ ഇല്ല എന്നതിനൊപ്പം ഹ്യുമിഡിറ്റി കുറഞ്ഞിരിക്കുന്നതും അന്തരീക്ഷത്തിന് ഈ ശുദ്ധസുതാര്യത നൽകുന്ന കാരണമായിരിക്കാം.

സന്ദർശകർക്കുള്ള പ്രവേശനഭാഗത്ത് മാത്രം തിരക്കുണ്ടായിരുന്നു. ടിക്കറ്റെടുത്ത് ഞങ്ങളുടെ ഊഴംവരുന്നതും കാത്തിരുന്നു. ആദ്യമായി ഒരു മൾട്ടിമീഡിയ പ്രദർശനമത്രേ. അതിനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒരു ചോക്കലേറ്റ് ഫാക്ടറിയിൽ വിനോദസഞ്ചാരികൾക്ക് രസകരമായി അനുഭവപ്പെടാൻ അധികമൊന്നും ഉണ്ടാവില്ല എന്നതിനാലാവും ഇത്തരം സംഗതികളൊക്കെ ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്ന് അനുമാനിക്കാം. ഇത് ഇവിടുത്തെ മാത്രം കാര്യമല്ല. സ്വിറ്റ്സർലാൻഡിൽ വിനോദസഞ്ചാരികൾ എത്തുന്ന ഭാഗങ്ങളിലെല്ലാം, തീരെ ചെറിയ കാഴ്ചകളാണെങ്കിൽ പോലും അതൊക്കെ വൃത്തിയായൊന്നു പൊലിപ്പിച്ചെടുത്ത്, ഈടാക്കുന്ന വിലയ്ക്ക് സേവനം നൽകാനുള്ള ശുഷ്കാന്തി പൊതുവേ കാണാനാവും.

മൾട്ടിമീഡിയ പ്രദർശനത്തിന് കാത്തിരിക്കുമ്പോൾ മുന്നിൽ കാണുന്ന ചുമർ
അപ്പോൾ ഞങ്ങളുടെ കാത്തിരിപ്പ്‌ മുറിയുടെ ഒരു ഭാഗത്തെ ചുമർ തുറക്കപ്പെടുകയും  അടുത്ത മുറിയിലേയ്ക്ക് ആനയിക്കപ്പെടുകയും ചെയ്തു. നാടകീയമായ മൾട്ടിമീഡിയ പ്രദർശനങ്ങളിലൂടെ ചോക്ലേറ്റിന്റെ ചരിത്രവിവരണം ആരംഭിക്കുകയാണ്. പ്രകാശത്തിന്റേയും ശബ്ദത്തിന്റേയും ചിത്രരൂപങ്ങളുടേയും മറ്റു പല സങ്കേതങ്ങളുടെയും വിന്യാസത്തിലൂടെയാണ് ഈ അവതരണം ഒരുക്കിയിരിക്കുന്നത്. ഒരു മുറിയിലെ പ്രദർശനം കഴിയുമ്പോൾ എതെങ്കിലുമൊരു ചുമർ തെന്നിമാറുകയും നമ്മൾ അതിലൂടെ അടുത്ത ഭാഗത്തേയ്ക്ക് പ്രവേശിക്കുകയും വേണം. ഒരു മുറിയിൽ നിന്നും അടുത്ത മുറിയിലേയ്ക്കും അങ്ങിനെ ചോക്ലേറ്റിന്റെ അടുത്ത പരിണാമഘട്ടത്തിലേയ്ക്കും... കുട്ടികൾക്ക് ഇഷ്ടപ്പെടാൻ പരുവത്തിനുള്ള ഒരു അവതരണമായിരുന്നു അത്.

പ്രദർശനം നടക്കുന്ന മുറികളിലൊന്ന്
ചോക്കലേറ്റിന്റെ പ്രാക്തനമായ ഉപയോഗങ്ങൾ ക്രിസ്താബ്ദത്തിനും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നുവെങ്കിലും അതിന്റെ രൂപവും രുചിയും അടിമുടി വ്യത്യസ്തമായിരുന്നു. ചോക്ലേറ്റെന്ന പേരൊക്കെ വളരെ ആധുനികമാണ്. മെസോഅമേരിക്കൻ പ്രദേശത്താണ് (മദ്ധ്യ-അമേരിക്ക) ഈ വിഭവം പിറവിയെടുക്കുന്നത്. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോ എന്ന സസ്യഫലം/കുരു ഭക്ഷണയോഗ്യമാണെന്ന കണ്ടുപിടുത്തം നടത്തിയത് ഈ പ്രദേശത്തെ പുരാതന സമൂഹമായ ടോൾറ്റെക് ജനതതിയാണെന്ന് അനുമാനിക്കപ്പെടുന്നു. കുറച്ചുകൂടി ആധുനികമാകുമ്പോൾ ഇതേ പ്രദേശങ്ങളിൽ തന്നെ നിലനിന്ന മായൻ സംസ്കാരത്തിലും ആസ്റ്റെക്ക് സംസ്കാരത്തിലും കൊക്കോ സ്വാഭാവികമായ പാരമ്പര്യ തുടർച്ചയായി ഉപയോഗിക്കപ്പെട്ടിരുന്നു.

എന്നാൽ അന്നും അതിനുശേഷം ഒരുപാട് കാലവും കൊക്കോയിൽ നിന്നും ഉണ്ടാക്കിയെടുത്തിരുന്ന പാനീയം സാധാരണക്കാരന് ലഭ്യമാവുന്ന ഒരു ആഹാരവസ്തു ആയിരുന്നില്ല. (ചോക്ലേറ്റിന്റെ പൂർവ്വരൂപം പാനീയമായിരുന്നു. ഇന്നത്തെ ബാർചോക്ലേറ്റുകളും മറ്റും ഉണ്ടായിവരുന്നത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്.) കൊക്കോയും പാനീയവും ദൈവത്തിൽ നിന്നും ലഭിച്ച സവിശേഷ വസ്തുവായും അത്ഭുതഗുണങ്ങൾ പേറുന്ന ആഹാരമായും കരുതപ്പെട്ടിരുന്നതിനാൽ അതിന്റെ മൂല്യം രാജകീയമായിരുന്നു. വാറ്റിയെടുക്കുന്ന പാനീയത്തിൽ മദ്യഗുണവും ഉണ്ടായിരുന്നതിനാൽ അത് കൂടുതൽ ദൈവീകവും മൂല്യവത്തും ആയിത്തീരുകയാണ് ഉണ്ടായത്. ഇത്തരം വിശ്വാസങ്ങളിൽ ഒഴിച്ചുകൂട്ടാനാവത്ത ഘടകമായ, സ്ത്രീകളെ വശീകരിക്കാനും കീഴടക്കാനുമുള്ള ചേരുവകളും ഈ ദ്രാവകത്തിലുണ്ടെന്ന് അക്കാലത്ത് കരുതപ്പെട്ടിരുന്നു.

പ്രദർശനം - മറ്റൊരു ഭാഗം
മായൻ സംസ്കാരത്തിൽ നിന്നാണ് ചോക്ലേറ്റ് എന്ന പേരിന്റെ ആരംഭം. കൊക്കോ ഒരു അവശ്യ ഭക്ഷണവസ്തു എന്ന നിലയിൽ മനസ്സിലാക്കി അതിന്റെ കൃഷിയിലേയ്ക്ക്  തിരിഞ്ഞ മായൻ ജനതതിയാണ്‌ ആദ്യമായി Xocolatl എന്ന പേരിൽ, അവരുടെ ഭാഷയിൽ, പ്രസ്തുത പാനീയത്തെ വിളിക്കാൻ തുടങ്ങിയത്. പിൽക്കാലത്ത് ഈ പാനീയത്തിന്റെ യൂറോപ്യൻ അധിനിവേശകാലത്ത് ചോക്ലേറ്റ് എന്ന പേരിലേയ്ക്ക് അതിന് രൂപമാറ്റം സംഭവിക്കുന്നത്‌ ഈ മൂലനാമത്തിൽ നിന്നാണ് എന്ന് കരുതപ്പെടുന്നു.

അമേരിക്ക 'കണ്ടുപിടിച്ച' കൊളംബസ് തന്നെയാണ് യൂറോപ്പിലേയ്ക്ക് ആദ്യമായി കൊക്കോ കൊണ്ടുവരുന്നത്. എന്നാൽ അന്ന് സ്പെയിനിലെ രാജാവിനും രാജ്ഞിക്കും അതിൽ വലിയ   കൗതുകം തോന്നിയില്ല. പത്തുമുപ്പത് വർഷങ്ങൾക്ക് ശേഷം, അസ്റ്റെക് സാമ്രാജ്യത്തെ കീഴടക്കി അമേരിക്കയിൽ യൂറോപ്യൻ കുടിയേറ്റത്തിന്റെ നിണാങ്കിതമായ അദ്ധ്യായം തുറന്ന സ്പാനിഷ് നാവികനായ എർനങ്ങ് കോർറ്റെസാണ് (Hernan Cortes) ചോക്ലേറ്റിന്റെ സമഗ്രമായ യൂറോപ്യൻ അധിനിവേശത്തിന് ബീജാവാപം നടത്തിയത്. കൊക്കോ മാത്രമല്ല കോർറ്റെസ് കൊണ്ടുവന്നത്, അതിനെ ഒരു എക്സോട്ടിക് പാനീയമാക്കി മാറ്റുന്നതിനുള്ള സാങ്കേതികതയും ചേരുവകളും കൂടിയായിരുന്നു.

ചോക്ലേറ്റ് നിർമ്മാണശാലയുടെ ഉൾഭാഗം
സ്പെയ്നിൽ നിന്നും ഫ്രാൻസിലേയ്ക്കും അവിടെ നിന്ന് ഇറ്റലിയിലേയ്ക്കും ജെർമ്മനിയിലേയ്ക്കും അവിടുന്ന് മറ്റ് യൂറോപ്യൻ പ്രദേശങ്ങളിലേയ്ക്കും എന്നതായിരുന്നു പൊതുവായുള്ള അതിന്റെ യാത്രാപഥം. പക്ഷേ രാജസദസ്സുകളിലും പ്രഭുഗൃഹങ്ങളിലും മാത്രമാണ് ആദ്യകാലങ്ങളിൽ ചോക്ലേറ്റിന്റെ ഉപയോഗം നിലനിന്നിരുന്നത്. സാധാരണ ജനങ്ങൾക്ക്‌ അങ്ങനെ ഒരു പാനീയത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. അക്കാലത്തെ ഏറ്റവും ശക്തമായ ഒരു പ്രഭുവർഗ്ഗം ക്രിസ്തുസഭയായിരുന്നുവല്ലോ. സഭയുടെ ഉപരിതലങ്ങളിൽ ഇഷ്ടപാനീയമായി തുടർന്ന ചോക്ലേറ്റ് വിശേഷമായ പെരുന്നാൾ അവസരങ്ങളിൽ സഭാവിശ്വാസികൾക്കു കൂടി നൽകാൻ തുടങ്ങിയതോടെയാണെന്ന് ചോക്ലേറ്റ് സാധാരണ ജനങ്ങളിലേയ്ക്ക് ഇറങ്ങിവരുന്നതെന്ന് കരുതപ്പെടുന്നു.

ദ്വീപ് രാഷ്ട്രമായ ബ്രിട്ടന്റെ തലസ്ഥാനത്ത് പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ തന്നെ കോഫി ഹൗസുകൾ പോലെ ചോക്ലേറ്റ് ഹൗസുകളും നിലവിൽ വന്നിരുന്നുവത്രേ. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റലിയിലെ പ്രമുഖ പട്ടണങ്ങളായ ഫ്ലോറെൻസിലും വെനീസിലും ഇത്തരം ചോക്ലേറ്റ്പാനീയ കടകൾ അനവധി സ്ഥാപിക്കപ്പെട്ടു. ചോക്ലേറ്റിന്റെ ജനകീയതയുടെ തുടക്കം ഇത്തരം സംരഭങ്ങളിലൂടെയാണെന്ന് ചരിത്രം. എന്നാൽ ഇതിനനുബന്ധമായി പരസ്പരപൂരകങ്ങളായ മറ്റു ചില കാരണങ്ങളും ചോക്ലേറ്റ് ജനകീയമാകുന്നതിന് കാരണമായി. അതിൽ പ്രധാനം മദ്ധ്യ-അമേരിക്കയിൽ കൊക്കോയുടെ കൃഷി വ്യാപകമായതും യൂറോപ്പിലേയ്ക്കുള്ള കയറ്റുമതി വർദ്ധിച്ചതുമായിരുന്നു. ലഭ്യത കൂടിയതോടെ വിലയിലും കാര്യമായ ഇടിവ് സംഭവിച്ചു. ഹൈഡ്രോളിക്ക്, നീരാവി യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടതും ചോക്ലേറ്റിന്റെ ഉപഭോഗം വർദ്ധിക്കാൻ കാരണമായി. കാറ്റിനേയും കുതിരകളേയും ഉപയുക്തമാക്കി കൊക്കോ പൊടിച്ചുകൊണ്ടിരുന്ന മില്ലുകളിൽ നിന്നും വലിയൊരു മുൻപോക്കാണ് ഈ പുതിയ സാങ്കേതികവിദ്യകൾ സാധ്യമാക്കിയത്.

ഒരു നിർമ്മാണഘട്ടം
1819 - ലാണ് ഫ്രാൻസ്വാ ലുയിസ് ക്യേയ് (Francois Louis Cailler) സ്വിറ്റ്സർലാൻഡിലെ ആദ്യത്തെ ചോക്ലേറ്റ് ഫാക്ടറി ബ്രോക്കിൽ നിന്നും അധികം ദൂരെയല്ലാത്ത വെവാ പട്ടണത്തിൽ ആരംഭിക്കുന്നത്. ഇന്ന് നെസ് ലെ എന്ന മറ്റൊരു അന്താരാഷ്‌ട്ര കമ്പനിയുടെ ഭാഗമാണെങ്കിലും  ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ചോക്ലേറ്റ് ബ്രാൻഡായ Cailler ഉത്പാദിപ്പിക്കപ്പെടുന്ന, ഈ രാജ്യത്തിലെ ആ വ്യവസായത്തിന്റെ ഉപജ്ഞാതാവ് സ്ഥാപിച്ച കമ്പനിയുടെ ഒരു നിർമ്മാണശാലയിലാണ് ഞങ്ങൾ നിൽക്കുന്നത്.

ആദ്യമായി ബാർ ചോക്ലേറ്റ് ഉണ്ടാക്കിയത് ബ്രിട്ടണിലായിരുന്നുവെങ്കിലും ഈ ആഹാരവിഭവത്തിന്റെ എല്ലാത്തരം പരീക്ഷണങ്ങളും പിന്നീട് നടന്നത് സ്വിറ്റ്സർലാൻഡിലായിരുന്നു. ചോക്ലേറ്റിനെ അവർ തങ്ങളുടെ തനതു വിഭവമാക്കി വളർത്തിയെടുത്ത് ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയാണ് ഉണ്ടായത്. മിൽക്ക് ചോക്ലേറ്റും ഫ്രൂട്ട് ചോക്ലേറ്റും തുടങ്ങി ഈ മധുരവിഭവത്തിന്റെ നൂറുകണക്കിന് വകഭേദങ്ങൾ അവർ നിർമ്മിച്ചെടുത്ത് ലോകത്തിന് നൽകി. ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ചോക്ലേറ്റ് നിർമ്മാണം നടക്കുന്നുണ്ടെങ്കിലും അതിനെപ്രതി ആദ്യം ഓർക്കപ്പെടുന്ന രാജ്യനാമം സ്വിറ്റ്സർലാൻഡ് തന്നെയാണ്.

വില്പനശാല
ചരിത്രവിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രദർശനം കഴിഞ്ഞാൽ ചോക്ലേറ്റിന്റെ നിർമ്മാണഘട്ടങ്ങൾ നേരിട്ട് കാണാനാവുന്ന ഭാഗത്തെത്തുന്നു. ഇത്തരം യന്ത്രസാമഗ്രികളും അവയുടെ പ്രവർത്തനവും വലിയ താല്പര്യം തോന്നാത്ത ഒരു കൗതുകത്തോടെ കണ്ടുതീർക്കാം എന്നല്ലാതെ അതൊക്കെ വ്യക്തമായി മനസ്സിലാക്കുക എന്നത് ആവശ്യമുള്ള സംഗതിയല്ലല്ലോ. മാത്രവുമല്ല, ഇവിടെ നിർമ്മാണശാലയായി കാണുന്ന ഭാഗം ശരിക്കും വ്യാപാരാടിസ്ഥാനത്തിൽ ചോക്ലേറ്റുകൾ ഉണ്ടാക്കുന്നിടമാണോ എന്ന് സംശയം തോന്നാതിരുന്നില്ല. വലിയ യന്ത്രങ്ങളൊക്കെ കണ്ടെങ്കിലും ഒന്നോ രണ്ടോ ജോലിക്കാർ മാത്രമേ ആ പരിസരത്തുണ്ടായിരുന്നുള്ളൂ. മാത്രമല്ല എൻഡ് പ്രോഡക്റ്റായി വളരെ കുറച്ചു ചോക്ലേറ്റുകൾ ഉണ്ടായിവരുന്നതേ കണ്ടുമുള്ളൂ. സന്ദർശകർക്ക് മാത്രമായുള്ള ഒരു സെറ്റപ്പായാണ് അനുഭവപ്പെട്ടത്. ഒട്ടും പിടിപാടുള്ള മേഖലയല്ലാത്തതിനാൽ എന്റെ നിരീക്ഷണം ശരിയാവണമെന്നുമില്ല.

അടുത്തതായി എത്തുന്നത് ചോക്ലേറ്റുകൾ രുചിച്ചു നോക്കാൻ സാധിക്കുന്ന ഒരു സ്ഥലത്താണ്. അവിടെ ഒരു ട്രേയിൽ മൂന്നാല് തരം ചോക്ലേറ്റുകൾ നിരത്തിവച്ചിരിക്കുന്നു. എത്ര വേണമെങ്കിലും എടുത്തുതിന്നാം. പാത്രം ഒഴിയുന്നതിനനുസരിച്ച് അടുത്തത്‌ എത്തിക്കൊണ്ടിരിക്കും. ഈ സ്ഥാപനം ഇതിന് മുൻപ് സന്ദർശിച്ചിരുന്ന ചില ബ്ലോഗർമാരുടെ കുറിപ്പുകൾ വായിച്ചതിനു ശേഷം ഞാൻ കരുതിയിരുന്നത് ഈ ഭാഗത്ത് നല്ല തിരക്കുമായിരിക്കും എന്നാണ്. ഞങ്ങൾ എത്തിയ സമയത്തിന്റെ ആണോ എന്നറിയില്ല, അങ്ങനെ തിരക്കൊന്നും കണ്ടില്ല എന്നുമാത്രമല്ല ഒന്നുരണ്ടുപേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ താനും. സാധാരണ കടകളിൽ നിന്നും ലഭിക്കുന്ന ചോക്ലേറ്റിനെ അപേക്ഷിച്ച് അപ്പപ്പോൾ ഉണ്ടാക്കിയെടുക്കുന്നവയ്ക്ക് എന്ത് വ്യത്യാസമമാണുള്ളത് എന്ന് പരീക്ഷിക്കുന്ന മാതിരി വളരെ ആസ്വദിച്ച് ഒന്നോ രണ്ടോ കഷണം എടുത്ത് രുചിച്ചുനോക്കുന്നവർ. മധുരം ഇഷ്ടപ്പെടുന്ന, കഴിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ സൂക്ഷ്മമായ രുചിവ്യതിയാനം മനസ്സിലാക്കാൻ കെല്പുള്ള രസമുകുളങ്ങൾ എനിക്കില്ല.

ഒരു ക്യേയ് ചോക്ലേറ്റ് പായ്ക്കറ്റ്
പിന്നീടുള്ളത് ക്യേയ് ബ്രാൻഡ് ചോക്ലേറ്റുകളും അനുബന്ധ വസ്തുക്കളും വില്പനയ്ക്കുവച്ചിട്ടുള്ള കടയാണ്. സ്വാഭാവികമായും സന്ദർശകരുടെ ഏറ്റവും തിരക്ക് ഇവിടെയാണ്‌. യൂറോപ്പിന് പുറത്ത് അധികം കയറ്റുമതി ഇല്ലാത്ത, മറ്റിടങ്ങളിൽ ഉല്പാദനമില്ലാത്ത ഒരു ബ്രാൻഡാണ് ക്യേയ്. കണ്‍ഡെൻസ്ഡ് മിൽക്ക് നേരിട്ട് ഉപയോഗിച്ചുണ്ടാക്കുന്ന അപൂർവ്വം ചോക്ലേറ്റുകളിൽ ഒന്നത്രേ ഇത് (ബാക്കിയുള്ളവയിൽ പാൽപ്പൊടിയാണ് ചേരുവ).

മടങ്ങിയെത്തുമ്പോൾ കൂട്ടുകാരും സഹപ്രവർത്തകരുമൊക്കെ സ്വാഭാവികമായും ചോദിക്കുക സ്വിസ്സ് ചോക്ലേറ്റെവിടെ എന്നായിരിക്കുമല്ലോ. അത് സത്യത്തിൽ ഒരു സ്നേഹാന്വേഷണം മാത്രമാണ്. പ്രത്യേകിച്ച് ഗൾഫിലെ ചുറ്റുപാടിൽ തൊട്ടപ്പുറത്തെ സൂപ്പർ മാർക്കറ്റിൽ ലോകത്തിലെ ഏതുതരം ചോക്ലേറ്റുകളും ലഭ്യമെന്നിരിക്കേ, ഈ വില്പനശാലയിലുള്ളവ അവിടെ തികച്ചും നൂതനമായി തോന്നുകയൊന്നുമില്ല. എങ്കിലും ക്യേയ് ചോക്ലേറ്റുകൾ മറ്റു നാടുകളിൽ അധികം ഇല്ലെന്നു കേട്ടതിനാൽ, സമ്മാനമായി നൽകാൻ വൈവിധ്യമുള്ള രുചിയിലും നിറത്തിലും പൊതിയിലുമൊക്കെയുള്ള കുറേ ചോക്ലേറ്റുകളും സുവനീറുകളും ഭാര്യയും മകളും അവരുടെ ഭാവനയ്ക്കനുസരിച്ച് വാങ്ങി.

ഫാക്ടറിയുടെ മറ്റൊരു ഭാഗം
ഫാക്ടറിയിലെ സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങി. ഇപ്പോൾ തിരക്കൽപ്പം കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. ഉച്ചവെയിൽ തിളങ്ങുന്ന മുറ്റത്തെ പുൽത്തകിടിയിലും അതിന്റെ മദ്ധ്യത്തുള്ള ജലധാരയിലും കളിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടം കുട്ടികൾ. മഞ്ഞുനാടായ സ്വിറ്റ്സർലാൻഡ് പോലുള്ള സ്ഥലങ്ങളിൽ വേനൽക്കാലം ഉത്സവങ്ങളുടേയും വിനോദങ്ങളുടേയും സമയമാണ്. മുൻപൊക്കെ സ്വിസ്സ് തണുപ്പുകാലം അതിരൂക്ഷമായിരുന്നുവത്രേ. ഇപ്പോൾ അൽപ്സിന്റെ പരിസരങ്ങളിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഒഴിച്ച് സമതലങ്ങളിൽ തണുപ്പുകാലം അത്രയൊന്നും ഏശാറില്ല എന്നാണ് അറിയുന്നത്. ആഗോളതാപനം കുറച്ചുകൂടി മൂർത്തമായി ഇവിടങ്ങളിൽ അനുഭവപ്പെടുന്നുണ്ടാവാം.

പുൽത്തകിടിയിലെ ബെഞ്ചിൽ ഞങ്ങളും അൽപസമയം വിശ്രമിച്ചു. ലോണിനപ്പുറം നിർമ്മാണശാലയുടെ ഒരുഭാഗം. അതിന് പിറകിൽ നിന്നും ഹരിതാഭമായി ഉയർന്നുപോകുന്ന ചെറിയ മലകൾ. അതിനും മുകളിൽ സൂതാര്യമായ നീലാകാശം. ആകാശത്തിൽ പഞ്ഞി വാരിയിട്ട പോലെ അവിടവിടെ ശുഭ്രമേഘങ്ങൾ. അങ്ങനെ നോക്കിയിരിക്കേ ഈ കാഴ്ച ഞാൻ മുൻപെപ്പോഴോ അനുഭവിച്ചിട്ടുള്ളതു പോലെ ഒരു തോന്നൽ. ആദ്യമായെത്തുന്ന പ്രദേശത്തെ, എത്രയോ കടലുകൾക്കിപ്പുറം കിടക്കുന്ന ഈ കാഴ്ച ഇതിനുമുൻപ് എങ്ങനെ അനുഭവിക്കാൻ? ആലോചിച്ച് ബുദ്ധിമുട്ടേണ്ടതില്ല; ഭ്രമാത്മകമായ മന:സഞ്ചാരങ്ങളെ അതിന്റെ വഴിക്ക് വിടുക...

- തുടരും -