2017, ജനുവരി 17, ചൊവ്വാഴ്ച

ആൽപൈൻ കലൈഡെസ്കോപ് - പതിമൂന്ന്

ദൂരെ, ഹിമാവൃതമായ ശൈലാഗ്രം സൂര്യവെട്ടത്തിൽ തിളങ്ങുന്നു.

ആൽപ്സിൽ നിന്നും അകലേക്ക്‌ പോയ രണ്ടു ദിവസത്തിനു ശേഷം അതിന്റെ പരിസരങ്ങളിലേയ്ക്ക് മടങ്ങിവന്നിരിക്കുകയാണ് ഞങ്ങൾ.

അതിരാവിലെ മിലാനിൽ നിന്നും ആരംഭിച്ച യാത്രയാണ്. ഒരു വൃത്തം പൂർത്തിയാക്കി, ഈ സഞ്ചാരം ആരംഭിച്ച ജനീവയിലേയ്ക്ക് തന്നെയുള്ള മടങ്ങിപോക്കിലാണ് ഞങ്ങൾ. അവിടെ നിന്നാണ്, നാളെ, മടക്കയാത്രയ്ക്കുള്ള വിമാനം പിടിക്കേണ്ടത്.

ഇപ്പോൾ മോണ്ട്-ബ്ലാങ്ക് തുരങ്കം കടന്ന് ഞങ്ങൾ ഫ്രാൻസിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മിലാനിൽ നിന്നും ജനീവയിലേക്കുള്ള പെരുവഴി ഫ്രാൻസിലൂടെ കയറിയിറങ്ങി പോകുന്നു. ഫ്രാൻസുമായി അതിർത്തി പങ്കിടുന്ന സ്വിസ്സ് പട്ടണമാണല്ലോ ജനീവ.

ഫ്രാൻസിന്റെ വശത്തു നിന്നുള്ള മോണ്ട്-ബ്ളാങ്ക് തുരങ്കത്തിന്റെ പ്രവേശനഭാഗം
ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റർ നീളമുണ്ട്‌ മോണ്ട്-ബ്ളാങ്ക് തുരങ്കത്തിന്. ഈ യാത്രയിൽ തന്നെ, ഏതാനും ദിവസം മുൻപ്, ഇതിനേക്കാൾ നീളമുള്ള ഗോത്താഡ് തുരങ്കത്തിലൂടെ വണ്ടിയോടിച്ചു പോയതുകൊണ്ട്, നീളവലിപ്പം ഒരത്ഭുതമായി ഇവിടെ കുറിയ്ക്കുന്നില്ല. എങ്കിലും പണിപൂർത്തിയായ 1965 - ൽ ഇത് ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കമായിരുന്നു എന്നത് മറക്കാവുന്നതല്ല. ഇറ്റലിയുടെ വ്യാപാരമേഖലയെ ചലനാത്മകമാക്കിയ ഒരു നിർമ്മിതിയാണിത്. ആൽപ്സിന് തെക്ക് ഒരു ദ്വീപുപോലെ, മുഖ്യയൂറോപ്പിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണല്ലോ ഇറ്റലി. അതിനാൽ തന്നെ റോഡുമാർഗം ചരക്കുകൾ മദ്ധ്യ-വടക്കൻ യൂറോപ്പിലേക്ക് കുറഞ്ഞ സമയംകൊണ്ട് എത്തിക്കാൻ ആൽപ്സിനു കുറുകനേയുള്ള ഈ തുരങ്കത്തിന്റെ സാക്ഷാത്‍കാരം വളരെയധികം ഉതകി.

ഈ തുരങ്കം മറ്റൊരു തരത്തിൽകൂടി ശ്രദ്ധയിലേക്ക് വരികയുണ്ടായി - 38 യാത്രക്കാരുടെ ദാരുണമായ മരണത്തിനിടയാക്കിയ ഒരു തീപിടുത്തത്തിലൂടെ. 1999 - ലായിരുന്നു ആ സംഭവം. ഇതിലൂടെ കടന്നുപോവുകയായിരുന്ന ഒരു ട്രക്കിന് തീപിടിക്കുകയും, ആ സമയത്ത് ഇതുവഴി സഞ്ചരിക്കുകയായിരുന്ന ഏതാനും വാഹനങ്ങളിലെ യാത്രക്കാർ പുകയിലും വിഷവാതകത്തിലും കുടുങ്ങി മരണപ്പെടും ചെയ്തു.

ഇതിലൂടെ വണ്ടിയോടിക്കുമ്പോൾ, എതിർഭാഗത്തു നിന്നും നിരന്തരം വന്നുകൊണ്ടിരുന്ന ട്രക്കുകൾ പ്രസ്തുത അപകടവാർത്തയെ ബോധത്തിൽ സജീവമാക്കി നിർത്താൻ യാത്രയിലുടനീളം ഉതകി.

ദുരന്തത്തിൽ മരിച്ചവർക്കുള്ള ഓർമ്മശില്പം
മോണ്ട്-ബ്ളാങ്ക് തുരങ്കം പിന്നിട്ട് കുറച്ചുദൂരം ചെന്നപ്പോൾ വണ്ടി ഒരു ഭാഗത്തേയ്ക്ക് ഒതുക്കി ഞങ്ങൾ ഫ്രാൻസിന്റെ മണ്ണിൽ, ദേവദാരുകൾ പച്ചപടർത്തിയ മലഞ്ചരിവിൽ, ഇത്തിരി സമയം വെറുതേ നടന്നു, ചിത്രങ്ങൾ പിടിച്ചു...

ഞങ്ങൾക്ക് പിറകിൽ ആൽപ്സ് പർവ്വതപംക്തിയുടെ മോണ്ട്-ബ്ളാങ്ക് (Mont-Blanc) കൊടുമുടികൾ... (ഈ വാക്കിന്റെ ഫ്രഞ്ച് ഉച്ചാരണം 'മോ-ബ്ളാ' എന്നും ഇറ്റാലിയൻ ഉച്ചാരണം 'മോണ്ടേ-ബ്ളാങ്കോ' എന്നുമത്രേ. അതിനാൽ അധികം സങ്കീർണ്ണമാക്കാതെ ഇംഗ്ലീഷിൽ വായിക്കുന്നതു മാതിരി ഈ കുറിപ്പിൽ പ്രയോഗിക്കുന്നു.) മോണ്ട്-ബ്ളാങ്ക് എന്ന വാക്കിന്റെ അർഥം 'വെളുത്ത മല' എന്നാണ്. ആൽപ്സിന്റെ ഒരു പ്രത്യേക പ്രദേശത്തിനു മാത്രമായി അങ്ങനെയൊരു പേര് വരുന്നതിൽ വലിയ അർത്ഥസമ്പുഷ്ടതയില്ല എന്ന് തോന്നും - അല്ലെങ്കിലും ഏത് ശൈലാഗ്രമാണ് ഇവിടെ വെളുത്തു കാണപ്പെടാത്തത്...!

ആൽപ്സിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് മോണ്ട്-ബ്ളാങ്ക്. ഏകദേശം പതിനാറായിരം അടി ഉയരത്തിൽ നിൽക്കുന്നു ഈ ശൈലശിഖരം. എങ്കിലും ഇരുപത്തിരണ്ടായിരം അടി ഉയരമുള്ള കൈലാസപംക്തിയുടെ പരിസരങ്ങളിൽ നമ്മുടെ സാധാരണ തീർത്ഥാടകർ എത്തുന്നതാലോചിക്കുമ്പോൾ, ഈ ഉയരവലിപ്പം, ആ നിലയ്ക്ക്, ആശ്ചര്യകരമല്ല.

മോണ്ട്-ബ്ളാങ്ക്
ഈ യാത്രാക്കുറിപ്പ് എഴുതിത്തുടങ്ങുന്ന സമയത്ത് ഞാൻ സൂചിപ്പിച്ചിരുന്നു; സഞ്ചാരത്തിന്റെ തീമാറ്റിക്കായ പരിസരം ആൽപ്സ് പർവ്വതപ്രദേശങ്ങളായിരിക്കുമെന്ന്. അങ്ങനെയൊരു തീരുമാനമെടുത്ത് യാത്രയാരംഭിക്കുമ്പോൾ ഈ ദേശത്തെക്കുറിച്ച് വായിച്ചുള്ള അറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ യാത്രയുടെ അവസാനപാദത്തിലേയ്ക്ക് കടക്കുമ്പോൾ, പ്രാതിനിധ്യ സ്വഭാവമുള്ള ഒരുപാട് ആൽപൈൻ പ്രദേശങ്ങൾ കണ്ടുകഴിഞ്ഞിരിക്കുന്നു എന്നത് അതീവ സന്തോഷകരം - ഉയരമുള്ള ഒന്നിലേറെ ശൈലശിഖരങ്ങളിൽ ചെന്നെത്തിയിരുന്നു..., ശക്തമായ മഞ്ഞുപെയ്ത്തിലൂടെ നടന്നിരുന്നു..., മഞ്ഞുമൂടിയ ചുരങ്ങളിലൂടെ വണ്ടിയോടിച്ച് പർവ്വതഞൊറികൾ കയറിയിറങ്ങിയിരുന്നു..., മലമടക്കിലുറങ്ങുന്ന ഗ്രാമത്തിൽ അന്തിയുറങ്ങിയിരുന്നു..., ആൽപൈൻ ഹൃദ്ത്തടം തുരന്നുണ്ടാക്കിയ തുരങ്കങ്ങളിലൂടെ കടന്നുപോയിരുന്നു...

എന്നാൽ ജനീവയുടെ സമതലങ്ങളിലേയ്ക്ക് അവസാനമായി മലയിറങ്ങുമ്പോൾ, ആൽപ്സിൽ കാണാനും അനുഭവിക്കാനും ഇനിയൊന്നും ബാക്കിയില്ല എന്ന് വിജ്രംഭിതനാവുന്നതിന്റെ അർത്ഥശൂന്യത അറിയാതിരുന്നില്ല. ജനിച്ചുവളർന്ന ദേശത്തിന്റെ തന്നെ എത്രയോ സവിശേഷഭാഗങ്ങൾ ഇനിയും കണ്ടുതീർക്കാനിരിക്കേ, ഏതാനും ദിവസത്തിനുള്ളിൽ ഓട്ടപ്രദക്ഷിണം നടത്തിയ, അനേകം രാജ്യങ്ങളിലൂടെ ആയിരത്തിയിരുന്നൂറു കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന, അപൂർവ്വ പ്രതിഭാസമായ ആൽപ്സ് കണ്ടുതീർത്തു എന്ന് കരുതിപ്പോയാൽ അത് ശുദ്ധമൗഢ്യമല്ലാതെ മറ്റൊന്നല്ല...

മോണ്ട്-ബ്ളാങ്കിലെ ആൽപൈൻ ചരിവുകൾ
ജനീവയിലെത്തിയപ്പോൾ ആദ്യം ചെയ്തത്, കഴിഞ്ഞ ഒരാഴ്ചയിലധികം ഞങ്ങളുടെ സന്തതസഹചാരിയായി കൂടെക്കൂടിയ ഫോക്സ് വാഗന്റെ ക്രോസ്സോവർ അതിന്റെ ഉടമസ്ഥരായ 'യൂറോപ് കാർ' കമ്പനിക്കാരുടെ കൗണ്ടറിൽ കൊണ്ട് തിരിച്ചേൽപ്പിക്കുക എന്നതായിരുന്നു. അപരിചിതമായ ഒരു പ്രദേശത്ത് വണ്ടിയോടിക്കുന്നത് അത്ര വലിയൊരു പ്രശ്നമായി എടുക്കാത്തവർ സ്വന്തമായി ഒരു കാർ വാടകയ്‌ക്കെടുത്ത് സഞ്ചരിക്കുന്നതാണ്, യൂറോപ്പിൽ, പല കാരണങ്ങൾ കൊണ്ടും സൗകര്യപ്രദം. ദീർഘദൂര പൊതുഗതാഗതം വളരെ വിലകൂടിയ സംഗതിയാണ് ഇവിടങ്ങളിൽ. അതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഞങ്ങൾ നാലുപേരുണ്ടായിരുന്നതിനാൽ, സന്ദർശിച്ച സ്ഥലങ്ങളുടെ വൈപുല്യം കൂടി ചേർത്തുനോക്കിയാൽ, കൊടുത്ത കാർവാടക കുറവായിരുന്നു എന്ന് കാണാം.

അതിപ്രധാനമായ വസ്തുത സ്വന്തമായി വണ്ടിയുള്ളത് യാത്രയെ വളരെയധികം സ്വതന്ത്രമാക്കും എന്നുള്ളതാണ്.

സാങ്കേതികവശം നോക്കിയാൽ, കാർ വാടകയ്‌ക്കെടുക്കുക എന്നത് വളരെ ലളിതമായിരുന്നു. ഞങ്ങൾ ഇന്റർനെറ്റ് വഴി ബുക്ക് ചെയ്തിരുന്നുവെങ്കിലും, യഥാർത്ഥത്തിൽ അതിന്റെ ആവശ്യമൊന്നുമില്ല. എല്ലാ വിമാനത്താവളത്തിലും ഇത്തരം വാഹനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന അന്താരാഷ്‌ട്ര കമ്പനികളുടെ കൗണ്ടറുകൾ ഉണ്ടാവും. അവിടെ നേരിട്ട് ചെന്നാൽ മതിയാവും. വണ്ടി കൈവശം വയ്ക്കാനുദ്ദേശിക്കുന്ന ദിവസങ്ങൾക്ക് വേണ്ടിവരുന്ന തുക നമ്മുടെ ക്രെഡിറ്റ് കാർഡിൽ ഉണ്ടായിരിക്കണം. ആ തുക അവർ ബ്ളോക് ചെയ്തിടും (ക്യാഷോ ഡെബിറ്റ് കാർഡോ അവർ സ്വീകരിക്കില്ല എന്നത് പ്രധാനമാണ്). ഇതിന് രണ്ടു മിനിറ്റ് നേരത്തിലധികം സമയമെടുക്കില്ല. അതിനുശേഷം കാറിന്റെ താക്കോലും പാർക്കിങ് ലോട്ടിൽ അത് കിടക്കുന്ന സ്ഥലവും പറഞ്ഞുതരും. തിരിച്ചേൽപ്പിക്കാനുള്ള സ്ഥലത്തിന്റെ (നമ്മൾക്ക് വേണ്ട സ്ഥലം തിരഞ്ഞെടുക്കാം) മാപ്പും തരും. മടക്കിനൽകുമ്പോൾ താക്കോൽ കൗണ്ടറിൽ കൊണ്ട് കൊടുത്താൽ മാത്രം മതിയാവും. വണ്ടിക്ക് എന്തെങ്കിലും പരുക്കോ മറ്റോ പറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെ അവർ സൗകര്യംപോലെ പരിശോധിച്ചിട്ട് വേണ്ട തുക ക്രെഡിറ്റ്കാർഡിൽ നിന്ന് പിന്നീട് വസൂലാക്കിക്കൊള്ളും.

യാത്രയിൽ സഹചാരിയായി കൂടിയ വാഹനത്തിനു ചാരെ വാമഭാഗം...
ഏതാനും ദിവസം മുൻപ് ജനീവയിൽ വന്നിറങ്ങിയപ്പോൾ താമസിച്ചിരുന്ന വിമാനത്താവളത്തിനടുത്തുള്ള അതേ ഹോട്ടലിൽ തന്നെയാണ് ഇത്തവണയും മുറി ഏർപ്പാടാക്കിയിരുന്നത്. അവിടെക്കയറി കുളിച്ച് വസ്ത്രംമാറിയതിനു ശേഷം ബസ്സിൽ കയറി ജനീവ പട്ടണത്തിലേക്ക് പോയി.

വന്നിറങ്ങിയത് ഇവിടെയായിരുന്നുവെങ്കിലും, അന്ന്, രാത്രിവാസത്തിനു ശേഷം രാവിലെ തന്നെ വിദൂരമായ മറ്റു ദേശങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നതിനാൽ ജനീവയിലെ ഒരു കാഴ്ചയിലേയ്ക്കും  പോയിരുന്നില്ല. ഇന്നും  പകലിന് കുറച്ചു ദൈർഘ്യം മാത്രമേ അവശേഷിക്കുന്നുളൂ. അതിനുള്ളിൽ പറ്റുന്ന കാഴ്ചകൾ കണ്ടുപോകാം എന്ന തികച്ചും ലക്ഷ്യമില്ലാത്ത, ആസൂത്രണമില്ലാത്ത ഒരു അലച്ചിൽ മുന്നിൽക്കണ്ടാണ് ഞങ്ങൾ പട്ടണത്തിൽ വന്നിറങ്ങിയത്.

നഗരമധ്യത്തിൽ ഞങ്ങളെയിറക്കി ബസ് കടന്നുപോയി... എങ്ങോട്ടേയ്ക്ക് നടക്കണം എന്ന സന്ദേഹത്തിൽ നിൽക്കുമ്പോഴാണ് ഡൽഹിക്കാരനായ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. ഔദ്യോഗികാവശ്യത്തിനായി ഇടയ്ക്കൊക്കെ ഇവിടം സന്ദർശിക്കുന്ന ആളാണ്. സ്ഥലങ്ങളൊക്കെ അത്യാവശ്യം പരിചയമുണ്ട്. നേരെ മുന്നിൽ കാണുന്ന, ഇറക്കമിറങ്ങി മറയുന്ന നിരത്തിലൂടെ മുന്നോട്ടുനടന്നാൽ ജനീവാതടാകത്തിന്റെ കരയിലെത്താമെന്നും, അവിടെമാണ് വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്നയിടമെന്നും, പട്ടണക്കാഴ്ചകളിലൂടെ ഓട്ടപ്രദക്ഷിണം നടത്താനാവുന്ന പലവിധ വാഹനസൗകര്യങ്ങൾ അവിടെ ലഭ്യമാണെന്നും അദ്ദേഹത്തിൽ നിന്നും മനസ്സിലാക്കി.

ജനീവ പട്ടണക്കാഴ്ച 
അങ്ങനെ നടന്നുനടന്ന് ഞങ്ങൾ ആ നീലത്തടാകത്തിന്റെ കരയിലെത്തി. വലിയ ജനത്തിരക്കൊന്നുമില്ലാത്ത തടാകതീരത്തിൽ സ്വച്ഛന്ദമായ കാറ്റും വെയിലും ഒന്നുചേരുന്നതിന്റെ ആർദ്രമായൊരു മണം തങ്ങിനിൽക്കുന്നു. നീളുന്ന തീരോദ്യാനത്തിലെ ഇലച്ചാർത്തുകളും വർണ്ണപുഷ്പങ്ങളും ഉതിർത്ത സസ്യഗന്ധവുമാവാം... പട്ടണഭാഗത്തെ തടാകത്തിന്റെ അരികുകൾ മുഴുവൻ, ജലനീലിമയുടെ വിശാലപുടവയിൽ പച്ചകൊണ്ട് തൊങ്ങൽ തുന്നിയപോലെ, ഉദ്യാനമാക്കി മാറ്റിയിരിക്കുന്നു.

എന്റെയൊക്കെ ചെറുപ്പകാലത്ത് പോസിറ്റിവ് എനർജി, നെഗറ്റിവ് എനർജി എന്നമാതിരിയുള്ള പരികല്പനകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പുറംചുറ്റുപാടുകൾ വ്യക്തിയിൽ സന്നിവേശിപ്പിക്കുന്ന മനോനിലയിലെ വ്യതിയാനങ്ങൾ ആ നിലയ്ക്ക് സ്വാംശീകരിക്കുന്നതിൽ ഇന്നും അപര്യാപ്തതയുണ്ട് - മനഃക്ഷോഭങ്ങളുടെ ദൈവം മനസ്സുതന്നെ എന്നാണത്. എങ്കിലും ഇപ്പോൾ ഈ ശുദ്ധസുതാര്യമായ കായലോരത്ത് നിൽക്കുമ്പോൾ എന്നെ പൊതിയുന്ന ആർദ്രതയെ ഒരുതരം പോസിറ്റീവ് എനർജിയായി മനസ്സിലാക്കാനാവുമായിരിക്കും. കാറ്റും കിളിയും വെയിലും ഇലയുമായി ദൈവം തന്റെ വിരൽനീട്ടി തൊടുന്നതാണ് എന്ന് കരുതാനാണ് എനിക്കു പക്ഷേ കൂടുതലിഷ്ടം...

തടാകതീരത്തെ ഉദ്യാനം
തടാകതീരത്ത് കുറച്ചുസമയം ഞങ്ങൾ വെറുതേ കാഴ്ചകൾ കണ്ടിരുന്നു...

സ്പടികജലത്തിൽ അരയന്നങ്ങൾ നീന്തുന്നു..., അവയുടെ ചന്തമാർന്ന സഞ്ചാരത്തിന് ഭംഗം വരുത്താതെ കുറച്ചുകൂടി ഉള്ളിലായി വിവിധ വലിപ്പത്തിലും നിറത്തിലും ആകൃതിയിലുമൊക്കെയുള്ള യാനപാത്രങ്ങൾ അലസഗമനം നടത്തുന്നു...

ഫ്രാൻസിലും സ്വിറ്റ്സർലാൻഡിലുമായി സ്ഥിതിചെയ്യുന്ന യൂറോപ്പിലെ വലിയ ജലാശയങ്ങളിലൊന്നാണ് ജനീവാ തടാകം. ആദ്യദിവസം, കുറച്ചുദൂരം, ഇതിന്റെ വടക്കൻ ചരിവിലൂടെ വണ്ടിയോടിച്ചതിനു ശേഷമാണ് ഗ്രൂയേസിലേയ്ക്കും ബ്രോക്കിലേയ്ക്കും മറ്റും തിരിഞ്ഞുപോയത്. തെക്കുഭാഗത്തുള്ള തീരഖണ്ഡം ഫ്രാൻസിലാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പശ്ചിമ-പൂർവ്വ ഭാഗങ്ങളിലേയ്ക്ക് നീളത്തിൽ കിടക്കുന്ന ഈ ജലാശയത്തിന്റെ ഒരു കരയിൽ ഫ്രാൻസും, മറുകരയിൽ സ്വിറ്റ്സർലാൻഡുമാണ്.

സൂറിക്ക് തടാകത്തിലൂടെ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു കായൽയാത്ര കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ നടത്തിയിരുന്നതിനാലും, സമയക്കുറവിനാലും ജനീവാ തടാകത്തിലൂടെ ഒഴുകിനീങ്ങുന്ന ഉല്ലാസനൗകകളിൽ ഒന്നിൽ കയറിപ്പറ്റാൻ ഞങ്ങൾ വ്യഗ്രത കാണിച്ചില്ല...

തടാകത്തിലെ അരയന്നങ്ങൾ
തടാകക്കരയിൽ നിൽക്കുമ്പോൾ എന്നല്ല, പട്ടണത്തിന്റെ തന്നെ മറ്റുപല ഭാഗങ്ങളിൽ നിന്നും കാണാൻ സാധിക്കുന്ന ഒരു സവിശേഷ സംഗതിയാണ് ജനീവാ തടാകത്തിലെ കൂറ്റൻ ജലധാര. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലധാരകളിൽ ഒന്നത്രേ ഇത് - വലുത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുകളിലേയ്ക്ക് ജലം തെറിച്ചെത്തുന്ന ഉയരമാണ്. ഏതാണ്ട് അഞ്ഞൂറടി ഉയരത്തിലേയ്ക്കാണ് ജലം പ്രവഹിക്കുന്നത്. ഒരു യാത്രാവിമാനം അതിന്റെ സാധാരണ ഉയരത്തിൽ ജനീവാ പട്ടണത്തിനു മുകളിലൂടെ പറക്കുമ്പോൾ ഈ ജലധാര കാണാനാവുമത്രേ (സാധാരണ ഉയരമായ 30000 - 35000 അടി ഉയരത്തിൽ വിമാനം അപ്പോൾ എത്തിയിരുന്നോ എന്ന് സംശയമാണെങ്കിലും, അടുത്ത ദിവസം രാവിലെ ഈ തടാകത്തിനു മുകളിലൂടെ പറക്കുമ്പോൾ ജലധാര കാണാനായി എന്നത് വാസ്തവം).

സ്വിറ്റ്സർലാൻഡ് അവരുടെ ടുറിസം ഭൂപടത്തിൽ ഈ ജലധാരയെ വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്. ജനീവാ പട്ടണത്തിന്റെ ഒരു ഐക്കോണിക്ക് ബിംബമായാണ് ഇതിനെ പൊലിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും വലിപ്പം ലാവണ്യലക്ഷണമല്ല എന്ന് ആർക്കെങ്കിലും തോന്നിപ്പോയാൽ കുറ്റംപറയാൻ ആവുകയുമില്ല.

ജലധാര
ബോട്ടുജെട്ടിയിൽ നിന്നും എങ്ങോട്ടേയ്‌ക്കൊക്കെയോ യാത്രയാവുന്ന യാനപാത്രങ്ങളും നോക്കിയിരിക്കുമ്പോൾ, ഒരു ആവിക്കപ്പലിൽ കയറി, യാത്രപോകാൻ വേണ്ടി ഇതുവഴി ബോട്ടുജെട്ടിയിലേയ്ക്ക് നടന്നുവരുകയായിരുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടു. വെറുമൊരു സ്ത്രീയല്ല, അതിപ്രബലമായ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയായ എലിസബത്ത് ഓവ് ഓസ്ട്രിയ ആണത്. എനിക്കത് കാണാനാവുന്നുണ്ടെങ്കിലും, അവർ ഇതുവഴി, തന്റെ തോഴിയുമായി, നടന്നുപോയത് ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1898 സെപ്തംബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.

അക്കാലത്തെ യൂറോപ്പിലെ ഏറ്റവും ശക്തമായ രാജകുടുംബങ്ങളിൽ ഒന്നിന്റെ ചക്രവർത്തിനിയായ അവർ പക്ഷേ പരിവാരസമേതം സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ലത്രേ. അതിനാൽ സിൽബന്ധികളെയൊക്കേ തീവണ്ടിയിൽ പറഞ്ഞുവിട്ടതിനു ശേഷം ഒരു തോഴിയോടൊപ്പം, തന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ചുവച്ച്, കാൽനടയായി കപ്പലിൽ കയറാനെത്തിയ അവർ കുത്തേറ്റുവീണ് മരിക്കുന്നത് ഇവിടെവച്ചാണ്.

ഒരു ഇറ്റാലിക്കാരൻ അരാജകവാദിയാണ് അവരെ കുത്തിവീഴ്‌ത്തിയത്. ('അരാജകവാദി' എന്ന വാക്ക് ഇവിടെ വാച്യാർത്ഥത്തിൽ തന്നെയെടുക്കുക. രാജഭരണത്തിനെതിരെ ഉണ്ടായിവന്ന തീവ്രാശയങ്ങളെ ഉൾക്കൊള്ളുന്ന ആൾ എന്ന നിലയ്ക്ക്; അല്ലാതെ കഞ്ചാവടിച്ച് നടക്കുന്നവൻ എന്ന അർത്ഥത്തിലല്ല.) ഏതെങ്കിലും ഒരു പ്രഭുകുടുംബാംഗത്തെ കൊല്ലുക എന്ന ഉദ്ദേശ്യം മാത്രമേ കൊലപാതകിക്ക് ഉണ്ടായിരുന്നുള്ളൂവത്രേ. ഒരു ഇടത്തരം പ്രഭ്വി എന്നതിനപ്പുറം താൻ കൊലപ്പെടുത്തുന്നത് ഒരു വലിയ സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയെയാണെന്ന അറിവ് അന്നേരം അയാൾക്ക് ഉണ്ടായിരുന്നില്ല എന്നും പറയപ്പെടുന്നു.

എന്തായാലും അക്കാലത്തെ യൂറോപ്യൻ രാജകീയവൃത്തങ്ങളിലെ ഏറ്റവും മനുഷ്യസ്നേഹിയും ജീവകാരുണ്യപ്രവർത്തനങ്ങളുടെ വലിയൊരു സ്രോതസുമായിരുന്ന ചക്രവർത്തിനി തന്നെയാണ് അന്നിവിടെ കൊലചെയ്യപ്പെട്ടത് എന്നത് മറ്റൊരു വിചിത്രവൈപരീത്യം.   

തടാകക്കരയിൽ ഒരു വിവാഹാനന്തര ഫോട്ടോഷൂട്ട്
ഇരിപ്പ് മതിയായപ്പോൾ, തടാകക്കരയിലുള്ള, ടൂറിസാനുബന്ധമായ കിയോസ്കിൽ നിന്നും നഗരപ്രദക്ഷിണം നടത്തുന്ന കളിത്തീവണ്ടിപോലുള്ള ഒരു ട്രെയ്‌ലർ ബസ്സിലേയ്ക്ക്, ടിക്കറ്റെടുത്ത് കയറിയിരുന്നു...

കാര്യവിവരം ഉണ്ടായ കാലം മുതൽ കേൾക്കുന്ന ഒരു നഗരനാമമാണല്ലോ ജനീവ - പല ലോകസംഘടനകളുടെയും ആസ്ഥാനം എന്ന നിലയ്ക്ക്. അതിനാൽ തന്നെ, ഇവിടെ വരെ വന്നിട്ട്, പട്ടണത്തിലൂടെ ആവുന്നമാതിരിയെങ്കിലും ഒന്ന് കറങ്ങിക്കാണാതെ മടങ്ങുന്നത് ബുദ്ധിമോശമാവുമല്ലോ എന്നുകരുതിയാണ് ഈയൊരു വഴി തിരഞ്ഞെടുത്തത്. നഗരത്തിന്റെ സവിശേഷ കാഴ്ചകളുള്ള ഭാഗങ്ങളിലൂടെയെല്ലാം ഈ വണ്ടി ആളുകളെ കൊണ്ടുപോകുമത്രേ... അത്തരത്തിൽ പൂർവ്വനിശ്ചിതമായി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്ന യാത്രകളിൽ സംഘംകൂടുന്നതിനോട് വലിയ മമതയില്ലെങ്കിലും, ചില അവസരങ്ങളിൽ അതാണ് അഭികാമ്യവും ലഭ്യവുമായി വന്നുഭവിക്കുക.     

ജനീവാ തടാകം
അത്തരം ലോകസംഘടനകളുടെ കൂട്ടത്തിൽ ഐക്യരാഷ്ടസഭയുടെ പ്രധാനപ്പെട്ട ഒരു കാര്യാലയം നിലകൊള്ളുന്നത് ജനീവയിലാണ്, ആ സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ന്യൂയോർക്ക് എന്ന അമേരിക്കൻ പട്ടണത്തിലാണെങ്കിലും.

ഐക്യരാഷ്ടരസഭയെ കുറിച്ച് പറയുമ്പോൾ രണ്ടാം ലോകമഹായുദ്ധം ഓർക്കാതിരിക്കാനാവില്ലല്ലോ. അതിന്റെ ഒരുപോല്പന്നമായാണല്ലോ ഈ സംഘടന ഉരുത്തിരിയുന്നത്. ലോകവ്യവഹാരങ്ങളിൽ ഈ സംഘടനയുടെ കാര്യക്ഷമതയെക്കുറിച്ച് ഇപ്പോൾ സന്ദേഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ കൂടിയും അതിന്റെ അസ്തിത്വം സമസ്തലോക സമാധാനത്തിന്റെ സന്ദേശവും സുരക്ഷിതത്വം താത്വികമായെങ്കിലും നൽകുന്നുണ്ട്.

യു.എൻ എന്ന ഏക ഘടകത്തിൽ ഊന്നി നിന്നല്ല അതിന്റെ പല മേഖലകളിലുമുള്ള പ്രവർത്തനം. അനുബന്ധമായി ഒരുപാട് സംഘടനകൾ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. അതിൽ പലതിന്റെയും ആസ്ഥാനം ജനീവയാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസഷൻ, വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ, ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ - തുടങ്ങിയവയൊക്കെ അതിൽ ചിലതു മാത്രം. യു. എൻ എന്നാൽ യുദ്ധകാലത്ത് സമാധാനശ്രമം നടത്തുന്ന ഒരു ലോകസംഘടന എന്ന ഏകലക്ഷ്യത്തിൽ നിന്നും മാറി, സമാധാനകാലത്തും, വിഘടിതമായി, ലോകനന്മയുടെ ഒരുപാട് ഇടങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് എന്നത് ഇത്തരം സംഘടനകളുടെ ബാഹുല്യത്തിൽ നിന്നും മനസ്സിലാക്കാം. ലോകാരോഗ്യസംഘടന പോലുള്ളവയുടെ പ്രവർത്തിവൈപുല്യം എത്രമാത്രമാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.

ഐക്യരാഷ്ട്രസഭയുടെ ജനീവ കാര്യാലയം
രണ്ടാം ലോകമഹായുദ്ധ കാലത്ത് ചേരിചേരാനയം സ്വീകരിച്ച്, ആ യുദ്ധഭൂമിയുടെ നടുവിലായിരുന്നിട്ടു പോലും അതിലിടപെടാതെ, ഒപ്പം ആ അസുരഭൂമിയുടെ മദ്ധ്യത്തിലെ ശാന്തപ്രദേശമായി, മാനവികതയുടെ തുരുത്തുപോലെ നിന്നു എന്നതാവാം ഭൂമിയുടെ നന്മയ്ക്കു വേണ്ടി ഉണ്ടാക്കപ്പെട്ട പല സംഘടനകളും സ്വിറ്റ്സർലാൻഡിന്റെ മണ്ണിൽ ആയതിനുള്ള കാരണം.

എന്നാൽ നിക്ഷ്പക്ഷമായ സാമൂഹിക സാഹചര്യത്തിലേയ്ക്ക് സ്വിറ്റ്സർലാൻഡ് പെട്ടെന്ന് എത്തിച്ചേരുകയായിരുന്നു, ആ യുദ്ധകാലത്ത്, എന്ന് കരുതാനാവില്ല. അതിന് മുൻപു തന്നെ പല ഘടകങ്ങൾ ആയതിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നു കാണാം. പ്രധാനമായും, ശക്തമായ യൂറോപ്യൻ രാജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന, സുന്ദരമായ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള ഇവിടം പ്രശ്നരഹിതമാക്കി, തങ്ങളുടെ ഒഴിവുകാല വസതിയാക്കി നിലനിർത്താൻ അത്തരം രാജ്യങ്ങളുടെ ഭരണാധികാരികൾ ആഗ്രഹിച്ചിരുന്നു. അതിനാൽ കൂടിയാവണം വലിയ രാഷ്ട്രീയ നാടകങ്ങളിലേയ്‌ക്കൊന്നും ഈ രാജ്യം അധികം വലിച്ചിഴയ്ക്കപ്പെടാത്തത്. ഇവിടുത്തെ ഭരണകൂടം അതിനനുസരിച്ച് എക്കാലത്തും നിഷ്പക്ഷമായ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടു പോവുകയും ചെയ്തു...

ഇത്തരത്തിൽ ഭൗതീകമായ കാരണങ്ങൾ കുറേയേറെ കണ്ടെത്താനാവുമെങ്കിലും അതിന്റെയൊക്കെ അടിസ്ഥാനമായി വർത്തിക്കുന്നത് ഈ പ്രദേശത്തെ ജനതയുടെ പൊതുവേയുള്ള സമാധാനപ്രിയത്വം തന്നെയാണെന്ന് തോന്നാൻ വേണ്ട കാരണങ്ങൾ ഈ ചെറിയയാത്രയിൽ തന്നെ അനുഭവിക്കാനാവുകയും ചെയ്തു.

ഒരു 'സ്വിസ് ബാങ്ക്'
ആഗോളതലത്തിൽ രാഷ്ട്രാതീതമായി, രാഷ്ട്രീയാതീതമായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളുടെ ആസ്ഥാനം ജനീവയായത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാവും എന്ന കണ്ടെത്തൽ അത്ര കൃത്യമായിക്കൊള്ളണമെന്നില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലോകത്തിലെ ഏറ്റവും വലിയ നോൺ-ഗവൺമെന്റൽ സംഘടനായ റെഡ് ക്രോസ്സ്/റെഡ് ക്രെസന്റ് സൊസൈറ്റി. ജനീവയിൽ ഈ സംഘടന സ്ഥാപിതമാവുന്നത് 1863 - ലാണ്.

അങ്ങനെയാണെങ്കിലും യുദ്ധത്തിലെ മാരകമായ ദുരന്തങ്ങൾ നേരിട്ട് കാണേണ്ടി വന്ന, രക്ഷാപ്രവർത്തനങ്ങളിൽ ഭാഗഭാക്കാവേണ്ടി വന്ന ഒരു വ്യക്തിയുടെ വ്യഥയിൽ നിന്നാണ് ഈ സംഘടന ഉണ്ടായതെന്ന വാസ്തവം മറക്കാവതല്ല. 1859 - ൽ ഒൻറി ഡനൻറ് (Henri Dunant) എന്ന ജനീവക്കാരൻ വണിക്ക് ഇറ്റലിയിലെ ഒരു യുദ്ധഭൂമിയിൽ എത്തുന്നതോടെയാണ് ഈ ബൃഹൃത്ത് സ്വപ്നത്തിന്റെ ബീജാവാപം നടക്കുന്നത്. കച്ചവടസംബന്ധമായി അവിടെയെത്തിയ അദ്ദേഹം സോൾഫറിനോ യുദ്ധം (Battle of Solferino) നടന്ന പ്രദേശത്തെത്തുകയും, യുദ്ധാനന്തരം മാരകമായ മുറിവുകളേറ്റ് മരണത്തിനും ജീവിതത്തിനും ഇടയിൽ ദൂരിതപൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന നാല്പത്തിനായിരത്തോളം മനുഷ്യരെ കാണുകയും ചെയ്തപ്പോൾ, തന്റെ കച്ചവടതാല്പര്യങ്ങൾ മുഴുവൻ ഉപേക്ഷിച്ച്  അവിടുത്തെ രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ആ ശ്രമമാണ് പിന്നീട് റെഡ് ക്രോസ് സംഘടനയായി മാറുന്നത്.

ഈ സംഘടനകളുടെ ആസ്ഥാന കെട്ടിടങ്ങളൊക്കെ, ഒരു ദൂരക്കാഴ്ചയായിക്കണ്ട്, അലസം വണ്ടിയിരിക്കുമ്പോൾ ഞാൻ വേറൊരു കാര്യമാലോചിക്കുകയായിരുന്നു: ഈ മന്ദിരങ്ങളൊക്കെ വളരെ മനോഹരവും പരിസരങ്ങൾ പ്രശാന്തവുമായി കാണപ്പെടുമ്പോൾ തന്നെ, ഇവയുടെ യഥാർത്ഥമായ പ്രവർത്തിപ്രദേശങ്ങൾ ഇവിടെയൊന്നുമല്ലല്ലോ... - ഇന്നും യുദ്ധം തകർത്തുകൊണ്ടിരിക്കുന്ന കഠിനപ്രദേശങ്ങളിൽ, ദാരിദ്ര്യവും പകർച്ചവ്യാധികളും തിമിർക്കുന്ന വിദൂരദേശങ്ങളിൽ, അവിടെയൊക്കെയാണല്ലോ ഈ സംഘടനകളുടെ സത്യമായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്, സന്നദ്ധസേവകരായി ആയിരക്കണക്കിനാളുകൾ മൃത്യുഭയം കാര്യമാക്കാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ചുമന്ന കുരിശിന്റെ ചിഹ്നമുള്ള യൂണിഫോം ധരിച്ച വോളന്റീസിനെ നമ്മുടെ പരിസരങ്ങളിൽ നമ്മൾ കണ്ടിട്ടില്ല. യു.എൻ എന്ന് ബോർഡു വച്ച കവചിതവാഹനങ്ങൾ നമ്മുടെ നിരത്തുകളിലൂടെ ഓടുന്നതും നമ്മൾ കണ്ടിട്ടില്ല. ലോകത്തിലെ ഏറ്റവും സമാധാനപൂർണ്ണമായ ഒരു ദേശത്ത് ഏറ്റവും സമാധാനപൂർണ്ണമായ ഒരു കാലത്താണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത് - നിരുപാധികം, നന്ദിപൂർവ്വം വിനയാന്വതരായിരിക്കേണ്ട ബാധ്യത നമുക്കുണ്ട്!

റെഡ് ക്രോസ്സിന്റെ ആസ്ഥാനം 
ശകടം സാവധാനം ഓടിക്കൊണ്ടിരുന്നു..., ഇത്തരം പ്രധാന സംഘടനകളുടെ ആസ്ഥാനമന്ദിരങ്ങൾ കാണത്തക്ക വിധത്തിൽ നഗര നിരത്തുകളിലൂടെ. അധികം തിരക്കില്ലാത്ത വഴികൾ, നിമ്‌നോന്നമാണ്. സ്വിസ് മുഖമുദ്രയായ, ലളിതവിന്യാസിത സസ്യലതാദികളും പൂച്ചെടികളും നിരത്തോരങ്ങളിൽ. സുഖകരമായ കാറ്റേറ്റ് ആ വണ്ടിയിൽ അലസമിരിക്കുമ്പോൾ എന്തുകൊണ്ടോ എനിക്ക് ഒലിവർ സാക്സിന്റെ 'ഓൺ ദ മൂവ് - എ ലൈഫ്' എന്ന പുസ്തകം ഓർമ്മവന്നു...

അതൊരു യാത്രാപുസ്തകമല്ല; ആത്മകഥയാണ്. എങ്കിൽക്കൂടിയും സാന്ദർഭികമായി, താൻ നടത്തിയ യാത്രകളെക്കുറിച്ചൊക്കെ അദ്ദേഹം അതിൽ സൂചിപ്പിക്കുന്നുണ്ട്. മറ്റു ചില ജീവിതസന്ദർഭങ്ങളെ ദ്യോതിപ്പിക്കാൻ വേണ്ടി അപ്രധാനമെന്ന മാതിരിയാണ് പല യാത്രകളെക്കുറിച്ചും പറഞ്ഞുപോവുക. നോർവെയിലെ നൂറുകണക്കിന് ഫ്യോഡുകളിൽ (fjord) ഒന്നിന്റെ വന്യവും ഏകാന്തവുമായ ഉൾഭാഗങ്ങളിലൂടെ ഒറ്റയ്ക്ക് തോണിതുഴഞ്ഞ് പോകുമ്പോൾ പങ്കായം നഷ്ടപ്പെട്ട് കരയടുക്കാനാവാതെ ആ ഉൾക്കടലിൽ ഒഴുകിനടന്നത്..., അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് സർഫ് ചെയ്യുമ്പോൾ, ചെറിയൊരു പിഴവിനാൽ രാക്ഷസതിരമാലയിൽ പെട്ടതും ഏതോ അപരിചിതന്റെ സഹായത്താൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടതും..., ഒരു വിദൂര മലഞ്ചരിവിലൂടെ ഏകനായി ട്രെക്ക് ചെയ്യുമ്പോൾ കാട്ടുപോത്ത് ആക്രമിച്ചതും മലയുടെ മുകളിൽ നിന്ന് താഴേയ്ക്കു വീണ് കാല് ഒടിഞ്ഞുതൂങ്ങിയതും, ആ കാൽ വലിച്ചിഴച്ച് കിലോമീറ്ററുകൾ ഇഴഞ്ഞുനീങ്ങി പ്രധാനനിരത്തിലേക്ക് എത്തിയതും... വളരെ സഹജമായ യാത്രാനുഭവങ്ങൾ എന്ന നിലയ്ക്ക് ഈ അവസരങ്ങളൊക്കെ അദ്ദേഹം ചെറുതായി സൂചിപ്പിച്ചു പോകുന്നതേയുള്ളു. പക്ഷെ ആ യാത്രകളുടെ ആഴവും വ്യാപ്തിയും ആലോചിക്കുമ്പോൾ, ഞങ്ങൾ നടത്തുന്ന ലളിതസ്വഭാവമുള്ള യാത്രകളുടെ സർഗ്ഗരാഹിത്യം കുറച്ചൊന്നുമല്ല എന്നെ ലജ്‌ജാലുവാക്കുക. എന്നിട്ട് അതിനെക്കുറിച്ച് പേജുകൾ എഴുതി നിറയ്ക്കുക എന്നതും മറ്റൊരു സാഹസം.

തൊഴിൽതേടിയുള്ള സഞ്ചാരങ്ങളിൽ ചരിത്രാതീതകാലം മുതൽ സാന്നിദ്ധ്യമറിയിച്ചിട്ടുള്ളവരാണ് മലയാളികളെങ്കിലും വിനോദയാത്ര എന്ന അനുഭവത്തിലേക്ക് നമ്മൾ കടന്നുനിൽക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. യാത്രയുടെ സർഗാത്മകതയ്ക്കും സാഹസികതയ്ക്കും ഒക്കെ ജനിതകത്തിന്റെ ഒരു ചെറുസ്പർശം കൂടി ആവശ്യമുണ്ട്. നമ്മുടെ ഇളമുറക്കാർ ഇപ്പോൾ, യൂറോപ്യൻ സഞ്ചാരികളോട് കിടപിടിക്കും വിധം, സങ്കീർണ്ണമായ യാത്രാപഥങ്ങളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടാൻ തുടങ്ങിയിട്ടുണ്ട് എന്നത് സന്തോഷത്തോടെ കാണുന്നു. അതേസമയം ഞാൻ ഉൾപ്പെടുന്ന തലമുറയുടെ ലളിതവും ഏകമാനവുമായ സഞ്ചാരങ്ങളെയും അതിന്റെ വിവരണങ്ങളെയും, ഒഴിവാക്കാനാവാത്ത പരാധീനതയായികണ്ട്, സദ്ദയം അനുവദിച്ചുതരുക എന്നേ പറയാനാവൂ.

യാത്രാസംഘം 
നേരംമയങ്ങവേ ആ നഗരപ്രദക്ഷിണം മതിയാക്കി ഞങ്ങൾ, മറ്റൊരു ബസ്സിൽ കയറി ഹോട്ടലിലേയ്ക്ക് മടങ്ങി. ബസിറങ്ങി ഹോട്ടലിലേയ്ക്ക് നടക്കവേ പരിസരം വിജനമായിക്കഴിഞ്ഞിരിക്കുന്നു. നഗരമദ്ധ്യങ്ങൾ ഒഴിവാക്കിയാൽ യൂറോപ്പിൽ എവിടെയും ഇങ്ങനെയാണെന്നാണ് തോന്നുന്നത്; നേരം ഇരുട്ടുന്നതിനുമുമ്പ് ഓഫിസും പീടികകളും അടച്ച് ആളുകൾ വീട്ടിൽ പോകും. അപൂർവ്വം വല്ല സൂപ്പർമാർക്കറ്റുകളും തുറന്നിരുന്നാൽ ഭാഗ്യം. 

അധിക ദിവസങ്ങൾ നീളുന്ന യാത്രകളുടെ ഇടയ്ക്ക്, പ്രാദേശികമായ ഭക്ഷണ വൈവിധ്യങ്ങളുടെ അപരിചിതമായ രുചികൾ അധികം അന്വേഷിക്കാറില്ല. രുചികളോടുള്ള താൽപര്യക്കുറവ് മാത്രമല്ല കാരണം, തുടർയാത്രയെ ബാധിക്കുംവിധം ദഹനക്കേടുണ്ടാകാൻ ആഗ്രഹിക്കാത്തതിനാൽ കൂടിയാണത്. എന്നാൽ ഗൾഫിൽ ഒരുപാട് കാലമായി താമസിക്കുന്ന ഒരാൾക്ക് യൂറോപ്പിലെ ഭക്ഷണങ്ങൾ അത്രയൊന്നും അന്യമായി തോന്നുകയില്ല, ചെറിയ രുചിഭേദം അനുഭവപ്പെട്ടേക്കാം എന്നതിനപ്പുറം.

എന്തായാലും അവസാന ദിവസമല്ലേ, ഏതെങ്കിലും വഴിയോരഭക്ഷണശാല കണ്ടെത്താം എന്നുകരുതി പുറത്തിറങ്ങി. പട്ടണത്തിൽ നിന്നും മാറി വിമാനത്താവളത്തിനടുത്തുള്ള സ്ഥലമാണ്; നിരത്തിൽ തുറന്നിരിക്കുന്ന കടകൾ പോയിട്ട് വഴിനടക്കുന്ന മനുഷ്യർ പോലുമില്ല. ഹോട്ടലിനടുത്തായി ഒരു ഫുഡ് ട്രക്കിൽ എന്തൊക്കെയോ ഉണ്ടാക്കി വിൽക്കുന്ന ദമ്പതികളുടെ ചെറിയ ഭക്ഷണശാലയാണ് ആ പരിസരത്ത് ആകെയുണ്ടായിരുന്നത്.

ചൈനീസ് നൂഡിൽസിൽ തന്റേതായ ചില സ്വിസ് ചേരുവകൾ ചേർത്തുള്ള വിഭവമാണ് എന്നുപറഞ്ഞ് അയാൾ പാചകംചെയ്തു തന്ന, പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഭക്ഷണത്തിൽ ഭാര്യയും ഞാനും അത്താഴമൊതുക്കിയപ്പോൾ കുട്ടികൾ അതിന് മുതിരാതെ ഹോട്ടലിലെ ന്യൂട്രൽ രുചിയിലേയ്ക്ക് മടങ്ങി.          

അതിരാവിലെയാണ് വിമാനം, അതിനാൽ കുറച്ചു നേരത്തേ കിടന്നുറങ്ങണം. എങ്കിലും ഹോട്ടൽ ലോബിയിൽ വച്ച് സഹതാമസക്കാരനായ ഒരു മാലി സ്വദേശിയെ പരിചയപ്പെടുകയും അയാളുമായി കുറച്ചുസമയം സംസാരിച്ചിരിക്കുകയും ചെയ്തു. മാലിയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണ്; അന്താരാഷ്ട്ര തൊഴിൽ സംഘടനയിൽ എന്തോ മീറ്റിങ്ങിനു വന്നതാണത്രേ. അയാൾക്ക് എന്നോടുള്ള താല്പര്യം, അല്ലെങ്കിൽ അയാളോട് എനിക്കുണ്ടായ താല്പര്യം അയാൾക്ക് എന്നെക്കാൾ കൂടുതൽ തിരുവനന്തപുരത്തെക്കുറിച്ച് അറിയാം എന്നതാണ്. വർഷത്തിൽ അനേക തവണ ചികിത്സയ്ക്കും മറ്റുമായി അയാൾ തിരുവനന്തപുരത്ത് എത്താറുണ്ടത്രേ. ഞാനോ വർഷത്തിൽ കഷ്ടിച്ച് ഒരു തവണയാണ് എന്റെ ജന്മദേശത്ത് എത്തുക, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികം കാലമായി.    

എട്ട് ദിവസം നീണ്ട യാത്രാപഥം
പിറ്റേന്ന് മടക്കയാത്രാ വിമാനത്തിലിരിക്കുമ്പോൾ എന്റെ ആലോചന മറ്റെങ്ങോട്ടോപോയി...

ജനിച്ചുവളർന്ന വീടിന്റെ പിന്നാമ്പുറത്തു കൂടിയാണ് പാർവ്വതീപുത്തനാർ ഒഴുകുന്നത്. ആറെന്നാണ് വിളിക്കുന്നതെങ്കിലും, മനുഷ്യനിർമ്മിതമായ ഒരു കനാലാണത്. ഒരുകാലത്ത്, കേരളത്തിന്റെ ജീവനാഡിയായിരുന്ന, തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ നീളുന്ന ജലപാതയുടെ (ടി. എസ്. കനാൽ) ഭാഗം. ഭൂപ്രതലത്തിന്റെ പഞ്ചാരമണലിൽ ഏതാണ്ട് ഇരുപത്തിയഞ്ച്-മുപ്പത് അടി കുഴിച്ചാണ് ഈ കനാൽ നിർമ്മിച്ചിരിക്കുന്നത്. ഇരുകരകളിലും കാട്ടുകൈതകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്, മണ്ണൊലിപ്പ് തടയാൻ. അന്ന്, കനാലിനു നടുക്ക് രണ്ടാൾ ആഴമുണ്ടായിരുന്നു. കെട്ടുവള്ളങ്ങളും തൊണ്ടുവള്ളങ്ങളും മണ്ണുമാന്തി കപ്പലുകളുമൊക്കെ അതുവഴി കടന്നുപോകുമായിരുന്നു...

കുട്ടിക്കാലത്ത് കളിച്ചുനടന്നിരുന്നത് ഈ കനാലിന്റെ കരയിലെ മണപ്പുറത്താണ്. കനാലിലേക്ക് ചരിഞ്ഞിറങ്ങുന്നതാണ് മണൽത്തീരം. മാനത്തുകണ്ണികളോടൊപ്പം ജലത്തിന്റെ ആഴമില്ലാത്ത ഭാഗത്ത് കിടക്കുമ്പോൾ ഇരുഭാഗത്തേയും തീരം മുകളിലേക്കുയർന്ന് വലിയ കുന്നുകൾ പോലെ അനുഭവപ്പെടും. കനാലിന്റെ മറുതീരത്തേയ്ക്ക് കുട്ടികൾ പോവാറില്ല. അവിടം വിജനമാണ്; കൈതക്കാട് പടർന്ന് നിഗൂഢമായിക്കിടക്കുന്ന വിജനത. അപ്രാപ്യമായ ലോകം.

നേരമിരുട്ടി, കളിനിർത്തി വീട്ടിലേയ്ക്ക് മടങ്ങാൻ തുടങ്ങുമ്പോൾ, ഞാൻ മറുകരയിലേയ്ക്ക് നോക്കും. കൈതക്കാട് നിരന്നുനിൽക്കുന്ന തീരത്തിനപ്പുറം, മൂവന്തിയുടെ രക്തകാളിമ പടർന്ന് ഉയർന്നുപോകുന്ന കുന്നിന്റെ മറവിനപ്പുറത്തേയ്ക്ക് എന്റെ കുഞ്ഞുകാഴ്ച നീളില്ല. എങ്കിലും അവിടേയ്ക്ക് നോക്കിനിൽക്കുമ്പോൾ ഓരോതവണയും ഞാൻ ആലോചിക്കും - ആ അജ്ഞാതലോകത്തുള്ളത് എന്തായിരിക്കും...?

അന്നത്തെ ജിജ്ഞാസയുടെ ശമനംതേടിയാവാം ഈ യാത്രകൾ...!

- അവസാനിച്ചു - 

4 അഭിപ്രായങ്ങൾ:

  1. എന്നാൽ ജനീവയുടെ
    സമതലങ്ങളിലേയ്ക്ക് അവസാനമായി
    മലയിറങ്ങുമ്പോൾ, ആൽപ്സിൽ കാണാനും
    അനുഭവിക്കാനും ഇനിയൊന്നും ബാക്കിയില്ല
    എന്ന് വിജ്രംഭിതനാവുന്നതിന്റെ അർത്ഥശൂന്യത
    അറിയാതിരുന്നില്ല. ജനിച്ചുവളർന്ന ദേശത്തിന്റെ
    തന്നെ എത്രയോ സവിശേഷഭാഗങ്ങൾ ഇനിയും കണ്ടു
    തീർക്കാനിരിക്കേ, ഏതാനും ദിവസത്തിനുള്ളിൽ ഓട്ട
    പ്രദക്ഷിണം നടത്തിയ, അനേകം രാജ്യങ്ങളിലൂടെ ആയിരത്തി
    യിരുന്നൂറു കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന, അപൂർവ്വ പ്രതിഭാസമായ ആൽപ്സ് കണ്ടുതീർത്തു എന്ന് കരുതിപ്പോയാൽ അത് ശുദ്ധമൗഢ്യമല്ലാതെ മറ്റൊന്നല്ല...
    ഏതൊരു സ്ഥലത്തിന്റെയും മുക്കും മൂലയും
    ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം കണ്ട്
    തീർക്കുവാൻ സാധ്യമല്ല.
    പക്ഷെ ലക്ഷത്തിൽ ഒരു മലായാളിക്ക് പോലും എത്തി
    പിടിക്കുവാൻ സാധിക്കാത്ത ഒരു സൗഭാഗ്യമാണ് ഭായ്‌ക്കും
    കുടുംബത്തിനും സാധിച്ചിരിക്കുന്നത് ,ആയതൊക്കെ ഞങ്ങൾക്കൊക്കെ
    പങ്കുവെച്ചതിനുള്ള കടപ്പാടുകൾ നന്ദിയോടെ ഇവിടെ അറിയിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്ഥിരമായ വായനയ്ക്കും പ്രോത്സാഹനകരമായ അഭിപ്രായങ്ങൾക്കും നന്ദി...!

      ഇല്ലാതാക്കൂ
  2. ലാസര്‍, യാത്രയിലെ ചെറുതും വലുതുമായ അനുഭവങ്ങള്‍ കാഴ്ചകളോടൊപ്പം വിളമ്പി സമ്പുഷ്ടമാക്കിയ വിവരണമായിരുന്നു. ചരിത്രവും, വായനയും എല്ലാം ഇടകലര്‍ത്തിയെഴുതിയ യാത്രാ പരമ്പര...
    "ചുമന്ന കുരിശിന്റെ ചിഹ്നമുള്ള യൂണിഫോം ധരിച്ച വോളന്റീസിനെ നമ്മുടെ പരിസരങ്ങളിൽ നമ്മൾ കണ്ടിട്ടില്ല. യു.എൻ എന്ന് ബോർഡു വച്ച കവചിതവാഹനങ്ങൾ നമ്മുടെ നിരത്തുകളിലൂടെ ഓടുന്നതും നമ്മൾ കണ്ടിട്ടില്ല. ലോകത്തിലെ ഏറ്റവും സമാധാനപൂർണ്ണമായ ഒരു ദേശത്ത് ഏറ്റവും സമാധാനപൂർണ്ണമായ ഒരു കാലത്താണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത് - നിരുപാധികം, നന്ദിപൂർവ്വം വിനയാന്വതരായിരിക്കേണ്ട ബാധ്യത നമുക്കുണ്ട്!" നമ്മള്‍ ആ ബാധ്യത സൗകര്യപ്പൂര്‍വം മറക്കുകയാണ്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി മുബി...!

      നിങ്ങളെപ്പോലെ വിരലെണ്ണാവുന്നവരുടെ പ്രോത്സാഹനത്തിലാണ് ആറ് വർഷത്തിനിടയ്ക്ക് അറുപതോളമെങ്കിലും യാത്രാകുറിപ്പുകൾ എഴുതിയിടാൻ സാധിച്ചത്...

      ഇല്ലാതാക്കൂ