2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

തെക്ക് നിന്നൊരു കാറ്റ് പറഞ്ഞു... - ഒന്ന്

അത്ര ദൂരെത്തേയ്ക്കൊന്നുമല്ല..., ഞാൻ ജനിച്ചുവളർന്ന പട്ടണത്തിൽ നിന്നും കുറച്ചുനേരം തെക്കുദിശയിലേ യ്ക്ക് സഞ്ചരിച്ചാൽ എത്തുന്ന ദേശത്തേയ്ക്കാണ് ഈ യാത്ര - നാഞ്ചിനാട്ടിലേയ്ക്ക്. ഇന്ന് ഭൂപടത്തിൽ അങ്ങനെയൊരു സ്ഥലം കാണില്ല. സ്ഥലത്തെക്കാളുപരി, കുറച്ചുപേർക്കെങ്കിലും, ഗൃഹാതുരമായ ഒരു വികാരമാണ് ആ പേര്. വ്യക്തമായി അന്നും അതിർത്തി നിർണ്ണയിച്ചെടുക്കാൻ പറ്റില്ലായിരുന്നിരിക്കാമെങ്കിലും, രാജഭരണകാലത്ത് തിരുവിതാംകൂർ രാജ്യത്തിന്റെ തെക്കേ അതിർത്തി ദേശമായിരുന്നു നാഞ്ചിനാട് എന്ന് പൊതുവേ പറയാം. കേരളം ഉണ്ടായപ്പോൾ തിരുവിതാംകൂർ അതിന്റെ ഭാഗമായെങ്കിലും, നാഞ്ചിനാട് പ്രദേശം തമിഴ്നാടിന് പോയി. കന്യാകുമാരി ജില്ലയുടെ ഭാഗമാണ് ഇപ്പോൾ നാഞ്ചിനാട്.

നാഞ്ചിനാടിന്റെ ഭൂപ്രകൃതി
കേരളത്തെ പോലെ തന്നെ ഹരിതാഭവും ഫലഭൂയിഷ്ഠവുമാണ് നാഞ്ചിനാട്. തിരുവിതാംകൂറിന്റെ നെല്ലറ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശമാണ്. സഹ്യമലനിരകൾ അതിന്റെ അവസാന പാദത്തിലെ ഹരിത തുടിപ്പുകൾ പേറുന്നത് ഇവിടെയാണ്‌. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഏറ്റവും തെക്കുള്ള ചില നദികൾ ഒഴുകുന്നതും നാഞ്ചിനാടിനെ നനച്ചാണ്. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ പ്രധാനം കോതയാറും പറളി യാറുമാണ്. ഇവ തമ്മിൽ തിരുവട്ടാറിനടുത്തുവച്ച് ഒന്നായി, കുഴിത്തുറയാറെന്ന പേരിൽ സഞ്ചാരം തുടരുന്നു. ഈ മൂന്ന് നദികളേയും ചില ഭാഗങ്ങളിൽ താമ്രപർണ്ണി എന്ന പേരിൽ വ്യവഹരിച്ചു കാണുന്നുണ്ട്. അത് ശരിയല്ല എന്ന് വേണം കരുതാൻ. ഈ നദികളുടെ ഉത്ഭവസ്ഥാനത്തിനടുത്ത് നിന്നും തുടങ്ങി നേരെ എതിർഭാഗത്തേയ്ക്ക് ഒഴുകി, തിരുനെൽവേലി, തൂത്തുകുടി ജില്ലകളിലൂടെ യാത്രചെയ്ത് ബംഗാൾ ഉൾക്കടലിൽ ചേരുന്ന മറ്റൊരു വലിയ നദിയാണ് ശരിക്കുള്ള താമ്രപർണ്ണി. നാഞ്ചിനാട് വഴി പടിഞ്ഞാറോട്ടൊഴുകുന്ന കുഴിത്തുറയാറ് തേങ്ങാപട്ടണത്ത് വച്ച് അറബിക്കടലിലും ലയിക്കുന്നു.

കുഴിത്തുറയാർ - ചിതറാൽ കുന്നിൽ നിന്ന് കാണുമ്പോൾ
പഴയ തിരുവനന്തപുരത്തുകാർക്ക് നാഞ്ചിനാടിനോട് ഊഷ്മളമായ ഒരു മമതയുണ്ട്. ഇന്ന് തിരുവനന്തപുരം, പ്രത്യേകിച്ച് പട്ടണവും പ്രാന്തവും, തികച്ചും വ്യത്യസ്തമായ മറ്റൊരു സ്ഥലമായി അനുഭവപ്പെടും. തിരുവനന്തപുരത്തിന്റെ തനതായ വൈകാരികസ്വഭാവങ്ങൾ പലതും ഇന്നവിടെ പ്രത്യക്ഷമല്ല. അനിവാര്യമായ ഒരുതരം സാംസ്കാരിക അധിനിവേശം നടന്നുകഴിഞ്ഞിരിക്കുന്നു. ഇന്നത്തെ തിരുവനന്തപുരത്തിന് നാഞ്ചിനാട് മറ്റൊരു തമിഴ്ദേശം മാത്രമാണ്. ജയമോഹന്റെ ആത്മകഥനങ്ങളിൽ കാണുന്ന നാഞ്ചിനാടൻ ലോകത്തിന്റെ ചില അടരുകൾ അനുഭവിക്കാൻ പ്രാദേശിക ഭൂപ്രകൃതിയുടെയും ജീവിതവൃത്തിയുടെയും വൈകാരിക ഭൂമികയുടെയും മുന്നറിവുകൾ വേണ്ടിവരും. ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എന്നും മനോവൃക്ഷത്തിന്റെ ശിഖരങ്ങളിൽ അനുഭൂതിയുടെ കാറ്റുപിടിക്കുന്ന ഹൂങ്കാരശബ്ദം പകരുന്നത്, പഴയ തിരുവനന്തപുരത്തുകാരന്റെ, ഇന്നും കൊഴിഞ്ഞു പോകാത്ത അത്തരം മുന്നറിവുകളാലായിരിക്കാം...!

നാഞ്ചിനാട് ഭൂപ്രകൃതി - മറ്റൊരു കാഴ്ച
പത്മനാഭപുരം കൊട്ടാരം - ശുചീന്ദ്രം ക്ഷേത്രം - കന്യാകുമാരി, ഇങ്ങനെയാണ് പൊതുവേ തിരുവനന്തപുരത്തു നിന്നും തെക്കോട്ടേയ്ക്കുള്ള വിനോദയാത്രയുടെ ഒരു രീതി. അസംഖ്യം തവണ ഈ വഴിക്ക് പോയിട്ടുണ്ട്. കന്യാകുമാരി വല്ലാത്തൊരു വൈകാരികാനുഭവമായി, തരളമായ ഓർമ്മകളുടെ നനുഗന്ധവുമായി എന്നും കൂടെയുണ്ട്. യൗവ്വനാരംഭത്തിൽ രണ്ടു തവണ കൂടുകാരുമായി സൈക്കിൾ ചവിട്ടിയും കന്യാകുമാരിയിലേയ്ക്ക് പോയിട്ടുണ്ട്. പിന്നെ പ്രണയകാലത്ത്, വിവാഹത്തിനു ശേഷം ആദ്യമായി യാത്രപോയതും ഈ വഴി സാഗരസംഗമതീരത്തേയ്ക്കാണ്. എങ്കിലും ഇത്തവണ ആ നേർരേഖയിലുള്ള പോക്ക് ഉപേക്ഷിച്ച് കുറച്ച് ഉൾപ്രദേശങ്ങളിലേയ്ക്ക് കൂടി സഞ്ചരിക്കാം എന്ന് കരുതി, കന്യാകുമാരിയുടെ ജില്ലാ ആസ്ഥാനമായ നാഗർകോവിലിന് അപ്പുറത്തേയ്ക്ക് പോകാതെ. ഒഴിവാക്കാനാവാത്ത അനേകം തിരക്കുകൾ വന്നുഭവിച്ച ഒരു അവധിക്കാലമായിരുന്നതിനാൽ സമയപരിമിതിയും ഒരു കാരണമായിരുന്നു.

ചിതറാൾ കുന്നിനു മുകളിലേയ്ക്കുള്ള നടപ്പാത        
ചിതറാൾ കുന്നിലേയ്ക്കാണ് ആദ്യം പോയത്. ദേശീയപാതയിൽ, മാർത്താണ്ഡത്തു നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് കുലശേഖരത്തേയ്ക്കുള്ള വഴിയിലൂടെ ഏകദേശം എട്ടു കിലോമീറ്റർ യാത്രചെയ്താലാണ് ചിതറാളിൽ എത്തുക. കുന്നിനു മുകളിലെ ജൈനക്ഷേത്രമാണ് ഈ പ്രദേശത്തെ സവിശേഷമാക്കുന്നത്. ഈ പ്രദേശത്ത്‌ 'മലൈക്കോവിൽ' എന്ന പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നതും, വഴിപ്പലകകളിലെ എഴുത്തുകളിൽ കാണുന്നതും. അതുകൊണ്ട് തന്നെ ജൈനക്ഷേത്രത്തിലേയ്ക്കുള്ള വഴിചോദിച്ചാൽ നാട്ടുകാർക്ക് മനസ്സിലായി എന്ന് വരില്ല. മാത്രവുമല്ല, ക്ഷേത്രത്തിന്റെ ജൈനമത സംബന്ധിയായ അസ്തിത്വം ഏറെ പഴകിയതും തുടർകാലങ്ങളിലെ മറ്റുള്ള സങ്കീർണ്ണ വ്യവഹാരങ്ങളാൽ സന്ദേഹാസ്പദമായി തീർന്നതുമാണ്.

കുന്നുകയറുമ്പോൾ ഒരു പാർശ്വകാഴ്ച 
വണ്ടി ഒതുക്കിയിട്ട് ഇറങ്ങുമ്പോൾ സ്വാഗതം ചെയ്തുകൊണ്ട് മഴപെയ്തു. വന്നതുപോലെ തന്നെ അത് പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. അവിടെ ആരും ഉണ്ടായിരുന്നില്ല. ഞങ്ങളെ കണ്ടതും എവിടെ നിന്നോ ഒരാൾ ബൈക്കിൽ പാഞ്ഞുവന്ന് കയ്യിലെ ക്യാമറയ്ക്ക് സ്റ്റാൻഡുണ്ടോ [ട്രൈപോഡ്] എന്ന് തിരക്കി. ഇല്ലെന്നു പറഞ്ഞപ്പോൾ അയാൾ വന്ന വഴിയിലൂടെ അപ്രത്യക്ഷമായി. ആരാണെന്ന് അറിയില്ല, ഞങ്ങൾ ചോദിച്ചതുമില്ല. ആ ചോദ്യത്തിന്റെ സാംഗത്യവും അപ്പോൾ തീരെ മനസ്സിലായില്ല. ട്രൈപോഡ്‌ ഉണ്ടെങ്കിൽ മാത്രം ടിക്കറ്റെടുക്കേണ്ടി വരുന്ന ഒരു സഞ്ചാരകേന്ദ്രം ഉണ്ടാവുമോ എന്ന് ആശ്ചര്യം തോന്നി.

ബദാംമരങ്ങൾ തണലിടുന്ന വഴിയിലൂടെയായിരുന്നു കുന്നുകയറ്റം
വൃത്തിയായി കല്ലുകൾ പാകിയ ഒരു നടപ്പാത മുകളിലേയ്ക്ക് പോകുന്നു. ഇരുവശവും നിരയായി വച്ചുപിടിപ്പിച്ച ബദാംമരങ്ങൾ. വലിയ ഹരിതപത്രങ്ങൾ നിറഞ്ഞ അവ നൽകുന്ന തണൽ വേനൽക്കാലത്ത് കുന്നുകയറുന്നവർക്ക് വല്ലാത്തൊരു ആശ്വാസമാവും. പക്ഷെ ഇപ്പോൾ അന്തരീക്ഷം മേഘാവൃതമാണ്. അല്പം മുൻപ് പെയ്ത മഴയുടെ കുസൃതിയിൽ ഞങ്ങളുടെ നെറ്റിയിലേയ്ക്ക് ജലകണങ്ങൾ ഉതിർത്ത്‌ കാറ്റത്തുലഞ്ഞ് അവ. ഞെട്ടറ്റുവീണ കടുംചുവപ്പൻ ഇലകൾ കൽവഴിയെ നിറംപിടിപ്പിച്ചിരിക്കുന്നു. ബദാമിന്റെ വേലിയ്ക്കപ്പുറം കരിമ്പാറക്കൂട്ടങ്ങൾ. അവയ്ക്കിടയിൽ തഴച്ചുവളർന്ന് നിൽക്കുന്ന വിവിധതരം മരങ്ങളും അടിക്കാടിന്റെ പച്ചനിബിഡതയും. കുന്നിൻചരുവിൽ കൂടുതൽ കാണപ്പെട്ടത് ചെറിയ ഹരിതദ്വീപുകൾ പോലെ നിൽക്കുന്ന പറങ്കിമരങ്ങൾ തന്നെ.

വഴിയിൽ ഒരു കരിമ്പാറ, ആനയുടെ സറിയലിസ്റ്റിക്ക് ചിത്രം പോലെ...
കുന്നുകയറ്റത്തിന്റെ പല തട്ടുകളിൽ വിവിധതരം കാഴ്ചകൾ... മഴനനഞ്ഞെത്തുന്ന തെക്കൻകാറ്റിന്റെ കുളിര്, വിജനതയിൽ തിമിർക്കുന്ന കിളികളുടെ മൃദുശബ്ദ കോലാഹലം, നാഞ്ചിനാടൻ ഭൂപ്രകൃതിയുടെ വൈവിധ്യമാർന്ന ദൂരക്കാഴ്ചകൾ, അകലെയല്ലാതെയുള്ള നാഗരികതയെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഇടയ്ക്കിടയ്ക്ക് താഴ് വാരത്തിൽ നിന്നും പാറക്കെട്ടുകളിൽ പ്രതിധ്വനിച്ചെത്തുന്ന ഏതോ വാഹനത്തിന്റെ നേർത്ത മുരളൽ... അരമണിക്കൂറിലധികമെടുക്കും, സാവകാശം കയറിയാൽ, കുന്നിന്റെ നെറുകയിലെത്താൻ. വിശാലമായ പാറയുടെ പ്രതലത്തിലെ കുഴികളിൽ മഴ ഉണ്ടാക്കിയ ചെറുകുളങ്ങൾ ഇടയ്ക്ക് കാണാം. ഉറവകളാണെന്ന് തോന്നുന്നില്ല. മഴവെള്ളം കെട്ടിനിൽക്കുന്നതാണ് എന്നുതന്നെ വേണം കരുതാൻ. വേനൽക്കാലത്ത് ഒരുപക്ഷേ ഇവ അപ്രത്യക്ഷമാവുമായിരിക്കും, അറിയില്ല...

കുന്നിൻമുകളിലെ കുളം
മുകളിലെ പുരാതനക്ഷേത്രത്തിന്റെ ജൈനമത സംബന്ധിയായ ചരിത്രസ്പർശമാണ് ഈ കുന്നിനെ സവിശേഷമാക്കുക. ഇന്ന് തെക്കേ ഇന്ത്യയിൽ ജൈനമതത്തിന്റെ വ്യവഹാരങ്ങൾ കുറവാണ്. ബുദ്ധ, ജൈന മതങ്ങൾ അതിശക്തമായ ഒരു സ്വാധീനമായി, മദ്ധ്യ - വടക്കേ ഇന്ത്യയുടെ പ്രദേശങ്ങളിൽ ഉണ്ടായിരുന്നതു പോലെ, തെക്കേ ഇന്ത്യയിലും പ്രചരിച്ചിരുന്നു എന്നാണ് അഭിജ്ഞമതം. ഇതിന്റെ ഏറ്റവും പഴയ ചരിത്രനിരീക്ഷണമായി ഉന്നയിക്കുന്നത് ചന്ദ്രഗുപ്തമൗര്യൻ ജൈനമത പ്രചാരണാർത്ഥം തെക്കോട്ട് നടത്തിയ യാത്രയാണ്. ആ യാത്രയുടെ കാലം ക്രിസ്താബ്ദത്തിനും മൂന്നു നൂറ്റാണ്ടോളം മുൻപാണ്. ചന്ദ്രഗുപ്തമൗര്യയും അദ്ദേഹത്തിന്റെ ഗുരുവായ ജൈനമുനി ഭദ്രബാഹുവും ആ സഞ്ചാരം കർണ്ണാടകയിലെ ശ്രാവണബേലഗോളയിൽ അവസാനിപ്പിച്ചുവെങ്കിലും അവരുടെ ഒപ്പമുണ്ടായിരുന്ന രണ്ടായിരത്തിലധികം വരുന്ന ജൈനഭിക്ഷുക്കൾ വീണ്ടും തെക്കോട്ട്‌ സഞ്ചരിച്ച് ജൈനമതത്തിന്റെ വ്യപനം നടത്തി എന്നാണ് കരുതപ്പെടുന്നത്.

ഈ കൽക്കവാടത്തിലൂടെ വേണം ക്ഷേത്രഭാഗത്തേയ്ക്ക് കടക്കാൻ...
മെയ്ൻലാൻഡ് ഇന്ത്യയുടെ ഏറ്റവും തെക്കുള്ള ജില്ല കന്യാകുമാരി ആയതിനാൽ തന്നെ ജൈനന്മാർ ഏറ്റവും തെക്ക് സ്ഥാപിച്ച ആരാധനാലയങ്ങളിൽ ഒന്നായി ചിതറാളിനെ കാണേണ്ടി വരും. ചരിത്രപരമായി ജൈനസ്പർശം പേറുന്ന മറ്റൊരു സ്മാരകം ഇതിനും തെക്കായി ഉണ്ടോ എന്നറിയില്ല. പുരാവസ്തു വിശാരദന്മാർ ഇതിന്റെ ജൈനമത സംബന്ധിയായ പ്രത്യേകതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില തീർത്ഥങ്കര പ്രതിമകളോ മറ്റോ അവ്യക്തമായി തിരിച്ചറിയാനായേക്കുമെങ്കിലും സാധാരണ സഞ്ചാരികൾക്ക് പൊതുവിൽ ഇത്തരം വിഭജനങ്ങൾ എളുപ്പത്തിൽ കണ്ടുമനസ്സിലാക്കാൻ പറ്റിയെന്ന് വരില്ല, ചുമരിൽ കൊത്തിയ ശില്പത്തിന്റെ വ്യതിരക്തസ്വഭാവങ്ങളിൽ നിന്നും. എന്നാൽ, ബുദ്ധ, ജൈന ഭിക്ഷുക്കൾ അവരുടെ ആരാധനാലയങ്ങൾ നിർമ്മിച്ചത് സാധാരണക്കാർക്ക് എളുപ്പം പ്രാപ്യമാവാത്ത വലിയ കുന്നുകൾക്ക് മുകളിലാണ് എന്നത് ഇത്തരം സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ആർക്കും, വളരെ മൂർത്തമായ ഒരു വസ്തുതയായി, പക്ഷേ മനസ്സിലാക്കാനാവും.   

കുന്നിനു മുകളിലെ ക്ഷേത്രം
അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയ്ക്കാണ് തെക്കേ ഇന്ത്യയിലേയ്ക്ക്, പുനർജ്ജീവിപ്പിക്കപ്പെട്ടുകയോ വ്യവസ്ഥാപിതരൂപം ആർജ്ജിക്കുകയോ ചെയ്ത ഹിന്ദുമതം ശക്തമായി കടന്നുവരുന്നത്‌ എന്നാണ് അനുമാനിക്കപ്പെടുന്നത്. അക്കാലത്ത് തെക്കോട്ടേയ്ക്ക് വ്യാപിച്ച ആര്യവൽക്കരണത്തിന്റെ ഭാഗമായിട്ടത്രേ അത് സംഭവിക്കുന്നത്‌. ഇപ്പറയുന്ന ആര്യവൽക്കരണം വക്രീകരിച്ച കൊളോണിയൽ ചരിത്രപാഠം മാത്രമാണെന്ന് ഇന്ന് ചില ചരിത്രകാരന്മാരെങ്കിലും വിശ്വസിക്കുന്നു. അതെന്തായാലും ഈ കാലഘട്ടത്തിലാണ് ബുദ്ധ, ജൈനമതങ്ങൾ ഇന്ത്യയിൽ നിന്നും, വിശിഷ്യാ തെക്കേ ഇന്ത്യയിൽ നിന്നും ഏറെക്കൂറെ പൂർണ്ണമായി തന്നെ പിൻവാങ്ങുന്നത്‌. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഈ കാലം, അതായത് ഒന്നാം ചേര കാലഘട്ടത്തിനും രണ്ടാം ചേര കാലഘട്ടത്തിനും ഇടയ്ക്കുള്ള അഞ്ചാറു നൂറ്റാണ്ടുകൾ, തികച്ചും ശൂന്യമാണെന്നു കാണാം. എന്ത് സംഭവിച്ചു എന്നത് തികച്ചും ഗോപ്യമായ ഈ ശൂന്യതയിലൂടെയാണ് ഇവിടെ നിന്നും ബുദ്ധ, ജൈന മതങ്ങൾ അപ്രത്യക്ഷമായതും സനാതന ഹിന്ദുധർമ്മം വ്യാപകമായതും. തദ്വാര, ചിതറാൽ ക്ഷേത്രവും ഒൻപതാം നൂറ്റാണ്ടോട് അടുപ്പിച്ച് ഹിന്ദുക്ഷേത്രമായി പരിവർത്തനം ചെയ്യപ്പെട്ടുവത്രേ.

ക്ഷേത്രത്തിലെ ഒരു ചുമർശിൽപം
മഴജലം ശേഖരിക്കപ്പെടുന്ന ഒരു ചെറുതടാകത്തിനെ അഭിമുഖീകരിച്ച് കുറച്ചു ഉയരത്തിലായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കരിങ്കൽ തൂണുകളും പാളികളുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുത്ത പ്രത്യേകതരം കരിങ്കല്ലുകളുടെ ഉപയോഗം അക്കാലത്തെ ജൈനക്ഷേത്രങ്ങളുടെ മുഖമുദ്രയാണ്. ശില്പങ്ങൾ കൊത്താനുള്ള എന്തോ ഗുണഗണങ്ങൾ ഈ കല്ലുകൾ ഉൾകൊള്ളുന്നുണ്ടാവണം. അതേസമയം കാലത്തേയും കാലാവസ്ഥയേയും അതിജീവിക്കാനുള്ള ക്ഷമാശക്തിയും. ക്ഷേത്രത്തിനുള്ളിൽ പാറയുടെ ഉള്ളിലേയ്ക്ക് തുരന്നും ചില പ്രതിഷ്ഠസ്ഥാനങ്ങൾ കാണാം. അത് ജൈനമത സംബന്ധിയാണോ ഹിന്ദു ആരാധനനയുടെ ഭാഗമായി ഉണ്ടാക്കിയതാണോ എന്ന് സംശയനിവർത്തി വരുത്താനായില്ല.

ക്ഷേത്രം ഇരിക്കുന്ന പാറയ്ക്ക് മുകളിൽ ഗോപുരം പോലെ കാണപ്പെടുന്ന മറ്റൊരു നിർമ്മിതി
കുന്നിൻനെറുകയും ഞങ്ങളെത്തുമ്പോൾ വിജനമായിരുന്നു. കുറേനേരം അവിടെയൊക്കെ ആവശ്യാനുസരണം നടന്ന് കണ്ടുകഴിഞ്ഞപ്പോഴാണ് പരിസരത്ത് ചില ആളനക്കങ്ങൾ ഒക്കെ ഉണ്ടായത്. അതിൽ പ്രധാനി പുരാവസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥനായ ക്ഷേത്രം സൂക്ഷിപ്പുകാരനായിരുന്നു. പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഇപ്പോൾ ഈ ക്ഷേത്രവും പരിസരങ്ങളും. തെറ്റുപറയാനില്ലാത്ത വിധം വൃത്തിയായി സംരക്ഷണം നടക്കുന്നുണ്ടെന്ന് കാണാം, ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിനു മുന്നിൽ വീട്ടുമുറ്റത്തെന്നതുപോലെ വച്ചുപിടിപ്പിച്ച ഇലച്ചെടി പൂന്തോട്ടത്തിലേയ്ക്കൊന്നും അധികം ശ്രദ്ധകൊടുക്കാതിരുന്നാൽ.

ക്ഷേത്രമുറ്റം - ഒരു പാർശ്വകാഴ്ച
ജീവിതത്തിൽ ഒരിക്കൽ മാത്രമോ മറ്റോ ഇവിടെ വന്നുപോകുന്ന വിനോദസഞ്ചാരിക്ക് ഈ മലകയറ്റം അയാസമോ വിരസമോ ആയി തോന്നിയേക്കില്ല. എന്നാൽ എല്ലാ ദിവസവും ജോലിയുടെ ഭാഗമായി ഈ കുന്നുകയറിയെത്തുക എന്നത് മടുപ്പിക്കും. അതുകൊണ്ടുമാവാം ആ സൂക്ഷിപ്പുകാരൻ എത്താൻ ഇത്രയും വൈകിയത്. അയാൾ വന്നത് നന്നായി - ക്ഷേത്രം തുറക്കുകയും അതിനകത്തേയ്ക്ക് കയറാൻ സാധിക്കുകയും ചെയ്തു. ക്യാമറ കണ്ടപ്പോൾ, താഴെവച്ച് ഉണ്ടായതുപോലെ തന്നെ, ആശ്ചര്യപ്പെടുത്തി കൊണ്ട്, സ്റ്റാൻഡു ഇല്ല എന്ന് ഇയാളും ചോദിച്ചു ഉറപ്പുവരുത്തി. പിന്നീട് ക്ഷേത്രചുമരിലെ ശില്പങ്ങളുടെ അനേകം ചിത്രങ്ങൾ എടുക്കുന്നതു കണ്ടപ്പോൾ ഒരല്പം മടിയോടെ ആണെങ്കിലും പത്രപ്രവർത്തകൻ ആണോ എന്നയാൾ തിരക്കി. തുടർന്ന് സാരിച്ചപ്പോഴാണ്, ഇവിടുത്തെ സംരക്ഷണത്തെ കുറിച്ചും മറ്റും ചില വിരുദ്ധ പത്രവാർത്തകൾ ഈയടുത്തായി വരുകയുണ്ടായ കാര്യം അയാൾ പറഞ്ഞത്. പത്രപ്രവർത്തകരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികാരികൾ നിർദ്ദേശിച്ചിട്ടുണ്ടാവാം. ട്രൈപോഡുള്ള ക്യാമറയുമായി വരുന്നവർ പത്രക്കാരാവും എന്ന ധാരണയാവും ആശ്ചര്യകരമായ ആ ചോദ്യത്തിന്റെ ഹേതു. പൊറ്റക്കാടിന്റെ ശ്രീധരൻ പറയുന്നതു പോലെ "കൗതുകവസ്തുക്കൾ തിരക്കിനടക്കുന്ന വെറും പരദേശികളാണ്" എന്ന് ഉറപ്പായതിനു ശേഷമാണ് അയാളൊന്ന് അയഞ്ഞത്.

മറ്റൊരു ചുമർശിൽപം
കുന്നിന് മുകളിൽ നിന്നാൽ നാഞ്ചിനാടൻ പ്രദേശത്തിന്റെ നാലുഭാഗത്തേയ്ക്കുമുള്ള കാഴ്ച വ്യക്തമായി ലഭിക്കും. സഹ്യന്റെ തെക്കൻ മുനമ്പിലെ അത്ര വലുതല്ലാത്ത നീലമലമടക്കുകൾ, ഹരിതനിബിഡമായ താഴ്‌വാരങ്ങൾ, ഊർവ്വരമായ കൃഷിയിടങ്ങൾ, വൃക്ഷത്തലപ്പുകൾക്കിടയിലൂടെ അവിടവിടെ പ്രത്യക്ഷമാകുന്ന കെട്ടിടങ്ങളുടെ മേൽക്കൂരകൾ.

സന്യാസികൾ മലമുകളിൽ പാർത്തതിന് പല കാരണങ്ങൾ ഉണ്ടാവാം. എങ്കിലും പ്രധാനമായി എനിക്ക് തോന്നിയിട്ടുള്ളത് ഭൂമിയുടെ ദൂരക്കാഴ്ച നൽകുന്ന ഒരുതരം ആത്മബോധത്തിന്റെ വശ്യതയാവാം. പ്രകൃതിയുടെ അപാരതയും മനുഷ്യന്റെ നിസ്സാരതയും അത് അനുഭവിപ്പിക്കും. ഒരു അഗർബത്തിയുടെ പരസ്യത്തിൽ പറയുന്നതുപോലെ - ദൈവം ഉണ്ട്! - എന്ന് നമ്മൾ അറിയും.
    
ക്ഷേത്രപരിസരത്തെ കാട്ടുകൈത പടർപ്പ്
പ്ളാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കൽ, കടലാസിന്റെ അമിതോപയോഗം കുറയ്ക്കൽ തുടങ്ങി വ്യക്തിനിഷ്ഠമായ തലത്തിൽ ജീവിതദർശനമെന്ന നിലയ്ക്ക് പ്രതിബദ്ധതയോടെ അനുശീലിക്കാൻ സാധ്യമാവുന്ന കാര്യങ്ങളിൽ പോലും അധികം ബദ്ധപ്പെട്ടിട്ടില്ലാത്ത ഒരാളാവുകയാൽ പ്രകൃതിസംരക്ഷണത്തേയും മറ്റും കുറിച്ച് ഉറക്കെ സംസാരിക്കുന്നത് കാപട്യമായിപ്പോയേയ്ക്കും എന്നറിയാം. മനുഷ്യശരീരത്തിലെന്നതു പോലെ രക്തം കിനിയുന്ന മുറിവുകൾ ഭൂമിയുടെ ശരീരത്തിലും വ്യക്തമായി കാണുമ്പോൾ പക്ഷെ അറിയാതെ സങ്കടം തോന്നാറുണ്ട്. ഞങ്ങൾ നിൽക്കുന്ന കുന്നിനോട് ചേർന്നുള്ള മറ്റൊരു ചെറുശൈലത്തിൽ, ഭൂമിയുടെ ഹരിതചർമ്മം കീറിമുറിച്ച് പാറ ഖനനം ചെയ്യുന്നത് കാണാമായിരുന്നു.

പാറമട ലോബി, മണൽ മാഫിയ, റിയൽ എസ്റ്റേറ്റ് മാഫിയ തുടങ്ങിയ വാക്കുകളൊക്കെ ഇപ്പോൾ മലയാളത്തിൽ തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെടുന്നുണ്ട്. അന്യഗ്രഹജീവികളാണ് എന്നപോലെയാണ് പൊതുജനം ഈ വർഗ്ഗങ്ങളെ വ്യവഹരിക്കുന്നത്. എന്നാൽ നമ്മളൊക്കെ തന്നെയാണ് ഈ മാഫിയകൾ. നമുക്ക് പുതിയ വീടു വേണം, നല്ല റോഡ്‌ വേണം, മെട്രോ വേണം..., ആവശ്യങ്ങൾ നീണ്ടു പോകുന്നു. അവിടെ നിന്നാണ് ഈ പറയുന്ന മാഫിയകളുടെ നീളിച്ച ആരംഭിക്കുന്നത്. ഇത്തരം ആവശ്യങ്ങളുടെ ആഘാതം മുഴുവൻ അനുഭവിക്കാൻ ഭൂമിയും. ഈ ദൂഷിതവൃത്തം വളരെ സങ്കീർണ്ണവും ഇന്നത്തെ നിലയ്ക്ക് ഏറെക്കൂറെ അപരിഹാര്യവുമാണ്.      

തൊട്ടപ്പുറത്തെ കുന്നിലെ പാറഖനനം
മടങ്ങുമ്പോൾ, കുന്നിൻചെരുവിൽ, സമുദ്രസംഗമതീരത്തെ ഈറനുമായി തെക്കൻകാറ്റ് ഉലഞ്ഞുകൊണ്ടിരുന്നു. ചുറ്റിലും നിബിഡമായ വൃക്ഷത്തലപ്പുകളിൽ ചേക്കേറി ഹൂങ്കാരശബ്ദത്തിൽ അതെന്തോ പറയുന്നുണ്ട്. നാഞ്ചിനാടിന്റെ നിമ്ന്നോതകളിൽ അലസം വിശ്രമിക്കുന്ന ചില കാഴ്ചകളുടെ, ചില സാംസ്കാരിക ഗുപ്തഗമനങ്ങളുടെ ഓർമ്മപ്പെടുത്തലാവാം അത്...

ആവുംവിധം അതെന്തെന്നറിയാനുള്ള വിചാരവേഗത്തിൽ ഞങ്ങൾ കുന്നിറങ്ങി...

- തുടരും -

5 അഭിപ്രായങ്ങൾ:

  1. തുടരണം!

    എങ്കിലും പ്രധാനമായി എനിക്ക് തോന്നിയിട്ടുള്ളത് ഭൂമിയുടെ ദൂരക്കാഴ്ച നൽകുന്ന ഒരുതരം ആത്മബോധത്തിന്റെ വശ്യതയാവാം. പ്രകൃതിയുടെ അപാരതയും മനുഷ്യന്റെ നിസ്സാരതയും അത് അനുഭവിപ്പിക്കും. ഒരു അഗർബത്തിയുടെ പരസ്യത്തിൽ പറയുന്നതുപോലെ - ദൈവം ഉണ്ട്! - എന്ന് നമ്മൾ അറിയും.>>>>> സത്യം. കഴിഞ്ഞ അവധിയ്ക്ക് പരുന്തുമ്പാറയില്‍ പോയപ്പോള്‍, ആ കിഴുക്കാംതൂക്കായ മലമുകളില്‍ നിന്ന് താഴേയ്ക്ക് നോക്കിയപ്പോള്‍ പ്രപഞ്ചശില്പിയോട് ആദ്രം ഉണ്ടായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പരുന്തുംപാറ പോകാനായിട്ടില്ല ഇതുവരെ.

      വിശദമായ വായനയ്ക്ക് നന്ദി!

      ഇല്ലാതാക്കൂ
  2. ആദരം എന്ന് തിരുത്തി വായിക്കണം

    മറുപടിഇല്ലാതാക്കൂ
  3. നല്ല വിവരണം.. നല്ല ഭാഷ..
    ഇങ്ങിനെ ഒരു ക്ഷേത്രം തിരുവനന്തപുരത്തിനടുത്ത് ഉള്ളതായി അറിയില്ലായിരുന്നു.. പുതിയ അറിവുകള്‍ സമ്മാനിച്ചതിന് നന്ദി.
    ഉടനെ തുടരുമല്ലോ അല്ലെ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാ മാസത്തിന്റെയും അവസാനം ഒരെണ്ണം എന്ന നിലയ്ക്ക് കുറച്ചുനാളായി പോസ്റ്റു ചെയ്യാനാവുന്നുണ്ട്. തുടരാൻ പറ്റണേ എന്നാണ് എന്റെയും ആഗ്രഹം.

      വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി!

      ഇല്ലാതാക്കൂ