2014, നവംബർ 27, വ്യാഴാഴ്‌ച

തെക്ക് നിന്നൊരു കാറ്റ് പറഞ്ഞു... - മൂന്ന്

ഉള്ളിലെ മൃഗശാലയിൽ നിന്നും ഒരു പുള്ളിമാൻ ചാടിപ്പോയ വാർത്തയും കേട്ടുകൊണ്ടാണ് ഞങ്ങൾ ഉദയഗിരിക്കോട്ടയിൽ ചെന്നിറങ്ങിയത്. സമയം പത്തുമണി അടുപ്പിച്ച് ആയിരുന്നുവെങ്കിലും ആ 'ഭയങ്കര' സംഭവത്തെ പ്രതി കോട്ട തുറന്നിട്ടില്ലെന്നും അകത്ത് ജീവനക്കാർ മാനിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും അറിയാൻ കഴിഞ്ഞു. ഒരു കാമുകനും കാമുകിയും, സ്കൂളിൽ നിന്നും ചാടിവന്ന ഒന്നുരണ്ട് കുട്ടികളും പ്രവേശനഭാഗത്ത് അകത്തേയ്ക്ക് കടക്കാനാവാതെ വിഷണ്ണരായി ചുറ്റിതിരിഞ്ഞു നിൽപുണ്ടായിരുന്നു.

ഞങ്ങളും കൂടി എത്തിയപ്പോൾ സന്ദർശകരുടെ എണ്ണം കൂടുന്നത് കണ്ടിട്ടായിരിക്കാം ഈ കഥയൊക്കെ പറഞ്ഞുതന്ന, അവിടുത്തെ ജീവനക്കാരിയെന്ന് തോന്നിച്ച സ്ത്രീ ആരെയോ തന്റെ മൊബൈലിൽ നിന്ന് വിളിക്കുകയും ഏതാനും നിമിഷങ്ങൾക്കകം കോട്ടവാതിൽ ഉള്ളിൽ നിന്ന് തുറക്കപ്പെടുകയും ചെയ്തു. പുള്ളിമാനോ പോയി, ഇനി സമയത്തിന് സന്ദർശകരെ അനുവദിച്ചില്ല എന്നത് മറ്റൊരു പ്രശ്നമാകേണ്ട എന്ന് കരുതിയിട്ടുണ്ടാവും.

തന്റെ കൂട്ടുകാരനോ കൂട്ടുകാരിയോ ചാടിപോയതിനാലാവും വിഷാദത്തോടെ നിൽക്കുന്ന ഉദയഗിരിക്കോട്ടയിലെ പുള്ളിമാൻ
തിരുവനന്തപുരം - കന്യാകുമാരി വഴിയിൽ തക്കല കഴിഞ്ഞാൽ തൊട്ടടുത്ത കവല പുലിയൂർക്കുറിശ്ശിയാണ്. ഇവിടെ ദേശീയപാതയുടെ ഇടതുവശം ചേർന്നാണ് ഉദയഗിരിക്കോട്ട. പുലിയൂർക്കുറിശ്ശി അങ്ങനെ ശ്രദ്ധിക്കപ്പെടുന്ന ഒരു കവല അല്ലാത്തതിനാലും തൊട്ടുചേർന്ന് ഇത്തരത്തിൽ ഒരു ചരിത്രസ്ഥലം സ്ഥിതിചെയ്യുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങൾ ഒന്നും റോഡിൽ നിന്ന് ദൃശ്യമല്ലാത്തതിനാലും പ്രത്യേകമായി ഇവിടം അന്വേഷിച്ച് വരാത്തവർ സ്ഥലം അറിയാതെ കടന്നുപോകാൻ സാധ്യത കൂടുതലാണ്.

പുലിയൂർകുറിശ്ശിയിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞുവെങ്കിലും വഴിതെറ്റി കുറച്ചുദൂരം പത്മനാഭപുരം ഭാഗത്തേയ്ക്ക് സഞ്ചരിച്ചു. സാധ്യമാവുന്ന സ്ഥലങ്ങളിലെല്ലാം സ്വന്തമായി വണ്ടിയോടിച്ചു പോവുകയാണ് പതിവ് എന്നതുകൊണ്ട് തന്നെ ഇടയ്ക്കൊക്കെ വഴിതെറ്റാറുണ്ട്. അതിനെ ഒരു തെറ്റ് എന്ന നിലയ്ക്കല്ല, ഇതുവരെ കാണാനാവാത്ത മറ്റൊരു ഭൂഭാഗം കൂടി കാണാനായ അവിചാരിതശരിയായാണ് എടുക്കാറ്.

ഉദയഗിരികോട്ട - ഒരു പാർശ്വകാഴ്ച
തിരുവിതാംകൂറിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ഉദയഗിരി. പിൽക്കാലത്ത് തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറുന്നതിനു മുൻപ്, ആദ്യം തിരുവിതാംകോടും പിന്നീട് പത്മനാഭപുരവുമായിരുന്നു  തെക്കൻ സ്വരൂപത്തിന്റെ ആസ്ഥാനം. പത്മനാഭപുരം തലസ്ഥാനമാവുന്നതോടെയാണ് ഉദയഗിരി ചരിത്രത്തിലേയ്ക്ക് കടന്നുവരുന്നത്.

ഉദയഗിരികോട്ടയുടെ ആദ്യത്തെ നിർമ്മാണ കാലഘട്ടം എന്ന് കരുതപ്പെടുന്ന പതിനേഴാം നൂറ്റാണ്ട് വൈദേശിക ശക്തികളുടെ നിശിതമായ സാന്നിധ്യം ഇന്ത്യയിൽ ഉറച്ചുവരുന്ന കാലംകൂടിയാണ്. തിരുവിതാംകൂറിന്റെ അക്കാലത്തെ പ്രശസ്ത തുറമുഖമായ കൊളച്ചലിൽ കച്ചവടത്തിനും സൈനിക ആവശ്യങ്ങൾക്കുമായി ഒരുപാട് കപ്പലുകൾ നങ്കൂരമിട്ടിരുന്നു. കൊളച്ചലിൽ നിന്നും പത്മനാഭപുരം കൊട്ടാരത്തിലേയ്ക്കുള്ള വഴിയിലാണ് ഉദയഗിരിക്കുന്ന് എന്നത് സൈനികമായി അത് വളരെ തന്ത്രപ്രധാനമായ ഒരിടമായി മാറാൻ കാരണമായി. കുന്നിനു മുകളിൽ നിന്നുള്ള സൈനീകനിരീക്ഷണം, കേവലം രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള പത്മനാഭാപുരം കൊട്ടാരത്തെ കടൽ, കര ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാനുള്ള ഒരു കവചമായി രൂപാന്തരപ്പെട്ടു. അങ്ങനെയാണ് പതിനേഴാം നൂറ്റാണ്ടിൽ കുന്നിനു താഴെയായി ഒരു ചെറിയ കോട്ട ഉയരുന്നതും അവിടം സൈനികതാവളമായി മാറുന്നതും.

കോട്ടയിലേയ്ക്കുള്ള സ്വീകരണ ഫലകം
പതിനെട്ടാം നൂറ്റാണ്ടിൽ, മാർത്താണ്ഡവർമ്മയുടെ കാലത്തോടെയാണ് പക്ഷേ ഉദയഗിരിയിൽ വളരെ വിപുലമായ രീതിയിൽ കോട്ട നിർമ്മാണവും സൈനിക താവളവും സാക്ഷാത്കരിക്കപ്പെടുന്നത്‌. ഇതിനു നേതൃത്വം കൊടുത്തത് അക്കാലത്ത്  മാർത്താണ്ഡവർമ്മയുടെ സൈന്യാധിപനായിരുന്ന ഡില്ലനോയ് (Eustachius De Lannoy) ആണ്. (ഡില്ലനോയ് എന്ന ഉച്ചാരണം ശരിയാണോ എന്ന് സംശയമുണ്ട്‌. എങ്കിലും പൊതുവേ ഉപയോഗിച്ചുവരുന്നത് പിന്തുടരുന്നു.) മാർത്താണ്ഡവർമ്മയുടെ കാലത്തെ തിരുവിതാംകൂറിന്റെ സമഗ്രമായ അഭിവൃദ്ധിക്കും വലിയ അതിർത്തി വിപുലീകരണത്തിനും ഒക്കെ നിദാനമായത് കൊളച്ചൽ യുദ്ധവും ഡിലനോയ് എന്ന ലന്തൻ പട്ടാളക്കാരന്റെ കീഴടങ്ങലും കൂറുമാറ്റവും,  തുടർന്ന് അദ്ദേഹം തിരുവിതാംകൂർ രാജ്യത്തിന്‌ നൽകിയ സൈനികമായ നിസ്തുലസേവനങ്ങളുമായിരുന്നു.

ഡില്ലനോയ് ജീവിച്ചതും മരിച്ചതും അടക്കംചെയ്യപ്പെട്ടതും ഉദയഗിരികോട്ടയ്ക്കുള്ളിലാണ്...

ഡില്ലനോയിയുടെ ശവകുടീരത്തിലേയ്ക്കുള്ള വഴി
ഡില്ലനോയിയുടെ ശവകുടീരത്തിലേയ്ക്ക് ഒരു ചെറിയ കോണ്‍ക്രീറ്റ് വഴി നിർമ്മിച്ചിട്ടുണ്ട്. ഞങ്ങൾ അങ്ങോട്ടേയ്ക്ക് നടന്നു. വഴികാട്ടിയായി ഒരു പട്ടി ഞങ്ങൾക്ക് മുന്നേ നടന്നു. വഴി പൂർണ്ണമായും വിജനമാണ്. അധികം സഞ്ചാരമുള്ള വഴിയല്ലെന്ന് സ്പഷ്ടം. നടക്കുംതോറും വൃക്ഷനിബിഡത കൂടിക്കൂടി വന്നു. വഴിയിലേയ്ക്കു വീണുകിടക്കുന്ന കരിയിലകൾ... കുറച്ചു ചെന്നപ്പോൾ മുൻപിൽ നടക്കുകയായിരുന്ന പട്ടി ഇനി ഞാനില്ല എന്ന ഭാവത്തിൽ ഒരു വശത്തേയ്ക്ക് മാറിക്കിടന്ന് മയങ്ങാൻ തുടങ്ങി. നാടൻ പട്ടികൾ കാടിലേയ്ക്ക് കടക്കില്ല എന്ന് കേട്ടിട്ടുള്ളത് അപ്പോൾ ഓർത്തു.

ഡില്ലനോയിയുടെയും കുടുംബത്തിന്റെയും ശവകുടീരം ഈ പള്ളിയുടെ അകത്തു കാണാം
ഡില്ലനോയ് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ നാവികസേനയിൽ കമാൻഡറായിരുന്നു. മുഖ്യമായും പീരങ്കിനിർമ്മാണം, കോട്ടനിർമ്മാണം തുടങ്ങിയ സാങ്കേതിക ജോലികളുമായി ബന്ധപെട്ട വിഭാഗങ്ങളുടെ മേൽനോട്ടമാണ് അദ്ദേഹം നിർവ്വഹിച്ചിരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അക്കാലത്തെ അവരുടെ പ്രധാന താവളം സിലോണിലെ ഗോൾ ആയിരുന്നു. ഡില്ലനോയിയുടെ താവളവും ഗോളായിരുന്നു. അതേസമയം, കേരളത്തിലെ പല നാട്ടുരാജക്കന്മാരുമായും ലന്തക്കാർ നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. കേരളത്തിൽ അവരുടെ താവളങ്ങളും സാന്നിധ്യവും ശക്തമായിരുന്നു. കൊച്ചി, കായംകുളം തുടങ്ങിയ പല നാട്ടുരാജ്യങ്ങളും ലന്തക്കാരുടെ സംരക്ഷണത്തിലും അധീനതയിലുമായിരുന്നു എന്നുതന്നെ പറയാം. ഫോർട്ട്‌ കൊച്ചിയിലെ ഡച്ച് കൊട്ടാരവും മറ്റും ഈ അവസരത്തിൽ ഓർക്കുകയും ചെയ്യാം.

തിരുവിതാംകൂർ മാത്രം പല കാരണങ്ങൾ കൊണ്ടും അവരുമായി രസത്തിലായിരുന്നില്ല. എന്നാൽ ലന്തക്കാരുമായി തിരുവിതാംകൂർ നിശിതമായി നേർക്കുനേർ വരുന്നത്, ഇളയടത്ത് സ്വരൂപം (കൊട്ടാരക്കര) എന്ന ചെറുപ്രദേശം, അവിടുത്തെ രാജ്ഞിയെ ഒഴിവാക്കി സ്വന്തം അധീനതയിലാക്കുന്നതോടെയാണ്. കൊട്ടാരക്കര ഒരുപാട് മല/വന മേഖലകൾ ഉൾപ്പെടുന്ന പ്രദേശവും അതുകൊണ്ട് തന്നെ ഡച്ചുകാർക്ക് കുരുമുളകിന്റെ വ്യാപാരതാല്പര്യമുള്ള സ്ഥലവുമായിരുന്നു. ലന്തക്കാരുടെ മറ്റൊരു സിൽബന്ധിയായിരുന്ന കായംകുളം രാജാവും തിരുവിതാംകൂറിനെ ഭയപ്പെടുകയും ഡച്ച് സഹായം ആവശ്യപ്പെടുകയും ചെയ്തു. കൊട്ടാരക്കര തിരിച്ചുനൽകാൻ ഡച്ച് അധികാരികൾ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയോട് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് വഴങ്ങിയില്ല എന്നതോ പോട്ടേ, തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടാൽ ഡച്ച് സാമ്രാജ്യത്തെ ആ മണ്ണിൽ ചെന്ന് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അഭിമാനത്തിനേറ്റ ക്ഷതവുമായാണ്, തിരുവിതാംകൂറിനെ ഇനി നിലവിട്ട് പോകാൻ അനുവദിക്കില്ല എന്ന വാശിയിൽ ഗോളിൽ നിന്നും ലന്തക്കാരുടെ പട്ടാളം തിരുവിതാംകൂർ ആസ്ഥാനത്തിന് ഏറ്റവും അടുത്തുള്ള കൊളച്ചൽ തുറമുഖത്ത് ഡില്ലനോയിയുടെ സൈനികനേതൃത്വത്തിൽ 1741 ആഗസ്ത് മാസത്തിൽ വന്നിറങ്ങുന്നത്.

ഡില്ലനോയിയുടെയും ഭാര്യയുടെയും മകന്റെയും ശവകുടീരങ്ങൾ
വിശകലനത്തിൽ ഡച്ച് സാമ്രാജ്യത്തിനും തിരുവിതാംകൂറിനും ഒരുപോലെ പ്രാധാന്യമുള്ളതായി ഭവിച്ച ഒരു യുദ്ധമായിരുന്നു കൊളച്ചലിലേത് എന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. 1741 അഗസ്ത് മാസം പത്താം തിയതി മാർത്താണ്ഡവർമ്മയുടെ നായർ പട്ടാളം ഡില്ലനോയിയുടെ ലന്തൻ പട്ടാളത്തെ പരാജയപ്പെടുത്തി. ഡില്ലനോയി ഉൾപ്പെടെ ഒരുപാട് ഡച്ച് പട്ടാളക്കാരെ തിരുവിതാംകൂർ സൈന്യം തടവുകാരായി പിടിച്ചു. മലബാർ പ്രദേശത്ത്‌ ലന്തക്കാരുടെ സ്വാധീനം വല്ലാതെ പരുങ്ങളിലാക്കുകയും ബ്രിട്ടീഷുകാരുടെ ഇടപെടൽ വർദ്ധിപ്പിക്കയും ചെയ്ത, ഡച്ചുകാരെ സംബന്ധിച്ച് അവരുടെ അധിനിവേശമോഹങ്ങളുടെ മേൽ നിപതിച്ച ഒരു അശനിപാതമായിരുന്നു ഈ യുദ്ധപരാജയം. തിരുവിതാംകൂർ കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഏകകമായി വ്യക്തവും മൂർത്തവുമായി അവരോധിതമാകുന്നതും ഈ യുദ്ധവിജയത്തോടെയാണ്.

മാർത്താണ്ഡവർമ്മയുടെ ഏറ്റവും വലിയ യുദ്ധവിജയമായാണ് കൊളച്ചൽ കണക്കാക്കപ്പെടുന്നത്. ഉയരങ്ങളിലെ രാഷ്ട്രീയ സങ്കീർണ്ണതകകളുടെ സൂക്ഷ്മതലങ്ങൾ അന്നും ഇന്നും സാധാരണക്കാരെ സംബന്ധിച്ച് അജ്ഞാതമോ വക്രീകൃതമോ ആണ്. കൊളച്ചൽ യുദ്ധത്തെ കുറിച്ച് അത്രയൊന്നും പ്രചാരത്തിലില്ലാത്ത മറ്റൊരു ഭാഷ്യവുമുണ്ട് എന്നതും അതിനാൽ പരാമർശ്യയോഗ്യമായേയ്ക്കും. അന്നത്തെ ഡച്ച് സാമ്രാജ്യമെന്നത് ഇന്നത്തെ നെതർലാൻഡ്സ് മാത്രം ഉൾപ്പെടുന്ന ഒരു ദേശമായിരുന്നില്ല. വംശീയമായി ഒരുപാട് ധാരകൾ ഉൾപ്പേറുന്ന അതിവിശാലമായ യൂറോപ്പ്യൻ പ്രദേശമായിരുന്നു അന്നത്തെ ലന്തൻ സാമ്രാജ്യം. അതിൽ ഒരു തെക്കൻ പ്രവിശ്യയായിരുന്നു ഡില്ലനോയിയുടെ മാതൃദേശം.  ഇന്ന് ഈ ഭാഗം ബെൽജിയം എന്ന മറ്റൊരു രാജ്യമാണ്. അതുകൊണ്ട് തന്നെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക വിഭാഗത്തിൽ വംശീയമായ വേർതിരിവുകൾ ആഴത്തിൽ ഉണ്ടായിരുന്നുവെന്നും ഡില്ലനോയിയെപ്പോലുള്ള മുഖ്യ ഡച്ച് പ്രദേശത്തു നിന്നും അല്ലാത്തവർ തികച്ചും അസംതൃപ്തർ ആയിരുന്നുവെന്നും പറയപ്പെടുന്നു. അതിന്റെ പ്രതിസ്ഫുരണമെന്നനിലയ്ക്ക് വലിയ യുദ്ധത്തിനൊന്നും നിൽക്കാതെ, മാർത്താണ്ഡവർമ്മയുടെ ഉപാധികൾ സ്വീകരിച്ച് ഡില്ലനോയിയും കൂട്ടരും കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കൂറുമാറുകയായിരുന്നുവത്രേ.           

പള്ളിയുടെ മുഖപ്പ്, ഉള്ളിൽ നിന്നും കാണുമ്പോൾ
അതെന്തായാലും, തിരുവിതാംകൂർ പട്ടാളം ആധുനികമാവുന്നത് ഡില്ലനോയി മേധാവിയാകുന്നതോടെയാണ്. ഇഞ്ചിനീറിംഗ് വിദഗ്ധനായ ഡില്ലനോയിയുടെ ഏറ്റവും വലിയ സംഭാവനകൾ പീരങ്കി നിർമ്മാണത്തിലും കോട്ട നിർമ്മാണത്തിലുമായിരുന്നു. ഉദയഗിരികോട്ടയുടെ വിപുലീകരണവും വട്ടക്കോട്ടയുടെ (കന്യാകുമാരിക്ക് അടുത്ത്, കിഴക്കൻ തീരത്ത്‌) നിർമ്മാണവും ഓർക്കാം. ഉദയഗിരികോട്ടയ്ക്കുള്ളിലായിരുന്നു ഡില്ലനോയി താമസിച്ചിരുന്നത്. അവിടെയായിരുന്നു തിരുവിതാംകൂർ സൈന്യത്തിന്റെ ആസ്ഥാനവും വെടിക്കോപ്പ് നിർമ്മാണവും ഒക്കെ.

മാർത്താണ്ഡവർമ്മയുടെ മരണശേഷം ധർമ്മരാജയുടെ കാലത്താണ് പക്ഷേ ഡില്ലനോയി കേരളത്തിലെ ഏറ്റവും വലിയ കോട്ടയുടെ നിർമ്മാണപ്രവർത്തനം ഏറ്റെടുക്കുന്നത്. കൊടുങ്ങല്ലൂരിൽ നിന്നും കിഴക്കോട്ടേയ്ക്ക് ചാലക്കുടിയാറിന്റെ കരയിലൂടെ ആനമല വരെ ഏതാണ്ട് അൻപത് കിലോമീറ്റർ നീളത്തിൽ നിർമ്മിക്കപ്പെട്ട നെടുംകോട്ട എന്നറിയപ്പെട്ടിരിന്ന ഒരു കൂറ്റൻ നിർമ്മാണ പ്രവർത്തനമായിരുന്നു അത്. കൊച്ചിരാജാവിന്റെ ഒത്താശയോടെ, സാമൂതിരിയുടെ കടന്നുകയറ്റങ്ങൾക്ക് തടയിടുക എന്ന ആശയത്തിൽ നിർമ്മിക്കപ്പെട്ടതാണെങ്കിലും പിൽക്കാലത്ത് ടിപ്പു സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ വളരെയധികം ഉപയുക്തമായി ഈ നിർമ്മിതി.

നെടുംകോട്ട ഇന്നില്ല. ടിപ്പുവിന്റെ സൈന്യം അത് മണ്ണോടുമണ്ണ് ഇടിച്ചുനിരപ്പാക്കി. കേരളത്തിനോട് ടിപ്പു ചെയ്ത വലിയ ധ്വംസനങ്ങളിൽ ഒന്നായിരുന്നു അത്. ഇന്നുണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ മദ്ധ്യധമനിയിലൂടെ കിഴക്കുപടിഞ്ഞാറ് നിവർന്നുകിടക്കുമായിരുന്ന ആ നെടുംകോട്ട നമ്മുടെ പൈതൃകത്തിന്റെ ഏറ്റവും വിഭ്രംജിതമായ നീക്കിയിരിപ്പായേനേ, ചൈനയ്ക്ക് വന്മതിൽ എന്നതുപോലെ...

പരിസരം വൃക്ഷനിബിഡമാണ്
ചരിത്രസ്പർശമുള്ള ഒരു സ്ഥലത്ത് ചെന്നുനിൽക്കുമ്പോൾ, സങ്കല്പഭൂതകാലത്തിന്റെ ഇടവഴികളിൽ വിചിത്രഗന്ധങ്ങളിൽ മഗ്നമായി നിൽക്കുമ്പോൾ, ഒരുതരം വിവശത തോന്നാറുണ്ട്. സമയവാഹനത്തിൽ കയറി പിറകിലേയ്ക്ക് സഞ്ചരിച്ചുപോകാൻ അദമ്യമായ ആഗ്രഹം തോന്നും - എങ്ങനെയായിരുന്നിരിക്കും ആന്ന് ഈ പരിസരം? തിരുവിതാംകൂറിന്റെ നായർ പട്ടാളത്തെക്കൊണ്ട് മുഖരിതം, പീരങ്കികളും മറ്റ് വെടിക്കോപ്പുകളും ഉണ്ടാകുന്ന ഫാക്റ്ററികളും അവ സൂക്ഷിക്കുന്ന ഗുദാമുകളും, അവിടെ വന്നുപോകുന്ന ജോലിക്കാരുടെ തിക്കുംതിരക്കും, അതിനിടയിൽ മേൽനോട്ടം വഹിച്ചുകൊണ്ട് ആ സായിപ്പ്. അയാൾക്ക്‌ വേണ്ടി മാത്രമായി നിർമ്മിച്ച പള്ളിയും പരിസരങ്ങളും. ഇപ്പോൾ ആ പള്ളിയുടെ നടുവിൽ ആ സായിപ്പിന്റെ ശവകുടീരത്തിനു മുന്നിൽ നിൽക്കുമ്പോൾ വൃക്ഷനിബിഡമായ പരിസരത്തിന്റെ ശുദ്ധസുഷിരങ്ങളിലൂടെ ഒഴുകിയെത്തുന്ന കാറ്റിൽ ആ ചരിത്രത്തിന്റെ വിചിത്രഗന്ധമാണ്...

മഹാസമുദ്രങ്ങൾക്ക് അപ്പുറത്ത് നിന്നും കപ്പൽ കയറി ഏതൊക്കെയോ വിദൂരദേശങ്ങളിൽ ചെന്നിറങ്ങി, ജനിച്ചുവളർന്ന സ്വദേശത്തേയ്ക്ക്, ബന്ധുമിത്രാദികളുടെ അടുത്തേയ്ക്ക് ഇനിയൊരു മടക്കയാത്രയുണ്ടാവില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ, അതിൽ ഒരു സ്ഥലത്ത് സ്ഥിരതാമസമാക്കിയ ആ സൈനികന്റെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും. വിദേശ സാന്നിധ്യം സജീവമായിരുന്ന അക്കാലത്ത് ഇതുപക്ഷെ ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്ന് മനസ്സിലാക്കാം. മലബാർ തീരത്ത്‌ വന്നിറങ്ങിയ എല്ലാ വൈദേശിക സമൂഹങ്ങളിൽ നിന്നുമുള്ളവർ, അവസാനമായി യൂറോപ്പ്യൻമാരും, സ്വദേശി സ്ത്രീകളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും ഇവിടുത്തെ സമൂഹവുമായി ഇഴുകിചേർന്ന് ജീവിക്കുകയും ചെയ്യുന്നത് വിരളമായിരുന്നില്ല. വില്ല്യം ലോഗന്റെയും സാമ്യൂൽ മെറ്റീറിന്റെയും ഒക്കെ പുസ്തകത്തിൽ നിന്നും ഈ വസ്തുതകൾ കുറച്ചൊക്കെ വായിച്ചെടുക്കാം. പോഞ്ഞിക്കര റാഫിയുടെ ഗംഭീര നോവലായ 'ഓരാ പ്രോ നോബിസി'ലെ നായകന്റെ അമ്മയായ വെളുത്തറോസ, സ്വദേശി സുറിയാനി പെണ്ണിൽ ഒരു ജൂതനു പിറന്ന മകളാണല്ലോ.

ഡില്ലനോയിയുടെ സ്വകാര്യജീവിതം വ്യക്തമായി അടയാളപ്പെടുത്തിയിട്ടില്ലെങ്കിലും കൊല്ലം ഭാഗത്തു നിന്നുള്ള ഒരു സുറിയാനി സ്ത്രീയെയാണ് അദ്ദേഹവും ഭാര്യയാക്കിയത് എന്ന് കരുതപ്പെടുന്നു. ഒരു മകൻ ഉണ്ടായിരുന്നത് തിരുവിതാംകൂർ സൈന്യത്തിൽ ജോലിചെയ്യുകയും, ഡില്ലനോയിയുടെ മരണത്തിന് മുൻപുതന്നെ, ഒരു യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തുവത്രേ. 1777 - ൽ ഡില്ലനോയി മരിച്ചു. അദ്ദേഹത്തിന്റെ ശവക്കല്ലറയുടെ ഇരുവശങ്ങളിലുമായി ഭാര്യയുടെയും മകന്റെയും കല്ലറകളും കാണാം.

പച്ചില പോലെ പൂമ്പാറ്റകൾ എമ്പാടും...
ഡില്ലനോയിയുടെ ശവക്കല്ലറയുടെ ഭാഗത്തേയ്ക്കുള്ള ചെറിയ വഴി ഒഴിച്ചുനിർത്തിയാൽ ആ പരിസരമാകെ ഒരു കാടുപോലെ തന്നെ അനുഭവപ്പെടും. ചുറ്റും വലിയ മരങ്ങളും വള്ളിപടർപ്പുകളും അടിക്കാടുമൊക്കെയായി വശ്യതയാർന്ന ഹരിതവന്യത. ചുറ്റും ചിത്രശലഭങ്ങളുടെ മേളം. പലതിനും അടിക്കാടായി വളരുന്ന കാട്ടുചെടികളുടെ ഇലനിറം തന്നെ. ഹരിതപത്രങ്ങൾ പറന്നുനടക്കുന്നതു പോലെ തോന്നും. ഇലകളോട് ചേർന്നിരിക്കുന്നവയെ വേർതിരിച്ചറിയാൻ പറ്റാത്ത വർണ്ണജാലം. നടവഴിയിൽ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ചെറിയ ഇഴജീവികളും പ്രാണികളും. അവയെ ചവിട്ടാതെ നടക്കാൻ നന്നായി സൂക്ഷിക്കേണ്ടി വന്നു.

വഴിത്താരയിലെ ചെറുജീവികളെ ചവിട്ടാതെ നടക്കാൻ പാടുപെട്ടു...
തമിഴ്നാട് വനംവകുപ്പിന്റെ കീഴിൽ ജൈവവൈവിദ്ധ്യ ഉദ്യാനമായാണ് തൊണ്ണൂറ് ഏക്കർ വരുന്ന ഉദയഗിരിക്കുന്നും പരിസരങ്ങളും കോട്ടയ്ക്കുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒരു ചെറിയ മൃഗശാലയും തടാകവും പുഷ്പച്ചെടികളും ഒക്കെ ഉള്ള കുറച്ചുഭാഗം മാറ്റി നിർത്തിയാൽ ബാക്കിയുള്ള ഇടമത്രയും ട്രോപ്പിക്കൽ വനത്തിന്റെ തുരുത്തായി തന്നെ അനുഭവപ്പെടും. വലിയ മൃഗങ്ങൾ ഒന്നും ഇല്ലെങ്കിലും മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മഴക്കാടുകളിൽ കാണുന്ന പോലെ ഇവിടെയും വളരെ സജീവവും സൂക്ഷ്മവുമായ ജൈവലോകം നിലവിലുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സഹ്യപർവ്വതനിരയുടെ ഏറ്റവും തെക്കുഭാഗത്തെ ചിതറിയ കുന്നുകളുടെ ഭാഗമായി കരുതാമെങ്കിലും ചുറ്റും ജനവാസസ്ഥലങ്ങൾ നിറഞ്ഞ ഒരു തുരുത്തായി മാറിയിരിക്കുന്നു ഉദയഗിരി. അതുകൊണ്ട് തന്നെ പാരിസ്ഥിതികമായി ഏറെ ലോലമായ ഈ ഹരിതദ്വീപ് സവിശേഷ സംരക്ഷണം ആവശ്യപ്പെടുന്ന ഒരു സ്ഥലമാണ്. ഒരുതരത്തിൽ പ്രകൃതിസംരക്ഷണമെന്നത് ആ പ്രദേശത്ത്‌ മനുഷ്യൻ ഒന്നും ചെയ്യാതിരിക്കുക എന്നതാണ്; ആ ആവാസവ്യവസ്ഥയെ അതിന്റെ സ്വാഭാവിക വളർച്ചയ്ക്കും പരിണാമത്തിനും വിട്ടുകൊടുക്കുക...
   
ഉദ്യാനഭാഗത്തെ മുളങ്കാട്‌
ചരിത്രഗന്ധിയായ ഭാഗത്തു നിന്നും തിരിച്ചു നടന്ന് ഞങ്ങൾ സമകാലത്തിലേയ്ക്ക്, ഉദ്യാനത്തിന്റെ ഭാഗത്തേയ്ക്ക് വന്നു. ഒരു പാർക്ക് പോലെയാണ് അവിടം. കുട്ടികൾക്ക് കളിക്കാനുള്ള കോപ്പുകളും സൈക്കിൾ ചവിട്ടാനുള്ള വഴിയും ഒക്കെ ഒരുക്കിയിട്ടുണ്ട്. സൈക്കിളുകളും വാടകയ്ക്ക് ലഭ്യമാണ്. ഒപ്പം കുറച്ചു മാനുകളേയും ഒരു തുറന്ന കൂടിനുള്ളിൽ കാണാം. അതിലൊന്നായിരിക്കാം ചാടിപ്പോയിരിക്കുക. കുറച്ചു സന്ദർശകരെ അവിടെ ഉണ്ടായിരുന്നുള്ളൂ. അവരൊക്കെ തന്നെയും പാർക്കിൽ സമയം ചെലവഴിക്കാൻ എത്തിയവരാണ് എന്നുവേണം കരുതാൻ. ഈ കോട്ടയുടെ ചരിത്രപ്രാധാന്യത്തെ കുറിച്ച് ആരും ബോധവാന്മാരാണെന്നു തോന്നിയില്ല - ഡില്ലനോയിയുടെ ശവകുടീരത്തിലേയ്ക്കുള്ള വഴി വിജനമായി കിടക്കുന്നു!


തിരുവനന്തപുരത്തു നിന്നും ദേശീയപാത 47 - ലൂടെ ഏകദേശം 60 കിലോമീറ്റർ കന്യാകുമാരി വഴിയിലേയ്ക്ക് സഞ്ചരിച്ചാൽ തക്കലയിൽ എത്താം. ഇവിടെ നിന്നും അതേ വഴിയിൽ ഒരു 1.5 കിലോമീറ്റർ കൂടി യാത്ര തുടർന്നാൽ പുലിയൂർക്കുറിശ്ശി എന്ന കവലയിലെത്തും. അവിടെനിന്നും ഏതാനും വാര അകലെ ഇടതുവശത്തായാണ് ഉദയഗിരിക്കോട്ട. പുലിയൂർക്കുറിശ്ശി ശ്രദ്ധിക്കപ്പെടാൻ പാകത്തിലുള്ള ഒരു കവല അല്ലാത്തതിനാലും കോട്ട, ദേശീയപാതയിൽ നിന്ന് കാണാൻ പറ്റാത്തതിനാലും ശ്രദ്ധിച്ചില്ലെങ്കിൽ കടന്നുപോകാൻ ഇടയുണ്ട്.  


4 അഭിപ്രായങ്ങൾ:

  1. അടുത്ത വെക്കേഷനില്‍ ഞങ്ങള്‍ കന്യാകുമാരിക്ക് പോകുന്നുണ്ട്. വിവാഹത്തിന് മുന്‍പ് കൊടുത്ത ഒരു വാക്കാണ്. അത് ഇതുവരെയും സാധിച്ചില്ല എന്ന് എല്ലാ അവധി കഴിഞ്ഞെത്തുമ്പോഴും ഭാര്യ പറയും. എന്തായാലും ഈ വിവരണത്തില്‍ പറയുന്ന കാര്യങ്ങളൊക്കെ ഞാന്‍ സൂക്ഷിച്ച് വയ്ക്കുന്നു. ഉപകാരപ്പെടും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കന്യാകുമാരി, കന്യാശുദ്ധമായ മറ്റൊരനുഭവമാണ്...!

      ഇല്ലാതാക്കൂ
  2. അടിപൊളി..തെക്കൻ തിരുവിതാം കൂറിന്റെ കഥകൾ വായിക്കാൻ വളരെ ഇഷ്ടമാണ്. ഡിലനോയ് അത്ര അധികം എഴുതപ്പെട്ടിട്ടുമില്ല.ഉദശഗിരിയിൽ യാത്ര നിർത്തണ്ട്.വട്ടക്കോട്ടയും കുമാരകോവിലും തുടങ്ങി കണ്ണിനും മനസ്സിനും കുളിർമ്മ വാരിക്കോരിതരും നാഞ്ചിനാട്..
    കൂടുതൽ വായിക്കാൻ കാത്തിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ യാത്രയിൽ പറഞ്ഞ രണ്ടു സ്ഥലങ്ങളിലും പോവുകയുണ്ടായില്ല. മറ്റൊരിക്കൽ, എപ്പോഴെങ്കിലും...

      സന്ദർശനത്തിനും നല്ല അഭിപ്രായത്തിനും നന്ദി!

      ഇല്ലാതാക്കൂ