2010, മേയ് 16, ഞായറാഴ്‌ച

ബ്രഹ്മഗിരിക്കപ്പുറം

കണ്ണൂരിനോടും വയനാടിനോടും ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടകയിലെ ഒരു ജില്ലയാണ് കൊടക് (കൂർഗ്). വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊടക് സുപരിചിതമാണെങ്കിലും തെക്കന്‍കേരളത്തില്‍ അത്ര അറിയപെടുന്ന ഒന്നല്ല ഈ സ്ഥലം. സഹ്യമലനിരയുടെ മടക്കുകളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ഹരിതഭംഗിയാണ് കൊടക്. വയനാട് ജില്ലയുടെയും കൊടക് ജില്ലയുടെയും അതിർത്തിയായി ബ്രഹ്മഗിരി നിൽക്കുന്നു. കൊടകിന്റെ ജില്ലാ ആസ്ഥാനം ആണ് മടിക്കേരി (മെര്‍ക്കാറ). മെര്‍ക്കാറ എന്ന പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് പത്മരാജന്റെ കാല്പനീക സൌഭഗമുള്ള 'ഇന്നലെ' എന്ന സിനിമയാണ്.

താമരശേരി ചുരത്തിൽ നിന്നും ഒരു കാഴ്ച
അതിരാവിലെ തിരുവനന്തപുരത്തു നിന്നും യാത്രതിരിച്ച് കോഴിക്കോട് വഴി സന്ധ്യയോടെ കല്‍പ്പറ്റയിലെത്തി, രാത്രി അവിടെ താമസിച്ചു. മുന്‍പും താമരശ്ശേരി ചുരം കയറിയിട്ടുണ്ടെങ്കിലും, ഇപ്പോള്‍ പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇതുവഴി ആദ്യമായിട്ടാണ്. മഴക്കാലം ആയതിനാല്‍ ചുരം കയറുമ്പോള്‍ റോഡിലേക്ക് ഒഴുകിവരുന്ന അരുവികളെ ഒരുപാട് കാണാന്‍ സാധിച്ചു.

ചുരത്തിലെ വനസമൃദ്ധി
കല്‍പ്പറ്റയില്‍ നിന്നും അടുത്ത ദിവസം രാവിലെ വിരാജ്പേട്ട് വഴി മടിക്കേരിയിലേക്ക് യാത്രതിരിച്ചു. യാത്രയിലുടനീളം മഴ വന്നുംപോയുമിരുന്നു. കല്‍പ്പറ്റയുടെ പ്രാന്തപ്രദേശങ്ങളിലെ ഭൂപ്രകൃതി ഏറെ മനോഹരവും ഫലഭൂയിഷ്ടവും ആണ്. കാട്ടികുളം കഴിഞ്ഞാൽ റിസേർവ് വനത്തിന്റെ നിശബ്ദതയിലൂടെയാണ് സഞ്ചാരം ഏറിയ ദൂരവും. എല്ലാവർക്കും സംഭവിക്കാറുള്ളതു പോലെ തിരുനെല്ലിക്ക് തിരിയുന്ന ഭാഗത്ത് ഞങ്ങൾക്കും വഴിതെറ്റി. കുറേദൂരം തിരുനെല്ലി ഭാഗത്തേക്ക് സഞ്ചരിച്ചു. ഒരിക്കൽ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം തന്നെയാണ് തിരുനെല്ലിയും. യാത്രയെ പ്രതിയുള്ള എല്ലാ ആഗ്രഹങ്ങളും ഈ വിശാലലോകത്ത് അസാധ്യം എന്നറിയാതെയല്ല ആഗ്രഹങ്ങൾ!   

ചാറ്റൽമഴയിൽ കാടിലൂടെ...
വൈകുന്നേരത്തോട് കൂടി മടിക്കേരിയില്‍ എത്തി. മഞ്ഞിന്റെ തിരശ്ശീലയ്ക്കുള്ളിൽ, കുന്നിൻ  മടക്കുകളിൽ ബഹളങ്ങൾ അധികമില്ലാത്ത ചെറുപട്ടണം. മടിക്കേരിയുടെ ചരിത്രം കൊടകിന്റെ ചരിത്രം തന്നെയാണ്. വ്യതിരക്തയോടുകൂടി അടയാളപ്പെടുന്ന ഒരു സ്വദേശിഭരണം മടിക്കേരി ആസ്ഥാനമായി ഉണ്ടാവുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹലേരി രാജാകന്മാരുടെ അധികാരാരംഭത്തോടെയാണ്. പൂർവ്വകാലത്ത് സ്വദേശികളായ നാടുവാഴികൾ ചോളന്മാരുമായി സന്ധിയിലും കലാപത്തിലും ഒക്കെയായി അവരുടെ സാമന്തന്മാരായി കഴിഞ്ഞുവന്നു. അതിനു ശേഷം ഹൊയ്സാല രാജാക്കന്മാരുടെയും തുടർന്ന് വിജയനഗര സാമ്രാജ്യത്തിന്റെ കയ്യിലുമൊക്കെയായി കൊടകിന്റെ ചരിത്രം അവ്യക്തമായി തുടർന്നു. ഹലേരി രാജാക്കന്മാരുടെ കയ്യിൽനിന്നും, പ്രദേശത്തെ അക്കാലത്തെ എതിരില്ലാത്ത ശക്തിയായ ഹൈദര്‍അലിയുടെയും ടിപ്പുസുല്‍ത്താന്റെയും വരുതിയിലേക്ക് ഈ മലമുകൾപട്ടണം താമസംവിനാ ചെന്നുചേർന്നു. പിന്നെ 1834-ല്‍ കൊടക് പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലുമായി.

മടിക്കേരിയുടെ പ്രാന്തം-ഒരു പാർശ്വകാഴ്ച
മറാത്ത സ്ത്രീകള്‍ കഴിഞ്ഞാല്‍ പിന്നെ തന്‍റെ ചിത്രങ്ങള്‍ക്ക് മോഡലുകളായി രാജാരവിവര്‍മ്മ തിരഞ്ഞെടുത്തിരുന്നത് കൊടവ സ്ത്രീകളെ ആണെന്ന് പറയപ്പെടുന്നു. കൊടകിലെ പ്രധാന ജനവിഭാഗം കൊടവ ആണ്. കൊടവ പുരുഷന്മാരും സ്ത്രീകളും അകാരഭംഗി ഉള്ളവരായി കണക്കാക്കപ്പെടുന്നു. ഫീല്‍ഡ്മാര്‍ഷല്‍ കരിയപ്പയും അശ്വിനി നച്ചപ്പയും ഒക്കെ കൊടകിന്റെ അഭിമാനം ആയി ആദരിക്കപ്പെടുന്നു. വംശീയമായി ഏറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന കൊടവവിഭാഗം ഇറാക്കിലെ കുര്‍ദ് ഭാഗത്ത് നിന്നും വന്നവരാണെന്ന ഒരു വാദം എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.

രാജാസ് സീറ്റ്
മടിക്കേരി പട്ടണത്തില്‍ തന്നെയുള്ള, വിനോദസഞ്ചാരികള്‍ ഏറെ എത്താറുള്ള ഒരു സ്ഥലമാണ് രാജാസ് സീറ്റ് (രാജാവിന്റെ ഇരിപ്പിടം). ഇതൊരു മുനമ്പാണ്. ഇവിടെ വന്ന് പച്ചമൂടിയ താഴ്വാരം നോക്കിയിരിക്കാം. രാജഭരണകാലത്ത് രാജാവും കുടുംമ്പാംഗങ്ങളും പ്രകൃതി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നത്രേ. രാജാസ് സീറ്റില്‍ നിന്നും താഴ്വാരത്തിലേക്ക് നോക്കിനില്‍ക്കുക സമതലവാസികള്‍ക്ക് അപൂര്‍വമായ അനുഭവം തന്നെയാണ്. മലനിരകളിലൂടെ കോടമഞ്ഞ്‌ ഒഴുകിപോകുന്നത് കാണാം. വൈകി ഞങ്ങള്‍ ചെല്ലുമ്പോള്‍ താഴ്വാരകാഴ്ചകളെ മായ്ച്ച്‌ മലമടക്കുകളെ കമ്പിളി പുതപ്പിച്ചു കഴിഞ്ഞിരുന്നു മഞ്ഞ്.

താഴ്വാരം മറച്ച് മഞ്ഞ്
മടിക്കേരി പട്ടണത്തില്‍ തന്നെയാണ് ഓംകരേശ്വരക്ഷേത്രവും. ഈ ശിവക്ഷേത്രം 1820-ല്‍ ലിംഗരാജേന്ദ്ര രണ്ടാമന്‍ പണികഴിപ്പിച്ചതാണ് എന്ന് കരുതപ്പെടുന്നു. ഒരു ബ്രാഹ്മണഹത്യക്ക് ശേഷം പരിഹാരമെന്ന നിലയ്ക്ക് രാജാവ് കാശിയിൽ നിന്നും ഒരു ശിവലിംഗം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതിന് ശേഷം അവിടെ ഈ ക്ഷേത്രം നിർമ്മിക്കുകയായിരുന്നുവത്രേ. ക്ഷേത്രത്തിലെ രണ്ട് പ്രധാന കെട്ടിടങ്ങൾക്ക് ഇടയ്ക്കായി മത്സ്യങ്ങൾ നിറഞ്ഞ ഒരു തടാകവും അതിനു നടുവിൽ ഒരു മണ്ഡപവുമുണ്ട്.

ഓംകരേശ്വര ക്ഷേത്രം 
ഈ ക്ഷേത്രത്തിന്റെ വാസ്തുകലയില്‍ പ്രത്യേകം ശ്രദ്ധിക്കപെടുക അതിന്റെ ഇസ്ലാമിക സ്പര്‍ശമാണ്. വശങ്ങളില്‍ മീനാരങ്ങളോട് കൂടി നിര്‍മ്മിക്കപെട്ട ക്ഷേത്രം ഇസ്ലാമിക വാസ്തുകലയുടെ പ്രകടമായ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ചരിത്രാതീതകാലം മുതല്‍ വടക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്നും സുഗന്ധവ്യഞ്ജന, മലഞ്ചരക്ക് വ്യാപാരത്തിനായി മുസ്ലീങ്ങള്‍ കൊടകില്‍ എത്തിയിരുന്നു. പില്‍ക്കാലത്ത് ഹൈദര്‍അലിയുടെയും ടിപ്പുസുല്‍ത്താന്റെയും അധിനിവേശ സമയത്ത് കൊടവവംശജര്‍ തന്നെ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇസ്ലാം, കൊടകിലെ പ്രബലമായ ഒരു മതവിഭാഗമാണ്.

ഓം കരേശ്വര ക്ഷേത്രം-മറ്റൊരു കാഴ്ച
ഈ പ്രദേശത്തെ മറ്റൊരു പ്രധാന നിർമ്മിതിയാണ്‌ മടിക്കേരി കോട്ടയും അതിനുള്ളിലെ കൊട്ടാരവും. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നിര്‍മ്മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ കോട്ടയില്‍ കാലാകാലങ്ങളില്‍ ഭരിച്ചിരുന്നവര്‍ പല മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും വരുത്തിയിട്ടുണ്ട്. ടിപ്പുസുൽത്താനും വോഡയാർ രാജാക്കന്മാരും ബ്രിട്ടീഷുകാരുമൊക്കെ അവരവരുടേതായ വാസ്തുസംഭാവനകൾ ഈ കോട്ടയ്ക്ക് നൽയിട്ടുണ്ട്.

മടിക്കേരി കോട്ട
ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ മഴയും മഞ്ഞുംകൂടി കോട്ടയെ നിഗൂഡമായ ഒരു കാഴ്ചയാക്കി മാറ്റിയിരുന്നു. നനഞ്ഞ നിരത്തിനും പുൽത്തകിടിക്കും അപ്പുറം കോട്ട ചില ചലച്ചിത്രങ്ങളിൽ കാണുന്നതുപോലെ അവ്യക്തമായി ഒരു പ്രേതഗൃഹത്തിന്റെ പരിസരവശ്യതയുമായി നിന്നു. പായൽ പടർന്ന പടവുകളിലൂടെ കോട്ടയ്ക്കു മുകളിലേക്ക് കയറി, വിശാലമായ കോട്ടമതിലിന് മുകളിലൂടെ ഞങ്ങൾ നടന്നു. കോട്ടയ്ക്കുള്ളിലെ കൊട്ടാരത്തേയും കോട്ടയ്ക്കു പുറത്തെ പട്ടണത്തേയും പൊതിഞ്ഞ് മഞ്ഞും മഴയും ഞങ്ങളോടൊപ്പം സഞ്ചരിച്ചു.  

കോട്ടയ്ക്കുള്ളിലെ കൊട്ടാരം ഇപ്പോൾ ഏതോ സർക്കാർ സ്ഥാപനമായി പ്രവർത്തിക്കുന്നു
കോട്ടയ്ക്കുള്ളിലേക്ക് കടക്കുമ്പോൾ കാണുന്ന നടപ്പാതയുടെ അങ്ങേ തലയ്ക്കലായി രണ്ടു വലിയ ആനരൂപങ്ങൾ കാണാം. അവയ്ക്ക് പിറകിൽ നിന്നാണ് കോട്ടമതിലിന് മുകളിലേക്ക് കയറാനുള്ള പടവുകൾ. വിസ്താരമുള്ള കോട്ടമതിലിന് മുകളിലൂടെ തണുത്തുവിറച്ച് നടക്കുമ്പോൾ ചരിത്രംവന്ന് മുന്നിൽനിൽക്കുന്നതായി തോന്നി. യുദ്ധത്തിന്റെ മുഖ്യഭാഗങ്ങളും ആകാശത്തിലൂടെ നടക്കുന്ന ഇക്കാലത്ത് കോട്ടകൾക്കും മതിൽകെട്ടുകൾക്കുമൊക്കെ അതിർത്തി തിരിക്കാനുള്ള ഉപയോഗം മാത്രമേയുള്ളൂ. ഒരിക്കൽ പടയാളികൾ ഉലാത്തിയിരുന്ന കോട്ടമതിലിന്റെ ചരിത്രനീളം ഇന്ന് അനാഥമായി കിടക്കുന്നത് മൂടൽമഞ്ഞിന്റെ വിഷാദനനവിലൂടെ കാണാനാവും.

കോട്ടയ്ക്കുള്ളിലെ ആനശില്പങ്ങൾ
മടിക്കേരി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വെള്ളച്ചാട്ടമാണ് അബി ഫാള്‍സ്. പട്ടണംവിട്ട് ഞങ്ങൾ ആദ്യമായി പോയത് ഇവിടേക്കാണ്. കാവേരിയുടെ ഒരു കൈവഴിയാണ് ഇവിടെ താഴേക്ക്‌ പതിക്കുന്നത്. ഒരു സ്വകാര്യതോട്ടത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം. വാഹനം പാർക്ക് ചെയ്തതിനുശേഷം കാപ്പിചെടികൾക്കിടയിലൂടെ കുറച്ചുദൂരം നടക്കണം. അടുത്തേക്കെത്തുമ്പോൾ ജലപതനത്തിന്റെ ഹൂങ്കാരശബ്ദം തോട്ടത്തിലെ മരങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് വർദ്ധിതവീര്യത്തോടെ ചെവിയിൽവീഴും. വേനൽകാലത്ത് ഈ ജലപാതം ഒരു നൂലിഴപോലെ നേർത്തതായിരിക്കുമത്രേ. എന്നാൽ ഞങ്ങളെത്തുമ്പോൾ ഇടവപ്പാതിയുടെ തിമിർപ്പേറ്റെടുത്ത് സാമാന്യം ശക്തിയോടെ നിപതിക്കുന്നുണ്ടായിരുന്നു നദി. എതിർ വശത്തായുള്ള തട്ടിൽ ഈ കാഴ്ച കാണാൻ നിൽക്കുമ്പോൾ പതനഭാഗത്തുനിന്നും ഉയരുന്ന ധൂളികൾ ശരീരത്തെ നനച്ച് കുളിരുപടർത്തും. 

അബി ഫാൾസ്
മടിക്കേരിയില്‍ നിന്നും ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ കിഴക്ക്-തെക്ക് ദിശയിൽ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന കാവേരിയുടെ തീരത്തുള്ള ഒരു ആനസംരക്ഷണ കേന്ദ്രമാണ് ദുബാരെ. മണ്‍സൂണ്‍ കാലമായതിനാൽ കാവേരി നിറഞ്ഞൊഴുകുകയായിരുന്നു. കരകവിഞ്ഞൊഴുകുന്ന നദിയുടെ പ്രവാഹം പ്രകൃതിയുടെ ഉന്മാദമാണ്‌ . ഭൂമിയുടെ നിഗൂഡഭാവപകർച്ചകളിലേക്ക് അത് കാഴ്ചക്കാരെ വിനയാന്വിതരാക്കും.

ദുബാരയിലെ കാവേരി
ഇവിടെ നിന്നും കാവേരിയിലൂടെ റാഫ്റ്റിംഗ് നടത്താനുള്ള സൌകര്യമുണ്ട്. പതഞ്ഞൊഴുകുന്ന നദിയിലൂടെ അതിന്റെ പ്രവാഹത്തിനൊത്ത് ആടിയുലഞ്ഞ് സഞ്ചരിക്കാം. കുതിച്ചുകുത്തിപായുന്ന കാവേരിയിലൂടെ അത്തരത്തിലൊരു സാഹസത്തിന് എന്തായാലും ഞങ്ങൾ സന്നദ്ധരായിരുന്നില്ല. ബംഗലൂരുവിൽ നിന്നും മറ്റും ഉള്ള ചെറുപ്പക്കാരുടെ സംഘങ്ങൾ റാഫ്റ്റിംഗ് ആഘോഷിക്കുന്നുണ്ടായിരുന്നു.

ദുബാരെയിലെ ആനകൾ 
വണ്ടിയില്‍ ചെന്നെത്തുന്ന ഇടത്തില്‍ നിന്നും കാവേരിക്ക് കുറുകെ ബോട്ടില്‍ സഞ്ചരിച്ചു വേണം ദുബാരെ ആനസംരക്ഷണകേന്ദ്രത്തിൽ എത്താൻ . കുതിച്ചുപായുന്ന കാവേരിയിലൂടെ ചാഞ്ചാടിയാണ് ബോട്ട് മറുകരയിലേക്ക് സഞ്ചരിച്ചത്. ഒഴുക്കിന് കുറുകേ ബോട്ടിന്റെ സഞ്ചാരപഥം നിലനിർത്താൻ ഡ്രൈവർ പലവിധ അഭ്യാസങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. ലൈഫ് ബെൽറ്റ്‌ ധരിച്ചിരുന്നുവെങ്കിലും അത് യാത്രികരുടെ ഭയം മാറ്റാൻ അത്രയ്ക്കങ്ങ് ഉതകുന്നുണ്ടായിരുന്നില്ല.

നീരാട്ടിനിറങ്ങിയ ആനകൾ
കർണ്ണാടക വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ക്യാമ്പാണിത്. വനംവകുപ്പിന്റെ കീഴിൽ ഏതാണ്ട് നൂറ്റിയൻപത് ആനകളുണ്ടത്രേ. അതിലെത്രയെണ്ണമാണ് ദുബാരെയിലുള്ളത് എന്നതിന് വ്യക്തത കിട്ടിയില്ല. ഒരു പത്തുപതിനഞ്ചെണ്ണത്തിൽ കൂടുതൽ ആനകളെയൊന്നും നേരിട്ട് കാണാനായില്ല. അകലെ കാട് തുടങ്ങുന്ന ഭാഗത്തും ചിലവ അലഞ്ഞുനടക്കുന്നത് കണ്ടതിനാൽ, കാണാനായതിൽ കൂടുതൽ കാടിനുള്ളിലായും മറ്റും ഉണ്ടാവും എന്ന് അനുമാനിക്കുന്നു. 

പിടിക്കപ്പെട്ട കാട്ടാനയെ മെരുക്കാൻ കൂട്ടിലിട്ടിരിക്കുന്നു
മൈസൂറിലെ ദസറ മഹോത്സവത്തിന് എഴുന്നെള്ളിക്കുന്ന ആനകളെ പരിശീലിപ്പിക്കുന്നത് ഇവിടയത്രേ. ഒപ്പം തടിപിടിത്തത്തിനും മറ്റും ഇവിടെ നിന്നുള്ള ആനകളെ ഏറെ ഉപയോഗിച്ചിരുന്നു. ആനകളെ കൊണ്ടുള്ള തടിപിടിത്തമൊക്കെ ഏറെക്കൂറെ നിലച്ചമട്ടിലാവുകയാൽ ഇപ്പോളിവിടെയുള്ള ആനകൾക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. വിനോദസഞ്ചാരികൾക്ക് വേണ്ടി വല്ലപ്പോഴും നടത്തുന്ന ആനസവാരി മാത്രമാണ് ഇപ്പോൾ അവ ഏറ്റെടുക്കുന്ന ജോലി. ഞങ്ങൾ ചെല്ലുമ്പോൾ മഴക്കാലമായതിനാൽ ആനസവാരിയും നിർത്തിവച്ചിരിക്കുകയായിരുന്നു.

ദുബാരെ - മറ്റൊരു കാഴ്ച
മടിക്കേരി-മൈസൂർ സംസ്ഥാന പാതയിൽ കുശാൽനഗറിന് അടുത്തയാണ് കാവേരീസ്പർശമുള്ള മറ്റൊരു സ്ഥലമായ നിസർഗദാമ. നാലുഭാഗവും കാവേരിയാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണ് നിസര്‍ഗദാമ. അറുപത്തിനാല് ഏക്കറിൽ പരന്നുകിടക്കുന്ന ഈറ്റകാടുകളാൾ നിബിഡമായ ദ്വീപ്. തേക്കുമരങ്ങളും ചന്ദനമരങ്ങളും ഒപ്പമുണ്ട്. 

നിസർഗദാമ - ഈറ്റമരത്തിലെ കുരങ്ങന്മാർ 
ഇവിടുത്തെ പ്രധാന ആകര്‍ഷണം ദ്വീപിലേക്ക് കടക്കുന്ന തൂക്കുപാലം തന്നെയാണ്. ആടിയുലഞ്ഞ് പായുന്ന കാവേരിക്ക് മുകളിൽ ആടിയുലയുന്ന തൂക്കുപാലം. പഴയ തൂക്കുപാലം കുറച്ചുമാറി കാണാം. അത് നന്നായി - പുതിയ പാലം സുരക്ഷിതമാണെന്ന തോന്നലുളവാക്കാൻ അത് ഉതകും.

തൂക്കുപാലം
ജീവിതം ഗള്‍ഫിലായതിനാല്‍ അവധിയാത്രകള്‍ കുട്ടികളുടെ സ്കൂള്‍ അവധിയെ പ്രതി മിക്കവാറും ജൂണ്‍-ജൂലൈ മാസങ്ങളിലാണ് നടക്കുക. അതുകൊണ്ട് തന്നെ നാട്ടിലെ യാത്രകള്‍ മുഴുവന്‍ ഇടവപ്പാതി മഴയിലൂടെ കഴിക്കേണ്ടി വരും. അസൌകര്യങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ അതും ഒരു ശീലമായിരിക്കുന്നു.

പഴയ തൂക്കുപാലവും അതിനു കീഴെ നിറസാന്നിദ്ധ്യമായി കാവേരിയും 
മഴക്കാലമായതിനാൽ ഇവിടെയും ആനസവാരിക്ക് അവധിയാണ്. ദുബാരെയിൽ നിന്നും കൊണ്ടുവരുന്ന ആനകളാണ് ഇവിടെ സേവനം നടത്തുന്നത്. ഇപ്പോൾ അവയെ തിരിച്ച്  കൊണ്ടുപോയിരിക്കുന്നു. ദ്വീപിനുള്ളിലെ ഹരിതചാർത്തുകൾക്കിടയിലെ മഴകുതിർത്ത വഴിയിലൂടെ കുറേദൂരം നടന്നു. ഒരു മാൻ പാർക്ക് ഉണ്ടെങ്കിലും സുലഭമായി കണ്ടത് കുരങ്ങന്മാരെ മാത്രമാണ്. എന്റെ കയ്യിലെ കപ്പലണ്ടി തട്ടിപറിക്കാനെത്തിയ ഒരു കൂട്ടം ചീറിഭയപ്പെടുത്തി. കപ്പലണ്ടിപ്പൊതി അവയ്ക്ക് നൽകി ഞാൻ തടി രക്ഷപ്പെടുത്തി.

നിസർഗദാമ - മറ്റൊരു കാഴ്ച
മടിക്കേരിയില്‍ നിന്നും പോയി സന്ദര്‍ശിച്ച കുശാല്‍നഗറിലുള്ള തിബത്തന്‍ കോളനിയെ കുറിച്ച് മുന്‍പത്തെ പോസ്റ്റില്‍ എഴുതിയല്ലോ. രണ്ടു ദിവസത്തെ താമസത്തിന് ശേഷം കൊടക് വിടുമ്പോള്‍ തലക്കാവേരി എന്ന കാവേരിയുടെ ഉത്ഭവസ്ഥാനം കാണാന്‍ പറ്റിയില്ല എന്ന നിരാശ ബാക്കിയായി. പക്ഷെ അതിനേക്കാൾ, ദൂരദേശങ്ങള്‍ കാണാന്‍ പോകുമ്പോള്‍ പലപ്പോഴും മഥിക്കുക കേട്ടും വായിച്ചുമൊക്കെ അറിഞ്ഞ പ്രധാനസ്ഥലങ്ങള്‍ക്ക് ഉപരിയായി ആ പ്രദേശത്തിന്റെ സംസ്ക്കാരവുമായി ഇഴപിരിയാതെ കിടക്കുന്ന എത്രയോ സ്ഥലങ്ങള്‍ വഴികളില്‍ നമ്മള്‍ അറിയാതെ ഉപേക്ഷിച്ചു പോകുന്നുണ്ടാവും എന്ന ബോധമാണ്.

- അവസാനിച്ചു - 

9 അഭിപ്രായങ്ങൾ:

  1. ചിത്രങ്ങള്‍ നന്നായി.

    കഴിഞ്ഞ വര്‍ഷം ഈ സമയത്താണ് ഞങ്ങളും കുടക് സന്ദര്‍ശിച്ചത് :)

    മറുപടിഇല്ലാതാക്കൂ
  2. നല്ല ചിത്രങ്ങളും വിവരണങ്ങളുമായി കുടകിലെ തണുപ്പിലൂടെ യാത്ര രസകരമാക്കി.
    അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  3. കോട്ടയിലെത്തിയപ്പോഴേക്കും തണുത്തുവിറച്ചു. നല്ല പടങ്ങളും വിവിരണങ്ങളും....

    മറുപടിഇല്ലാതാക്കൂ
  4. കഴിഞ്ഞ വര്‍ഷം ഈ സമയത്താണ് ഞങ്ങളും കുടകിലേക്കു പോയത്. ഫോട്ടോയിലൂടെ എനിക്കു വിണ്ടും പോകാന്‍ സാധിച്ചു

    മറുപടിഇല്ലാതാക്കൂ
  5. നല്ല ചിത്രങ്ങളും വിവരണങ്ങളും...

    മറുപടിഇല്ലാതാക്കൂ
  6. മിഴിവുള്ള ചിത്രങ്ങള്‍. ചരിത്രമൊക്കെ കയറി വന്നപ്പോള്‍ വിവരണം മനോഹരമായി. തുടരൂ യാത്രകള്‍.

    ദുബേരയും മര്‍ക്കാറ കോട്ടയും ഒഴികെയുള്ള സ്ഥലത്തെല്ലാം പല പ്രാവശ്യം പോയിട്ടുണ്ട്. നിറഞ്ഞൊഴുകുന്ന കാവേരി കൊതിപ്പിക്കുന്നു. മഴക്കാലത്ത് ഒന്നുകൂടെ പോകണമെന്ന ആഗ്രഹം ജനിപ്പിച്ചു ഈ പോസ്റ്റ്.

    ബാക്കി പോസ്റ്റുകള്‍ കൂടെ വായിക്കട്ടെ.
    ഈ ലിങ്ക് കൂടെ ഒന്ന് നോക്കുമല്ലോ ? സഹകരണം പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. കൊടക് എന്നെ മോഹിപ്പിക്കുന്നു...
    നല്ല ചിത്രങ്ങള്‍...വിവരണവും...
    പതിയ യാത്രകള്‍ ഉടനെ ഉണ്ടാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  8. കമന്റുകള്‍ക്ക് എല്ലാവര്‍ക്കും വളരെ നന്ദി!

    മറുപടിഇല്ലാതാക്കൂ
  9. ആശംസകള്‍ നേരുന്നു
    a travel towards nature.....................
    www.sabukeralam.blogspot.in
    to join പ്രകൃതിയിലേക്ക് ഒരു യാത്ര
    www.facebook.com/sabukeralam1

    മറുപടിഇല്ലാതാക്കൂ