2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - ഒന്ന്

വൈകിപ്പറന്ന ഒരു വിമാനത്തിൽ മഴചാറുന്ന ജെനീവാ വിമാനത്താവളത്തിൽ ഞങ്ങൾ ചെന്നിറങ്ങുമ്പോൾ നേരം രാത്രിയിലേയ്ക്ക് കടന്നിരുന്നു.

പറന്നത് മുഴുവൻ മേഘരഹിതമായ പകലിലൂടെയായിരുന്നതിനാൽ വിമാനക്കാഴ്ച സമ്പൂർണ്ണമായിരുന്നു. ആറേബ്യൻ കടലിടുക്കിന്റെ നേർത്തവര കടന്ന് ഇറാന്റെ മരുമലകളിലൂടെ തുർക്കിയിലേയ്ക്ക്. പിന്നീട് കരിംകടലിന്റെ നീലിമ മാത്രം കുറേനേരം. ബൾഗേറിയ/റൊമാനിയയിലൂടെ യൂറോപ്പിലേയ്ക്ക് കടക്കുമ്പോൾ ഭൂപ്രകൃതിക്ക് പ്രകടമായും പച്ച പടരുന്നതും, ഓസ്ട്രിയയുടേയും ജെർമ്മനിയുടേയും പ്രതലങ്ങളിൽ അത് ഇരുണ്ട ഹരിതമാവുന്നതും അറിയാനാവും. ഇടയ്ക്ക്, ഭൂപ്രതലത്തിന്റെ അബ്സ്ട്രാക്റ്റ് ചിത്രത്തിൽ, ഉരഗജന്മം പോലെ ഒരു കൂറ്റൻ നദിയുടെ പ്രയാണപഥം കാണാമായിരുന്നു. അത് ഡാന്യൂബ് അല്ലാതെ മറ്റൊന്നാവാൻ വഴിയില്ല, യൂറോപ്പിന്റെ ജീവിതം നിലനിർത്തുന്ന മുഖ്യധമനിയായ ഡാന്യൂബ്!

ജെർമ്മനിയിലെ ഫ്രാങ്ക്ഫെർട്ട് വിമാനത്താവളത്തിൽ കുറച്ചുനേരം തങ്ങിയതിന് ശേഷമാണ് വിമാനം ജെനീവയിൽ എത്തിയത്.

ജെനീവാ വിമാനത്താവളം - ഹോട്ടൽ മുറിയിൽ നിന്നുള്ള ഭാഗിക കാഴ്ച
പത്തിരുപത്തിയഞ്ച് കൊല്ലങ്ങൾക്ക് മുൻപാണ്: ആയിടയ്ക്ക് പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത പെണ്‍കുട്ടി അവളുടെ വലിയ സ്വപ്നങ്ങളിലൊന്ന് സ്വിറ്റ്സർലാൻഡ് കാണുക എന്നതാണ് എന്ന് പറഞ്ഞു. നമുക്ക് പോകാം എന്ന് വളരെ ലാഘവത്തോടെ ഞാൻ വാക്കുകൊടുക്കുകയും ചെയ്തു. അങ്ങനെയുള്ള വലിയ സ്വപ്നങ്ങളും വലിയ വാക്കുകളും ഒന്നും നടക്കാൻ പോകുന്ന കാര്യങ്ങളല്ലെന്ന് അന്നത്തെ ലളിതമായ സാഹചര്യങ്ങളിൽ ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമായിരുന്നു. പ്രണയം പക്ഷേ അത്തരം മനസ്സിലാക്കലുകളെ വർണ്ണാഭമായി മറച്ചു പിടിക്കുകയും എന്തും സഹനീയമാക്കുകയും ചെയ്യുമല്ലോ...!

എന്നിരുന്നാലും അവസരം കിട്ടുമ്പോഴൊക്കെ ആവുന്ന തരത്തിലുള്ള ചെറിയ യാത്രകൾ ഞങ്ങൾ മുടങ്ങാതെ ചെയ്തുകൊണ്ടിരുന്നു. വായനയും സിനിമയും യാത്രയും, ജീവിതത്തിന്റെ നിമ്നോന്നതകളിൽ, ഒരിക്കലും ഞങ്ങളുടെ പാഷൻ അല്ലാതായി മാറിയില്ല.

അതുകൊണ്ടു തന്നെ, ഇരുപത്തിയഞ്ച് കൊല്ലങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേരും കൂടി മെയിൻലാൻഡ് യൂറോപ്പിലേയ്ക്കുള്ള ആദ്യത്തെ യാത്ര തീരുമാനിക്കുമ്പോൾ അത് സ്വിറ്റ്സർലാൻഡ് ആവാതെ തരമില്ലല്ലോ...!

ഗ്രൂയേസ് ഗ്രാമം
വിമാനത്താവളത്തിൽ  നിന്നു തന്നെ ഒരു കാറ് മുൻകൂട്ടി ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ മെയിൻലാൻഡ് യൂറോപ്പിൽ ആദ്യമായിട്ടാണെങ്കിലും, പ്രദേശത്തെ ദ്വീപ് രാഷ്ട്രമായ യു. കെയിൽ നാലഞ്ച് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ പോവുകയും ഏതാണ്ട് ഇരുപത് ദിവസത്തോളം താമസിക്കുകയും ചെയ്തിരുന്നു. (അന്ന് ഞാൻ ബ്ലോഗിങ്ങ് തുടങ്ങിയിരുന്നില്ല.) അത്തവണ വണ്ടിയോടിച്ച് സ്ഥലങ്ങൾ കാണാൻ പോകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഇത്തവണത്തെ യൂറോപ്യൻ യാത്രയിൽ, നഗരങ്ങളിൽ നിന്നും നഗരങ്ങളിലേയ്ക്കുള്ള യാത്ര സ്വന്തമായി ഡ്രൈവ് ചെയ്താവാം എന്ന് തീരുമാനിക്കുകയായിരുന്നു.

ആദ്യരാത്രിയിലെ താമസത്തിന് തിരഞ്ഞെടുത്തിരുന്നത് വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടൽ തന്നെയായിരുന്നതിനാൽ വഴി കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

ജെനീവ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴും അതിനു ശേഷം രാത്രിനിരത്തിലൂടെ വണ്ടിയോടിച്ച് ഹോട്ടലിലേയ്ക്ക് പോകുമ്പോഴും പെട്ടെന്ന് അനുഭവിക്കാനാവുന്ന വ്യത്യാസം കാലാവസ്ഥയോ ഭൂപ്രകൃതിയോ ഒന്നുമല്ല; ജനക്കൂട്ടത്തിന്റെ അഭാവമാണ്. വൈകിയെത്തിയതു കൊണ്ടാണോ എന്നറിയില്ല വിമാനത്താവളത്തിന്റെ പല ഭാഗങ്ങളും പ്രേതഭവനം പോലെ വിജനമായി കിടന്നു. കൃത്യമായ സൈൻബോർഡുകൾ ഉള്ളതുകൊണ്ട് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഇമിഗ്രേഷൻ കൌണ്ടറിലെ ഒന്നുരണ്ട് ജീവനക്കാരെ കണ്ടതൊഴിച്ചാൽ മറ്റു ജോലിക്കാരെയൊന്നും കണ്ടതുമില്ല.

ഗ്രൂയേസ് കോട്ടസൗധത്തിലേയ്ക്കുള്ള പാത
പിറ്റേന്ന് രാവിലെ തന്നെ ടൂറിസ്റ്റുകളുടെ സ്ഥിരം സന്ദർശന പ്രദേശമായ ഇന്റർലേക്കണ്‍ എന്ന സ്ഥലത്തേയ്ക്ക് യാത്രയാരംഭിച്ചു. എന്നാൽ അങ്ങോട്ട്‌ പോകുന്നപോക്കിൽ വഴിമാറി സഞ്ചരിച്ച് രണ്ട് സ്ഥലങ്ങൾ കൂടി കാണാനുണ്ടായിരുന്നു. അതിൽ ഒന്ന് ഗ്രൂയേസ് കോട്ടസൗധമായിരുന്നു (Gruyeres Castle). ജെനീവയിൽ നിന്നും ബേണിലേയ്ക്കുള്ള വഴിയിലൂടെ ഏതാണ്ട് നൂറ്റിയിരുപത്തിയഞ്ച് കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം വഴിതിരിഞ്ഞ് ചില സ്വിസ്സ് ഗ്രാമങ്ങളിലൂടെ വേണം ഗ്രൂയേസിൽ എത്താൻ.

കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ഒരു മദ്ധ്യകാല നിർമ്മിതിയാണ്‌ ഗ്രൂയേസ് കോട്ടസൗധം.

ഗ്രൂയേസ് കോട്ടസൗധത്തിലേയ്ക്കുള്ള പ്രവേശനഭാഗം 
വണ്ടി പാർക്കുചെയ്ത് മുകളിലേയ്ക്ക് നടക്കുമ്പോൾ, പഴമയെ തൊടുന്ന, മനോഹരമായ തെരുവിലേയ്ക്കാണ് ആദ്യം പ്രവേശിക്കുന്നത്. നിരത്തിന്റെ അങ്ങേയറ്റത്ത്‌ ഒരു ചെറിയ പള്ളിയും അതിനു പിറകിലായി കോട്ടസൗധത്തിന്റെ എടുപ്പുകളും കാണാം. നിരത്തോരത്തെ കെട്ടിടങ്ങളെല്ലാം വൃത്തിയും വെടിപ്പും ഉള്ളവകളാണ്. സ്വിസ്സ് ഗ്രാമങ്ങളുടെ മുഖമുദ്രയാണ് വൃത്തിഭദ്രമായ ലാളിത്യം. ജനാലത്തട്ടുകൾ പൂച്ചെടികളാൽ അലങ്കരിക്കപ്പെട്ട കെട്ടിടങ്ങൾ മിക്കവയും വിനോദസഞ്ചാരികൾക്കു വേണ്ടിയുള്ള ചെറിയ ഭോജനശാലകളായും, കൗതുകവസ്തുക്കളുടെ വില്പനശാലകളായും രൂപാന്തരപ്പെട്ടിരിക്കുന്നു.

നടുത്തളത്തിൽ നിന്നും കോട്ടസൗധം കാണുമ്പോൾ...
ഗ്രൂയേസ് കോട്ടസൗധത്തിലും വിനോദസഞ്ചാരികൾ ഉണ്ടായിരുന്നുവെങ്കിലും സ്വിറ്റ്സർലാൻഡിന്റെ മറ്റു പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കാണുന്ന മാതിരിയുള്ള തിരക്ക് അനുഭവപ്പെട്ടില്ല. കോട്ടസൗധങ്ങൾ ചരിത്രമാണ്. ലളിതസഞ്ചാരങ്ങൾക്ക് ചരിത്രം വിരസവും. അതുകൊണ്ട് സാവകാശത്തിലും അവധാനതയോടെയും കാണാനും ചിത്രങ്ങൾ പകർത്താനും കഴിഞ്ഞു.

കോട്ടമതിലിന്റെ ഒരു ഭാഗം
"നത്തിംഗ് ഈസ്‌ ഫ്രീ ഇൻ സ്വിറ്റ്സർ ലാൻഡ്" പിന്നീട് സൂറിക്കിൽ വച്ച് ഒരു സ്വദേശി അല്പം അഭിമാനം കലർത്തി ഫലിതാത്മകമായി പറഞ്ഞു. സ്വിറ്റ്സർലാൻഡ് ലോകത്തിലെ ഏറ്റവും ജീവിതനിലവാരം കൂടിയ, അതുകൊണ്ട് തന്നെ ചിലവേറിയതുമായ രാജ്യങ്ങളിലൊന്നായിരിക്കുന്നത് പെട്ടെന്നുതന്നെ അനുഭവിക്കാനാവും. ഗ്രൂയേസ് കോട്ടസൗധം പോലുള്ള, വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിലേയ്ക്കെല്ലാം അത്യാവശ്യം വിലയുള്ള പ്രവേശനടിക്കറ്റുകൾ വേണ്ടതുണ്ട്. വെള്ളത്തിനോ ബീറിനെക്കാളും വിലയും.

കോട്ടസൗധത്തിന്റെ ജനൽത്തട്ടുകളും പുഷ്പസസ്യങ്ങളാൽ മുഖരിതമാണ്
ഈ കോട്ടസൗധത്തിന്റെ പൂർവ്വചരിത്രം അത്രയൊന്നും വ്യക്തമല്ല. ഗ്രൂയേസ് പ്രഭുകുടുംബം പന്ത്രണ്ട് - പതിമൂന്നു നൂറ്റാണ്ടുകളിലായി ഈ പ്രദേശത്ത്‌ അവരുടെ ഭവനനിർമ്മാണം ആരംഭിച്ചിരിക്കണം എന്ന് കരുതപ്പെടുന്നു. എങ്കിലും ഈ കോട്ടസൗധത്തിന്റെ പ്രമുഖമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് 1270-1282 കാലഘട്ടത്തിലാണെന്ന് ഇപ്പോൾ ഏറെക്കൂറെ നിജപ്പെടുത്തിട്ടുണ്ട്.

കോട്ടസൗധത്തിനുള്ളിലെ ഒരു മുറി
പരാമർശയോഗ്യമായ വലിയ സംഭവങ്ങൾ ഈ കോട്ടസൗധത്തെ മുൻനിർത്തി ഉണ്ടായതായി തെളിവുകളില്ല. അനുബന്ധമായി നോക്കിയാൽ, സ്വിറ്റ്സർലാൻഡ് ഒരിക്കലും സജീവമായി ചരിത്രത്തിലേയ്ക്ക് കടന്നുനിന്നിട്ടുള്ള പ്രദേശവുമല്ല. സമാധാന പ്രിയരായ ജനങ്ങൾ ചരിത്രത്തിലേയ്ക്ക് നിശിതമായി പ്രവേശിക്കാതെ തങ്ങളുടെ ലളിതമായ ഗ്രാമീണജീവിതങ്ങളുമായി ഓരംചേർന്ന് നടന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ, മറ്റു യൂറോപ്യൻ രാജ്യങ്ങളെ ബാധിച്ച രൂക്ഷതയോടെ സ്വിറ്റ്സർലാൻഡിൽ ഏശിയിട്ടില്ല, ഈ യുദ്ധങ്ങളുടെ മുഖ്യ പ്രായോഗികരായ ജർമ്മനി, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ് എന്നീ വലിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുമ്പോൾ പോലും. രണ്ടു ലോകമഹായുദ്ധകാലത്തും ചേരിചേരാനയം പിന്തുടർന്ന സ്വിറ്റ്സർലാൻഡ് അക്കാലത്ത്, ഒരുപോലെ, അഭയാർദ്ധികളുടേയും വിപ്ലവകാരികളുടേയും കിനാഭൂമിയായി മാറിയിരുന്നു.

കോട്ടസൗധത്തിന്റെ മറ്റൊരു ഭാഗം
യൂറോപ്യൻ മദ്ധ്യകാല നിർമ്മിതികളുടെ ലളിതമായ ഒരു ഉദാഹരണമായി ഗ്രൂയേസ് കോട്ടസൗധത്തെ കാണാം. ഇതിന്റെ നിർമ്മാണകാലത്തിന് മുൻപും പിൻപും ഇറ്റലിയിലും മറ്റും നഗരകേന്ദ്രിതമായി ഉണ്ടായിവന്ന കൂറ്റൻ വാസ്തുശില്പങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും അക്കാലത്ത് യൂറോപ്പിലെ നാടുവാഴി പ്രഭുകുടുംബങ്ങൾ ഇത്തരത്തിലുള്ള കോട്ടസൗധങ്ങൾ അനേകം ഉണ്ടാക്കിയിട്ടുള്ളതായി കാണാം. പിന്നീട് വടക്കൻ ഇറ്റലിയിലെ പട്ടണമായ മിലാനിൽ നിന്നും ജെനീവയിലേയ്ക്കുള്ള മടക്കയാത്രയിൽ കുന്നുകൾക്ക് മുകളിലായി ഇത്തരത്തിലുള്ള മൂന്നാല് ചെറു കോട്ടസൗധങ്ങൾ ഞങ്ങളുടെ ദൂരക്കാഴ്ചയിൽ പെടുകയുണ്ടായി.

കോട്ടസൗധത്തിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മദ്ധ്യകാലത്തെ പടച്ചട്ടകൾ
ഗ്രൂയേസ് കോട്ടസൗധത്തെ കുറിച്ച്  ചരിത്രവാസ്തവികത എന്ന നിലയ്ക്ക് ആദ്യമായി ലഭ്യമാവുന്ന തെളിവ് ഗ്രൂയേസ് പ്രഭുകുടുംബത്തിൽ നിന്നുള്ള ഇവിടുത്തെ അവസാനത്തെ താമസക്കാരനായ മൈക്കൾ പ്രഭുവിന്റെ ഈ കൊട്ടാരത്തെ പ്രതിയുള്ള ഒരു കരാറാണ്. ജീവിതകാലം മുഴുവൻ സാമ്പത്തിക പരാധീനതകളാൽ വലഞ്ഞ മൈക്കൾ പ്രഭു തന്റെ നാട്ടുരാജ്യവും കോട്ടസൗധവും താൻ കടപ്പെട്ടിരിക്കുന്ന ബേണിലേയും ഫിബ്രോയിലേയും പ്രഭുക്കന്മാർക്ക്‌ അടിയറവച്ച് വീതിച്ചുകൊടുക്കുന്നതാണ് ഈ കരാർ. 1572 - ൽ ബ്രസ്സൽസിൽ വച്ച് ജർമ്മൻ ഭാഷയിൽ സാക്ഷാത്കരിച്ച ഈ കരാർ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീടൊരിക്കലും ഗ്രൂയേസ് പ്രഭുക്കന്മാർക്ക്‌ ഇവിടേയ്ക്ക് മടങ്ങിവരാനായിട്ടില്ല, മൈക്കൾ പ്രഭു കരാറിൽ അങ്ങനയൊക്കെ സ്വപ്നം കാണുന്നുണ്ടെങ്കിലും. നിഗൂഡതകൾ നിറഞ്ഞ മൈക്കൾ പ്രഭുവിന്റെ തിരോധാനത്തോടെ ആ പാരമ്പര്യം അലിഞ്ഞുപോയി. അദ്ദേഹത്തിന്റെ മരണവും സംസ്കരിക്കപ്പെട്ട സ്ഥലവും ഒക്കെ ഇന്നും അജ്ഞാതമായി തുടരുന്നു.

കോട്ടസൗധം തീറെഴുതിക്കൊടുക്കുന്ന കരാറും അക്കാലത്തെ നാണയങ്ങളുടെ പകർപ്പും
1572 - ന് ശേഷം ഏതാണ്ട് രണ്ട് രണ്ടര നൂറ്റാണ്ടു കാലം, കൈവശാവകാശം ലഭിച്ച പ്രഭുക്കന്മാരും അവരുടെ ദൂതന്മാരും കാര്യക്കാരും ഒക്കെയായിരുന്നു ഇവിടുത്തെ താമസക്കാരും സംരക്ഷകരും. അവരെല്ലാവരും തന്നെ ഈ കൊട്ടാരത്തിന്റെ അകംപുറം നിർമ്മാണങ്ങൾക്കായും മോടിപിടിപ്പിക്കലുകൾക്കായും തങ്ങളുടേതായ സംഭാവനകൾ നല്കിയിട്ടുണ്ട്. കോട്ടസൗധത്തിലെ പല മുറികളേയും വർണ്ണാഭമാക്കുന്ന ചുമർച്ചിത്രങ്ങളിൽ പലതും ഇക്കാലത്ത് വരയപ്പെട്ടതത്രേ...

ചിത്രാലങ്കൃതമായ ഒരു മുറി
പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഈ കോട്ടസൗധം സ്വകാര്യ വ്യക്തികൾക്ക് വിറ്റുപോയി. രണ്ട് ധനിക കുടുംബങ്ങളാണ് വാങ്ങിയത്. വേനൽക്കാലത്തെ തങ്ങളുടെ വിനോദങ്ങൾക്കുള്ള വസതിയായി അവരിതിനെ ഉപയോഗിച്ചുവന്നു. പ്രദേശത്തെ ഉന്നതരായ പലരും ഇവിടെ സമ്മേളിച്ചിരുന്നു. അക്കൂട്ടത്തിൽ അനേകം കലാകാരന്മാരും ചിത്രകാരന്മാരും ഒക്കെ ഉൾപ്പെട്ടിരുന്നുവത്രേ. അവരുടെയൊക്കെ കലാസ്പർശവും ഈ കോട്ടസൗധത്തെ പലതരത്തിൽ അലങ്കരിക്കാൻ ഉപയുക്തമായി.

പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്
ഒരുപാട് കൈകളിലൂടെ, ഒരുപാട് നവീകരണ പ്രവർത്തനങ്ങളിലൂടെ ഒക്കെ കടന്നുപോയിട്ടുണ്ടെങ്കിലും, ഗ്രൂയേസ് കോട്ടസൗധത്തിന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കുമ്പോൾ മദ്ധ്യകാലത്തിലേയ്ക്ക് കടന്നുനിൽക്കുന്നതിന്റെ പ്രതീതിയനുഭവം വേദ്യമാവും. യൂറോപ്യൻ മദ്ധ്യകാലത്തെ കുറിച്ചുള്ള ലളിതവൈവിധ്യമാർന്ന വായനകൾ സാധിച്ചിട്ടുണ്ട്. അതുണ്ടാക്കിയെടുത്ത കൊട്ടാരങ്ങളേയും കോട്ടകളേയും പ്രതിയുള്ള ഒരു സങ്കല്പപരിസരം മന:സംജാതമാണ്. അതിലേയ്ക്ക് അനായാസം വിളക്കിച്ചേർക്കാനാവുന്ന അന്തരീക്ഷമാണ് കോട്ടസൗധത്തിനുള്ളിൽ. പൗരാണികമായ കമാനങ്ങളെ വകഞ്ഞ് കയറുകയും ഇറങ്ങുകയും ചെയ്യുന്ന കോവണികളിൽ മങ്ങിയ വെളിച്ചവും നിഴലും നിഗൂഡമായ സങ്കലനത്തിൽ. എവിടെനിന്നോ ഒരു പാദപതന ശബ്ദം ഉയരുന്നുണ്ട്. ഏതോ കാലത്തെ താമസക്കാരനായ പ്രഭു തന്റെ മുൻജന്മ ഓർമ്മകളിൽ ഉലാത്താനിറങ്ങിയതാവും; ഞങ്ങൾക്ക് മുൻപേ കോവണി കയറിപ്പോയ സന്ദർശകന്റേതാവാനും മതി...!

അക്കാലത്തെ തീൻപാത്രങ്ങളുടെ ചെറുശേഖരവും പ്രദർശിപ്പിച്ചിട്ടുണ്ട്
ചരിത്രത്തെ കൃത്യതയോടെ പുനർനിർമ്മിക്കുക സാധ്യമല്ല. മനുഷ്യജീവിതത്തിന്റെ സങ്കീർണത പോലെ കുഴമറിഞ്ഞതാണ് ചരിത്രവും. അമൂർത്തമായ ഒരു ബോധ്യം മാത്രമാണത്. നമ്മുടെ നാട്ടിലെ പള്ളികളിൽ ഒരുപാട് കണ്ടിരിക്കുന്ന സെബസ്ത്യാനോസ് പുണ്ണ്യവാളന്റെ രൂപം കണ്ടപ്പോൾ പക്ഷേ വിചാരം പോയത് നമ്മുടെ നാടുമായി യാതൊരു ബന്ധവുമില്ലാത്ത, മദ്ധ്യകാലത്ത് യൂറോപ്പിനെ ആകമാനം ഗ്രസിച്ച ഒരു വലിയ ദുരന്തത്തിന്റെ ഓർമ്മയിലേയ്ക്കാണ്. ബ്ലാക്ക്ഡെത്ത് എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന, യൂറോപ്പിന്റെ ജനസംഖ്യ പകുതിയാക്കി കുറച്ച പ്ലേഗിന്റെ ഓർമ്മപ്പെടുത്തലാണ് ഈ വിശുദ്ധന്റെ രൂപം. ആ പ്ലേഗിനെ പ്രതിരോധിക്കാൻ അക്കാലത്ത് മരുന്നുകൾ ഉണ്ടായിരുന്നില്ല, സെബസ്ത്യനോസ് പുണ്ണ്യവാളൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ ദുരന്തം ഗ്രൂയേസ് കോട്ടസൗധത്തിലെ അന്തേവാസികളിൽ എത്രപേരെ ഹനിചിട്ടുണ്ടാവും എന്ന് ചരിത്രപരാമർശങ്ങളൊന്നുമില്ല. എന്നാൽ ഇവിടങ്ങളിലൂടെ ആ കറുത്ത മരണം കടന്നുപോയിരുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലായി, ചരിത്രത്തിന്റെ അമൂർത്തമായ വെളിപ്പെടുത്തലായി മദ്ധ്യകാലത്തെ ഈ പുണ്ണ്യവാളരൂപം കാലത്തിന്റെ തിരശ്ശീലകൾ വകഞ്ഞ് ഇന്നും ബാക്കിയാവുന്നു.   

സെബസ്ത്യാനോസ് പുണ്ണ്യവാളൻ
ആധുനിക സ്വിറ്റ്സർലാൻഡിന്റെ ഒരു പ്രാദേശിക ഭരണപ്രദേശമായ ഫിബ്രോ കാന്റൻ (സംസ്ഥാനം) 1938 - ൽ ഈ കോട്ടസൗധം ഏറ്റെടുക്കുകയും പിന്നീട് പൊതുജനങ്ങൾക്ക്‌ തുറന്നുകൊടുക്കുകയും ചെയ്തു. ഇന്ന് ഒരു ഫൌണ്ടേഷനാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. കോട്ടസൗധത്തിന്റെ പൗരാണികതയോടൊപ്പം വളരെ സമകാലികമായ ചിത്രങ്ങളുടേയും ശില്പങ്ങളുടേയും പ്രദർശനവും ഇവിടെ കാണാം.

ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മുറി
കോട്ടസൗധത്തിന്റെ പിന്നിലെ ഒരു നീളൻ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ്, മക്കൾ കൗതുകകരമായ ആ കാഴ്ച കാണിച്ചു തന്നത്. ചെറുവിമാനങ്ങളിൽ നിന്നും പാരച്യൂട്ടിൽ എടുത്തുചാടുന്ന സാഹസികർ. കുറച്ചുനേരത്തേയ്ക്ക് ആകാശം മുഴുവൻ വർണ്ണക്കുടകൾ നിറഞ്ഞു. ആകാശത്തിന്റെ നീല ക്യാൻവാസിൽ, കാറ്റത്തുലഞ്ഞുലഞ്ഞ് പിന്നീട് അവ താഴ്‌വാരത്തിലെ പുൽമേട്ടിൽ സാവധാനം നിപതിച്ചു...

ഈ സ്വിറ്റ്സർലാൻഡ് യാത്രയിൽ ഞങ്ങൾ ആദ്യമായി കാണുകയും അനുഭവിക്കുകയും ചെയ്ത കുറേ കൗതുകങ്ങളുണ്ടായിരുന്നു. അവയിലൊന്നാണ് ഈ പാരച്യൂട്ട് ചാട്ടത്തിന്റെ കാഴ്ച. ഇതുപക്ഷേ ഇവിടുത്തെ പതിവായ വേനൽക്കാല വിനോദമത്രേ. പിന്നീട് പല സ്ഥലങ്ങളിലും ആകാശത്തിലൂടെ തെന്നിനടക്കുന്ന പാരച്യൂട്ട് കിളികളെ കണ്ടു. ഇത്തരം സാഹസികരെ ആകർഷിക്കാൻ, ഇവ സംഘടിപ്പിക്കുന്ന കമ്പനികളുടെ പരസ്യങ്ങളും പലയിടങ്ങളിലും ഉണ്ടായിരുന്നു.

താഴവാരത്തിലെ പാരച്യൂട്ട് സാഹസികർ
പാരച്യൂട്ട് സാഹസികരുടെ വിനോദങ്ങൾ നടക്കുന്നതിന് അല്പംകൂടി അടുത്തായി ഗ്രൂയേസ് ഗ്രാമത്തിന്റെ ഒരു ഭാഗവും അതിനോട് ചേർന്നുള്ള പള്ളിയും കാണാൻ സാധിക്കുന്നുണ്ടായിരുന്നു. പള്ളിയുടെ ഒരു വശത്തായി മരിച്ചവരുടെ ലോകം. വ്യത്യസ്തമായ ഈ രണ്ടു കാഴ്ചകളും ഒരല്പം വിഷാദം പകരുന്ന വിചാരലോകം ഉണ്ടാക്കി. ജീവിതത്തിന്റെ സാഹസികമായ ഉന്മാദങ്ങൽ ഏറ്റെടുത്ത ആ വർണ്ണാഭമായ വിനോദത്തിന് തൊട്ടിപ്പുറം, ജീവിതവ്യർഥതയുടെ ഓർമ്മപ്പെടുത്തൽ പോലെ ആരവങ്ങളൊഴിഞ്ഞ് വിജനമായ ശവപ്പറമ്പും. മുകളിൽ നിന്നും താഴേക്കുള്ള കാഴ്ചകൾ പലപ്പോഴും നിങ്ങളെ ഒരു ഫിലോസഫർ ആക്കും, ആന്തരിക ജീവിതത്തിലും!

കോട്ടസൗധത്തിന്റെ അപ്പുറത്തായി കണ്ട പള്ളിയും ഗ്രാമവീടുകളും
സ്വിറ്റ്സ്സർലാൻഡ് വളരെ സമ്പന്നരാജ്യം എന്നതുപോലെ തന്നെ ഏറ്റവും സന്തോഷമുള്ള ജനങ്ങൾ വസിക്കുന്ന സ്ഥലം കൂടിയാണ് എന്ന് ഈയടുത്ത് എവിടെയോ വായിക്കുകയുണ്ടായി. അത് ശരിയുമായിരിക്കാം എന്ന് തോന്നിക്കുന്ന തരത്തിലുള്ള ജീവിതരീതികളാണ് പൊതുവേ കാണാനും അനുഭവിക്കാനും ആയത്.

മടങ്ങാനായി കാറിട്ടിരിക്കുന്നിടത്തേയ്ക്ക് നടക്കുമ്പോൾ, വഴിവക്കിലിരുന്ന് ഒരു ബാലൻ വേണുവൂതുന്നുണ്ടായിരുന്നു. കാശിട്ടുകൊടുക്കാനായി ഒരു പാത്രവും മുന്നിൽ വച്ചിട്ടുണ്ട്. നല്ല വൃത്തിയായി വസ്ത്രമൊക്കെ ധരിച്ച് സുമുഖനായ ഒരു ബാലൻ. ലണ്ടനിലെ തെരുവോരങ്ങളിലും ഭൂഗർഭനടപ്പാതകളിലും ഇതുപോലെ പാട്ടുപാടിയും ചിത്രം വരച്ചുമൊക്കെ കാശുപിരിക്കുന്ന മുതിർന്നവരെ കണ്ടിട്ടുണ്ട്. ഒരു ബാലനെ ആദ്യമായി കാണുകയാണ്.

എത്രയൊക്കെ മാറി വിചാരിക്കാൻ നോക്കിയിട്ടും, കുറച്ച് വൃത്തിവർണ്ണാഭമാണ് രീതികൾ എന്നതൊഴിച്ചാൽ, നമ്മുടെ തീവണ്ടികളിൽ പാട്ടുപാടി ഭിക്ഷയാചിക്കുന്ന കുട്ടികളുടെ ദയനീയ രൂപം തന്നെയാണ് ആ ബാലനെ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്.

വഴിവക്കിലിരുന്ന് വേണുവൂതുന്ന ബാലൻ
ആദ്യം സൂചിപ്പിച്ചതു പോലെ പഴയൊരു ആഗ്രഹത്തിന്റെ വഴിയിലൂടെയാണ് സ്വിറ്റ്സർലാൻഡിൽ എത്തിയതെങ്കിലും യാത്രയുടെ തീമാറ്റിക്കായ പശ്ചാത്തലം ആൽപ്സ് ആയിരിക്കണം എന്ന് കരുതിയിരുന്നു. ആൽപ്സിന്റെ പരിസരങ്ങളിൽ നിന്നും അധികം അകലേയ്ക്ക് പോകാതെ, പറ്റുന്നിടങ്ങളിലെല്ലാം ആ മഞ്ഞുമലകളെ തൊട്ടും, ഗിരിശൃംഗങ്ങളിലേയ്ക്ക് കയറിയും, മലമടക്കുകളിലെ തുരങ്കങ്ങളും ചുരങ്ങളും വകഞ്ഞ് ആ ഹിമശുഭ്രതയുടെ കുറുകേ സഞ്ചരിച്ചും..., അങ്ങനെയൊരു യാത്രയാവണം ഇത് എന്ന് ആഗ്രഹം.

- തുടരും -