2015, ഡിസംബർ 1, ചൊവ്വാഴ്ച

ആൽപൈൻ കലൈഡെസ്കോപ് - മൂന്ന്

മലമ്പാതയാണ്‌, വളരെ ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞു പോകുന്നതും വൃക്ഷനിബിഡമായ മലഞ്ചരിവിലൂടെ ഉള്ളതും. ഇരുവശത്ത് നിന്നും ഒരേസമയം വരുന്ന വണ്ടികൾകൾക്ക് ആയാസരഹിതമായി കടന്നു പോകാനാവില്ല. ഒരു വളവു തിരിഞ്ഞതും തൊട്ടുമുന്നിൽ എതിർവശത്തു നിന്നും ഒരു കാർ. രണ്ടു കാറുകളും പെട്ടെന്ന് നിർത്തി. ഞാൻ ഒന്ന് പകച്ചു. എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുന്നതിന് മുൻപുതന്നെ എതിർഭാഗത്ത് നിന്നും വന്ന കാർ പിറകിലേയ്ക്ക് നീങ്ങുകയും റോഡിന് അല്പം വീതിയുള്ള ഭാഗത്ത് എനിക്ക് കടന്നുപോകാൻ പാകത്തിന് ഒതുക്കി നിർത്തിതരുകയും ചെയ്തു.

ഇത്തരം ഉപാധിരഹിതമായ പൗരബോധം എന്തുകൊണ്ട് ഇന്ത്യയിലോ കേരളത്തിലോ പൊതുവേ കാണാനാകുന്നില്ല എന്ന് യൂറോപ്പിലേയ്ക്ക് സന്ദർശനം നടത്തുന്നവർ ചോദിക്കാറുള്ളള്ളതാണ് (സന്തോഷ്‌ ജോർജ്ജ് കുളങ്ങര തന്റെ ഓരോ എപ്പിസോഡിലും രണ്ടു തവണയെങ്കിലും ചോദിക്കുന്നു). ലളിതദ്വന്ദമായി കണ്ട് വ്യവഹരിക്കാനാവുന്ന ഒരു പ്രശ്നമല്ലത്. സാമൂഹ്യജീവിതത്തിന്റെ ഏറ്റവും പുറത്തുള്ള ഒരു വൃത്തമാണ് പൗരബോധം. അകത്തുള്ള, കൂടുതൽ പ്രാധാന്യമുള്ള അടരുകൾ വേണ്ടരീതിയിൽ ക്രമപ്പെട്ടാൽ മാത്രമേ ഈ പുറംതോടിന്റെ ശരിവിന്യാസവും സാധ്യമാവുകയുള്ളു. അതിലും ഒരു ലളിതവത്കരണമുണ്ട്. സാമൂഹ്യജീവിതം വ്യക്തിജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ജനിതകവും വൈകാരികവുമായ ഒരുപാട് സങ്കീർണ്ണതകളുള്ള വ്യക്തിജീവിതത്തിന്റെ അവസ്ഥകളാണ് സാമൂഹ്യജീവിതത്തിന്റെ പുറംതലങ്ങളിലേയ്ക്ക് നിശിതമായി പ്രതിഫലിക്കുന്നത് എന്ന് പറയാനാവില്ല. ഓരോ പുറംവൃത്തത്തിൽ വച്ചും ബാഹ്യമായ ഹേതുക്കൾ ചേർക്കപ്പെടുകയും അങ്ങനെ ഒരു പ്രത്യേക ദേശത്തെ ജനതതിയിൽ വ്യതിരിക്തമായ പൊതുബോധം ഉണ്ടായിവരുകയുമാണ് ചെയ്യുന്നത്. ഏറ്റവും പുറത്തുള്ള പൗരബോധത്തെ പ്രതി ഒരു ജനസമൂഹത്തിന്റെ സൂക്ഷ്മമായ ജീവിതാവസ്ഥയെ പ്രശനവൽക്കരിക്കുന്നത്, അതുകൊണ്ട് തന്നെ, കൃത്യമാവില്ല.

അൽപ്സിനോട് ചേർന്നുകിടക്കുന്ന ഉൾനാടൻ ഭൂപ്രകൃതി
ഞങ്ങൾ ബ്രോക്കിൽ നിന്നും ഇന്റർലേക്കനിലേയ്ക്കുള്ള ഏതാണ്ട് നൂറ്റിയിരുപത്തിയഞ്ച് കിലോമീറ്റർ നീളുന്ന യാത്രയിലാണ്. ആൽപ്സിന്റെ വടക്കൻ താഴ്‌വാരത്തിലുള്ള ചെറുമലകൾ ഭൂപ്രകൃതിയെ ഹരിതനിമ്നോന്നമായ മനോഹാരിതകൊണ്ട് അസുലഭ കാഴ്ച്ചയാക്കുന്ന ഉൾനാടുകളിലൂടെയാവാം ഈ യാത്ര എന്ന് ബോധപൂർവ്വം തീരുമാനിക്കുകയായിരുന്നു. ബ്രോക്കിൽ നിന്നും ബോൾറ്റിജെൻ എന്ന ചെറുപട്ടണത്തിൽ ചെന്ന് ഒരു പ്രധാന പാതയിലേയ്ക്ക് കയറുന്നതുവരെയുള്ള എണ്‍പത് കിലോമീറ്റർ ദൂരം മലമ്പാതയാണ്‌. മലയുടെ ചരിവുകളിലൂടെയും തുരങ്കങ്ങളിലൂടെയും രണ്ടു മലകൾക്കിടയിലെ ചെറുസമതലങ്ങളിലൂടെയും ഒക്കെ കടന്നുപോകുന്ന വളരെ വീതികുറഞ്ഞ റോഡിലൂടെ, യഥാർത്ഥ സ്വിസ്സ് ഉൾപ്രദേശങ്ങളിലൂടെ സ്വപ്നാടനം പോലൊരു യാത്ര.

കടൽ സ്പർശമേൽക്കാനാവാത്ത നാടാണ് സ്വിറ്റ്സർലാൻഡ്. മറ്റ് അഞ്ച് രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്വിറ്റ്സർലാൻഡ് കേരളത്തെപ്പോലെ തികച്ചും നീളത്തിൽ അല്ലെങ്കിൽ പോലും ഏറെക്കൂറെ അത്തരം ഒരാകൃതിയിൽ കിഴക്ക് - പടിഞ്ഞാറ് നീണ്ടുകിടക്കുന്ന രാജ്യമാണ്. കേരളത്തിന്റെ കിഴക്കനതിരായി പശ്ചിമഘട്ടം ട്രോപ്പിക്കൽ വനസാന്ദ്രതയുമായി നിൽക്കുമ്പോൾ സ്വിറ്റ്സർലാൻഡിന്റെ ദക്ഷിണാതിരായി ആൽപ്സെന്ന ഹിമശൈലം. ആൽപ്സിന്റെ മറുപുറത്ത് ഇറ്റലി.

ആൽപ്സിനോട് ചേർന്നുകിടക്കുന്ന ഇടനാടുകൾ തികച്ചും മലമ്പ്രദേശങ്ങൾ തന്നെയാണ്. വടക്കോട്ട്‌ മാറുന്തോറും സ്വിസ്സ്പീഡഭൂമി കുറച്ചുകൂടി നിമ്നോന്നരഹിതമാകുന്നുവെങ്കിലും സമതലമായ ഭൂപ്രദേശം എന്ന് പറയാനാവില്ല. അവിടെയും ചെറുകുന്നുകളും കയറ്റിറക്കമുള്ള ഭൂവിഭാഗങ്ങളുമാണ് പൊതുവേ കാണാനാവുക. രാജ്യത്തെ പ്രധാനപ്പെട്ട പട്ടങ്ങളായ സൂറിക്കും ബേണും ബാസലുമൊക്കെ ആൽപ്സിൽ നിന്നും അകന്നുമാറിയുള്ള ഈ ഉത്തരപ്രദേശങ്ങളിലാണ്. തെക്കുപടിഞ്ഞാറായി ഫ്രാൻസിനോട് ചേർന്നുകിടക്കുന്ന പട്ടണമാണ് ജെനീവയെങ്കിലും അതും അൽപ്സിന് തൊട്ടടുത്തല്ല.

ഒരു ഉൾനാടൻ പാത
ഞങ്ങളിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്ന ഈ ഉൾനാടൻ മലമ്പ്രദേശമാകെ വളരെ ഹരിതാഭമായി കാണപ്പെടുന്നുവെങ്കിലും ശൈത്യകാലത്ത് ഇവിടം മുഴുവൻ മഞ്ഞുമൂടി കിടക്കുമത്രേ. നമ്മുടെ നാട്ടിൽ വേനൽക്കാലവും മഴക്കാലവും തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ നൽകും എന്നതുപോലെയോ അതിനേക്കാളേറെയോ വ്യതിരിക്തമാണ് യൂറോപ്പിലെ വേനൽക്കാലവും തണുപ്പുകാലവും എന്നാണ് കേട്ടിട്ടുള്ളത്.

കുന്നുകളുടെ ചരിവിലൂടെയും അവയുടെ താഴ്‌വാരങ്ങളിലൂടെയും വളവുതിരിവുകളോടെ നീണ്ടുകിടക്കുന്ന ചെറുപാതയിലൂടെ സഞ്ചരിക്കുമ്പോൾ, കുറേ കിലോമീറ്ററുകൾ കഴിയുമ്പോൾ ഒരു ചെറിയ കവല പ്രത്യക്ഷപ്പെടും. മരനിർമ്മിതമായ ഒന്നോ രണ്ടോ ചെറുകെട്ടിടങ്ങൾ അവിടങ്ങളിൽ കാണാനാവുമെങ്കിലും ഏറ്റവും വിചിത്രം ഈ കവലകളിൽ ഒരു മനുഷ്യരേയും കാണാനാവില്ല എന്നതാണ്. ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളല്ലെന്ന് കെട്ടിടങ്ങളുടെ ജനൽതട്ടിലിരുന്ന് കൈവീശുന്ന ആരോഗ്യമുള്ള പൂച്ചെടികൾ തെളിവുതരും. റോഡിനും കെട്ടിടങ്ങൾക്കും ഇടയിലൂടെ, ചില സ്ഥലങ്ങളിൽ തെളിമയാർന്ന ജലവുമായി ചെറിയ നീർച്ചാലുകൾ ഒഴുകുന്നുണ്ടാവും. അതിലെ വെള്ളം അടുത്തുള്ള വീടുകളിലേയ്ക്കും മറ്റും ചാലുകീറി തേവാൻ പ്രാകൃതമായ വലിയ ചക്രങ്ങൾ നിർമ്മമതയോടെ തിരിയുന്നുണ്ടാവും. ഗ്രാമങ്ങൾ ഒന്നടങ്കം എവിടെയോ വിരുന്നുപോയിരിക്കുകയാണെന്ന് തോന്നുന്നു.

ഈ വഴിക്കാണ് ജൂൻ പാസ് (Jaun Pass) എന്ന ചുരം. റോഡ്‌ ചെറുതാണെങ്കിലും, മലകളിലൂടെ ഹെയർപിൻ വളവുകളുമായി വെട്ടിയുണ്ടാക്കിയതാണെങ്കിലും, നമ്മുടെ നാട്ടിലെ കൊടും ചുരങ്ങൾ കയറിയിറങ്ങിയിട്ടുള്ളവരെ ഇത് അത്രയൊന്നും ബാധിക്കില്ല. കണ്ടില്ലാത്ത ഭൂപ്രകൃതിയുടെ മനോഹാരിത യാത്രികരെ ആ കാഴ്ചകളിൽ ലീനമാകയാൽ മറ്റൊന്നും ഏശുകയുമില്ല. പക്ഷേ ഇത് വേനൽക്കാലത്തെ കാര്യമാണ്. ശീതകാലത്ത് ഈ റോഡൊക്കെ മഞ്ഞുമൂടി പോവുകയും മലയുടെ ഭാഗമാവുകയും ചെയ്യും. ചുരത്തിന്റെ പാർശ്വത്തിൽ ജൂൻ പാസ് എന്ന പേരിൽ തന്നെയുള്ള ചെറിയ ഗ്രാമം കഴിഞ്ഞാൽ പിന്നെ ചുരത്തിലൂടെയുള്ള യാത്ര അക്കാലത്ത് നിരോധിക്കപ്പെടും. വേനൽക്കാലത്ത് മാത്രം ഉപയോഗിക്കപ്പെടുന്ന പാതയാണിത്. ഇപ്പോൾ വിജനമായി കിടക്കുന്ന ജൂൻ പാസ് എന്ന ഗ്രാമവും പരിസരങ്ങളും അക്കാലത്ത് സജീവമായ സ്കീയിംഗ് ലൊക്കേഷനായി മാറും.

ഒരു ബൈക്ക്സംഘം കടന്നുപോകുന്നു. 
വർഷത്തിൽ അധികവും അടഞ്ഞുകിടക്കുന്നത് കൊണ്ടും അതിന്റെ ഹൃദ്യവന്യതകൊണ്ടുമാവും ഈ വേനൽക്കാല ഇടവേളയിൽ, പരിസരത്തിന്റെ നിശബ്ദതയെ ആകമാനം കുടഞ്ഞുവിരിച്ചുകൊണ്ട്, ഇടയ്ക്കിടയ്ക്ക് വലിയ ബൈക്കുകളിലുള്ള റൈഡിംഗ് സംഘങ്ങൾ കടന്നുപോകുന്നത് കാണാമായിരുന്നു. കൗമാരത്തിലും യൗവ്വനാരംഭത്തിലും ഹോളിവുഡ് സിനിമകളിൽ ഇത്തരം സംഘങ്ങളെക്കണ്ട് അവേശപ്പെട്ടിട്ടുള്ളത് ഓർമ്മവന്നു. എങ്കിലും അമേരിക്കൻ വെസ്റ്റേണ്‍ ജോണർ സിനിമകളിലെ ബൈക്ക്സംഘങ്ങൾ സംപ്രേക്ഷണം ചെയ്ത വന്യതയൊന്നും ഇവരിൽ കണ്ടില്ല. അമേരിക്കൻ വെസ്റ്റ്‌ മരുഭൂമിയിൽ നിന്നും തുലോം വ്യത്യസ്തമായ ഭൂപ്രകൃതിയുടെ പിന്നണിക്കാഴ്ച ഈ വ്യതിരിക്തതയുടെ വലിയൊരു കാരണമാവാം.

രണ്ടു മലകൾക്കിടയിലൂടെ റോഡ്‌ കടന്നുപോകുന്ന ഭൂമിയുടെ ഇടനാഴിയിൽ ഒരിടത്ത് കാർ നിർത്തി ഇറങ്ങി. പൈൻമരങ്ങളും പുൽമേടുകളും നിറഞ്ഞ പച്ചചൂടിയ ഭീമാകാരൻമാരായ മലനിരകൾ ഇരുപുറവും ആകാശത്തിന്റെ സുതാര്യനീലിമയിലേയ്ക്ക് ഉയർന്നുപോകുന്ന അജ്ഞാതദേശത്തിന്റെ വിജനതയിൽ നിൽക്കുമ്പോൾ സ്ഥലവും കാലവും ഒരുപോലെ മിഥ്യയാണെന്ന് തോന്നി. സഹയാത്രികരായ മറ്റ് മൂന്നുപേരും ഓരോ ഭാഗത്ത് പ്രകൃതി സൃഷ്‌ടിച്ച നേർത്ത വരാന്തയുടെ ആഴമുള്ള ദുർഗത്തിൽ, ആ അപാരതയിൽ, അണുമാത്രരൂപികളായി മലകളെ നോക്കിനിൽക്കുമ്പോൾ, പരിസരം ആവിഷ്കരിച്ചുകൊണ്ടിരുന്ന ഭൂമിയുടെ എല്ലാ നിറവിലും പക്ഷേ ഒരുതരം അഭാവമാണ് അനുഭവപ്പെട്ടത്. അതെന്താണ് എന്ന് വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഈ ഭൂമിയിൽ മനുഷ്യരായി ഞങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ എന്ന് തോന്നിപ്പിക്കും വിധം വിശാലമായി കിടക്കുന്ന വന്യവിജനതയാവാം ഒരു കാരണം. മനുഷ്യരുടെ അഭാവം അത്രയ്ക്ക് നമ്മളെ നിസ്സഹായരാക്കുന്ന ലോകക്രമത്തിലാണല്ലോ സമകാല ദൈനംദിനങ്ങൾ. അതിനുമപ്പുറം ശുദ്ധമായ നിശബ്ദതയായിരുന്നു ആ ശൂന്യതാബോധത്തിന് ഹേതു. ഞങ്ങളുടെ പാദപതനശബ്ദങ്ങൾ പോലും അവിടെ വല്ലാതെ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. മറ്റെന്തെങ്കിലും ഒരു ശബ്ദത്തിനായി ഞാൻ കാതോർത്തു. അൽപനേരം ഏകാഗ്രതയോടെ മഗ്നമായപ്പോൾ പൈൻമരങ്ങളിൽ കാറ്റുപിടിക്കുന്ന നേർത്ത ഹൂങ്കാരശബ്ദം കേൾക്കാമെന്നായി, കാഴ്ചയിലില്ലാത്ത ഏതോ അപരിചിതകിളികളുടെ അവ്യക്തമായ മർമ്മരവീചികളും...

ബോൾറ്റിജെൻ എന്ന ഗ്രാമത്തിൽ വച്ച് മലമ്പാത ഒരു പ്രധാന റോഡിലേയ്ക്ക് ചേരുന്നു. സ്വിറ്റ്സർലാൻഡിന്റെ ഹൈവേകളിലൂടെയും പ്രധാനപാതകളിലൂടെയും വണ്ടിയോടിക്കുക, വഴിക്കാഴ്ചയുടെ നവ്യതയ്ക്കുപരി നിരത്തുകളുടെ അപൂർവ്വതകൊണ്ട് വലിയ അനുഭവമൊന്നും ആവുകയില്ല, ഗൾഫിലെ റോഡുകൾ പരിചയമുള്ളവർക്ക്. റോഡും റോഡിലെ ലെയ്നുകളും വീതി കുറഞ്ഞവയാണ്. എങ്കിൽക്കൂടിയും റോഡ്‌ പരിചയമുള്ള ഇവിടുത്തുക്കാർ വളരെ വേഗത്തിൽ ഓടിച്ചുപോകുമ്പോൾ അത്ര പരിചയമില്ലാത്ത നമുക്ക് ആദ്യം ചെറിയൊരു അങ്കലാപ്പ് തോന്നും. മറ്റൊരു കാര്യം ശ്രദ്ധിച്ചത്, ഇവിടെ പകൽനേരത്തും ലൈറ്റിട്ടാണ് ആളുകൾ വണ്ടിയോടിക്കുക. അതെന്തിനാണെന്ന് വ്യക്തമായില്ല. വർഷത്തിന്റെ  അധികവും അപഹരിക്കുന്ന ശൈത്യകാലത്ത് സൂര്യവെട്ടം അത്രയൊന്നും ഉണ്ടാവാത്തതിനാൽ വന്നുഭവിച്ച ശീലമാവാം. അതുകൂടാതെ ഓരോ തിരിവിലും ഒരു നീളൻ തുരങ്കം എന്നാണ് ഇവിടുത്തെ റോഡുകളുടെ നിർമ്മാണരീതി. അതും ഒരു കാരണമാവാം.

തടാകക്കാഴ്ച 
ബോൾറ്റിജെനിൽ നിന്നും പത്തിരുപത് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ തുണ്‍തടാകം (Lake Thun) കണ്ടുതുടങ്ങും. ഞങ്ങളുടെ യാത്രാലക്ഷ്യമായ ഇന്റർലേക്കൻ തുണ്‍തടാകക്കരയിലാണ്. മനോഹരമായ തടാകക്കാഴ്ചകളും കണ്ട് പിന്നെയും ഒരു പത്ത് കിലോമീറ്റർ സഞ്ചരിക്കണം ഇന്റർലേക്കനിലെത്താൻ.

വലുതും ചെറുതുമായ നൂറിലധികം തടാകങ്ങളുള്ള രാജ്യമാണ് സ്വിറ്റ്സർലാൻഡ്. സ്വാഭാവികമായും ഈ രാജ്യത്തെ വലിയ പട്ടണങ്ങളെല്ലാം തടാകങ്ങളുടെ കരകളിലാണ് വികസിച്ചുവന്നിട്ടുള്ളത്. ജെനീവ, സൂറിക്ക്, ലുസേണ്‍ തുടങ്ങിയ പേരുകളൊക്കെ അതാത് പട്ടണങ്ങൾക്ക് ലഭിച്ചത് അവയുടെ ജീവഹേതുവായ തടാകങ്ങളുടെ മൂലനാമത്തിൽ നിന്നാണ്. കിലോമീറ്ററുകളോളം നീളത്തിലും വീതിയിലും, അനേകം ജനപദങ്ങൾക്ക് തുടിപ്പേകി സമുദ്രവലിപ്പത്തിൽ കിടക്കുന്ന തടാകങ്ങളാണ് ഇവയിൽ പലതും. അത്തരത്തിലുള്ള രണ്ടു തടാകങ്ങളുടെ, തുണ്‍ തടാകത്തിന്റെയും ബ്രീയെന്റ്സ് തടാകത്തിന്റെയും (Lake Brienz) നടുവിലായുള്ള പട്ടണമാണ് ഇന്റർലേക്കൻ. രണ്ട് ലേയ്ക്കുകളുടെ നടുവിലായുള്ള പട്ടണം എന്ന അർഥത്തിൽ ഇന്റർലേക്കൻ എന്ന പേര്. ഈ രണ്ട് തടാകങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ആരേ നദി (Aare River) ഒഴുകുന്നു. ഈ നദിയുടെ ഇരുകരകളിലുമായാണ് ഇന്റർലേക്കൻ വികസിച്ചുവന്നിരിയ്ക്കുന്നത്.

പ്രതീക്ഷിച്ചതിൽ നിന്നും അല്പം നേരത്തേ ഇന്റർലേക്കനിൽ എത്തി. ജി.പി.എസ് ഉണ്ടായിരുന്നുവെങ്കിലും പട്ടണത്തിൽ കയറിയപ്പോൾ എങ്ങനെയോ വഴിതെറ്റി ചില ഇടറോഡുകളിൽ ചെന്നുപെട്ടു. പ്രദേശവാസികളുടെ താമസസ്ഥലങ്ങളിലാണ് എത്തപ്പെട്ടത്. ഒരു പട്ടിയുമായി വഴിയരുകിലൂടെ നടക്കാനിറങ്ങിയ ദമ്പതികളോട് ഞങ്ങൾക്ക് പോകേണ്ട ഹോട്ടലിലേയ്ക്കുള്ള വഴിയന്വേഷിച്ചു. അവർ ഒട്ടും തിരക്കുകൂട്ടാതെ സൗമനസ്യത്തോടെ നിന്ന് കൃത്യമായി വഴിപറഞ്ഞുതന്നു. പൊതുവേ സ്വിസ്സ്ജനത സൗമ്യരീതിക്കാരും സമാധാനപ്രിയരും ആയാണ് കാണപ്പെട്ടത്. ലോകത്തിൽ ക്രൈംറേറ്റ് അധികം കുറഞ്ഞിരിക്കുന്ന രാജ്യമാണ് സ്വിറ്റ്സർലാൻഡ് എന്നാണല്ലോ അഭിമതം.

അൽപനേരം ഇന്റർലേക്കനിൽ കഴിഞ്ഞപ്പോൾ, വഴിതെറ്റേണ്ട കാര്യമുള്ളത്രയും സങ്കീർണ്ണമായ പട്ടണമല്ല അതെന്നു മനസ്സിലായി. ഒരു തടാകക്കരയിൽ നിന്നും മറ്റേ തടാകതീരത്തേയ്ക്ക് ആരേ നദിക്ക് സമാന്തരമായി കിഴക്ക് - പടിഞ്ഞാറ് ദിശയിൽ നീളത്തിൽ പ്രധാനപാത. അതിന്റെ വശങ്ങളിലാണ് ഹോട്ടലുകളും കടകളും ഭോജനശാലകളും ഒക്കെ. അത്രയേ പ്രധാന പട്ടണഭാഗമുള്ളൂ. മുംബേയും ഡെൽഹിയും നിൽക്കട്ടെ, കൊച്ചിയും തിരുവനന്തപുരവും ആയിപ്പോലും വലിപ്പത്തിന്റെ കാര്യത്തിൽ താരതമ്യം ചെയ്യാൻ പറ്റുന്നവയല്ല പല സ്വിസ്സ് പട്ടണങ്ങളും.

ഇന്റർലേക്കണ്‍ (വെസ്റ്റ്‌) - ഒരു പട്ടണക്കാഴ്ച
അതിപുരാതന ചരിത്രമുള്ള പ്രദേശമല്ല ഇന്റർലേക്കൻ. മദ്ധ്യകാലത്തിന്റെ രണ്ടാംപകുതി മുതലാണ്‌ ഈ ദേശത്തെക്കുറിച്ചുള്ള പരാമർശങ്ങൾ  തുടങ്ങുന്നത്. ഒരു പള്ളിയും അതിന് അനുബന്ധമായ ആശ്രമങ്ങളും ചെറിയൊരു കൃഷീവലസമൂഹവുമാണ് ഇവിടെ ഉണ്ടായിരുന്നത്. അതിനുമുൻപ് ഇവിടെ ജനവാസമുണ്ടായിരുന്നതായി തെളിവുകളില്ല.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് യഥാർത്ഥത്തിൽ ഇന്റർലേക്കൻ സജീവമായ ഒരു ജനപദമായി രൂപപരിണാമം നേടുന്നത്. അതിന് കാരണമായത്‌ വിനോദസഞ്ചാരവും. അൽപ്സിന്റെ താഴ്‌വാരത്തിലുള്ള തടാകസമ്പുഷ്ടമായ മനോഹരഭൂപ്രകൃതിയുള്ള സ്ഥലം എന്നനിലയ്ക്ക് യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഈ പ്രദേശം അറിയപെടാൻ തുടങ്ങുകയും അവിടങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ ഇന്റർലേക്കനിലേയ്ക്ക് എത്താൻ തുടങ്ങുകയും ചെയ്തു. സ്വാഭാവികമായി അതിനോട് അനുബന്ധമായി ഹോട്ടലുകളും യാത്രാസൗകര്യങ്ങളും വർദ്ധിക്കാനും തുടങ്ങി.

സ്വിറ്റ്സർലാൻഡിന്റെ വിനോദസഞ്ചാര ചരിത്രം പരിശോധിച്ചാൽ, അതിന്റെ പ്രഭവകേന്ദ്രം ഇന്റർലേക്കനാണെന്ന് മനസ്സിലാക്കാം. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അപ്പോഴേയ്ക്കും ആൽപ്സും ആൽപ്സിലെ മഞ്ഞുമലകയറ്റവും യൂറോപ്പിൽ ആകമാനം ഒരു സാഹസികാവേശമായി മാറാൻ തുടങ്ങി എന്നതായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ലണ്ടനിൽ സ്ഥാപിച്ച 'ആൽപൈൻ ക്ലബ്'  ഈ വിനോദത്തിന്റെ മൂർത്തമായ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. മറ്റൊരു സവിശേഷകാരണം അക്കാലത്ത് പ്രതിവിധി ലഭ്യമല്ലാതിരുന്ന ക്ഷയം എന്ന രോഗമായിരുന്നു. ക്ഷയത്തിനുള്ള മരുന്നല്ലെങ്കിൽപ്പോലും ജീവൻ കുറച്ചുകാലംകൂടി നിലനിർത്താനുള്ള മാർഗ്ഗം തണുപ്പുള്ള ശുദ്ധകാലാവസ്ഥയിൽ താമസിക്കുക എന്നതായിരുന്നു. ഇതും അക്കാലത്ത് വലിയ അനുപാതത്തിൽ മറ്റു ദേശക്കാരെ സ്വിറ്റ്സർലാൻഡിലേയ്ക്ക്, വിശിഷ്യ ആൽപൈൻ അടിവാരമായ ഇന്റർലേക്കനിലേയ്ക്ക് കൊണ്ടുവരാനുള്ള കാരണമായി.

വിനോദസഞ്ചാരം ക്രമാനുഗതമായി വളർന്നുവെങ്കിലും, രണ്ടാം ലോകമഹായുദ്ധ കാലത്ത്, സ്വാഭാവികമായും ആ മേഖലയ്ക്ക് കാര്യമായ തിരിച്ചടിയുണ്ടായി. എങ്കിലും യുദ്ധാനന്തരം വീണ്ടും ഉണർവ്വുണ്ടാവുകയും ഇന്നും അത് തുടരുകയും ചെയ്യുന്നു.       

ഇന്റർലേക്കണ്‍ (ഈസ്റ്റ്)
നഗരമദ്ധ്യത്തെ ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്ത് യാത്രാക്ഷീണം ഒട്ടൊന്ന് മാറ്റിയതിനു ശേഷം ഉച്ചതിരിഞ്ഞ നേരത്ത് ഞങ്ങൾ വീണ്ടു പുറത്തേയ്ക്കിറങ്ങി. വെറുതേ പട്ടണനിരത്തിലൂടെ നടക്കുമ്പോൾ തന്നെ ഈ പ്രദേശം ടൂറിസ്റ്റുകളുടെ വിഹാരകേന്ദ്രമാണെന്ന് മനസ്സിലാക്കാനാവും. നേരത്തേ സൂചിപ്പിച്ചതു പോലെ അതിനുള്ള പ്രധാന കാരണം ആൽപ്സ് മലനിരകൾക്ക് അടുത്തു കിടക്കുന്ന സ്ഥലം എന്നതാണ്. തീവണ്ടിയിലും കേബിൾകാറിലും ഒക്കെയായി ആൽപ്സിന്റെ ഹിമശൈലങ്ങളിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്ന ഒരു പ്രധാനതാവളമാണ് ഇവിടം. ഹൈക്കിങ്ങിനുള്ള ട്രെയിലുകളും ശീതകാലത്ത് സ്കീയിങ്ങിനുള്ള മലഞ്ചരിവുകളുമൊക്കെയായി വളരെ സജീവമായ ഒരു മലയാടിവാരമാണ് ഇന്റർലേക്കനെന്ന് പെട്ടെന്നുതന്നെ മനസ്സിലാവും.

നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ സ്വദേശികൾ കുറവാണ്. എന്ന് മാത്രമല്ല സഞ്ചാരികൾ അധികവും ഏഷ്യക്കാരുമാണ്. ഈ യാത്രയിൽ മാത്രമല്ല, പൊതുവേ വിദേശത്ത് യാത്രചെയ്യുമ്പോൾ മനസ്സിലാക്കിയിട്ടുള്ള കാര്യം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന ജനത ചീനക്കാർ ആണെന്നതാണ്. ലഭ്യമായ ഏതെങ്കിലും കണക്കുവച്ചല്ല പറയുന്നത് - കാണുന്നതിൽ നിന്നും അങ്ങിനെയാണ് തോന്നുന്നത്. ചീനക്കാരുടെ വലിയ സംഘങ്ങളെ എവിടെയും കാണാമായിരുന്നു. ചൈനയിലെ നഗരകേന്ദ്രിതമായ മദ്ധ്യവർഗ്ഗം എത്തിയിരിക്കുന്ന സാമ്പത്തിക ഉന്നമനത്തിന്റെ പ്രതിസ്ഫുരണമായി ഇതിനെക്കാണാം. ചീനക്കാരുടെ ഒരു പ്രത്യേകത, അവർ എവിടെപ്പോയാലും ചൈനയും കൂടെക്കൊണ്ടുനടക്കുന്നു എന്നതാണ്. എത്തുന്ന സ്ഥലത്തിന്റെ പെരുമാറ്റരീതികളൊന്നും അവരെ ബാധിക്കുന്നതായി തോന്നിയിട്ടില്ല. എല്ലാ പൊതുവിടങ്ങളിലും അവർ അവരുടേതായ രീതിയിൽ പെരുമാറുകയും, യൂറോപ്പ് സ്വതവേ പ്രകടിപ്പിക്കുന്ന ലീനമായ ക്രമങ്ങളെ തകിടംമറിക്കുകയും ചെയ്യുന്നു.

വിദൂരമായ ഒരു സ്വിസ്സ് ഗ്രാമത്തിന്റെ ഉൾവഴികളിലൂടെ കടന്നുപോകുകയായിരുന്നു, യാത്രാമദ്ധ്യേ ഒരിക്കൽ. ടൂറിസ്റ്റുകൾ വരാൻ സാധ്യതയില്ലാത്ത ആ ഉൾനാട്ടിൽ എത്തിപ്പെട്ടതിന്റെ ഉൽകർഷം ഞങ്ങൾ പങ്കുവയ്ക്കാതിരുന്നില്ല. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിൽക്കാൻ അനുവദിക്കാതെ, അപ്പുറത്തെ ഗ്രാമീണവഴിയിലൂടെ ചീനക്കാരായ ഭാര്യയും ഭർത്താവും അലസം നടന്നുവരുന്നുണ്ടായിരുന്നു...        

പട്ടണത്തിലൂടെ ഒരു തീവണ്ടി കടന്നുപോകുന്നു...
ചീനക്കാർ കഴിഞ്ഞാൽ പിന്നെ അധികം കണ്ട സഞ്ചാരികൾ ഇന്ത്യാക്കാരും അറബികളുമാണ്. സമ്പന്നമായ ഗൾഫ് മേഖലയിൽ നിന്നുള്ള അറബികൾ ചൂടുകാലത്ത് യൂറോപ്പിലേയ്ക്ക് സഞ്ചരിക്കുന്നതും, അതിൽ പലരും അവിടെ മാസങ്ങളോളം താമസിക്കുന്നതും സാധാരണമാണ്. അങ്ങിനെ യാത്രപോകുന്ന പലരേയും അറിയാം. ഗൾഫ് രാഷ്ട്രങ്ങളിലെ പൗരന്മാരെ കൂടാതെ അവിടെ നിന്നുള്ള മറ്റൊരുതരം അറബി സഞ്ചാരികളുമുണ്ട്. ലെബനോൻ, സിറിയ, പലസ്തീൻ തുടങ്ങിയ ദേശങ്ങളിൽ നിന്നും ഗൾഫിലെത്തി രണ്ടുമൂന്ന് തലമുറകളായി അവിടെ ജോലിചെയ്ത് ജീവിക്കുന്നവർ. അവരാരും അവധിക്കാലത്ത്‌, കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങളുള്ള തങ്ങളുടെ മാതൃരാജ്യങ്ങളിലേയ്ക്ക് പോകാറില്ല. അവധിയാഘോഷിക്കാൻ അവർ മറ്റ് വിദേശരാജ്യങ്ങളിലേയ്ക്ക് യാത്രചെയ്യുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ഇന്ത്യൻ തലമുറയ്ക്ക് ഏറെക്കൂറെ പൂർണ്ണമായും അന്യമായ പ്രവാസവ്യസനത്തിന്റെ മറ്റൊരടര്...

ചീനക്കാരുടെ കാര്യം പറഞ്ഞതുപോലെ, അത്രയും വരില്ലെങ്കിലും, ഇന്ത്യക്കാരായ സഞ്ചാരികളുടെ വലിയ സംഘങ്ങളെയും പല സ്ഥലങ്ങളിലും കാണാനാവുന്നത് യാത്രകൾ ഇഷ്ടപ്പെടുന്ന ആളെന്ന നിലയ്ക്ക് സന്തോഷം തരുന്ന സംഗതിയാണ്. ഇന്ത്യയിലും കഴിഞ്ഞ രണ്ടു ദശകത്തിനിടയിൽ ഉണ്ടായി വന്ന മിഡിൽക്ലാസ്സിന്റെ സാമ്പത്തിക സജീവത ഇത്തരം യാത്രകൾക്ക് ത്വരകമാവുന്നുണ്ട് എന്ന് ന്യായമായും അനുമാനിക്കാം. കാൽനൂറ്റാണ്ടിന് മുൻപ് സ്വിറ്റ്സർലാൻഡിലേയ്ക്ക് പോകണമെന്നത് ഞങ്ങൾക്ക് വിദൂരമായ ഒരാഗ്രഹം മാത്രമായിരുന്നു. ഇപ്പോൾ ഇവിടെ നിൽക്കുമ്പോൾ, ആ സാക്ഷാത്കാരം വ്യക്തിനിഷ്ഠമാണെന്ന് കരുതുന്നില്ല. പൊതുവിൽ നമ്മുടെ സാമൂഹ്യസാഹചര്യം മാറിയതിന്റെ പ്രത്യക്ഷവത്കരണമായാണ് ഞങ്ങളുടെ ഇത്തരം ദീർഘയാത്രകളേയും കാണാനാവുക.

ചീനക്കാരുടെ സ്വഭാവത്തിന് വിപരീതമായി നമ്മൾ ചെന്നെത്തുന്ന സ്ഥലത്തിന്റെ രീതികളുമായി ആവുംവിധം താദാത്മ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. വേഷത്തിലും പൊതുവിടങ്ങളിലെ പെരുമാറ്റരീതികളിലും ഒരു ന്യൂട്രൽ സ്വഭാവം നിലനിർത്താൻ ഇന്ത്യക്കാരായ സഞ്ചാരികൾ ശ്രമിക്കുന്നതായി കാണാം. പൊതുസ്ഥലങ്ങളിൽ വ്യവസ്ഥാരഹിതമായ രീതികൾ വേണ്ടുവോളമുള്ളതാണല്ലോ ഇന്ത്യൻ സാഹചര്യം. പാശ്ചാത്യരാജ്യത്തിന്റെ തെരുവോരത്ത് നിന്ന് ആരെങ്കിലും മൂത്രമൊഴിക്കുന്നുവെങ്കിൽ അത് ഇന്ത്യാക്കാരനായിരിക്കും എന്ന് തമാശപറയാറുമുണ്ടല്ലോ. എന്നാൽ, മറ്റുപല ദേശക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ആവുംവിധം ഇവിടുത്തെ രീതികളെ അലോസരപ്പെടുത്താതെ സഞ്ചരിക്കുന്നവരാണ് പൊതുവേ ഇന്ത്യാക്കാർ എന്നാണ് യഥാർത്ഥത്തിൽ അനുഭവപ്പെടുക.   

ഒരു പാതയോര കെട്ടിടം
താമസിക്കുന്ന ഹോട്ടലിൽ നിന്നും അധികം ദൂരെയല്ല ഇന്റർലേക്കൻ ഓസ്റ്റ് (ഈസ്റ്റ്) തീവണ്ടിനിലയം. അൽപ്സിന്റെ ശിലാഗ്രത്തിലേയ്ക്ക് യാത്രനടത്തുന്ന തീവണ്ടി പുറപ്പെടുന്നത് അവിടെ നിന്നാണെന്ന് മനസ്സിലാക്കിയിരുന്നതിനാലാണ് അടുത്തുള്ള താമസസ്ഥലം തന്നെ തിരഞ്ഞെടുത്തത്. നാളെ രാവിലെ ആ യാത്ര ചെയ്യാനുള്ളതാണ്. അതിനാൽ റെയിൽവേ സ്റ്റേഷനിൽ ചെന്ന് ടിക്കറ്റുകൾ മുൻകൂട്ടി എടുത്തുവച്ചു.

അതിനുശേഷം ബസ്സിൽ കയറി ഇന്റർലേക്കൻ വെസ്റ്റിലേയ്ക്ക് പോയി. ഹോട്ടലിലെ റെസിപ്ഷനിൽ നിന്നും ഈ പ്രദേശത്തെവിടെയും ബസ്സിൽ സഞ്ചരിക്കാനുള്ള പാസ്സുകൾ കോംബ്ലിമെന്ററിയായി നൽകിയിരുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള ഓരോരോ രീതികൾ. വെസ്റ്റിലെ ബോട്ടുജെട്ടിയിൽ നിന്നാണ് തുണ്‍ തടാകത്തിലൂടെയുള്ള ബോട്ടുകൾ സർവീസ് തുടങ്ങുക. അവിടെ നിന്നും ഒരു ബോട്ടുപിടിച്ച് തുണ്‍ തടാകത്തിന്റെ വടക്കൻ തീരത്തുള്ള സെന്റ്‌. ബിയാതുസ് ഗുഹയിലേയ്ക്ക് പോകാം എന്ന് കരുതിയാണ് ഞങ്ങൾ വെസ്റ്റിലേയ്ക്കുള്ള ബസ്സിൽ കയറിയിരിക്കുന്നത്...

- തുടരും - 

5 അഭിപ്രായങ്ങൾ: