2018, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

അഗ്‌നിദേശം - മൂന്ന്

അലസരായിരിക്കുന്ന പുരുഷന്മാരെ അസർബൈജാനിൽ പലയിടത്തും കാണാനാവും. അവരുടെ ഇഷ്ടവിനോദം 'നർഡ്' എന്ന ഡൈസ് കളിയാണ്. ക്യാരംബോർഡ് പോലുള്ള ഒരു സംഭവം. ഏത് കവലയിലും നർഡിന് ചുറ്റുമിരിക്കുന്ന പുരുഷന്മാരെ കാണാം. നഗര - ഗ്രാമ വ്യത്യാസമൊന്നുമില്ല. ഇതിന് അല്പംകൂടി മിഴിവേകും വിധം, റഷ്യൻ അധിനിവേശം ഇവർക്ക് മറ്റൊരു ശീലം കൂടി നൽകിയിട്ടുണ്ടെന്ന് കാണാം. ഇസ്ളാം മതവിശ്വാസികൾ ആയിരിക്കുമ്പോൾ തന്നെ, നന്നായി മദ്യപിക്കുന്നവരുമാണ് അസീറികൾ. നർഡിന് ചുറ്റുമിരിക്കുന്നവരുടെ അരികിൽ ചായക്കോപ്പയും സമോവറും കാണാമെങ്കിലും ബീറിന്റെ കുപ്പികളും കുറവല്ല.

തുർക്കിക്ക് വംശപാരമ്പര്യം പേറുന്ന അസർബൈജാനികൾ പൊതുവെ സുന്ദരികളും സുന്ദരന്മാരുമാണ്. എന്നാൽ യൗവ്വനാരംഭം പിന്നിട്ട പുരുഷന്മാർക്ക് അത്യാവശ്യം കുടവയർ ഉണ്ടായിവന്നിട്ടുണ്ട്. റഷ്യക്കാരെ പോലെ തന്നെ. വെള്ളം കുടിക്കുന്നതു പോലെ ബീർ കുടിക്കുന്നതിന്റെ പ്രത്യക്ഷവത്കരണമായി ഇതിനെ കാണാം.

ഇചേരി ഷെഹറിലെ ഇടുങ്ങിയതും പ്രാക്തനവുമായ തെരുവിലൂടെ നടക്കുമ്പോഴാണ് വഴിയോരത്ത് നർഡ് കളിച്ചിരിക്കുന്നവരെ ആദ്യമായി കാണുന്നത്.
"അവരെന്താണ് ചെയ്യുന്നത്?"
എന്ന് ചോദിച്ചപ്പോൾ തൈമൂർ ചിരിച്ചു.
"അവർ നർഡ് കളിക്കുകയാണ്. ഇനിയും ഒരുപാടിടങ്ങളിൽ നമ്മളിവരെ കണ്ടുമുട്ടാനിരിക്കുന്നതേയുള്ളൂ..."

ഇചേരി ഷെഹറിലെ നർഡ് കളിക്കാർ...
ഇരുപത്തിയഞ്ചിനും മുപ്പത്തിനുമിടയ്ക്കാണ് അന്തരീക്ഷതാപനില. ഈർപ്പമില്ല. വെയിലുണ്ട്. സാധാരണ നിലയ്ക്ക് എന്തുകൊണ്ടും നല്ല കാലാവസ്ഥ. എന്നാൽ നിസാമി തെരുവിലൂടെയും ഇചേരി ഷെഹറിലൂടെയും വെയിലത്ത് നടന്നപ്പോൾ തളർന്നു. മൊബൈലിലെ ആപ്പ്, ഞങ്ങൾ ഏകദേശം എട്ട് കിലോമീറ്റർ നടന്നുകഴിഞ്ഞു എന്ന് കാണിക്കുന്നുണ്ട്.

കയ്യിലുണ്ടായിരുന്ന വെള്ളം കഴിഞ്ഞിരിക്കുന്നു. വഴിവക്കിലെ പെട്ടിക്കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി, ഷിർവൻഷാ കൊട്ടാരത്തിനു മുന്നിലെ അരമതിലിലിലിരുന്ന് കുറച്ചു സമയം വിശ്രമിച്ചു. അൽച പഴത്തിന്റെ ചവർപ്പും വെള്ളത്തിന്റെ കുളിരും ക്ഷീണത്തിന് മരുന്നായി.

ഇചേരി ഷെഹറിനുള്ളിൽ ഇനി ഷിർവൻഷാ കൊട്ടാരം കൂടിയാണ് കാണാനുള്ളത്...

ആധുനിക അസർബൈജാന്റെ ചിലഭാഗങ്ങൾ ഉൾപ്പെട്ടിരുന്ന ഒരു പൗരാണിക രജസ്വരൂപമാണ് ഷിർവാൻ. ഒൻപതാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടുവരെയാണ് ഷിർവൻഷാ ഭരണം ഉണ്ടായിരുന്നത് (ഷിർവൻ-ഷാ എന്നാൽ ഷിർവനിലെ ഭരണാധികാരി എന്ന് അർത്ഥം). അറബ് പ്രദേശത്തു നിന്നും എത്തി സാവധാനം പേർഷ്യൻ വംശീയതയിലേയ്ക്ക് അലിഞ്ഞുചേർന്ന ഒരു യസീദി കുടുംബം ആരംഭിച്ചതാണ് ഈ രാജസ്വരൂപം. അധികം വിസ്തൃതമോ ശക്തമോ ആയിരുന്നില്ല ഇത് ഒരു കാലത്തും. കാലാകാലങ്ങളിൽ പ്രബലമായ അയൽരാജ്യങ്ങളാൽ ആക്രമിക്കപ്പെടുകയും, സംവത്സരങ്ങളോളം സാമന്തന്മാരായി കഴിയുകയും ചെയ്ത ചരിത്രമാണ് ഷിർവാൻ രാജ്യത്തിനുള്ളത്. തുർക്കികളും ജോർജിയക്കാരും മംഗോളിൽ നിന്നുള്ള ആക്രമണകാരികളായ നാടോടി ഗോത്രങ്ങളും ഒക്കെ ഷിർവാനെ ആക്രമിക്കുകയും കീഴടക്കുകയും ഭരിക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴൊക്കെയും സാമന്തന്മാരായോ സമാന്തരമായോ ഷിർവൻഷാ ഭരണം രൂപഭാവ വ്യതിയാനങ്ങളോടെ തുടർന്നുവന്നു.

ഷിർവൻഷാ കൊട്ടാരത്തിലേക്കുള്ള ഒരു പ്രവേശനകമാനം
ഇചേരി ഷെഹറിനകം കയറ്റിറക്കങ്ങളുടെ ഭൂപ്രകൃതിയാണ്. ഇവിടം മാത്രമല്ല ബാക്കുവിനാകമാനം നിമ്‌നോന്നമായ പ്രതലമാണ്. കോക്കസസ് പർവ്വതനിര കാസ്പിയൻ കടലിറങ്ങി അവസാനിക്കുന്നത് ഇവിടെയാണല്ലോ. മലനിരയിലെ ചെറുഗിരിശിഖരങ്ങളുടെ താഴ്വാരത്തിലാണ് ബാക്കു. അതിനാലാവും, ഏതാനുമടിയുടെ താഴ്ചയിലാണ് ഷിർവൻഷാ കൊട്ടാരത്തിന്റെ ഭാഗങ്ങൾ.

ബാക്കുവിൽ നിന്നും ഏകദേശം നൂറ്റമ്പത് കിലോമീറ്റർ പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന ഷമാക്കി എന്ന പട്ടണം ആസ്ഥാനമാക്കിയാണ് ഷിർവൻഷാമാർ ഭരണം നടത്തിയിരുന്നത്. (പിന്നീട്, വിദൂരമായ കോക്കസസ് പ്രദേശങ്ങളിലേയ്ക്കുള്ള യാത്രയിൽ ഞങ്ങൾ ഷമാക്കി വഴി കടന്നുപോവുകയുണ്ടായി.) നേരത്തെ സൂചിപ്പിച്ചതു പോലെ, സമാധാനപൂർവ്വം ഭരണം നടത്തിക്കൊണ്ടുപോകാൻ പല അവസരങ്ങളിലും അവർക്ക് സാധിച്ചിരുന്നില്ല. ഷമാക്കി നിരന്തരമായ വൈദേശികാക്രമണത്തിനും അധിനിവേശത്തിനും വിധേയമായിക്കൊണ്ടിരുന്നു. അതിൻറെ കാരണം, സിൽക്ക് റൂട്ടിൽ പെടുന്ന ഈ ഭാഗം കച്ചവടങ്ങളാൽ സമ്പന്നമായിരുന്നു എന്നതുമാത്രമല്ല. ഷിർവാൻഷാമാർ സൂഫി പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്ന, ലിബറലായ രാജാക്കന്മാരായിരുന്നു എന്നതിനാൽ കൂടിയാണ്. കലയിലും സാംസ്കാരിക വിഷയത്തിലും അഭിരമിച്ചിരുന്ന അവർ സൈനികശക്തിയിൽ പ്രബലരായിരുന്നിരിക്കില്ല. നിസാമി ഗഞ്ചാവിയെ പോലുള്ള ഒരു മഹാകവി ജീവിച്ചത്  ഇവിടെയാണെന്നോർക്കുക. അദ്ദേഹത്തിൻറെ കവിതകളിലൂടെ കടന്നുപോകുമ്പോൾ ഈ ദേശത്തിന്റെ അക്കാലത്തെ കാല്പനികലോകം വിഭ്രമിപ്പിക്കും വിധം നമ്മളെ ആവേശിക്കും.

നിരന്തരമായ ഈ വിദേശാക്രമണം മാത്രമായിരിക്കില്ല ഷമാക്കിയിൽ നിന്നും പതിനഞ്ചാം നൂറ്റാണ്ടിൽ തലസ്ഥാനം ബാക്കുവിലേയ്ക്ക് മാറ്റാനുണ്ടായ കാരണം എന്ന് കരുതപ്പെടുന്നു. ഷമാക്കി പട്ടണത്തെ അപ്പാടെ തകർത്തുകളഞ്ഞ ഒരു ഭൂകമ്പം അക്കാലത്ത് സംഭവിക്കുകയുണ്ടായി. ഇതായിരിക്കാം, ഇബ്രാഹിം ഒന്നാമൻ രാജാവിനെ തലസ്ഥാനം ബാക്കുവിലേയ്ക്ക് മാറ്റാൻ പെട്ടെന്ന് നിർബന്ധിതനാക്കിയത്. ബാക്കുവിൽ, കടൽത്തീരത്ത്, അക്കാലത്ത് നിലനിന്ന ഒരു സൂഫി ആരാധനാസ്ഥലിയോട് ചേർന്നാണ് പുതിയ കൊട്ടാരം നിർമ്മിക്കപ്പെട്ടത്.

ഷിർവൻഷാ കൊട്ടാരത്തിലെ ചില പടവുകൾ
ഷിർവൻഷാ ഭരണത്തിന്റെ നാൾവഴികൾ, കൊട്ടാരത്തിന്റെ നിർമ്മാണത്തിന് ശേഷം തികച്ചും മങ്ങിയാണ് കാണപ്പെടുന്നത്. കാര്യമായ ലിഖിതങ്ങളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. വൈദേശിക ആക്രമണങ്ങളും ഭരണങ്ങളും അനസ്യൂതം തുടർന്നിരുന്ന കാലമായിരുന്നു. അതിനാൽ തന്നെ, ഷിർവൻഷാമാർ എന്നെങ്കിലും ഇവിടെ സ്ഥിരമായി താമസിച്ചിരുന്നോ എന്ന കാര്യം സംശായപദമായി അവശേഷിക്കുന്നു.

ഇടുങ്ങിയ നടവഴികളും അല്പം വിസ്തൃതമായ നടുമുറ്റങ്ങളും ഗുഹാസമാനമായി നീളുന്ന കൽപ്പടിക്കെട്ടുകളും ഒക്കെയാണ് കൊട്ടാരത്തിലുള്ളത്. ഇചേരിഷെഹറിൽ ആകമാനം അതങ്ങനെ തന്നെയാണ്. മദ്ധ്യകാലത്ത്, പട്ടുപാതയിലെ ഒരു കാസ്പിയൻ കടൽത്തീര പട്ടണം എത്തരത്തിലായിരുന്നു എന്ന് മനസ്സിലാക്കാൻ ഉതകുന്ന തരത്തിലാണ് ഇവിടമാകമാനം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. അതീവ കാര്യക്ഷമതയോടെയും സർഗ്ഗാത്മകതയോടെയും കൈകാര്യംചെയ്തിരിക്കുന്നു. അതിന് അസർബൈജാനിലെ ഇപ്പോഴത്തെ ഭരണാധികാരികളെ അഭിനന്ദിക്കുക തന്നെവേണം. ഒരു പൗരാണികപട്ടണം അതിന്റെ തനത് രുചിഭേദങ്ങൾ നിലനിർത്തി പ്രദർശിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ആർക്കെങ്കിലും അറിയാൻ ആഗ്രഹമുണ്ടെങ്കിൽ അവർ ഇചേരിഷെഹർ വന്ന് കാണേണ്ടതാകുന്നു.

ഷിർവൻഷാ കൊട്ടാരത്തിന്റെ കവാടകമാനങ്ങൾ സൂക്ഷ്മമായ കൊത്തുപണികൊണ്ട് അലങ്കരിച്ചിട്ടുണ്ടെങ്കിലും, കൊട്ടാരമപ്പാടെ ബൃഹത്താണെന്നോ കലാവിന്യാസിതമാണെന്നോ കരുതേണ്ടതില്ല. താരതമ്യേന ചെറിയ നിർമ്മിതി.  മദ്ധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ പൊതുവേ കണ്ടുവരുന്ന വാസ്തുരീതിയായ ഇളം തവിട്ട് നിറമുള്ള കല്ലുകളിൽ ഉയർത്തിയ ലളിതമായ കൊട്ടാരം. ഉള്ളിലെ പ്രധാനഭാഗങ്ങൾ ഇപ്പോൾ ഒരു മ്യൂസിയമായി പ്രവർത്തിക്കുന്നു. മദ്ധ്യകാലത്തെ ചില രാജകീയ വസ്തുക്കളും മറ്റുമാണ് അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്‌. മറ്റൊരു ഭാഗത്ത് രാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും ശവക്കല്ലറകൾ കാണാം. തൊട്ടപ്പുറത്ത് ഒരു പള്ളിയും. പള്ളിമീനാരത്തിൽ നിന്നും ആകാശത്തേയ്ക്ക് പറന്നുയരുന്ന പറവകൾ...

ഈ കൊട്ടാരത്തിൽ ഒരിക്കൽ പ്രതാപത്തോടെ ജീവിച്ചിരുന്ന രാജാവും ഒരു ദിവസം മരിക്കുക തന്നെ ചെയ്തു എന്നതിന്റെ തെളിവായി ഇതാ ഈ ഖബറുകൾ. ഇപ്പോൾ അത് നോക്കിനിൽക്കുന്ന ഞാനും ഒരിക്കൽ മരിക്കും. മരണത്തെ അതിജീവിക്കാൻ രാജാവ് കൊട്ടാരവും, ശവക്കല്ലറയ്ക്ക് മുകളിൽ ഗുംബസും പടുത്തുയർത്തി. അതിന് പാങ്ങില്ലാത്തതിനാൽ, മരണത്തെ കവച്ചുകടക്കാൻ, ഞാൻ യാത്രചെയ്യുന്നു. അനശ്വരതയെക്കുറിച്ചുള്ള നിർവ്വചനം അനുവാചകന്റെ സ്വാതന്ത്ര്യമാണ്...!

കൊട്ടാരത്തിനുള്ളിലെ ഖബറുകൾ
ഷിർവൻഷാ കൊട്ടാരം കണ്ടിറങ്ങുമ്പോൾ വൈകുന്നേരമായിരുന്നു. ഇതോടുകൂടി ഇചേരി ഷെഹർ എന്ന പുരാതന പട്ടണത്തിലൂടെയുള്ള യാത്ര അവസാനിക്കുകയാണ്. വന്ന വഴിയിലൂടെയല്ല തിരിച്ചുനടക്കുന്നത്. മിനുസമായ പാറക്കല്ലുകൾ പാകിയ വഴിയുടെ ഇരുഭാഗവും സന്ദർശകരെ പ്രതീക്ഷിച്ചുള്ള ഭക്ഷണശാലകളാണ് കൂടുതലും. പുരാതനമായ കെട്ടിടങ്ങളാണെങ്കിലും, അവിടെയൊക്കെയും പ്രവർത്തിക്കുന്നത് ആധുനികമായ രൂപഭാവങ്ങളുള്ള തീൻശാലകളാണ്. എന്നാൽ ഉള്ളലങ്കാരത്തിൽ തനത് അഭിരുചികൾ മുഴുവനായും ഉപേക്ഷിക്കാതെയും ആണ് ഈ സ്ഥാപനങ്ങൾ കാണപ്പെടുന്നത്. ചില കടകളുടെ കവാടത്തിൽ അവാന്ത്-ഗാഡ് ഗ്രാഫിറ്റികളുടെ ഭ്രമിപ്പിക്കുന്ന വേഷപ്പകർച്ച...

അപ്പോഴാണ് ആ വഴിയിലൂടെ ഒരു 'മസറാറ്റി' കയറിവന്നത്. സാധാരണ നിലയ്ക്ക് വാഹനങ്ങൾ പോകുന്ന വഴിയല്ല. എങ്കിലും, സന്ദർശകരുടെ വലിയ കാൽനട സംഘങ്ങളെ അലോസരപ്പെടുത്തികൊണ്ട് ഇടയ്ക്ക് കടന്നുപോകുന്ന വണ്ടികൾ ഇചേരി ഷെഹറിനുള്ളിൽ താമസിക്കുന്നവരുടെയോ, കച്ചവടസ്ഥാപനം നടത്തുന്നവരുടെയോ ആവാം. അത്ഭുതപ്പെടുത്തുന്നത് ബാക്കു പട്ടണനിരത്തുകളിൽ കാണുന്ന ആഡംബര വാഹനങ്ങളുടെ ബാഹുല്യമാണ്. ലോകത്തിൽ, ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ഒരു രാജ്യത്താണ് ഞങ്ങളുടെ സ്ഥിരതാമസം. അവിടെനിന്നും വന്ന ഞങ്ങൾക്ക് പോലും ബാക്കുവിലെ വിലകൂടിയ വാഹനങ്ങളുടെ ധാരാളിത്തം ആശ്ചര്യമുളവാക്കി എന്നതാണ് വാസ്തവം.   

ഇന്നത്തെ യാത്രാപദ്ധതിയിൽ ഒരു സ്ഥലം കൂടി സന്ദർശിക്കേണ്ടതുണ്ട്. ലോകപ്രശസ്തമായ ബാക്കു ബുളെവാഡ് എന്നറിയപ്പെടുന്ന കാസ്പിയൻ കടൽത്തീരമാണത്. ഞങ്ങളെ അവിടെ കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം തൈമൂറിൽ നിക്ഷിപ്തമാണ്. അതുംകൂടി കഴിഞ്ഞിട്ടുവേണം അയാൾക്ക് ഇന്നത്തെ ജോലിയവസാനിപ്പിച്ച് മടങ്ങാൻ. റംസാൻ പെരുന്നാൾ ആരംഭിക്കുന്ന ദിവസമാണ്. വൈകുന്നേരത്തെ അയാളുടെ ആഘോഷങ്ങൾ മുടക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. ഞങ്ങളെ ഹോട്ടലിൽ കൊണ്ടുവിട്ടിട്ട് മടങ്ങിപ്പോകാൻ അയാളെ അനുവദിച്ചു. ഹോട്ടലിൽ നിന്നും നടന്നുപോകാനുള്ള ദൂരമേയുള്ള ബുളെവാഡിലേയ്ക്ക്. ഒരു കടൽത്തീരത്തുകൂടി, സായാഹ്‌നം ആസ്വദിച്ച് അലസമായി നടക്കാൻ ഒരു സഹായിയുടെ ആവശ്യമെന്ത്? പ്രത്യേകിച്ച് തൈമൂറിനെപ്പോലെ വിഷയദരിദ്രനും സർഗ്ഗശൂന്യനുമായ ചെറുപ്പക്കാരന്റെ സഹയാത്ര അലോസരമാവുകയേയുള്ളൂ.

നടവഴിയിൽ ഗ്രാഫിറ്റി
ബാക്കു ബുളെവാഡ് വെറുമൊരു കടൽത്തീരമല്ല. ആറേഴ് കിലോമീറ്റർ നീളത്തിൽ കിടക്കുന്ന സവിശേഷമായ ഒരുദ്യാനം കൂടിയാണ്. ഹോട്ടലിൽ നിന്നും അവിടേയ്ക്ക് നടക്കുമ്പോൾ, ആ ചെറിയ ദൂരത്തിനുള്ളിൽ മറ്റു ചില ഉദ്യാനങ്ങളിൽ കൂടിയും കടന്നുപോവുകയുണ്ടായി. അതിലൊന്നിൽ കുറച്ചുസമയം ഇരിക്കുകയും ചെയ്തു. എത്രമാത്രം ഉദ്യാനങ്ങളും ചത്വരങ്ങളുമാണ്...! കഷ്ടിച്ച് മൂന്ന് പതിറ്റാണ്ടിന് മുൻപു മാത്രം സ്വതന്ത്രമായ ഒരു രാജ്യത്തിന് ഇത്രയും ആസൂത്രിതമായും മനോഹരമായും തലസ്ഥാനപട്ടണം നിർമ്മിച്ചെടുക്കാൻ സാധിച്ചു എന്നത് അനല്പമായ നേട്ടം തന്നെ.

ബാക്കു പട്ടണത്തെ ഇത്തരത്തിൽ ലോകോത്തര നിലവാരത്തിലേയ്ക്ക് ആവിഷ്കരിക്കാൻ മേൽനോട്ടം വഹിച്ചത് 1993 മുതൽ 2003 വരെ അസർബൈജാന്റെ പ്രസിഡന്റായിരുന്ന ഹൈദർ അലിയാണ് (Hyder Aliyev). സോവ്യറ്റ് പോളിറ്റ് ബ്യുറോ അംഗമായിരുന്ന അദ്ദേഹം കറകളഞ്ഞ  കമ്മ്യൂണിസ്റ്റായിരുന്നു. സോവ്യറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്രമായതിനു ശേഷം, ഒരിടക്കാലം അസർബൈജാനെ സംബന്ധിച്ച് പരീക്ഷണഘട്ടമായിരുന്നു. അരാജകത്വത്തിലേയ്ക്ക് നീങ്ങിയ അക്കാലത്തെ  സാമൂഹികപരിസരത്തെ തന്റെ ഭരണകാലത്തിനിടയ്ക്ക് വെടിപ്പാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

കറകളഞ്ഞ കമ്മ്യുണിസ്റ്റ് എന്നുപറയുമ്പോൾ, സോവ്യറ്റ് കളരിയിൽ പൂഴിക്കടകൻ രാഷ്ട്രീയം വരെ അഭ്യസിച്ച കമ്മ്യുണിസ്റ്റ് എന്നുവേണം വായിക്കാൻ. സോവ്യറ്റാനന്തരം മാഫിയാരീതികളിലേയ്ക്ക് വഴുതിപ്പോയ അസർബൈജാനെ ശുദ്ധീകരിക്കാൻ ശക്തമായ പട്ടാള-പോലീസ് മുറകളാണ് ഹൈദർ അലി ഉപയോഗപ്പെടുത്തിയത്. ജനാധിപത്യത്തിന്റെ നേർത്ത കവചത്തിനുള്ളിൽ, സോവ്യറ്റ് യൂണിയൻ നടപ്പാക്കിയ അതേ ഫാസിസ്റ്റ് ഭരണരീതിയാണ് അദ്ദേഹം അവലംബിച്ചത്. അന്താരാഷ്‍ട്രസമൂഹം, ഒരുപക്ഷെ അസർബൈജാനികളിൽ ഒരുകൂട്ടരും, ഈ ഭരണരീതിയെ ഏകമാനമായ  സന്തോഷത്തോടെ വിലയിരുത്തുന്നില്ല. എതിർശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന, ഭരണകാര്യങ്ങളിൽ പൊതുവികാരം ഏറ്റവും കുറവ് പ്രതിധ്വനിക്കുന്ന, അധികാരകേന്ദ്രിതമായ ഭരണക്രമമാണ് ഹൈദർ അലി നിർമ്മിച്ചെടുത്തത്. അദ്ദേഹത്തിന്റെ മകനിലൂടെ വലിയ മാറ്റമൊന്നുമില്ലാതെ അതിപ്പോഴും തുടരുന്നു.

എന്നാൽ തകർന്നുപോകുമായിരുന്ന ഒരു രാജ്യത്തെ അതിധൃതം പുരോഗതിയിലേയ്ക്ക് നയിക്കാൻ മറ്റൊരു ഭരണനീതിക്കും സാധിക്കുമായിരുന്നില്ല എന്ന് കരുതുന്നവരാണ് കൂടുതലും. അതിനാൽ തന്നെ ഈ ജനാധിപത്യധ്വംസനവും അധികാരകേന്ദ്രീകരണവും ഒന്നും സാധാരണജനങ്ങൾ പൊതുവേ കാര്യമാക്കുന്നില്ല. അടുത്ത ഭൂതകാല ചരിത്രത്തിലൊന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സമാധാനാന്തരീക്ഷത്തിലൂടെയും ജീവിതനിലവാരത്തിലൂടെയുമാണ് അസർബൈജാൻ ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ തന്നെയാവും ഹൈദർ അലിക്ക് ഏതാണ്ടൊരു രാഷ്ട്രപിതാവിന്റെ പരിഗണന ലഭിച്ചുവരുന്നതായി കാണുന്നു. അദ്ദേഹത്തിൻറെ മകൻ പ്രസിഡന്റാല്ലാതായി തീരുന്ന കാലത്ത് അതെങ്ങനെയായിത്തീരും എന്നറിയില്ല.

ഒരുദ്യാനത്തിൽ കണ്ട ഹൈദർ അലിയുടെ പ്രതിമ
പെരുന്നാളിന്റെ ആദ്യത്തെ ദിവസമായതുകൊണ്ടാണോ എന്നറിയില്ല ബുളെവാഡിലും ഉദ്യാനത്തിലും അത്യാവശ്യം തിരക്കുണ്ട്. ഒരുപക്ഷെ എല്ലാ സായാഹ്നങ്ങളിലും ഇങ്ങനെതന്നെയായിരിക്കാം. ആരെയും ആകർഷിക്കും വിധം മനോഹരവും വൃത്തിഭദ്രവുമാണ് കടൽത്തീരവും പാർക്കും. അതിന് പ്രഭയേകുന്ന ജനക്കൂട്ടമാണ് ഇതിലേ ഉല്ലാസചിത്തരായി നടന്നുനീങ്ങുന്നതും...

ഒരു ജനസമൂഹത്തിന്റെ ആരോഗ്യമാപിനിയിൽ പൊതുവിടങ്ങൾക്ക് അനല്പമായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് അവരുടെ ഊർജ്ജം സർഗാത്മകമായും ക്രിയാത്മകമായും ചെലവഴിക്കാൻ പ്രസാദാത്മകമായ പൊതുപരിസരങ്ങൾ വേണം. കടൽത്തീരം വേണം, ഉദ്യാനം വേണം. ചത്വരവും നൃത്തവേദിയും വേണം. ഇവിടെ, കാസ്പിയൻ കടലിന്റെ, കാറ്റുചേക്കേറുന്ന കുഞ്ഞോളങ്ങളിലേയ്ക്ക് നോക്കി ലോകംമറന്ന് ചേർന്നിരിക്കുന്ന പ്രണയിതാക്കൾ അസംഖ്യം. നിരുപാധിക സ്വാതന്ത്ര്യത്തിന്റെ സ്വപ്നസമുദ്രത്തിൽ  മനോഹരമായി സ്നേഹംതുഴയുന്ന ആ കുട്ടികളെയും കടന്ന് നടക്കുമ്പോൾ, കൊച്ചി മറൈൻഡ്രൈവിൽ ചേർന്നിരുന്നതിന്റെ പേരിൽ ചൂരലടിയേറ്റ് ഓടിരക്ഷപെടേണ്ടി വന്ന കുട്ടികളെ ഓർമ്മവന്നു. അവരനുഭവിച്ച ആത്മാഭിമാനക്ഷതം ഒരു സിവിലൈസ്‌ഡ്‌ സമൂഹത്തിന്റെ പ്രത്യക്ഷവത്കരണമായി കാണാനാവില്ല. അവരെയോർത്തുള്ള ദുഃഖം ഇപ്പോൾ അധികരിക്കുന്നു...

ബാക്കു കടൽത്തീരം
ബാക്കുവിലെ ഈ കടൽത്തീരസൗകര്യങ്ങളും അനുബന്ധമായ ഉദ്യാനവും പുതിയ നിർമ്മിതിയല്ല. റഷ്യൻ സാമ്രാജ്യകാലത്തും തുടർന്നുവന്ന സോവ്യറ്റ്നാളുകളിലും കടൽത്തീരത്തിന്റെ പലഭാഗങ്ങളും ഇത്തരത്തിൽ ഉല്ലാസകേന്ദ്രങ്ങളായി വികസിച്ചു തുടങ്ങിയിരുന്നു. എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിക്കഴിഞ്ഞപ്പോൾ, അതിന്റെ കച്ചവടത്തിലൂടെ പ്രഭുക്കളായി മാറിയ ഒരു ന്യൂനപക്ഷ അതിസമ്പന്ന ഉപരിവർഗ്ഗം ബാക്കുവിൽ ഉണ്ടായിവന്നു. അവരുടെ ബംഗ്ളാവുകളാണ് കടൽത്തീരത്തിനഭിമുഖമായി ഉയർന്നത്. ആ സമ്പന്ന സമൂഹത്തിന്റെ ഉല്ലാസാവശ്യങ്ങൾക്കായാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ വിപുലമായ മോടിപിടിപ്പിക്കൽ പദ്ധതികൾ ഈ ഭാഗത്ത് തുടങ്ങിയത്.

ഇത്തരത്തിൽ അതിവിസ്തൃതമായി, അതിമനോഹരമായി ഒരുദ്യാനം നിർമ്മിച്ച് സംരക്ഷിക്കാൻ ഉതകുന്ന തരത്തിൽ ചെടികളും മരങ്ങളും വളരാൻ സാധ്യമായ ഊർവ്വരഭൂമിയായിരുന്നില്ല ബാക്കുവിലേത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തായി, വളരെ കൗതുകകരമായ ഒരു നിയമത്തിലൂടെയാണ് ബാക്കുവിന്റെ  കടൽത്തീരം ഫലഭൂയിഷ്ഠമായ ഭൂമിയാക്കി മാറ്റിയെടുക്കാൻ നഗരഭരണാധികാരികൾക്ക് സാധിച്ചത്. വിപുലമായ രീതിയിൽ എണ്ണക്കയറ്റുമതി നടക്കുന്ന കാലമായിരുന്നു അത്. എണ്ണകയറ്റാൻ വരുന്ന കപ്പലുകളെല്ലാം ജൈവസമൃദ്ധമായ മണ്ണ് നിശ്ചിതമായ അളവിൽ കൊണ്ടുവന്നാൽ മാത്രമേ ബാക്കു തുറമുഖത്തേയ്ക്ക് കടക്കാൻ ഭരണകൂടം അനുവദിച്ചിരുന്നുള്ളു. ആ എണ്ണക്കപ്പലുകളാണ് ബാക്കുവിന്റെ കടൽത്തീരം ഹരിതാഭമാക്കിയത് എന്ന് വേണമെങ്കിൽ  പറയാം. പിൽക്കാലത്ത് ഗൾഫ് മേഖലയിലെ പല നഗരങ്ങളും പച്ചയണിഞ്ഞത് ഇത്തരത്തിലുള്ള കൃത്രിമരീതികൾ അവലംബിച്ചാണ്. എന്നാൽ ഒന്നര നൂറ്റാണ്ടിനു മുൻപുതന്നെ ഒരുദ്യാനത്തിനായി, നഗരസൗന്ദര്യവത്കരണത്തിനായി ഒരിടത്ത് ഇത്തരത്തിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടിരുന്നു എന്നത് സവിശേഷം തന്നെയാണ്.

ഉദ്യാനം
അബ്ഷറോൺ മുനമ്പിന്റെ തെക്കൻ തീരത്താണ് ഈ കടൽത്തീരവും ബാക്കു പട്ടണവും. ഭൂമിശാസ്ത്രപരമായി സവിശേഷമായ പ്രദേശമാണ് അബ്ഷറോൺ മുനമ്പ്. കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയിലുള്ള ഭൂഭാഗത്തിലൂടെ ഏതാണ്ട് ആയിരത്തിയഞ്ഞൂറ് കിലോമീറ്റർ നീളത്തിൽ കിടക്കുന്ന മലനിരയാണ് കോക്കസസ്. അസർബൈജാൻ, അർമേനിയ, തുർക്കി, ജോർജിയ, റഷ്യ എന്നി രാജ്യങ്ങളുടെ ഭൂമിയേയും ജീവിതത്തെയും ആഴത്തിൽ സ്പർശിച്ചുപോകുന്ന മലനിരയാണ് കോക്കസസ്. കോക്കസസിന്റെ കിഴക്കൻ അതിര് അബ്ഷറോൺ മുനമ്പിലൂടെ കാസ്പിയൻ കടലിലേയ്ക്കിറങ്ങി അപ്രത്യക്ഷമാവുകയാണ്. കോക്കസസ് മലനിരയുടെ ഒരതിര് എന്ന നിലയ്ക്കാണ് അബ്ഷറോൺ മുനമ്പ് ഭൂമിശാസ്ത്രപരമായി പ്രാധാന്യമുള്ള ഭൂഭാഗമായി മാറുന്നത്.

ഒരു മലനിര അതേപടി കടലിലേയ്ക്ക് വന്നവസാനിക്കുന്നത് ഇവിടെ നിൽക്കുമ്പോൾ പ്രകടമായി മനസ്സിലാക്കാനാവില്ല. അബ്ഷറോൺ പെനിൻസുലയിലേയ്‌ക്കെത്തുമ്പോൾ കോക്കസസ് മലനിരകളുടെ ഉയരം കാര്യമായി കുറയുന്നതാണ് കാരണം. എന്നാൽ ബാക്കുവിന്റെയും പരിസരപ്രദേശങ്ങളുടെയും നിമ്‌നോന്നമായ ഭൂപ്രതലം ഈ യാഥാർത്ഥ്യം, ഓർമ്മപ്പെടുത്താതിരിക്കില്ല. എന്നാൽ ഒരു മല, അപ്പാടെ കടലിലേയ്ക്ക് മുങ്ങാങ്കുഴിയിട്ട് അപ്രത്യക്ഷമാകുന്ന ഒരു പെനിൻസുലയിൽ ചെന്നെത്താനായിരുന്നു, കുറച്ചു മാസങ്ങൾക്ക് മുൻപ്. ഒമാനിലെ മുസൻഡം മുനമ്പ്. അറേബ്യൻ മരുഭൂമിക്ക് വ്യതിരിക്തത നൽകുന്ന ഹജാർ മലനിരയുടെ ഒരതിരാണ് മുസൻഡം. മുസൻഡത്തിലെ പോലെ നഗ്നപ്രകൃതിയുടെ അസുലഭതയും അപൂർവ്വതയും നേരിട്ടനുഭവിക്കാൻ എന്തായാലും ബാക്കു കടൽത്തീരത്ത് നിൽക്കുമ്പോൾ സാധിക്കില്ല.

കടൽത്തീരത്തെ ശില്പം
കടൽത്തീരത്തുകൂടി, ഉദ്യാനത്തിലൂടെ കൂറേദൂരം നടന്നു. അപ്പോൾ സന്ധ്യ വന്നു. ഒപ്പം കോക്കസസ് മലയിറങ്ങി തണുത്തകാറ്റും. പകൽനേരം ഇചേരിഷെഹറിലൂടെ നടക്കുമ്പോൾ, വെയിൽ ഞങ്ങളെ തളർത്തിയിരുന്നു. അതിനാൽ തന്നെ കടൽത്തീരത്തേയ്ക്ക് വന്നത് ലളിതവസ്ത്രധാരികളായാണ്. തെറ്റായ തീരുമാനപ്പോയി അത്. വെയിൽ വറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത രീതിയിൽ ശീതക്കാറ്റ് കാസ്പിയൻ തീരത്തെ വിറങ്ങലിപ്പിക്കുന്നു. അലസനടത്തം അനുവദിക്കാത്ത വിധം ഞങ്ങളെയും വിറപ്പിക്കുന്നു.

കടൽത്തീരത്ത് പരദശം ഭക്ഷണശാലകളുണ്ട്. അവയുടെ തീന്മേശകൾ ഒക്കെയും കെട്ടിടത്തിനുള്ളിലല്ല, പുറത്താണ്. വർണ്ണവെട്ടം ചിതറിക്കിടക്കുന്ന കടൽത്തീരത്ത്, ആകാശത്തെ നക്ഷത്രങ്ങളെ കണ്ട് അത്താഴം. അങ്ങനെയൊന്ന് കരുതിയാണ് ഞങ്ങളും വന്നത്. കാസ്പിയൻ തീരത്തെ ഒരു ഓപ്പൺ എയർ റെസ്റ്റോറന്റിൽ അലസമായ രാത്രിഭക്ഷണം. പക്ഷെ ശീതക്കാറ്റ് ഞങ്ങളെ പരിക്ഷീണരാക്കി. ഏത് കാലാവസ്ഥയും അതിജീവിക്കാൻ പറ്റുന്ന പ്രായവുമല്ലല്ലോ. അതിനാൽ ആ ആഗ്രഹമുപേക്ഷിച്ച്, ഒരു ടാക്സി പിടിച്ച്, താമസിക്കുന്ന ഹോട്ടലിന്റെ ഏറ്റവും മുകൾനിലയിലുള്ള  തീൻശാലയിലേയ്ക്ക് മടങ്ങി.

അവിടെയിരിക്കുമ്പോൾ ബാക്കുവിന്റെയും കാസ്പിയന്റെയും രാത്രി ജാലകക്കാഴ്ചയാവുന്നു. വലിയൊരു ഭോജനശാല. പക്ഷെ ഒരു ജോഡി യുവമിധുനങ്ങളും വൃദ്ധമിഥുനങ്ങളായ ഞങ്ങളും മാത്രമേ അത്താഴത്തിനുള്ളു. അസർബൈജാന്റെ രുചിഭേദമുള്ള സ്റ്റീക്കിനും, കോക്കസസ് ഗ്രാമങ്ങളിലെ മുന്തിരിത്തോട്ടങ്ങളുടെ സവിശേഷ ലഹരിപേറുന്ന 'സവാലൻ' വീഞ്ഞിനും മുന്നിൽ ഞങ്ങളിരുന്നു. മങ്ങിയ താളത്തിൽ അപരിചിതമായ സംഗീതം. അങ്ങകലെ ബാക്കുവിന്റെ ഐക്കോണിക് ലാൻഡ്മാർക്കായ 'ഫ്‌ളെയിം ടവേഴ്സ്' അഗ്നിനാളം പോലെ കാറ്റത്തുലയുന്നത് ദൂരക്കാഴ്ചയാവുന്നു...                                              

വിദൂരദേശങ്ങളിലെ ആർദ്രനേരങ്ങളിൽ, ജീവിതം പ്രതിഫലിക്കുന്ന വിചാരക്കാഴ്ചകളിൽ ആമഗ്നനാവുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്; ഒരിക്കലും എഴുതാതെ പോയ ആ കവിതകളെ കുറിച്ച്...!

- തുടരും -

2 അഭിപ്രായങ്ങൾ:

  1. ഒരു ജനസമൂഹത്തിന്റെ ആരോഗ്യമാപിനിയിൽ പൊതുവിടങ്ങൾക്ക് അനല്പമായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് അവരുടെ ഊർജ്ജം സർഗാത്മകമായും ക്രിയാത്മകമായും ചെലവഴിക്കാൻ പ്രസാദാത്മകമായ പൊതുപരിസരങ്ങൾ വേണം. കടൽത്തീരം വേണം, ഉദ്യാനം വേണം. ചത്വരവും നൃത്തവേദിയും വേണം. ഇവിടെ, കാസ്പിയൻ കടലിന്റെ, കാറ്റുചേക്കേറുന്ന കുഞ്ഞോളങ്ങളിലേയ്ക്ക് നോക്കി ലോകംമറന്ന് ചേർന്നിരിക്കുന്ന പ്രണയിതാക്കൾ അസംഖ്യം. നിരുപാധിക സ്വാതന്ത്ര്യത്തിന്റെ സ്വപ്നസമുദ്രത്തിൽ മനോഹരമായി സ്നേഹംതുഴയുന്ന ആ കുട്ടികളെയും കടന്ന് നടക്കുമ്പോൾ, കൊച്ചി മറൈൻഡ്രൈവിൽ ചേർന്നിരുന്നതിന്റെ പേരിൽ ചൂരലടിയേറ്റ് ഓടിരക്ഷപെടേണ്ടി വന്ന കുട്ടികളെ ഓർമ്മവന്നു. അവരനുഭവിച്ച ആത്മാഭിമാനക്ഷതം ഒരു സിവിലൈസ്‌ഡ്‌ സമൂഹത്തിന്റെ പ്രത്യക്ഷവത്കരണമായി കാണാനാവില്ല. അവരെയോർത്തുള്ള ദുഃഖം ഇപ്പോൾ അധികരിക്കുന്നു...'
    ലാസർ ഭായ് താങ്കളുടെ സഞ്ചാരവിവരണങ്ങളോടോപ്പമുള്ള ഇത്തരം നിരീക്ഷണങ്ങൾ എന്നും അത്യുഗ്രങ്ങളാണ് കേട്ടോ .

    മറുപടിഇല്ലാതാക്കൂ