2018, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

അഗ്‌നിദേശം - രണ്ട്

പാരഡോക്സ് - വൈരുദ്ധ്യം!

അസർബൈജാന്റെ സാമൂഹ്യജീവിതത്തെ കുറിച്ച സംസാരിക്കുമ്പോൾ, പിന്നീട്, തൈമൂർ തന്നെയാണ് ഈ ഒരു വാക്കിൽ അതിനെ ശരിയായി നിർവ്വചിച്ചത്.

നിസാമി തെരുവിൽ നിന്നും ഇചേരി ഷെഹറിലേയ്ക്കുള്ള ഇടുങ്ങിയ പടവുകൾ കയറുമ്പോഴാണ് ഞങ്ങൾക്കത് ആദ്യമായി അനുഭവപ്പെട്ടത്. കൈവരിയുടെ നിഴൽമറവിൽ ഒരു വൃദ്ധ ഇരിക്കുന്നു. പച്ചനിറത്തിലുള്ള, പ്ലം പോലുള്ള ഒരു ഫലം ചെറിയ പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച് വിൽക്കുകയാണവർ. നിസാമി തെരുവിലെ ആധുനികമായ പുളപ്പിൽ നിന്നും, നഗരം അതിന്റെ ഇരുണ്ടഗഹ്വരങ്ങളിൽ  മറച്ചുവച്ചിരിക്കുന്ന ഇല്ലായ്മയുടെ സാക്ഷ്യം. അവർ പേരിനുവേണ്ടി പഴം വിൽക്കുകയായിരുന്നു. ഭിക്ഷാടനമായിരുന്നു അത്. കാരണം, 'അൽച' എന്നറിയപ്പെടുന്ന ആ പഴം തൊട്ടപ്പുറത്തെ ഒരു മരത്തിൽ കായ്ച്ചുനിൽപ്പുണ്ട്. ആർക്കും അതിൽ നിന്നും പറിച്ചു കഴിക്കാവുന്നതേയുള്ളൂ. അവരിൽ നിന്നും ഒരു കവർ വാങ്ങി, അല്പം കഴിഞ്ഞ്, ഒരു മരത്തണലിൽ വിശ്രമിക്കുമ്പോഴാണ്, അതൊരു അൽചമരമാണെന്നും അത് കായ്ച്ചുനിൽക്കുകയാണെന്നും ഞങ്ങൾ കാണുന്നത്.

അൽച, നല്ല പുളിയും ചവർപ്പുമുള്ള ഫലമാണ്. വൃദ്ധയുടെ കയ്യിൽ നിന്നും വാങ്ങിയ അൽച, അസർബൈജാൻ വിടുന്നവരെ കൂടെക്കരുതിയിരുന്നു. അസർബൈജാനിലെ പരിചിതമല്ലാത്ത ഭക്ഷണങ്ങൾക്ക് ശേഷം വായിലെ ചുവ മാറ്റാൻ ഇതിന്റെ പുളിരുചി സഹായിച്ചു. ബാക്കിയുണ്ടായിരുന്ന ഏതാനുമെണ്ണം അവസാനം തങ്ങിയ ഹോട്ടൽ മുറിയിൽ ഉപേക്ഷിച്ചു.

അൽചമരത്തണലിൽ...
നിസാമി ഗഞ്ചാവിയുടെ പ്രതിമയിരിക്കുന്ന ചത്വരത്തിന്റെ ഒരു ഭാഗത്തുകൂടി, അൽച വിൽക്കുന്ന വൃദ്ധയിരിക്കുന്ന പടവുകൾ കയറിച്ചെല്ലുമ്പോൾ, ഇചേരി ഷെഹർ തുടങ്ങുകയാണ്.

നഗരസത്തയുടെ ഭാവമാറ്റം ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും...!

ഇചേരി ഷെഹർ (Icheri Sheher) എന്ന അസർബൈജാനി വാക്കിന്റെ മൊഴിമാറ്റം  'ഉൾപ്പട്ടണം' (Inner City) എന്നാണ്. പണ്ട് കാലം മുതൽ പറഞ്ഞുവരുന്നത്  അങ്ങനെയാണെങ്കിലും 'പുരാതന നഗരം' എന്ന് അർത്ഥമെടുക്കുന്നതാവും ഇന്ന് കൂടുതൽ അനുരൂപം. ആധുനിക ബാക്കു പട്ടണത്തിന്റെ മധ്യത്തിൽ അതീവശ്രദ്ധയോടെ സംരക്ഷിച്ചുവരുന്ന പൗരാണിക നഗരമാണ് ഇചേരി ഷെഹർ. വൃത്തിയും വെടിപ്പും മുഖമുദ്ര.

ഇടുങ്ങിയ തെരുവുകളുടെ ഇരുവശത്തുമായി സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള വാസ്തുനിർമ്മിതികൾ ഏറെക്കൂറെ അതുപോലെ തന്നെ സംരക്ഷിക്കപ്പെട്ടുണ്ട്. എന്നാൽ എല്ലാ കെട്ടിടങ്ങൾക്കും അത്രയും പൗരാണികത തോന്നുകയും ഇല്ല. റഷ്യൻ സാമ്രാജ്യത്തിന്റെ ഭരണകാലത്ത് ഉയർന്നുവന്ന, അക്കാലത്തെ യൂറോപ്യൻ മാതൃകയിലുള്ള മട്ടുപ്പാവ് (balcony) കെട്ടിടങ്ങളും കൂട്ടത്തിലുണ്ട്. പക്ഷെ അവയും ഒന്നുരണ്ട് നൂറ്റാണ്ടിന് മുമ്പുള്ളതാണെന്ന് ഓർക്കണം. അതിനാൽ തന്നെ ആ പൗരാണികമായ നഗരത്തിന്റെ ഭാവവ്യാപ്തിക്ക് അവ ലോപത്വം ഉണ്ടാക്കുന്നില്ല എന്നുകാണാം.

ഇചേരി ഷെഹറിന്റെ തെരുവ്...
ഒരു വിദൂരദേശത്ത് ചെല്ലുമ്പോൾ, നമ്മുടെ നാടിനെ അവിടവുമായി താരതമ്യം ചെയ്യാൻ നിശിതമായി ശ്രമിക്കാറില്ല. സംസ്‌കാരങ്ങൾ വ്യത്യസ്തമാണ്. ജീവിതാവബോധവും ജീവിതനിലവാരവും വ്യത്യസ്തമാണ്. അതിനാൽ ഒന്നിനെ മറ്റൊന്നിനോട്  താരതമ്യപ്പെടുത്തി വ്യവഹരിക്കുന്നതിൽ അർത്ഥമില്ല. എന്നാൽ ഇചേരി ഷെഹർ എന്ന, ഇന്നും സജീവമായിരിക്കുന്ന, നൂറ്റാണ്ടുകൾക്ക് മുൻപുള്ള പട്ടണത്തിലൂടെ നടക്കുമ്പോൾ എനിക്ക് നഷ്ടബോധം തോന്നാതിരുന്നില്ല. ഒരു നൂറ്റാണ്ടിന് മുൻപുള്ള കേരളത്തിലെ ജനപദങ്ങൾ എങ്ങനെയായിരുന്നു എന്നതുപോലും ഇപ്പോൾ  സങ്കൽപ്പിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

ജന്മനാടായ തിരുവനന്തപുരത്ത്, കോട്ടയ്ക്കുള്ളിലും അതിന് ചുറ്റുമായും, പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പ്രതാപകാല ഓർമ്മപ്പെടുത്തൽ പോലെ, ഏതാനും കൊട്ടാരങ്ങളും മറ്റുചില വാസ്തുനിർമ്മിതികളും ഉണ്ട്. കോട്ടയ്ക്കകമെങ്കിലും, ഒരു പൗരാണികസ്ഥാനമായി കണ്ട്, സർക്കാർ അതൊക്കെ സംരക്ഷിച്ചിരുന്നെങ്കിൽ എന്ന് ഇവിടം കാണുമ്പോൾ ആഗ്രഹം തോന്നുന്നു.

പടിഞ്ഞാറേ കോട്ടയുടെ ഭാഗത്ത്, മുത്തൂറ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു തീൻശാലയിൽ ഇടയ്ക്ക്  കയറിയിരുന്നു. അപ്പോഴാണ് ആ സ്ഥാപനമിരിക്കുന്നത് രാജഭരണകാലത്തെ ഒരു അമ്മച്ചിവീട്ടിലാണെന്ന് മനസ്സിലായത്. പ്രശസ്തനായ ബിജുരമേശിന്റെ ബാറും, അത്രയൊന്നും പ്രശസ്തമല്ലാത്ത കുതിരമാളികയും ഒരേ അതിരുപങ്കിടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ നോക്കുമ്പോൾ എന്റെ ആഗ്രഹം അത്രകണ്ട് പ്രായോഗികമല്ലെന്ന് മനസ്സിലാക്കാൻ ചെറിയ ബുദ്ധിമതിയാവും.

ഇചേരി ഷെഹറിലെ വഴിയോര കച്ചവടം
കോട്ടയ്ക്കുള്ളിലെ നഗരമാണ് ഇചേരി ഷെഹർ. ഏഴാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലായിട്ടാണ് ഈ ജനപദം ഉണ്ടായിവന്നത്. കൃത്യമായ ഒരു കാലഗണനയിലേയ്ക്ക് ചരിത്രകാരന്മാർ എത്തിയിട്ടില്ല എന്നതാണ് വാസ്തവം. പട്ടുപാതയിൽ (Silk Road) പെടുന്ന ഒരു കാസ്പിയൻ തുറമുഖം എന്ന നിലയ്ക്കാണ് പട്ടണം വികസിച്ചത്. ഇന്ന് കാണുന്ന സവിശേഷമായ നിർമ്മിതികളിൽ ബഹുഭൂരിപക്ഷവും ആ നാളുകളുടെ ശേഷിപ്പാണ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ സാമ്രാജ്യം ഈ പ്രദേശം കീഴടക്കുമ്പോഴാണ് കുറച്ചുകൂടി ആധുനികമായ ഒരു തലത്തിലേയ്ക്ക് പ്രദേശം മാറുന്നത്. വ്യാപാരത്തിന്റെയും വർത്തകസഞ്ചാരത്തിന്റെയും ചലനാത്മക കൂടുകയും പട്ടണവ്യാപ്തി വർദ്ധിക്കുകയും ചെയ്തു. നാഗരികതയുടെ ഉപോല്പന്നമായി ആദ്യം സംഭവിക്കുക കുടിയേറ്റമാണല്ലോ. ഗ്രാമങ്ങളിൽ നിന്നും വിദൂരദേശങ്ങളിൽ നിന്നും പട്ടണത്തിലേക്കെത്തിയവർ തമ്പടിച്ചത് കോട്ടമതിലിന് പുറത്താണ്. ആ പ്രദേശങ്ങളും ജനവാസമേഖലയായി മാറാൻ തുടങ്ങി. കഴിഞ്ഞ അദ്ധ്യായത്തിൽ വിസ്തരിച്ച നിസാമി തെരുവു പോലുള്ള ഭാഗങ്ങളുടെയൊക്കെ പ്രഭവം ഇക്കാലത്താണ്.

ഈ പരിണാമം സമൂഹത്തിൽ ചില ശ്രേണിബദ്ധതകളും ഉളവാക്കുകയുണ്ടായി. കോട്ടമതിലിനുള്ളിൽ താമസിക്കുന്നവർ യഥാർത്ഥ നഗരവാസികളും, പുറത്തുള്ളവർ വന്നുചേർന്നവരുമായി മാറി. അക്കാലം മുതലാണ് കോട്ടമതിലിനുള്ളിലുള്ള പ്രദേശം ഇചേരി ഷെഹർ എന്നറിയപ്പെടാൻ തുടങ്ങിയത്. പുറത്തുള്ള ഭാഗം ബായിർ ഷെഹർ (Outer City) എന്നും വിളിക്കപ്പെട്ടു. ഇചേരി ഷെഹർ നിവാസികൾ സമൂഹത്തിൽ ഉന്നത ശ്രേണിയിലുള്ളവരായി കരുതപ്പെടാൻ തുടങ്ങി.

ഇചേരി ഷെഹർ
ഇചേരി ഷെഹറിലും പാശ്ചാത്യരായ അധികം സഞ്ചാരികളെ കാണുകയുണ്ടായില്ല. സ്വദേശികൾ എന്ന് തോന്നിച്ചവർ തന്നെയായിരുന്നു കൂടുതലും. പക്ഷെ അതിൽ നല്ലൊരു പക്ഷവും റഷ്യക്കാരാണെന്ന് മനസ്സിലാക്കിയത് പിന്നീടാണ്. അസർബൈജാനികളെയും റഷ്യക്കാരെയും വേർതിരിച്ചറിയാൻ നമുക്ക് പ്രയാസമാണ്.

തങ്ങളുടെ പഴയ അംഗസംസ്ഥാനത്തിൽ ഇപ്പോൾ ഒരുപാട് റഷ്യക്കാർ വിനോദസഞ്ചാരികളായി എത്തുന്നുണ്ട്.

സോവ്യറ്റ് യൂണിയൻ ഇല്ലാതായപ്പോൾ പിരിഞ്ഞുപോയി സ്വതന്ത്രരാജ്യങ്ങളായ പ്രദേശങ്ങൾ എല്ലാംതന്നെ, യൂണിയന്റെ  സ്ഥാപനകാലത്ത് ചെമ്പടയുടെ സൈനികശക്തിയാൽ കൂട്ടിച്ചേർക്കപ്പെട്ടവയായിരുന്നു എന്നാണ് ഒരുപാടുകാലം ഞാൻ കരുതിയിരുന്നത്. എന്നാൽ അസർബൈജാനെ പോലുള്ള രാജ്യങ്ങൾ അതിനുമൊക്കെ എത്രയോ മുൻപു തന്നെ ഇമ്പീരിയൽ റഷ്യയുടെ ഭാഗമായിരുന്നു എന്നതാണ് വാസ്തവം.

പതിനെട്ടാം നൂറ്റാണ്ടിൽ, റഷ്യൻ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും തമ്മിൽ നിരന്തരമായ യുദ്ധങ്ങൾ നടന്നിരുന്നു. ഇന്നത്തെ ജോർജിയ, അർമേനിയ, അസർബൈജാൻ തുടങ്ങി അതിർത്തിയിലുള്ള രാജ്യങ്ങൾ അക്കാലത്ത് ഈ രണ്ട് വലിയ സാമ്രാജ്യത്വശക്തികളുടെ ബലപരീക്ഷണസ്ഥലിയായി മാറിയിരുന്നു.

അത്തരത്തിൽ നടന്ന യുദ്ധങ്ങളുടെ ഉപോല്പന്നമായി പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് (1806) ഇന്നത്തെ അസർബൈജാൻ ഉൾപ്പെടുന്ന പ്രദേശം റഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലാവുന്നത്. സോവ്യറ്റ് യൂണിയൻ സ്ഥാപിതമാവുന്നത് 1922 - ൽ മാത്രമാണ്. സ്വാഭാവികമായും അസർബൈജാനും അതിന്റെ ഭാഗമായി മാറുകയാണുണ്ടായത്.

സാമ്രാജ്യത്വ ദുർമോഹത്തിന്റെ കണക്കെടുപ്പാണ് പലപ്പോഴും ചരിത്രം...!

വീടുകളിലെ തടികൊണ്ടുള്ള മട്ടുപ്പാവ്...
മദ്ധ്യാഹ്നത്തിന്റെ വെയിൽ, ഇടുങ്ങിയ തെരുവുകളുടെ പാകിയ തറയിൽ ചൂടുവിരിക്കുന്നുണ്ട്. വീടുകളെ മറച്ചുപിടിക്കുന്ന വലിയ മതിൽക്കെട്ടിനകത്തു നിന്നും നിരത്ത് കാണാനെന്നോണം ആഞ്ഞുനിൽക്കുന്ന ലളിതമായ വൃക്ഷരാജികൾ. അവ അവിടവിടെ തണൽതീർക്കുന്നു. നേരിട്ട് വെയിലടിക്കുമ്പോൾ ചൂടനുഭവപ്പെടുന്നുണ്ടെങ്കിലും, തണലിൽ ആശ്വാസത്തിന്റെ നേരിയ തണുപ്പ് പതിഞ്ഞുകിടപ്പുണ്ട്...

ഞങ്ങൾ കന്യകാഗോപുരത്തിലേയ്ക്ക് നടക്കുകയാണ്...

ബൈബിൾ ചലച്ചിത്രങ്ങളിൽ കണ്ടുപരിചയിച്ച മദ്ധ്യപൂർവേഷ്യൻ പരിസരത്തെ ഓർമ്മിപ്പിക്കുന്ന, മഞ്ഞിച്ച, ഗഹ്വരസമാനമായ ചെറുവഴിയിലൂടെ നടക്കുമ്പോൾ വെറുതെ ആലോചിച്ചു; ഈ സ്ഥലത്തേയ്ക്ക് ഒരിക്കലും വന്നില്ലായിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു? പൊതുവേ ജീവിതത്തിന് വ്യതിയാനമൊന്നും ഉണ്ടാവില്ല. ഇവിടെ നിന്നും മടങ്ങിച്ചെന്നാലും ദൈനംദിനവൃത്തിയുടെ മങ്ങിയ വഴിയിലൂടെ രാപ്പകലുകൾ കടന്നുപോകും...

പക്ഷെ ഒരു വ്യത്യാസം ഉണ്ടാവും. ഇടയ്‌ക്കൊക്കെ, ഞാൻ അസർബൈജാൻ ഓർക്കും, ബാക്കു ഓർക്കും, കന്യകാഗോപുരത്തിലേയ്ക്കുള്ള, ഇപ്പോൾ നടക്കുന്ന ഈ ചെറിയ വഴി ഓർക്കും. അപ്പോൾ, അകാരണമായ ഒരു സന്തോഷം തോന്നും. ഒരിക്കൽ മാത്രം പോയ വഴികളിലൂടെ സ്വപ്നസമാനമായി വീണ്ടും വീണ്ടും യാത്രചെയ്യും. ഓർമ്മകളുടെ സാന്ദ്രതടാകത്തിൽ ആരോ തൊട്ടതുപോലെ ഹർഷവീചികൾ പരന്നൊഴുകും...

ഒന്ന് കഴിയുമ്പോൾ മറ്റൊന്നിലേയ്ക്ക് ആവേശിപ്പിക്കുന്ന യാത്രയുടെ രസതന്ത്രം ഈ സന്തോഷോന്മാദമാണ്...!

ശീതകാലത്തെ തൊപ്പികൾ. ഇചേരി ഷെഹറിലെ വഴിയോരക്കച്ചവടം...
അങ്ങനെ നടക്കവേ, വഴിയുടെ അങ്ങേത്തലയ്ക്കൽ കന്യകാഗോപുരം കാണായി...

ഇചേരി ഷെഹറിലെ സവിശേഷവും അതിപുരാതനവുമായ ഒരു നിർമ്മിതിയാണ് കന്യകാഗോപുരം (Maiden Tower). വിസ്താരമേറിയ ഒരു വൃത്തഗോപുരമാണിത്. അസർബൈജാൻ സാംസ്കാരത്തിന്റെ പ്രതിരൂപകമായി, വ്യാപകമായി ഉപയോഗിച്ചുവരുന്നത് ഈ ഗോപുരമന്ദിരമാണ്. അസർബൈജാന്റെ കടലാസുനാണയത്തിലും സ്റ്റാമ്പിലുമൊക്കെ ഇതിന്റെ ചിത്രം കാണാവുന്നതാണ്. രാജ്യത്തിന്റെ ഏതുഭാഗത്തു പോയാലും, കൗതുകവസ്തുക്കളുടെ കടയിൽ കന്യകാഗോപുരത്തിന്റെ കുഞ്ഞുശില്പങ്ങൾ വില്പനയ്ക്കുണ്ടാവും.

കന്യകാഗോപുരത്തിന്റെ ചരിത്രവും പുരാവൃത്തവും വളരെ മങ്ങിയാണ് കാണപ്പെടുന്നത്. നിർമ്മാണകാലം കൃത്യമായി നിർണ്ണയിച്ചിട്ടില്ലെങ്കിലും രണ്ടു കാലഘട്ടങ്ങളിലായാണ് നിർമ്മാണം നടന്നിരിക്കുക എന്ന് ചരിത്രകാരന്മാർ പൊതുവേ അനുമാനിക്കുന്നു. 3-4 നൂറ്റാണ്ടുകളിലാണ് ആദ്യത്തെ നിർമ്മാണം നടന്നിരിക്കുക.  പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടോടെ നിലവിലുള്ള സ്തൂപത്തിന്റെ ഉയരം കൂട്ടിയിരിക്കാം എന്നും കരുതുന്നു. ഈ രണ്ടു കാലങ്ങളിലും നിർമ്മിക്കപ്പെട്ട ഭാഗങ്ങൾ പുറംകാഴ്ചയിൽ തന്നെ വ്യത്യസ്തമാണെന്ന് മനസ്സിലാക്കാനാവും. ഉപയോഗിച്ചിരിക്കുന്ന ഇഷ്ടികകൾ പോലും നിറരൂപങ്ങളിൽ വ്യതിരിക്തത പുലർത്തുന്നതായി കാണാം. എന്നാൽ അങ്ങനെയല്ല, ഈ സ്തൂപം പൂർണ്ണമായും പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉയർത്തിയതാണ് എന്നുകരുതുന്ന ചരിത്രകാരന്മാരുമുണ്ട്.

കന്യകാഗോപുരം
ചുറ്റുഗോവണിയിലൂടെ ഞങ്ങൾ ഗോപുരത്തിന് മുകളിലേയ്ക്ക് കയറി. ആയാസകരമായിരുന്നു ആ കയറ്റം എന്ന് പറയാനാവില്ല. നമ്മുടെ ചില തുറമുഖങ്ങളിലും കടൽത്തീരത്തും സംരക്ഷിച്ചുവരുന്ന പഴയ വിളക്കുമാടങ്ങളുടെ ഉയരവുമായി താരതമ്യംചെയ്യുമ്പോൾ, കന്യകാഗോപുരത്തിന്റെ ഉയരം കുറവാണ്.

നിലവിൽ, വിവിധ തട്ടുകളിലായി പ്രവർത്തിക്കുന്ന ചെറിയ ഒരു പ്രദർശനശാലയാണ്  ഇതിനുള്ളിലുള്ളത്. എന്നാൽ നിർമ്മാണകാലത്ത് ഗോപുരത്തിന്റെ ഉപയോഗം ഇതായിരുന്നിരിക്കാൻ വഴിയില്ലല്ലോ. ഇതൊരു നിരീക്ഷണഗോപുരമായിരുന്നു എന്നും കരുതപ്പെടുന്നില്ല. ചരിത്രകാരന്മാർ എത്തിയിരിക്കുന്ന നിഗമനം, ഇവിടം ഒരു ആരാധനാലയം ആയിരുന്നിരിക്കാം എന്നാണ്.

ഒരു സൗരാഷ്ട്രിയൻ അഗ്നിക്ഷേത്രം!

പുരാതനകാലത്ത് പൗരസ്ത്യ-പാശ്ചാത്യ രാജ്യങ്ങൾ തമ്മിൽ കരമാർഗ്ഗം നിലനിന്ന വാണിജ്യവഴിയിലെ പ്രധാനപ്പെട്ട ഇടത്താവളം എന്ന നിലയ്ക്ക് ഈ പ്രദേശം സംസ്കാരങ്ങളുടെ സംഗമസ്ഥാനം കൂടിയായിരുന്നു. ഇൻഡ്യൻ വണിക്കുകൾ അതിൽ ഒട്ടും ചെറുതല്ലാത്ത നിലയിൽ സന്നിഹിതമായിരുന്നു. അക്കൂട്ടത്തിൽ പാഴ്‌സി വണിക്കുകളുടെ പ്രബലമായ സമൂഹവും ഉൾപ്പെട്ടിരുന്നു. പാഴ്‌സികളുടെ സൗരാഷ്ട്രിയൻ മതം അഗ്നിയെ ആരാധിക്കുന്നു.

ഭൂമിയിൽ നിന്നും അഗ്നിനാളമുയരുന്ന ഈ കാസ്പിയൻതീരം അവർക്ക് പുണ്യഭൂമിയായി തോന്നിയതിൽ അത്ഭുതമില്ല. ഭൂഗർഭത്തിലെ പ്രകൃതിവാതകം അന്തരീക്ഷത്തിലേക്ക് ബഹിർഗമിക്കുമ്പോഴാണ് അണയാതെ തീകത്തിക്കൊണ്ടിരിക്കുന്നതെന്ന ശാസ്ത്രതത്വമൊക്കെ ഉണ്ടായിവരുന്നത് പിന്നീടാണല്ലോ. അന്ന് ഭൂപ്രതലത്തിൽ വെറുതെ ഉയരുന്ന അഗ്നി, ദൈവമല്ലാതെ മറ്റൊന്നായിരുന്നില്ല.

അത്തരത്തിൽ പ്രകൃത്യായുള്ള ഒരു അഗ്നിസ്ഥാനത്തിനെ ചുറ്റിയാണ് ഈ ഗോപുരം ഉയർന്നതത്രെ. ഗോപുരമുകളിലെ വിസ്തൃതമായ സുഷിരങ്ങളിലൂടെ അഗ്നിനാളങ്ങൾ ആകാശത്തേയ്ക്ക് തുളുമ്പുന്ന ചില പുരാതന ചിത്രങ്ങൾ ലഭ്യമായിട്ടുണ്ട്. ചിത്രങ്ങളിൽ വന്യഭാവനയ്ക്കും ഇടമുണ്ടെന്നിരിക്കെ അതിന്റെ ചരിത്രഗുണം കൃത്യമാവണമെന്നില്ല.

ഗോപുരമുകളിൽ നിന്നും കാസ്പിയൻ തീരത്തേയ്ക്ക് നോക്കുമ്പോൾ
ഞങ്ങൾ ഗോപുരമുകളിൽ നിന്ന് ചിത്രമെടുത്തുകൊണ്ടിരുന്നു. ബാക്കുപട്ടണത്തിന്റെ വിശാലമായ വിഗഹവീക്ഷണം കിട്ടുന്ന ഇടമാണ്. എല്ലാഭാഗത്തേയ്ക്കും കാഴ്ച ലഭിക്കുകയും ചെയ്യും...

ആ സമയം, തികച്ചും ആധുനികമായി വേഷംധരിച്ച രണ്ട് അസർബൈജാനി പെൺകുട്ടികളും അവിടെയുണ്ടായിരുന്നു. അവരും ആഹ്ളാദത്തോടെ സെൽഫിയെടുക്കുകയും മറ്റും ചെയ്തുകൊണ്ട് പുരപ്പുറത്ത് ചുറ്റിക്കറങ്ങുകയായിരുന്നു. ഞങ്ങളുടെ ചിത്രമെടുപ്പിനെ അലോസരപ്പെടുത്തുന്നു എന്നുതോന്നിയതിനാലാവാം, തൈമൂർ ആ പെൺകുട്ടികളോട് അവിടെ നിന്നും മാറിപ്പോകാൻ ആവശ്യപ്പെട്ടു, അല്പം പരുഷമായി. ആ കുട്ടികൾ, ഒന്നും മിണ്ടാതെ, സന്തോഷത്തിന്റെ ഉടയാടകൾ അഴിച്ചുവെച്ച് പെട്ടെന്നുതന്നെ അവിടെ നിന്നും നിഷ്ക്രമിച്ചു. അത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുകയും ലേശം അലോസരപ്പെടുത്തുകയും ചെയ്തു.

അപ്പോൾ മാത്രമല്ല പിന്നീടും ഇത്തരം ഒന്നുരണ്ട് ചെറിയ സംഭവങ്ങളിൽ നിന്നും ഒരുകാര്യം തോന്നാതിരുന്നില്ല. വളരെ ആധുനികമായി കാണപ്പെടുന്ന അസർബൈജാനി പരസ്യജീവിതത്തിന്റെ ഉൾമുറികളിൽ, പക്ഷെ, ശക്തമായ പെയ്ട്രിയാർക്കൽ മൂല്യങ്ങൾ നിഗൂഢവാസം ചെയ്യുന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന റഷ്യൻ ഭരണം അതിന്റെ അംഗസംസ്ഥാനങ്ങളിൽ, ആഴത്തിലുള്ള  സാമൂഹ്യപരിവർത്തനം  കൊണ്ടുവന്നു എന്നുകരുതാൻ ഇത്തരം തോന്നലുകൾ അനുവദിക്കുന്നില്ല. അധിനിവേശത്തിന്റെ സാമൂഹ്യനിയോഗം ഉപരിപ്ലവമാണ്.

ഈ നിരീക്ഷണത്തെ സാമാന്യവത്കരിച്ചു കാണേണ്ടതില്ല.  ഒരു രാജ്യത്തിന്റെ അടിയൊഴുക്കായി തുടരുന്ന സാമൂഹ്യധാരകളെ നാലഞ്ച് ദിവസത്തേയ്ക്ക് വന്നുപോകുന്ന വിനോദസഞ്ചാരിക്ക് നിശിതമായി മനസിലാക്കാനാവും എന്ന് കരുതുക വയ്യല്ലോ...

കന്യകാഗോപുരത്തിന് മുകളിലെ പെൺകുട്ടികൾ
എവിടെനിന്നോ പരദേശം കാണാനിറങ്ങിയ സഞ്ചാരികളെക്കാൾ ഈ ഗോപുരത്തിന്റെ അവകാശികൾ ആ പെൺകുട്ടികളായിരിക്കും. കാരണം, ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ട കഥയാണ് കന്യകാഗോപുരത്തെ പ്രതി സജീവമായി നിലനിൽക്കുന്ന പുരാവൃത്തം. അതിനെ ഉപലംഭിച്ച് പ്രശസ്തമായ ബാലേകളും സാഹിത്യവും  ഉണ്ടായിട്ടുണ്ട്. 'കന്യകാഗോപുരം' എന്ന പേരു തന്നെ, ഈ പുരാവൃത്തം അസർബൈജാന്റെ പോപ്യുലർ സംസ്കൃതിയിൽ എത്ര ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷതയാണ്.

അഗ്നിനാളംപോലെ മുടിയുള്ള ഒരു പെൺകുട്ടിയുടെ കഥയാണത്...

പുരാതനകാലത്ത് ഒരിക്കൽ, അല്പംമുൻപ് ഞങ്ങൾ കടന്നുവന്ന ബാക്കുകോട്ടയെ ശത്രുസൈന്യം ആക്രമിച്ചു. അവർ കോട്ടയെ വളഞ്ഞ് ഉപരോധം സൃഷ്ടിച്ചു. കോട്ടയ്ക്കുള്ളിലേയ്ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെയായി. പരിഭ്രാന്തരായ ജനം ഈ ആരാധനാലയത്തിന്റെ മുറ്റത്തെത്തി അവരുടെ ദേവനായ എഹൂറെ മെസ്ഡെയെ (Ahura Mazda) വിളിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. (സൗരാഷ്ട്രിയൻ ദേവനാണ് എഹൂറെ മെസ്ഡെ. ഇസ്‌ലാമിന്റെ വ്യാപനത്തിന് മുൻപ്, ഈ ഭാഗത്ത് സൗരാഷ്ട്രിയൻ മതം പ്രമുഖവും വ്യാപകവുമായിരുന്നു.) അവരുടെ പ്രാർത്ഥന, ദേവൻ കേട്ടു. അഗ്നിഗോപുരത്തിന് മുകളിൽ നിന്നും ഒരു തീക്കഷ്ണം താഴേക്ക് നിപതിച്ചു. അതിൽ നിന്നും അഗ്നിനാളങ്ങൾ പോലെ മുടിയുള്ള ഒരു പെൺകുട്ടി ഉണ്ടായിവന്നു. അവൾ ശത്രുസൈന്യവുമായി നേരിട്ട് പോരാടുകയും തന്റെ ദിവ്യശക്തിയാൽ അവരെ പരാജയപ്പെടുത്തുകയും ചെയ്തു...

പുരാവൃത്തങ്ങളുടെ യുക്തി അന്വേഷിക്കരുത്. യുക്ത്യാതീതമായിരിക്കുക എന്നതാണ് പുരാവൃത്തങ്ങളുടെ സൗന്ദര്യക്കൂട്ട്...

നഗരഭാഗം - ഗോപുരമുകളിൽ നിന്നും...
എന്നാൽ തൈമൂർ പറഞ്ഞത് മറ്റൊരു കഥയാണ്. ആ പഴയ കഥ തന്നെ. ദരിദ്രനെ പ്രണയിച്ച രാജകുമാരിയുടെ കഥ. ഷാ - രാജാവ് - ആ  പ്രണയം അനുവദിക്കാത്തത്തിനാൽ അദ്ദേഹത്തിന്റെ മകൾ, രാജകുമാരി, ഈ ഗോപുരത്തിൽ നിന്നും ചാടി ആത്മഹത്യചെയ്തുവത്രെ. അതിനാലാണത്രെ കന്യകാഗോപുരം എന്ന പേരുവന്നത്...

ഇരുപത്തിമൂന്നുകാരനായ തൈമൂറിന് ഈ പ്രണയകഥ പറയാനും വിശ്വസിക്കാനും അവകാശമുണ്ട്. പക്ഷെ, തൈമൂർ ഒരു പ്രൊഫഷണൽ ഗൈഡല്ലെന്ന് അയാളുടെ ഇത്തരം സംസാരത്തിൽ നിന്നും മനസ്സിലാക്കാനായി. ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന ഗൈഡിനെ കിട്ടാനുള്ള പ്രയാസം ടൂർ കമ്പനി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. അത്യാവശ്യം ഇംഗ്ലീഷ് അറിയുന്ന തൈമൂറിനെ അവർ താൽക്കാലികമായി സംഘടിപ്പിച്ചതാണെന്ന് തോന്നുന്നു. ഒരു സാധാരണ ചെറുപ്പക്കാരന്റെ പൊതുവിവരങ്ങൾക്കപ്പുറം അയാൾ അക്കാര്യത്തിൽ ശിക്ഷിതനായിരുന്നില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് ആവശ്യാനുസരണം പോകാൻ സഹായം വേണ്ടിയിരുന്നു; അതിനപ്പുറം ഒരു ഗൈഡിനെ ഞങ്ങളും ആഗ്രഹിച്ചിരുന്നില്ല. പ്രത്യേകിച്ച് ലോകവിവരം വിരൽത്തുമ്പിലുള്ളപ്പോൾ...

കന്യകാഗോപുരത്തിന്റെ ചുറ്റുഗോവണിയിറങ്ങുമ്പോൾ, ഈ വഴിയിലൂടെ ഒരുകാലത്ത് അഗ്നിനാളങ്ങൾ ആകാശത്തേയ്ക്ക് ഉയരുകയായിരുന്നുവല്ലോ എന്നത് ഞാൻ സങ്കൽപ്പിക്കാൻ ശ്രമിച്ചു..., എഹൂറെ മെസ്ഡെ എന്ന, ഇതിനുമുൻപ് കേട്ടിട്ടില്ലാത്ത ദൈവരൂപത്തെ മനസ്സിൽ വരഞ്ഞെടുക്കാൻ ശ്രമിച്ചു...

- തുടരും -

4 അഭിപ്രായങ്ങൾ:

  1. പുരാവൃത്തങ്ങളുടെ യുക്തി അന്വേഷിക്കരുത്.
    യുക്ത്യാതീതമായിരിക്കുക എന്നതാണ് പുരാവൃത്തങ്ങളുടെ സൗന്ദര്യക്കൂട്ട്...
    നല്ല സാഹത്യഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു ...!

    മറുപടിഇല്ലാതാക്കൂ
  2. സാമ്രാജ്യത്വ ദുർമോഹത്തിന്റെ കണക്കെടുപ്പാണ് പലപ്പോഴും ചരിത്രം...!സത്യം

    മറുപടിഇല്ലാതാക്കൂ