2017, ഡിസംബർ 1, വെള്ളിയാഴ്‌ച

മങ്കയംകാട്ടിൽ മഴപെയ്യുന്നു...

നിബിഡമായ വനപ്രകൃതിയിൽ വിലയിച്ച്, ഇടവപ്പാതിയുടെ പെരുമഴയിൽ നനഞ്ഞുനിന്ന് ഒരു വെള്ളച്ചാട്ടം കാണുക. മഴ, കാടിനെ അത്രയധികം ഇരുണ്ടതാക്കിയിരിക്കുന്നു. ഇടതിങ്ങിയ മരങ്ങളുടെ ആകാശമോഹങ്ങളെ വകഞ്ഞ്, അകലെ, പതഞ്ഞു നിപതിക്കുന്ന ജലപാതം. അഭൗമമായ ഒരു ചിത്രത്തിന്റെ ക്യാൻവാസിൽ നമ്മളും അലിഞ്ഞുപോയതുപോലെ...

പ്രകൃതിയുടെ വന്യവും സുഭഗവുമായ കലാവിഷ്കാരമായിരുന്നു 'പണ്ടോര'. 'അവതാർ' എന്ന സിനിമയിൽ ജെയിംസ് കാമറൂൺ ഭാവനചെയ്ത വിചിത്രഭൂമി. ഇവിടെ, മഴപെയ്യുന്ന മങ്കയംകാട്ടിൽ, ആ വർഷപാതത്തിനപ്പുറം പതഞ്ഞുവീഴുന്ന ചെറുവെള്ളച്ചാട്ടം നോക്കിനിൽക്കുമ്പോൾ പണ്ടോര ഓർമ്മവന്നു. ട്രോപ്പിക്കൽ വനഭംഗിയുടെ ഭൗമസാദൃശ്യത്തിൽ നിന്നാണ് കാമറൂണിന് അത്തരമൊരു ഭൂമിക വിഭാവനചെയ്യാനായത് എന്ന് ഇവിടെ നിൽക്കുമ്പോൾ തോന്നും.

മങ്കയം വെള്ളച്ചാട്ടം
കുറച്ചു മുൻപ് ബ്രൈമൂർ എസ്റ്റേറ്റിന്റെ കവാടത്തിൽ നിന്നും മങ്കയം വെള്ളച്ചാട്ടം കാണാൻ, കാട്ടിലേയ്ക്ക് കടക്കുമ്പോൾ ഇത് പ്രതീക്ഷിച്ചതല്ല. മഴക്കാലമാണെങ്കിലും മഴയൊഴിഞ്ഞൊരു പകലായിരുന്നു. വനംവകുപ്പിന്റെ ചെക്‌പോസ്റ്റിൽ നിന്നും ടിക്കറ്റെടുത്ത് കാട്ടിലേയ്ക്ക് കടക്കുമ്പോൾ, എന്നാൽ, പൊന്മുടി മലയുടെ ചരുവിൽ, കയ്യെത്തി തൊടാവുന്ന അത്രയും മാത്രം ഉയരത്തിൽ, ഒരു കരിമേഘം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. ആ മേഘപകർച്ച ചൂണ്ടി അവിടുത്തെ ജീവനക്കാരി മുന്നറിയിപ്പ് തന്നു: "നല്ലൊരു മഴ വരുന്നുണ്ട്. വേഗം പോയി വെള്ളച്ചാട്ടം കണ്ടിട്ട് വന്നോളൂ."

പോയിവരുന്നതിനു മുൻപ് മഴ ഞങ്ങളേയും കാടിനേയും ശക്തമായ ജലദംശനം കൊണ്ട് ആഴത്തിൽ കോറുമെന്ന് അവർക്ക് അറിയാമായിരുന്നിരിക്കണം. നഗരവാസിക്ക് അത് നൽകുന്ന വന്യമായ വിശ്രാന്തി അവരുടെ ഉൾക്കാഴ്ചയിലുണ്ടാരുന്നിരിക്കാം. അല്ലെങ്കിൽ, ഏതാനും മിനിറ്റുകൾ മാത്രം അതിശക്തമായി പെയ്ത ആ മഴയുടെ പോക്കുവരവുകൾ അറിയുന്ന അവർ ഞങ്ങളോട് മഴകഴിഞ്ഞ് കാടുകയറിയാൽ മതിയെന്ന് പറയുമായിരുന്നല്ലോ...

കാടും അരുവിയും
ഞങ്ങളുടെ യാത്രകളുടെ സാങ്കേതികത്വം മൂന്നു തരത്തിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത് എന്നുതോന്നാറുണ്ട്. പ്രധാനമായും, നല്ല തയ്യാറെടുപ്പുകളോടെ, ആസൂത്രണംചെയ്തു നടത്തുന്ന നീണ്ടയാത്രകൾ. മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി ഒരു സ്ഥലത്തേയ്ക്ക് പോകേണ്ടിവരുക. അതിനിടയ്ക്ക് സമയം കണ്ടെത്തി, ആ പരിസരത്തെ സവിശേഷമായ കാഴ്ചകളിലേയ്ക്ക് ക്ഷിപ്രസഞ്ചാരം. അതാണ് യാത്രാസാങ്കേതികത്വത്തിന്റെ മറ്റൊരടര്. ഇനിയും മറ്റൊരുതരം യാത്രയുണ്ട്. താമസസ്ഥലത്തിന് അടുത്തുള്ള സ്ഥലങ്ങളിലേയ്ക്ക്. ഏതാനും മണിക്കൂറുകൾകൊണ്ട്, ഒരു പകൽകൊണ്ടോ പോയിവരാനാവുന്ന ഒറ്റപ്പെട്ട യാത്രകൾ. ഒട്ടും കുറച്ചുകാണേണ്ട യാത്രാവഴിയല്ല അത് എന്നാണ് എന്റെ പക്ഷം. ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയാൽ എന്തുകാര്യം എന്ന ബൈബിൾ വചനത്തിലേതുപോലുള്ള ഒരു ആത്മീയതലം അത്തരം യാത്രകൾക്കുണ്ട്. ജനിച്ചുവളർന്ന നാടിന്റെ ചുറ്റുവട്ടത്തെ പ്രകൃതിയും ജീവിതവും സംസ്കാരവും അറിയാൻ മുതിരാതെ ലോകകാഴ്ചകളിലേയ്ക്ക് പറക്കുന്നതിൽ ആത്മനഷ്ടത്തിന്റെ തലമുണ്ട്. ഈ ബ്രൈമൂർ - പാലോട് യാത്ര അത്തരത്തിൽ ചുറ്റുവട്ടം അറിയാനായിരുന്നു.

അടൂരിൽ നിന്നും ഭാര്യാസഹോദരിയും കുടുംബവും ഞങ്ങളെ കാണാനെത്തിയിരുന്നു. അവരും നിരന്തരം യാത്രകൾ നടത്തുന്നവരാണ്. അങ്ങനെയാണ്, അപ്പോൾ തന്നെ ഞങ്ങൾ ബ്രൈമൂറിലേയ്ക്ക് പുറപ്പെട്ടത്. അധികം ദൂരത്തുള്ള സ്ഥലമല്ല. തിരഞ്ഞെടുപ്പ് എന്റേതായിരുന്നു. തിരുവനന്തപുരത്തുകാരനായിട്ടും മങ്കയം വെള്ളച്ചാട്ടവും പാലോട് സസ്യോദ്യാനവും ഇതുവരെ കാണാനായിട്ടില്ല എന്നത് എന്റെ അപകർഷതയായിരുന്നുവല്ലോ...

മഴമേഘം കാളിമപടർത്തിയ കാടിന്റെ വഴികളിൽ...
തിരുവനന്തപുരം പട്ടണത്തിൽ നിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് ബ്രൈമൂർ. തിരുവനന്തപുരം - തെന്മല റോഡിലൂടെ സഞ്ചരിക്കണം. പാലോട് കുശവൂർ അങ്ങാടിക്കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ ബ്രൈമൂറിലേക്കുള്ള പാതയായി. പത്തുപന്ത്രണ്ട് കിലോമീറ്റർ ഉണ്ടാവും ഈ ദൂരം. ആദ്യം ഗ്രാമീണവും പിന്നീട് വനസമാനവുമായ വഴിയിലൂടെയാണ് യാത്ര. ഏറെക്കൂറെ വിജനമാണ് വനപ്രകൃതിയിലൂടെയുള്ള ഈ അവസാന ഖണ്ഡം. സഞ്ചാരവഴിയിൽ, മേഘച്ചേലചുറ്റിയ പൊന്മുടിമലനിര കാഴ്ച്ചയിൽ കുടുങ്ങിക്കിടക്കും. ഇടയ്ക്ക്, കൂറ്റൻ തടികൾ കയറ്റിയ ഒന്നുരണ്ട് ലോറികൾ കടന്നുപോകുന്നതു കണ്ടു, കാടിന്റെ ശവമഞ്ചം പോലെ...

വനംവകുപ്പിന്റെ ടിക്കറ്റെടുത്ത്, വെള്ളച്ചാട്ടത്തിലേക്കുള്ള കാട്ടുവഴിയിലേയ്ക്ക് കടക്കുമ്പോൾ മഴമേഘവും കാടും കൂടി ഭൂമിയെ രാത്രിയോളം ഇരുണ്ടതാക്കിയിരുന്നു. വർഷകാലത്തിന്റെ നനഞ്ഞ വഴി. മഴ, കരിയിലകളെ മൃദുലമായ മെത്തപോലെയാക്കിയിരിക്കുന്നു. കാടിന്റെ നനവിൽ ഏറ്റവും പേടിപ്പെടുത്തുക അട്ടകളാണ്. ഭീകരജീവിയൊന്നുമല്ലെങ്കിലും മനുഷ്യരക്തം കുടിച്ചു വീർക്കുന്ന അട്ടകൾ എന്തുകൊണ്ടോ - നഗരജീവിതത്തിന്റെ ശേഷിപ്പാവാം - കടുവയെക്കാൾ ഭയമുണ്ടാക്കുന്നു. അങ്ങനെ അട്ടകളെ ഒഴിവാക്കാൻ, ഭൂമി നോക്കി നടക്കുമ്പോഴാണ് മുളയ്ക്കുന്ന വിത്തുകൾ കണ്ടത്. പ്രകൃതിയുടെ പുതുജീവിതങ്ങൾ മുളപൊട്ടുന്നു.

എത്ര ലളിതമായാണ് കിളികൾ ജീവിതം ആവിഷ്ക്കരിക്കുന്നത് എന്ന പി. പി. രാമചന്ദ്രന്റെ കവിതാവരി ഓർമ്മവന്നു. കവിഭാവനയ്ക്ക് പുറത്ത് അതെത്രത്തോളം ശരിയാവും എന്നും ഓർത്തു. മുളയ്ക്കുന്ന വിത്തിന്റെ കാഴ്ച ലളിതമാണ്. ഒരു വിത്തും, ഒരു നാമ്പും - കഴിഞ്ഞു. ആരും പറയാതെ, മുളച്ചുവരുന്ന ആ വിത്ത് ആവിഷ്കരിക്കുന്ന ജീവിതം പക്ഷെ  ലളിതമല്ല. മരത്തിലെ പൂവിൽ നിന്നും അടർന്നുവീണ വിത്ത്, പൂവിലേയ്ക്ക് പരാഗണം നടത്തിയ കിളികളും ചിത്രശലഭങ്ങളും, കിളികൾക്ക് തേനും പഴവും നൽകി ആകർഷിച്ച മരം, മരത്തിനു ജലം നൽകിയ മഴ, മഴയ്ക്ക് ജീവൻ കൊടുത്ത മല... ആ ചാക്രികത അതീവസങ്കീർണമായി നീളുകയാണ്. അതാലോചിക്കുമ്പോൾ ഒരു വിത്ത് ആവിഷ്കരിക്കുന്ന ജീവിതത്തിന്റെ മുന്നിൽ മനുഷ്യന്റെ ജീവിതാവിഷ്കാരം തുലോം നിസ്സാരമാണ്.

മുളയ്ക്കുന്ന വിത്ത്
ബ്രൈമൂർ, സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടമാണ് (Braemore Estate). ബ്രൈമോർ എന്ന് ഉച്ചാരണമുള്ള ഒരു ഗ്രാമം സ്‌കോട് ലാൻഡിൽ ഉണ്ടെന്നും, തോട്ടം സ്ഥാപിച്ച സായിപ്പ് അതിന്റെ ഓർമ്മയ്ക്കായാണ് ഈ പേര് നൽകിയതെന്നും പറയപ്പെടുന്നു. തോട്ടം, വിപുലവും സജീവമായിരുന്ന കാലത്ത്, അതിനുള്ളിലൂടെ പൊന്മുടിമല നെറുകയിലേയ്ക്ക് ഒരു കുതിരപ്പാതയുണ്ടായിരുന്നു. പിന്നീട് അത് കാടുമൂടിപ്പോവുകയായിരുന്നു. എങ്കിലും അടുത്തായി ഈ കാട്ടുപാതയിലൂടെ  ട്രെക്കിങ്ങ് നടത്തി പൊന്മുടിയിലെത്തുന്ന സാഹസികസഞ്ചാരികളുണ്ട്. ഏതാണ്ട് ആറ് കിലോമീറ്റർ മാത്രമാണ് ഈ വഴിയുടെ ദൈർഘ്യം. അതിൽ നിന്നുതന്നെ,  ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന ഭാഗം പൊന്മുടിമലയുടെ തൊട്ടുതാഴെയാണെന്നു മനസ്സിലാക്കാവുന്നതാണ്.

പതിവുപോലെ, ഈ വഴിക്കും വികസനം വരുകയാണ്. മൂടിപ്പോയ കുതിരപ്പാത നവീകരിക്കാൻ സർക്കാർപദ്ധതി ആസൂത്രണഘട്ടത്തിലാണെന്നാണ് പത്രവാർത്തകൾ. ഏതാണ്ട് മുപ്പതുകോടിയോളം രൂപ, ബഡ്ജറ്റിൽ അതിനായി വകയിരുത്തിയിട്ടുണ്ടത്രേ.
അതായത്, നിലവിലുള്ള പാത കൂടാതെ പൊന്മുടിയിലേയ്ക്ക് മറ്റൊരു റോഡു കൂടി - താഴ്വാരത്ത് നിന്നും വളരെവേഗം പൊന്മുടിയിലെത്താനുള്ള വഴി വരുകയാണ്. താഴ്വാരത്തെ ജനവാസപ്രദേശങ്ങളും ഈ രണ്ടു റോഡുകളും കൂടി പൊന്മുടിമലനിരകളിൽ കാടിന്റെ ഒരു ദ്വീപ് സൃഷ്ടിക്കും. ഈ തുരുത്തിലാണ് വരയാട്ടുമൊട്ട (വരയാട് മൊട്ട) എന്ന പർവ്വതശിഖരം പെടുക.  ഇവിടെ വരയാടുകളുണ്ട്. നീലഗിരി താർ (Nilgiri Tahr) എന്നറിയപ്പെടുന്ന ഈ ആടുവർഗത്തിന്റെ ചെറിയൊരു സംഘം - ഒരുപക്ഷെ ഏറ്റവും തെക്കുള്ള സംഘം - ഇവിടെ ജീവിക്കുന്നു. ഇവയുടെ കുറച്ചുകൂടി വലിയ സംഘത്തെ ഇരവികുളം ദേശീയോദ്യാനത്തിൽ കാണാൻ സാധിക്കും.

ഇവ വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗമാണ്. ബ്രൈമൂർ - പൊന്മുടി പാത ഇവയെ വളരെ ചുരുങ്ങിയ വിസ്തീർണ്ണമുള്ള പ്രദേശത്തിലേയ്ക്ക് ഒതുക്കും. കാട്ടിലൂടെയുള്ള ചെറിയൊരു ഇടനാഴിയാണ് ഇതോടെ ഇല്ലാതാവുക. (വരയാടുകൾ ഒരു രൂപകമായി എടുത്തെന്നു മാത്രം. ഈ പ്രദേശത്തെ എല്ലാ മൃഗങ്ങളും ഇതോടെ ഈ കാനനത്തുരുത്തിൽ പുറംബന്ധം വിച്ഛേദിക്കപ്പെട്ട് ഒതുക്കപ്പെടും.) ഇപ്പോഴും വരയാടുകൾ ഈ ഭാഗത്ത് ഒറ്റപ്പെട്ടുനിൽക്കുന്നു എന്നത് വാസ്തവമാണ്. അതിനുള്ള കാരണം, റോഡുവരാനിരിക്കുന്ന ഈ ആറ് കിലോമീറ്റർ വിസ്‌തീർണ്ണം മാത്രമാണ് മറ്റ് കാടുകളിലേയ്ക്കുള്ള വരയാട്ടുമൊട്ടയുടെ തുറവ് എന്നതാണ്. റോഡ് വരുന്നതോടെ അതും ഇല്ലാതെയാവും. കാടുകൾക്ക് പേരുകളും അവയെ യോജിപ്പിക്കുന്ന ഇടനാഴികളും ഒക്കെ മനുഷ്യന്റെ ആശയമാണ്. കാട്ടിലെ ജീവികൾക്ക് അവയുടെ വംശം നിലനിർത്താൻ കാട് വേണം. കാടിന് വിസ്തൃതി വേണം. ഇല്ലെങ്കിൽ അവ വംശമറ്റുപോകും. ദ്വീപിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല കാട്ടുമൃഗങ്ങൾ...

വെള്ളച്ചാട്ടം - മറ്റൊരു കാഴ്ച
അതിവേഗംവന്ന് തിമിർത്തുപെയ്ത്, വന്നതുപോലെ മടങ്ങിയ മഴയിൽ കുതിർന്നാണ് ഞങ്ങൾ കാടിറങ്ങിയത്. പ്രവേശനഭാഗത്ത് തിരിച്ചെത്തിയപ്പോഴേയ്ക്കും മുഖംമിനുക്കി പ്രത്യക്ഷപ്പെട്ടു സൂര്യൻ. ആ കൃപയിൽ, വസ്ത്രങ്ങളുണങ്ങളാൻ ഞങ്ങൾ കുറച്ചുസമയം വെയിൽകാഞ്ഞു. അതിനുശേഷം പാലോട് സസ്യോദ്യാനത്തിലേയ്ക്ക് വണ്ടിവിട്ടു.

ബ്രൈമൂർ എസ്റ്റേറ്റിലേയ്ക്ക് കടക്കാമെന്നും അവിടെ ചെറിയൊരു തുക കൊടുത്താൽ  തേയിലത്തോട്ടവും ഫാക്ടറിയും കാണാൻ പറ്റുമെന്നും  പിന്നീടാണ് എവിടെയോ വായിച്ചത്. അങ്ങനെയൊരു സാധ്യതയെക്കുറിച്ച് അവിടെയുണ്ടായിരുന്ന ആരും വിവരംതന്നതുമില്ല. മുൻകൂട്ടി സ്ഥലപരിചയം വരുത്താതെ ഇറങ്ങിയാൽ ഇങ്ങനെയുള്ള ചില നഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. അടുത്താണെങ്കിലും ഇനിയൊരിക്കൽകൂടി ഈ ഭാഗത്തേയ്ക്ക് വരുമോ എന്നറിയില്ല. അതിനാൽതന്നെ, ഇവിടെവരെ വന്നസ്ഥിതിക്ക് ആ ഭാഗം കാണാനാവാതെപോയത് നിർഭാഗ്യകരമായി.

ബ്രൈമൂറിൽ നിന്നും പതിനഞ്ച് കിലോമീറ്ററുണ്ടാവും ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് (Jawaharlal Nehru Tropical Botanic Garden and Research Institute) എന്ന് ഔദ്യോഗിക നാമമുള്ള പാലോട് സസ്യോദ്യാനത്തിലേയ്ക്ക്. തിരുവനന്തപുരം - തെന്മല പാതയിലേയ്ക്ക് തിരിച്ചുവന്ന്, കുറച്ചുകൂടി വടക്കോട്ട്, തെന്മല ഭാഗത്തേയ്ക്ക്, സഞ്ചരിക്കുമ്പോൾ പ്രധാനപാതയുടെ വശത്തായി തന്നെ സസ്യോദ്യാനത്തിലേക്കുള്ള പ്രവേശനകവാടം കാണാനാവും.

പാലോട് സസ്യോദ്യാനത്തിൽ
വ്യത്യസ്ഥമായ രണ്ട് അഭുമുഖീകരണങ്ങൾ ഇവിടെ സൂചിപ്പിക്കാൻ തോന്നും. പാലോട് സസ്യോദ്യാനത്തിന്റെ കവാടത്തിലെത്തുമ്പോൾ ഉച്ച സമയമായിരുന്നു. ടിക്കറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥരായ സ്ത്രീകൾ ആ മുറിക്കുള്ളിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയാണ്. ഞങ്ങളോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. അടുത്തായി തന്നെ മറ്റൊരു മുറിയിൽ ചില പുരുഷന്മാർ ക്യാരംസ് കളിച്ചിരിക്കുന്നതും കണ്ടു. സ്ത്രീകൾ വെടിവട്ടത്തോടെ, സാവകാശം ഊണുകഴിച്ചു കഴിയുന്നതുവരെ, ഒരുമണിക്കൂറിലധികം ഞങ്ങൾക്ക് കാത്തുനിൽക്കേണ്ടി വന്നു. ഉച്ചയൂണ് സമയത്ത് സന്ദർശകർക്ക് വിലക്കുണ്ടെന്ന് കാണിക്കുന്ന ബോർഡൊന്നും അവിടെയുണ്ടായിരുന്നില്ല.അവരിലാർക്കെങ്കിലും ഞങ്ങൾക്ക് ടിക്കറ്റ് കീറിത്തരാമായിരുന്നു. ഒരു മിനിറ്റിലധികം നീളുന്ന  ജോലിയല്ല. എങ്കിൽ ഞങ്ങളുടെ ഒരു മണിക്കൂർ നഷ്ടപ്പെടുമായിരുന്നില്ല. സന്ദർശകരുടെ സമയം വിലപ്പെട്ടതാണെന്ന്, വിനോദസഞ്ചാരികൾ എത്തുന്ന ഇടങ്ങളിലെ ജീവനക്കാർ മനസ്സിലാക്കിയിരിക്കേണ്ടതാണ്.

എന്നാൽ ഇതിനു മുൻപ്, മങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ ഇടപാടുകൾ തികച്ചും വ്യത്യസ്ഥമായിരുന്നു. ഞങ്ങളുടെ കാറ് എത്തുന്നത് കണ്ടപ്പോൾ തന്നെ ടിക്കറ്റ് കൗണ്ടറിലിരുന്ന സ്ത്രീ ചിരിച്ചുകൊണ്ട് ഇറങ്ങിവന്ന് വണ്ടിയിടാനുള്ള സ്ഥലം കാണിച്ചുതരുകയും ഹൃദ്യമായി സ്വീകരിക്കുകയും ചെയ്തു. അവർക്ക് അതൊന്നും ആവശ്യമുള്ള കാര്യമല്ല. എങ്കിലും ആ ഉപചാരം, മങ്കയം സന്ദർശനത്തിന്റെ തുടക്കം സന്തോഷകരമാക്കി.

എന്തായിരിക്കാം ഇത്തരത്തിൽ വ്യത്യസ്ഥമായ രീതികൾക്ക് കാരണം? സഹജസ്വഭാവത്തിനപ്പുറം മറ്റു ചില കാരണങ്ങൾ കൂടിയുണ്ടാവാം എന്നുതോന്നി. പാലോട് സസ്യോദ്യാനം ഒരു സർക്കാർ സ്ഥാപനമാണ്. സർക്കാർ ഉദ്യോഗസ്ഥർ എന്നാൽ, നാട്ടുനടപ്പനുസരിച്ച് മുറപോലെ കാര്യങ്ങൾ നടത്തുന്നവരാണല്ലോ. എങ്ങനെയായാലും മാസാവസാനം ശമ്പളം കിട്ടും. (അടച്ചുപറഞ്ഞതിന് ഉത്തരവാദിത്വത്തോടെ പണിയെടുക്കുന്ന സർക്കാരുദ്യോഗസ്ഥർ ക്ഷമിക്കുക.) മങ്കയത്ത്  സ്ഥിതി അങ്ങനെയാവില്ല. വനംവകുപ്പിന്റെ കീഴിൽ, തദ്ദേശവാസികളാണ് താൽക്കാലിക ജീവനക്കാരായി അവിടെ പണിയെടുക്കുക. സന്ദർശകർ ഉണ്ടായിരിക്കുക എന്നതും, പരാതികൾ ഉണ്ടാവാതിരിക്കുക എന്നതും അവരെ സംബന്ധിച്ച് പ്രധാനമാണ്.

സസ്യോദ്യാനത്തെ അന്വർത്ഥമാക്കിക്കൊണ്ട്...
സസ്യോദ്യാനത്തിലേയ്ക്ക് പ്രവേശിച്ച്, ഉള്ളിലേയ്ക്ക് നടക്കുമ്പോൾ പക്ഷെ അത്തരം ചിന്തകളൊക്കെ ഒഴിഞ്ഞുപോകും. പൊന്മുടി മലനിരകളുടെ  താഴെ, ചിട്ടയോടെ വിന്യസിക്കപ്പെട്ടിരിക്കുന്ന ഹരിതഭൂമി. ആദ്യം ലളിതമായ ഒരുദ്യാനം പോലെ അനുഭവപ്പെടുന്ന ഭൂമി, ഉള്ളിലേയ്ക്ക് ചെല്ലുന്തോറും കുറച്ചുകൂടി വന്യമാവുന്നു. ഉഷ്ണമേഖലാമഴക്കാടിന്റെ ഭൂമികയിൽ, അവിടെ വളരുന്ന വലിയ മരങ്ങളുടെയും മറ്റു സസ്യങ്ങളുടെയും ജീവിതം കണ്ടുമനസ്സിലാക്കാനും പഠിക്കാനും സാധാരണക്കാർക്ക് ഉപയുക്തമാവുന്ന നല്ലൊരു സംരംഭം. പഠിക്കുക, മനസിലാക്കുക എന്നതൊക്കെ ആ നിലയ്ക്ക് താൽപര്യമുള്ളവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്. അതിനുപരി, ഇവിടുത്തെ  സസ്യലോകം, ജൈവപച്ചയെ പ്രണയിക്കുന്നവർക്ക് സവിശേഷമായ അനുഭവമായും മാറാതെയിരിക്കില്ല.

ഒരു ചെറുപ്പക്കാരൻ ഞങ്ങളോടൊപ്പം ഗൈഡായി വന്നത് ഉപകാരമായി. ഉദ്യാനത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും കൃത്യമായി എത്താനും കാര്യങ്ങൾ മനസ്സിലാക്കാനും അയാളുടെ സഹനടത്തം സഹായിച്ചു.

കാടിന്റെ വന്യതയെ അതിന്റെ തീവ്രതയോടെ അറിയുന്ന, കാടിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കുന്ന വനയാത്രികർക്ക് ഈ സ്ഥലം ഒരു കുട്ടിക്കളി പോലെ തോന്നിയേക്കാം. എങ്കിലും സാധാരണ സഞ്ചാരികൾക്ക് ഇവിടെ കുറച്ചുസമയം ചിലവഴിക്കുക  നല്ലൊരനുഭവമായിരിക്കും. തിരുവനന്തപുരത്തെ ബന്ധപ്പെടുത്തി യാത്രചെയ്യുന്നവർ, കുട്ടികൾകൂടി ഉണ്ടെങ്കിൽ, ഈ സ്ഥലത്തുവരുന്നത് എന്തുകൊണ്ടും അഭികാമ്യമായിരിക്കും. ഊട്ടിയിലെയും മറ്റും ജനബഹുലമായ സസ്യോദ്യാനത്തെക്കാളും നല്ലതായിരിക്കും ഒട്ടും തിരക്കനുഭവപ്പെടാത്ത ഈ പച്ചഭൂമി. ഞങ്ങൾ ഇവിടെയുള്ളപ്പോൾ, മറ്റു സന്ദർശകർ ആരും തന്നെയുണ്ടായിരുന്നില്ല. വിജനപ്രകൃതി, പ്രത്യേകമായൊരു അനുഭവപരിസരം സൃഷ്ടിച്ചു.

ഉദ്യാനശില്പത്തിന് മുന്നിൽ സഹയാത്രികർ
സന്ദർശകർക്ക് ഇതൊരു ഉദ്യാനമെന്നോ ലളിതമായ വനകാഴ്ചയെന്നോ ഒക്കെ വിചാരപ്പെട്ട് ആസ്വദിക്കാമെങ്കിലും, ഇവിടം പ്രധാനമായും വിഭാവനചെയ്യപ്പെട്ടിരിക്കുന്നത് ഒരു പഠന-ഗവേഷണകേന്ദ്രം എന്ന നിലയ്ക്കാണ്. ഉദ്യാനം, ആ വലിയ സംവിധാനത്തിന്റെ അനുബന്ധഭാഗം മാത്രമാണ്.

ഉഷ്ണമേഖലാ പ്രദേശത്തെ സസ്യങ്ങളെ കുറിച്ച് പഠിക്കാനും, ഗവേഷണത്തിനും, അവയുടെ സംരക്ഷണത്തിനും ഒക്കെയായി 1979 - ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ കേന്ദ്രം. കേരളത്തിലെ അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞനും അധ്യാപകനുമായ പ്രൊഫസർ എ. എബ്രഹാമിന്റെ ശ്രമഫലമായാണ് കേരളസർക്കാർ ഇത്തരത്തിലൊരു സ്ഥാപനത്തിന്റെ സാക്ഷാത് കാരത്തിലേയ്ക്ക് നീങ്ങുന്നത്. മുന്നൂറ് ഏക്കർ പ്രദേശത്താണ് കേന്ദ്രവും സസ്യോദ്യാനം വിന്യസിക്കപ്പെട്ടിരിക്കുന്നത്. പൊന്മുടിമലനിരകളോട് ചേർന്ന്, സ്വാഭാവികവനഭൂമിയിലാണ് ഇത് നിവർത്തിച്ചിരിക്കുന്നത്.  സസ്യശാസ്ത്രസംബന്ധിയായ ഒരുപാട് വിഷയങ്ങളിൽ ഇവിടെ ഗവേഷണങ്ങൾ നടക്കുന്നു. അതിനുപരിയായി കേരളത്തിന്റെ സമ്പദ്ഘടനയിൽ കാര്യമായി സ്വാധീനം ചെലുത്തുന്ന സസ്യങ്ങളെ കൂടുതൽ ഉപയുക്തമാക്കുക, കൂടുതൽ ഫലവത്താക്കുക എന്ന നിലയ്ക്കുള്ള പരിശ്രമങ്ങളും ഇവിടുത്തെ ഗവേഷണങ്ങളുടെ ഭാഗമത്രേ.

സസ്യോദ്യാനത്തിൽ നിന്നും ഒരു ആന്തൂറിയം കാഴ്ച...
1979 - ൽ, ജന്മനാട്ടിൽ നിന്നും വളരെയകലെയല്ലാതെ സ്ഥാപിതമായ ഈ സവിശേഷമായ പ്രകൃതികേന്ദ്രത്തിൽ ഞാനെത്തുന്നത് 2017 - ൽ മാത്രം - ഏതാണ്ട് നാല് ദശാബ്ദങ്ങൾക്ക് ശേഷം. സ്‌കൂളിൽ നിന്നുപോലും ഇവിടേയ്ക്ക് ഒരു വിനോദയാത്ര കൊണ്ടുവരാതിരുന്നതെന്തേ എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.

എന്നാൽ ഭാര്യയുടെ കാര്യം അങ്ങനെയല്ല. ജനിച്ചതും വളർന്നതുമൊക്കെ അകലെയാണെങ്കിലും, സ്‌കൂൾപഠനകാലത്തെന്നോ, പഠനയാത്രയുടെ ഭാഗമായി, അവളിവിടെ വന്നിട്ടുണ്ടത്രേ. ഈ സസ്യോദ്യാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, വളരെ വലിയ ഇലയുള്ള ഒരു ജലസസ്യത്തെ കണ്ടകാര്യം അവൾ ഓർത്തെടുക്കാറുണ്ടായിരുന്നു. ബാല്യത്തിൽ മനസ്സിൽ പതിഞ്ഞ ചില സവിശേഷമായ കാഴ്ചകൾ, ഒപ്പമുള്ളതെല്ലാം മറവിയിലായാലും, ഓർമ്മയുടെ ഉള്ളടരിലെവിടെയെങ്കിലും മാഞ്ഞുപോവാതെ കിടക്കാറുണ്ടല്ലോ...

ശരിയാണ്, ഇവിടെ അങ്ങനെയൊരു സസ്യമുണ്ട് - ആമസോൺ ലില്ലി (Victoria Amazonica). ആമസോൺ നദീതടങ്ങളിൽ കാണുന്ന ആമ്പലാണിത്. ഇതിന്റെ ഇലകൾ വളരെ വലിപ്പത്തിൽ വൃത്താകൃതിയിൽ വളരുന്നു. ശക്തിയുള്ള തണ്ടുകൾ കൂടി ഉള്ളതുകൊണ്ട് ഭാരമുള്ള വസ്തുക്കളെ താങ്ങാനാവുമത്രെ. മനുഷ്യൻവരെ അതിൽ കയറിയിരിക്കുന്ന ചിത്രീകരണങ്ങൾ കാണുകയുണ്ടായി. മൂന്നു മീറ്ററിലധികം വിസ്തീർണത്തിൽ വളരുമെങ്കിലും, ഇവിടെ കൃത്രിമതടാകത്തിൽ കണ്ട ചെടികളുടെ ഇലകൾക്ക് അത്രയും വലിപ്പമുണ്ടായിരുന്നില്ല. മുൻപുണ്ടായിരുന്നവയുടെ ഇലകൾ വലിപ്പമുള്ളവ ആയിരുന്നുവെന്നും, ഈ ടാങ്കിനുള്ളിൽ മാത്രമായി ഇതിന്റെ പരാഗണസാദ്ധ്യതകൾ ചുരുങ്ങിയപ്പോൾ, കാലംകഴിയുംതോറും വലിപ്പം കുറഞ്ഞുവരികയാണെന്നും ഗൈഡ് പറഞ്ഞു.

ആമസോൺ ലില്ലിയുടെ ഇല
ഉദ്യാനത്തിന്റെയും പുഷ്പസസ്യങ്ങളുടെയും ചില ഗ്രീൻഹൌസുകളുടെയും ഒക്കെ ഇടങ്ങൾ കഴിഞ്ഞാൽ കുറച്ചുകൂടി വനസമാനമായ ഭാഗത്തേയ്ക്ക് കടക്കുകയായി. വലിയ മരങ്ങളുടെ ഇടയ്ക്കായി ഒരു ചെറിയ വെള്ളച്ചാട്ടവും കാണാം.  അടുത്തെവിടെയെങ്കിലും തന്നെയുള്ള ഉറവയിൽ നിന്നും ഒഴുകിയിറങ്ങുന്ന അരുവിയാവാം. ജലപാതം കഴിഞ്ഞ്, നട്ടുവളർത്തിയ ഔഷധച്ചെടികളുടെ അരികുപറ്റി ഒഴുകിപോകുന്നു ഈ ശുദ്ധപ്രവാഹം.

ഇതിലേ നടക്കുമ്പോൾ, സ്ഥൂലതയിൽ ഈ കാഴ്ചകളൊക്കെ നവ്യമായ അനുഭവമാണ്. അതിൽ മഗ്നമായി നിൽക്കാം. നാഗരികത ഉടുപ്പിച്ച കമ്മീസകൾ അഴിച്ചുവച്ച് പ്രാകൃത്യശുദ്ധത്തിൽ നഗ്നമാവാം.

ഇവിടെ, പക്ഷേ അത് ഒരു വഴി മാത്രമാണ്. അതിനപ്പുറം, സസ്യങ്ങളുടെ സൂക്ഷ്മതയിൽ കൗതുകമുള്ളവർക്ക് ഓരോ ചെടിയേയും ഓരോ പുഷ്പത്തെയും ഓരോ ഇലയേയും ഓരോ മരത്തേയും ഓരോ ഫലത്തേയും വ്യവച്ഛേദിച്ച് മനസ്സിലാക്കാം. അവയുടെ വ്യതിരിക്ത ജീവിതങ്ങളിലൂടെ കടന്നുപോകാം. അതിന് ഞങ്ങൾക്കുള്ളത്രയും സമയവും അത്രയും താല്പര്യവും മാത്രം മതിയാവില്ല. അത്തരത്തിൽ ഗവേഷണം നടത്തുന്നവർക്ക് തീർച്ചയായും ഈ ഉദ്യാനം അസുലഭമായ അവസരം തന്നെയായിരിക്കും എന്നതിന് സംശയമില്ല.     

സസ്യോദ്യാനത്തിനുള്ളിലെ ജലപാതം
അങ്ങനെ നടന്നുനടന്ന് ഞാൻ ഒരു നാഗലിംഗവൃക്ഷത്തിന്റെ ചുവട്ടിൽ എത്തിനിന്നു. ഈ മരം ഇന്നും എന്റെ ഓർമ്മകളിൽ അലകളുണ്ടാകുന്ന ഒരു ചിത്രകാലത്തിന്റെ രൂപകമാണ്...

പട്ടണമദ്ധ്യത്തിലെ ഹോസ്റ്റലിലായിരുന്നു അന്നു ഞാൻ. രണ്ടാം നിലയിലെ മുറിയുടെ പിൻജാലകം തുറക്കുക, പക്ഷേ, നഗരവേഗങ്ങളെ മുഴുവൻ മായ്ച്ചുകളയുന്ന പച്ചഭൂമിയിലേയ്ക്കാണ്. തൊട്ടടുത്ത പറമ്പാണ്. അവിടെയൊരു ആശുപത്രിയാണ് പ്രവർത്തിച്ചിരുന്നത്. ഹോസ്റ്റൽ കെട്ടിടത്തോട് ചേർന്നുള്ള ആ പറമ്പിന്റെ ഭാഗം മുഴുവൻ വലിയ മരങ്ങളുണ്ടായിരുന്നു. ആശുപത്രിക്കെട്ടിടത്തെ വൃക്ഷനിബിഡതയുടെ ഹരിതതിരശ്ശീല മറച്ചുപിടിക്കും.

ജാലകത്തോട് ചേർത്താണ് കസേര ഇട്ടിരുന്നത്. ആ മരങ്ങളെ പരിലാളിച്ചു നടക്കുന്ന ഉദ്യാനപാലകനെ അവിടെയിരുന്നാൽ കാണാം. മദ്ധ്യവയസ്സ് കടന്ന ആളായിരുന്നു. ഞാനയാളെ പരിചയപ്പെടുകയുണ്ടായി. രൂപത്തിനും പ്രായത്തിനും ചേരാത്തത് എന്നു തോന്നിയ പേരായിരുന്നു അയാൾക്ക് - റോബിൻ.

അവിടെ, ആ ജനലിനോട് ചേർന്ന്, കൈനീട്ടി തൊടാവുന്ന അത്രയും അടുത്തേയ്ക്ക് ചാഞ്ഞുനിന്നത് ഒരു നാഗലിംഗമരമായിരുന്നു. ഏതാണ്ട് മൂന്നു വർഷത്തോളമാണ് ആ മരത്തോടൊപ്പം സഹവസിച്ചത്. സ്ഥൂലപ്രകൃതിയിലുള്ള മരം. ചുമപ്പിന്റെ വകഭേദങ്ങളിൽ വലിയ പൂവ്. കുടം പോലുള്ള കായകൾ. സർപ്പത്തെ പോലെ ഞാന്നുകിടക്കുന്ന ഏതോ ശിഖരഭാഗങ്ങൾ...

ഒരിക്കലും അടയ്ക്കാത്ത ജാലകത്തുറവിലൂടെ ആ മരം എനിക്ക് നിതാന്തമായ കുളിര് നൽകിക്കൊണ്ടിരുന്നു. മഴയായും വെയിലായും കാറ്റായും ഋതുക്കൾ കടന്നുപോയത് ആ മരത്തിന്റെ കൊമ്പുകളിലൂടെയാണ്. വൈകിയുണരാൻ അനുവദിക്കാതെ പ്രഭാതങ്ങളിൽ കിളികൾ വന്നു. അഞ്ചടി നടന്നാൽ തിളയ്ക്കുന്ന നഗരമാണെന്ന് ആ മുറി ഒരിക്കലും ഓർമ്മപ്പെടുത്തിയിരുന്നില്ല...

കാല്പനികസ്വപ്‍നസഞ്ചയം കൊണ്ട് ആ മുറി നിറഞ്ഞിരുന്നു...

ഇപ്പോൾ, ഈ നാഗലിംഗവൃക്ഷത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ ആ യൗവ്വനാരംഭകാലം പുനരനുഭവിക്കാൻ ആഗ്രഹിച്ചു. മൂന്നുപതിറ്റാണ്ടുകളുടെ കടലകലം, പക്ഷേ,  ഇന്നത്തെ കർമ്മകാമനകളുടെ നിർവ്വികാരവിപിനമാകുന്നു...!

നാഗലിംഗമരം 
അരുവിയുടെ കരയിലെ ചെറുവഴിയിലൂടെ നടന്നെത്തുക ഇട്ടി അച്ച്യുതന്റെ വീട്ടിലാണ്. വനസമാനമായ പ്രകൃതിയുടെ നടുവിൽ ഇത്തരത്തിൽ ഒരു സ്മാരകം ഒട്ടും പ്രതീക്ഷിച്ചതല്ല. പഴയകാല വാസ്തുരീതിയിലുള്ള ചെറിയ വീട്. നീണ്ട പൂമുഖം. പൂമുഖത്തിരിക്കുന്ന ഇട്ടി അച്യുതന്റെ ലളിതശിൽപം. സർഗ്ഗമനോഹരമായ സ്മാരകം! ഓർമ്മകൾ പുനരാവിഷ്കരിക്കുക ഇങ്ങനെയായിരിക്കണം. ഒരു നിരത്തോരത്ത്  പൂർണ്ണകായപ്രതിമ ഉണ്ടാക്കിവച്ച് അനാഥമാക്കുന്നതിനെക്കാളും എന്തുകൊണ്ടും അഭികാമ്യമായ രീതി. സസ്യലോകത്തോട് എന്തെങ്കിലുമൊക്കെ തരത്തിൽ അഭിമുഖ്യമുള്ളവരായിരിക്കുമല്ലോ കൂടുതലും ഇവിടെയെത്തുക. അവർക്കല്ലാതെ മറ്റാർക്കാണ് ഇട്ടി അച്യുതനിൽ താല്പര്യം...

ഇട്ടി അച്യുതൻ കേരളത്തിന്റെ പൊതുസമൂഹത്തിൽ ഇന്നും അത്രയൊന്നും അറിയപ്പെടുന്നുണ്ടെന്ന് കരുതാൻ വയ്യ.  ഒരുപക്ഷെ കെ. എസ്. മണിലാൽ ഒരു ജീവിതവ്രതംപോലെ 'ഹോർത്തുസ് മലബാറിക്കുസി'ന്റെ (Hortus Mlabaricus) പുനരവതരണം സാധ്യമാക്കിയിരുന്നില്ലെങ്കിൽ ഇട്ടി അച്യുതൻ തികച്ചും വിസ്മൃതമായിപ്പോയേനേ. കൊച്ചിയിലെ ലന്തൻ ഗവർണറായിരുന്ന ഹെൻഡ്രിക് വാൻറീഡാണ് ഈ പുസ്തകത്തിന്റെ സംയോജകൻ. മലബാറിലെ 742 എണ്ണം ഔഷധസസ്യങ്ങളെ കുറിച്ചുള്ള വിശദമായ വിവരമാണ് ഈ പുസ്തകത്തിലുള്ളത്. അതിൽ 588 ചെടികളെ സംബന്ധിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കിയിട്ടുള്ളത് ഇട്ടി അച്യുതനാണ്.

ചേർത്തലയിലെ കടക്കരപ്പള്ളി എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ആയുർവേദ വൈദ്യകുടുംബത്തിലായിരുന്നു ജനനം. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാണ് ജീവിതകാലഘട്ടം. ജനന-മരണങ്ങളുടെ വർഷം കൃത്യമായി നിർണ്ണയിക്കാനായിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പരാമർശമുള്ളത് ഹോർത്തുസ് മലബാറിക്കുസിൽ മാത്രമാണ്.

സമഗ്രവും വിഷയസാന്ദ്രവുമായ ഒരു സസ്യശാസ്ത്രഗ്രന്ഥം മാത്രമായി 'മലബാർ ഉദ്യാന'ത്തെ കുറച്ചുകാണാനാവില്ല. പതിനേഴാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹ്യപരിസരവും ഏറെക്കൂറെ മനസിലാക്കിയെടുക്കാൻ ഉപകാരപ്പെടുന്ന ഒരു പുസ്തകമത്രെ അത്. (കെ. എസ്. മണിലാൽ ഇംഗ്ലീഷിലേയ്‌ക്കും മലയാളത്തിലേയ്ക്കും ഈ പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കേരളസർവകലാശാലയാണ് പ്രസാധകർ. പുസ്തകം വായിക്കാനായിട്ടില്ല.) അത്തരത്തിലൊരു പുസ്തകത്തിന്റെ മുഖ്യരചയിതാവ് എന്ന നിലയ്ക്ക് ഇട്ടി അച്യുതൻ ചരിത്രകേരളത്തിൽ കുറച്ചുകൂടി പ്രമുഖമായ സ്ഥാനം അർഹിക്കുന്നുണ്ട്.

ആ സ്മാരകത്തിന്റെ മുറ്റത്ത്, പൂമുഖത്തിന്റെ അരമതിലിലും അരുവിയുടെ കരയിലുമായൊക്കെയായി ഞങ്ങൾ കുറച്ചുസമയമിരുന്നു. ചുറ്റും ഔഷധച്ചെടികളാണ്. അവയുടെ ഹരിതപത്രമുതിർക്കുന്ന സുഗന്ധമുള്ള കാറ്റാണ്... ഹോർത്തുസ് മലബാറിക്കുസിൽ പ്രതിപാദിച്ചിരിക്കുന്ന ചെടികളാണ് ഇവിടെ നട്ടുവളർത്തുന്നത്. ഏറ്റവും ഉചിതവും നീതിപൂർവ്വകവുമായ സ്മാരകനിർമ്മിതി തന്നെ.                        

ഇട്ടി അച്യുതന്റെ സ്മാരകം
വളരെ സന്തോഷകരവും ഫലവത്തുമായി അനുഭവപ്പെട്ട ദിവസത്തെ ചെറുയാത്ര അവസാനിപ്പിച്ച് മടങ്ങാൻ തുടങ്ങുമ്പോൾ ഞാൻ മറ്റൊരുകാര്യം ആലോചിക്കുകയായിരുന്നു: യാത്രകളുടെ ഇടയ്ക്ക് പലയിടങ്ങളിലും  ഗൈഡഡ് ടൂറുകൾ എടുത്തിട്ടുണ്ട്. ഒരു ഗൈഡുമായ് ദിവസങ്ങളോളം സഞ്ചരിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കുവേണ്ടി മാത്രമായുള്ള ഗൈഡുകളുടെ ഒപ്പവും നടന്നിട്ടുണ്ട്. ഗൈഡിനുള്ള തുകകൂടി ഉൾപ്പെടുത്തിയായിരിക്കും അത്തരം പാക്കേജുകൾ ഉണ്ടാവുക. എങ്കിലും, യാത്രചെയ്യുന്നവർക്കറിയാം, അവസാനം എല്ലാ വഴികാട്ടികളും ഒരു സംഭാവന യാത്രികരിൽ നിന്നും പ്രതീക്ഷിക്കുന്നു. ഒരുപക്ഷെ ആ പ്രലോഭനമാണ് അവരെ യാത്രയിലുടനീളം ഉത്സാഹഭരിതരാക്കി നിർത്തുക. സമ്പന്നരാജ്യമായ സ്വിറ്റ്സർലാൻഡിൽ പോലും ആ തുകയ്ക്കായി വിനീതരായി നിൽക്കുന്ന ഗൈഡുകളെ കാണാം.

എന്നാൽ ഇവിടെ, മടങ്ങാൻ സമയം, ഒപ്പം വന്ന ഗൈഡിന് നൽകിയ സംഭാവന അയാൾ വിനയത്തോടെ നിരസിച്ചു. നിർബന്ധിച്ചപ്പോൾ അയാൾ അത്രയും തന്നെ നിർബന്ധത്തോടെ നിരസിച്ചു. ഞാൻ ഇളിഭ്യനായെങ്കിലും, ആ ചെറുപ്പക്കാരന്റെ ആത്മാഭിമാനം എന്നെ സന്തോഷവാനാക്കി. ഇവിടേയ്ക്ക് പ്രവേശിക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിലോമരീതി അല്പം നിരാശപ്പെടുത്തിയെങ്കിലും ഈ ജീവനക്കാരന്റെ അഭിജാത്യമുള്ള പെരുമാറ്റം, ഒന്നിനും സാമാന്യവത്കരണമില്ല എന്ന് പറയുകയായിരുന്നു.

- അവസാനിച്ചു - 

4 അഭിപ്രായങ്ങൾ:

  1. വീടിന് തൊട്ടടുത്തുള്ള ചെറിയ ഇടങ്ങളിലേക്കുള്ള യാത്രകള്‍ മനസ്സിന് നല്‍ക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്...നല്ലെഴുത്ത് :)

    മറുപടിഇല്ലാതാക്കൂ
  2. സൂപ്പർ ...
    മുറ്റത്തെ മുല്ലക്ക് മണമേ ഉള്ളൂ എന്ന മാതിരി
    അയല്വക്കത്തുള്ള കാനന ഭംഗികൾ, മഴക്കാടുകളുടെ മനോഹാരിത ...!

    മറുപടിഇല്ലാതാക്കൂ