2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ജലവന്യം

ശിവനസമുദ്രം വെള്ളച്ചാട്ടത്തെ കുറിച്ചുള്ള കഴിഞ്ഞൊരു കുറിപ്പിൽ ഞാൻ ഇങ്ങിനെ എഴുതിയിരുന്നു:
"മലയാളി എന്ന നിലയ്ക്കും കിട്ടുന്ന അവസരങ്ങളിൽ യാത്രചെയ്യാൻ ശ്രമിക്കുന്ന ആളെന്ന നിലയ്ക്കും അല്പം നാണക്കേടോടെ ഒരുകാര്യം സൂചിപിച്ചുകൊണ്ടേ ഏതൊരു വെള്ളചാട്ടത്തെക്കുറിച്ചും സംസാരിക്കാൻ പറ്റുകയുള്ളൂ. ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നും കേരളത്തിന്റെ സ്വന്തം പ്രകൃതിപ്രതിഭാസവുമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതുവരെ കാണാനായിട്ടില്ല എന്നതാണ് അത്. പല യാത്രികരും ആവർത്തിച്ചു പറയുന്നൊരു സംഗതിയുണ്ട്; നമ്മൾ സ്ഥലങ്ങൾ കാണാൻ പോവുകയല്ല, സ്ഥലങ്ങൾ നമ്മളെ കാണാൻ തീരുമാനിക്കുകയാണ്. എത്രയൊക്കെ അദമ്യമായി ആഗ്രഹിച്ചാലും, ശ്രമിച്ചാലും, പ്രസ്തുത സ്ഥലം വളരെ അടുത്താണെങ്കിൽ കൂടിയും പലവിധ കാരണങ്ങളാൽ - പലപ്പോഴും സാമാന്യയുക്തിക്ക് നിരക്കാത്ത - നമുക്കവിടെ ചെന്നെത്താൻ സാധിക്കാതെ വരുന്നു. എന്നാൽ എന്നെങ്കിലുമൊരിക്കൽ അവിചാരിതമായി ആ സ്ഥലം നമ്മളെ വിളിച്ചുവരുത്തും..., പ്രതീക്ഷയോടെ കാത്തിരിക്കുക!"

അന്ന് പ്രതീക്ഷയർപ്പിച്ചതു പോലെ, അധികം താമസിയാതെ അതിരപ്പള്ളി വെള്ളച്ചാട്ടം വിളിച്ചു വരുത്തുകയായിരുന്നു, ഇക്കഴിഞ്ഞ അവധിക്കാലത്ത്...

അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേയ്ക്ക് ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴ 
ഒരു കൂട്ടുകാരനെ കാണാൻ അങ്കമാലിയിലുള്ള അയാളുടെ വീട്ടിൽ എത്തിയതായിരുന്നു. അവരുടെകൂടി ആഗ്രഹപ്രകാരം ഉച്ചയ്ക്കുശേഷം എല്ലാവരുമായി അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണാനായി പോയി. അയാളുടെ വീട് അങ്കമാലിക്ക് കിഴക്കുള്ള മഞ്ഞപ്ര എന്ന സ്ഥലത്തായിരുന്നതിനാൽ, ചെറിയ ചില ഇടവഴികളിലൂടെ കുറേദൂരം സഞ്ചരിച്ചതിന് ശേഷമാണ് വെറ്റിലപ്പാറ എന്ന സ്ഥലത്തു ചെന്ന്, ചാലക്കുടിപ്പുഴയ്ക്ക് കുറുകനേയുള്ള വലിയ പാലം കടന്ന് ചാലക്കുടി - മലക്കപ്പാറ പ്രധാനപാതയിലേയ്ക്കു പ്രവേശിച്ചത്‌. ഇവിടെയാണ്‌ 'സിൽവർ സ്റ്റോം' എന്ന തീംപാർക്കുള്ളത്. അതുവരെയുള്ള യാത്ര ഏറിയ ഭാഗവും കേരള സർക്കാർ വക 'കാലടി പ്ളാന്റെഷനി'ലൂടെയായിരുന്നു. കേരളത്തിൽ എണ്ണപ്പനകൾ വളർത്തുന്ന ഒരു തോട്ടം ആദ്യമായി കാണുകയാണ്. പെട്ടെന്ന്, മലേഷ്യയിലെ എണ്ണപ്പനതോട്ടങ്ങൾ നിറഞ്ഞ കൗമാരകാല ഓർമ്മകൾ സജീവമായി...

അതിരപ്പള്ളി വെള്ളച്ചാട്ടം
ചാലക്കുടിപ്പുഴയിലാണ് അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ. സമതലത്തിൽ നിന്ന് മുകളിലേയ്ക്ക് കയറുമ്പോൾ ആദ്യം അതിരപ്പള്ളിയിലും പിന്നീട് വാഴച്ചാലിലും എത്തുന്നു. ചാലക്കുടിയിൽ നിന്നുള്ള പ്രധാനപാതയുടെ വശത്തായി തന്നെയാണ് രണ്ട് സ്ഥലങ്ങളും. ഇങ്ങനെയുള്ള പല സ്ഥലങ്ങളിലും എന്നതുപോലെ, ഇവിടെയും പുഴയുടെ അരികുചേർന്നാണ് പാതയുടെ നിർമ്മാണം നടന്നിരിക്കുന്നതെന്ന് ചുരുക്കം. ഈ വഴിക്ക് പോകുമ്പോൾ മലക്കപ്പാറയത്രേ കേരളത്തിന്റെ അതിർത്തിയിലെ ചെറുപട്ടണം (അതുവഴി പോയിട്ടില്ല). അവിടം കഴിഞ്ഞാൽ തമിഴ്നാടിലെ മനോഹര മലമുകൾ പട്ടണമായ വാൾപ്പാറയിൽ എത്തുന്നു. അതിനുശേഷം മറുഭാഗത്തേയ്ക്ക് മലയിറങ്ങി ആളിയാർ വഴി പൊള്ളാച്ചിയിലെത്താം. വാൾപ്പാറയിൽ നിന്നും ആളിയാറിലേയ്ക്കുള്ള മലയിറക്കം മല/വനയാത്രകൾ ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുംവിധം അനേകം ഹെയർപിൻ വളവുകളാലും മറ്റും മുഖരിതമത്രേ.

വെള്ളച്ചാട്ടം - മറ്റൊരു കാഴ്ച
സഹ്യന്റെ ഷോളയാർ, പറമ്പിക്കുളം മേഖലയിലെ മലമടക്കുകളിൽ നിന്നും ഉത്ഭവിക്കുന്ന നീർച്ചോലകളാണ് ചാലക്കുടിപ്പുഴയുടെ ജലസ്ത്രോതസെന്ന് പൊതുവായി പറയാം. പക്ഷെ ഈ പ്രദേശത്തെ നദീപ്രവാഹങ്ങളിൽ അനേകം അണക്കെട്ടുകൾ നിർമ്മിക്കപ്പെടുകയും, അതിനെ തുടർന്ന് ഇവിടങ്ങളിലെ ജലപ്രവാഹങ്ങളുടെ പ്രഭവവും പാതകളുമൊക്കെ സ്വാഭാവികത നഷ്ടപ്പെട്ട് തമ്മിൽപിണഞ്ഞ് ഏറെ സങ്കീർണ്ണമാവുകയും ചെയ്തിട്ടുണ്ട്. പറമ്പിക്കുളം, അപ്പർ ഷോളയാർ, ലോവർ ഷോളയാർ, ഇടമലയാർ, പെരിങ്ങൽക്കുത്ത് തുടങ്ങിയ ഡാമുകളൊക്കെ ഈ വനമേഖലയിലാണ്. ഇന്നത്തെ അവസ്ഥയിൽ, ലളിതമായി പറഞ്ഞാൽ, ചാലക്കുടിപ്പുഴ ഉത്ഭവിക്കുന്നത് പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നാണ്.

ജലപതന ധൂളിയിൽ വൃക്ഷനിബിഡത
റംസാന്റെ അവധി ദിവസങ്ങളിൽ ഒന്നിലാണ് അതിരപ്പള്ളിയിൽ എത്തുന്നത്. മഴയുടെ അകമ്പടി ഉണ്ടായിട്ടും വെള്ളച്ചാട്ടത്തിന്റെ പരിസരം ഒരു ഉത്സവപ്പറമ്പു പോലെ ജനബഹുലം. ഇത്രയും സന്ദർശകരെത്തുന്ന സ്ഥലമാണ് ഇവിടം എന്ന് തീരെ കരുതിയിരുന്നില്ല. അതെന്നെ ഒട്ടു നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. ഒരു പൊതുസ്ഥലം, അതും ഇത്രയും പ്രകൃതിവന്യമായ ഒരു സ്ഥലം, എനിക്കു മാത്രമായി കിട്ടണം എന്ന ആഗ്രഹം അഹങ്കാരമാണ് എന്നറിയായ്കയല്ല. ഒരു ചരിത്രസ്മാരകത്തിനു മുന്നിലോ, വാസ്തുഗംഭീര നഗരത്തിലോ ജനക്കൂട്ടത്തിന്റെ കൂടെനിന്ന് ആ പരിസരം ആസ്വദിക്കാനും അറിയാനും സാധിക്കും. അതാണതിന്റെ സ്വാഭാവികത. എന്നാൽ വനനിബിഡവും ജലവന്യവുമായ ഒരു പ്രകൃതിപ്രതിഭാസത്തിന് മുന്നിൽ നിൽക്കുമ്പോൾ ഏകാന്തത ആവശ്യമാണ്. ഏകാന്തത മാത്രമേ ആ പരിസരത്തിന്റെ സ്വാഭാവികത അനുഭവിപ്പിക്കൂ. മദ്യംമണക്കുന്ന ജനക്കൂട്ടം തിക്കിതിരക്കുന്നതിനിടയ്ക്ക് പ്രകൃതിയെ ആഗ്രഹിക്കാനാവുന്ന മാനസികാവസ്ഥ സംജാതമാവില്ല.

വെള്ളചാട്ടത്തിന്റെ പരിസരത്തെ വഴിവാണിഭം
മൂന്നു തലങ്ങളിൽ നിന്ന് അതിരപ്പള്ളി വെള്ളച്ചാട്ടം വീക്ഷിക്കാം. മുകളിലേയ്ക്ക് കയറിവരുമ്പോൾ, നിരത്തോരത്തായി ഒരു ഭാഗത്ത് നിന്നാൽ വെള്ളച്ചാട്ടത്തിന്റെ ബാഹ്യഭംഗി മുഴുവൻ പകർന്നുകിട്ടുന്ന ദൂരക്കാഴ്ച ലഭ്യമാവും. വീണ്ടും അല്പം മുകളിലേയ്ക്ക് കയറിയാൽ സർക്കാർ വക ടിക്കറ്റെടുത്ത് അവരുടെ കവാടം കടന്ന് വെള്ളച്ചാട്ടത്തിന്റെ പ്രഭവ പ്രദേശത്തേയ്ക്ക് ചെല്ലാം. ചാലക്കുടിപ്പുഴ ഒഴുകി വന്ന് അഗാധതയിലേയ്ക്ക് നിപതിക്കുന്നത് ഇവിടെ നിന്നാൽ കാണുകയും ആ പ്രവാഹപതനത്തിന്റെ വന്യശക്തി അത്ഭുതത്തോടെ അനുഭവിക്കുകയും ചെയ്യാം. വീണ്ടും ഒരു ചെറിയ വഴിയിലൂടെ താഴേയ്ക്കിറങ്ങിയാൽ ജലം നിപതിക്കുന്ന ഭാഗത്തെത്താം. ഇവിടെ, ധൂളീപ്രഹരത്താൽ നിങ്ങൾ നനഞ്ഞുകുളിക്കും, ക്യാമറ പുറത്തെടുക്കാൻ ആവില്ല.

വെള്ളച്ചാട്ടം - മറ്റൊരു കാഴ്ച
"ഇത്രയും കാലത്തിനിടയ്ക്ക് ഈ പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയിട്ടുണ്ടാവും" - എന്ന് നമ്മൾ കാലത്തെയും പുഴയും ചേർത്തുള്ള ഒരു പരികല്പന പറയുന്നത് പതിവാണ്. അത് അപാരതയെക്കുറിച്ചുള്ള ബോധമാണ്. കാലം അമൂർത്തമായിരിക്കുമ്പോൾ അപാരതയുടെ മൂർത്തരൂപമാണ് നദികൾ. ഇന്നു ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനും കാണാത്ത ഏതൊക്കെ കാലങ്ങളിലൂടെ ഈ നദി ഒഴുകിയിരിക്കുന്നു. കേരളമെന്ന് ഇപ്പോൾ പേരുപറയുന്ന ഭൂഭാഗത്ത് മനുഷ്യൻ എത്തുന്നതിനുമൊക്കെ എത്രയോ കാലങ്ങൾക്ക് മുൻപ് ഈ പുഴ ഇവിടെയുണ്ടായിരുന്നു. തന്റെ കരയിൽ ഗർവ്വോടെ നിൽക്കുന്ന മനുഷ്യനെ കാണുമ്പോൾ, ഇവിടെയൊക്കെ മദിച്ചുനടന്ന, നമുക്കറിഞ്ഞുകൂടാത്ത, ഇന്ന് ഫോസിൽസായി മാറിക്കഴിഞ്ഞ ചില ജീവജാലങ്ങളെ കുറിച്ച് ഓർക്കുകയും മനുഷ്യന്റെ നിസ്സാരമായ ചരിത്രത്തെ സഹതാപത്തോടെ നോക്കികാണുകയുമായിരിക്കാം ഈ നദി.

ജലപതനത്തിനു ശേഷം നദി യാത്ര തുടരുന്നു...
അതിരപ്പള്ളിയിൽ നിന്നും ഏതാനും കിലോമീറ്റർ മുകളിലേയ്ക്ക് കയറണം വാഴച്ചാലിൽ എത്താൻ. ഇതിനിടയ്ക്ക് റോഡരികിലായി മറ്റൊരു ചെറിയ ജലപാതം കാണാം - ചർപ്പ വെള്ളച്ചാട്ടം. ഇതിന് കാരണഭൂതമാകുന്ന ചർപ്പത്തോട്, നിരത്തിനടിയിലെ കലുങ്കിലൂടെ റോഡ്‌ മുറിച്ചുകടന്ന് മറുഭാഗത്തു കൂടി ഒഴുകുന്ന ചാലക്കുടിപ്പുഴയിൽ ലയിക്കുന്നു. താഴ് വാരത്തു നിന്നും സഹ്യന്റെ മുകളിലേയ്ക്ക് കയറുന്ന നിരത്തുകളിലെല്ലാം ഇത്തരത്തിൽ കുറുകനേ തുള്ളിപ്പോകുന്ന കുറുമ്പികളായ ശുഭ്രകന്യകകളെ കാണാം. താമരശ്ശേരിയിൽ നിന്നും വയനാടിലേയ്ക്ക് കയറുമ്പോഴും നേര്യമംഗലത്തു നിന്നും മൂന്നാറിലേയ്ക്ക് കയറുമ്പോഴും മുണ്ടക്കയത്തു നിന്ന് കുട്ടിക്കാനത്തേയ്ക്ക് കയറുമ്പോഴും എല്ലാം ഒരുപോലിരിക്കുന്ന ജലപാതങ്ങൾ കാണാം. വേനൽക്കാലത്ത് നൂൽവലിപ്പത്തിൽ ഉറവകൾ പോലെ തോന്നിപ്പിക്കുന്ന ഈ പ്രവാഹങ്ങൾ മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ രൂപഭാവങ്ങൾ ആർജ്ജിക്കുന്നു.

ചർപ്പ ജലപാതം
വീണ്ടും കുറച്ചുകൂടി മുകളിലേയ്ക്ക് കയറി വാഴച്ചാലിൽ എത്തുമ്പോൾ വൈകുന്നേരമായിരുന്നു. മഴക്കാലമായതിനാൽ പരിസരത്ത് മേഘാവൃതമായ ആകാശത്തിന്റെ കാളിമ പടർന്നിരുന്നു. വഴി, മലക്കപ്പാറയിലേയ്ക്ക് നീളുകയാണ്. രാത്രി ആ ഭാഗത്തേയ്ക്ക് യാത്രാനിയന്ത്രണമുണ്ടെന്ന് തോന്നുന്നു. അവിടെയുള്ള ചെക്ക് പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാവണം, ചില വാഹങ്ങൾ തടഞ്ഞുനിർത്തി അതിലെ യാത്രക്കാരോട് സംസാരിക്കുന്നത് കാണാമായിരുന്നു. ഒരു പാതിരാത്രി, കുടുംബസമേതം, അവിചാരിതമായി വാൾപ്പാറയിൽ നിന്നും മലയിറങ്ങേണ്ടി വന്ന ഒരു സുഹൃത്ത് ഭയചകിതമായ ആ യാത്രയെക്കുറിച്ച് പറഞ്ഞത് അപ്പോൾ ഞാൻ ഓർത്തു. ഞങ്ങൾ വശത്തുള്ള കമാനം കടന്ന് വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേയ്ക്ക് നടന്നു...

വാഴച്ചാൽ വെള്ളച്ചാട്ടം
രൂപഭാവങ്ങളിൽ വെള്ളച്ചാട്ടങ്ങൾ തുലോം വ്യത്യസ്തമാണ്. നയാഗ്രാ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായിരിക്കുന്നത് അതിലൂടെ കടന്നുപോകുന്ന വെള്ളത്തിന്റെ തോത് കണക്കാക്കിയിട്ടാണത്രേ. അതുകൂടാതെ, ജലസഞ്ചാരത്തിന്റെ വിസ്തൃതി, നിപതിക്കുന്നതിന്റെ ആഴം ഇങ്ങനെ പലതും ഇത്തരം നിർണ്ണയങ്ങളിൽ പരിഗണിക്കുമെന്നതിനാൽ വെള്ളച്ചാട്ടങ്ങളുടെ വലിപ്പ-ചെറുപ്പ നിജപ്പെടുത്തലുകൾ സങ്കീർണ്ണമാണ്. അതിരപ്പള്ളിയും - വാഴച്ചാലും അല്പ സമയത്തിന്റെ ഇടവേളയിൽ കാണാനാവുമ്പോൾ ഈ വ്യത്യാസം നമുക്ക് വ്യക്തമായും മനസ്സിലാവും. ജലപതനം അതിരപ്പള്ളിയോളം ആഴത്തിലല്ല വാഴച്ചാലിൽ. ക്രമാനുഗതമായ ഒരു ഇറക്കത്തിലേയ്ക്ക് വന്യതയോടെ പാഞ്ഞുപോവുകയാണ് പുഴ. കുറെ വർഷങ്ങൾക്ക് മുൻപ് സന്ദർശിച്ച പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിനോട് നല്ല സാമ്യമുണ്ട്‌ വാഴച്ചാലിന്. വളരെ മുകളിൽ നിന്ന് നിപതിക്കാത്തതിനാൽ തന്നെ, ചില സാഹസിക സഞ്ചാരികൾ അശ്രദ്ധമായി പുഴയിലേക്ക് ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയും ചെയ്യാറുണ്ടത്രേ. അതിരപ്പള്ളിയെക്കാൾ അപകടങ്ങൾ ഉണ്ടാകുന്നത് വാഴച്ചാൽ ഭാഗത്താണ് എന്ന് അറിയുന്നു.

യാത്രാസംഘം മടങ്ങുന്നു...
കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി വിചാരിച്ചാൽ വലിപ്പം കൊണ്ട് പ്രധാനപ്പെട്ട ഈ ഭാഗത്തെ വെള്ളച്ചാട്ടങ്ങൾ കർണ്ണാടകയിലെ ജോഗ്ഫാൾസും ശിവനസമുദ്രവും തമിഴ്നാട്ടിലെ ഹൊഗനക്കലും കേരളത്തിലെ അതിരപ്പള്ളിയുമാണ് എന്ന് തോന്നുന്നു. ജോഗ്ഫാൾസും ഹൊഗനക്കലും ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.

വാഴച്ചാൽ വിടുമ്പോൾ മൂവന്തി കടന്നുവരാൻ തുടങ്ങുകയായിരുന്നു. അങ്കമാലിക്കാരനായ കൂട്ടുകാരനോടും കുടുംബത്തോടും പകുതിവഴിയിൽ വച്ച് യാത്രപറഞ്ഞ്‌ പിരിഞ്ഞു. മെട്രോറെയിലിന് വേണ്ടി പൊളിച്ചിട്ട റോഡിലൂടെ എറണാകുളം നഗരഹൃദയത്തിലെ ഇടത്താവളത്തിൽ രാത്രിഭക്ഷണത്തിനു സമയമായപ്പോഴേയ്ക്കും എത്തിച്ചേർന്നു.

- അവസാനിച്ചു - 

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ചാമുണ്ഡീ താഴ്‌വാരം; കാവേരീ ഭരിതം - ഏഴ്

ഈ കുന്നിനു മുകളിൽ, ക്ഷേത്രത്തിന്റെ പിന്നിലായി, അതിനും പിറകിൽ സൂര്യനുദിക്കുമ്പോൾ, താഴെ പ്രഭാതത്തിന്റെ മിനുസ്സമായ മഞ്ഞിൻതിരശ്ശീല നീക്കി പട്ടണം തെളിഞ്ഞുവരുന്ന അസുലഭമായ കാഴ്ച നോക്കിയിരുന്ന നാലഞ്ച് നവ യുവതിയുവാക്കളെ എനിക്കറിയാം. മല കയറുമ്പോൾ എന്റെ ഓർമ്മകളിൽ നിന്നും ഞാനവരെ ഒരിക്കൽ കൂടി വീണ്ടെടുക്കുകയായിരുന്നു. കലാലയകാലത്തെ ഒരു വിനോദയാത്രയുടെ ഏറ്റവും തരളമായ നേരങ്ങളായിരുന്നു അത്. ഇപ്പോൾ പുനരവതരിപ്പിക്കാൻ ശ്രമിച്ചാൽ അതികാല്പനികവും വ്യക്തിനിഷ്ഠവുമായിപ്പോയേക്കാവുന്ന യൗവ്വനാരംഭത്തിലെ അനുഭൂതിദായകമായ ഒരുപാട് അനുഭവങ്ങൾ...

മൈസൂർ പട്ടണത്തിൽ മൂന്നാല് ദിവസം താമസിച്ച് നൂറു കിലോമീറ്റർ ചുറ്റുവട്ടത്തിനുള്ളിലുള്ള സാധ്യമായ സ്ഥലങ്ങൾ കാണുക എന്നതായിരുന്നു പരിപാടി. മുൻ കുറിപ്പുകളിൽ വിവരിച്ച, നഗരപ്രാന്തത്തിലുള്ള പ്രദേശങ്ങളിലേയ്ക്കാണ് ആദ്യം പോയത്. അതിനാൽ  തന്നെ പട്ടണവൃത്തത്തിനുള്ളിലുള്ള സവിശേഷ സ്ഥലങ്ങളിലേയ്ക്ക് പോകാൻ സാധിച്ചത് അവസാനമായിട്ടാണ്. അതിൽ ആദ്യമായി പറയേണ്ടത് ചാമുണ്ഡിമലയേയും ക്ഷേത്രത്തേയും കുറിച്ചു തന്നെയാവും.

ചാമുണ്ഡി ക്ഷേത്രത്തിലേയ്ക്കുള്ള വഴി
തികച്ചും അകാല്പനികമായിരുന്നു പക്ഷേ ഈ പ്രഭാതത്തിലെ ചാമുണ്ഡി. കഴിഞ്ഞ രാത്രി പെയ്ത മഴയിൽ പരിസരമാകെ ചതുപ്പുപോലെ കുഴഞ്ഞുകിടക്കുന്നു. അതിലൂടെ വാഹനങ്ങളുടെയും ജനബാഹുല്യത്തിന്റെയും ക്രമരഹിതമായ ഒഴുക്ക്. ഇന്നോർക്കുമ്പോൾ മോഹനമായി തോന്നുന്ന ആ പഴയകാലത്തും ഈ പരിസരം, ഒരു പക്ഷേ, ഇങ്ങനെയൊക്കെ തന്നെ ആയിരുന്നിരിക്കാം. യൗവ്വനം എല്ലാ അവസ്ഥകളെയും സഹനീയമാക്കുന്നു, ആയുക്തമായ സ്വപ്നങ്ങളുടെ തൊങ്ങലുകൾ കൊണ്ട് അവയെ അലങ്കരിക്കുന്നു. മാറിയത് ചാമുണ്ഡിമലയാവില്ല, ഞാനാവും.

ക്ഷേത്രഗോപുരം
മൈസൂറിന്റെ തെക്കുകിഴക്കൻ അതിരിൽ പട്ടണത്തിന്റെ കാവൽക്കാരിയായി ചാമുണ്ഡി നിൽക്കുന്നു. 3300 അടി ഉയരമുള്ള മലയുടെ മുകളിലേയ്ക്ക് ഇപ്പോൾ ഒന്നിലധികം വഴികളും റോഡുകളും ഉണ്ട്. ഏതാണ്ട് ആയിരത്തിലധികം പടികൾ കയറിയെത്തനാവുന്ന ഒരു വഴിയുമുണ്ടത്രേ. വാഹനസഞ്ചാരയോഗ്യമായ നല്ല റോഡുകൾ ഉള്ളതിനാൽ പടവുകളും കാട്ടുവഴികളും ട്രെക്കിങ്ങിലും മറ്റും താല്പര്യമുള്ളവർ മാത്രമേ ഇപ്പോൾ ഉപയോഗിക്കാറുള്ളൂ. ആ വഴികളിലൂടെ വന്നാൽ ഒരുപക്ഷെ ഏതൊരു മലയും നൽകാൻ സാധ്യതയുള്ള വന്യത കുറച്ചെങ്കിലുമൊക്കെ അനുഭവിക്കാൻ ആവുമായിരിക്കും. മല മുകളിലേയ്ക്കുള്ള പ്രധാനനിരത്ത് പക്ഷെ ഏതൊരു നഗരപാതയും പോലെ സഞ്ചാരികളെയും ഭക്തരേയും കൊണ്ടുപോകുന്ന വാഹനങ്ങളുടെ അനുസ്യൂതമായ ഒഴുക്കിനാൽ മുഖരിതമാണ്.

ചാമുണ്ഡി ക്ഷേത്രമുറ്റത്തു നിന്നും...
ശക്തനായ ഒരു രാജാവിന്റെ പേരിൽ നഗരം അറിയപ്പെടുക. അതേസമയം പ്രാദേശിക പുരാവൃത്തത്തിൽ ആ രാജാവ് ഏറ്റവും പ്രതിലോമമായി ചിത്രീകരിക്കപ്പെടുക. അദ്ദേഹത്തെ വധിച്ചു എന്ന് കരുതപ്പെടുന്ന ദേവത ആ ദേശത്തിന്റെയും രാജകുടുംബത്തിന്റെയും കുലദൈവം ആവുക. മഹിഷാസുരനാണ് വൈരുധ്യങ്ങൾ നിറഞ്ഞ ഈ ചരിത്രത്തിനോ പുരാവൃത്തത്തിനോ ഹേതുഭൂതനായ രാജാവ്. മഹിഷാസുരൻ ഭരിച്ചിരുന്ന നാട് എന്ന നിലയ്ക്കാണ് ഈ പ്രദേശത്തിന് മൈസൂർ (മഹിഷന്റെ ഊര്) എന്ന പേരു ലഭിക്കുന്നതും ഇന്നും അറിയപ്പെടുന്നതും. എന്നാൽ ചാമുണ്ഡി എന്ന സർവ്വശക്തയും സംഹാരരുദ്രയുമായ ഒരു ദേവതയാൽ കൊല്ലപ്പെട്ട അസുരരാജാവ് എന്ന പതിതനിയോഗമാണ് മഹിഷാസുരനായി കാലം നീക്കിവച്ചിരുന്നത്.

മൈസൂർ എന്ന പേരിനു പിന്നിലെ പുരാവൃത്തം തിരഞ്ഞുപോയാൽ ഒരുപക്ഷേ മഹിഷാസുരന്റെ പാർശ്വനോട്ടം കിട്ടിയേക്കും. അതിനുമപ്പുറം മൈസൂർ ചാമുണ്ഡിയുടെയാണ്. ഇവിടെ ഈ കുന്നിനു മുകളിൽ നാടിനെ സംരക്ഷിച്ചുകൊണ്ട് ആ ദേവത കുടികൊള്ളുന്നു.

എന്നാൽ മഹിഷാസുരൻ പൂർണ്ണമായും വിസ്മൃതമായിട്ടില്ല എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ക്ഷേത്രത്തിലേയ്ക്കുള്ള നടപ്പാത ആരംഭിക്കുന്ന ഭാഗത്ത്, കടുംവർണ്ണങ്ങൾ വാരിപ്പൂശിയ ഒരു മഹിഷാസുരശില്പവും കാണാം. ചാമുണ്ഡിയെ ദർശിക്കാൻ മലകയറി എത്തുന്ന യാത്രികർക്കും തീർഥാടകർക്കും പൊതുവേ ഈ പ്രതിമ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നറിയില്ലെങ്കിലും...

മഹിഷാസുര പ്രതിമ
ചാമുണ്ഡി ക്ഷേത്രത്തിന്റെ പൗരാണിക വസ്തുതകൾ അവ്യക്തമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹൊയ്സാല രാജാക്കൻമാരുടെ കാലത്തു തന്നെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതായി കരുതുന്നുവെങ്കിലും വിജയനഗര സാമ്രാജ്യ കാലത്താണ് മലമുകളിലെ ആരാധനാലയം പ്രശസ്തിയാർജ്ജിക്കുന്നതും ഇന്നു കാണുന്ന ഗോപുരത്തിന്റെ നിർമ്മിതി നടക്കുന്നതും എന്ന് അനുമാനിക്കപ്പെടുന്നു. പ്രതിഷ്ഠ സ്വർണ്ണനിർമ്മിതിയും അവിടേയ്ക്കുള്ള വാതിൽ വെള്ളി കൊണ്ടുമാണത്രേ.

ക്ഷേത്രഗോപുരം. മറ്റൊരു പാർശ്വവീക്ഷണം
ഒരു യാത്രയും രണ്ടു തവണ ചെയ്യാനാവില്ല. ആദ്യത്തെ സന്ദർശനം മാത്രമാണ് ഒരു യാത്ര ആഗ്രഹിക്കുന്ന ജിജ്ഞാസയും വിസ്മയങ്ങളും ആവിചാരിതങ്ങളുടെ ആഹ്ളാദ നിരാശകളും നൽകുക. അതേ സ്ഥലത്തേയ്ക്ക് പിന്നീട് നടത്തുന്ന എല്ലാ യാത്രകളും ഓർമ്മകളിലേയ്ക്കുള്ള സഞ്ചാരം മാത്രമാണ്. അന്നില്ലാതിരുന്ന പുതിയ കാഴ്ചകളുടെ പിന്നണിയിലും പഴയതിനെ ആനയിക്കുന്ന ഓർമ്മകളുടെ വെഞ്ചാമരം വീശുന്നുണ്ടാവും.

അന്ന് പ്രഭാതത്തിൽ ആ ചെറുപ്പക്കാർ മൈസൂർ പട്ടണം നോക്കിയിരുന്ന, ക്ഷേത്രത്തിനു പിറകിലെ മുനമ്പിൽ ഭാര്യയും മക്കളുമായി ചെന്നുനിൽക്കുമ്പോൾ എന്നിൽ ഓർമ്മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാഴ്ചകൾ ഉണ്ടായിരുന്നില്ല.

മൈസൂർ പട്ടണം, ചാമുണ്ഡി മലയുടെ മുകളിൽ നിന്ന് 
മലയിറങ്ങുമ്പോഴാണ്‌ ശിവവാഹനമായ നന്ദിയുടെ മുന്നിൽ എത്തുക. (മല, കയറുന്ന വഴിക്കല്ല തിരിച്ചിറങ്ങേണ്ടത്). പ്രദേശത്ത്‌ ലഭ്യമായ പാറയിൽ പതിനേഴാം നൂറ്റാണ്ടിൽ കൊത്തിയുണ്ടാക്കിയതത്രേ ഈ വിശുദ്ധകാളയുടെ കറുത്ത പ്രതിമ. വിശ്രമരൂപത്തിലുള്ള ഈ ശില്പത്തിന്റെ ചാരുതമായ അഴകളവുകൾ ഭക്തരുടെ പുഷ്പതോരണങ്ങളാലും വർണ്ണച്ചരടുകളാലും നിറംപൂശലുകളാലും വികൃതമാക്കപ്പെട്ടിരിക്കുന്നു. കണ്ണിന്റെ കൃഷ്ണമണിയിലും പല്ലിലും ഒക്കെ വെള്ള പെയിന്റടിച്ച് ആ കൽരൂപത്തെ 'സുന്ദര'മാക്കാൻ ശ്രമിച്ച അഭാസവും വ്യക്തമാണ്.

ചിലപ്പോൾ അങ്ങനെ ഒരു ചരിത്രകുതുകിയുടെ നിലയ്ക്കുമാത്രം കാലത്തിന്റെ എല്ലാ നീക്കിയിരിപ്പുകളെയും നോക്കികാണാൻ ശ്രമിക്കുന്നതിലും യുക്തിയില്ലായ്മകൾ ഉണ്ടായേക്കാം. സാക്ഷാത്കരിക്കപ്പെട്ട കാലത്തുതന്നെ തുടങ്ങിയതും, അന്നുമുതൽ ഇന്നുവരെ കാര്യമായ ഇടതടവുകളൊന്നുമില്ലാതെ തുടരുന്നതുമാണ് നന്ദിയിലെ മതപരമായ ആരാധന. ആ ശില്പത്തിന്റെ അസ്തിത്വം ഏതു നിലയ്ക്കും മതപരമാണ്‌. നൂറ്റാണ്ടുകൾ മൂന്നാല് കഴിഞ്ഞു എന്നത് അതിനെ റദ്ദാക്കാൻ ഉതകുന്ന കാരണമാവില്ല.

ഒരു സാധാരാണ യാത്രക്കാരന്റെ സാധ്യമായ പാരമ്യവിശകലനരീതി സമകാല അവസ്ഥകളുടെ വൈവിധ്യങ്ങളെ ആയിരിക്കുന്ന രീതിയിൽ ഉൾക്കൊള്ളുക എന്നതു മാത്രമായിരിക്കും. ആർജ്ജിത ജ്ഞാനസഞ്ചയം ഉണ്ടാക്കിയെടുത്തിരിക്കുന്ന രൂഡമൂലമായ പൂർവ്വാശയങ്ങളെ ശിഥിലമാകാൻ അനുവദിച്ചുകൊണ്ടേ അത് സാധ്യമാവുകയുള്ളൂ. അതിനും ക്രിയാത്മകവും ലാവണ്യാത്മകവുമായ ഒരു ആന്തരികതലമുണ്ടെന്ന് ഇടയ്ക്കെങ്കിലും സമ്മതിക്കേണ്ടി വരും.

നന്ദി ശില്പം
മൈസൂറിനെ കുറിച്ച് ആലോചിക്കുമ്പോഴും പറയുമ്പോഴും ഒക്കെ ആദ്യം പരാമർശിക്കപ്പെടുന്നത് മൈസൂർ കൊട്ടാരം എന്ന് പൊതുവേ അറിയപ്പെടുന്ന അംബവിലാസം കൊട്ടാരമാണ്. പട്ടണമദ്ധ്യത്തിൽ തന്നെയാണ് മൈസൂർ കൊട്ടാരം. താജ്മഹൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന സ്ഥലങ്ങളിൽ ഒന്നത്രേ മൈസൂർ കൊട്ടാരം. കൊട്ടാരമുറ്റത്ത് നടക്കുന്ന ദസറ എന്ന അതിവിപുലമായ വാർഷികോത്സവവും ഈ കണക്കിലേയ്ക്ക് സംഭാവന നൽകുന്നു.

ഞങ്ങളവിടെ എത്തുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. ചാമുണ്ഡിയിലെപ്പോലെ തന്നെ ഇവിടെയും സന്ദർശകരുടെ ആധിക്യം, വഴിവാണിഭക്കാരുടെ ശല്യവും. എല്ലാം കൂടി അത്ര സുഖകരമായി അനുഭവപ്പെട്ടില്ല പരിസരം.

മൈസൂർ കൊട്ടാരം
സംസ്ഥാന സർക്കാരിന്റെ കയ്യിലാണ് ഇപ്പോൾ കൊട്ടാരമെങ്കിലും പഴയ ഉടമകളായ വോഡയാർ രാജകുടുംബം ഇപ്പോഴും കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് താമസിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിൽ ആരംഭിച്ച ഒരു രാജവംശമാണ്‌ വോഡയാർമാരുടെത്. ഇന്നത്തെ മൈസൂർ പട്ടണത്തിന്റെ കേന്ദ്രഭാഗത്തെ മാത്രം ഉൾക്കൊള്ളുന്ന ചെറിയ രീതിയിലുള്ള ഒരു നാടുവാഴി പ്രദേശമായിരുന്നു അത്. വിജയനഗര സാമ്രാജ്യത്തിന്റെ കീഴിൽ ഒരുതരം സാമന്തഭരണമാണ് അക്കാലത്ത് വോഡയാർ രാജാക്കന്മാർ നടത്തിയിരുന്നത്.

വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന് പതിനാറാം നൂറ്റാണ്ടോടയാണ് മൈസൂർ ഒരു സ്വതന്ത്രരാജ്യമായി മാറുന്നത്. ഇന്നത്തെ മൈസൂർ പട്ടണത്തെ മാത്രം ഉൾക്കൊണ്ടിരുന്ന നാടുവാഴി പ്രദേശം അതിർത്തി വിപുലീകരണത്തിലൂടെ വലിയൊരു സ്വതന്ത്രരാഷ്ട്രമായി മാറുന്നത് ഇക്കാലഘട്ടത്തിലാണ്. അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന രാജ വോഡയാർ, സുരക്ഷാകാരണങ്ങളാൽ രാജ്യതലസ്ഥാനം കാവേരീദ്വീപായ ശ്രീരംഗപട്ടണത്തിലേയ്ക്ക് മാറ്റിക്കൊണ്ടുപോവുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ വോഡയാർ രാജാക്കന്മാരുടെ കീഴിൽ മൈസൂർ രാജ്യത്തിന്‌ ക്രമാനുഗതമായ വളർച്ചയാണുണ്ടായത്.

പക്ഷെ പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഹൈദരലി എന്ന പടനായകൻ ഭരണത്തിലേയ്ക്ക് ഉയർന്നുവരുകയും വോഡയാർ രാജകുടുംബം അധികാരത്തിന്റെ അരികുകളിലേയ്ക്ക് മാറ്റിനിർത്തപ്പെടുകയും ചെയ്തു. ഇത് പക്ഷേ കഷ്ടിച്ച്‌ അഞ്ച് പതിറ്റാണ്ട് മാത്രം നീണ്ടുനിന്ന ഒരു പ്രതിഭാസമായിരുന്നു. 1799 - ൽ ഹൈദരലിയുടെ പുത്രനായ ടിപ്പുവിനെ ശ്രീരംഗപട്ടണത്തിൽ വച്ച് ബ്രിട്ടീഷ് പട പരാജയപ്പെടുത്തുകയും ഭരണം വോഡയാർമാരിലേയ്ക്ക് തിരിച്ചത്തുകയും ചെയ്തു, ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിലായിരുന്നു ഭരണം എങ്കിൽക്കൂടി. ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതുവരെ, ശീമാക്കാരുമായി ചേർന്നുള്ള ഭരണത്തിന്റെ സാങ്കേതികതകൾ പലപ്പോഴും മാറിയും തിരിഞ്ഞും ഒക്കെ വന്നുവെങ്കിലും, വോഡയാർമാർ ഏറെക്കൂറെ സമഗ്രാധികാരമുള്ള രാജാക്കന്മാരായി തുടർന്നു.

കൊട്ടാരത്തിനു മുന്നിലെ സിംഹരൂപം
1912 - ലാണ് ഇന്ന് കാണുന്ന നിലയ്ക്കുള്ള കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. വോഡയാർ രാജകുടുംബത്തിന്റെ ഗൃഹം എല്ലാ കാലത്തും ഇവിടെ തന്നെയായിരുന്നു (ശ്രീരംഗപട്ടണത്തിലേയ്ക്ക് തലസ്ഥാനം മാറിയപ്പോഴും ഇവിടം ഉപേക്ഷിക്കപ്പെട്ടിരുന്നില്ല). കാലകാലങ്ങളിൽ കെട്ടിടം നവീകരിക്കുകയോ പുനർനിർമ്മിക്കുകയോ ഒക്കെ ചെയ്തുകൊണ്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിലവിലുണ്ടായിരുന്ന കൊട്ടാരം തീപിടിത്തത്തിൽ നശിച്ചപ്പോഴാണ് അന്നത്തെ ഭരണാധികാരിയായിരുന്ന റീജന്റ് അമ്മമഹാറാണി വാണീവിലാസ് സന്നിധാന, ബ്രിട്ടീഷ് വാസ്തു വിദഗ്ധനായ ഹെൻറി ഇർവിന്റെ മേൽനോട്ടത്തിൽ ഈ കൊട്ടാരം നിർമ്മിക്കാൻ ഏർപ്പാടാക്കുന്നത്.

നവരാത്രി / വിജയദശമി ദിവസങ്ങളിൽ നടക്കുന്ന പ്രശസ്തമായ ദസറ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ അരങ്ങേറുന്നത് ഈ കൊട്ടാരത്തിനു മുന്നിലെ വിശാലമായ മുറ്റത്താണ്. വിജയനഗര രാജാക്കന്മാർ ആഘോഷിച്ചിരുന്ന ദസറ അവരുടെ പ്രഭാവനഷ്ടത്തിനു ശേഷം വോഡയാർ രാജാക്കന്മാർ ഏറ്റെടുത്തു നടത്തുകയായിരുന്നു. വോഡയാർമാരുടെ മേൽനോട്ടത്തിൽ ഇതാരംഭിക്കുമ്പോൾ അവരുടെ തലസ്ഥാനം ശ്രീരംഗപട്ടണമായിരുന്നതിനാൽ അവിടെയാണ് ചടങ്ങുകൾ നടന്നിരുന്നത്. ഈ ഭാഗത്തേയ്ക്ക് തലസ്ഥാനം മാറ്റിയപ്പോൾ ഉത്സവവും കൂടെപോന്നു.

തിന്മയ്ക്കെതിരെ നന്മ നേടുന്ന വിജയം എന്ന പരമ്പരാഗത പരികല്പന തന്നെയാണ് ഈ ഉത്സവത്തിന്റെയും ആശയതലം. എന്നാൽ മൈസൂറിന്റെ പ്രാദേശികതയിൽ അത് മഹിഷാസുരനു മേൽ ചാമുണ്ഡി നേടിയ വിജയമെന്ന് പരാവർത്തം ചെയ്യപ്പെടുന്നുണ്ട്. പുരാവൃത്തത്തിലാണെങ്കിൽ പോലും മഹിഷാസുരന്റെ വിധി കഠിനം തന്നെ. തന്റെ നാമം പേറുന്ന സ്വരാജ്യത്തെ പ്രജകൾ തന്റെ വധത്തെ ദുഷ്ടനിഗ്രഹമായി കരുതുകയും അത് വലിയ വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

കൊട്ടാര പറമ്പിലേയ്ക്കുള്ള പ്രധാന കവാടം
നഗരമദ്ധ്യത്തിൽ തന്നെയുള്ള മറ്റൊരു വാസ്തു വിസ്മയമാണ് സെയ്ന്റ് ഫിലോമീനാസ് പള്ളി. പള്ളിയുടെ പരിസരത്തിലേയ്ക്ക് കയറുമ്പോൾ, ചരിത്രഗന്ധമുള്ള വാസ്തു നിർമ്മിതികളിൽ കൗതുകമുള്ള ഒരാൾ ആഹ്ളാദചിത്തനാവും. ചിത്രങ്ങളിൽ കാണുമ്പോൾ അനുഭവിക്കാനാവുന്നതിനെക്കാൾ പതിന്മടങ്ങായ ഉയരവൈചിത്ര്യം അതിന്റെ താഴെ ചെന്നുനിൽക്കുമ്പോൾ തോന്നുകയും അത്രയും അത് മനോന്മത്തത ഉളവാക്കുകയും ചെയ്യും.

ഗോപുരത്തിന്റെ ഉയരം, ഉയരത്തെ പ്രതി ആശ്ചര്യപ്പെടുത്തുന്നു എന്ന് പറയാനല്ല ഉദ്ദേശിച്ചത്. ദുബായിലെ ബുർജ്ഖലിഫയുമായി ഈ പള്ളിയുടെ പൊക്കം താരതമ്യപ്പെടുത്തുന്നതിന്റെ മാതിരിയുള്ള സാംഗത്യക്കേട്‌ അപ്പോൾ വന്നുചേരുമല്ലോ. നിയോ-ഗോത്തിക്ക് വാസ്തുരീതി തന്നെയാണ് ഈ നിർമ്മിതിയുടെ ഗംഭീര്യത്തെ അനുഭവപ്പെടുത്തുക എന്നതിൽ സംശയമൊന്നുമില്ല.

മദ്ധ്യകാലത്ത് യൂറോപ്പിൽ നിലനിന്ന ഗോത്തിക്ക് വാസ്തുനിർമ്മാണ രീതികളിൽ നിന്നും പ്രചോദനം നേടി പതിനെട്ടാം നൂറ്റാണ്ടിനെ അവസാനപകുതിയിൽ പ്രമുഖ്യത്തിലേയ്ക്ക് വന്ന ഒരു നിർമ്മാണ രീതിശാസ്ത്രത്തെയാണ് നിയോ-ഗോത്തിക്ക് എന്ന സംജ്ഞയിൽ വ്യവഹരിക്കുന്നത്. ലളിതമായി നോക്കുമ്പോൾ, പുതിയ സാങ്കേതികതകളുടെ വരവോടെ, കലയുടെയും ആശയത്തിന്റെയും സ്ഫോടനാത്മകമായ ഉണർവ്വോടെ, വലിപ്പവും സങ്കീർന്നതയും വർദ്ധിപ്പിച്ചെടുത്ത ഗോത്തിക്ക് ശൈലി തന്നെയാണിത്. ഇവ തമ്മിൽ വേർതിരിച്ചു മനസ്സിലാക്കാൻ വൈദഗ്ദ്ധ്യം ആവശ്യമാണ്‌.

സെയ്ന്റ് ഫിലോമീനാസ് പള്ളി
കോളേജിൽ നിന്ന് ഒരിക്കൽ വിനോദയാത്ര വന്നപ്പോൾ ഈ പള്ളിയോട് ചേർന്നുള്ള സ്കൂളിലാണ് അന്തിയുറക്കം തരപ്പെടുത്തിയിരുന്നത്. ഉറക്കംവരാത്ത കാല്പനികരാത്രികൾ. ഭീമാകാരമായ ഒരു പ്രേതകൊട്ടാരം പോലെ, ഇരുട്ടിൽ, ഈ പള്ളി നിന്നത് ഓർക്കുന്നു. അടച്ചിട്ട പള്ളിയുടെ പിൻവാതിലിനടുത്തുള്ള പടവുകളിൽ ഞങ്ങൾ ഇരുന്നു. വാതിലിനും തറയ്ക്കും ഇടയിലുള്ള വിടവിലൂടെ ഒരു ചീള് പ്രകാശം അകത്തു നിന്നും പാളിവീഴുന്നു. ഏതോ ദൈവരൂപത്തിന് മുന്നിൽ അണയാതെ കത്തിനിൽക്കുന്ന വിളക്കിൽ നിന്നുള്ളതാവും. ഉറക്കം ശല്ല്യപ്പെടുത്തുന്നതിലുള്ള പ്രതിഷേധമാവാം, ഞങ്ങളുടെ അടക്കിയ സംസാരത്തിന് മുകളിലേയ്ക്ക് ഇടവിട്ട്‌ പ്രാവുകൾ കുറുകികൊണ്ടിരുന്നു...

ഓർമ്മകൾ വെറും ഓർമ്മകളല്ല. അവ സമകാലത്തേയ്ക്ക് നമ്മളെ വിമലീകരിക്കുന്നു...!

പള്ളി - മറ്റൊരു കാഴ്ച
യാത്രചെയ്യാനുള്ള സ്ഥലം തീരുമാനിച്ചു കഴിഞ്ഞാൽ തുടർന്നുള്ള ഒരുക്കങ്ങൾ ഒക്കെ നടത്തുന്നത് ഭാര്യയാണ്. ആവശ്യമുണ്ടെങ്കിൽ ടൂർകമ്പനികളെ ബന്ധപ്പെടുന്നതും യാത്രാടിക്കറ്റുകൾ എടുക്കുന്നതും സ്ഥലവിവരങ്ങൾ ശേഖരിക്കുന്നതും താമസസ്ഥലം ബുക്ക് ചെയ്യുന്നതും ഒക്കെ അവളാണ്. യാത്രയോടുള്ള പാഷൻ പങ്കാളിയും പങ്കുവയ്ക്കുന്നില്ലെങ്കിൽ സകുടുംബയാത്ര രസകരമാവണമെന്നില്ല. ആ നിലയ്ക്ക് അവൾ എന്നോട് കടപ്പെട്ടിരിക്കുന്നു - എന്നെക്കാൾ വലിയ യാത്രാകൗതുകങ്ങൾ അവൾക്കാകയാൽ.

കലാലയ കാലത്തെ ഒരു ചാമുണ്ഡി യാത്രയിൽ, മലകയറുമ്പോൾ, താഴ്‌വാരത്തിൽ ഒരു കൊട്ടാരം കണ്ടിരുന്നു. വൈറ്റ്ഹൗസ് പോലെ തോന്നിച്ച വെണ്മയുള്ള ആ കൊട്ടാരം അപൂർവ്വമായ ഒരു കാഴ്ചയായി മരങ്ങൾക്കിടയിലൂടെ പെട്ടെന്ന് ദൂരെ പ്രത്യക്ഷപ്പെടുകയായിരുന്നു, ആ പ്രഭാതത്തിൽ. നിരന്തരം ഈ ഭാഗത്തുകൂടി വണ്ടിയോടിക്കുന്ന ഞങ്ങളുടെ ടൂറിസ്റ്റ്ബസ്സിന്റെ ഡ്രൈവറാണ് ആ പഴയ കൊട്ടാരം ഇപ്പോഴൊരു ഹോട്ടലാണ് എന്ന് പറഞ്ഞത്. അതികാല്പനികമായ ഒരു കാഴ്ചയായി രാജാക്കന്മാർ ഒഴിഞ്ഞുപോയ ആ കൊട്ടാരം എന്റെ ഓർമ്മയിൽ എന്നും കുടുങ്ങിക്കിടന്നു.

മൈസൂറിനെ കുറിച്ച് സംസാരിച്ചപ്പോൾ എപ്പോഴോ ഇത് ഞാൻ ഭാര്യയോട് പറഞ്ഞിരിക്കണം. കൗമാര, നവയൗവ്വന കാലത്തെ തരളമായ ഓർമ്മകളെ, അക്ഷരങ്ങൾക്ക് പുറത്ത്, പുനരാനയിക്കാൻ ഒരിക്കലും അമിതാവേശം കാണിക്കാത്ത ആളാണെന്നറിയാമായിട്ടും അവൾ എന്തിനാണ് ഈ മൈസൂർ സന്ദർശനകാലത്തെ താമസം ലളിതമഹൽ പാലസ് ഹോട്ടലിൽ ഏർപ്പാടാക്കിയത് എന്നറിയില്ല. ഒരുപാടുകാലത്തെ സഹായാത്രികൻ എന്ന നിലയ്ക്ക് എന്റെ വൈകാരികതയ്ക്ക് നല്കിയ മറ്റൊരു പരിഗണനയാവാം...

ലളിതമഹൽ കൊട്ടാരം
നമുക്ക് ലളിതമഹൽ കൊട്ടാരത്തിന്റെ വിശേഷങ്ങളിലേയ്ക്ക് വരാം...

ആദ്യമായി ഈ കൊട്ടാരം കാണുന്ന നേരത്ത് വൈറ്റ്ഹൗസ് പോലെയാണ് എനിക്ക് തോന്നിയതെങ്കിലും, യഥാർത്ഥത്തിൽ ലളിതമഹൽ കൊട്ടാരത്തിന്റെ നിർമ്മിതിക്ക് മാതൃകയാക്കിയിരിക്കുന്നത്‌ ലണ്ടനിലെ സെയിന്റ് പോൾ കത്തീഡ്രലാണ്. മൈസൂർ കൊട്ടാരം കഴിഞ്ഞാൽ വലിപ്പത്തിൽ രണ്ടാമതാണെങ്കിലും, ഞാൻ വിചാരിച്ചതിന് വിപരീതമായി, ഇവിടെ ഒരിക്കലും ഒരു രാജാവും താമസിച്ചിട്ടില്ല. കൃഷ്ണരാജ വോഡയാറുടെ കാലത്ത് മൈസൂർ മഹാരാജ്യം സന്ദർശിക്കാൻ എത്തിയ വൈസ്രോയ്ക്ക് താമസിക്കാൻ വേണ്ടിയാണ് 1921 - ൽ ഈ കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. അത് കഴിഞ്ഞ് മഹാരാജാവിന്റെ യൂറോപ്യൻ സന്ദർശകർക്കായുള്ള അതിഥിമന്ദിരമായാണ് ഇത് ഉപയോഗിച്ചിരുന്നത്. 1974 മുതൽ ഐ. റ്റി. ഡി. സിയുടെ കീഴിൽ ഹോട്ടലായും പ്രവർത്തിക്കുന്നു.

കൊട്ടാരത്തിന്റെ ഇടനാഴിയിൽ
മൈസൂറിലേയ്ക്ക് വന്നത് നിലമ്പൂർ, ഗൂഡല്ലൂർ വഴിയാണെങ്കിൽ മടക്കയാത്ര സത്യമംഗലം കാട്ടിലൂടെ കോയമ്പത്തൂർ വഴിയാക്കാം എന്ന് കരുതി. സത്യമംഗലം കാട്ടിലൂടെയോ ധിംബം ചുരത്തിലൂടെയോ ഇതിനു മുൻപ് സഞ്ചരിച്ചിട്ടുണ്ടായിരുന്നില്ല. വീരപ്പൻ മരിക്കുന്നതിന് മുൻപായിരുന്നെങ്കിൽ ഇങ്ങിനെയൊരു ചിന്ത മനസ്സിൽ പോലും വരില്ലായിരുന്നു എന്നത് മറ്റൊരു കാര്യം.

ചാമരാജനഗറിൽ വച്ച് ബംഗളൂരു - ദിണ്ടിഗൽ ഹൈവേയിലേയ്ക്ക് കയറി. ചാമരാജനഗർ വിട്ട് ഏതാനും കിലോമീറ്റർ സഞ്ചരിച്ചു കഴിയുമ്പോൾ തന്നെ വനമേഖല ആരംഭിക്കുന്നു. ഇതിനിടയ്ക്ക് എവിടെയോ ആണ് കർണ്ണാടക - തമിഴ്നാട് അതിർത്തി. ധിംബം എന്ന ചെറിയ കവല കഴിയുമ്പോൾ സത്യമംഗലം പട്ടണത്തിലേയ്ക്ക് ഇറങ്ങുന്ന ചുരം തുടങ്ങുകയാണ്. പ്രദേശത്തെ പ്രശസ്തമായ ഒരു അമ്മൻകോവിലുള്ള ബന്നാരി എന്ന സ്ഥലത്തു വച്ചാണ് റോഡ്‌ സമതലത്തെ സ്പർശിക്കുന്നത്.

സത്യമംഗലം കാടിലൂടെയുള്ള വഴി
സത്യമംഗലം കാടിലൂടെയുള്ള വഴി ഏറെക്കൂറെ വിജനമായിരുന്നു. വല്ലപ്പോഴും മാത്രമേ എതിർദിശയിൽ നിന്നുപോലും വാഹനങ്ങൾ വരുന്നുള്ളൂ. വണ്ടി നിർത്തി ഇറങ്ങുമ്പോൾ പേടിപ്പെടുത്തുന്ന ഒരുതരം നിശബ്ദത ആവരണം ചെയ്യും. ഒരല്പസമയം കൂടി മഗ്നമായി നിന്നാൽ അത് നിശബ്ദതയല്ല എന്ന് മനസ്സിലാവും. നമുക്ക് പരിചിതമായ ശബ്ദങ്ങളുടെ അഭാവം മാത്രമാണത്. ശ്രദ്ധിച്ചാൽ, മറ്റൊരു തരം ശബ്ദസഞ്ചയം പതുക്കെ ശ്രവ്യമാവാൻ തുടങ്ങും. കാട്ടിൽ കാറ്റുപിടിക്കുന്നതിന്റെ, കാറ്റിൽ കരിയിലകളിലേയ്ക്ക് മരംപെയ്യുന്നതിന്റെ, ചിലച്ചുകൊണ്ട് ഒരു കിളി പറന്നുപോകുന്നതിന്റെ, കാണാമറയത്ത് രണ്ട് കുരങ്ങന്മാർ എന്തോ പറഞ്ഞു തർക്കിക്കുന്നതിന്റെ...

ധിംബം ചുരത്തിൽ നിന്നും..., താഴെ സത്യമംഗലം പട്ടണത്തിന്റെ അവ്യക്ത കാഴ്ചകൾ 
ഒരിക്കലും പോയിട്ടിലാത്ത സ്ഥലങ്ങളെ സങ്കല്പത്തിൽ കാണാൻ ശ്രമിക്കാറുണ്ട്. ചിത്രങ്ങളിലൂടെയും വായനയിലൂടെയും സിനിമകളിലൂടെയും ഒക്കെ മനസ്സിലാക്കാനും പഠിക്കാനും സമയം നീക്കിവയ്ക്കാറുണ്ട്. അങ്ങനെ ആ സ്ഥലത്തെക്കുറിച്ച് മനസ്സിൽ നിർമ്മിച്ചെടുക്കുന്ന ഒരു രൂപമുണ്ടാവും. പുതിയ പുതിയ അറിവിടങ്ങൾ വ്യതിയാനം വരുത്തിക്കൊണ്ടിരിക്കുന്ന ഒരു രൂപം. അതേ സ്ഥലത്ത് എന്നെങ്കിലും ചെന്നെത്തപ്പെടാൻ ആവുമ്പോൾ, പലപ്പോഴും ആ സങ്കല്പരൂപം ആകെക്കൂടെ കടപുഴകുന്നു. മനസ്സിൽ കരുതിയതിനെക്കാൾ എത്രയോ വ്യത്യസ്തമായ പരിസരമായിരിക്കും നമ്മൾ അവിടെ കാണുകയും അനുഭവിക്കുകയും ചെയ്യുക. അതാണ്‌ യാത്രയുടെ കൗതുകവും ഭ്രമവും. ഈ അനിശ്ചിതത്വമാണ് വീണ്ടും വീണ്ടും യാത്രകളിലേയ്ക്ക് ത്വരിതപ്പെടുത്തുക.

കോയമ്പത്തൂർ പട്ടണം ഒഴിവാക്കി, ബൈപ്പാസിലൂടെ സഞ്ചരിച്ച്, മഴചാറുന്ന പാലക്കാടൻ പകലിലൂടെ കേരളത്തിലേയ്ക്ക് കടക്കുമ്പോൾ മറ്റൊരു യാത്രകൂടി അവസാനിക്കുകയാണ്. ദൈനംദിനങ്ങളുടെ അനിത സാധാരണത്വത്തിലേയ്ക്ക്, വരാനിരിക്കുന്ന യാത്രകളുടെ അനിശ്ചിത സങ്കല്പങ്ങളിലേയ്ക്ക്...!

- അവസാനിച്ചു -