2018, മാർച്ച് 1, വ്യാഴാഴ്‌ച

മണൽഭൂമിയുടെ നഗരന്യൂക്ലിയസിൽ...! - രണ്ട്

ബാലിദ്വീപിലെ സവിശേഷവും വിചിത്രവുമായ രീതികൾ കണ്ടിട്ട് എസ്. കെ. പൊറ്റക്കാട് നടത്തിയ പ്രയോഗമാണ് "വല്ലാത്ത ബാലി" എന്നത്. രാത്രിനേരത്ത് ഗ്ലോബൽ വില്ലേജിന്റെ മായികമായ വർണ്ണലോകത്ത് വന്നുനിൽകുമ്പോൾ ഞാനും അറിയാതെ പറയുന്നു - വല്ലാത്ത ദുബായ്!

പാർക്കിങ്ങിൽ ചെന്നിറങ്ങുമ്പോൾ അവിടെനിന്നും കവാടത്തിലേയ്ക്ക് ആളുകളെ കയറ്റിക്കൊണ്ടുപോകാൻ കാത്തുകിടക്കുന്ന കളിത്തീവണ്ടി മുതൽ തുടങ്ങുന്ന ആശ്ചര്യങ്ങൾ മണിക്കൂറുകൾക്ക് ശേഷം മടങ്ങിപ്പോകുന്നതുവരെ ഒന്നിനു പിറകേ ഒന്നായി സന്ദർശകരെ ഉത്സവമേളത്തിന്റെ മാനസികാവസ്ഥയിലേക്കുയർത്തി  സജീവമായി നിർത്തും.

ദുബായിൽ സന്ദർശനത്തിനെത്തുന്നവർ, പൊതുവേ, ഗ്ലോബൽ വില്ലേജ് കാണാതെ മടങ്ങാറില്ല. എങ്കിലും കഴിഞ്ഞതവണ വന്നപ്പോൾ ഞങ്ങൾ ഇവിടം സന്ദർശിച്ചിരുന്നില്ല. പൊതുവേ ഇത്തരം അമ്യൂസ്‌മെന്റ് ഇടങ്ങൾ സന്ദർശനപ്പട്ടികയിൽ വലിയ മുൻഗണനയിൽ വരുന്നില്ലെങ്കിലും, പ്രത്യേകിച്ച് ഏതെങ്കിലും ഒരു സ്ഥലം കാണേണ്ടതില്ല എന്ന് ഞങ്ങൾ ഒരിക്കലും കരുതാറില്ല. എല്ലാം ചേർന്നതാണല്ലോ ഭൂമി!

ഗ്ലോബൽ വില്ലേജ് - പുറത്തുനിന്ന് കാണുമ്പോൾ...
ടിക്കറ്റെടുത്ത് അകത്തുകടന്നു...

കവാടഭാഗത്തെ ഗോപുരനിർമ്മിതികൾ മാറിമാറി വരുന്ന വെട്ടത്തിൽ നിറംചാലിച്ചു നിൽക്കുന്നു. റഷ്യയിലെ ഓർത്തഡോക്സ് പള്ളികളുടെ ഗോപുരമാണ് ഇവ കാണുമ്പോൾ ഓർമ്മവരുക. കടുംനിറങ്ങൾ പൂശിയ ഇത്തരം ഗോപുരങ്ങൾ റഷ്യൻ പള്ളികളുടെ ചിത്രങ്ങളിൽ ഒരുപാട് കണ്ടിരിക്കുന്നു. പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്ന ഗോപുരനിർമ്മിതിയാണത്. അതിനാലാവാം അത്തരത്തിലുള്ളതിന്റെ മാതൃകകൾ ഇവിടെയും പരീക്ഷിക്കാം എന്ന് സംഘാടകർ കരുതിയിട്ടുണ്ടാവുക. പൊലിമയുടെ തമ്പുരാനാണല്ലോ ദുബായ്.

ഉള്ളിമകുടം (Onion Dome) പക്ഷെ റഷ്യൻ പള്ളികളുടെ മാത്രം കുത്തകയല്ല. അവിടെ വ്യാപകമാണെങ്കിലും യൂറോപ്പിന്റെ പല ഭാഗത്തും ഈ നിർമ്മാണരീതി കാണാനാവും. പ്രത്യേകിച്ച് ജർമ്മനിയിൽ. ഇന്ത്യയിലെ മുഗൾ വാസ്തുരീതിയിലും പേർഷ്യയിലും മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിലും ഇത്തരത്തിലുള്ള മകുടരൂപം കാണാനാവും. പക്ഷെ റഷ്യയ്ക്ക് പുറത്ത് അവയിൽ ഇത്രയും കടുംവർണ്ണങ്ങൾ ഉപയോഗിക്കാറില്ല. അതിനാലാണ് ഗോളബൽ വില്ലേജിന്റെ കവാടം കാണുമ്പോൾ പെട്ടെന്ന് റഷ്യൻ പള്ളികൾ ഓർമ്മവരുക.

കവാടഭാഗം
അമ്യൂസ്‌മെന്റ് എന്ന വാക്ക് ഞാൻ തുടക്കത്തിൽ ഉപയോഗിച്ചുവെങ്കിലും ആ പരികല്പനയുടെ  മുഴുവൻ അർത്ഥത്തിൽ ഗ്ലോബൽ വില്ലേജിനെ കാണാനാവില്ല. ഡിസ്‌നിലാൻഡോ ആൾട്ടൻടവറോ പോലുള്ള ഒരു വിനോദകേന്ദ്രമല്ല ഇത്. വിനോദത്തിന്റെ അർത്ഥവിവക്ഷകൾ വ്യത്യസ്തമാണെന്നത് ശരിയാണ്. എങ്കിലും  പ്രാഥമികമായി ഗ്ലോബൽ വില്ലേജ് ഒരു കച്ചവടകേന്ദ്രമാണ്.

വിവിധ രാജ്യങ്ങളുടെ പേരിൽ സ്ഥലങ്ങൾ വേർതിരിച്ച് കൊടുത്തിരിക്കുകയാണ്. അതാത് രാജ്യത്തിന്റെ തനതോ, അവിടുത്തെ ചില സവിശേഷതകളെ  പ്രതിനിധീകരിക്കുന്നതോ ആയ വാസ്തുരീതിയിലാവും താത്കാലിക കെട്ടിടങ്ങളുടെ സാക്ഷാത്കാരം. ഏറ്റവും ആകർഷണീയമായ രീതിയിൽ, ഉപഭോഗ്താക്കളെ ആകർഷിക്കാൻ ഉതകുംവിധമാണ് എല്ലാ രാജ്യങ്ങളുടെയും ഭാഗങ്ങൾ ഒരുക്കിവച്ചിരിക്കുന്നത്.

എങ്കിൽപ്പോലും ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ കാണുന്ന വിനോദോപാധികൾ കുറച്ചൊക്കെ ഇതിനോടൊപ്പം ഒരുക്കിവച്ചിട്ടുമുണ്ട്.

ദുബായി പൊതുവേ പ്രകാശിപ്പിക്കുന്ന ആ മായികഭാവം ഇവിടെയും കാണാം!

ഗ്ലോബൽ വില്ലേജിലെ ഒരു സ്റ്റാൾ
വിവിധ ദേശക്കാരായ ജനങ്ങൾ അലസരായി നടക്കുന്നു. ഒരു ദിനത്തിന്റെ സായന്തനം ആസ്വദിക്കാൻ എത്തിയ പ്രദേശവാസികൾ മാത്രമല്ല അക്കൂട്ടത്തിലുള്ളത്. ഞങ്ങളെപ്പോലുള്ള വിനോദസഞ്ചാരികളുമുണ്ട്, ഒരുപാട്. പ്രശസ്തമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‌ അനുബന്ധമായാണ് ഗ്ലോബൽ വില്ലേജ് ഒരുക്കപ്പെടുന്നതെങ്കിലും, ഇപ്പോൾ ഷോപ്പിംഗ് ഫെസ്റ്റിവൽ അവസാനിച്ചാലും ഗ്ലോബൽ വില്ലേജ് കുറച്ചുകാലംകൂടി തുടരുകയാണ് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും വലിയൊരു കച്ചവടമാമാങ്കമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ. 1996 - ലാണ് ഇതാരംഭിക്കുന്നത്. ഒരു പതിറ്റാണ്ടിനിടയ്ക്ക് ലോകമറിയുന്ന ഉത്സവമായി ഇതിനെ മാറ്റിയെടുക്കാൻ ദുബായിക്ക് കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് മുപ്പത് ലക്ഷത്തോളം ആളുകളാണ് ഈ ഉത്സവസമയത്ത് ദുബായിലെത്തുന്നത്. ദുബായി ഒരു വ്യാപാരകേന്ദ്രമായിരിക്കയാൽ തന്നെ, അതിന്റെ സമ്പദ്ഘടനയിലേയ്ക്ക് നല്ലൊരു സംഭാവനയാണ് ഈ ഫെസ്റ്റിവൽ നൽകുന്നത്.

ലോകത്തിന്റെ സമ്പത്ത് തങ്ങളിലേയ്ക്ക് ആകർഷിക്കാനുള്ള ഒരു പഴുതും ദുബായി  പാഴാക്കുന്നില്ല. എണ്ണ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് രീതിയിൽ നിന്നും ദുബായ് വളരെയധികം മുന്നോട്ടുപോയിരിക്കുന്നു.

ഒരു കുഞ്ഞുസന്ദർശകൻ...
ഏക്കറുകണക്കിന് സ്ഥലം വികസിപ്പിച്ചെടുത്തിരിക്കുകയാണ്. പലവഴിക്ക് നീളുന്ന നിരത്തുകൾ. അതിന്റെ ഓരങ്ങളിലായി ഓരോ രാജ്യത്തിന്റെയും പേരിൽ  വേർതിരിച്ചുവച്ചിരിക്കുന്ന ഭാഗങ്ങൾ. അവിടേയ്ക്ക് ആകർഷിക്കുന്ന, ആ രാജ്യത്തിന്റെ സവിശേഷത പേറുന്ന, കമാനകവാടങ്ങൾ. വൃത്തിയുള്ള മൈതാനം, തടാകം, ഇരിപ്പിടങ്ങൾ. അപ്പുറം അമ്യൂസ്‌മെന്റ് പാർക്ക്. അവിടെ സാവധാനം കറങ്ങുന്ന ജയന്റ് വീൽ ആകാശത്തിൽ സൃഷ്ടിക്കുന്ന പ്രകാശവൃത്തം. നടുവിലൂടെ നീണ്ടുപോകുന്ന സാമാന്യം വീതിയുള്ള തോട്. അതിലൂടെ സന്ദർശകരെ കയറ്റി, വെട്ടത്തിന്റെ തുരുത്തായി ഒഴുകിപ്പോകുന്ന ജലയാനങ്ങൾ. ഇരുകരയിലെയും നടപ്പാതകൾ. പുഴനോക്കിയിരിക്കാനാവുന്ന പടവുകൾ. ജലപ്രതലത്തിൽ മനുഷ്യമോഹത്തിന്റെ പ്രതിഫലനമെന്നോണം വർണ്ണപ്രകാശം ഓളംവെട്ടുന്നു. കരകളെ യോജിപ്പിച്ചുകൊണ്ട് അസംഖ്യം കമാനപാലങ്ങൾ.

ഒരു പരിഷ്കൃതനഗരത്തിന് നടുവിലുള്ള കച്ചവടത്തെരുവിലൂടെ നടക്കുന്ന പ്രതീതി. പട്ടണത്തിൽ നിന്നും അകലെ, വിജനമായ മരുഭൂമിയുടെ നടുവിൽ താത്കാലികമായുയർത്തിയ കച്ചവട / ഉല്ലാസകേന്ദ്രത്തിലാണെന്ന് എന്തായാലും ഇതിനുള്ളിൽ നിൽക്കുമ്പോൾ തോന്നുകയില്ല.

ജലയാത്ര...
ഒരുഭാഗത്ത് താജ്മഹലിന്റെ രൂപത്തിലുള്ള കവാടം കണ്ടു. ഇൻഡ്യയുടെ പവലിയനായിരിക്കും എന്നാണ് കരുതിയത്. എന്നാൽ അങ്ങനെയായിരുന്നില്ല. 'കല്യാൺ ജ്യുവലറി'യുടെ കടയായിരുന്നു അത്. പൊതുവേ രാജ്യങ്ങൾക്ക് വേർതിരിച്ച് നൽകിയിരിക്കുന്ന വളപ്പിനുള്ളിലാണ് ഇത്തരം കടകൾ കാണുക. എങ്കിലും, ഇതുപോലെ ചില സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കും സ്റ്റാളുകൾ ഇട്ടിരിക്കുന്നത് കണ്ടു.

ഇതെഴുതുമ്പോൾ അറ്റ്ലസ് രാമചന്ദ്രനെ ഓർമ്മവരുന്നു. അദ്ദേഹമിപ്പോൾ ദുബായിൽ ജയിലിലാണല്ലോ. ഇന്ത്യാക്കാരും മലയാളികളുമായ മറ്റു പല വമ്പന്മാരും സാമ്പത്തികക്രമക്കേടുകളുടെ പേരിൽ ഇവിടെനിന്നും മുങ്ങിയിരിക്കുകയാണത്രേ. പൊതുസമൂഹത്തിൽ അത്രയൊന്നും അറിയപ്പെടാത്ത ചില ഇടത്തരം വ്യാപാരികൾ രാമചന്ദ്രന് കൂട്ടായി ജയിലുണ്ടെന്നുമറിയുന്നു. നാടുവിട്ട് പോയവർക്കെതിരെ ഇന്റർപോൾ വഴിയും മറ്റ് ഏജൻസികൾ വഴിയും വ്യാപകകമായ അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ദുബായി സർക്കാരും ബാങ്കുകളും ഇക്കാര്യത്തിൽ, ഈയടുത്തായി കർശനമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. ബിനോയി കൊടിയേരിയുടേയും മറ്റും പ്രശ്നങ്ങൾ ഉയർന്നുവന്നതും ഈ പശ്ചാത്തലത്തിൽ കാണേണ്ടതാണ്.

ഏതൊരു വ്യാപാരകേന്ദ്രിതപ്രദേശവും പോലെ ദുബായിയും, ഇവിടുത്തെ ബാങ്കുകളും വളരെ ഉദാരമായ സാമ്പത്തികനയങ്ങളാണ് പിന്തുടർന്നിരുന്നത്. എന്നാൽ അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ഇടക്കാലത്ത് ദുബായിയെ ബാധിച്ച സാമ്പത്തികമാന്ദ്യം അവരെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചു. തുടർന്ന് എമിറേറ്റിന്റെ സാമ്പത്തിക രംഗം ഒട്ടൊന്നു വെടിപ്പാക്കാൻ അവർ തീരുമാനിച്ചു എന്നുവേണം സമകാല സംഭവങ്ങളിൽ നിന്നും മനസ്സിലാക്കാൻ.

ഗ്ലോബൽ വില്ലേജിലെ ചായവിൽപ്പനക്കാരൻ
തുർക്കിയുടെ വളപ്പ് ആകർഷണീയമാണ്. അവരുടെ വാസ്തുവിദ്യ പൊതുവേ പ്രകടിപ്പിക്കുന്ന കലാരീതിയെ അല്പംകൂടി നിറക്കൂട്ട് നൽകി ഉണ്ടാക്കിയെടുത്ത ഒരു പവലിയൻ. അവിടെ ഒരു ടർക്കിഷ് നൃത്തം നടക്കുകയാണ്. വളരെ ചടുലമായ ചലനങ്ങളോടെയുള്ള ആ നൃത്താവിഷ്കാരത്തിൽ ചെറുപ്പക്കാരായ ഏതാനും സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്നു.

തുർക്കി എന്ന് കേൾക്കുമ്പോൾ എപ്പോഴും ഒർഹാൻ പാമുക്കിനെ ഓർമ്മവരും. അദ്ദേഹത്തിന്റെ ഏതാനും പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. 'മ്യൂസിയം ഒവ് ഇന്നസെൻസ്' എത്തുമ്പോഴേയ്ക്കും പക്ഷെ വായന വിരസമാവാൻ തുടങ്ങി. ഫിക്ഷൻ വായന പൊതുവേ എന്നെ കാര്യമായി ത്രസിപ്പിക്കാതായി എന്നതും ഒരു കാരണമാവാം. കിരൺ ദേശായിയുടെ 'ദ ഇൻഹെറിറ്റൻസ് ഒവ് ലോസ്' എന്ന നോവൽ വായിച്ചതിന് ശേഷം അവരുടെ വ്യക്തിവിശേഷങ്ങൾ തിരക്കിയപ്പോഴാണ് പാമുക്കും കിരൺ ദേശായിയും ഒന്നിച്ചാണ് ജീവിക്കുന്നത് എന്ന കാര്യം മനസ്സിലാക്കുന്നത് - ഒരു തുർക്കി-ഇന്ത്യ സംഗമം! എന്തായാലും തുർക്കി എന്നാൽ എന്റെ സങ്കല്പത്തിൽ വിന്യാസിതമാവുന്നത് പാമുക് സൃഷ്‌ടിച്ച ലോകമാണ്. അതിൽ സംശയമില്ല.

തൊട്ടടുത്തു തന്നെയുള്ള പാകിസ്ഥാന്റെ വളപ്പിലെ കടകളിൽ നിന്നാണ് ഉപയോഗപ്രദമായ ചില സാധനങ്ങൾ വാങ്ങാനായത്. വിശേഷാവസരങ്ങളിൽ ധരിക്കാവുന്ന, കണ്ണാടിച്ചില്ലുകളും വർണ്ണമുത്തുകളും പിടിപ്പിച്ച തുകൽ ചെരുപ്പ്, ഒന്നവൾക്കും മറ്റൊന്ന് മകൾക്കുമായി ഭാര്യ വാങ്ങി. ഹൃദ്യമായ ഒരു കാശ്മീരിഷാളും ആദായവിലയ്ക്ക് കിട്ടി. എത്രത്തോളം വേണമെങ്കിലും വിലപേശാനാവുന്ന രീതിയിലാണ് ഇവിടുത്തെ കച്ചവടം. അതിൽ ഉപേക്ഷവിചാരിക്കേണ്ട കാര്യമില്ല. നമ്മുടെ ഉത്സവപ്പറമ്പിന്റെ പരിഷ്കൃതമായ രൂപം എന്ന് കരുതിയാൽ മതി.

ടർക്കിഷ് നൃത്തം
ഉത്തരാധുനികതയുടെ മുഖ്യമുദ്രകളിലൊന്ന് സംസ്കാരങ്ങളുടെ ഓവർലാപ്പിങ്ങായിരുന്നു. ഇൻഡ്യപോലുള്ള വികസ്വരരാഷ്ടരങ്ങൾ ഈ കവിഞ്ഞുകടക്കലിനെ അധിനിവേശമായിപ്പോലും മനസിലാക്കി. അത്തരം ആശയനിർമ്മിതികൾ നിലനിന്നില്ല. സാംസ്കാരികഭൂമികയിലെ കൊടുക്കൽവാങ്ങലുകൾ, മാറിയ ലോകക്രമത്തിൽ, അനസ്യൂതം തുടർന്നു. മനുഷ്യമൂലമായ ആ സ്വാഭാവിക വിനിമയത്തെ അത്തരത്തിൽ പ്രതിലോമ ഛായയോടെ കാണുന്നതിൽ കാര്യമുണ്ടായിരുന്നില്ല. പ്രതിരോധിക്കുകയും സാധ്യമായിരുന്നില്ല.

ഉത്തരാധുനികോത്തരത എന്നൊരു പരികല്പനയെക്കുറിച്ച് ഇപ്പോൾ പറഞ്ഞുകേൾക്കുന്നുണ്ട്. സമകാലത്തിന്റെ സാമൂഹ്യവിമർശനപദ്ധതിയത്രേയത്. ഡിജിറ്റൽയുഗത്തിൽ ജനിച്ച തലമുറ യൗവ്വനത്തിലെത്തിയ കാലം. ഇവിടെ പ്രാദേശിക സംസ്കാരങ്ങൾ ദേശാതിരുകൾ കടന്ന് ലോകവിപണിയിലെത്തുന്നു. ഒരു സംസ്കാരത്തിന്  മറ്റൊരു സംസ്കാരത്തിന് മേലുള്ള ആധിപത്യമെന്നോ അല്ലെങ്കിൽ അവ തമ്മിലുള്ള സങ്കലനമെന്നോ നിരീക്ഷിച്ചിരുന്ന ഉത്തരാധുനിക സങ്കൽപം കടന്നുപോയിരിക്കുന്നു. സംസ്കാരത്തിന്  വിപണിമൂല്യം വന്നിരിക്കുന്നു. ആഗോളചന്തയിൽ അമൂർത്തമായിത്തന്നെ അവയെത്തുന്നു.

ആ നിരീക്ഷണം ഏറെക്കൂറെ ശരിയാണെന്ന് തോന്നും ദുബായ് ഗ്ലോബൽ വില്ലേജിൽ നിൽക്കുമ്പോൾ. സംസ്കാരങ്ങളെ വില്പനയ്ക്ക് വച്ചിരിക്കുകയാണ് ഇവിടെ!

ഗോളബൽ വില്ലേജിലെ ആഫ്രിക്കൻ പാട്ടുകാർ
ആഫ്രിക്കയുടെ പവലിയനിൽ ചെല്ലുമ്പോൾ, തട്ടിൽ "വക്കാ വക്കാ, ദിസ് ടൈം ഫോർ ആഫ്രിക്കാ" പാട്ടും നൃത്തവും നടക്കുകയാണ്...

ഈ പതിറ്റാണ്ടിൽ ഇത്രയും ജനകീയമായ ഒരു പോപ് സംഗീതം മറ്റൊന്നുണ്ടാവില്ലല്ലോ. പോപ്യുലർ കായികവിനോദമായ കാൽപ്പന്ത് കളിയോടൊപ്പം ചേർന്നുവന്നത് അതിനെ ജനകീയമാക്കുന്നതിൽ നല്ല കാരണമായിട്ടുണ്ടാവും. എങ്കിലും ആ സംഗീതത്തിന്റെ, ഒരേസമയം ലളിതവും ചടുലവുമായ താളം തന്നെയാവും അതിന്റെ മുഖ്യ ആകർഷണം.

"സാമിനാ മീനാ" പക്ഷെ അടിസ്ഥാനത്തിൽ ഒരു മൊറോക്കൻ ബാൻഡ് അവരുടെ 'മക്കോസ' എന്ന നാടൻ സംഗീത ശൈലിയിൽ അവതരിപ്പിച്ച പാട്ടത്രേ. അതിനെ, 2010 - ലെ ലോകകപ്പ് ഫുട്ബോളിനായി ഷക്കിറ പുനരാവിഷ്കരിക്കുകയായിരുന്നു...

മറ്റൊരുഭാഗത്ത് സർക്കസ് നടക്കുന്നുണ്ട്. കുറച്ചുസമയം അതുനോക്കി നിന്നു. അപ്പോൾ  ആകാശത്ത് കരിമരുന്ന് പ്രയോഗം ആരംഭിച്ചിരിക്കുന്നു. ഇതെല്ലാം കണ്ടുകണ്ട് ഞങ്ങൾ ഒരുപാട് ദൂരം നടന്നുതീർത്തു.

ഇടയ്ക്ക് ചൈനയുടെ വളപ്പിൽ കയറി. അവിടെ ഒരു കടയിലെ സ്ത്രീയ്ക്ക് ഞങ്ങൾ വിലപേശിയത് അശേഷം ഇഷ്ടമായില്ല. അവർ നീരസത്തോടെ സാധനം പിടിച്ചുവാങ്ങി വലിപ്പിൽ തിരിച്ചുവച്ചു.

നമ്മൾ ചീനരെ കാണുന്നത് ഏത് നിലയ്ക്കായാലും, 1866-67 കാലഘട്ടത്തിൽ ഹിമാലയം കടന്ന് ടിബറ്റ് - ചൈന പ്രദേശങ്ങൾ സർവ്വേ ചെയ്യാൻ പോയ ബ്രിട്ടീഷുകാരൻ സായിപ്പ്, ക്യാപ്റ്റൻ മോണ്ട് ഗോമറി, ചീനർ എങ്ങനെയാണ് ഇന്ത്യാക്കാരെ നോക്കിക്കാണുന്നതെന്ന് തന്റെ ഡയറിയിൽ എഴുതിവച്ചിട്ടുണ്ട്: "ഭൂമിശാസ്ത്രപരമായി ഉയർന്നതലത്തിൽ കഴിയുന്ന ചൈനാക്കാർ താഴേയ്ക്ക് നോക്കിയാൽ കാണാവുന്ന ഇന്ത്യയോട് ഒരുതരം ഔന്നത്യഭാവത്തിലായിരുന്നു പെരുമാറിയത്. അതവരുടെ മനോഭാവത്തിലും പ്രവൃത്തികളിലും പ്രകടമായിരുന്നു." (1) നൂറ്റാണ്ടുകൾ ഒന്നുരണ്ട് കഴിഞ്ഞിട്ടും ചീനരുടെ മനോഭാവത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നുവേണം ഈ ഗ്ലോബൽ വില്ലേജ് സംഭവത്തിൽ നിന്നും മനസ്സിലാക്കാൻ. ഒരുപക്ഷെ, ഞങ്ങളുടെ വിലപേശൽ അല്പം അതിരുകടന്നിരുന്നുവെന്ന് മൂന്നാമതൊരാൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ അതിലും അതിശയോക്തി കാണേണ്ടതില്ല.

ഉത്സവത്തിന്റെ പിന്നണിയിൽ - ഗ്ലോബൽ വില്ലേജിലെ പോർട്ടർമാർ
സുധാമൂർത്തി പറയുന്നു: "If you want to experience the atma or soul of a country, you should visit its markets. I go to the market to watch life; the sound and smell of a land. Markets are the reflections of a culture of a country; except in Dubai and Singapore. There is no atma there. Just imported goods." (2) എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമാണ് സുധാമൂർത്തി. ഇൻഫോസിസ് ഫൌണ്ടേഷന്റെ മേധാവിയുമാണ്.

അവർ പറയുന്നതിനെ മറ്റൊരു തരത്തിൽ കാണാനാണ് എനിക്ക് താല്പര്യം...

ലണ്ടനും പാരിസും റോമും തുടങ്ങി യൂറോപ്പിലെ പല നഗരങ്ങളും, ന്യൂയോർക്കും ലോസാഞ്ചലസും ഷിക്കാഗോയും തുടങ്ങി അമേരിക്കയിലെ പല പട്ടണങ്ങളും ജാപ്പാനിലെ ടോക്യോയും ചൈനയിലെ ഷാങ്‌ഹായും തുടങ്ങി പല ഏഷ്യൻ പട്ടണങ്ങളും ദുബായിയെക്കാൾ വലുതാണ്, ഏത് നിലയ്ക്കും. പക്ഷെ അവയെ ഒന്നും കോസ്മോപോളിറ്റൻ എന്ന് പറയാനാവില്ല. അവയൊക്കെ മെട്രോപൊളിറ്റൻ നഗരങ്ങളാണ്. ബൃഹൃത്തായ പട്ടണങ്ങളായിരിക്കുമ്പോൾ തന്നെ കൃത്യമായ പ്രാദേശികസ്വത്വം ഉൾക്കൊള്ളുന്നവ. ചരിത്രവും സംസ്കാരവും അതിന്റെ സത്തയിലുണ്ട്. (ചില അമേരിക്കൻ പട്ടണങ്ങളെക്കുറിച്ച് ഇക്കാര്യത്തിൽ തർക്കമുണ്ടാവാം.) ആ ജനപഥങ്ങൾ വളർന്നുവന്നിരിക്കുന്നത് പ്രശ്‍നവൽക്കരിക്കാനാവുന്ന ചരിത്ര, സാംസ്കാരിക ഭൂമികയിലാണ്. ആ പട്ടണങ്ങളെ മനസ്സിലാക്കാനും അവയെ ആശയപരമായി വ്യവഹരിക്കാനും താരതമ്യേന എളുപ്പമാണ്.

എന്നാൽ ദുബായി പോലുള്ള ഒരു പട്ടണത്തെ ഇത്തരത്തിൽ എളുപ്പത്തിൽ സമീപിക്കാനാവില്ല. അതിനെ മുൻനിർത്തിയുള്ള ആശയനിർമ്മിതികൾ ലളിതയുക്തിക്ക് പ്രാപ്യമല്ല. ആത്മാവില്ലായ്മയായി സുധാമൂർത്തി തെറ്റിദ്ധരിക്കുന്നത്, അവർക്ക് മനസിലാക്കാനോ ആവിഷ്കരിക്കാനോ സാധിക്കാനാവാതെ പോകുന്ന ആധുനികമായ ഈ സാമൂഹ്യാശയത്തിന്റെ, പരികല്പനയുടെ വിവക്ഷകളെയാണ്. ഒട്ടും മൂർത്തമല്ലാത്ത ആ കോസ്മോപോളിറ്റൻ ആന്തരികതയാണ് ദുബായിയുടെ ആത്മാവ്!

൦൦

1. ഭൗമചാപം, സി. എസ്. മീനാക്ഷി
2. നാഷണൽ ജ്യോഗ്രഫിക് ട്രാവലർ, ജൂലൈ 2017   


- തുടരും -

1 അഭിപ്രായം:

  1. സുധാമൂർത്തി പറഞ്ഞത് ശരിതന്നെയാണ്..
    ആത്മാവില്ലാത്ത മാർക്കറ്റുകൽ തന്നെയാണ് യു.എ .യി .ൽ
    കാണുവാൻ കഴിയുക. എന്നാൽ ദുബായ് പോലുള്ള ഒരു കോസ്മോപൊളിറ്റിക്കൻ
    സിറ്റിയിലെ ഗ്ളോബ്ബ്ൾ വില്ലേജിൽ പോയാൽ പല രാജ്യങ്ങളുടെയും ആത്മാവ് കാണുവാൻ
    പറ്റും എന്നുള്ളത് ഒരു നേരുതന്നെയാണെന്ന് , 2016 ൽ അവിടെ സന്ദർശിച്ചപ്പോൾ എനിക്ക്
    ബോധ്യമായ കാര്യമാണ് .
    ഭായ് ആയതെല്ലാം ഒപ്പിയെടുത്ത ഇവിടെ കാഴ്ച്ചവെച്ചിരിക്കുന്നു ...
    അഭിനന്ദനങ്ങൾ ...

    മറുപടിഇല്ലാതാക്കൂ