ഒന്നാം ഭാഗം
രണ്ടാം ഭാഗം
രണ്ടാം ഭാഗം
കോഴിക്കോട് ജില്ലയുടെയും കണ്ണൂര്‍ ജില്ലയുടെയും ഭാഗങ്ങള്‍ സംയോജിപ്പിച്ച് 1980 - ല്‍ രൂപികരിച്ചതാണ് വയനാട് ജില്ല. തമിഴ്നാടുമായും കര്‍ണ്ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല എന്ന പ്രത്യേകത വയനാടിനുണ്ട്. 'മായക്ഷേത്രം' എന്ന പുരാതനമായ പേര് 'മായനാടെന്നും' പിന്നീട് 'വയനാടെ'ന്നും പരിണമിച്ചു എന്നതാണ് സ്ഥലനാമത്തെ കുറിച്ചുള്ള ഒരു വിശദീകരണം. വയലുകളുടെ നാട് എന്ന അര്‍ത്ഥത്തില്‍ വയനാട് എന്നതും ലളിതമായ മറ്റൊരു വിശദീകരണമാവുന്നു. ക്രിസ്തുവിനു 5000 വര്‍ഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന നവീനശിലായുഗത്തിലെ ഗോത്രസമൂഹങ്ങളുടെ ലിഖിതങ്ങള്‍ ഈ മണ്ണില്‍ ചരിത്രകാരന്‍ കണ്ടെത്തിയിട്ടുണ്ടത്രേ. ഹൊയ്സാല, വേദാര്‍ രാജാക്കന്മാരില്‍ തുടങ്ങി കോട്ടയം, കുറുംബ്രനാട്, മലബാര്‍ രാജാക്കന്മാരുടെ അധീനതയിലൂടെ വയനാടിന്റെ ചരിത്രം സമകാലത്തിലേക്കെത്തുന്നു. ടിപ്പുവിന്റെ അധിനിവേശ നാളുകളില്‍ കുറുംബ്രനാട് ബ്രിട്ടീഷുകാരോടൊപ്പം നിന്നു. ടിപ്പുവിന്റെ പതനാനന്തരം വയനാട് ശീമക്കാരുടെ കയ്യിലായപ്പോള്‍ അതില്‍ വിയോജിച്ച കേരളവര്‍മ്മ പഴശ്ശിരാജയുടെ വിപ്ലവകഥ അനേകം സാഹിത്യ കലാ സംപൂരണങ്ങളിലൂടെ ഇന്നൊരു മിത്തായി മാറിയിട്ടുണ്ട്.
മാനന്തവാടി - കാട്ടികുളം വഴിയാവും കുറുവ ദ്വീപിലേക്ക് പോകാന്‍ നല്ല റോഡുള്ളതെന്ന മുന്നറിവു കിട്ടിയിരുന്നെങ്കിലും, ആ വഴിക്ക് മുന്‍പ് സഞ്ചരിച്ചിട്ടുള്ളതിനാല്‍ പനമരത്ത് നിന്നും തിരിഞ്ഞ് ദസനക്കര വഴി പോകാമെന്ന് തീരുമാനിച്ചു - ഗൂഗിള്‍ എര്‍ത്തിന് നന്ദി. വിചാരിച്ചതിനേക്കാള്‍ മോശമായിരുന്നു വഴി എന്നത് വേറെ കാര്യം. സമയബന്ധിതമായി മുന്‍കൂട്ടി പദ്ധതിചെയ്ത് യാത്രപോകുമ്പോള്‍ മോശം റോഡുകളില്‍ നഷ്ടപ്പെടുന്ന സമയം വിഷമിപ്പിക്കാറുണ്ട്. എങ്കിലും ഇതുവഴി വന്നതുകൊണ്ട് വളരെ ആള്‍താമസം കുറഞ്ഞ വയനാടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാനായി. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല വയനാടാണെന്ന് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ കണക്കുകളുടെ ആവശ്യമൊന്നും ഇല്ലതന്നെ. പനമരത്ത് നിന്നും അധികം അകലയല്ലാതെ പുഞ്ചവയല്‍ എന്ന സ്ഥലത്ത്, റോഡരികില്‍ ഉപേക്ഷിക്കപ്പെട്ടത് പോലൊരു ജൈനക്ഷേത്രം അവിചാരിതമായി കാണുകയുണ്ടായി. ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന സമയത്തിനിടയ്ക്ക് ആ റോഡിലൂടെ ഏതെങ്കിലും വാഹനം കടന്നുപോവുകയോ ആ പ്രദേശത്തേക്ക് ആരെങ്കിലും വരുകയോ ഉണ്ടായില്ല. ഞങ്ങള്‍ക്ക് വേണ്ടി മാത്രമെന്നതുപോലെ ആ പുരാതന ശിലാസമുച്ചയം വിജനതയില്‍ തനിച്ചുനിന്നു. ഈ പൈതൃകസ്മാരകം അവഗണിക്കപ്പെട്ടു കിടക്കുന്നതിനെ കുറിച്ച് ഞാന്‍ പരാതി പറയുന്നില്ല. ഉപേക്ഷിക്കപ്പെട്ട ചരിത്രസ്മാരകങ്ങളെ കുറിച്ച് നിരക്ഷരനെ പോലുള്ള നിരന്തരയാത്രികര്‍ ഒരു പാട് മഷി കളഞ്ഞിട്ടുണ്ട്. എന്നിട്ടോ? നമ്മള്‍ നന്നാവില്ല - അത്ര തന്നെ!
മടങ്ങുമ്പോള്‍ അടുത്തായി തന്നെ 'വാല്‍മീകം' എന്ന പേരില്‍ ആകര്‍ഷണീയമായ ഒരു നിര്‍മ്മിതി കണ്ടു. സൊവനീറുകളും മറ്റും വില്‍ക്കുന്ന ഒരു കടയും, മണല്‍ശില്‍പങ്ങളുടെ ഒരു തുറന്ന പ്രദര്‍ശനശാലയും, ഒരു ചെറിയ മ്യൂസിയവുമാണ് അവിടെ ഉണ്ടായിരുന്നത്. സ്വകാര്യസ്ഥാപനം ആണെന്ന് അനുമാനിക്കുന്നു. ആധുനികതയുടെ സ്പര്‍ശമുള്ള ശില്‍പ്പങ്ങളെ അങ്ങിനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ സാംഗത്യം വ്യക്തമായില്ലെങ്കിലും സമയമുണ്ടായിരുന്നതുകൊണ്ട് നടന്നുകണ്ടു. 'ഗാന്ധിഗ്രാമം' പോലുള്ള വയനാടിന്റെ തനതു(?)വ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന പല കടകളും വിനോദസഞ്ചാരികള്‍ എത്താറുള്ള ഇടങ്ങളില്‍ ഇപ്പോള്‍ അധികമായി കാണുന്നുണ്ട്. ആദിവാസികളുടെ ജീവിതവുമായി ഇവയെ ബന്ധിപ്പിച്ചുചെയ്യുന്ന കച്ചവടവിദ്യകളുടെ നിജസ്ഥിതി അവയുടെ ബാഹുല്യം കൊണ്ടുതന്നെ സംശയാസ്പദമാണ്. എങ്കിലും 'ഗാന്ധിഗ്രാമ'ത്തിലെ നാടന്‍ വ്യഞ്ജനങ്ങള്‍ ഭാര്യയുടെ ഒബ്സെഷനാണ്. രാമച്ചത്തിന്റെയും ചന്ദനത്തിന്റെയും സമ്മിശ്രമായ സുഗന്ധലേപനം ഓരോ തവണയും ശരീരത്തില്‍ പുരട്ടുമ്പോള്‍, കാല്പനീകമായ മൂവന്തിയുടെ ചുമപ്പുവീണ നാട്ടിടവഴികളിലൂടെ നടക്കുന്നനേരത്ത് ശരീരത്തെ ത്രസിപ്പിച്ചിരുന്ന ഇലമണങ്ങളുടെ കൌമാരകാല ഓര്‍മ്മകള്‍ ഉണരും...
വയനാടിലൂടെ തലങ്ങും വിലങ്ങും ഉള്ള യാത്രക്കിടയില്‍ കബനിയേയും അതിന്റെ കൈവഴികളേയും പലയിടത്തുംവച്ച് പിന്തുടരുകയും മുറിച്ചുകടക്കുകയും ഒക്കെ ചെയ്തു. എങ്കിലും കബനിയെ അടുത്തറിയാന്‍ ഏറ്റവും നല്ലത് കുറുവദ്വീപ് തന്നെയാവും എന്നതിന് തര്‍ക്കമുണ്ടാവില്ല. തന്റെ ജലഗര്‍ഭത്തില്‍ ഉരവംകൊണ്ട ഈ ദ്വീപിന്റെ തീരങ്ങളിലാവുമല്ലോ കബനി പൂര്‍ണ്ണരൂപിണിയാവുക. ഒരു നദിക്കു നടുവിലുള്ള ദ്വീപ് ഇതിനു മുന്‍പ് കണ്ടിട്ടുള്ളത് കാവേരിയിലെ നിസര്‍ഗദാമയാണ്.
ഏകദേശം നാല് ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന കുറുവദ്വീപ് ജനവാസമില്ലാത്തതിനാല്‍ തന്നെ അപൂര്‍വ്വയിനം വൃക്ഷലതാദികളുടെയും പക്ഷിമൃഗങ്ങളുടെയും ആവാസസ്ഥലം കൂടിയത്രേ. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഇതൊന്നും കാണാനും അനുഭവിക്കാനും പറ്റാതെപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. മഴക്കാലത്ത് കുറുവദ്വീപിലേക്ക് പ്രവേശനം ഇല്ലത്രെ. അങ്ങിനെയൊരു നിയമം നിലവിലുള്ളതിനു മതിയായ കാരണം അതുണ്ടാക്കിയവര്‍ക്ക് കാണുമായിരിക്കും. എങ്കിലും മണ്‍സൂണ്‍ വിനോദസഞ്ചാരത്തെ കുറിച്ച് സംസാരിക്കുന്ന ടൂറിസംവിഭാഗത്തിന് ഒരു പുനരാലോചന ആവാം എന്നുതോന്നുന്നു. നദി കവിഞ്ഞ് ഒഴുകുന്നതാണ് കാരണമെങ്കില്‍, അത്തരത്തിലുള്ള കുത്തൊഴുക്കൊന്നും കണ്ടില്ലെന്നതാണ് വാസ്തവം. ദുബാരെ ആനവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് കുതിച്ചുപായുന്ന കാവേരിക്ക് കുറുകനെയാണ് രണ്ടുവര്‍ഷം മുന്‍പത്തെ മണ്‍സൂണ്‍ കാലത്ത് സഞ്ചരിച്ചത്. ആ ഒഴുക്ക് മുതലെടുത്ത് കര്‍ണാടക ടൂറിസം സാഹസികസഞ്ചാരികള്‍ക്കായി റാഫ്റ്റിങ്ങും അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ അപകടങ്ങള്‍ ഏറ്റവും കുറയ്ക്കുക എന്ന ഉദ്ദേശ്യശുദ്ധിയോടുകൂടി ചെയ്ത കാര്യമാവുകയാല്‍ എന്റെ നഷ്ടത്തിന് സാംഗത്യമില്ല. ഇനിയൊരിക്കലാവാം എന്ന വിശ്വാസത്തില്‍ ഇക്കരെനിന്ന് ദ്വീപിന്റെയും നദിയുടേയും പാര്‍ശ്വകാഴ്ചകള്‍ കണ്ടുമടങ്ങി.
മടങ്ങുമ്പോള്‍ അടുത്തായി തന്നെ 'വാല്‍മീകം' എന്ന പേരില്‍ ആകര്‍ഷണീയമായ ഒരു നിര്‍മ്മിതി കണ്ടു. സൊവനീറുകളും മറ്റും വില്‍ക്കുന്ന ഒരു കടയും, മണല്‍ശില്‍പങ്ങളുടെ ഒരു തുറന്ന പ്രദര്‍ശനശാലയും, ഒരു ചെറിയ മ്യൂസിയവുമാണ് അവിടെ ഉണ്ടായിരുന്നത്. സ്വകാര്യസ്ഥാപനം ആണെന്ന് അനുമാനിക്കുന്നു. ആധുനികതയുടെ സ്പര്‍ശമുള്ള ശില്‍പ്പങ്ങളെ അങ്ങിനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ സാംഗത്യം വ്യക്തമായില്ലെങ്കിലും സമയമുണ്ടായിരുന്നതുകൊണ്ട് നടന്നുകണ്ടു. 'ഗാന്ധിഗ്രാമം' പോലുള്ള വയനാടിന്റെ തനതു(?)വ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന പല കടകളും വിനോദസഞ്ചാരികള്‍ എത്താറുള്ള ഇടങ്ങളില്‍ ഇപ്പോള്‍ അധികമായി കാണുന്നുണ്ട്. ആദിവാസികളുടെ ജീവിതവുമായി ഇവയെ ബന്ധിപ്പിച്ചുചെയ്യുന്ന കച്ചവടവിദ്യകളുടെ നിജസ്ഥിതി അവയുടെ ബാഹുല്യം കൊണ്ടുതന്നെ സംശയാസ്പദമാണ്. എങ്കിലും 'ഗാന്ധിഗ്രാമ'ത്തിലെ നാടന്‍ വ്യഞ്ജനങ്ങള്‍ ഭാര്യയുടെ ഒബ്സെഷനാണ്. രാമച്ചത്തിന്റെയും ചന്ദനത്തിന്റെയും സമ്മിശ്രമായ സുഗന്ധലേപനം ഓരോ തവണയും ശരീരത്തില്‍ പുരട്ടുമ്പോള്‍, കാല്പനീകമായ മൂവന്തിയുടെ ചുമപ്പുവീണ നാട്ടിടവഴികളിലൂടെ നടക്കുന്നനേരത്ത് ശരീരത്തെ ത്രസിപ്പിച്ചിരുന്ന ഇലമണങ്ങളുടെ കൌമാരകാല ഓര്‍മ്മകള്‍ ഉണരും...