സമയമുണ്ടായിരുന്നിട്ടല്ല. അവധി കഴിഞ്ഞു മടങ്ങാൻ ഏതാനും ദിവസങ്ങളെ ഉള്ളൂ, ചെയ്തു തീർക്കാനോ ഒരുപാട് കാര്യങ്ങളും. എങ്കിലും ഓണത്തിന് തൊട്ടുമുന്‍പ് ഒരു കൂട്ടുകാരന്‍റെ സ്നേഹപൂര്‍വ്വമുള്ള ക്ഷണംസ്വീകരിച്ചാണ് പൂവാറിലെ ഒരു റിസോർട്ടിൽ എത്തുന്നത്. പ്രാഥമികമായി സ്ഥലം കാണാനും അറിയാനുമുള്ള യാത്രയായിരുന്നില്ല ഇത്. കാല്‍നൂറ്റാണ്ടോളമായി നിലനിന്നു പോരുന്ന ഒരു കൂട്ടുകെട്ടിന്റെ ഓര്‍മ്മയില്‍, താമസിക്കുന്ന ദേശങ്ങള്‍ ഒരുപാട് ദൂരങ്ങളിലാണെങ്കിലും, സകുടുംബം ഒത്തുചേരാന്‍ അപൂര്‍വ്വമായി വീണുകിട്ടിയ അവസരം നല്‍കിയ സന്തോഷവും മനലാഘവത്വവും മാത്രമേ ഈ യാത്രയ്ക്ക് ഹേതുവായുണ്ടായിരുന്നുള്ളൂ.
![](//3.bp.blogspot.com/-z0DTV5AWTUE/UxcD5hORn_I/AAAAAAAAEiQ/-n2tH3OoFk4/s1600/IMG_2560.JPG) |
പൂവാർ അഴിമുഖം - ഒരു പാർശ്വവീക്ഷണം |
പണ്ട് തമ്പാനൂരില്‍ നില്‍ക്കുമ്പോള്‍ 'വിഴിഞ്ഞം-പൂവാര്‍ ' ബസ്സുകള്‍ പോകുന്നത് കണ്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ രണ്ട് കടലോരഗ്രാമങ്ങള്‍ എന്നതിനപ്പുറം അക്കാലത്ത് ഈ പേരുകള്‍ക്ക് മറ്റ് പ്രത്യേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിഴിഞ്ഞം വാര്‍ത്തകളിലുണ്ട് - ഒരു തുറമുഖപദ്ധതിയുടെ പേരില്‍. വിനോദസഞ്ചാരം കേരളത്തിൽ വലിയൊരു വ്യവസായമായി മാറാൻ തുടങ്ങിയപ്പോൾ പൂവാറും കടൽ/കായൽ ടൂറിസത്തിന്റെ ഭാഗമായി ഉയർന്നു വന്ന ഏതാനും റിസോർട്ടുകളുടെ പേരിൽ വിലാസ്സപ്പെടാൻ തുടങ്ങിയിരിക്കുന്നു.
![](//3.bp.blogspot.com/-Ah_mZto3e9s/UxcHLZgYadI/AAAAAAAAEic/7f2quIu1rfc/s1600/IMG_2619.JPG) |
റിസോർട്ടിന്റെ കായലിലെ കോട്ടേജുകൾ |
അഗസ്ത്യകൂടത്തിന്റെ വനനിഗൂഡങ്ങളിലെവിടെയോ ഉത്ഭവിച്ച് സമതലത്തിലേയ്ക്ക് ഒഴുകിയിറങ്ങുന്ന നെയ്യാറിന്റെ സ്വാഭാവിക സഞ്ചാരം വഴിക്കുവച്ച് ഒരു അണക്കെട്ടിനാൽ തടയപ്പെടുന്നു. അവിടെനിന്നും മനുഷ്യന്റെ ആവശ്യാനുസരണം തുറന്നുവിടുന്ന ജലഭാഗം മാത്രമാണ് തുടർവഴികളിലൂടെ നദിയായി ഒഴുകുന്നതും ഒടുവിൽ പൂവാറിൽ വച്ച് അറേബ്യൻ സമുദ്രത്തിൽ ചേരുന്നതും.
![](//3.bp.blogspot.com/-Ad98EflbNVc/UxcK1MG8aEI/AAAAAAAAEio/GEHM4F-8Vsw/s1600/IMG_2559.JPG) |
കായലും കടലും ഒരു മണൽത്തിട്ടയ്ക്ക് അപ്പുറവും ഇപ്പുറവും |
ഈവഴിക്ക് കോവളത്തിനപ്പുറത്തേയ്ക്ക് ഈയടുത്ത കാലത്തൊന്നും സഞ്ചരിച്ചിട്ടുണ്ടായിരുന്നില്ല. തിരുവനന്തപുരം പട്ടണത്തിൽ നിന്നും തെക്കോട്ട് കോവളം വഴിയുള്ള തീരദേശ പാതയിലൂടെ ഏകദേശം മുപ്പതു കിലോമീറ്റർ സഞ്ചരിച്ചാലാണ് പൂവാറിലെത്തുക. ഈ റോഡ് കഴക്കൂട്ടം - കളിയിക്കാവിള ബൈപ്പാസിന്റെ ഭാഗമാണ്. തല്ക്കാലം കഴക്കൂട്ടത്തു നിന്നും കോവളംവരയെ ഈ ബൈപ്പാസ് ഉള്ളൂ. അല്ലെങ്കിൽ തന്നെ മറ്റേതു നഗരനിരത്തിനെക്കാലും തിരക്കായി മാറികഴിഞ്ഞ ഈ വെറും രണ്ടുവരിപ്പാത എന്തുതരം ബൈപ്പാസാണോ ആവോ!
![](//3.bp.blogspot.com/-m1hJH151XJc/Uxcm3EHqLXI/AAAAAAAAEjU/r2Y-LePkb-Q/s1600/IMG_2583.JPG) |
കായലോരത്തെ ചില ജലജീവിതങ്ങൾ |
ഓണക്കാലമായതിനാലും മഴ ഇടവിട്ട് പെയ്തുകൊണ്ടിരുന്നതിനാലും റിസോര്‍ട്ടില്‍ തിരക്കുകുറവായിരിക്കും എന്നുകരുതിയത് തികച്ചും അസ്ഥാനത്തായിപോയി. ഒരു യുവ മലയാള സിനിമാനടിയും കുടുംബവും ഉള്‍പ്പെടെ അവിടം ജനബഹുലം. പലരും ഓണമാഘോഷിക്കാന്‍ വേണ്ടി റിസോര്‍ട്ടിലേക്ക് വന്നതാണെന്ന് മനസ്സിലായി. ഇത് മലയാളിയുടെ മാറിവരുന്ന ശീലമാണെന്നുതോന്നുന്നു. എവിടെയായിരുന്നാലും ഓണക്കാലത്ത് നാട്ടിലേക്കും വീട്ടിലേക്കും മടങ്ങിയെത്തുന്നവരായിരുന്നു പണ്ട് മലയാളികള്‍. എന്നാല്‍ ഏതവധി വന്നാലും വീടുവിട്ട് എങ്ങോട്ടേക്കെങ്കിലും യാത്രപോകുന്ന ചെറുതല്ലാത്ത ഒരു സമൂഹം ഇന്ന് കേരളത്തിലുണ്ട്.
![](//4.bp.blogspot.com/-4GhudPMRXa8/UxcPk0aGnTI/AAAAAAAAEi4/A5ROmp86wZs/s1600/IMG_2632.JPG) |
റിസോർട്ട് - മറ്റൊരു കാഴ്ച |
ഒരു പകലും രാത്രിയും ഞങ്ങൾ റിസോർട്ടിലും പരിസരങ്ങളിലുമായി കഴിഞ്ഞു. പൂവാർ കായലിന്റെ കരയിലായാണ് ഈ താമസസ്ഥലം. മുറ്റത്തേയ്ക്കിറങ്ങിയാൽ തെങ്ങിൻതോപ്പ്. അതിനപ്പുറം പൊഴിമുഖത്തെ കായൽ. അതിനുമപ്പുറം ഒരു ചെറിയ മണൽത്തിട്ട കഴിഞ്ഞാൽ കടൽ. അതിനുമപ്പുറം മടങ്ങിപോകുന്ന മണ്‍സൂണ്‍ മഴമേഘങ്ങളൊഴുകുന്ന ആകാശത്തിന്റെ ചരിവ്...
![](//2.bp.blogspot.com/-Kbmr1hpszCU/Uxcjl0a9CvI/AAAAAAAAEjI/x1OmIUJUxl0/s1600/IMG_2587.JPG) |
കായലോളങ്ങളിൽ... |
റിസോട്ടിന്റെ തന്നെ ബോട്ടിൽ കയറി കായലിന്റെ മറുകരയിലെ മണൽ തിട്ടയിലേയ്ക്ക് പോകാം. പൊഴി മുറിഞ്ഞിട്ടില്ലാത്തതിനാൽ മണൽത്തിട്ട നീളത്തിൽ കിടക്കുന്നു. അവിടെ നിന്നാൽ അഞ്ചാറടിയുടെ വിസ്തൃതിയിൽ ഒരു വശത്ത് കായലും മറുവശത്ത് കടലും. രണ്ടിന്റെയും തീരങ്ങളിൽ മാറിമാറി ജലകേളികളിൽ ഏർപ്പെടാം. കുട്ടികൾ, മുതിർന്നവരും, അപകടങ്ങളിൽ ചെന്നുചാടാതെ ഒരല്പം സൂക്ഷിക്കണം എന്നുമാത്രം. കടൽ ലഗൂണല്ല, കായലിന്റെ തീരം മുഴുവൻ ആഴരഹിതവുമല്ല.
![](//4.bp.blogspot.com/-DSOXVCVJ7V0/UxcqkF3apXI/AAAAAAAAEjg/fwdQMTlnflU/s1600/IMG_2580.JPG) |
യാത്രാസംഘം കായലിൽ... |
റിസോർട്ടിലേയ്ക്ക് വരുമ്പോഴും പരിസരങ്ങളിൽ അലസസഞ്ചാരം ചെയ്യുമ്പോളും ഒരുകാര്യം ശ്രദ്ധിക്കും. പ്രദേശത്തെ കായലിന്റെ കരയിൽ നിബിഡമായ കണ്ടൽകാടുകൾ റിസോർട്ടുകളുടെ നിർമ്മാണത്തിനും മറ്റുമായി കുറച്ചൊക്കെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വികസനത്തിന്റെ ആദ്യ സമ്മർദ്ദം എപ്പോഴും ഏറ്റെടുക്കേണ്ടിവരുക പ്രകൃതിയ്ക്കാണ്. എങ്കിലും ഇനിയും നശിപ്പിക്കപ്പെടാത്തവ ഏറെയുണ്ട്. വിനോദസഞ്ചാരികൾക്ക് കായൽയാത്രയ്ക്ക് ഉതകും എന്ന നിലയ്ക്കെങ്കിലും ബാക്കിയുള്ളവ സംരക്ഷിക്കപ്പെടും എന്നു കരുതാം.
![](//3.bp.blogspot.com/-rxxoQwkqU0I/UxrM3RFmA0I/AAAAAAAAEjw/oJycLMU-FHI/s1600/IMG_2599.JPG) |
കണ്ടൽകാട്ടിലേയ്ക്ക്... |
ഇടയ്ക്ക് ഞങ്ങളും ഒരു കായൽ സവാരിയ്ക്കിറങ്ങി. കുട്ടികൾ ബോട്ടിലും ആഹ്ളാദതിമിർപ്പിൽ. കൂട്ടുകാരൻ അവരോടൊപ്പം കളിമേളത്തിൽ... ഏതാണ്ട് കാൽ നൂറ്റാണ്ടിന് മുൻപ് ഒരു കലാലയത്തിനോട് ചേർന്നുള്ള ഹോസ്റ്റലിൽ ആദ്യമായി എത്തിയ ദിവസം. രാത്രി റാഗ്ഗ് ചെയ്യാൻ വന്ന മുതിർന്ന വിദ്യാർത്ഥികളുടെ നേതാവിനെ പോലെ തോന്നിച്ച കണ്ണടക്കാരൻ. പിൽക്കാലത്ത് ജീവിതത്തിന്റെ അടർത്തനാവാത്ത ഭാഗമായി മാറിയ പല ബന്ധങ്ങളുമായുള്ള ആദ്യ സമാഗമം എത്രമാത്രം കാര്യരഹിതമായിരുന്നു എന്ന് ആലോചിക്കാറുണ്ട്. പിരിയൻഗോവണി പോലെ ജീവിതം കടന്നുപോയ പതിറ്റാണ്ടുകൾ നീളുന്ന സങ്കീർണ്ണതകളിലും ഒരിക്കലും ഊഷ്മളത നഷ്ടമാവാതെ ആ സൗഹൃദത്തിന്റെ ബോട്ട് ഇപ്പോഴിതാ ഇവിടെ ഈ കായലോളങ്ങളിൽ...
![](//2.bp.blogspot.com/-YecLZBgNAQQ/UxrOL3CweNI/AAAAAAAAEkA/TVNb6vjGI7w/s1600/IMG_2595.JPG) |
ചെറിയ നീർക്കാക്ക - കായൽ സഞ്ചാരത്തിനിടയ്ക്ക് പകർത്തിയത് |
ട്രോപ്പിക്കൽ കാലാവസ്ഥയുള്ള സ്ഥലങ്ങളിലെ അഴിമുഖങ്ങളുടെയും പൊഴിമുഖങ്ങളുടെയും സമീപത്തുള്ള കായൽത്തീരങ്ങൾ സ്വാഭാവികമായി കണ്ടൽകാടുകളാൽ നിബിഡമാണ്, മനുഷ്യൻ കയ്യേറി നശിപ്പിച്ചിട്ടില്ലെങ്കിൽ. അത്തരം പ്രദേശങ്ങളിൽ സംഭവിച്ചേക്കാവുന്ന പ്രകൃതിക്ഷോഭങ്ങൾക്ക് പ്രകൃതി തന്നെ നൽകിയിരിക്കുന്ന രക്ഷാകവചമാണ് കണ്ടൽകാടുകൾ. സ്വന്തം നിലയ്ക്ക് കണ്ടൽകാടുകൾ വലിയൊരു ആവാസവ്യവസ്ഥയുടെ വിളനിലവുമാണ്.
![](//2.bp.blogspot.com/-mQjrzuUKs54/UxwAM8-6QZI/AAAAAAAAElQ/77z8McDrtTU/s1600/IMG_2597.JPG) |
ബ്രാഹ്മിണി പരുന്ത് |
രണ്ട് അഴിമുഖങ്ങളുടേയും അവയോടു ചേര്‍ന്നുള്ള കായലുകളുടേയും പരിസരത്താണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും, അവിടെങ്ങും കണ്ടല്‍കാടുകളില്ല. അവിടെ കായലിന്റെ തീരങ്ങളിലെല്ലാം ജനജീവിതത്തിന്റെ ബാഹുല്യമാണ്. കായലിന്റെ ഭാഗങ്ങള്‍ പോലും വരമ്പുകെട്ടി അതിര്‍ത്തിതിരിച്ച് തൊണ്ടഴുകാനിടാനും മറ്റും വാടകയ്ക്ക് കൊടുക്കുകയാണ് പതിവ്.
![](//2.bp.blogspot.com/-bQSDSV4ZDIc/UxrhNaoJlEI/AAAAAAAAEkQ/6GX590hTztI/s1600/IMG_2604.JPG) |
കണ്ടൽകാടിന്റെ ഉൾവഴികളിലൂടെ |
കേരളത്തിലെ കായൽസഞ്ചാരങ്ങളിൽ ഉറപ്പായും കാണുന്ന പക്ഷിയാണ് നീർക്കാക്ക. അവയുടെ ഒരുപാട് വകഭേദങ്ങളിൽ ഒരു സാധാരണക്കാരന് എളുപ്പം വേർതിരിച്ചെടുക്കാനാവുന്നവയാണ് ചെറിയ നീർക്കാക്കയും വലിയ നീർക്കാക്കയും. ചെറിയ നീർക്കാക്ക, പേരിനെ അന്വർത്ഥമാക്കും വിധം കാഴ്ചയിൽ ഏതാണ്ട് കാക്കയെപ്പോലെ തന്നെയിരിക്കുമെങ്കിലും വലിയ നീർക്കാക്ക അങ്ങിനെയല്ല. തവിട്ടു നിറത്തിൽ കറുത്ത അരികുകളുള്ള തൂവലുകൾ ശരീരത്തിന് സവിശേഷ ഭംഗി നൽകുന്നു. എങ്കിലും ഏറ്റവും സുന്ദരം കടൽനീലക്കണ്ണുകളാണ്. കാക്ക എന്ന പേര് പൊതുവേ പ്രകാശിപ്പിക്കുന്ന സൗന്ദര്യരാഹിത്യമാവാം "നീർക്കാക്ക മിഴി പെണ്ണാളേ..." എന്നു പാടാൻ ഒരു കവിയേയും അനുവദിക്കാത്തത്.
![](//2.bp.blogspot.com/-vU14-NR5fb0/UxrwmnVXXMI/AAAAAAAAEkg/L_qIp6CiI4s/s1600/IMG_2603.JPG) |
വലിയ നീർക്കാക്ക |
ബോട്ടുയാത്ര തുടരവേ കായലിന്റെ വിസ്തൃതമായ ജലാശയത്തിൽ നിന്നും സഞ്ചാരം കണ്ടൽകാടുകൾക്ക് ഇടയിലൂടെയുള്ള ഇടുങ്ങിയ ജലപാതകളിലൂടെയായി. ഇരുവശവും വള്ളികളും പടർപ്പുകളും കിളികളും കാട്ടുകനികളും ജലജീവികളും ഒക്കെയായി നിഗൂഡമായ മറ്റൊരു ലോകം. കുട്ടികളും ഇപ്പോൾ നിശബ്ദരായി. ഇത് അവർക്ക് തികച്ചും അപരിചിതമായ മറ്റൊരു ലോകമാണ്. പ്രകൃതിയുടെ ഒരു പച്ചത്തുണ്ട് സൂക്ഷ്മവന്യതയായി കയ്യെത്തി തൊടാൻ പറ്റുന്ന അകലത്തിൽ...
![](//2.bp.blogspot.com/-5Q8YViL7o7E/UxsTCDZbJtI/AAAAAAAAEkw/Mhmive9VYIg/s1600/IMG_2611.JPG) |
വെള്ളകൊക്ക് |
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2003 - ൽ ലക്ഷത്തിൽ 31 ആയിരുന്നത് 2010 ആവുമ്പോൾ ലക്ഷത്തിൽ 25 ആയി കുറഞ്ഞിട്ടുണ്ട്. ക്രമമായി കുറഞ്ഞുവരുന്നുണ്ട് എന്നുതന്നെയാണ് ഗ്രാഫ്. വളരെ ആശാവഹമായ കാര്യമാണെങ്കിലും ദേശിയ ശരാശരിയിൽ നിന്നും ഇത് ഇപ്പോഴും വളരെ ഉയരെയാണ് എന്ന വസ്തുത നിലനിൽക്കുന്നു. കുറച്ചുകാലം മുൻപുവരെ കേരളത്തിൽ ആത്മഹത്യക്കും ആത്മഹത്യാശ്രമങ്ങൾക്കും ഉപയോഗിച്ചിരുന്ന വസ്തു ഒതളങ്ങയാണ്. കണ്ടൽകാടിൽ ഒരുപാട് ഒതളങ്ങകൾ കായ്ച്ചുനിൽക്കുന്നത് കണ്ടപ്പോൾ ഇത്രയും ഓർത്തു. പ്രകൃതിയുടെ സംഹാരരൂപത്തിന് വളരെ ലളിതമായ ഉദാഹരണം. ഇത്രയും ഹരിതസുന്ദരമായ കനിയിൽ മരണം സുനിശ്ചിതമായിരിക്കുന്നു എന്ന് കരുതാൻ പ്രയാസം. ലോകത്തിൽ ഒതളം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കേരളത്തിൽ തന്നെയാണ്. അതിനാൽ തന്നെയാവും മലയാളത്തിലെ പേര് അതിന്റെ ശാസ്ത്രനാമത്തിലും കടന്നുകൂടിയത് - Cerebra Odollam.
![](//3.bp.blogspot.com/-45aQB4x7-j8/UxsaCFibpcI/AAAAAAAAElA/AyvxResvQrU/s1600/othalanga+(cerbera+odollam).JPG) |
ഒതളങ്ങ |
കണ്ടൽ കാടിന്റെ ഇരുണ്ട ജലവഴികളിൾ നിന്നും കായലിന്റെ വിശാലതയിലേയ്ക്ക് ഇറങ്ങുമ്പോൾ നിഗൂഡമായ വിചിത്രലോകത്ത് നിന്നും പുറത്തുകടന്നതുപോലെ അനുഭവപ്പെട്ടു. സാന്ദ്രമായ ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കണ്ടൽകാടുകൾ എന്നതിന് സംശയമില്ല. അപ്പോൾ ഞാൻ കല്ലേൻ പൊക്കുടനെ ഓർത്തു. കണ്ണൂരിന്റെ കായലരികുകളിൽ അനുധാവനതയോടെ വർഷങ്ങളോളം ഒരു പ്രതിഫലവുമില്ലാതെ, പ്രകൃതിയോടുള്ള സഹജമായ പ്രതിബദ്ധത കൊണ്ടുമാത്രം കണ്ടൽകാടുകൾ വച്ചുപിടിപ്പിച്ച മനുഷ്യൻ. എന്നെങ്കിലും കണ്ണൂരിൽ പോവുകയാണെങ്കിൽ ആ കണ്ടൽകാടുകൾ കാണണമെന്ന് ആഗ്രഹമുണ്ട്.
![](//4.bp.blogspot.com/-ARL1eN3uzmY/UxwQ_wNqhuI/AAAAAAAAElg/ZaZutAIgzkg/s1600/white+breasted+kingfisher+(ponman).JPG) |
പൊന്മാൻ |
കായലിന്റെ ജലപ്രതലത്തിൽ അവിടവിടെ പാറക്കൂട്ടങ്ങൾ എഴുന്നുനിൽക്കുന്നത് കാണാം. അതിലൊന്നിൽ മൈക്കലാഞ്ചെലോയുടെ പ്രശസ്തമായ 'പിയെത്താ'യെ അനുകരിച്ച് ഒരു വലിയ ശിൽപം ചെയ്തുവച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്തുള്ള പൊഴിയൂർ എന്ന കടലോരഗ്രാമത്തിൽ കൂടുതലും ക്രിസ്തുമത വിശ്വാസികൾ ആയതിനാലാവും ഇവിടെ ഇത്തരത്തിലൊരു പ്രതിമ ഉയർന്നുവന്നത്. തീരദേശത്തുകൂടി വരുമ്പോൾ പൊഴിയൂരാണ് കേരളത്തിന്റെ അതിർത്തി - അതിനപ്പുറം തമിഴ്നാടിന്റെ കന്യാകുമാരി ജില്ല ആരംഭിക്കുന്നു.
![](//1.bp.blogspot.com/-TG8N6-A0huw/UxwTya0jsqI/AAAAAAAAEls/aFywNfKKOC4/s1600/IMG_2623.JPG) |
'പിയെത്താ' |
ഒരു ദിവസം ഉച്ചയ്ക്ക് എത്തുകയും അടുത്ത ദിവസം ഉച്ചയ്ക്ക് അവിടെ നിന്ന് ഞങ്ങൾ യാത്രയാവുകയും ചെയ്തു. തിരുവനന്തപുരം പട്ടണത്തിലെത്തി രണ്ടു കുടുംബവും രണ്ടു വഴിക്ക് പിരിഞ്ഞു. ഏതാനും ദിവസങ്ങൾക്കകം അവധികഴിഞ്ഞ് രണ്ടു സംഘവും വ്യത്യസ്തമായ വിദേശരാജ്യങ്ങളിലേയ്ക്ക് പോകും. അവധിയാത്രയുടെ സമയവും കാലവുമൊക്കെ ഒത്തുവന്നാൽ ഒരുപക്ഷെ ഇനി അടുത്തവർഷം - ആർക്കറിയാം...!
- അവസാനിച്ചു -
kazhijo?
മറുപടിഇല്ലാതാക്കൂലാസറേട്ടാ... വിവരണം കുറവാണെങ്കിലും, ചിത്രങ്ങളുടെ മനോഹാരിത, പൂവാറിന്റെ സൗന്ദര്യത്തെ എടുത്തുകാണിയ്ക്കുന്നു... മനോഹരമായ ഒരു സ്ഥലം തന്നെ... പക്ഷേ റിസോർട്ടുകളുടെയും, വിനോദസഞ്ചാരികളുടെയും കടന്നുകയറ്റം, മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളെ ബാധിച്ചതുപോലെ, പൂവാറിന്റെ തനതായ ഈ സൗന്ദര്യത്തിനും മങ്ങലേൽപ്പിച്ചു തുടങ്ങുവാൻ സാധ്യതയുണ്ട്...
മറുപടിഇല്ലാതാക്കൂമനോഹരമായ ചിത്രങ്ങള്‍..ഈ ഫോട്ടോഗ്രാഫിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍...
മറുപടിഇല്ലാതാക്കൂഫിയോനിക്സ്, ഷിബു, കൃഷ്ണകുമാര്‍ ,
മറുപടിഇല്ലാതാക്കൂസന്ദര്ശനത്തിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി...
സ്നേഹത്തോടെ,
ലാസര്‍