രാജ്യങ്ങൾക്കും സമുദ്രങ്ങൾക്കും ഇപ്പുറമിരിക്കുമ്പോൾ ഒരു ദിവസം ഭാര്യയാണ് ഏതോ ആഴ്ചപ്പതിൽ വന്ന ആ ചെറിയ കുറിപ്പ് കാണിച്ചുതന്നത്; നാട്ടിൽ ഞങ്ങൾ താമസിക്കുന്നതിനടുത്തായി സന്ദർശനയോഗ്യമായ ഒരു കുന്നുണ്ടത്രേ. കൗമാര, യൗവ്വനാരംഭ കാലത്ത് ഒട്ടൊക്കെ കറങ്ങിനടന്ന പ്രദേശമാണെങ്കിലും അങ്ങനെയൊരു കുന്നിനെക്കുറിച്ച് കേട്ടിരുന്നില്ല.
കഴക്കൂട്ടം പരിസരത്ത് എനിക്കറിയാവുന്ന ഒരിടം വൈദ്യൻകുന്നായിരുന്നു. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിനോട് ചേർന്ന് പറങ്കിക്കാടുകൾ നിറഞ്ഞ വിജനപ്രദേശം. അതിന്റെ നെറുകയിലേക്ക് കയറിയാൽ അസുലഭമായ സമതലക്കാഴ്ച കിട്ടുമായിരുന്നു, അറബിക്കടലിന്റെ വിശാലതയോളം നീളുന്ന വിഹഗവീക്ഷണം.
കൂട്ടുകാരുമായി വല്ലപ്പോഴുമൊക്കെ പോയിരിക്കാറുണ്ടായിരുന്ന അവിടം കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് അന്യമായിപ്പോയത്. വേലികെട്ടിത്തിരിച്ച് തോക്കേന്തിയ കാവൽക്കാരുമൊക്കെയായി സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത അവിടം പക്ഷെ ഇപ്പോൾ ലോകപ്രശസ്തമാണ് - ടെക്‌നോപാർക്ക് എന്നത്രേ പുതിയ പേര്. കാലത്തിന്റെ അനിവാര്യമായ പരിണാമം പോലെ വൈദ്യൻകുന്ന് എന്ന പേര് വിസ്മൃതമായിരിക്കുന്നു...!
![](https://1.bp.blogspot.com/-QFSFraNr1i8/V7BajG24_OI/AAAAAAAAGk8/6SDc0WA9TAAHzvZEBtAW2vPRx0zbrPGjACLcB/s1600/IMG_9031%2B-%2BCopy.JPG) |
മടവൂർപ്പാറ ഗുഹാക്ഷേത്രം - പ്രവേശനഭാഗം |
അങ്ങനെ ഒരു അവധികാലത്ത്, അന്യമായിക്കഴിഞ്ഞ വൈദ്യൻകുന്നിനെ മറക്കാൻ വിട്ട്, ഈ പരിസരത്തെ മറ്റൊരു കുന്നായ മടവൂർപ്പാറ കാണാനായി ഞങ്ങൾ പോയി. തിരുവനന്തപുരം പട്ടണത്തിൽ നിന്നാണ് വരുന്നതെങ്കിൽ ദേശിയപാതയിലൂടെ കൊല്ലം ഭാഗത്തേയ്ക്ക് സഞ്ചരിച്ച് ശ്രീകാര്യം എന്ന സ്ഥലത്തു നിന്നും വലത്തേയ്ക്കു തിരിഞ്ഞ് മടവൂർപ്പാറയിലേക്ക് പോകാം. ശ്രീകാര്യം - പോത്തൻകോട് വഴിയിലാണ് ഈ സ്ഥലം. തമ്പാനൂരിൽ നിന്നും ഇരുപത് കിലോമീറ്ററിലധികം ഉണ്ടാവില്ല ഇവിടേയ്ക്ക്.
ഒരു ആഴ്ചാന്ത്യ ദിവസം വൈകുന്നേരത്താണ് ഞങ്ങൾ മടവൂർപ്പാറയിലെത്തുന്നത്. മുഖ്യപാതയിൽ നിന്നും അല്പം തിരിഞ്ഞുപോകണം അവിടേയ്ക്ക്. അങ്ങോട്ട് തിരിയുന്ന വഴിയെക്കുറിച്ച് സംശയമുണ്ടായപ്പോൾ, വഴിയരുകിൽ സ്വന്തം വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന സ്ത്രീയോട് സംശയനിവർത്തി വരുത്തി. ഭാവത്തിലും സംസാരത്തിലും അദ്ധ്യാപികയെപ്പോലെ തോന്നിച്ച ആ പ്രൗഡവനിത കൃത്യമായി വഴി പറഞ്ഞുതരുക മാത്രമല്ല, ആ സ്ഥലത്തിന്റെ പ്രത്യേകതകൾ ഏതാനും വാക്കുകളിൽ വിവരിച്ചുതരുകയും ചെയ്തു. പ്രാദേശികമായ വിനോദസഞ്ചാര വികസനത്തിന് പ്രദേശവാസികളുടെ സൗമനസ്യപൂർണ്ണമായ ഇടപെടലുകൾ, എത്ര ചെറുതായാലും, വലിയ പ്രതിധ്വാനികളുണ്ടാക്കും.
![](https://2.bp.blogspot.com/-lj0wtc8ulgQ/V7BVvmtO6vI/AAAAAAAAGks/WWsOQ3ExxRYb9rcVwFvlHFNzAaGfuA8bwCLcB/s1600/IMG_9023.JPG) |
ഗുഹാക്ഷേത്രത്തിലേക്കുള്ള പടവുകൾ |
അങ്ങോട്ടേയ്ക്ക് വണ്ടിയോടിക്കുമ്പോൾ കുറച്ചു ദൂരെ നിന്നുതന്നെ മരക്കൂട്ടങ്ങൾക്ക് മുകളിലായി ഉയർന്നു നിൽക്കുന്ന ഭീമാകാരമായ കരിമ്പാറയുടെ പാർശ്വകാഴ്ച ലഭ്യമാവും...
മടവൂർപ്പാറയ്ക്ക് രണ്ടു ഭാഗങ്ങളുണ്ടെന്ന് പൊതുവായി പറയാം. ഒന്ന് ഗുഹാക്ഷേത്രവും മറ്റൊന്ന് സായാഹ്നം ആസ്വദിക്കാനെത്തുന്നവർക്ക് കുന്നുകയറി മുകളിലെത്തി വിദൂരകാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പറ്റുന്ന ഒരു പാറപ്പുറവും. കുന്ന് ഒന്നാണെങ്കിലും ഈ രണ്ടു ഭാഗങ്ങളിലേയ്ക്കും കയറിത്തുടങ്ങേണ്ടത് അല്പം വിട്ടുമാറിയുള്ള ഇടങ്ങളിലൂടെയാണ്.
![](https://1.bp.blogspot.com/-Bnp-Ewf9tys/V8u0kMmYD1I/AAAAAAAAGns/sb213AsO-SgujqdtKM-4KnzL_dm3BS6VwCLcB/s1600/IMG_9028.JPG) |
കരിമ്പാറയിലേക്ക് ചായുന്ന പച്ച... |
ഞങ്ങളാദ്യം ഗുഹാക്ഷേത്രമിരിക്കുന്ന ഭാഗത്തേയ്ക്കാണ് പോയത്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹാക്ഷേത്രം എന്നാണ് വായിച്ചറിഞ്ഞിരുന്നത്. എന്നാൽ ഗുഹാക്ഷേത്രത്തിലേക്കുള്ള പടവുകൾ ആരംഭിക്കുന്നിടത്ത് എത്തിയപ്പോൾ തന്നെ, അത്തരം ചരിത്രസംബന്ധിയായ പൗരാണികബോധം നിലനിർത്തുന്ന ഒരു പ്രദേശമല്ല ഇതെന്ന സൂചന വ്യക്തമായിരുന്നു.
പുരാവസ്തു വകുപ്പിന്റെ ചെറിയ ഫലകം ഒരു വശത്തേയ്ക്ക് മാറ്റിവച്ച് പ്രവേശനകവാടത്തിൽ ശിവരാത്രി ഉത്സവത്തിന്റെ വർണ്ണകമാനം ഉയർന്നിരിക്കുന്നു. മുകളിലേയ്ക്ക് പോകുന്ന പടവുകളും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. വളരെ സജീവമായി ആരാധന നടക്കുന്ന ഒരമ്പലമാണ് ഇതെന്ന് വ്യക്തമാക്കും വിധമായിരുന്നു സംഗതികൾ.
പുരാവസ്തു വകുപ്പിന്റെ കീഴിലാണെങ്കിലും, ഈ ഗുഹാക്ഷേത്രത്തെക്കുറിച്ച് കൃത്യമായ കാലഗണന നടത്താൻ പറ്റുന്ന വിവരങ്ങൾ ലഭ്യമായില്ല. ആയിരം വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണെന്ന് പറയപ്പെടുന്നു...
![](https://2.bp.blogspot.com/-wogIOBsdOwo/V8u1c5DpN8I/AAAAAAAAGn0/s7abhmPmJfoFfaLXXWAqrHkpqbIn8eRjwCLcB/s1600/IMG_9024.JPG) |
പടവുകൾ കയറുന്ന ഭക്തർ... |
ഞങ്ങൾക്ക് മുന്നിലായി ഏതാനും ഭക്തർ പടവുകൾ കയറിപ്പോകുന്നുണ്ടായിരുന്നു. ഗുഹാക്ഷേത്രമെന്ന് കേട്ടപ്പോൾ ഇത്ര സജീവമായി ആരാധന നടക്കുന്ന സ്ഥലമാണെന്ന് കരുതിയിരുന്നില്ല. മനസ്സിലുണ്ടായിരുന്നത് പത്തനംതിട്ട ജില്ലയിലെ കവിയൂർ തൃക്കാകുടി ഗുഹാക്ഷേത്രവും കന്യാകുമാരി ജില്ലയിലെ ചിതറാൾ ജൈനക്ഷേത്രവുമാണ്. അവ രണ്ടും വ്യത്യസ്തമായ രീതിയിൽ അനുഭവപ്പെടുന്ന ഗുഹാക്ഷേത്രങ്ങളായിരുന്നുവെങ്കിലും ഇവിടുത്തെപ്പോലെ സജീവമായി പൂജാദികർമ്മങ്ങൾ നടക്കുന്ന സ്ഥലങ്ങളാണെന്ന് തോന്നിയിരുന്നില്ല. ഒരുപക്ഷെ, ഈ ശിവരാത്രി സമയത്ത് ഞങ്ങളിവിടെ കാലംതെറ്റി എത്തിയതുമാവാം.
വന്യമല്ലെങ്കിലും വൃക്ഷനിബിഡമാണ് പടവുകളുടെ ഇരുഭാഗവും. അതുകൊണ്ടു തന്നെ ചെറിയ കയറ്റം ഒട്ടും ആയാസകരമല്ല. ഭക്തർ, പടവുകളിൽ ഒരുഭാഗത്ത് ചെരുപ്പുകൾ ഉപേക്ഷിച്ച് നഗ്നപാദരായി നടന്നുകയറുന്നത് കണ്ടു. ഹൈന്ദവക്ഷേത്രങ്ങളിലെ ആചാരോപചാരങ്ങളെ കുറിച്ച് കാര്യമായ പിടിപാടില്ലാത്തതിനാൽ, ഇനി അതിനാൽ ഗുഹാക്ഷേത്രം കാണാൻ സാധിക്കാതെ വരേണ്ട എന്നുകരുതി ഞങ്ങളും പാദരക്ഷകൾ അഴിച്ചുവച്ചു. വർഷങ്ങളായി തുടരുന്ന നാഗരികമായ ജീവിതരീതി, നഗ്നപാദത്തിലുള്ള നടത്തം, അല്പദൂരത്തേയ്ക്കാണെങ്കിൽ പോലും, ശ്രമകരമാക്കി മാറ്റിയിരിക്കുന്നു എന്നത് ലജ്‌ജാകരമായ വാസ്തവമാണ്.
![](https://4.bp.blogspot.com/-q2xhGciyazY/V-fQTWvpVTI/AAAAAAAAGqQ/n-iR9QA-u1YsqTgKR2SscSTay2X91WviQCLcB/s1600/IMG_9026.JPG) |
ക്ഷേത്രകവാടം |
മുകളിലെത്തിയപ്പോൾ കാഴ്ചകൾ മുഴുവൻ നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യമായി കണ്ടത് ഫോട്ടോഗ്രാഫി നിരോധിച്ചു കൊണ്ടുള്ള ഫലകമാണ്. ഇത് പുരാവസ്തു വകുപ്പിന്റെയാണോ അമ്പല കമ്മിറ്റിയുടേതാണോ എന്ന് മനസ്സിലായില്ല. ഞങ്ങൾക്ക് മുൻപേ അമ്പലമുറ്റത്തെത്തിയ ചെറുപ്പക്കാരായ അന്യസംസ്ഥാന തൊഴിലാളികളാരോ മൊബൈലിൽ പരിസരത്തിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്ന പൂജാരിയെപ്പോലെ തോന്നിച്ച ഒരാൾ അവരോടു കയർക്കുന്നതു കൂടി കണ്ടപ്പോൾ ഞാൻ ക്യാമറ ബാഗിനകത്ത് ഭദ്രമായി പൂട്ടിവച്ചു. (ഇതിൽ കാണുന്ന ക്ഷേത്രപരിസരത്തിന്റെ ചിത്രങ്ങൾ ദൂരെനിന്ന് സൂംലെൻസ് ഉപയോഗിച്ച് പകർത്തിയതാണ്.)
അടുത്ത നിരാശ കുറച്ചുകൂടി വലുതായിരുന്നു. മെടഞ്ഞ ഓലകൊണ്ട് ചായ്പ്പ് പോലെ മേൽക്കൂരകെട്ടിയ ഗുഹാക്ഷേത്രത്തിന്റെ മുന്നിൽ ഭക്തജനങ്ങൾ തിക്കിത്തിരക്കുന്നു. അകത്തെന്തോ പൂജ നടക്കുന്നുണ്ടെന്ന് സ്പഷ്ടം. അതിന്റെ ദർശനത്തിനോ പ്രസാദത്തിനോ മറ്റോ ആവണം ഗുഹാക്ഷേത്രത്തിന്റെ കവാടം മുഴുവൻ അവർ നിറഞ്ഞുനിൽക്കുന്നു. ആ ശരീരങ്ങൾക്കിടയിലെ നേരിയ വിടവിലൂടെ അകത്തെ ഇരുട്ടിൽ എന്താണ് നടക്കുന്നതെന്നോ, എന്താണുള്ളതെന്നോ സ്പഷ്ടമായില്ല. എന്തു ചെയ്യണമെന്നറിയാതെ ആ പരിസരത്ത് കുറച്ചുനേരം ചുറ്റിപറ്റി നിന്നതിനു ശേഷം ഇളിഭ്യരായി ഞങ്ങൾ തിരിച്ചിറങ്ങി.
![](https://4.bp.blogspot.com/-7eE7WB_WYKU/V-fSVLpbq8I/AAAAAAAAGqc/DSIl80Dx4pMw3MEO_vao01SLWL1Q7W7PACLcB/s1600/IMG_9038.JPG) |
കുന്നിന്റെ നെറുകയിലേക്ക് |
എന്നാൽ പൈതൃകത്തെക്കുറിച്ചുള്ള മറ്റു ചില വാദങ്ങൾ ഇന്ന് ഉയർന്നുവരുന്നുണ്ട്. പൈതൃകനിർമ്മിതിയിൽ അടങ്ങിയിരിക്കുന്ന മൂലധനമോഹങ്ങളെക്കുറിച്ചാണ് ഭൗതികതലത്തിൽ ആ വിചാരധാര കൂടുതൽ ആകുലപ്പെടുന്നതെങ്കിലും, അതിനുമുപരിയായി, പൈതൃകം എന്ന സംജ്ഞയും അനുഭവവും നിർമ്മിച്ചെടുക്കുന്ന വരേണ്യമായ ഒരുതരം ഗൃഹാതുരത്വത്തെക്കുറിച്ച് ആശയതലത്തിൽ ഉത്കണ്ഠകൾ പുലർത്തുന്നുമുണ്ട്. ചരിത്രത്തിലെ ഒരു സവിശേഷ കാലത്തെ / രൂപത്തെ പൊലിപ്പിച്ചെടുക്കുക വഴി പ്രത്യേകമായ ആശയങ്ങൾ അത് പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നു. സമകാലത്തിന്റെ നവീനമായ ആവിഷ്കാരങ്ങൾക്ക് അരുനിൽക്കുന്നതോ, സമകാല മനുഷ്യന്റെ ആവാസത്തിന് ത്വരകമാവാൻ കഴിയുന്നതോ അല്ലാത്ത ഇത്തരം പൈതൃകനിർമ്മിതികൾ ആശയതലത്തിലും ഭൗതികതലത്തിലും വിചിന്തനങ്ങൾ ആവശ്യപ്പെടും എന്നാകും ആ വാദം. മുസിരിസ് പൈതൃകപദ്ധതിയെ പ്രതിയുള്ള സംവാദങ്ങൾ ഇപ്പോൾ ആ ദിശയിലേക്ക് നീങ്ങുന്നത് കാണാം. ആഴത്തിൽ വരയപ്പെട്ട ചില ഉൾക്കൊളളലുകളെ പൊളിക്കുക എന്നത് പ്രയാസമായതിനാൽ കൂടിയാവാം, സങ്കീർണ്ണമായ ഈ ആശയരീതിയോട് പൂർണ്ണമായും മമതയില്ല. എങ്കിലും ആ നിലയ്ക്ക് നോക്കുമ്പോൾ, ഇന്നും ആരാധന തുടരുന്ന ഈ പൗരാണികസ്ഥാനം, പൈതൃകം എന്നതുകൊണ്ട് പ്രസ്തുത ആശയം മുന്നോട്ടു വയ്ക്കുന്ന പ്രതിലോമതയെ പ്രതിരോധിക്കുന്നുണ്ട് എന്ന് കാണാം.
എന്തായാലും, പുരാതനമായ ഒരു ഗുഹാക്ഷേത്രം തിരക്കിവന്ന ഞങ്ങൾ സമകാലത്തിന്റെ മതസാന്ദ്രമായ അമ്പലപരിസരം കണ്ട് മടങ്ങി...
![](https://2.bp.blogspot.com/-FhJlGpkpVAM/V-fUiieyavI/AAAAAAAAGqk/_goqADUAD2olaJeSVp71kNYl7hOJgn40QCLcB/s1600/IMG_9051.JPG) |
മുകളിൽ നിന്നും കാണുമ്പോൾ |
ക്ഷേത്രത്തിലേയ്ക്കുള്ള പടവുകളാരംഭിക്കുന്നിടത്തു നിന്നും അല്പം മാറിയാണ് കുന്നിന്റെ നെറുകയിലേക്കുള്ള കയറ്റം തുടങ്ങുന്നത്. സാങ്കേതികമായി ഇതിനെ കുന്ന് എന്ന് പറയാനാവില്ല. പേര് സൂചിപ്പിക്കുന്നതു പോലെ ഭീമാകാരമായ ഒരു പാറയാണിത്. അതിന്റെ വിടവുകളിലും ചരിവുകളിലുമൊക്കെ വൃക്ഷലതാദികൾ വളർന്നുനിൽക്കുന്നു.
ഒരു വിടവിലൂടെയുള്ള സ്വാഭാവികചാലിലൂടെ കുറച്ചുദൂരം നടന്നുകയറിക്കഴിഞ്ഞാൽ പിന്നെ വൃക്ഷരഹിതമായ കരിമ്പാറയുടെ ചരിഞ്ഞ പ്രതലമാണ്. അവിടെ ചില ഭാഗങ്ങളിൽ കാലുതെറ്റാതെ പിടിച്ചുനടക്കാക്കാനായി കയറ് വലിച്ചുകെട്ടിയിട്ടുണ്ട്. എന്നാൽ കൂടുതൽ ഭാഗവും അത്ര കുത്തനേയുള്ള ചരിവല്ലാത്തതിനാൽ സഹായമില്ലാതെ നടന്നുകയറാനാവും.
അവധിദിവസത്തെ സായാഹ്നമായതിനാലാവും, പാറയുടെ നെറുകയിൽ, പരന്നപ്രതലത്തിൽ കുറച്ചധികമാളുകൾ താഴ്വാരത്തിന്റെ കാഴ്ചകൾ കണ്ടും കാറ്റേറ്റും ഇരിപ്പുണ്ടായിരുന്നു.
![](https://2.bp.blogspot.com/-S2KTtg6igG4/V-fVY9_6DVI/AAAAAAAAGqs/186CKudPmIQsZ9Lo4EInuT8dctHe9OJEACLcB/s1600/IMG_9054.JPG) |
അവധി സായാഹ്നത്തിന്റെ കാറ്റേറ്റിരിക്കാനെത്തിയവർ... |
ഉയരങ്ങളിലെവിടെയും എന്നതുപോലെ ഇവിടെയും കാറ്റിന്റെ മേളം നല്ലതുപോലെയുണ്ട്. ഞങ്ങളും വിശാലമായ പാറപ്പുറത്തിന്റെ ഒരു ഭാഗത്തിരുന്നു. സവിശേഷമായ ഓരോ സ്ഥലത്ത് എത്തുമ്പോഴും അതിനോട് സാമ്യമുള്ള മറ്റൊരു സ്ഥലം ഓർമ്മവരും. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതുപോലെ കുന്നുകയറിപ്പോയി കാറ്റേറ്റ് പാറപ്പുറത്തിരുന്ന, പത്തനംതിട്ട പട്ടണത്തോട് ചേർന്നുകിടക്കുന്ന ചുട്ടിപ്പാറയാണ് ഇവിടെയിരിക്കുമ്പോൾ ഓർമ്മവരുന്നത്. ചുട്ടിപ്പാറയ്ക്ക് ഉയരം കൂടും. അവിടെ നിന്നുള്ള കാഴ്ചകൾ കുറച്ചുകൂടി ആഴമുള്ളതും വിസ്തൃതവുമായിരുന്നു.
ഇവിടെ പടിഞ്ഞാറോട്ടാണ് മുഖ്യമായും കാഴ്ച. ഹരിതമേലാപ്പിന്റെ മുകളിലൂടെ കാണുന്ന ആ ദേശങ്ങളൊക്കെയും സുപരിചിതമാണ്. എങ്കിലും മുകളിൽ നിന്നുള്ള കാഴ്ച വ്യത്യസ്തമാണ്. ഞങ്ങളുടെ താമസസ്ഥലം ഉൾക്കൊള്ളുന്ന ഫ്‌ളാറ്റ് സമുച്ചയം തന്നെ നോക്കുക: മരക്കൂട്ടങ്ങൾക്ക് മുകളിലേയ്ക്ക് ഉയർന്നുനിൽക്കുന്ന ചുമന്ന മേൽക്കൂരയുള്ള കെട്ടിടങ്ങളുടെ ദൃശ്യം എത്ര അപരിചിതമായാണ് ഇവിടെനിന്ന് കാണുമ്പോൾ അനുഭവപ്പെടുക. അതിന്റെ ഉള്ളിലെ ഒരു കുടുസ്സ് ചതുരത്തിനുള്ളിലാണ് ഞങ്ങളുടെ അവധിക്കാല ദൈനംദിനങ്ങൾ കഴിഞ്ഞുപോകുന്നതെന്ന വരണ്ട യാഥാർത്ഥ്യത്തോട് അരുനിൽക്കുന്നതല്ല പച്ചയുടെ പടർപ്പിനു മുകളിലേയ്ക്ക് ഉയർന്നുനിൽക്കുന്ന, ദൂരത്തിന്റെ മങ്ങലേറ്റ, ഒട്ടൊന്ന് കാല്പനികമായ ഈ കാഴ്ച. അതിന്റെ പരിസരങ്ങളിലിപ്പോൾ ജീവിതവ്യഗ്രതയോടെ തലങ്ങും വിലങ്ങും പോകുന്ന നാഗരിക ജനതതിയെ എനിക്കിപ്പോൾ ആലോചിച്ചെടുക്കാം. പക്ഷെ ഇവിടെ നിന്നുള്ള, പ്രാകൃത്യസ്പർശമുള്ള കാഴ്ചയോട് ആ സത്യം യോജിക്കുന്നില്ലെന്നു മാത്രം.
![](https://1.bp.blogspot.com/-GdYcuL_saTo/V-ykTPEckGI/AAAAAAAAGq8/raXOZNhNtQoMFNgICe6LvuR_JWfbcgclACLcB/s1600/IMG_9061%2B-%2BCopy.JPG) |
ഞങ്ങളുടെ താമസസ്ഥലം ഉൾപ്പെടുന്ന ഫ്‌ളാറ്റ് സമുച്ചയം - മടവൂർപ്പാറയിൽ നിന്ന് കാണുമ്പോൾ... |
മരങ്ങൾക്ക് മുകളിലേയ്ക്ക് ഉയർന്നുകാണുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ പലതും കഴക്കൂട്ടം ഭാഗത്തുള്ളതാണ്. കഴിഞ്ഞ രണ്ടുരണ്ടര പതിറ്റാണ്ടിനിടയ്ക്കു കേരളം കടന്നുപോയ സ്ഫോടനാത്മകമായ ഒരു വികസനപ്രക്രിയയുടെ നെടുകേയുള്ള പരിച്ഛേദമാണ് കഴക്കൂട്ടം. അവിടെ ഉയർന്നുവന്ന ടെക്‌നോപാർക്കും, അവിടെ നിന്നും ആരംഭിക്കുന്ന കഴക്കൂട്ടം - കളിയിക്കാവിള ബൈപ്പാസുമാണ് ഈ ക്ഷിപ്രവളർച്ചയ്ക്ക് കാരണമായത്. കാൽനൂറ്റാണ്ടിന് മുൻപ് ജോലിതേടി പുറപ്പെട്ടുപോകുമ്പോൾ ഒരു ചെറിയ അങ്ങാടിയായിരുന്ന കഴക്കൂട്ടം ഇന്ന് എനിക്ക് തികച്ചും അന്യമായ ഒരു ചെറുപട്ടണമായി മാറിയിരിക്കുന്നു. ദേശപരിണാമത്തിന്റെ ഭൂപടം മാറ്റിവരയ്ക്കാനാവാത്തത് വല്ലാത്തൊരു വ്യസനമാവും, ആർദ്രമായ ചില നേരങ്ങളിൽ.
![](https://3.bp.blogspot.com/-KXAimZG3yGE/V-ylkb52DzI/AAAAAAAAGrE/M5Is0LurmywFCZsaTmNvilZYFqFCQlmJwCLcB/s1600/IMG_9053.JPG) |
ടെക്‌നോപാർക്കും അനുബന്ധ നിർമ്മിതികളും |
കുടുംബമായെത്തിയവരും ഒറ്റയ്‌ക്കെത്തിയവരും കൂട്ടുകാരുടെ കൂട്ടങ്ങളും ഒക്കെയായി സമൂഹത്തിന്റെ ഒരു ചെറിയ കഷ്ണം പാറപ്പുറത്തുണ്ടായിരുന്നു. പിറകിൽ അല്പംമാറി വാർദ്ധക്യത്തിലേയ്ക്ക് കടക്കാനായുന്ന ഏതാനും പുരുഷന്മാർ വളരെ ആഹ്ലാദചിത്തരായി സംസാരിച്ചിരിക്കുന്നതും കണ്ടു. അവരുടെ പൊട്ടിച്ചിരികൾ, എതിർഭാഗത്തേയ്ക്ക് വീശുന്ന കാറ്റിന്റെ ശക്തിയെ തോല്പിച്ച് ഇടയ്ക്കിടയ്ക്ക് മുഴങ്ങി...
മകൾ ചിത്രങ്ങളെടുക്കാനും മറ്റു ഭാഗങ്ങളിലെ കാഴ്ചകൾ കാണാനുമായി അകലേക്ക് നടന്നുപോയപ്പോൾ ഭാര്യയും ഞാനും പാറയുടെ ഒത്ത നടുവിലായി താഴ്വാരത്തിലേയ്ക്ക് നോക്കിയിരുന്നു. അകലെ, മരങ്ങൾക്കിടയിലൂടെ ശ്രീകാര്യം - പോത്തൻകോട് റോഡിന്റെ ചെറിയൊരു ഭാഗം കാണാം. അതിലൂടെയാണ് ഞങ്ങൾ അവധിക്കാലങ്ങളിൽ അവളുടെ ജന്മനാടായ ആ മലയോരപട്ടണത്തിലേയ്ക്ക് രണ്ടും മൂന്നും തവണ പോവുക. കഴിഞ്ഞ ഇരുപത്തിയഞ്ചുവർഷമായി ഞങ്ങൾ തലങ്ങും വിലങ്ങും, സമീപദേശങ്ങളിലേയ്ക്കും വിദൂരദേശങ്ങളിലേയ്ക്കും ഒന്നിച്ച് യാത്രചെയ്തുകൊണ്ടിരിക്കുന്നു. ചെറുതും വലുതുമായ ഒരുപാട് മലകൾ കയറിയിരിക്കുന്നു, താഴ്വാരങ്ങൾ ഇറങ്ങിയിരിക്കുന്നു. ഇവിടെ ഈ കുന്നിനു മുകളിൽ പടിഞ്ഞാറൻ കാറ്റേറ്റിരിക്കുമ്പോൾ, എവിടെയോ ജനിച്ച് എവിടെയോ വച്ച് കണ്ടുമുട്ടിയ ഞങ്ങളുടെ കാൽനൂറ്റാണ്ട് നീളുന്ന സഹയാത്രയുടെ കയറ്റിറക്കങ്ങൾ നിനവിലെത്തുന്നു...!
![](https://1.bp.blogspot.com/-XJTkuRWW2Js/V-ynblsBjXI/AAAAAAAAGrU/T4giEdp9pCsg4tHfA4CqHWiYzMz5tNMTgCLcB/s1600/IMG_9049%2B-%2BCopy.JPG) |
മടവൂർപ്പാറയ്ക്ക് മുകളിൽ... |
കുന്നിനുമുകളിലായി ഉയർത്തിക്കെട്ടിയ ഒരു നടവഴിയുള്ളതായി വായിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ അറ്റകുറ്റ പണികൾ നടക്കുന്നതായാണ് കാണുന്നത്. മറ്റൊരുഭാഗത്ത് കുട്ടികൾക്ക് കളിക്കാനുള്ള ചില സംവിധാനങ്ങളും കാണാം. ആഴ്ചാവധിദിവസങ്ങളിൽ സകുടുംബം വന്നിരുന്ന് പ്രകൃതിയെ അറിഞ്ഞ് കുറച്ചുസമയം ക്രിയാത്മകമായി ഉപയോഗിക്കാനാവുന്ന ഒരിടം തന്നെയാണ് മടവൂർപ്പാറ. വൈകുന്നേരങ്ങളെ യാന്ത്രികമാക്കുന്ന സ്ഥിരം ടെലിവിഷൻ പരിപാടികളിൽ നിന്നും നല്ലൊരു വിടുതലായിരിക്കും കുട്ടികൾക്കും മുതിർന്നവർക്കും ഈ ഉയരങ്ങൾ.
![](https://1.bp.blogspot.com/--UyuK9CDnKk/V-ypAuQhrcI/AAAAAAAAGrg/fryYRXK9oD0p29vN0nRywvj2rfHP3y-PwCLcB/s1600/IMG_9076.JPG) |
ചായുന്ന സൂര്യൻ... |
വിലോലമായ കുറച്ചുസമയം ആ കുന്നിൻമുകളിൽ കഴിഞ്ഞതിനുശേഷം ഞങ്ങൾ പാറയുടെ ചരിവിലൂടെ താഴേയ്ക്കിറങ്ങി. അടുത്തദിവസം പരദേശവാസത്തിന്റെ ചാക്രികമായ ദൈനംദിനങ്ങളിലേയ്ക്ക് മടങ്ങേണ്ടതുണ്ട്. മുൻകാലത്തെപ്പോലെ, ആ മടക്കയാത്ര, ഇപ്പോൾ അത്രയൊന്നും വിഷാദം കൊണ്ടുവരാറില്ല. പരദേശവാസം സാവധാനം വേരുകളെ ശിഥിലമാക്കുന്നു. ഗൃഹാതുരത്വത്തിന്റെ കാല്പനികഭാവം ഒഴിഞ്ഞുപോയിരിക്കുന്നു. സാധാരണക്കാരനെപ്പോലും ഫിലോസഫറാക്കും വിധം നിരർത്ഥതയുടെ സമസ്യകൾ നിസ്സംഗത പടർത്തും...!
- അവസാനിച്ചു -
എല്ലാം മനോഹരം!
മറുപടിഇല്ലാതാക്കൂനന്ദി, സുഹൃത്തേ...
ഇല്ലാതാക്കൂജനിച്ചുവളര്ന്ന നാടിന്റെ വളര്‍ച്ച ഒപ്പം നിന്ന് കാണാത്തത് കൊണ്ടാണോന്നറിയില്ല ഇപ്പോള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ അടുപ്പമല്ല അകല്‍ച്ചയാണ് തോന്നുന്നത്. അല്ലെങ്കില്‍ ലാസര്‍ പറഞ്ഞ പോലെ പരദേശവാസം വേരുകള്‍ ശിഥിലമാക്കിയതായിരിക്കും...
മറുപടിഇല്ലാതാക്കൂനന്ദി, മുബീ...
ഇല്ലാതാക്കൂനാട്ടിലെ അതിമനോഹര കാഴ്ച്ചകളേക്കാൾ
മറുപടിഇല്ലാതാക്കൂഇമ്പം നമുക്കൊക്കെ ഇപ്പോൾ വിദേശ കാഴ്ച്ചകളായി
മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇതുപോലുള്ള
നമ്മുടെ നാടിന്റെ പ്രകൃതി രമണീയമായ ദൃശ്യങ്ങൾ കാണിച്ച്
തന്നതിൽ ഒരുപാട് സന്തോഷം കേട്ടോ ഭായ്
വായനയ്ക്കും അഭിപ്രായത്തിനും നന്ദി, മുരളി...
ഇല്ലാതാക്കൂ