ഒന്നാം ഭാഗം
ഹക്ഗാല ഉദ്യാനം സന്ദര്‍ശിക്കുന്നതിനും തൊട്ടുമുന്‍പത്തെ ദിവസമാണ് ഞങ്ങള്‍ നുവാറഏലിയായില്‍ എത്തുന്നത്. മറ്റൊരു ദക്ഷിണ ശ്രീലങ്കന്‍ പട്ടണത്തില്‍ നിന്നും അതിരാവിലെ യാത്രയാരംഭിച്ച് കിതുല്‍ഗാല എന്ന അര്‍ദ്ധവനപ്രകൃതിയിലുള്ള സ്ഥലം വഴി വളരെനീണ്ട യാത്രക്ക് ശേഷമാണ് വൈകുന്നേരത്തോടെ ഞങ്ങള്‍ നുവാറഏലിയായില്‍ എത്തിയത്. കെലാനി നദിയുടെ കരയിലാണ് കിതുല്‍ഗാല. മധ്യമലനിരകളില്‍ ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി, കൊളംമ്പോയുടെ പ്രാന്തപ്രദേശത്തായാണ് ഇത് കടലില്‍വീഴുക. 145 കിലോമീറ്റര്‍ നീളമുള്ള കെലാനി ശ്രീലങ്കന്‍ ദ്വീപിലെ നാലാമത്തെ വലിയ നദിയാണ്. വലിപ്പത്തിന്റെ സ്ഥാനത്തില്‍ അല്‍പ്പം പിന്നിലേക്കാണെങ്കിലും കെലാനി ശ്രീലങ്കയുടെ സമ്പദ്ഘടനയിലും ജനജീവിതത്തിലും സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തന്ന ഒന്നാണ്. നാല് ജലവൈദ്യുതപദ്ധതികള്‍ കെലാനിയെ ആശ്രയിച്ചുനില്‍ക്കുന്നു. കൊളംമ്പോ നഗരത്തിന്റെ ജല ആവശ്യങ്ങളുടെ എണ്‍പത് ശതമാനവും നിറവേറ്റുന്നത് കെലാനിയാണ്. കേരളത്തിലെ നദികളില്‍ എന്നതുപോലെ കെലാനിയിലും പാരിസ്ഥികപ്രശ്നങ്ങള്‍ ഉണ്ടാക്കുംവിധം മണലൂറ്റ് വ്യാപകമത്രേ. എങ്കിലും കേരളത്തിന്റെ പരിതസ്ഥിതിയില്‍ നിന്നും ഇതിനു കാര്യമായ വ്യത്യാസമുണ്ട്. ഒന്നാമതായി കേരളത്തെപ്പോലെ ഒന്നടങ്കം എല്ലാ മേഖലകളിലും, പട്ടണ-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളിലും, വന്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടക്കുന്നതായി കാണുന്നില്ല. രണ്ടാമത്, മണലൂറ്റിന്റെ പാരിസ്ഥിതിക വശത്തെകുറിച്ച് ഇവിടുത്തെ പൊതുസമൂഹം കേരളത്തിലെന്നപോലെ ബോധവാന്മാരാണെന്നും തോന്നുന്നില്ല. ആ നിലയ്ക്ക് ഇവിടം കേരളത്തില്‍ നിന്നും പത്തുമുപ്പതുവര്‍ഷം പിന്നിലാണ്.
|
കെലാനി നദി |
കെലാനിയിലൂടെയുള്ള വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങിനു പേരുകേട്ട സ്ഥലമാണ് കിതുല്‍ഗാല. പക്ഷെ എന്നെ അവിടേയ്ക്ക് ആകര്‍ഷിച്ചത് അതായിരുന്നില്ല, 1957 ല്‍ നിര്‍മ്മിച്ച, ഏഴ് ഓസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയ 'ദി ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായി' എന്ന സിനിമയാണ്. കഥാപശ്ച്ചാത്തലം രണ്ടാം ലോകമഹായുദ്ധ കാലത്തെ തായ്‌ലാന്‍ഡും ബെര്‍മ്മയുമാണെങ്കിലും, സിനിമയുടെ മുഖ്യലൊക്കേഷന്‍ കിതുല്‍ഗാലയായിരുന്നു. കെലാനിയുടെ കുറുകേ സിനിമയ്ക്കുവേണ്ടി കെട്ടിയുണ്ടാക്കിയ പാലമായിരുന്നു ശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ കഥയുടെ മുഖ്യ ആകര്‍ഷണതന്തു. പാലമുള്‍പ്പെടെയുള്ള ആ വലിയ ഹോളിവുഡ് സിനിമാസെറ്റിന്റെ അവശിഷ്ടങ്ങള്‍ അവിടെയുണ്ട് എന്ന ചില വെബ്സൈറ്റ് അറിവുകളാണ്, യാത്രപോലെ തന്നെ സിനിമയും പാഷനായ എന്നെ അങ്ങോട്ടേക്ക് കൊണ്ടുപോയത്. പലരും പറഞ്ഞു, സിനിമാനിര്‍മ്മാണം നടന്ന്‍ ഏതാണ്ട് ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ അവിടെ അവശിഷ്ടങ്ങള്‍ ഒന്നും ബാക്കിയില്ലെന്ന്. ഞാനത് അവിശ്വസിച്ചു.
കെലാനിയുടെ കരയില്‍ സിനിമാസെറ്റിരുന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്ററോളമുള്ള നാട്ടിടവഴിയിലൂടെ തിരിച്ചുനടക്കുമ്പോള്‍ ഭാര്യയും മക്കളും ഒന്നും മിണ്ടിയില്ല. എന്റെ യുക്തിക്കുനിരക്കാത്ത ചില നിര്‍ബന്ധങ്ങളെ അവര്‍ മൌനം കൊണ്ട് മറികടക്കാറുണ്ട്. ഒരു പരസ്യചിത്രത്തില്‍ പറയുന്നതുപോലെ, ആ സിനിമാസെറ്റിന്റെ പൊടിപോലും ഉണ്ടായിരുന്നില്ല അവിടെ കണ്ടുപിടിക്കാന്‍.
|
ഇവിടയത്രേ 'ദി ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായി' എന്ന സിനിമയിലെ പാലം നിന്നിരുന്നത് |
കിതുല്‍ഗാല വഴിയുള്ള യാത്ര ഏതാണ്ട് അരദിവസമാണ് നഷ്ടപ്പെടുത്തിയത്. എങ്കിലും കെലാനിയുടെ കരയിലൂടെ ശ്രീലങ്കയുടെ ഉള്‍ഗ്രാമങ്ങള്‍ കണ്ടുള്ള യാത്ര തികച്ചും വിരസമായിരുന്നു എന്നുപറയാന്‍ വയ്യ. കേരളത്തിന്റെ ഇടനാടുകളിലൂടെ സഞ്ചരിക്കുന്നതു പോലെയാണ് ഈ യാത്ര അനുഭവപ്പെട്ടത്. ഭൂപ്രകൃതിയും കവലകളും കടകളും നാട്ടിടവഴികളും ഒക്കെ കേരളത്തിലെ പോലെ തന്നെ. ചെറിയൊരു വ്യത്യാസമായി തോന്നുക, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അഭാവമാണ്. കേരളത്തില്‍ ഏതു ഗ്രാമത്തിലും പടുകൂറ്റന്‍ കോണ്‍ക്രീറ്റ് വീടുകള്‍ മുഴച്ചുനില്‍ക്കുന്നത് ഒഴിവാക്കാനാവാത്ത കാഴ്ചയാണല്ലോ. പട്ടണങ്ങളില്‍ ഒഴിച്ച്, ശ്രീലങ്കയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കുറവാണ്. പാരിസ്ഥിതികമായ വിഷയം എന്തായാലും, കേരളത്തിലെ വലിയ ഭവനങ്ങള്‍ ഒരു പ്രത്യേക ജീവിതനിലവാരത്തെ സൂചിപ്പിക്കുന്നുണ്ട്. ആ നിലവാരത്തിലേക്ക് ശ്രീലങ്കയിലെ സാധാരണ മനുഷ്യര്‍ എത്തിയിട്ടില്ല. ഒരു നല്ല കോണ്‍ക്രീറ്റ് ഭവനം ഉണ്ടാക്കുക എന്നത് സാധാരണ ശ്രീലങ്കക്കാരന് ഇന്നും ബാലികേറാമൂലയാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന തരത്തിലുള്ള സമ്പദ്നിലവാരം അവിടെ സംജാതമായിട്ടില്ല. ഒരു മുപ്പത്-നാല്‍പ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള, ഓടിട്ടവീടുകള്‍ നിറഞ്ഞ കേരളഗ്രാമങ്ങളാണ് ഇന്നത്തെ ശ്രീലങ്ക ഓര്‍മ്മിപ്പിക്കുക. എന്നാല്‍ അത്തരം ചെറിയ വീടുകള്‍ വളരെ വൃത്തിയോടെയും മനോഹാരിതയോടെയും സംരക്ഷിക്കപ്പെടുന്നു എന്നുവേണം ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ .
|
ഒരു കവല |
കെലാനിയുടെ തീരത്തേയ്ക്ക് ഇറങ്ങിനില്‍ക്കുന്ന ഒരു ഭക്ഷണശാലയില്‍ നിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. മനോഹരമായ സ്ഥലം. താഴെ നിറഞ്ഞൊഴുകുന്ന പുഴയും, അതിലൂടെ സാഹസികമായ റാഫ്റ്റിങ്ങ് സഞ്ചാരം നടത്തുന്ന തുഴകാരെയുമൊക്കെ കണ്ട് ആഹാരം കഴിക്കാം. നദിയുടെ കരയിലേക്കുള്ള പടവുകളിലും പാറയിലും മദ്യഗ്ലാസുകളുമായി അലസമായിരിക്കുന്ന സഞ്ചാരികള്‍ . അവിടെവച്ച് ബംഗളൂരുവില്‍ നിന്നുള്ള കുറച്ച് ആള്‍ക്കാരെ പരിചയപ്പെട്ടു. സര്‍ക്കാരുദ്യോഗസ്ഥരെ പോലെ തോന്നിക്കുന്ന മദ്ധ്യവയസ്സിനോടടുപ്പിച്ച് പ്രായമുള്ള പുരുഷന്മാര്‍ . എല്ലാവരും നല്ലപോലെ മദ്യപിച്ച് ബോധംകെട്ടിരിക്കുന്നു. മദ്യപിച്ച് ബോധമില്ലാതെനടക്കാന്‍ വിമാനംപിടിച്ച് ഇത്രയുംദൂരം വരേണ്ടതുണ്ടോ.
|
കെലാനിയുടെ കരയിലെ ഭക്ഷണശാല |
അങ്ങിനെ ചുറ്റിതിരിഞ്ഞ് വൈകുന്നേരത്തോടെയാണ് ഞങ്ങള്‍ 'ലിറ്റില്‍ ഇംഗ്ലണ്ട്' എന്ന് അറിയപ്പെടുന്ന നുവാറഏലിയായില്‍ എത്തിയത്. കേരളത്തിലെ മൂന്നാര്‍ പോലെ തോന്നുന്ന ഒരു സ്ഥലമാണ് നുവാറഏലിയാ. ശ്രീലങ്കയുടെ സമ്പദ്ഘടനയില്‍ കാര്യമായ സംഭാവന നല്‍കുന്ന തേയിലത്തോട്ടങ്ങളുടെ നാട്. മലമുകളിലെ സ്ഥലമാണെങ്കിലും മൂന്നാറിലേക്ക് കയറുന്നത് പോലൊന്നും അനുഭവപ്പെടില്ല. അതിനുള്ള മുഖ്യകാരണങ്ങളിലൊന്ന് നല്ല ഒന്നാന്തരം വൃത്തിയും വെടിപ്പുമുള്ള റോഡാണ് എന്നതാണ്. നാലുവരിപാതയൊന്നുമല്ലെങ്കിലും കുണ്ടുംകുഴിയും തീരെയില്ലാത്ത, കൃത്യമായി റോഡ്‌സൈനുകള്‍ വരച്ച ഭംഗിയുള്ള നിരത്തുകള്‍ . എടുത്തുപറയേണ്ട മറ്റൊരു കാര്യം ഡ്രൈവിംഗില്‍ ശ്രീലങ്കക്കാര്‍ പുലര്‍ത്തുന്ന മര്യാദയാണ്. കൊച്ചിയിലെ പ്രൈവറ്റ്ബസ് ഡ്രൈവര്‍മാരെ ഒരു ശിക്ഷ എന്നനിലയ്ക്ക് ഇവിടെ വണ്ടിയോടിക്കാന്‍ കൊണ്ടുവിടുന്നത് നന്നായിരിക്കും. ട്രാഫിക്ക് പോലീസും കാര്യക്ഷമമാണ് - കാശുതട്ടാനുള്ള ശുഷ്ക്കാന്തിയാണെന്ന പരാതി ഡ്രൈവര്‍മാര്‍ക്കില്ലാതില്ല.
|
വൃത്തിയുള്ള നിരത്തുകള്‍ |
വരുന്നവഴിയില്‍ ഒരു തേയില ഫാക്ടറി സന്ദര്‍ശിക്കുകയുണ്ടായി. തേയില സംസ്കരിക്കുക എന്നതിനോടൊപ്പം തന്നെ വിനോദസഞ്ചാരികളെ സ്വീകരിച്ച്, ഫാക്ടറിയുടെ പ്രവര്‍ത്തനരീതികളൊക്കെ വിശദീകരിച്ചുകൊടുക്കുക എന്നതും അവിടുത്തെ ജീവനക്കാരുടെ മുഖ്യതൊഴിലാണെന്നു തോന്നുന്നു. കാരണം അത്രയധികം വിനോദസഞ്ചാരികളെ അവിടെ കണ്ടു. മൂന്നാറില്‍ പോയിട്ടുണ്ടെങ്കിലും ഒരു തേയില ഫാക്ടറിയില്‍ ആദ്യമായി പ്രവേശിക്കുന്നത് ഇപ്പോഴാണ്. വളരെ ലളിതമായ സാങ്കേതികതയായാണ് അവിടുത്തെ പ്രവര്‍ത്തനം അനുഭവപ്പെട്ടത്. ഫാക്ടറി മുഴുവന്‍ കണ്ടുകഴിഞ്ഞാല്‍ അവരുടെ തന്നെ ഒരു ഭോജനശാലയുണ്ട് - അവിടെ പോയിരുന്ന് തേയിലതോട്ടങ്ങളും കണ്ട്, ഗാര്‍ഡന്‍ഫ്രെഷ് ചായ കുടിക്കാം. ഭോജനശാലയോട് ചേര്‍ന്നുള്ള കടയില്‍ നിന്ന് ശ്രീലങ്കന്‍ ചായപ്പൊടിയും വാങ്ങാം. സത്യത്തില്‍ , തേയിലത്തോട്ടങ്ങളുടെ ലാന്‍ഡ്സ്കേപ് ഇപ്പോള്‍ ബോറടിയാണ്. കേരളത്തിന്റെ കിഴക്കനതിരുകളിലൂടെ ഏറെത്തവണ സഞ്ചരിച്ചതിനാല്‍ വന്നുപെട്ട വിപര്യയം.
|
തേയില ഫാക്ടറി |
ലോകത്തിലെ നാലാമത്തെ വലിയ ചായഉത്പാദന രാജ്യമാണ് ശ്രീലങ്ക, കയറ്റുമതിയില്‍ രണ്ടാമത്തേയും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ബ്രിട്ടീഷുകാര്‍ ശ്രീലങ്കയില്‍ തേയിലത്തോട്ടങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്. കേരളത്തിലെ ചായതോട്ടങ്ങളില്‍ സംഭവിച്ചതുപോലെ തന്നെ, ശ്രീലങ്കയിലും തോട്ടംതൊഴിലാളികളായി എത്തിയത് തമിഴരാണ്. അതില്‍ ഏകദേശം എണ്‍പത് ശതമാനത്തോളം സ്ത്രീകളായിരുന്നു. സിംഹളര്‍ തോട്ടംതൊഴിലുകള്‍ ചെയ്യാന്‍ സന്നദ്ധരായിരുന്നില്ല. വളരെ പരിതാപകരമായ ജീവിതാവസ്ഥയിലാണ് ഈ തൊഴിലാളികള്‍ ജീവിച്ചിരുന്നത്. ഇപ്പോഴും അവരുടെ ജീവിതനിലവാരത്തിന് മാറ്റംവന്നിട്ടില്ല എന്നതാണ് വാസ്തവം. നുവാറഏലിയായില്‍ സാമൂഹികഘടനയിലെ ഈ അന്തരം വളരെ വ്യക്തമായി അറിയാന്‍ സാധിക്കും. വൃത്തിയും വെടിപ്പും എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ച അവസ്ഥ, സിംഹളരുടെ ജീവിതവുമായി ബന്ധപ്പെടുത്തി മാത്രമാണ്. തമിഴര്‍ വൃത്തിഹീനമായ പരിസരമുള്ള 'ലൈന്‍' വീടുകളില്‍ പരിമിതമായ ജീവിതാവസ്ഥകളില്‍ കഴിഞ്ഞുകൂടുന്നു. ഈ സാമൂഹികാസന്തുലിതാവസ്ഥ ശ്രീലങ്കയ്ക്കെതിരെയോ, സിംഹളര്‍ക്കെതിരെയോ ഒരു പരാതിയായി ഉന്നയിക്കാന്‍ മലയാളിയെന്ന നിലയ്ക്ക് മടിതോന്നും - മൂന്നാറിലെ ചായത്തോട്ടങ്ങളിലും മറ്റും പണിയെടുക്കുന്ന തമിഴരുടെ ജീവിതം ഒരു പാര്‍ശ്വനോട്ടം കണ്ടിട്ടുള്ളതിനാല്‍ തന്നെ.
|
തേയില ഫാക്ടറിയുടെ ഉള്‍ഭാഗം |
ഒരു രാഷ്ട്രമെന്ന നിലയ്ക്ക്, ആശയപരമായി, ഇന്ത്യയിലെ സങ്കീര്‍ണമായ വംശീയ, ഭാഷാ വൈവിധ്യങ്ങളും 'നാനാത്വത്തിലെ ഏകത്വവും' അതിന്റെ സാങ്കേതികതയും ഒക്കെ അംഗീകരിക്കുന്നുണ്ടെങ്കിലും, വ്യക്തിപരമായി കേരളമെന്ന ഭാഷാദേശത്തിന് പുറത്തുള്ള ഒന്നിനോടും സാംസ്കാരികമോ സാമൂഹികമോ ആയ താദാത്മ്യം എനിക്കൊരിക്കലും തോന്നിയിട്ടില്ല. മറാത്തിയും ബംഗാളിയും പഞ്ചാബിയുമൊക്കെ എന്നെ സംബന്ധിച്ച് പോളിനേഷ്യക്കാരെപ്പോലെയോ പാപ്പാന്യൂഗിനിക്കാരെപ്പോലെയോ അകലത്തുള്ള അജ്ഞാതമായ ഇടങ്ങള്‍ തന്നെയാണ്. ദേശീയവും വംശീയവുമായ നിജപ്പെടുത്തലുകളില്‍ നിന്നും കുതറിമാറാന്‍ യത്നിക്കുമ്പോഴും ഉപാധികളില്ലാത്ത ഒരു മമതാബോധം അബോധമായിതന്നെ കേരളമെന്ന ഭാഷാദേശം എന്നില്‍ അലിയിപ്പിച്ചെടുത്തിരിക്കുന്നു. അതിനുപുറത്ത് എന്തെങ്കിലുമൊരു ഇഴയടുപ്പം തോന്നുക തമിഴനോട് മാത്രമാണ്. മുല്ലപ്പെരിയാറില്‍ ഒലിച്ചുപോകുന്നതുമല്ല അത്.
|
ചായതോട്ടങ്ങള്‍ക്ക് നടുവിലെ തമിഴ് തൊഴിലാളികളുടെ വീടുകള്‍ |
നുവാറഏലിയായിലേക്കുള്ള വഴിയില്‍ പാനീയങ്ങള്‍ വാങ്ങാന്‍ ഒരു ചെറിയ കടയില്‍ നിര്‍ത്തി. തമിഴനായ കടക്കാരന് ആദ്യം ഞങ്ങള്‍ സിംഹളരെന്നോ സ്വദേശികളായ തമിഴരെന്നോ തോന്നിയിരിക്കണം. പിന്നീട് ഞങ്ങളുടെ സംസാരം കേട്ടപ്പോള്‍ എവിടെ നിന്നാണ് എന്നയാള്‍ തമിഴില്‍ തിരക്കി. ഇന്ത്യയില്‍ , കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അയാളുടെ ഭാവംമാറി. കടയോട് ചേര്‍ന്നുതന്നെ പിന്നിലുള്ള വീട്ടിലേക്ക് നോക്കി അയാള്‍ ഭാര്യയെ വിളിച്ചു; അമ്മാ, ഇങ്കെ വന്ന്‍ പാര്, ഇവര് കേരളാവുന്ന് വന്തിരിക്ക്. അയാളുടെ പതിവില്‍ കവിഞ്ഞുള്ള സന്തോഷം എന്നെ കുറച്ച് ആശ്ചര്യപ്പെടുത്താതിരുന്നില്ല. പക്ഷെ ആ സന്തോഷത്തിലും ഒരുതരം ദയനീയതയുണ്ടായിരുന്നു. താന്‍ പൌരനായിരിക്കുന്ന രാഷ്ട്രം നല്‍ക്കുന്ന അരക്ഷിതമായ അന്യതാബോധമാണ് ഒരു മലയാളികുടുംബത്തെ കണ്ടപ്പോള്‍ അയാളില്‍ സന്തോഷമായി ബഹിര്‍സ്ഫുരണം തേടിയത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല.
|
വഴിയോരത്തെ ഒരു കട |
മുന്‍പ് നക്സല്‍അനുഭാവിയായിരുന്ന, രാഷ്ട്രാധികാരത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ലോകത്തെവിടെ നടക്കുന്ന സമരങ്ങളും സസൂക്ഷ്മം പിന്തുടരുന്ന ഒരു കൂട്ടുകാരനുണ്ട്. തമിഴ് ഈലത്തിനു വേണ്ടിയുള്ള സമരങ്ങള്‍ പ്രഭാകരന്റെ മരണത്തോടെ അവസാനിച്ചു എന്നുകരുതാന്‍ നിവൃത്തിയില്ല എന്നാണ് അദ്ദേഹത്തിന്‍റെ വാദം. താമസംവിനാ അത് വീണ്ടും ശക്തിപ്രാപിക്കും എന്നദ്ദേഹം കരുതുന്നു. ആ പറഞ്ഞതില്‍ കാര്യമില്ലാതില്ല എന്ന് ശ്രീലങ്കയിലൂടെയുള്ള യാത്രയില്‍ എനിക്കും തോന്നാതിരുന്നില്ല. തേയിലതോട്ടങ്ങളിലെ പതിതമായ ജീവിതാവസ്ഥ ശ്രീലങ്കയിലെ ഈലം വിഘടനവാദത്തിന് കാരണമായി എന്ന് പറയാനാവില്ല. അതിന്റെ വേരുകള്‍ ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളിലെ തമിഴരുടെ മറ്റുപല അവസ്ഥകളുമായി ആഴത്തില്‍ ബന്ധപെട്ടുകിടക്കുന്നു. എങ്കിലും യുദ്ധകാലത്ത് പുലികള്‍ ഒളിത്താവളങ്ങളായി നുവാറാഏലിയാ പോലുള്ള സ്ഥലങ്ങളിലെ തമിഴ് കോളനികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്രേ. അതിന്റെ കയ്പ്പോടെയാണ് സിംഹളര്‍ ഇന്നും ഈ പ്രദേശത്തെ തമിഴരോട് പെരുമാറുന്നതെന്ന് ശ്രദ്ധിച്ചാല്‍ അനുഭവപ്പെടും.
|
തോട്ടം തൊഴിലാളികളുടെ താമസസ്ഥലത്തോട് ചേര്‍ന്നുള്ള ഒരു ചെറിയ ഹിന്ദു അമ്പലം |
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ബ്രിട്ടീഷു കാര്‍ നുവാറാഏലിയ മലമുകളിലെത്തുന്നത്. സാമ്യൂല്‍ ബേക്കര്‍ എന്ന സായിപ്പത്രേ ഈ സ്ഥലം ആദ്യമായി കണ്ടെത്തുന്നത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ഇവിടുത്തെ കാടുകള്‍ തേയിലതോട്ടങ്ങളായി രൂപാന്തരംപ്രാപിച്ചതിനോടൊപ്പം സായിപ്പാന്മാരുടെ മൃഗയാവിനോദകേന്ദ്രം കൂടിയായി മാറി. കാന്‍ഡി - നുവാറാഏലിയാ റോഡില്‍ , ഏതാണ്ട് കാല്‍കിലോമീറ്റര്‍ നീളമുള്ള റാംബോഡാ ടണല്‍ കടക്കുമ്പോള്‍ നമ്മള്‍ നുവാറാഏലിയായിലേക്ക് പ്രവേശിക്കുകയാണ്. 2008 - ലാണ് ഈ തുരങ്കം വഴി ഗതാഗതം ആരംഭിച്ചത്. മൂന്നാറിലേക്കുള്ള യാത്രയില്‍ എന്നതുപോലെ തന്നെ ഇവിടെയും വഴിവക്കില്‍ , മുകളില്‍ നിന്നും തുള്ളിച്ചാടി വരുന്ന ചെറിയ ജലപാതങ്ങള്‍ ഇടയ്ക്കിടയ്ക്ക് കാണാം.
|
റാംബോഡാ ടണല്‍ |
കൊളോണിയല്‍ കാലത്തിന്റെ ശേഷിപ്പുകള്‍ ഈ പട്ടണം ഇന്നും സന്തോഷത്തോടെ പ്രദര്‍ശിപ്പിക്കുന്നു. പല പ്രധാന കെട്ടിടങ്ങളും കൊളോണിയല്‍ വാസ്തുരീതിയിലാണ്. അവയൊക്കെ അക്കാലത്ത് നിര്‍മ്മിച്ചവ തന്നെ ആയിരിക്കണം എന്നില്ലത്രേ. നുവാറാഏലിയായുടെ ഗതകാലഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഇപ്പോഴുണ്ടാക്കുന്ന കെട്ടിടങ്ങള്‍ക്കും അധിനിവേശ വാസ്തുരീതി തന്നെ ഉപയോഗിക്കുന്നതും പതിവാണ്. സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും പേരുകളും ബ്രിട്ടനെ ഓര്‍മ്മിപ്പിക്കുന്നത് തന്നെ.
|
ഗ്രിഗറി തടാകം |
നുവാറാഏലിയാ പട്ടണത്തിലെ വലിയൊരു ലാന്‍ഡ്മാര്‍ക്കാണ് മനുഷ്യനിര്‍മ്മിതമായ ഗ്രിഗറി തടാകം. ബ്രിട്ടീഷ് ഗവര്‍ണര്‍ ആയിരുന്ന വില്ല്യം ഗ്രിഗറിയുടെ കാലത്ത്, 1873 - ല്‍ ഈ തടാകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ഗ്രിഗറിതടാകത്തിന്റെ മേഘകാളിമ പടര്‍ന്ന ജലപ്രതലത്തില്‍ പുലര്‍കാലത്തെ കോടമഞ്ഞ് തൊട്ടുതലോടി കടന്നുപോകുന്നത് നോക്കിനില്‍ക്കെ, ഊട്ടിതടാകത്തിന്റെ കരയില്‍ കലാലയകാലത്തെ സുന്ദരകാല്പനികതകളെ പ്രകൃതി അലിയിച്ചെടുക്കുന്ന വിചിത്രഉണര്‍ച്ചയുടെ ഓര്‍മ്മകളിലേക്ക് ഒരു നിമിഷം തെന്നിവീണു.
- തുടരും -
“അതിനുപുറത്ത് എന്തെങ്കിലുമൊരു ഇഴയടുപ്പം തോന്നുക തമിഴനോട് മാത്രമാണ്. മുല്ലപ്പെരിയാറില്‍ ഒലിച്ചുപോകുന്നതുമല്ല അത്. “
മറുപടിഇല്ലാതാക്കൂവളരെ ശരിയായ നിരീക്ഷണം.
ഇത്തവണത്തെ ചിത്രങ്ങളെല്ലാം മനോഹരമായി...
പ്രകൃതിദൃശ്യങ്ങളെല്ലാം എന്ത് ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു!!!
മറുപടിഇല്ലാതാക്കൂആശംസകള്!!!
ലാസറേട്ടാ... കഴിഞ്ഞ ദിവസം ഒന്ന് ഓടിച്ചുവായിച്ചു പോയതാണ്.. ഇന്നാണ് സമയമെടുത്ത് വായിയ്ക്കുവാൻ സാധിച്ചത്...
മറുപടിഇല്ലാതാക്കൂഇത്തവണ സാഹിത്യമൊക്കെ കലർത്തിയ വിവരണം കൂടിയെത്തിയതോടെ വിവരണം അതിമനോഹരമായിട്ടുണ്ട്.. സുന്ദരമായ ചിത്രങ്ങൾ കാണുമ്പോൾ ശരിയ്ക്കും നമ്മുടെ കേരളത്തിലൂടെ ഒരു യാത്ര നടത്തുന്നതുപോലെ തന്നെ അനുഭവപ്പെടുന്നു... ചില സ്ഥലങ്ങൾ കാണുമ്പോൾ മൂന്നാറിൽ എത്തിയതുപോലെയാണ് തോന്നുന്നത്... ഇനിയും പോരട്ടെ ഇതുപോലെ മനോഹരമായ വിവരണങ്ങൾ... ആശംസകൾ നേരുന്നു..
സ്നേഹപൂർവ്വം ഷിബു തോവാള.
കൃഷ്ണകുമാര്‍ , മോഹന്‍, ഷിബു,
മറുപടിഇല്ലാതാക്കൂസന്ദര്ശനത്തിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി!
ഹോര്‍ട്ടണ്‍ പ്ലെയിന്സ് നാഷണല്‍ പാര്‍ക്കിലേക്ക് പോയില്ലെ?
മറുപടിഇല്ലാതാക്കൂഅതിമനോഹരമാണവിടം.