2018, ജൂലൈ 6, വെള്ളിയാഴ്‌ച

അഗ്നിദേശം - ഒന്ന്

കഠിനമായിരുന്നു ഇമിഗ്രെഷൻ നടപടികൾ.

'ഭൂതക്കണ്ണാടി വച്ച് നോക്കുക' എന്നൊരു പ്രയോഗമുണ്ടല്ലോ. അക്ഷരാർത്ഥത്തിൽ അതും സംഭവിച്ചു. വാച്ചുനന്നാക്കുന്നവർ ഉപയോഗിക്കുന്ന മാതിരിയുള്ള ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് അവർ എന്റെയും ഭാര്യയുടെയും പാസ്സ്പോർട്ടുകൾ താളോടുതാൾ പരിശോധിച്ചു. ഇത്രയും നാളത്തെ ലോകയാത്രയ്ക്കിടയിൽ ഒരു വിമാനത്താവളത്തിലും നേരിടേണ്ടിവരാത്ത മാതിരിയുള്ള  ചോദ്യംചെയ്യലിനും വിധേയമാവേണ്ടി വന്നു.

കുവൈറ്റിൽ നിന്നും നേരിട്ടുള്ള വിമാനത്തിൽ, കുവൈറ്റിൽ സ്ഥിരതാമസത്തിന് അനുമതിയുള്ള ഞങ്ങൾ, അസർബൈജാനിലേയ്ക്കുള്ള വിസയും കയ്യിൽപിടിച്ച് വന്നിട്ടും ഇത്രയും നീണ്ട ഇമിഗ്രെഷൻ പരിശോധനകൾ വേണ്ടിവന്നതിനുള്ള കാരണം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

എണ്ണ, പ്രകൃതിവാതക സമ്പന്നമായ രാജ്യം. അടിസ്ഥാനസൗകര്യങ്ങളും നഗരാസൂത്രണവും ഏറ്റവും ആധുനികമായി വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യം. വിനോദസഞ്ചാരമേഖലയിൽ അതിവേഗത്തിലുള്ള വളർച്ച. ഇത്തരത്തിൽ പൊലിമയുള്ള പലകാരണങ്ങളും അസർബൈജാനിലേയ്ക്കുള്ള യാത്രയ്ക്ക് ത്വരകമായി.

എന്നാൽ വിമാനം റൺവേയിലൂടെ ഓടുന്ന സമയത്ത്, പുറത്ത് അവിടിവിടെയായി യന്ത്രവേധതോക്കേന്തി കാവൽനിൽക്കുന്ന പട്ടാളക്കാരെ കണ്ടപ്പോൾ തന്നെ അല്പം പന്തികേട് തോന്നാതിരുന്നില്ല. ഇക്കാലത്ത് ആധുനിക വിമാനത്താവളങ്ങളിൽ ഇത്തരം കാഴ്ച പതിവല്ലല്ലോ.

തീവ്രമായ ഇമിഗ്രെഷൻ പരിശോധനകൾ കൂടിയായപ്പോൾ തുടക്കത്തിൽ തന്നെ മടുപ്പുതോന്നി. വിനോദസഞ്ചാരസൗഹൃദമാവാൻ ശ്രമിക്കുന്ന ഒരു രാജ്യത്തിന് അഭികാമ്യമായ രീതിയായി തോന്നിയില്ല ഇതൊന്നും.

ബാക്കു - അസർബൈജാന്റെ തലസ്ഥാനപട്ടണം
പുറത്ത് തൈമൂർ കാത്തുനിൽപ്പുണ്ടായിരുന്നു. ഇരുപത്തിമൂന്ന് വയസ്സുള്ള നവയുവാവ്. ഏകദേശം എന്റെ മകന്റെ പ്രായം. ഇനിയുള്ള ദിവസങ്ങളിൽ അയാളാവും ഞങ്ങളുടെ ഒപ്പം ഉണ്ടാവുക. അസർബൈജാന്റെ വിദൂരമായ പല പ്രദേശങ്ങളിലേയ്ക്കും ഞങ്ങളെ കൊണ്ടുപോവുക അയാളാണ്.

തൈമൂറിന്റെ കാറിൽ കയറിപ്പോകുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി. ആധുനികമായ വിമാനത്താവളം തന്നെയാണ് അസർബൈജാൻ തലസ്ഥാനമായ ബാക്കുവിലെ ഹൈദർ അലി അന്താരാഷ്ട വിമാനത്താവളം. (Heydar Aliyev എന്നാണ് എഴുതുന്നതെങ്കിലും, നിവാസികൾ ഉച്ചരിക്കുക ഹൈദർ അലി എന്നുതന്നെ.) ഈയടുത്തകാലത്തായി ഗൾഫ് മേഖലയിൽ ഉയർന്നുവന്നിരിക്കുന്ന അതിഗംഭീരമായ വിമാനത്താവളങ്ങളോടോ, ഇൻഡ്യയിലെ ഡൽഹി, മുംബൈ വിമാനത്താവളങ്ങളോടെ ഇതിനെ വലിപ്പത്തിന്റെ കാര്യത്തിൽ താരതമ്യം ചെയ്യേണ്ടതില്ല.

ഇമിഗ്രെഷനിലെ അനാവശ്യ പരിശോധനയെക്കുറിച്ച് തൈമൂറിനോട് സൂചിപ്പിച്ചു. അയാൾ അല്പം അത്ഭുതം അഭിനയിച്ചു. എങ്കിലും തന്റെ രാജ്യത്ത് ശക്തമായ ഭരണക്രമം നിലനിൽക്കുന്നു എന്നറിയുന്നതിൽ യഥാർത്ഥത്തിൽ അയാൾ ഉള്ളാലെ സന്തോഷിക്കുന്നുണ്ട് എന്നാണ് തോന്നിയത്. പരിശോധന കർശനമാവാനുള്ള  ഹേതുവായി അയാൾ കണ്ടെത്തിയത് ഞങ്ങൾ  പ്രതീക്ഷിക്കാത്ത മറ്റൊരു കാര്യമാണ്. അസർബൈജാന്റെ പരമ്പരാഗത ശത്രുരാജ്യമാണ് അർമേനിയ. ആ രാജ്യക്കാരുടെ  പേരിനോട് സാമ്യമുള്ള എന്തുകണ്ടാലും ശക്തമായ പരിശോധന നേരിടേണ്ടിവരുമത്രെ. ഞങ്ങളുടെ പേരുകൾക്ക് എന്ത് അർമേനിയൻ സാമ്യം എന്നുമാത്രം മനസ്സിലായില്ല...?!

എന്തായാലും, 'ലാൻഡ് ഓഫ് ഫയർ' - അഗ്നിദേശം - എന്ന് വിളിപ്പേരുള്ള അസർബൈജാനിലൂടെ ഞങ്ങളുടെ യാത്ര തുടങ്ങുകയാണ്... 

ബാക്കു അന്താരാഷ്ട്ര വിമാനത്താവളം
വിമാനത്താവളത്തിൽ നിന്നും പട്ടണമധ്യത്തിലുള്ള ഹോട്ടലിലേയ്ക്ക് സഞ്ചരിക്കുമ്പോൾ ഒരു കാര്യം വ്യക്തമായി അറിയാനായി:

ബാക്കു ഗംഭീരമായ ഒരു പട്ടണമാണ്!

സോവ്യറ്റ് യൂണിയനിൽ നിന്നും വേർപെട്ടതിനു ശേഷം, അസർബൈജാൻ അതിന്റെ തലസ്ഥാനത്തെ ഒരു ആധുനിക പട്ടണമായി വളർത്തിയെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ നഗരത്തിന്റെ പൗരാണികഭാവത്തിന് മങ്ങലേൽപ്പിക്കാതെയുമാണ് ഈ പരിണാമം എന്നതാണ് കൂടുതൽ സന്തോഷകരമായി അനുഭവപ്പെടുക. പൗരാണികതയും ആധുനികതയും ഹൃദ്യമായി ബാക്കുവിൽ ലയിച്ചിരിക്കുന്നു.

ഏത് രാജ്യത്തു ചെന്നാലും, അതിനെ വിലയിരുത്താനുതകുന്ന ആദ്യത്തെ അളവുകോൽ റോഡാണ്. ബാക്കുവും പരിസരപ്രദേശങ്ങളും ഒന്നാംതരം റോഡുകളാൽ മുഖരിതമാണ്. എട്ടും ആറും  ലെയ്‌നുള്ള, ലോകോത്തര നിലവാരമുള്ള  നിരത്തുകൾ. വൃത്തിയും വെടിപ്പുമുള്ള റോഡും നടപ്പാതയും. നിരത്ത് മുറിച്ചുകടക്കാൻ തുരങ്കവഴി. ആ ഭൂഗർഭ നടപ്പാതയിൽ  വെട്ടംചിതറി നിൽക്കുന്ന കടകൾ.

വേറെവിടെയും ഇതുവരെ കണ്ടിണ്ടിട്ടില്ലാത്ത ഒരു സംഗതിയും ഒരുദിവസം രാവിലെ കണ്ടു. ശക്തിയുള്ള ഹോസ് ഉപയോഗിച്ച് വെള്ളംചീറ്റിച് നിരത്തോരത്തെ വിളക്കുകാലുകൾ ഒന്നിനു പിറകേ ഒന്നായി കഴുകിപ്പോകുന്ന വണ്ടി. വിളക്കുകാലുകൾ ഓട്ടുനിർമ്മിതമായ കലാവിഷ്കാരം പോലെ, നഗരപ്രൗഢിക്ക് ചാരുതനൽകി  തിളക്കത്തോടെ നിരന്നുനിൽക്കുന്നു. (കുവൈറ്റ് പട്ടണത്തിലെ ചില നടപ്പാതകളോട് ചേർന്നുനിൽക്കുന്ന, കലാത്മകമായി നിർമ്മിക്കപ്പെട്ട വിളക്കുകാലുകൾ പൊടിയടിച്ചു കാണുമ്പോൾ, അവ ഇടവേളകളിൽ കഴുകിയിരുന്നെങ്കിൽ എന്ത് നന്നായിരുന്നേനെ എന്നുതോന്നിയിട്ടുണ്ട്. അതിനാൽ തന്നെ ഈ കാഴ്ച ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു.)

ഒരു പട്ടണം എത്ര മനോഹരമായി നിർമ്മിക്കപ്പെടാം, സംരക്ഷിക്കപ്പെടാം എന്നതിന് നിസ്സംശയം ഉദാഹരിക്കാനാവുന്ന ഒരിടമാണ് ബാക്കു.

ബാക്കു
തൈമൂർ ഞങ്ങളെ ഹോട്ടലിൽ കൊണ്ടാക്കി. "കുറച്ചുസമയം ക്ഷീണം മാറ്റൂ, ഉച്ചയ്ക്കു വരാം" എന്നുപറഞ്ഞ് അയാൾ പോയി. സമയം പത്തുമണി ആയിട്ടില്ല. യാത്രയുടെ തിരക്കിൽ ഇന്നലെ അധികം ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

കുവൈറ്റിൽ നിന്നും അധികം ദൂരത്തൊന്നുമല്ല അസർബൈജാൻ. വെറും രണ്ടുമണിക്കൂർ വിമാനദൂരം. കുവൈറ്റിൽ നിന്നും പൊങ്ങി, ഇറാനെ കവച്ചുകടന്നാലുടൻ കാസ്പിയൻ തീരമായ ബാക്കുവിലെത്തും.

കുറച്ചുസമയം കിടന്നുവെങ്കിലും കാര്യമായി ഉറങ്ങാനായില്ല. എന്തുകൊണ്ടോ ചെറിയൊരു വിരസത അനുഭവപ്പെട്ടു. ഒരുപക്ഷെ, മക്കൾ കൂടെയില്ലാത്തതുകൊണ്ടാവും. അവരില്ലാതെ ഇത്തരത്തിലുള്ള ഒരു യാത്ര ആദ്യമായിട്ടാണ്. കൂടെക്കൂട്ടണം എന്ന് കരുതിയിരുന്നതാണ്. എന്നാൽ നാട്ടിൽ പഠിക്കുന്ന അവരുടെ അവധിയും ഞങ്ങളുടെ അവധിയും ഒത്തുവരാത്തതിനാൽ, ഞങ്ങൾ രണ്ടുപേരും  മാത്രമായി പുറപ്പെടുകയായിരുന്നു.

അല്ലെങ്കിൽ തന്നെ കുട്ടികൾ അവരുടെ ജീവിതം സ്വന്തമായി ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി അച്ഛനമ്മമാരുടെ സൗകര്യത്തിന് അവരെ എപ്പോഴും കിട്ടിയെന്ന് വരില്ല. ഗൾഫിലെ ഒരു ചെറിയ അപ്പാർട്മെന്റിന്റെ ഇട്ടാവട്ടത്തിൽ, അവരുടെ ജനനം മുതൽ, അധികം തുറവുകളൊന്നുമില്ലാതെ ഒന്നിച്ചു കഴിഞ്ഞതുകൊണ്ടാവാം, ഇത്തരം മനസ്സിലാക്കലുകൾ, അനിവാര്യതകൾ, നേർത്ത വിഷാദം കൊണ്ടുവരുന്നു. താമസിയാതെ ശീലമായിക്കോളും എന്നുകരുതാം...

ബാക്കു
ഉച്ചയ്ക്ക്, പറഞ്ഞ സമയത്തു തന്നെ തൈമൂർ എത്തി. പട്ടണത്തിലെ ചില ഭാഗങ്ങൾ നടന്നുകാണണം എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. പഴയ പട്ടണത്തിന്റെ ഭാഗങ്ങളും പ്രശസ്ത കച്ചവടത്തെരുവായ നിസാമി സ്ട്രീറ്റും കടൽത്തീരവുമൊക്കെ...

അതിനുമുൻപ് തൈമൂർ ഞങ്ങളെ ഒരു ഇന്ത്യൻ തീൻശാലയിൽ  കൊണ്ടുപോയി. അസർബൈജാന്റെ തനതുവിഭവങ്ങൾ പരീക്ഷിക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ, ആദ്യദിവസം തന്നെ അതൊക്കെ കാട്ടി പേടിപ്പിക്കേണ്ടതില്ല എന്നയാൾ കരുതിയിട്ടുണ്ടാവും.

നഗരമധ്യത്തിൽ, നിസാമി തെരുവിനടുത്തായിരുന്നു ആ ഭക്ഷണശാല. ഒരു പഞ്ചാബിയുടെതാണത്രേ ഹോട്ടൽ. പക്ഷെ ഓർഡർ എടുക്കാനും മറ്റും വന്ന അസർബൈജാനി പെൺകുട്ടിയോടൊപ്പം കാര്യക്കാരനായി കണ്ടത് ഒരു പാക്കിസ്ഥാൻ സ്വദേശിയെ ആണ്.

ഭക്ഷണത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ. ആ പാക്കിസ്ഥാൻ സ്വദേശിയുമായി സംസാരിക്കുമ്പോഴും പിന്നീട് അസർബൈജാന്റെ ഗ്രാമപ്രദേശങ്ങളിലൂടെ  സഞ്ചരിക്കുമ്പോഴും ഒരുകാര്യം വ്യക്തമായി; അസർബൈജാനും പാകിസ്ഥാനും തമ്മിൽ അടുത്ത ബന്ധം നിലനിൽക്കുന്നു. പലരും ഞങ്ങളെ "പാക്കിസ്ഥാനിൽ നിന്നാണോ...?" എന്ന് ചോദിച്ചാണ് പരിചയപ്പെട്ടത്. ഇൻഡ്യാക്കാരാണോ എന്ന് ആരും ചോദിക്കുകയുണ്ടായില്ല.

നിസാമി തെരുവിന് മുന്നിലെ ചത്വരം
എന്റെ തോന്നൽ അസ്ഥാനത്തായിരുന്നില്ല. വളരെ അടുത്ത രാഷ്ട്രീയബന്ധമാണ് അസർബൈജാനും പാക്കിസ്ഥാനും തമ്മിലുള്ളത്. സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞതിനു ശേഷം പ്രസിഡൻറ് - പ്രധാനമന്ത്രി തലത്തിലുള്ള അസംഖ്യം  കൂടിക്കാഴ്ചകളാണ് അസർബൈജാൻ പാക്കിസ്ഥാനുമായി നടത്തിയിട്ടുള്ളത്. ആണവശക്തിയായ പാക്കിസ്ഥാനുമായി പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ സഹകരിക്കുന്ന രാജ്യമാണ് അസർബൈജാൻ. എണ്ണ- പ്രകൃതിവാതക സമ്പുഷ്ട രാജ്യമെന്ന നിലയ്ക്ക് അസർബൈജാനുമായുള്ള ബന്ധം പാക്കിസ്ഥാന് വിലപ്പെട്ടതാണ്. എന്നുമാത്രമല്ല, രാജ്യാന്തരതലത്തിൽ, കാശ്മീർ പാകിസ്ഥാന്റെ അഭിഭാജ്യഘടകമാണെന്ന് നിലപാടെടുത്തിരിക്കുന്ന രാജ്യം കൂടിയാണ് അസർബൈജാൻ.

ഞങ്ങളവിടെ എത്തിയ ദിവസങ്ങളിൽ, അടുത്ത് നടക്കാനിരിക്കുന്ന പ്രതിരോധ വ്യോമാഭ്യാസത്തിന്റെ പരീക്ഷണപറക്കലുകളാൽ ബാക്കുവിന്റെ ആകാശം മുഖരിതമായിരുന്നു. അതുകണ്ട് തൈമൂർ പുളകിതനാവുന്നുണ്ടായിരുന്നു. ആ സംയുക്ത അഭ്യാസപ്രകടനത്തിൽ പാക്കിസ്ഥാനും ഭാഗഭാക്കാവുന്നുണ്ട് എന്നയാൾ പറഞ്ഞു. പിന്നീടൊരു ദിവസം മറ്റൊരാളോട് സംസാരിക്കുമ്പോൾ, ഭൂരിപക്ഷം ഇസ്‌ലാം മതസ്ഥർ താമസിക്കുന്ന കാശ്മീർ എന്തുകൊണ്ടാണ് പാകിസ്ഥാന് നൽകാതെ ഇൻഡ്യ പിടിച്ചുവച്ചിരിക്കുന്നതെന്ന് അയാൾ ചോദിച്ചു. കാശ്മീരിനെ മാറ്റിനിർത്തിയാൽ പോലും ലോകത്തിൽ ഏറ്റവും കൂടുതൽ ഇസ്‌ലാം മതസ്ഥർ താമസിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇൻഡ്യ എന്നു ഞാൻ പറഞ്ഞത് അയാൾ പക്ഷെ വിശ്വസിക്കുകയുമുണ്ടായില്ല.

പറയാൻ വന്നത് ഇത്രയുമാണ്: പാകിസ്ഥാനുമായി നിലനിൽക്കുന്ന ഊഷ്മളമായ  രാഷ്ട്രീയബന്ധത്തെ കുറിച്ച് അസർബൈജാനിലെ ഏത് സാധാരണക്കാരനും അറിയാം. അതവർ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ചത്വരം - മറ്റൊരു ഭാഗം
ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ച തീൻശാലയിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്താണ് നിസാമി തെരുവ് ആരംഭിക്കുന്ന 'ഫൗണ്ടൈൻ സ്‌ക്വയർ' എന്ന വിശാലമായ ചത്വരം. അതിധൃതം വളരുന്ന ഒരു സാമ്പത്തികശക്തി എന്ന നിലയ്ക്ക് അസർബൈജാൻ ലോകത്തിനു മുന്നിലേയ്ക്ക് വയ്ക്കുന്ന അനേകം ഉത്കൃഷ്ടവിന്യാസങ്ങളിലൊന്നാണ് നിസാമി തെരുവ്. അവിടേയ്ക്ക് കടക്കുമ്പോൾ തന്നെ, ഏറ്റവും ആധുനികമായ ഒരു ദേശത്തിന്റെ നഗരവീഥിയിലേയ്ക്കാണ് എത്തുന്നതെന്ന് അറിയാനാവും. പോർച്ചുഗീസ് ഫ്ലോറിങ്ങിന്റെ ലളിതലാവണ്യം തറയിൽ. അവിടവിടെ ജലധാരകൾ. തണൽമരങ്ങളും പുൽത്തകിടികളും. കാറ്റേറ്റ് തണലത്തിരിക്കാൻ എമ്പാടും ഇരിപ്പിടങ്ങൾ. പരിസരത്തിന് ഇണങ്ങുംവിധം പ്രൗഡവസ്ത്രധാരികളായി കടന്നുപോകുന്ന സുന്ദരികളും സുന്ദരന്മാരും...

ഏത് യൂറോപ്യൻ ചത്വരത്തോടും കിടപിടിക്കുന്ന മനോഹരമായ നഗരഭാഗം. ഒരുപക്ഷെ, അവയെക്കാൾ ഒരുപടി മുന്നിൽനിൽക്കും നഗരനിർമ്മിതിയുടെ ഈ പരിച്ഛേദം.

യൂറോപ്പിനെക്കുറിച്ച് പറഞ്ഞപ്പോൾ, മറ്റൊരു കാര്യം ചിന്തയിൽ വരുന്നു. അസർബൈജാൻ യൂറോപ്പിലാണോ, ഏഷ്യയിലാണോ? കൃത്യമായ ഒരുത്തരം ഇല്ല എന്നുള്ളതാണ് വാസ്തവം. കാസ്പിയൻ കടലിന് പടിഞ്ഞാറുള്ളതെല്ലാം യൂറോപ്പാണ് എന്ന് കരുതിയാൽ അസർബൈജാനും യൂറോപ്പിലാണ്. അതേസമയം കരിംകടലിന് ഇപ്പുറത്തുള്ളതൊന്നും യൂറോപ്പല്ല എന്ന് കരുതുന്നവരാണ് മുഖ്യധാരാ യൂറോപ്പുകാർ. കരിങ്കടലിന് ഇപ്പുറത്തുകിടക്കുന്ന തുർക്കിയുടെ ഭാഗങ്ങളെ ഏഷ്യാമൈനർ എന്നാണല്ലോ അവർ വിളിച്ചിരുന്നത്.

യൂറോപ്പിന്റെ രാഷ്ട്രീയബദ്ധമായ പ്രമുഖ സംഘടനകളിലൊന്നും തൽക്കാലം അസർബൈജാന് അംഗത്വമില്ല. അവർ അതിനു ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും തങ്ങൾ യൂറോപ്പുകാരാണ് എന്ന് പറയാനും വിശ്വസിക്കാനുമാണ് അസർബൈജാനികൾക്ക് ഇഷ്ടം.       

ചത്വരത്തിലെ ജലധാരകളിൽ ഒന്ന്
പട്ടണമധ്യത്തിലെ പ്രധാനനിരത്തിന് ഈ പേര് നൽകിയിരിക്കുന്നത് പ്രശസ്ത പേർഷ്യൻ കവി നിസാമി ഗഞ്ചാവിയുടെ (Nisami Ganjavi) ഓർമ്മയ്ക്കായാണ്.  ചത്വരത്തിന്റെ ഒരതിരിലാണ് നിസാമി ഗഞ്ചാവിയുടെ പ്രതിമയുള്ളത്. മനോഹരമായാണ് അവിടവും നിർമ്മിച്ചിരിക്കുന്നത്. വൃക്ഷങ്ങൾ ഹരിതനിഴൽ വീഴ്‌ത്തുന്ന നീളൻ പടവുകൾക്ക്  മുകളിൽ അദ്ദേഹം തലയെടുപ്പോടെ നിൽക്കുന്നു.

അസർബൈജാനിലേയ്ക്ക് വരാൻ തീരുമാനിക്കുന്നത് വരെ നിസാമി ഗഞ്ചാവി എന്ന ക്ലാസ്സിക് പേർഷ്യൻ കവിയെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. ഓർമ്മയുള്ള കാലം മുതൽ ഏതെങ്കിലുമൊക്കെ തരത്തിൽ ഒരു സാഹിത്യകുതുകിയായി ജീവിച്ചുപോന്നതിനാൽ, ക്ലാസിക് പേർഷ്യൻ കവിതാലോകത്ത്  അനിഷേധ്യസ്ഥാനമുള്ള അദ്ദേഹത്തെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല എന്നത്, എന്നെ നിരാശനാക്കി. പ്രത്യേകിച്ച് അമീർ ഖുസ്രൊവിനെപ്പോലുള്ള കവികൾ നിസാമിയുടെ കാവ്യലോകമാണ് പിന്തുടർന്നത് എന്നുവരുമ്പോൾ.

കാല്പനികതയുടെ തെരുവിൽ, ആത്മീയതയുടെ മോക്ഷമധുശാലകൾ തിരക്കിനടന്ന കവിയായിരുന്നു നിസാമി...

"ഇന്നലെ രാതി ഞാൻ ഒരു മദ്യശാലയിൽ പോയി
അവരെന്നെ അകത്തുകടക്കാൻ അനുവദിച്ചില്ല.
ഞാൻ ഉറക്കെവിളിച്ചിട്ടും ആരുമെന്നെ കേട്ടില്ല.
ഒരുപക്ഷെ മദ്യവില്പനക്കാർ ഉറക്കത്തിലായിരുന്നിരിക്കാം.
ആരുമല്ലാത്ത ഒരുവനാണ് ഞാൻ.
ആരുമല്ലാത്തവന് ആരും കതകു തുറന്നുതരാത്തതുമാവാം.

പകുതിരാത്രിയും കടന്നുപോയപ്പോൾ
ഒരു കൗശലമുഖം പുറത്തേയ്ക്ക് നീണ്ടു.
ഞാൻ അവനോട് പറഞ്ഞു: "വാതിൽ തുറക്കൂ"
അവൻ എന്നോട് പറഞ്ഞു:"കടന്നുപോകൂ അസംബന്ധം പറയാതെ,
ഈ നേരത്ത് ആരും ആർക്കും വാതിൽ തുറന്നുകൊടുക്കാറില്ല.
ഇത് പള്ളിയല്ല, ഏതുനേരത്തും വാതിൽ തുറന്നുതരാൻ,
ഏറ്റവും താമസിച്ചുവന്ന്, ഏറ്റവും മുന്നിലെ നിരയിലേക്ക് കടന്നുനിൽക്കാൻ.
ഇത് വണിക്കുകൾക്കുള്ള മധുശാലയാണ്.
ഇവിടെ സുന്ദരികളുണ്ട്,
മെഴുതിരികളും മദ്യവും മധുരവുമുണ്ട്,
ഇവിടെ ഓടക്കുഴലും പാട്ടുമുണ്ട്.
ലോകത്തിലെ അത്ഭുതങ്ങൾ മുഴുവൻ ഇവിടെയുണ്ട്...
ഇവിടെ മുസ്ലീങ്ങളും അർമേനിയക്കാരുമുണ്ട്,
ഇവിടെ ക്രിസ്ത്യാനികളും ജൂതന്മാരുമുണ്ട്,
ഇവരുടെ ഒപ്പമിരിക്കാനാണ് നീ നോക്കുന്നതെങ്കിൽ
എല്ലാവരുടെയും കാൽക്കീഴിലെ പൊടിയാവണം നീയാദ്യം .

ഓ, നിസാമി!,
രാത്രിയെന്നും പകലെന്നുമില്ലാതെ ഈ വാതിലിൽ എത്ര മുട്ടിയാലും
ഇവിടെ കത്തുന്ന തീയിൽ നിന്നുള്ള പുകയല്ലാതെ
മറ്റൊന്നും നിനക്ക് ലഭിക്കുകയില്ല."

നിസാമി ഗഞ്ചാവിയുടെ പ്രതിമ 
പന്ത്രണ്ടാം നൂറ്റാണ്ടാണ് നിസാമിയുടെ ജീവിതകാലം. 1209 - ൽ നിസാമി മരിച്ചു. (ഏതാണ്ട് അൻപത് കൊല്ലത്തിനു ശേഷം 1253 - ൽ അമീർ ഖുസ്രൊ ജനിച്ചു.) ഇന്നത്തെ അസർബൈജാന്റെ വടക്കുപടിഞ്ഞാറായുള്ള ഗഞ്ച പട്ടണത്തിലാണ് നിസാമി ജനിച്ചതും ജീവിച്ചതും. അദ്ദേഹത്തിൻറെ ഗഞ്ചാവി എന്ന നാമഭാഗം ജന്മസ്ഥലത്തിന്റെ വിശേഷണമായാണ് വന്നിരിക്കുന്നത്.

പേർഷ്യൻ ഭാഷ സജീവമായിരിക്കുന്ന, സജീവമായിരുന്ന ദേശങ്ങളെല്ലാം ഇന്ന് നിസാമിയുടെ പൈതൃകത്തിൽ അവകാശം ആഗ്രഹിക്കുന്നുണ്ട്. അസർബൈജാൻ കൂടാതെ ഇറാൻ, അഫ്‌ഗാനിസ്ഥാൻ, കുർദിസ്ഥാൻ, തജികിസ്ഥാൻ തുടങ്ങി പല രാജ്യങ്ങളും അതിൽപ്പെടുന്നു. നിലവിൽ പേർഷ്യൻ ഭാഷയുടെ മൂലസ്ഥാനമായ ഇറാൻ, നിസാമിയെ തങ്ങളുടെ കവിയായാണ് കാണുന്നത്. എന്നാൽ ഒരു അസർബൈജാനി ഇതിനെ കാര്യമായിഎതിർക്കുകയാണുണ്ടായത്: "അദ്ദേഹം അസർബൈജാനിൽ ജനിച്ച്, അസർബൈജാനിൽ ജീവിച്ച്, അസർബൈജാനിൽ മരിച്ച വ്യക്തിയാണ്. ഈ ഭാഗങ്ങളിലാകമാനം വ്യാപകമായിരുന്ന, അക്കാലത്തെ സാഹിത്യബദ്ധമായ ഭാഷയെന്ന നിലയ്ക്ക് പേർഷ്യനിൽ എഴുതിയെന്നേയുള്ളൂ. അദ്ദേഹം അസർബൈജാനി മാത്രമായ കവിയാണ്."

എനിക്കതിൽ തർക്കം തോന്നേണ്ട കാര്യമില്ല. വംശീയമായി നിസാമി ഗഞ്ചാവി കലർപ്പില്ലാത്ത അസർബൈജാനിയായിരുന്നോ എന്ന്, അദ്ദേഹത്തിൻറെ ജീവചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ സംശയം തോന്നിയേക്കാം എന്നേയുള്ളൂ. അച്ഛൻ, അസർബൈജാൻ ജനതയുടെ ജനിതകധാരയായ തുർക്കിക് വംശത്തിൽ നിന്നുതന്നെയാണെങ്കിലും, അമ്മ കുർദിഷ് ആണെന്ന് കാണുന്നു. പക്ഷെ അടിസ്ഥാനത്തിൽ, തന്റെ തുർക്കിക് പാരമ്പര്യത്തിൽ അഭിമാനിച്ചിരുന്നു നിസാമി എന്നാണ് അദ്ദേഹത്തിൻറെ കവിതകൾ തെളിവുതരുക.

അതൊക്കെ എന്തായാലും, കവിതയുടെ രാഷ്ട്രവും വംശവും കവിത തന്നെ!

നിസാമി തെരുവ്
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായാണ് നിസാമി തെരുവിലെ കെട്ടിടങ്ങൾ പലതും നിർമ്മിക്കപ്പെട്ടത്. കൃത്യമായ ഒരു തുടക്കകാലം കണ്ടെത്തണമെങ്കിൽ 1859 - ൽ പ്രദേശത്തെ തകർത്ത ഒരു ഭൂകമ്പത്തിലേയ്ക്ക് അതെത്തും. അതിനുശേഷമാണ് കൃത്യമായ ആസൂത്രണത്തോടെ ഈ ഭാഗത്ത് ഒരു പട്ടണം ഉയർന്നുവരാൻ തുടങ്ങിയത്. അപ്പോഴാണ് ഈ തെരുവും ഇത്തരത്തിൽ വിഭാവനം ചെയ്യപ്പെടുന്നത്. പല കാലങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്നു ഈ തെരുവും പരിസരവും.

പത്തൊൻപതാം ശതകത്തിന്റെ തുടക്കത്തിൽ അസർബൈജാനിൽ സംഭവിച്ച റഷ്യൻ ഭരണത്തിന്റെ പ്രതിഫലനം ഈ കെട്ടിടങ്ങളുടെ വാസ്തുപ്രകാശനത്തിൽ ലീനമായിട്ടുണ്ട്. പല യൂറോപ്യൻ പട്ടണങ്ങളിലെയും ക്ലാസിക് തെരുവിലൂടെ നടക്കുന്ന അനുഭവമാണ് ഇവിടെ നിന്നും കിട്ടുക. കെട്ടിടങ്ങളുടെ സാമ്യം മാത്രമല്ല അതിനെ നിർണ്ണയിക്കുക എന്നുതോന്നും. തെരുവിൽ കാണപ്പെടുന്ന, ഏറ്റവും ആധുനികമായ ഒരു ജനതതിയുടെ നിലവാരമുള്ള പരസ്യജീവിതം കൂടിയാവും. നാട്ടുകാർ തന്നെയാണ് ഈ ഭാഗത്ത് കാണപ്പെടുന്നവരിൽ കൂടുതലും. വിനോദസഞ്ചാരികളുണ്ടെങ്കിലും, കുറവാണ്.

രണ്ടും മൂന്നും നിലകളിലായി കാണപ്പെടുന്ന കെട്ടിടങ്ങൾക്കെല്ലാം കൃത്യമായ ക്ലാസിക്ക് ചാരുത. മണൽ നിറത്തിൽ കാണപ്പെടുന്ന ഇവയ്ക്ക് സൗന്ദര്യം നൽകുന്നത് സാരൂപ്യമാണ്. ഏത് കാലഘട്ടത്തിൽ നിർമ്മിച്ചതായാലും, മുഴച്ചുനിൽക്കുന്ന രൂപങ്ങളോ നിറങ്ങളോ കാണാനില്ല. കെട്ടിടങ്ങളുടെ താഴത്തെ നില കച്ചവടസ്ഥാപനങ്ങളാണ്. മുകളിലെ നിലകളിൽ  ഓഫീസുകളോ താമസയിടങ്ങളോ ആവണം. തെരുവിന് ഒരു അന്താരാഷ്ട്ര നിലവാരം നൽകുന്ന മറ്റൊരു ഘടകം കടകളുടെ കുലീനത്വമാണ്. ലോകോത്തര ബ്രാൻഡുകളുടെ അനസ്യൂതമായ നിരയാണ് ഈ കാൽനടത്തെരുവിന്റെ ഇരുഭാഗത്തും. ഏറ്റവും കുറഞ്ഞത് സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും എങ്ങനെ ജീവിക്കുന്നു എന്ന് ഈ തെരുവ് തെളിവുതരും.

- തുടരും -

4 അഭിപ്രായങ്ങൾ:

  1. അസർബൈജാന്‍ യാത്രാവിവരണങ്ങള്‍ FB ഗ്രൂപ്പുകളില്‍ കുറെ വായിച്ചിരുന്നു.. ഓരോ വായനയും വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളാണ് നല്‍കിയത്. വിമാനത്താവളത്തിലെ പരിശോധനയെ കുറിച്ച് എവിടെയും വായിച്ചതായി ഓര്‍മ്മയില്ല. അര്‍മേനിയയുമായുള്ള പ്രശ്നമാവാം കാരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലപ്പോൾ മുഖലക്ഷണം പിടിച്ചുകാണില്ല... :)

      സന്ദർശനത്തിനും വായനയ്ക്കും നന്ദി.

      ഇല്ലാതാക്കൂ
  2. 'ലാൻഡ് ഓഫ് ഫയർ' - അഗ്നിദേശം - എന്ന്
    വിളിപ്പേരുള്ള അസർബൈജാനിലൂടെ നിങ്ങളുടെ
    യാത്രയിൽ അണിചേരുന്നു ...
    നേരിട്ട് പോകുവാൻ സാധിക്കാത്ത
    ഇത്തരം മനോഹര പ്രദേശങ്ങൾ ഇങ്ങനെ
    കണ്ട് സായൂജ്യമടയുവാൻ പ്രാപ്തമാക്കുന്നതിനു നന്ദി കേട്ടോ ഭായ് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്ദർശനത്തിനും വായനയ്ക്കും നന്ദി മുരളി...

      ഇല്ലാതാക്കൂ