2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ജലവന്യം

ശിവനസമുദ്രം വെള്ളച്ചാട്ടത്തെ കുറിച്ചുള്ള കഴിഞ്ഞൊരു കുറിപ്പിൽ ഞാൻ ഇങ്ങിനെ എഴുതിയിരുന്നു:
"മലയാളി എന്ന നിലയ്ക്കും കിട്ടുന്ന അവസരങ്ങളിൽ യാത്രചെയ്യാൻ ശ്രമിക്കുന്ന ആളെന്ന നിലയ്ക്കും അല്പം നാണക്കേടോടെ ഒരുകാര്യം സൂചിപിച്ചുകൊണ്ടേ ഏതൊരു വെള്ളചാട്ടത്തെക്കുറിച്ചും സംസാരിക്കാൻ പറ്റുകയുള്ളൂ. ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നും കേരളത്തിന്റെ സ്വന്തം പ്രകൃതിപ്രതിഭാസവുമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതുവരെ കാണാനായിട്ടില്ല എന്നതാണ് അത്. പല യാത്രികരും ആവർത്തിച്ചു പറയുന്നൊരു സംഗതിയുണ്ട്; നമ്മൾ സ്ഥലങ്ങൾ കാണാൻ പോവുകയല്ല, സ്ഥലങ്ങൾ നമ്മളെ കാണാൻ തീരുമാനിക്കുകയാണ്. എത്രയൊക്കെ അദമ്യമായി ആഗ്രഹിച്ചാലും, ശ്രമിച്ചാലും, പ്രസ്തുത സ്ഥലം വളരെ അടുത്താണെങ്കിൽ കൂടിയും പലവിധ കാരണങ്ങളാൽ - പലപ്പോഴും സാമാന്യയുക്തിക്ക് നിരക്കാത്ത - നമുക്കവിടെ ചെന്നെത്താൻ സാധിക്കാതെ വരുന്നു. എന്നാൽ എന്നെങ്കിലുമൊരിക്കൽ അവിചാരിതമായി ആ സ്ഥലം നമ്മളെ വിളിച്ചുവരുത്തും..., പ്രതീക്ഷയോടെ കാത്തിരിക്കുക!"

അന്ന് പ്രതീക്ഷയർപ്പിച്ചതു പോലെ, അധികം താമസിയാതെ അതിരപ്പള്ളി വെള്ളച്ചാട്ടം വിളിച്ചു വരുത്തുകയായിരുന്നു, ഇക്കഴിഞ്ഞ അവധിക്കാലത്ത്...

അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേയ്ക്ക് ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴ 
ഒരു കൂട്ടുകാരനെ കാണാൻ അങ്കമാലിയിലുള്ള അയാളുടെ വീട്ടിൽ എത്തിയതായിരുന്നു. അവരുടെകൂടി ആഗ്രഹപ്രകാരം ഉച്ചയ്ക്കുശേഷം എല്ലാവരുമായി അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണാനായി പോയി. അയാളുടെ വീട് അങ്കമാലിക്ക് കിഴക്കുള്ള മഞ്ഞപ്ര എന്ന സ്ഥലത്തായിരുന്നതിനാൽ, ചെറിയ ചില ഇടവഴികളിലൂടെ കുറേദൂരം സഞ്ചരിച്ചതിന് ശേഷമാണ് വെറ്റിലപ്പാറ എന്ന സ്ഥലത്തു ചെന്ന്, ചാലക്കുടിപ്പുഴയ്ക്ക് കുറുകനേയുള്ള വലിയ പാലം കടന്ന് ചാലക്കുടി - മലക്കപ്പാറ പ്രധാനപാതയിലേയ്ക്കു പ്രവേശിച്ചത്‌. ഇവിടെയാണ്‌ 'സിൽവർ സ്റ്റോം' എന്ന തീംപാർക്കുള്ളത്. അതുവരെയുള്ള യാത്ര ഏറിയ ഭാഗവും കേരള സർക്കാർ വക 'കാലടി പ്ളാന്റെഷനി'ലൂടെയായിരുന്നു. കേരളത്തിൽ എണ്ണപ്പനകൾ വളർത്തുന്ന ഒരു തോട്ടം ആദ്യമായി കാണുകയാണ്. പെട്ടെന്ന്, മലേഷ്യയിലെ എണ്ണപ്പനതോട്ടങ്ങൾ നിറഞ്ഞ കൗമാരകാല ഓർമ്മകൾ സജീവമായി...

അതിരപ്പള്ളി വെള്ളച്ചാട്ടം
ചാലക്കുടിപ്പുഴയിലാണ് അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ. സമതലത്തിൽ നിന്ന് മുകളിലേയ്ക്ക് കയറുമ്പോൾ ആദ്യം അതിരപ്പള്ളിയിലും പിന്നീട് വാഴച്ചാലിലും എത്തുന്നു. ചാലക്കുടിയിൽ നിന്നുള്ള പ്രധാനപാതയുടെ വശത്തായി തന്നെയാണ് രണ്ട് സ്ഥലങ്ങളും. ഇങ്ങനെയുള്ള പല സ്ഥലങ്ങളിലും എന്നതുപോലെ, ഇവിടെയും പുഴയുടെ അരികുചേർന്നാണ് പാതയുടെ നിർമ്മാണം നടന്നിരിക്കുന്നതെന്ന് ചുരുക്കം. ഈ വഴിക്ക് പോകുമ്പോൾ മലക്കപ്പാറയത്രേ കേരളത്തിന്റെ അതിർത്തിയിലെ ചെറുപട്ടണം (അതുവഴി പോയിട്ടില്ല). അവിടം കഴിഞ്ഞാൽ തമിഴ്നാടിലെ മനോഹര മലമുകൾ പട്ടണമായ വാൾപ്പാറയിൽ എത്തുന്നു. അതിനുശേഷം മറുഭാഗത്തേയ്ക്ക് മലയിറങ്ങി ആളിയാർ വഴി പൊള്ളാച്ചിയിലെത്താം. വാൾപ്പാറയിൽ നിന്നും ആളിയാറിലേയ്ക്കുള്ള മലയിറക്കം മല/വനയാത്രകൾ ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുംവിധം അനേകം ഹെയർപിൻ വളവുകളാലും മറ്റും മുഖരിതമത്രേ.

വെള്ളച്ചാട്ടം - മറ്റൊരു കാഴ്ച
സഹ്യന്റെ ഷോളയാർ, പറമ്പിക്കുളം മേഖലയിലെ മലമടക്കുകളിൽ നിന്നും ഉത്ഭവിക്കുന്ന നീർച്ചോലകളാണ് ചാലക്കുടിപ്പുഴയുടെ ജലസ്ത്രോതസെന്ന് പൊതുവായി പറയാം. പക്ഷെ ഈ പ്രദേശത്തെ നദീപ്രവാഹങ്ങളിൽ അനേകം അണക്കെട്ടുകൾ നിർമ്മിക്കപ്പെടുകയും, അതിനെ തുടർന്ന് ഇവിടങ്ങളിലെ ജലപ്രവാഹങ്ങളുടെ പ്രഭവവും പാതകളുമൊക്കെ സ്വാഭാവികത നഷ്ടപ്പെട്ട് തമ്മിൽപിണഞ്ഞ് ഏറെ സങ്കീർണ്ണമാവുകയും ചെയ്തിട്ടുണ്ട്. പറമ്പിക്കുളം, അപ്പർ ഷോളയാർ, ലോവർ ഷോളയാർ, ഇടമലയാർ, പെരിങ്ങൽക്കുത്ത് തുടങ്ങിയ ഡാമുകളൊക്കെ ഈ വനമേഖലയിലാണ്. ഇന്നത്തെ അവസ്ഥയിൽ, ലളിതമായി പറഞ്ഞാൽ, ചാലക്കുടിപ്പുഴ ഉത്ഭവിക്കുന്നത് പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നാണ്.

ജലപതന ധൂളിയിൽ വൃക്ഷനിബിഡത
റംസാന്റെ അവധി ദിവസങ്ങളിൽ ഒന്നിലാണ് അതിരപ്പള്ളിയിൽ എത്തുന്നത്. മഴയുടെ അകമ്പടി ഉണ്ടായിട്ടും വെള്ളച്ചാട്ടത്തിന്റെ പരിസരം ഒരു ഉത്സവപ്പറമ്പു പോലെ ജനബഹുലം. ഇത്രയും സന്ദർശകരെത്തുന്ന സ്ഥലമാണ് ഇവിടം എന്ന് തീരെ കരുതിയിരുന്നില്ല. അതെന്നെ ഒട്ടു നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. ഒരു പൊതുസ്ഥലം, അതും ഇത്രയും പ്രകൃതിവന്യമായ ഒരു സ്ഥലം, എനിക്കു മാത്രമായി കിട്ടണം എന്ന ആഗ്രഹം അഹങ്കാരമാണ് എന്നറിയായ്കയല്ല. ഒരു ചരിത്രസ്മാരകത്തിനു മുന്നിലോ, വാസ്തുഗംഭീര നഗരത്തിലോ ജനക്കൂട്ടത്തിന്റെ കൂടെനിന്ന് ആ പരിസരം ആസ്വദിക്കാനും അറിയാനും സാധിക്കും. അതാണതിന്റെ സ്വാഭാവികത. എന്നാൽ വനനിബിഡവും ജലവന്യവുമായ ഒരു പ്രകൃതിപ്രതിഭാസത്തിന് മുന്നിൽ നിൽക്കുമ്പോൾ ഏകാന്തത ആവശ്യമാണ്. ഏകാന്തത മാത്രമേ ആ പരിസരത്തിന്റെ സ്വാഭാവികത അനുഭവിപ്പിക്കൂ. മദ്യംമണക്കുന്ന ജനക്കൂട്ടം തിക്കിതിരക്കുന്നതിനിടയ്ക്ക് പ്രകൃതിയെ ആഗ്രഹിക്കാനാവുന്ന മാനസികാവസ്ഥ സംജാതമാവില്ല.

വെള്ളചാട്ടത്തിന്റെ പരിസരത്തെ വഴിവാണിഭം
മൂന്നു തലങ്ങളിൽ നിന്ന് അതിരപ്പള്ളി വെള്ളച്ചാട്ടം വീക്ഷിക്കാം. മുകളിലേയ്ക്ക് കയറിവരുമ്പോൾ, നിരത്തോരത്തായി ഒരു ഭാഗത്ത് നിന്നാൽ വെള്ളച്ചാട്ടത്തിന്റെ ബാഹ്യഭംഗി മുഴുവൻ പകർന്നുകിട്ടുന്ന ദൂരക്കാഴ്ച ലഭ്യമാവും. വീണ്ടും അല്പം മുകളിലേയ്ക്ക് കയറിയാൽ സർക്കാർ വക ടിക്കറ്റെടുത്ത് അവരുടെ കവാടം കടന്ന് വെള്ളച്ചാട്ടത്തിന്റെ പ്രഭവ പ്രദേശത്തേയ്ക്ക് ചെല്ലാം. ചാലക്കുടിപ്പുഴ ഒഴുകി വന്ന് അഗാധതയിലേയ്ക്ക് നിപതിക്കുന്നത് ഇവിടെ നിന്നാൽ കാണുകയും ആ പ്രവാഹപതനത്തിന്റെ വന്യശക്തി അത്ഭുതത്തോടെ അനുഭവിക്കുകയും ചെയ്യാം. വീണ്ടും ഒരു ചെറിയ വഴിയിലൂടെ താഴേയ്ക്കിറങ്ങിയാൽ ജലം നിപതിക്കുന്ന ഭാഗത്തെത്താം. ഇവിടെ, ധൂളീപ്രഹരത്താൽ നിങ്ങൾ നനഞ്ഞുകുളിക്കും, ക്യാമറ പുറത്തെടുക്കാൻ ആവില്ല.

വെള്ളച്ചാട്ടം - മറ്റൊരു കാഴ്ച
"ഇത്രയും കാലത്തിനിടയ്ക്ക് ഈ പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയിട്ടുണ്ടാവും" - എന്ന് നമ്മൾ കാലത്തെയും പുഴയും ചേർത്തുള്ള ഒരു പരികല്പന പറയുന്നത് പതിവാണ്. അത് അപാരതയെക്കുറിച്ചുള്ള ബോധമാണ്. കാലം അമൂർത്തമായിരിക്കുമ്പോൾ അപാരതയുടെ മൂർത്തരൂപമാണ് നദികൾ. ഇന്നു ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനും കാണാത്ത ഏതൊക്കെ കാലങ്ങളിലൂടെ ഈ നദി ഒഴുകിയിരിക്കുന്നു. കേരളമെന്ന് ഇപ്പോൾ പേരുപറയുന്ന ഭൂഭാഗത്ത് മനുഷ്യൻ എത്തുന്നതിനുമൊക്കെ എത്രയോ കാലങ്ങൾക്ക് മുൻപ് ഈ പുഴ ഇവിടെയുണ്ടായിരുന്നു. തന്റെ കരയിൽ ഗർവ്വോടെ നിൽക്കുന്ന മനുഷ്യനെ കാണുമ്പോൾ, ഇവിടെയൊക്കെ മദിച്ചുനടന്ന, നമുക്കറിഞ്ഞുകൂടാത്ത, ഇന്ന് ഫോസിൽസായി മാറിക്കഴിഞ്ഞ ചില ജീവജാലങ്ങളെ കുറിച്ച് ഓർക്കുകയും മനുഷ്യന്റെ നിസ്സാരമായ ചരിത്രത്തെ സഹതാപത്തോടെ നോക്കികാണുകയുമായിരിക്കാം ഈ നദി.

ജലപതനത്തിനു ശേഷം നദി യാത്ര തുടരുന്നു...
അതിരപ്പള്ളിയിൽ നിന്നും ഏതാനും കിലോമീറ്റർ മുകളിലേയ്ക്ക് കയറണം വാഴച്ചാലിൽ എത്താൻ. ഇതിനിടയ്ക്ക് റോഡരികിലായി മറ്റൊരു ചെറിയ ജലപാതം കാണാം - ചർപ്പ വെള്ളച്ചാട്ടം. ഇതിന് കാരണഭൂതമാകുന്ന ചർപ്പത്തോട്, നിരത്തിനടിയിലെ കലുങ്കിലൂടെ റോഡ്‌ മുറിച്ചുകടന്ന് മറുഭാഗത്തു കൂടി ഒഴുകുന്ന ചാലക്കുടിപ്പുഴയിൽ ലയിക്കുന്നു. താഴ് വാരത്തു നിന്നും സഹ്യന്റെ മുകളിലേയ്ക്ക് കയറുന്ന നിരത്തുകളിലെല്ലാം ഇത്തരത്തിൽ കുറുകനേ തുള്ളിപ്പോകുന്ന കുറുമ്പികളായ ശുഭ്രകന്യകകളെ കാണാം. താമരശ്ശേരിയിൽ നിന്നും വയനാടിലേയ്ക്ക് കയറുമ്പോഴും നേര്യമംഗലത്തു നിന്നും മൂന്നാറിലേയ്ക്ക് കയറുമ്പോഴും മുണ്ടക്കയത്തു നിന്ന് കുട്ടിക്കാനത്തേയ്ക്ക് കയറുമ്പോഴും എല്ലാം ഒരുപോലിരിക്കുന്ന ജലപാതങ്ങൾ കാണാം. വേനൽക്കാലത്ത് നൂൽവലിപ്പത്തിൽ ഉറവകൾ പോലെ തോന്നിപ്പിക്കുന്ന ഈ പ്രവാഹങ്ങൾ മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ രൂപഭാവങ്ങൾ ആർജ്ജിക്കുന്നു.

ചർപ്പ ജലപാതം
വീണ്ടും കുറച്ചുകൂടി മുകളിലേയ്ക്ക് കയറി വാഴച്ചാലിൽ എത്തുമ്പോൾ വൈകുന്നേരമായിരുന്നു. മഴക്കാലമായതിനാൽ പരിസരത്ത് മേഘാവൃതമായ ആകാശത്തിന്റെ കാളിമ പടർന്നിരുന്നു. വഴി, മലക്കപ്പാറയിലേയ്ക്ക് നീളുകയാണ്. രാത്രി ആ ഭാഗത്തേയ്ക്ക് യാത്രാനിയന്ത്രണമുണ്ടെന്ന് തോന്നുന്നു. അവിടെയുള്ള ചെക്ക് പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാവണം, ചില വാഹങ്ങൾ തടഞ്ഞുനിർത്തി അതിലെ യാത്രക്കാരോട് സംസാരിക്കുന്നത് കാണാമായിരുന്നു. ഒരു പാതിരാത്രി, കുടുംബസമേതം, അവിചാരിതമായി വാൾപ്പാറയിൽ നിന്നും മലയിറങ്ങേണ്ടി വന്ന ഒരു സുഹൃത്ത് ഭയചകിതമായ ആ യാത്രയെക്കുറിച്ച് പറഞ്ഞത് അപ്പോൾ ഞാൻ ഓർത്തു. ഞങ്ങൾ വശത്തുള്ള കമാനം കടന്ന് വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേയ്ക്ക് നടന്നു...

വാഴച്ചാൽ വെള്ളച്ചാട്ടം
രൂപഭാവങ്ങളിൽ വെള്ളച്ചാട്ടങ്ങൾ തുലോം വ്യത്യസ്തമാണ്. നയാഗ്രാ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായിരിക്കുന്നത് അതിലൂടെ കടന്നുപോകുന്ന വെള്ളത്തിന്റെ തോത് കണക്കാക്കിയിട്ടാണത്രേ. അതുകൂടാതെ, ജലസഞ്ചാരത്തിന്റെ വിസ്തൃതി, നിപതിക്കുന്നതിന്റെ ആഴം ഇങ്ങനെ പലതും ഇത്തരം നിർണ്ണയങ്ങളിൽ പരിഗണിക്കുമെന്നതിനാൽ വെള്ളച്ചാട്ടങ്ങളുടെ വലിപ്പ-ചെറുപ്പ നിജപ്പെടുത്തലുകൾ സങ്കീർണ്ണമാണ്. അതിരപ്പള്ളിയും - വാഴച്ചാലും അല്പ സമയത്തിന്റെ ഇടവേളയിൽ കാണാനാവുമ്പോൾ ഈ വ്യത്യാസം നമുക്ക് വ്യക്തമായും മനസ്സിലാവും. ജലപതനം അതിരപ്പള്ളിയോളം ആഴത്തിലല്ല വാഴച്ചാലിൽ. ക്രമാനുഗതമായ ഒരു ഇറക്കത്തിലേയ്ക്ക് വന്യതയോടെ പാഞ്ഞുപോവുകയാണ് പുഴ. കുറെ വർഷങ്ങൾക്ക് മുൻപ് സന്ദർശിച്ച പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിനോട് നല്ല സാമ്യമുണ്ട്‌ വാഴച്ചാലിന്. വളരെ മുകളിൽ നിന്ന് നിപതിക്കാത്തതിനാൽ തന്നെ, ചില സാഹസിക സഞ്ചാരികൾ അശ്രദ്ധമായി പുഴയിലേക്ക് ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയും ചെയ്യാറുണ്ടത്രേ. അതിരപ്പള്ളിയെക്കാൾ അപകടങ്ങൾ ഉണ്ടാകുന്നത് വാഴച്ചാൽ ഭാഗത്താണ് എന്ന് അറിയുന്നു.

യാത്രാസംഘം മടങ്ങുന്നു...
കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി വിചാരിച്ചാൽ വലിപ്പം കൊണ്ട് പ്രധാനപ്പെട്ട ഈ ഭാഗത്തെ വെള്ളച്ചാട്ടങ്ങൾ കർണ്ണാടകയിലെ ജോഗ്ഫാൾസും ശിവനസമുദ്രവും തമിഴ്നാട്ടിലെ ഹൊഗനക്കലും കേരളത്തിലെ അതിരപ്പള്ളിയുമാണ് എന്ന് തോന്നുന്നു. ജോഗ്ഫാൾസും ഹൊഗനക്കലും ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.

വാഴച്ചാൽ വിടുമ്പോൾ മൂവന്തി കടന്നുവരാൻ തുടങ്ങുകയായിരുന്നു. അങ്കമാലിക്കാരനായ കൂട്ടുകാരനോടും കുടുംബത്തോടും പകുതിവഴിയിൽ വച്ച് യാത്രപറഞ്ഞ്‌ പിരിഞ്ഞു. മെട്രോറെയിലിന് വേണ്ടി പൊളിച്ചിട്ട റോഡിലൂടെ എറണാകുളം നഗരഹൃദയത്തിലെ ഇടത്താവളത്തിൽ രാത്രിഭക്ഷണത്തിനു സമയമായപ്പോഴേയ്ക്കും എത്തിച്ചേർന്നു.

- അവസാനിച്ചു - 

6 അഭിപ്രായങ്ങൾ:

  1. പതിവ് വിവരണങ്ങളില്‍ നിന്നും വ്യത്യസ്ഥം.

    മറുപടിഇല്ലാതാക്കൂ
  2. അതിരപ്പള്ളി ഇത്രയും പോപ്പുലര്‍ ടൂറിസ്റ്റ് സ്പോട്ട് ആകുന്നതിന് മുന്‍പ് ഞങ്ങള്‍ അവിടെ പോയിട്ടുണ്ട്. വര്‍ഷം മുപ്പത്തഞ്ച് കഴിഞ്ഞു. വന്യമായ ഭംഗിയോടെ അവള്‍ തുടര്‍മാനം നിപതിച്ചുകൊണ്ടിരുന്നു. കാഴ്ച്കക്കാരായി ഞങ്ങള്‍ ആറുപേര്‍ കൌമാരക്കാര്‍!

    മറുപടിഇല്ലാതാക്കൂ
  3. നല്ല വിവരണം, ഒരിക്കൽ ആതിരപ്പള്ളി വാഴച്ചാൽ ഷോളയാർ വഴി ബാംഗ്ലൂർക്ക് വന്നിട്ടുണ്ട്. ആ ഓർമ്മകൾ ഇപ്പോഴുമുണ്ട്
    മഴക്കാലത്തെ ജോഗ്ഫാൾസുമായി താരതമ്യം ചെയ്യാൻ ലോകത്തിൽ ചുരുക്കം വെള്ളച്ചാട്ടങ്ങളേ ഉള്ളൂ. ഫാൾസിന്റെ വ്യൂപോയിന്റിൽ നിന്ന് അല്പദൂരം മലമുകളിലേക്ക് പോയി പാറക്കൂട്ടങ്ങളിലൂടെ ശരാവതി നദി മുറിച്ച് കടന്നാൽ റാണി ഫാൾസിന്റെ മുകളിലെത്താം..കാലിനും മനസ്സിനും ഉറപ്പുണ്ടെങ്കിൽ അവിടെനിന്ന് കാഴ്ച ആസ്വദിക്കാം. 

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ പഥികൻ,
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

      ഇല്ലാതാക്കൂ